എഡിൻബറക്കോട്ട - ചരിത്രവും വർത്തമാനവും..

 അധികാരത്തിന്റെ കൊടിയടയാളം ആദ്യമുയരേണ്ടത് കോട്ടകളിലാണെന്നും കോട്ടവൽക്കരണമാണ് അധികാരമുറപ്പിക്കുന്നതിന്റെ ആണിക്കല്ലാവേണ്ടതെന്നും ആദ്യം തിരിച്ചറിഞ്ഞ നഗരമാണ് എഡിൻബറ.. ഡേവിഡിയൻ വിപ്ലവമെന്നു പേരുകേട്ട ഡേവിഡ് ഒന്നാമന്റെ ഭരണപരിഷ്കാരങ്ങളാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഡിൻബറയിലെ കുന്നിൻ മുകളിൽ ഒരു കോട്ടയൊരുക്കുന്നതിന് നാന്ദി കുറിച്ചത്.. അപസർപ്പക കഥകളിലെ കോട്ടകളോട് കിടപിടിക്കും വിധമുള്ള ആകാരം.., ചെങ്കുത്തായൊരു കുന്നിൽ മുകളിൽ ചുറ്റും പത്താൾ  പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽമതിലകത്ത് ആർക്കും കണ്ടാൽ ഭീതിയേകുന്നൊരൂക്കൻ കോട്ട.. ഈ കോട്ടയിലേക്കുള്ള കൽക്കെട്ടുകൾ കയറുമ്പോൾ നൂറ്റാണ്ടുകളായി ഈ കോട്ട കൊത്തളത്തിൽ അന്തിയുറങ്ങുന്ന രാജകഥകൾ നിങ്ങളെ തേടിയെത്തും.. സൈനിക നീക്കങ്ങളുടെ കുതിരക്കുളമ്പടിയൊച്ചകൾ കാതിൽ വന്നടിക്കും.. തടവുകാരുടെ രോദനങ്ങൾ കാറ്റിനൊപ്പം നിങ്ങളെ കടന്നു പോകും.. ഓരോ പടികയറുമ്പോളും നിങ്ങളോർക്കുക,  നിങ്ങൾ പിന്തുടരുന്നത് സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചോരു രാജാവിന്റെയോ രാജ്ഞിയുടെയോ പാദമുദ്രയാവാം.. അല്ലെങ്കിൽ രാജ്യത്തെ സേവിച്ചൊരു പട്ടാളക്കാരന്റെയാവാം.. അതുമല്ലെങ്കിൽ രാജ്യം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട ഏതോ പോരാളിയുടേതാവാവും.

ലോകത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട കോട്ടയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എഡിൻബറക്കോട്ട.. ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും വേലിയേറ്റങ്ങൾ കണ്ട, ഈ നഗരത്തിന്റെ വളർച്ചയും ഇടർച്ചയും കണ്ട, അതിനൊക്കെയും സാക്ഷിയായി നിന്നൊരു കോട്ട മുത്തശ്ശിയാണ്.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ലോകമെങ്ങും പടരും മുൻപേയുള്ള ബ്രിട്ടന്റെ ചരിത്രം പലയടരുകളായി ഈ കോട്ടയിൽ നിന്ന് വായിച്ചെടുക്കാം..
തെക്കുവശത്തുള്ള പടിക്കെട്ടു കയറിച്ചെന്നാൽ കോട്ടമൈതാനമായി.. അവിടെയാണ് ടിക്കറ്റ് കൗണ്ടർ.. ടിക്കറ്റു വാങ്ങി ദേഹപരിശോധന കഴിഞ്ഞാൽ ഭീമാകാരൻ കോട്ട വാതിലിൽ കൂടി അകത്തു കയറാം.. കരിങ്കല്ലു പാകിയ വഴിയിൽ വലത്തോട്ടു തിരിഞ്ഞു നടന്നാൽ ഹാഫ് മൂൺ ബാറ്ററി (ബാറ്ററി എന്നാൽ ആയുധപ്പുര എന്നർത്ഥം)എന്നറിയപ്പെടുന്ന കോട്ടമുറ്റത്തെത്താം.. ഇവിടുന്നു നോക്കിയാൽ എഡിൻബറ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം.. അകലെ ഫോർത്ത് ഓഫ് ഫിർത്ത് എന്ന കടലിടനാഴിയും അതിനപ്പുറം സ്കോട്ലാന്റ് ഹൈലാൻഡ്‌സും ആണ്.. കിഴക്ക് ഇനിയുമുയരെ കാണുന്ന മലഞ്ചെരിവാണ് ആർതർ സീറ്റ്.. ഹിമയുഗത്തിലൊരു ഭീമൻ അഗ്നിപർവത സ്ഫോടനഫലമായി ആർതർ സീറ്റിൽ നിന്നും വേർപ്പെട്ടു പോന്നതാണ് ഇന്ന് നാം നിൽക്കുന്ന കാസിൽ റോക്ക്.. അന്ന് ലാവയൊഴുകിപ്പരന്നുണ്ടായ ഇടനാഴിയാണ് പിൽക്കാലത്ത് കോട്ടയിൽ നിന്ന് ഹോളിറൂഡ് കൊട്ടാരത്തിലേക്കുള്ള രാജപാത (Royal Mile)യായി മാറിയതും അതിനിരുപുറം ഈ നഗരം ഇത്രമേൽ വളർന്നതും.. ഇത്രയും പറഞ്ഞു തീർത്ത് ഗൈഡ് അടുത്ത പോയന്റിലേക്ക് ക്ഷണിച്ചു.. കോട്ടവിടവിലൂടെ കടലിലേക്ക് കണ്ണുനട്ടിരിക്കുന്ന കൂറ്റൻ പീരങ്കികൾക്കപ്പുറം മിൽമൗണ്ട് ബാറ്ററിക്കരികിലുള്ള ഒരുമണിപ്പീരങ്കിക്കരികിലേക്കായിരുന്നു അത്.. ദേശീയ അവധി ദിനങ്ങളായ ഞായറും ദുഃഖവെള്ളിയുമൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും നഗരവാസികളെ സമയമറിയിച്ചു കൊണ്ട് ഉച്ചയ്ക്ക് കൃത്യം ഒരുമണിക്ക് ഈ പീരങ്കിയിൽ വെടിമുഴങ്ങും.. അത് കാണാൻ ദിനവും ഇവിടെ ആള് കൂടും..
നൂറ്റാണ്ടുകളോളം രാജവസതിയായിരുന്നു എഡിൻബറക്കോട്ട.. 1093 ൽ മാർഗരറ്റ് രാജ്ഞി ഇവിടെ കാലം ചെയ്തു.. പിന്നീട് വിശുദ്ധയായി മാറിയ സെയിന്റ് മാർഗരറ്റിന്റെ പേരിൽ മകനായ ഡേവിഡ് രാജാവ് ഇവിടെയൊരു ചാപ്പൽ പണിതു.. അതാണ് എഡിൻബറക്കോട്ടയിലെ ഏറ്റവും പഴക്കമേറിയ നിർമ്മിതി.. പിന്നീട് രാജകീയ വിരുന്നുകാർക്ക് ഗ്രേറ്റ് ഹാളും രാജസഭയും നിർമ്മിച്ച ജെയിംസ് നാലാമന് പക്ഷെ അധികകാലം അധികാരത്തിൽ തുടരാനായില്ല.. സ്വന്തം അളിയനായ ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമനുമായുള്ള ഫ്ലോഡൻ യുദ്ധത്തിൽ അദ്ദേഹം ജീവൻ വെടിഞ്ഞു.. പിന്നീട് രാജാവായ ജെയിംസ് അഞ്ചാമൻ പതിനേഴു മാസം പ്രായമുള്ളപ്പോൾ അധികാരത്തിലെത്തുകയും അടുത്ത രാജ്യാവകാശിയായ തന്റെ മകൾ സ്കോട്ലാന്റിലെ മേരി (Mary of scotlant )ജനിച്ചു അഞ്ചാം ദിവസം യുദ്ധത്തിൽ മരിക്കുകയും ചെയ്തു.. വളർന്നപ്പോൾ ഫ്രാൻസ് രാജകുമാരനെ വിവാഹം ചെയ്യുക വഴി ഫ്രാൻസിന്റെ കൂടി രാജ്ഞിയായി മാറിയ മേരി, അടുത്ത രാജ്യാവകാശിയായ (പിൽക്കാലത്ത് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ രാജാവ്) ജെയിംസ് ആറാമന് ജന്മം നൽകിയതും ഇതേ കോട്ടയിലാണ്.. 1603 ൽ ഇംഗ്ലണ്ടിന്റെയും അയർലന്റിന്റെയും രാജ്ഞിയായിരുന്ന ക്വീൻ എലിസബത്ത് മരിച്ചതോടു കൂടി ജെയിംസ് ആറാമൻ (ഇംഗ്ലണ്ടിൽ ജെയിംസ് ഒന്നാമൻ) ഗ്രേറ്റ് ബ്രിട്ടന്റെ ആകമാനം രാജാവായി തീരുകയും രാജ്യത്തിൻറെ ഭരണസിരാകേന്ദ്രം ഇവിടെ നിന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലേക്ക് മാറുകയും ചെയ്തു.. പിന്നീടങ്ങോട്ട് എഡിൻബറക്കോട്ട മുഖ്യമായും സൈനിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കപ്പെട്ടത്..

ഈ കോട്ടയിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് ക്രൗൺ റൂമിലാണ്.. ഇവിടെ ചിത്രങ്ങളെടുക്കാൻ അനുവാദമില്ല.. കാരണം സ്കോട്ലാന്റിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിവിടെ ആണ്.. സ്കോട്ടിഷ് രാജ കിരീടം ആണ് ഏറ്റവും മുഖ്യം.. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ രാജകിരീടം.. മുന്തിയ ഇനം ചെമ്പട്ടു തുണിയിൽ സ്വർണവും വെള്ളിയും അമൂല്യയിനം രത്‌നങ്ങളും ചേർത്തുണ്ടാക്കിയ കിരീടമാണ്.. പുരാണകഥയിലെ രാജാക്കന്മാരുടെ തലയിൽ മാത്രം സങ്കല്പിച്ചു പോന്നിട്ടുള്ള ഇത്തരത്തിലൊന്നു ജീവിതത്തിലാദ്യമായി കാണുകയാണ്..  എത്രയെത്ര സിംഹാസനാധിപന്മാർക്ക് തലയെടുപ്പ് നൽകിയ കിരീടമാണിത്.. ഇതിന്റെ കൂടെ രാജാവിന്റെ വാളും വസ്ത്രങ്ങളുമുണ്ട്.. പിന്നെയുള്ള പ്രധാന വസ്തു രാജശിലയാണ്(Dynasty stone).. സ്കോട്ലാന്റ് രാജാക്കന്മാരെ വാഴിക്കുന്നത് ഈ കല്ലിലിരുത്തിയാണ്..
കീപ്പെന്നു വിളിക്കുന്ന കോട്ടയുടെ ഏറ്റവും പ്രധാന ഭാഗം ഇന്ന് യുദ്ധ സ്മാരകമാണ്.. ഇംഗ്ലണ്ടിന്റെ ദേശീയ മൃഗമായ സിംഹവും സ്കോട്ലാന്റിന്റെ യൂണികോണും ഇടം വലം കൊത്തിവച്ചിട്ടുള്ള കവാടത്തിലൂടെ അകത്തു ചെന്നാൽ ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞ സൈനികർക്കുള്ള ഓർമ്മപ്പുസ്തകങ്ങൾ കാണാം.. അക്ഷരമാലാക്രമത്തിൽ ഓരോ സൈനികന്റെയും പേരും അഡ്രസ്സും എഴുതിച്ചേർത്തിരിക്കുന്ന ആ പുസ്തകത്തിൽ ഉറ്റവരുടെ പേര് തിരയുന്ന ഒത്തിരി പേരെ കണ്ടു..
ഇനി ഗ്രേറ്റ് ഹാളിലേക്ക്.. അവിടെ യുദ്ധോപകരണ മ്യൂസിയമാണ്.. രാജകീയ വിരുന്നു സൽക്കാരങ്ങൾക്കും രാജസഭയ്ക്കുമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ ചുമരുകളൊക്കെയും പലതരം വാളും പരിചയും പടച്ചട്ടയും മുഖാവരണങ്ങളും കൊണ്ടലങ്കരിക്കപ്പെട്ടിരിക്കുന്നു.. ഓരോ കാലഘട്ടത്തിലെയും ആംഗ്ലോ സ്കോട്ടിഷ് രാജാക്കന്മാരുടെ ആയുധശേഖരം ഇവിടെ കാണാം..
ഇനിയുള്ളത് സ്കോട് സൈന്യത്തിന്റെ റോയൽ റെജിമെൻറ് മ്യൂസിയം ആണ്.. അവിടെ സ്കോട്ടിഷ് സൈന്യത്തിന്റെ പദവികളും ബാഡ്ജുകളും സൈനിക വേഷങ്ങളും കാണാം..
അത് കഴിഞ്ഞാൽ കോട്ടയ്ക്കകത്തെ ജയിലറകളിലേക്ക് പോകാം.. അവിടെ ജലീൽ നാളുകളിലെ ജീവിതങ്ങൾ അതേപോലെ പുനഃസൃഷ്ടിച്ചു വച്ചിരിക്കുന്നു.. ജയിൽ പുള്ളികളുടെ ഭക്ഷണശാലയും ഉറക്കറയും മാത്രമല്ല, അക്കാലയളവിലെ അവരുടെ മനോ വ്യാപാരങ്ങൾ വ്യക്തമാക്കുന്ന വാതിലുകളിലെയും ജനലുകളിലെയും അടയാളപ്പെടുത്തലുകളും കാണാം.. അതോടൊപ്പം അവ ചിഹ്ന ശാസ്ത്രകാരന്മാർ അവ അപഗ്രഥിച്ചു തയ്യാറാക്കിയ കുറിപ്പുകളും..
പിന്നെയുള്ളത് നാഷണൽ വാർ മ്യൂസിയമാണ്.. അവിടെ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ സ്കോട്ലാന്റ് സംഭാവനകളെ കുറിച്ചുള്ള വിവരണങ്ങളുണ്ട്.. അതിന്റെ മുറ്റത്ത് ഫീൽഡ് മാർഷൽ ഡഗ്ലസ് ഹെയ്ഗിന്റെ കുതിരമേലിരിക്കുന്ന കൂറ്റൻ പ്രതിമ.. തൊട്ടടുത്തുള്ള വ്യൂ പോയിന്റിൽ പോയി നിന്നാൽ എഡിൻബറയുടെ പനോരമ ദൃശ്യം.. അങ്ങകലെ മറെ ഫീൽഡ് ഫുട്ബോൾ സ്റ്റേഡിയം..
കോട്ടയ്ക്കകത്തെ തിരക്കൊഴിയുകയാണ്.. സൂര്യൻ പടിഞ്ഞാറേ കടലിൽ അസ്തമയത്തോടടുക്കുന്നു.. ഇനി പളുങ്കുപാത്രത്തിൽ സ്കോച്ച് വിസ്കികളൊഴുകുന്ന ആഘോഷരാവാണ്.. എഡിൻബറ അതിന്റെ സ്വതസിദ്ധമായ ആലസ്യം വിട്ടുണരുകയായി.. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....