അതിജീവനമാണ് വിജയം

 “ശരിക്കു പറഞ്ഞാൽ ഇതൊരു യുദ്ധമാണ്.. മൂന്നാം ലോകമഹായുദ്ധം.. ഭൂലോകത്തിലെ  ഏതാണ്ടെല്ലാ രാജ്യങ്ങളും തോളോടുതോൾ ചേർന്ന് പൊരുതുന്നൊരു യുദ്ധം.. കൊറോണയെന്നൊരൊറ്റ ഭീകരനെ തുരത്താൻ.. പലവിധ തിരക്കുകളാൽ പരക്കം പാഞ്ഞ മാലോകരെ മുഴുവൻ സ്വന്തം വീട്ടിൽ കതകടച്ചിരുത്തിയ ഈ മഹാമാരി ലോകത്തെ പഠിപ്പിക്കുന്നൊരു പാഠമുണ്ട് - "അതിജീവനമാണ് വിജയം".. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ്  രണ്ടാം ലോകമഹായുദ്ധകാലത്തുമുണ്ട് സമാനമായൊരേട്.. ഇന്നേക്ക് കൃത്യം 80 കൊല്ലം മുൻപ്... ആ ചരിത്രമാണ് ചുവടെ..”

തോൽവിയിലും തിളങ്ങുന്ന ചില ഏടുകളുണ്ട് ചരിത്രത്താളുകളിൽ.. ഒന്നുമില്ലായ്മയിൽ നിന്നും കയ്യെത്തിപ്പിടിക്കുന്ന വിജയങ്ങൾ.. പരസ്പരം പടവെട്ടിപ്പോരാടിയുദ്ധഭൂമിയിൽ തോറ്റോടി തളർന്നിരിക്കുമ്പോൾ അതിജീവനമാണ് വിജയമെന്ന്‌  തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.. യുദ്ധ തന്ത്രത്തിൽ അത്രയ്ക്ക് പ്രാവീണ്യമുള്ളവർ അതെളുപ്പം തിരിച്ചറിയും... അതുപയോഗപ്പെടുത്തുന്നത് പോലും പിൽക്കാലത്ത് വിജയമായി വിലയിരുത്തപ്പെടും... അങ്ങനെയൊരു ഉദ്വേഗജനകമായ കഥയാണ് "ഡെൻകിർക്കിലെ അത്ഭുതം"(Miracle  of  Dunkirk) അഥവാ "ഓപ്പറേഷൻ ഡൈനാമോ”.

1939ഇൽ ഹിറ്റ്ലറുടെ നാസിപ്പട പോളണ്ടിനെ ആക്രമിച്ചതോടു കൂടി ബ്രിട്ടൺ ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു.. കൂടെ BEF എന്ന ബ്രിട്ടന്റെ പ്രത്യേക സേനാവിഭാഗത്തെ യുദ്ധമുഖത്തേക്കയച്ചു.. ബ്രിട്ടനും ഫ്രാൻസും നെതെർലാൻഡുമൊക്കെ ചേർന്ന് ചെറുക്കൻ ശ്രമിച്ചെങ്കിലും ജർമനിയും, മറുവശത്തു നിന്ന് സോവിയറ്റ് യൂണിയനും പോളണ്ട് പിടിച്ചടക്കി പരസ്പരം പങ്കിട്ടെടുത്തു.. പിന്നെ വളരെപ്പെട്ടെന്നു തന്നെ നെതെർലൻഡ്സും ബെൽജിയവും കീഴടക്കി ജർമൻ സൈന്യം ഓപ്പറേഷൻ റെഡ് എന്ന പേരിൽ ഫ്രാൻസിലേക്കുള്ള തേരോട്ടം ആരംഭിച്ചു.. ആളുകളേറെയുണ്ടായിട്ടും ജര്മനിയുടെ കരുത്തിലും സാങ്കേതിക വിദ്യയിലും പതറിപ്പോയ ബ്രിട്ടീഷ് സൈന്യവും മറ്റു സഖ്യകക്ഷികളും യൂറോപ്പിന്റെ വടക്കൻ തീരമായ ഡെൻകിർക്കിലേക്കു ഒതുക്കപ്പെട്ടു കൊണ്ടിരുന്നു.. "അസാധാരണമായ സൈനിക ദുരന്തം (Colossal Military Disaster)" എന്നാണ് ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത വിൻസ്റ്റൺ ചർച്ചിൽ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്..


യൂറോപ്പിലേക്കുള്ള ബ്രിട്ടന്റെ കവാടമായ ഡോവറിലെ യുദ്ധമുറിയിലിരുന്ന് ബ്രിട്ടീഷ് റോയൽ നേവി അഡ്മിറൽ സർ ബർട്രാം റാംസെയാണ് അടിയന്തിരമായി  ഡെൻകിർക്കിലെ യുദ്ധഭൂമിയിൽ നിന്നും സൈന്യത്തെ ഒഴിപ്പിക്കണം(Evacuation of Dunkirk) എന്ന ആശയം മുന്നോട്ടു വെച്ചത്.. ഗത്യന്തരമില്ലാതെ ചർച്ചിൽ അതിനു സമ്മതം മൂളുകയും 1940 മെയ് 27ന് റാംസെയുടെ  പ്ലാൻ അനുസരിച്ച് ഓപ്പറേഷൻ ഡൈനാമോ ആരംഭിക്കുകയും ചെയ്തു... ഇതിനും മൂന്ന് നാലു  ദിവസം മുൻപേ തന്നെ ബ്രിട്ടന്റെയും സഖ്യ കക്ഷികളുടെയും നാല് ലക്ഷത്തിൽപരം വരുന്ന സൈനികരെയും മുഴുവൻ യുദ്ധ സംവിധാനങ്ങളെയും ഫ്രാൻസിലെ തീരദേശ പട്ടണമായ ഡെൻകിർക്കിലേക്ക് ഒതുക്കിയിരുന്നുവെങ്കിലും, അവരെ മുഴുവൻ ആക്രമിച്ചു കൊലപ്പെടുത്തുകയെന്ന ആശയത്തിന് ഹിറ്റ്ലർ  സമ്മതം മൂളിയില്ല.. പകരം പ്രത്യാഘാതങ്ങൾക്ക് കരുതിയിരിക്കാനും ലില്ലേ, കലായീസ് തുടങ്ങിയ ഇടങ്ങളിൽ കൂടി ഒരു തിരിച്ചടിയുണ്ടാവില്ലെന്നുറപ്പു വരുത്താനുമാണ്  ജർമ്മനി ഈ ദിവസങ്ങൾ വിനിയോഗിച്ചത്... ഇത് സഖ്യ സേനക്ക് പ്രതിരോധം തീർക്കാനും അതിജീവനത്തിനുള്ള യുദ്ധതന്ത്രം മെനയാനും അവസരമൊരുക്കി.. കൂടാതെ യുദ്ധഭൂമിയിൽ നിന്നും ഫ്രാൻസിലെ മറ്റിടങ്ങളിലേക്കുള്ള അഭയാർഥികളുടെ ഒഴുക്കും ഡെൻകിർക്കിലേക്ക് മുന്നേറുന്നതിൽ നിന്നും താൽക്കാലികമായെങ്കിലും ജർമനിയെ തടഞ്ഞു.. കിട്ടിയ സമയം കൊണ്ട് രക്ഷപ്പെടാനുള്ള വഴി തരപ്പെടുത്തിയ ബ്രിട്ടൺ, തങ്ങളുടെ മുഴുവൻ പടക്കപ്പലുകളെയും ജലയാനങ്ങളെയും സൈനികരെ രക്ഷിക്കാൻ ഡെൻകിർക്കിലേക്ക് അയച്ചു.. മാത്രമല്ല രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും മോട്ടോർ ബോട്ടുകളും ഹൗസ് ബോട്ടുകളും എല്ലാം  ഈയൊരു രക്ഷാ പ്രവർത്തനത്തിന് ഇറങ്ങണമെന്നു സർക്കാർ ആഹ്വാനം ചെയ്തു..

Dankirk Shore
Dankirk Port

യൂറോപ്യൻ വൻകരക്കും ബ്രിട്ടനും ഇടയിലുള്ള ഡോവർ ഇടനാഴിയിലെ രക്ഷാ പ്രവർത്തനം പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല.. ജർമ്മനി കരയിൽ മാത്രമല്ല കടലിലും ആകാശത്തും നിരന്തര ആക്രമണം നടത്തി.. യുദ്ധ വിമാനങ്ങൾ പരസ്പരം ആക്രമിക്കുകയും തകർന്നു വീഴുകയും ചെയ്തു.. രക്ഷാപ്രവർത്തനത്തിനിറങ്ങിയ പടക്കപ്പലുകളെയും കൂട്ടുപോയ മറ്റു കപ്പലുകളിൽ പലതിനെയും ജർമ്മനി മുക്കി.. ആദ്യ ദിവസം ഏഴായിരത്തിൽ പരം ആളുകളെ മാത്രമേ രക്ഷപ്പെടുത്താൻ ആയുള്ളൂവെങ്കിലും എട്ടാം ദിവസം ഓപ്പറേഷൻ ഡൈനാമോ അവസാനിക്കുമ്പോൾ 338226 സൈനികർ ഡോവർ കാസിലിലെ അഭയ കേന്ദ്രത്തിലെത്തി.. അന്ന് വരെ കാണാത്ത അതിജീവനത്തിന്റെ പുതിയൊരധ്യായമായിരുന്നു അത്.. ഈയൊരുധ്യമത്തിൽ  ബ്രിട്ടനു മാത്രം നഷ്ടമായത് 68000 സൈനികരെയാണ്... പങ്കെടുത്ത ആയിരത്തിലധികം നാവിക സേനാ കപ്പലുകളിലും ബോട്ടുകളിലും പകുതിയിലധികവും മുങ്ങുകയോ ഭാഗികമായി തകരുകയോ ചെയ്തു... മാത്രമല്ല, 65000 സൈനിക വാഹനങ്ങളും  20000 മോട്ടോർ ബൈക്കുകളും ലക്ഷക്കണക്കിന് ടൺ പടക്കോപ്പുകളും ഇന്ധനവുമാണ് ബ്രിട്ടന് ഡാൻകിർക്കിൽ  ഉപേക്ഷിച്ചു പോരേണ്ടി വന്നത്... എങ്കിലും, ലക്ഷക്കണക്കിന് പേരുടെ ഈ രക്ഷപ്പെടലിനെ വിജയമായിത്തന്നെ ബ്രിട്ടൺ ആഘോഷിച്ചു... 

Shipwrecks

മറുവശത്ത് ലോകം കണ്ടതിൽ വെച്ചേറ്റവും മഹത്തായ യുദ്ധ വിജയമെന്നാണ് ഹിറ്റ്ലർ  ഇതിനെ വിശേഷിപ്പിച്ചത്... ബ്രിട്ടന്റെയും സഖ്യസേനയുടെയും എണ്ണമറ്റ ആയുധങ്ങളാണ് ഒറ്റയടിക്ക് ജർമ്മനി ഇതിലൂടെ സ്വന്തമാക്കിയത്... ഹിറ്റ്ലറുടെ ഏറ്റവും വലിയ അബദ്ധമായി പലരും ഡെൻകിർകിലെ ഈ രക്ഷപ്പെടലിനെ വിശേഷിപ്പിച്ചുവെങ്കിലും, രക്ഷപ്പെട്ടോടിയ ബ്രിട്ടൻ ഇനിയൊരിക്കലും തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യാൻ യൂറോപ്പിലേക്ക് വരില്ലെന്നും, കൂട്ടത്തോടെ കൊന്നൊടുക്കി ബ്രിട്ടന് പ്രതികാരം ചെയ്യാൻ അവസാനം ഒരുക്കി കൊടുക്കാതിരിക്കുന്നതാവും നല്ലതെന്നും ഹിറ്റ്ലർ കരുതിക്കാണും എന്നഭിപ്രായമുള്ളവരും കുറവല്ല…

Underground tunnel and telephone exchange at Dover Castle

കാര്യമെന്തുതന്നെ ആയാലും അതിജീവനമാണ് വിജയം(Survival is victory) എന്നൊരു വലിയ പാഠം ഇന്നും സജ്ജമായിരിക്കുന്ന ഡോവർ കാസിലിലെ യുദ്ധമുറി നമുക്ക് പറഞ്ഞു തരും... എവിടെ ഓപ്പറേഷൻ ഡൈനാമോ പുതിയ കാഴ്ചക്കാർക്ക് മുന്നിൽ യഥാർത്ഥ വീഡിയോ ക്ലിപ്പുകളും റേഡിയോ സന്ദേശങ്ങളുമായിത്തന്നെ ഇതൾ വിരിയുന്നു.... സമീപത്തെ തുരങ്കപാതയിലൂടെ കയറിവന്ന ലക്ഷക്കണക്കിന് പട്ടാളക്കാരുടെ ദീർഘനിശ്വാസങ്ങൾ ഈ ഇരുട്ടറയുടെ ഇടനാഴികളിൽ ഇന്നും പ്രതിധ്വനിക്കുന്നുണ്... ആ മുഴക്കങ്ങളാണ് ആധുനിക ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ഡോവർ കാസിലിനെ ഉയരെ നിർത്തുന്നതും...

കാലാന്തരങ്ങളുടെ വാതായനം - Durdil Door


ആഴ്ച്ചവസാനം കാറിലൊരു കറക്കമായലോ എന്ന് ഫൈസൽ ചോദിച്ചപ്പോഴെ ഞങ്ങൾ റെഡി ആയിരുന്നു... വാടകയ്ക്കെടുത്ത കാറുമായി കൂട്ടുകാരെല്ലാവരും കൂടി പുറപ്പെട്ടപ്പോഴും  എങ്ങോട്ടെന്ന കാര്യത്തിൽ എനിക്ക് വല്യ ധാരണ ഉണ്ടായിരുന്നില്ല... ഡർഡിൽ ഡോർ എന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യാൻ പോലും തോന്നിയതുമില്ല... കാണാൻ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്നൊരു തോന്നൽ...

35 പൗണ്ടിന് വാടകയ്ക്കെടുത്ത് 25 പൗണ്ടിന് ഡീസലും അടിച്ചാൽ 5 പേർക്ക് ഒരു ദിവസം മുഴുവൻ കറങ്ങാം എന്നത് UK യിൽ തികച്ചും ആകർഷണനീയം ആണ്... കാരണം ട്രെയിനും ട്രെയിൻ ഇല്ലാത്തിടത്തേക്കുള്ള ബസ് യാത്രയും ഇതിലേറെ ചിലവേറിയതാണ്... ഇന്ത്യൻ ലൈസൻസ് ഒരു വർഷം വരെ ഇവിടെ അനുവദനീയം ആണ് താനും... 
ലോകത്തിൽ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ 5 രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിലെ ഡ്രൈവിങ് സംസ്കാരം എടുത്തു പറയേണ്ട ഒന്നാണ്... രണ്ടു വരി റോഡുകളിൽ ആരും തന്നെ ഓവർ ടേക്ക് ചെയ്യാൻ തുനിയാറില്ല... ഹോൺ മുഴക്കാറില്ല.. 70 മൈൽ വരെ വേഗപരിധി ഉള്ള മോട്ടോർ റോഡുകളിൽ ആണെങ്കിൽ എല്ലാവരും ലൈൻ ട്രാഫിക് പാലിച്ചു പോകാറാണ് പതിവ്... വേഗം കുറഞ്ഞ വാഹനങ്ങൾ ഇടതു വശം ചേർന്നും കൂടിയവ വലതു വശം ചേർന്നും ഒഴുകി നീങ്ങും... റോഡിലെമ്പാടും വാഹനം നിർത്താൻ പാർക്കിംഗ് ബേ കൾ നിർമിച്ചിരിക്കുകയും അല്ലാത്തിടത്തു നിർത്തിയാൽ കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നു... 

ഇന്ഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള ഡോർസെറ്റ് കൗണ്ടിയിൽ ആണ് ഡർഡിൽ ഡോർ. ലണ്ടനിൽ നിന്നും 130 മൈൽ ദൂരെയാണിത്.. പോകുന്ന വഴിയിൽ സതാംപ്ടനു അടുത്തുള്ള ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്ക് മറ്റൊരു ആകർഷണം ആണ്... കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നേർവഴിക്ക് ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു... റോഡിൻറെ ഇരുവശവും മുകൾഭാഗവും മരച്ചില്ലകൾ ഒരേ അളവിൽ വെട്ടിയൊതുക്കി ഇരിക്കുന്നതിനാൽ പച്ചില തുരങ്കത്തിലൂടെ യാത്ര ചെയ്യുന്ന ഫീൽ അനുപമമാണ്... ഇടയ്ക്കിടെ മറച്ചില്ലകൾക്കിടയിലൂടെ സൂര്യൻ എത്തി നോക്കുന്നു...    ഏകദേശം 3 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളെത്തുമ്പോൾ ഡർഡിൽ ഡോറിൽ മഴ പൊഴിഞ്ഞു തുടങ്ങിയിരുന്നു... വിശാലമായ കുന്നിൽ പുറത്തു കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങി.. കുന്നിറങ്ങി താഴെയെത്തണം കടലിനടുത്തെത്താൻ... പച്ചപ്പുൽ മേടുകളും അതിനോട് ചേർന്ന് കടലും ഏതോ വാൾപേപ്പറിനെ ഓർമിപ്പിച്ചു... ഇന്ഗ്ലണ്ടിന്റെ തെക്കൻ തീരത്ത്, ഇംഗ്ലീഷ് ചാനലിനോട് ചേർന്നു കിടക്കുന്ന സ്ഥലം ഭൂമുഖത്ത് മനുഷ്യവംശം പിറവികൊള്ളും മുൻപേ, ഏകദേശം 185 മില്യൺ വർഷങ്ങൾക്ക് മുൻപു മുതൽ ഉള്ള ചരിത്രം നമ്മോടു വിളിച്ചു പറയുന്നു.. ട്രയാസിക്, ജുറാസിക്, ക്രെറ്റയേഷ്യസ് കാലഘട്ടങ്ങളിൽ ഫോസിലുകൾ പലകാലങ്ങളിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള, പല കാലങ്ങളിൽ കുന്നായും കാടായും കടലായും മരുഭൂമിയായും ഒക്കെ രൂപം മാറിയിട്ടുള്ള തീരം 'ജുറാസിക് കോസ്റ്റ്' എന്ന് പൊതുവിൽ അറിയപ്പെടുകയും യുനെസ്കോ അവരുടെ പൈതൃക പട്ടികയിൽ പെടുത്തി സംരക്ഷിച്ചു പോരുകയും ചെയ്യുന്നു... താഴോട്ട് ഇറങ്ങി ചെല്ലും തോറും ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചയാണ് ഈയിടം സമ്മാനിക്കുക... പച്ച നിറത്തിലുള്ള കടലും പല നിറത്തിലുള്ള കുന്നുകളും കടലിലേക്കിറങ്ങി നിൽക്കുന്ന പാറക്കെട്ടും ഇവിടം ഒരു എണ്ണചായചിത്രം പോലെ തോന്നിക്കും... കടലിൽ ഉയർന്നു നിൽക്കുന്ന കമാനവും അതോടു ചേർന്നു നിൽക്കുന്ന പാറക്കെട്ടുകളും ഇംഗ്ലീഷ് കുട്ടിക്കഥകളിലെ കല്ലായി രൂപാന്തരം പ്രാപിച്ച 'ഡർഡിൽ ഡോറസ്' എന്ന ദിനോസറിന്റെ രൂപം ആയി നമ്മെ അത്ഭുതപ്പെടുത്തും... അത്രമേൽ മനോഹരമായി പ്രകൃതി പലകാലങ്ങളിൽ ചുണ്ണാമ്പ് കല്ലിൽ കൊത്തുപണി ചെയ്തിരിക്കുന്നു... 
ബീച്ചിലേക്ക് ഇറങ്ങാൻ ഉള്ള വഴി കാഴ്ചയിൽ അതി മനോഹരവും എന്നാൽ അത്യധികം വഴുവഴുപ്പുള്ളതും ആയിരുന്നു... കളിമണ്ണിനു സമാനമായ മണ്ണിൽ ഞങ്ങൾ പലകുറി വീഴാൻ പോയി... അത്രയധികം കിഴക്കാംതൂക്കായ(ക്ലിഫ്) ഈയിടം മലയിടിച്ചിലിന് ഏറെ പ്രശസ്തമാണ്... 2013 ലെ മലയിടിച്ചിൽ തെക്ക് പടിഞ്ഞാറൻ ബീച്ചിലേക്കുള്ള വഴി മുഴുവനായും തന്നെ ഇല്ലാതാക്കിക്കളഞ്ഞു... ഡർഡിൽ ഡോറിന് അടുത്തായി തന്നെയാണ് പ്രശസ്തമായ ലൾവർത്ത് കോവ്.. '' ആകൃതിയിൽ കടൽ അകത്തോട്ടു കയറി കിടക്കുന്ന(Cove) ഇവിടം ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്..  
മരം കോച്ചുന്ന തണുപ്പും ചന്നം പിന്നം പെയ്ത മഴയും വീശിയടിക്കുന്ന തണുത്ത കാറ്റും കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ ഞങ്ങളെ സമ്മതിച്ചില്ല.. മനസ്സില്ലാ മനസ്സോടെ പ്രകൃതി വരച്ച ചിത്രം നോക്കി വീണ്ടും വീണ്ടും നെടുവീർപ്പിട്ടുകൊണ്ടു ഞങ്ങൾ അടുത്തയിടമായ പോർട്സ്മത്തിലേക്ക് തിരിച്ചു...

"നീയെനിക്കല്ലേ... നിൻ പാട്ടെനിക്കല്ലേ..."

ചില പാട്ടോർമകളുണ്ട് .. ഇരുകരകളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഒരുതുരുത്തിന്റെ ഓർമകളിലേക്ക് തോണി തുഴയുന്നവ... ആയുസ്സിന്റെ  അലകടലാകാശങ്ങളെ അകലങ്ങളിലിരുന്നു പോലും തൊട്ടുണർത്തുന്നവ.. പിന്നെയും പിന്നെയും കേൾക്കുമ്പോൾ ജീവിതം തന്നെയായി മാറിയവ.. നിനക്കുമെനിക്കുമിടയിലെ പ്രണയമുഹൂർത്തങ്ങളായവ..
പരസ്പരം നോക്കിയിരുന്ന ആദ്യ തീവണ്ടിയാത്രയിൽ മൗനത്തിന്റെ കെട്ടുപൊട്ടിച്ചത് നീയായിരുന്നു.. "അല്ലിമലർ കാവിൽ " ആയിരുന്നു നീ ചോദിച്ചത്.. പകരം ഞാൻ ഓഫർ ചെയ്തതോ "നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ" എന്ന പാട്ട്.. ഇയർ പീസുകൾ പങ്കുവച്ചു നമ്മളാദ്യമായി കേട്ട പാട്ടിലെ ചില വരികളങ്ങനെ ഓർമയിലിപ്പോഴും കൊരുത്തു നിൽക്കും.. അതെനിക്കായ്‌ എഴുതപ്പെട്ടതെന്നു മനസ്സു മന്ത്രിക്കും.. "ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കീ നിൻ..
 രാഗലോല പരാഗസുന്ദര ചന്ദ്രമുഖ ബിംബം.."
പിന്നീടങ്ങോട്ട് പരസ്പരം പങ്കുവച്ച എത്രയെത്ര പ്രണയയാത്രകൾ.. സ്നേഹം പൊതിഞ്ഞു നീ കൊണ്ടുവന്ന പലഹാരപ്പൊതികൾ.. വായിച്ചും കേട്ടും ചൊല്ലിയും പഴകിയ എത്രയെത്ര കവിതാ ശകലങ്ങൾ.. ആർത്തിയോടെ വായിച്ചു തീർത്ത എത്രയെത്ര പുസ്തകങ്ങൾ... കഥകൾ പറഞ്ഞു പറഞ്ഞു എന്റെ തോളിൽ നീ മയങ്ങിപ്പോയ എത്രയെത്ര രാവുകൾ, പകലുകൾ..
പിന്നെയും കഥ പറഞ്ഞു പറഞ്ഞു നാം ഒന്നായ കഥ.. അങ്ങനൊരു നാളിലാണ് വളരും തോറും പ്രായം കുറഞ്ഞു വരുന്നൊരു സിനിമാക്കഥ (Curious Case of Benjamin ആണെന്ന് തോന്നുന്നു..!!) നീയെന്റെ മുന്നിലിട്ടത്.. അതിൽ പിന്നെ ഓരോ വർഷവും ഞാൻ ചെറുതായി തുടങ്ങി.. നിന്റെ പ്രണയം വാത്സല്യങ്ങളായി.. ഓരോ രാത്രിയിലും സിൻഡ്രല്ലയുടെയും അറബിക്കഥയിലെ രാജകുമാരിയുടെയും കുഞ്ഞനുറുമ്പിന്റെയും തെനാലി രാമന്റെയും കഥകൾ എന്നെ തേടിയെത്തി.. കഥ കേട്ട് നിന്റെ കയ്യിൽ കിടന്ന് നെഞ്ചിൽ തലവച്ചു ഞാൻ ഉറങ്ങാൻ തുടങ്ങി.. എന്റെ കുട്ടിക്കുറുമ്പുകളെ ഉടുമ്പു കുട്ടാപ്പുവിനെ കാട്ടി നീ ഒതുക്കി നിർത്തി.. പ്രണയം കൊണ്ടു നീ കെട്ടിപ്പൊക്കിയ മായാലോകത്ത് നിന്റെ വാത്സല്യങ്ങളെല്ലാം എന്റെ പേരായി... എന്റെയുണ്ണിക്കെന്തു പേരിടും എന്നായി  നിന്റെ പരിഭവങ്ങളത്രയും.. വാക്കുകൾ കോർത്തു നീയും ഞാനും തുടർന്നെഴുതിയവയെല്ലാം പരസ്പരം പ്രണയം തൂവി പ്രണയോപനിഷത്തുക്കളായി... രസച്ചരട് പൊട്ടിയവയൊക്കെയും വിരഹ വേദനകളായി.. പ്രണയമുണ്ടുണ്ടു വളർന്ന ഓരോ ജന്മദിനങ്ങളും പ്രണയ ലേഖനങ്ങൾക്കുള്ള കാത്തിരിപ്പുകളായി..
എഴുത്തുപുരവീട്ടിലെ ഉമ്മറപ്പടിയിലിരിക്കുന്ന രേവതിയുടെ ഭർതൃ സങ്കൽപം നിന്റെ കൂടിയല്ലേയെന്നു ഇപ്പൊഴെനിക്ക് തോന്നാറുണ്ട്.. പിന്നെയിപ്പോ ഇങ്ങു ദൂരെ മാറി ഓർമകളുടെ നാട്ടുമാവിൻ ചോട്ടിൽ ഒറ്റയ്ക്ക് വന്നിരിക്കുമ്പോഴും എന്റെയുള്ളിൽ പാടുന്നത് അതേ പാട്ടു തന്നെ..

സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം...

അത്രമേൽ പ്രിയമായതെന്തും പ്രണയം എന്നാണിപ്പോ എഴുതാൻ തോന്നുന്നത്... ആദ്യത്തെ മൊബൈൽ കയ്യിൽ കിട്ടുന്നതിനും മുൻപുള്ളോരു കാലമുണ്ടായിരുന്നു... നീട്ടിമണിയടിക്കുന്ന ടെലിഫോണിന്റെ കാലം.. നീല ഡിസ്‌പ്ലെയുള്ള കോളർ ഐഡിയിൽ നമ്പർ തെളിഞ്ഞിരുന്ന കാലം.. മിസ്ഡ് കോളിൽ കൂടി വരെ കഥ പറഞ്ഞിരുന്ന കാലം... ഇന്നെനിക്കറിയാം വാക്കിലും നോക്കിലും അന്ന് പ്രണയമായിരുന്നു.. ഒരിക്കലും പറയാൻ പറ്റില്ലെന്ന് കരുതിയ, പറയരുതെന്ന് സ്വയം വിലക്കിയ ചില പ്രണയ സങ്കൽപ്പങ്ങൾ...

                                    ***************************
"ശ്രീപതി"യിൽ അപ്പോഴേക്കും ആളേറെ നിറഞ്ഞിട്ടുണ്ടാവും.. കണ്ണുരുട്ടലുമായി ഉത്തമേട്ടൻ ഹെഡ് മാസ്റ്ററുടെ റോൾ ഏറ്റെടുക്കും.. കുട്ടികളെല്ലാം വരിവരിയായി നിരനിരയായി വലതു വശത്തേയ്ക്ക് ഒതുങ്ങി നിൽക്കും.. ബാഗുകളെല്ലാം സീറ്റിലിരിക്കുന്നവരുടെ മടിയിൽ കുന്നായ്‌ കുമിഞ്ഞു കൂടാൻ തുടങ്ങിയിട്ടുണ്ടാവും..  മുന്നിലെ ഡോറിനടുത്തുള്ള ആദ്യ സീറ്റിൽ നല്ല പിള്ള ചമഞ്ഞിരിക്കുന്ന എനിക്കധികം ഭാരം ചുമക്കേണ്ടി വരാറില്ല.. ഡോർ തുറന്നടയ്ക്കുകയെന്ന ഭാരിച്ച പണി അത്രയും സൂക്ഷ്മതയോടും ശുഷ്കാന്തിയോടും ചെയ്യുന്നതിനാൽ ബാഗുകൾ എന്നെയേല്പിക്കരുതെന്നു ഉത്തമേട്ടന്റെ ഓർഡർ ഉണ്ട്.. വല്ലപ്പോഴും അതറിയാതെ ബാഗ് തരുന്നവർക്ക് അയാളടുത്ത് നിന്നും കണക്കിന് കിട്ടാറുമുണ്ട്.. അങ്ങനെ ഞെങ്ങി ഞെരുങ്ങി വരുന്ന ബസിലേക്കാവും നീല നിറമുള്ള യൂണിഫോം ഇട്ട അവളു വന്നു കയറുന്നത്.. അതും ഒരു ലോഡ് പുസ്തകങ്ങൾ കുത്തി നിറച്ചൊരു നീല സ്കൂബീ ഡേ ബാഗുമായി... അഞ്ചു മിനുട്ട് നിർത്തിയിട്ടായാലും അമ്പതു പേരെ ചീത്തവിളിച്ചിട്ടായാലും എല്ലാ സ്റ്റോപ്പിലെയും എല്ലാവരെയും കയറ്റിയിട്ടേ ഉത്തമേട്ടൻ മണിയടിക്കാറുള്ളൂ.. പലരുടെയും കാലും കയ്യും ചിലപ്പോൾ ഉടലു തന്നെയും ഉളിയെത്തും വരെയും പുറത്തു തന്നെയായിരുന്നു..
തിരിച്ചും മറിച്ചും ഇടുന്ന പഴയ കാസറ്റു പോലെ ഈ കഥ ആഴ്ചയിൽ ആറു ദിവസവും ഇടതടവില്ലാതെ ഓടി.. നൂറിലധികം വരുന്ന സഹയാത്രികരിൽ ഇന്ന് വരാത്തതാരൊക്കെയെന്നു പോലും കൃത്യമായി പറയാൻ പറ്റുന്ന സ്ഥിതിയായി..
പറഞ്ഞു വന്ന സ്കൂബീ ഡേ ബാഗ് പലപ്പോഴും അങ്ങ് വാങ്ങും.. ഉത്തമേട്ടൻ കാണാതെ തന്നെ.. അങ്ങനങ്ങു പരിചയമായി.. ആ പരിചയം വച്ചാണ്, റെയിൽവേ ഓവർബ്രിഡ്ജ് കടന്ന്, മുനീശ്വരൻ കോവിലിനു മുന്നിലൂടെ മാർക്കറ്റ് റോഡും ബാങ്ക് റോഡും കടന്നു പ്രഭാത് ജങ്ക്ഷനിലെ മൂന്നാം നിലയിലുള്ള എൻട്രൻസ് ക്‌ളാസിലേക്ക് നടക്കുമ്പോൾ ആദ്യമായി സംസാരിച്ചത്.. പിന്നെയത് സ്റ്റേഡിയം കോർണറിൽ നിർത്തിയിടുന്ന "ന്യൂ ലൈഫി"ൽ കയറാനുള്ള വൈകുന്നേരത്തെ ധൃതി കുറഞ്ഞ നടത്തിനിടെ ആവും..  അത് പിന്നെ ഒന്നോ രണ്ടോ തവണ മാത്രം ശബ്ദിക്കുന്ന വീട്ടിലെ ടെലിഫോൺ ബെല്ലുകളായി.. പിന്നെ ആദ്യമായി കയ്യിലൊരു 1100 കിട്ടിയപ്പോൾ മിസ്ഡ് കോളുകൾ അതിൽ നിന്നായി.. അതുവഴി പോകുമ്പോഴും വരുമ്പോഴും ഇത് സിഗ്നൽ ആയി..അറിഞ്ഞോ അറിയാതെയോ വീടിന്റെ ഉമ്മറപ്പടിയിൽ നിന്നൊരു തലയെത്തി നോട്ടങ്ങളുണ്ടായി.. പിന്നീടുള്ള കോളേജ് കാലങ്ങളിൽ ഫോണിലൂടെ കഥ പറയലുകളുണ്ടായി.. വല്ലപ്പോഴും കണ്ടുമുട്ടലുകളുണ്ടായി.. ആരാണ് നീ.. ആരാണ് ഞാൻ എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടലുകളുണ്ടായില്ല.. പ്രണയം എന്നതൊരു വാക്കായി പോലും വർത്തമാനത്തിലെവിടെയും കൊരുത്തു വന്നില്ല.. പിന്നെയും കാലങ്ങൾ കഴിഞ്ഞു..
എന്റെ പ്രണയത്തിന്റെ കഥ ഞാൻ പറഞ്ഞൊരു നാൾ നീ മൗനിയാകുന്നത് ഞാൻ കണ്ടു.. അതോ അതെനിക്ക് മാത്രം തോന്നിയതാകുമോ? പിന്നെയുള്ള വിളികൾക്ക് ദൈർഘ്യം കുറഞ്ഞു.. മെസ്സേജുകൾക്ക് എണ്ണം കുറഞ്ഞു.. എഴുതാൻ നിനക്കൊരു പേന  സമ്മാനമായി നൽകിയ ഞാൻ ഒരായിരം പ്രണയലേഖനങ്ങളെനിക്കെഴുതി നല്കിയവളെ കല്യാണം കഴിച്ചു.. അന്ന് നീ വന്നില്ല.. ഞാനേറെയിഷ്ടപ്പെട്ട, ഞാനാശിച്ചൊരു ജോലി ചെയ്യുന്നയാളെ നീയും വിവാഹം കഴിച്ചു... അന്ന് ഞാനും വന്നില്ല..
കാലങ്ങൾക്കിപ്പുറം വാട്സ്ആപ്പിലെ സ്നേഹാന്വേഷണങ്ങൾക്ക് ഔപചാരികതയുടെ നിറം മാത്രമായി..  തിരിഞ്ഞു നോക്കുമ്പോൾ ഓർമയിലൊരു നീലമെഴുകുതിരി മുനിഞ്ഞു കത്തി നില്പുണ്ട്.. 

മഴയോളം നനഞ്ഞില്ലൊരുമഴയുമിന്നോളം ..


എത്ര വട്ടം മഴ കണ്ടു എന്ന് ചോദിച്ചാൽ അറിയില്ലെന്ന് തന്നെ ഉത്തരം...
കലാലയ കാലത്തെ വരണ്ടുണങ്ങിയ തമിഴ് മണ്ണിൽ മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...
ഭദ്രയുടെ ഭാവമായിരുന്നു പ്രണയിനിക്കെന്നും..
പൂവിന്റെ സ്വപ്‌നങ്ങൾ പൂക്കളെക്കാളും മൃദുലവും സൗമ്യവും ആയിരുന്നു..
പ്രണയം പൂത്ത രാത്രികളിലൊക്കെയും മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...

"മുല്ലയും പിച്ചകവും ജമന്തിയും കാട്ടു തുളസിയും മണക്കുന്ന തെരുവുകളും കോടി മണക്കുന്ന ജൗളിക്കടകളും മീനാക്ഷി ക്ഷേത്രത്തിന്റെ തണുത്തു മിനുത്ത അകത്തളങ്ങളും തിലഹോമത്തിന്റെ തിരികളും സന്ധ്യയ്ക്കു തന്റെ ഗുരുനാഥൻ ആലപിച്ച നീലാംബരിയും" നീ തന്ന കഥാപുസ്തകത്തിലെ അടിവരയിട്ട വാചകങ്ങളായിരുന്നു... ആ വാഗ്മയ ചിത്രങ്ങളെ ക്യാമറയിൽ  പകർത്തി കാലത്തിനു കൈമാറുകയായിരുന്നു ലെനിൻ രാജേന്ദ്രൻ..

മുറിച്ചു മാറ്റിയ ഒരവയവത്തെ തേടി രോഗി ആശുപത്രിയിലേക്ക് തിരിച്ചു ചെല്ലാറുണ്ടോ എന്ന് മാധവിക്കുട്ടി ചോദിക്കുന്നുണ്ട്.. കഥയുടെ തുടക്കത്തിൽ.. ഉണ്ടെന്നു തന്നെ ഉത്തരം.. രോഗം പ്രണയവും മുറിച്ചു മാറ്റപ്പെട്ടത് ഹൃദയം തന്നെയുമാവുമ്പോൾ എത്രയകലങ്ങളിൽ നിന്നും രോഗി തിരിച്ചു വരും... നഷ്ടപ്പെട്ട തന്റെ ഹൃദയം തേടി.. പ്രണയം പൊഴിഞ്ഞ രാഗങ്ങൾ തേടി.. നഷ്ടപ്പെട്ട നീലാംബരി തേടി..
-നിധി-