ഉള്ളടക്കമില്ലാത്തൊരു കത്ത്.....

അങ്ങനെ ഒരു നട്ടുച്ചയ്ക്ക് വെറുതെ ഇരുന്നപ്പോഴാണ് അതുവരെ ഇല്ലാത്തൊരു പൂതി മനസ്സില് മുളച്ചത്..... ഒരു കത്തെഴുതണം......
ഉടനെ അടുത്തുള്ള പോസ്റ്റ്‌ ഒഫീസിലേക്കോടി... ചുവന്ന കൊടികൾ ഒരുപാട് തൂങ്ങുന്ന പാര്ടി ഓഫിസിന്റെ ഒരു മൂലയിലായി അടര്ന്നു തുടങ്ങിയ കോണിപ്പടികലുള്ള ആ പഴയ പോസ്റ്റ്‌ ഓഫീസ് ഇപ്പോഴും അവിടെ തന്നെയുണ്ട്‌.... ഭാഗ്യം....! പൊടി പിടിച്ച തുരുമ്പിച് അക്ഷരം മങ്ങി തുടങ്ങിയ 'post office \ टाक घर' എന്ന കറുപ്പ് ബോര്ഡും അവിടെ പഴയ പടിയുണ്ട്.... മാത്രമല്ല, കഷണ്ടിയും നരയും കുറച്ചേറെ ബാധിചെങ്കിലും പഴയ പോസ്റ്റ്‌ മാസ്റെർ ശ്രീധരേട്ടൻ പോലും അവിടെയുണ്ട്....

ജി-മെയിലും ഔട്ട്‌ ലുക്കും ഇന്സ്റെന്റ്റ് മെസ്സെന്ജറും സ്ക്യ്പ്പും ഒക്കെയുള്ള സ്മാര്ട്ട് ഫോണിനെ സൗകര്യ പൂർവ്വം ജീന്സിന്റെ പോക്കറ്റിലേക്ക് താഴ്ത്തി അല്പം ജാള്യതയോടെ ചോദിച്ചു.... ഇൻലെന്റ്റ് ഉണ്ടോ....?

മൂക്കിൻമേല വച്ച കണ്ണാടിയുടെ മുകളിലൂടെയുള്ള ആ നോട്ടത്തിൽ ഒരല്പം പരിഹാസമുണ്ടോ.......? തീർച്ചയായും....

ചൂണ്ടു വിരലിനു വിശ്രമം കൊടുത്ത് നാമൊക്കെ എഴുത്ത് പെരുവിരലിലൂടെ ആക്കിയപ്പോൾ ആ ചോദ്യവും വംശനാശം വന്നവയുടെ കൂട്ടത്തിലേക്ക് എടുത്തു മാറ്റപ്പെട്ടിരുന്നു..... മെസ്സേജ് ഓഫർ ചെയ്തപ്പോൾ ബാക്കിയായി കിട്ടിയ രണ്ടു രൂപയും പിന്നെ പേർസിന്റെ അടിത്തട്ടിൽ ഫോട്ടോയ്കടിയിൽ നിന്നും തപ്പി എടുത്ത അമ്പതു പൈസയും കൊടുത്ത് ആ നീലക്കടലാസ് ഒരല്പം ഗൃഹാതുരതയോടെ കയ്യിൽ വാങ്ങി...

പിന്നെ അത് മൂന്നായി മടക്കി ആരും കാണാതെ പോക്കടിലിട്ടു ഫോണും കയ്യിലെടുത്തു വീട്ടിലേക്ക് നടന്നു..... 

ഇനിയിത് ആര്ക്കെഴുതും....? ആരെന്തു കരുതും....?

പറഞ്ഞും കേട്ടും എഴുതിയും വായിച്ചും അറിഞ്ഞിരുന്ന നാം ഇപ്പൊ എല്ലാം തൊട്ടാനറിയുന്നത്.....പെരുവിരൽ കൊണ്ട് swipe ചെയ്തു കഴിഞ്ഞാൽ പിന്നെ വിരലിൽ നിന്ന് വിരലിലേക്ക് സെണ്ട് ചെയ്യാനും കാതിൽ നിന്ന് കാതിലേക്ക് കൂട്ടുകൂടാനും ഇപ്പോൾ മൊബൈൽ മതി.... പിന്നെ വയറുന്തിയ തോൾ സഞ്ചിയുമായി പൊരി വെയിലിൽ വിയര്ത്തോലിച് നടന്നു വരുന്ന ആ കാക്കിക്കുപ്പായക്കാരനെയും മൂന്നു മടക്കുള്ള ഈ പാവം നീലക്കടലാസിനെയും ആരോർക്കാൻ.....അറിയാതെ കുത്തിക്കുറിക്കുന്ന അബധങ്ങളൊക്കെയും അയച്ചു കൊടുക്കുന്ന കൂട്ടുകാരിക്കാവട്ടെ ഇതും എന്ന് കരുതി...

ഉള്ളടക്കത്തെ പറ്റി ഞാൻ ആശങ്കപ്പെട്ടതെയില്ല....

വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുമെന്നുറപ്പുള്ള ഒരു പിടി അക്ഷരക്കൂട്ടങ്ങൾക്ക് കീഴെ 'സ്നേഹപൂർവ്വം' എന്നെഴുതി പിന്നെയും കുത്തി വരഞ്ഞപ്പോൾ ഒരാശ്വാസം.... 

ശീലിച്ചത് മറക്കാൻ എനിക്ക് മടിയായിരുന്നു,അതുകൊണ്ട് മാത്രമാണ് മേശമേൽ വെറുതെ കിടന്ന 'ഫെവി സ്റ്റിക്കി'നെ അവിടെ വച്ച അടുക്കളയില നിന്നും അമ്മ കാണാതെ രണ്ടു വറ്റ് എടുത്തോണ്ട് വന്നത്.....പിന്നെയതിനെ ചേർതൊട്ടിച് പൊടി പിടിച്ച ചുവരിൽ തൂങ്ങിയ, registerd കത്തുകളും  പണ്ട പണയ നോട്ടീസുകളും മാത്രം ഏറ്റു വാങ്ങാൻ വിധിച്ച ആ ചുവന്ന പെട്ടിയുടെ വലിയ വായിലേക്ക് നിക്ഷേപിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം...

                                                     -എന്ന് സ്വന്തം,    
                                                         -നിധി- 

Campus : A Walk To Remember........


ക്യാമ്പസ്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നതെന്താണ്....?
ഇനിയും മഞ്ഞ നിറം പടര്‍ന്നു തുടങ്ങാത്ത....., ചിതല്‍ കുത്ത് വീണു തുടങ്ങാത്ത ഓട്ടോഗ്രാഫിന്റെ പഴയ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ 'എന്ന് സ്വന്തം' എന്നെഴുതി കുത്തിവരഞ്ഞിട്ട എത്രയോ കയ്യക്ഷരങ്ങള്‍..... ഓരോന്നിനും പറയാനുണ്ടായിരുന്ന പറഞ്ഞു തീരാത്ത ഒരായിരം പരിഭവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും..... അതും, മറവിയുടെ ശ്മശാനത്തിലേക്ക് ഇനിയും വലിച്ചിഴയ്ക്കപ്പെട്ടിട്ടില്ലാത്ത, സുഗന്ധം പരത്തുന്ന ഒരുപിടി ഓര്‍മകളും മാത്രമാണ് ഇന്നെന്റെയുള്ളില്‍ ബാക്കിയാവുന്നത്......
വരിവരിയായി നിന്ന വേപ്പ്‌ മരങ്ങളുടെ തണലില്‍ നിരനിരയായിക്കിടന്ന മര  ബെഞ്ചുകളില്‍ സൊറ പറഞ്ഞും കളി പറഞ്ഞും തീര്‍ത്ത എത്രയോ സായന്തനങ്ങള്‍.....
പ്രണയവും സൗഹൃദവും അളന്നു തൂക്കിയപ്പോള്‍ കണക്കു പിഴച്ച എത്രയോ ദിനാന്തങ്ങള്‍......
പറഞ്ഞു തീരാത്ത വിശേഷങ്ങളും ചെയ്തു തീരാത്ത കുസൃതികളുമായി കൂട്ട് വന്ന ഒരു പറ്റം കൂട്ടുകാര്‍.....
ഒടുവില്‍ ഞാനൊറ്റയാകുമ്പോള്‍ കണ്ചിമ്മിയെത്തുന്ന നക്ഷത്രങ്ങളെയും കാത്ത് അതേ വേപ്പ് മരച്ചുവട്ടില്‍ വെറുതെ കിടന്ന സായന്തനങ്ങളും എത്രയെങ്കിലും........
പുസ്തകത്താളിലൊളിപ്പിച്ച മയില്‍‌പ്പീലി പോലെ പറയാതെ കാത്തുവച്ച പ്രണയവും, കൈത്തണ്ടില്‍ ചോരപൊടിച്ച് ഉടഞ്ഞു താഴെ വീണ കൂട്ടുകാരിയുടെ കയ്യിലെ ചുവന്ന കുപ്പിവളകളും, ഒരു പൊതി ചോറു പകുത്തു തിന്നപ്പോള്‍ സഹപാഠിയുടെ കണ്ണില്‍ നിറഞ്ഞ നീര്‍മണിമുത്തുകളും പൊഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്മപ്പെടുത്തലുകളകുന്നു  
കാന്റീനിലെ ഐസ്ക്രീം തണുപ്പിലും പൂക്കാന്‍ തുടങ്ങിയ വാകമരച്ചുവട്ടിലും പിന്നെ,കോളേജിലെ ഇരുള് വീഴാത്ത ഇടനാഴികളിലും ലാബിലെ കണ്ണാടിക്കൂടുകളിലും വിടര്‍ന്ന പ്രണയവും, ഒരു പാത്രത്തിലുണ്ട് ഒരേ പായിലുറങ്ങി ഒന്നിച്ചു കലഹിച്ച സൗഹൃദങ്ങളും ആ കാലത്തിനു സ്വന്തം....
               **********************************
പഴയൊരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നോക്കി ഓരോ മുഖവും ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി ഇഴപിരിച്ചെടുത്തപ്പോള്‍ എന്തെന്നില്ലാത്തൊരു നിര്‍വൃതി.......
                                                                          - നിധി -

മുഴക്കുന്ന്

ഇത് മുഴക്കുന്നിന്‍റെ കഥയാണ്....
കണ്ണൂരിലെ ഒരു കൊച്ചു ഗ്രാമത്തിന്‍റെ കഥ.... അല്ല ചരിത്രം....
ചരിത്രം മാത്രമല്ല... ഭൂതവും ഭാവിയും വര്‍ത്തമാനവും......
ആധികാരികം എന്ന് വിശേഷിപ്പിച്ചാല്‍ അത് വലിയ തെറ്റാകും...
പിറന്ന നാടിനെ അടയാളപ്പെടുത്താന്‍ ഒരു ശ്രമം....
കുറഞ്ഞ പക്ഷം ഈ ബ്ലോഗുലകത്തിലെങ്കിലും.......

ഭൂമിശാസ്ത്രം.....
പുരളിമലയുടെ മടിത്തട്ടിലാണ് മുഴക്കുന്നിന്റെ സ്ഥാനം....
നെല്‍വയലുകളും തെങ്ങും വാഴയും തുടങ്ങി, കശുമാവും റബ്ബറും ഇവിടെ സമൃദ്ധം....
തില്ലെങ്കേരി, മാലൂര്‍, പേരാവൂര്‍, പായം, കീഴൂര്‍-ചാവശ്ശേരി എന്നീ പഞ്ചായത്തുകള്‍ മുഴക്കുന്നിനു അതിരിടുന്നു....

ചരിത്രം...
മുഴക്കുന്നിന്റെ ചരിത്രം പേരില്‍ തുടങ്ങുന്നു....
'മിഴാവു കുന്ന്' ലോപിച്ച് 'മുഴക്കുന്ന്' ആയെന്നു പഴമക്കാര്‍.... 
അതിനു സാധൂകരണവും ഉണ്ട്.... കാരണം.. 'മിഴാവ് കുന്നി'ന്റെ സംസ്കൃത നാമം 'മൃദംഗ ശൈലം', ഇവിടുത്തെ ദേവീ ക്ഷേത്രത്തിന്‍റെ പേരും അതുതന്നെ.... ' മൃദംഗ ശൈലേശ്വരീ ദേവീ ക്ഷേത്രം....' തന്നെ അലോസരപ്പെടുത്തിയ മൃദംഗം ദുര്‍ഗ ദേവി എടുത്തെറിഞ്ഞപ്പോള്‍ ചെന്ന് വീണ സ്ഥലമെന്നു ഐതിഹ്യം....
മൃദംഗ ശൈലേശ്വരീ ദേവീ

മൃദംഗ ശൈലേശ്വരീ ദേവീ ക്ഷേത്രം....
കേരളത്തിലെ 108 ദേവീ ക്ഷേത്രങ്ങളില്‍ ഒന്ന്.... കഥകളിയിലെ സ്ത്രീ രൂപം നിര്‍വചിക്കപ്പെട്ടത് ഇവിടെ....
കഥകളിയിലെ ആരംഭ ശ്ലോകമായ "മാതംഗാനനമബ്ദ വാസ ജനനീം......" എന്ന് തുടങ്ങുന്ന ശ്ലോകം മൃദംഗ ശൈലേശ്വരീയെ സ്തുതിക്കുന്നു....
പഴശ്ശി രാജവംശത്തിന്‍റെ കുലദൈവം ആയും അറിയപ്പെടുന്നു.... പഴശ്ശി രാജാവിന്‍റെ ഒരേയൊരു പൂര്‍ണകായ പ്രതിമ ഈ ക്ഷേത്ര പരിസരത്താണുള്ളത്.....

പുരളിമല

പുരളിമല.....
മുഴക്കുന്നിന്റെയും സമീപ സ്ഥലങ്ങളുടെയും കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം....
ഹനുമാന്‍ മൃതസഞ്ജീവനിയുമായി പോയപ്പോള്‍ ഒരു തരി  മണ്ണ് അടര്‍ന്നു വീണു രൂപപ്പെട്ടതെന്നു ഐതിഹ്യം....
ഒരായിരം ഔഷധ സസ്യങ്ങളാല്‍ സമ്പന്നം..... ഇവിടുത്തെ ഹരിശ്ചന്ദ്രക്കോട്ടയും ശിവ ലിംഗവും പുരളിമലയ്ക്ക് ചരിത്രത്തില്‍ ഇടം നല്‍കുന്നു.... ഹരിശ്ചന്ദ്രക്കോട്ട ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒളിയുദ്ധത്തിനായി പഴശ്ശിരാജ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകള്‍....
തെയ്യം

തെയ്യം.....
മുത്തപ്പന്റെ ആരൂഡസ്ഥാനമായ പുരളിമലയുടെ താഴ്വരയില്‍ തെയ്യക്കാവുകള്‍ അനവധിയുണ്ട്...... ഗുണ്ടിക,പിന്ടാരിക്കല്‍,കളരിക്കല്‍, അരിച്ചല്, പുണിയാനം എന്നിവ ഇതില്‍ ചിലത് മാത്രം..... വര്ഷം തോറും ഒട്ടനവധി തെയ്യക്കോലങ്ങള്‍ ഇവിടെ കെട്ടിയാടുന്നു......

കമ്മ്യൂണിസം......
വിപ്ലവത്തിന്റെ ചുവപ്പ് വേണ്ടതിലേറെ പതിഞ്ഞ കണ്ണൂരിലെ മറ്റൊരു പാര്‍ടി ഗ്രാമം.... അധ്വാനിക്കുന്ന ജനതയുടെ കരുത്തില്‍ നിലകൊള്ളുന്ന, ഇനിയും വെല്ലുവിളിക്കപ്പെടാത്ത ചുവപ്പു കോട്ട..... ജീവന്‍ കൊടുത്തും പാര്‍ടി കെട്ടിപ്പെടുത്ത സഖാക്കളുടെ നാട് പില്‍ക്കാലത്ത് 'കൊടി സുനി'യുടെ പേരില്‍ അറിയപ്പെട്ടത് പ്രസ്ഥാനത്തിന്റെ ദുര്യോഗം.....

സംസ്കാരികം.....
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കാര്യമായ വേരോട്ടം ലഭിച്ച സ്ഥലം.......
കേരളവര്‍മ പഴശ്ശിരാജ
വീര പഴശ്ശിയുടെ കഥ പറഞ്ഞ എം.ടി - ഹരിഹരന്‍ - മമ്മൂട്ടി ടീമിന്റെ 'കേരളവര്‍മ പഴശ്ശിരാജ' എന്ന ചിത്രം മുഴക്കുന്നിന്റെ ചരിത്രം ലോകത്തോട്‌ വിളിച്ചു പറഞ്ഞു..... ഒപ്പം അത് ഇവിടെ തന്നെ ചിത്രീകരിച്ച് അവര്‍ ചരിത്രത്തോട് നീതി കാട്ടി.... പ്രൊഫ്‌. എസ്. ശിവദാസ് മുതല്‍ ജി. മാധവന്‍ നായര്‍ വരെ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ അറിവിന്റെ വെളിച്ചമായ ജി.യു.പി.എസ് മുഴക്കുന്ന്...

വര്‍ത്തമാനം......
യൗവനം താണ്ടാത്ത ഒരു പുതു തലമുറയാണ് ഇന്ന് മുഴക്കുന്നിനെ അടയാളപ്പെടുത്തുന്നത്.....
ചാനലുകളില്‍ വാര്‍ത്താവതാരകനായി തിളങ്ങുന്ന വിവേക് മുഴക്കുന്ന്...
ചാനല്‍ പിന്നണിയില്‍ സാനിധ്യമറിയിച്ച രഞ്ജിത്ത്....
ജനീഷ് ജജികാലയം
'വെയില്‍ മഴ നനയുമ്പോള്‍' 'കിനാനടതം' തിടങ്ങിയ പുസ്തകങ്ങളിലൂടെയും 'signs of survival' 'തട്ടും ദളം' തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെയും സാംസ്കാരിക രംഗത്ത് വരവറിയിച്ച ജനീഷ് ജജികാലയം......
ലോഹിതദാസ് ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക് നാമനിര്‍ദേശം ലഭിച്ച 'കണ്ണാടിച്ചില്ലുകള്‍', 'In the name of God' തുടങ്ങിയവയുടെ സംവിധായകന്‍ അരുണ്‍ മുഴക്കുന്ന്...
കഥയെഴുത്തിനു സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന സൂര്യഗായത്രി..... എന്ന് തുടങ്ങി ഒരു ഊര്‍ജ പ്രവാഹമാണ്..... നാടിനെ അടയാളപ്പെടുത്തുന്ന യുവതയുടെ ഒരു നീണ്ട നിര..... (ലേബര്‍ ഇന്ത്യയുടെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടി മുഴക്കുന്നിന്റെ പേര് പുറത്തറിയിച്ച മൊയ്തീന്‍ മാഷാണ് ഇത് തുടങ്ങി വച്ചത്....)

ഭാവി കാലം.....
ഇവരൊക്കെ തെളിച്ചു വച്ച പാതയിലൂടെ ഒരനേകം പേര്‍ പ്രയാണം തുടങ്ങിക്കഴിഞ്ഞു.....
നാളെയെ അടയാളപ്പെടുത്താന്‍ നാടിന്റെ നെഞ്ചില്‍ നിന്നു വീര്യമുള്‍ക്കൊണ്ടവര്‍.....
നാളെയുടെ ചരിത്രത്തില്‍ ഇടം പിടിക്കാനൊരു കുതിപ്പ്....


എഴുതാപ്പുറം:
തെക്കന്‍ കേരളത്തിലെ സുഹൃത്തിന് മുഴക്കുന്നിനെ പരിചയപ്പെടുത്താന്‍ പാടുപെട്ട എന്റെ നേരെ 'കൊടി സുനി'യെ പിടിച്ച ദിവസത്തെ പത്രം ചൂണ്ടിക്കാണിച്ച്, ഇതല്ലേ നിന്റെ നാടിന്റെ ഭൂപടം എന്ന് ചോദിച്ചപ്പോഴുണ്ടായ ജാള്യത ഇതെഴുതുമ്പോളും എന്റെയുള്ളില്‍ മായാതെ കിടപ്പുണ്ട്......!
                                                                                 - നിധി -


തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഒരുപാട് കാണും..... നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.... ഒപ്പം വിലയേറിയ അഭിപ്രായങ്ങളും......

മൊയ്തീന്‍ മാഷിന്.......

മാഷെ.....,
ഈ പഴയ ശിഷ്യനെ മറന്നിട്ടില്ലെന്നു വിശ്വസിക്കുന്നു...... 
ഇപ്പോഴും അറിയാതെയെങ്കിലും മാഷുടെ മുന്നില്‍ വരുമ്പോള്‍ ഞാന്‍ നാലാം ക്ലാസ്സിലെ ആ പഴയ കുട്ടിയാവുകയാണ്......


അതിനു ശേഷം ഒരുപാടൊരുപാട് അധ്യാപകര്‍ ജീവിതത്തില്‍ വന്നു പോയി.... എങ്കിലും താങ്കള്‍ എന്റെയുള്ളില്‍ സൃഷ്‌ടിച്ച സ്വാധീനത്തിന്റെ ചെറിയൊരംശം പോലും നേടാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് നന്ദിയോടെ സ്മരിക്കട്ടെ.....

ഞാനും വാങ്ങിയിട്ടുണ്ട്, കക്ഷത്തിലൊരു നുള്ളും മെലിഞ്ഞ പേര വടികൊണ്ട് ഒരുപാടടികളും...... എങ്കിലും അതിനെക്കാളെത്രയോ ഉയരെ അറിവുകള്‍ ഒരുപാട് താങ്കള്‍ പകര്‍ന്നു തന്നിട്ടുണ്ട്....... അന്ന് ആഴമറിയാതെ ചെയ്ത ഒരുപാടൊരുപാട് പ്രവൃത്തികളാണ് ജീവിതത്തില്‍ പിന്നീട് മുതല്‍ക്കൂട്ടായത്.... അന്നു അടി വാങ്ങിയ അക്ഷര തെറ്റുകള്‍ ഇന്ന് ജീവിതത്തില്‍ തെറ്റില്ലാതെ നടക്കാന്‍ സഹായകമായി....

വായിക്കാനല്ല, വരികള്‍ക്കിടയിലൂടെ വായിക്കാനാണ് താങ്കള്‍ പറഞ്ഞത്, അതിനര്‍ത്ഥം ഇന്ന് ഞാനറിയുന്നു..... വായിക്കാനും എഴുതാനും സൂക്ഷിച്ചു വയ്ക്കുവാനും പഠിപ്പിച്ചു...... നിങ്ങള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് കാട്ടിലും തോട്ടിലും വയല്‍ വരമ്പത്തും പിന്നെ പോസ്റ്റ്‌ ഓഫീസിലും മരമില്ലിലുമായിരുന്നു.... ചോദ്യം ചോദിക്കാന്‍ താങ്കളാണ് പഠിപ്പിച്ചത്..... ഉറവ വറ്റാത്ത ചോദ്യങ്ങളുടെ ഉറവിടമാകാനും...... പിന്നീട് ചെന്നെത്തിയ ഇടങ്ങളിലെല്ലാം ആ അനുഭവങ്ങളാണ് വഴി നടത്തിയത്....

ഒരു വ്യാഴവട്ടക്കാലം മുന്‍പൊരു പ്രണയദിനത്തില്‍ കൂട്ടുകാരിക്ക് പോസ്റ്റ്‌ കാര്‍ഡില്‍ കത്തെഴുതിച്ചത് ഞാനിന്നും മറന്നിട്ടില്ല.... അന്ന് കത്തെഴുതാന്‍ മറന്നതിന് വാങ്ങിയ അടിയും.......

ഞങ്ങളെ താങ്കള്‍ പഠിപ്പിച്ചത് പുസ്തകത്താളുകളില്‍ നിന്നായിരുന്നില്ല..... അനുഭവങ്ങളിലൂടെ ആയിരുന്നു..... അതാണ്‌ ഞങ്ങളുടെ ശക്തിയും...... കണ്ണും കാതും തുറന്നു വയ്ക്കാന്‍ പഠിപ്പിച്ചു.... കേട്ടതും കണ്ടതും തിരിച്ചറിയാനും.....

താങ്കളുടെ കാല്പാടുകള്‍ പിന്തുടരാന്‍ ഇനിയുമൊരു തലമുറ കൂടിയുണ്ട്...... അവര്‍ക്കു വെളിച്ചം പകരുക...... നേര്‍വഴി കാട്ടുക..... എല്ലാ ഭാവുകങ്ങളും.....
                                                                       - നിധി -

മഴ....

എനിക്കെന്താണു മഴ.....?
മഴ ഒരനുഭൂതിയാണ്.... ആവേശമാണ്...... അലങ്കാരമാണ്....
വരണ്ടുണങ്ങിയ പച്ചമണ്ണിനു മീതെ പുതുമണം പരത്തുന്ന മഴ.....
ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ സംഗീതം പൊഴിച്ച് ഇറ്റുവീഴുന്ന മഴ.....
മദ്ദളതാളത്തില്‍ രൗദ്രഭാവത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴ....
തുലാമാസ രാത്രിയില്‍ പ്രണയം പൊഴിച്ച് പതിഞ്ഞു പെയ്യുന്ന മഴ....

എപ്പോള്‍ മുതലാണ്‌ മഴയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത്....?
കുട്ടിനിക്കറുമിട്ട് പുള്ളിക്കുടയും ചൂടി നാട്ടുവഴിയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയപ്പോഴോ.....?
ഗുല്‍മോഹര്‍ പൂക്കുന്ന സ്കൂള്‍ മുറ്റത്ത് ഇടവപ്പാതി പെയ്തൊഴിയാന്‍ കാത്തുനിന്നിരുന്ന ആ പഴയ സായന്തനങ്ങളിലോ..?

അതോ, ഇടവഴിയിലൂടൊഴുകിയ മഴവെള്ളത്തിനു കൂടെ കടലാസു തോണിക്കു കൂട്ടുപോയ മഴക്കാലങ്ങളിലോ....?
ചൂണ്ടയുമായ് തോട്ടുവരമ്പത്തു കാത്തിരുന്നപ്പോള്‍ പെരുമഴ വന്നു കുളിപ്പിച്ചു വിട്ടപ്പോഴോ.....?
ഇവയിലെപ്പോഴെങ്കിലും ആവാം... അതുമല്ലെങ്കില്‍ രാത്രി മഴയുടെ സംഗീതം കേട്ട് ഉറങ്ങാതെ കിടന്ന ഏതെങ്കിലും പാതിരാവുകളിലാവാം......

പിന്നീടിങ്ങോട്ട് മഴയായിരുന്നു കൂട്ട്....
പറയാതെ വന്ന് നിര്‍ത്താതെ പെയ്ത മഴയും...  ഭയപ്പെടുത്തും സന്നാഹവുമായി വന്ന് ഒരു തുള്ളി പോലും ചോരാതെ പോയ മഴയും എത്രയെങ്കിലും വന്നു....
പെരുമഴയത്ത് കളിച്ചു തീര്‍ത്ത ക്രിക്കറ്റും കബഡിയുമെല്ലാം സ്കൂളിലെ മഴയോര്‍മ്മകള്‍....
'ശ്രീപതി'യുടെയും 'ശ്രേയസ്സി'ന്റെയും ജനലരികിലിരുന്നു മഴ കൊണ്ട (അതില്‍ പാതിയും ചോര്‍ന്നൊഴുകിയതായിരുന്നു..!) ജൂണിലെ എത്രയോ ദിവസങ്ങള്‍....

മഴയില്ലാത്ത നാട്ടിലായിരുന്നു പിന്നീട്....
വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന മഴയ്ക്ക്‌ വേണ്ടി വേഴാമ്പലിനെ പോലെ വല്ലാതെ ദാഹിച്ചു....
മഴ വന്നപ്പോഴൊക്കെ ഓടിയിറങ്ങി മഴയില്‍ ആനന്ദ നൃത്തം ചവിട്ടി...
കൊച്ചു കുട്ടികളെപ്പോലെ ആലിപ്പഴം പെറുക്കാന്‍ മത്സരിച്ചു....
നനഞ്ഞ ഉടുപ്പും വെള്ളം നിറഞ്ഞ ഷൂവുമായി ക്ലാസ്സില്‍ പോയിരുന്നു....
മാര്‍ക്ക് കുറഞ്ഞ ഉത്തര പേപ്പറുകളൊക്കെ മഴയില്‍ നനഞ്ഞു പോയത് മനപൂര്‍വമായിരുന്നില്ല.....

പിന്നീട് പൂന്തോട്ട നഗരത്തില്‍ വച്ച് ഒരു രാത്രി ആരുമില്ലാതെ ഒറ്റയ്ക്കായപ്പോള്‍, നൂലുപോലെ പെയ്തിറങ്ങി കൈകോര്‍ത്തു നടക്കാന്‍ കൂടെ വന്നപ്പോള്‍ അവള്‍ കാമുകിയായി...
ഇപ്പോള്‍ മഴ പെയ്താല്‍ ഓടകള്‍ നിറയുന്ന, ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു മഹാനഗരത്തില്‍......
എങ്കിലും മഴയെയെനിക്കു വെറുക്കാനാവില്ല....
ബാല്യകാലത്തില്‍ കൗതുകത്തോടെ കണ്ട ആ മഴ പെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ട്.... പൂര്‍വാധികം ശക്തിയായി.... എന്‍റെ മനസ്സില്‍... ഇപ്പോഴും......