സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ...

ആദ്യ യാത്രയ്ക്ക് ശേഷം മാസം ഒന്ന് തികഞ്ഞില്ല..., മായക്കാഴ്ചകളൊരുക്കി ലണ്ടൻ പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു... ആഴ്ചയൊന്നു വട്ടമെത്തി വന്ന ദിവസം  വീണ്ടും ലണ്ടനിലേക്ക് വണ്ടി പിടിച്ചു... ഇത്തവണ ഞങ്ങൾ ആറു പേർ..


ബക്കിങ്ഹാം കൊട്ടാരം
ഈ യാത്രയുടെ പ്രഥമോദ്ദേശ്യം ബക്കിങ്ഹാം കൊട്ടാരം ആയിരുന്നു... പരിചയക്കുറവായിരുന്നു ആദ്യയാത്രയിൽ ട്യൂബിൽ കയറാൻ വാട്ടർലൂവിൽ നിന്നും സൗത്ത് വാർക് വരെ നടത്തിച്ചതെങ്കിൽ ഇത്തവണ ഞങ്ങൾ അത് ആവർത്തിച്ചില്ല.. ആദ്യം വാട്ടർലൂവിൽ നിന്നും ജൂബിലി ലൈനിൽ വെസ്റ്റ് മിനിസ്റ്റർ വരെ അവിടുന്ന് സെൻട്രൽ ലൈനിൽ വിക്ടോറിയയിലേക്ക്.. ആദ്യകാഴ്ചയിൽ എട്ടും പൊട്ടും തിരിയാതെ നിന്നെങ്കിലും ട്യൂബ് മാപ്പിലൂടെയുള്ള വഴി കണ്ടുപിടിക്കൽ ഇപ്പൊ ഏറെ എളുപ്പമായി തുടങ്ങിയിരിക്കുന്നു...  വിക്ടോറിയ സ്റ്റേഷന് പുറത്തിറങ്ങിയാൽ ആദ്യം കാണുക വിക്ടോറിയ പാലസ്.. ഞങ്ങളുടെ ലക്‌ഷ്യം ബക്കിങ്ഹാം ആയതിനാൽ വിക്ടോറിയ പാലസ് കാണാൻ ആരും അധികം താല്പര്യം പ്രകടിപ്പിച്ചില്ല... സ്റ്റേഷനിൽ നിന്നും കുറച്ചൽപം നടക്കണം ബാക്കിങ്ഹാമിലേക്കെത്താൻ.. തെരുവത്രയും വൃത്തിയും വെടിപ്പും പ്രൗഢിയും ഉള്ളതായിരുന്നു... തെരുവിൽ ഇടയ്ക്കിടയ്ക്ക് ചുവന്ന നിറത്തിലുള്ള ടെലിഫോൺ ബൂത്തുകൾ കാണാം... നമ്മൾ അതൊക്കെ പണ്ടേ നിർത്തലാക്കി എങ്കിലും ഇപ്പോഴും നഗര പൈതൃകത്തിന്റെ അടയാളമായി ടെലിഫോൺ ബൂത്തും കറുത്ത ടാക്സി കാറും(ഹാക്നി കാർ) നിരത്തിലെവിടെയും കാണാം... 
മനസ് അത്യുത്സാഹത്തിലാണ്... ലോകത്തിലെ ഏറ്റവും വലുതും പ്രൗഢവുമായ കൊട്ടാരമാണ്.. അതും ഇപ്പോഴും അതിന്റെ എല്ലാ ആചാരങ്ങളോടും കൂടി പ്രവർത്തന നിരതമായതും.. ഒരു കാലത്ത് ലോകം അടക്കി ഭരിച്ച, സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനം... "രാജകീയം" എന്നൊരു വാക്ക് പരമാർത്ഥമാകുന്നത് ഇവിടെ വച്ചാണ്... ലോകത്ത് മറ്റൊരിടവും ആ വാക്കിനെ ഇത്രമേൽ അർത്ഥത്തിൽ, ഇത്രമേൽ ആഴത്തിൽ പ്രതിഫലിപ്പിക്കുന്നില്ല... ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ വിമാനത്താവളത്തിനെക്കാൾ കൂടിയ പരിശോധനകളാണ് പ്രധാന കവാടത്തിൽ... ഫോണും ക്യാമറയും മറ്റ് ഇലക്ട്രോണിക് സാമഗ്രികൾ എല്ലാം അവിടെ വച്ച് ഓഫ് ചെയ്യപ്പെടും.. പകരം ഒരു ഇയർ ഫോണും വീഡിയോ ഗൈഡും കയ്യിൽ തരും.. കൊട്ടാരത്തിനെപ്പറ്റി സമഗ്ര വിവരണം ഉണ്ടതിൽ.. രാജകുമാരൻ വരെ അതിൽ കൊട്ടാരത്തിലെ ഓരോന്നും വിശദീകരിക്കുകയും അവരുടെ ചെറുപ്പകാലം മുതലുള്ള അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നു...കൊട്ടാരത്തിനു മുകളിൽ യൂണിയൻ ജാക്ക് പാറുന്നു..  രാജ്ഞി അകത്തുള്ള സമയങ്ങളിൽ 'റോയൽ സ്റ്റാൻഡേർഡ്' പതാകയും മറ്റുള്ള സമയങ്ങളിൽ യൂണിയൻ ജാക്കും ആയിരിക്കും കൊട്ടാരത്തിനു മുകളിൽ പറക്കുക...   3 നൂറ്റാണ്ടിലധികം പഴക്കമുള്ള കൊട്ടാരത്തിലെ ഓരോ അണുവും ഓരോ സൂക്ഷ്മ ബിന്ദുവും അത്രമേൽ പ്രാധാന്യത്തോടെ പരിരക്ഷിച്ചു പോരുന്നു... കൊട്ടാരത്തിലെ ഏതൊരു വസ്തുവും ഉപകരണങ്ങളും ലോകത്തിൽ കിട്ടാവുന്നതിന്റെ ഏറ്റവും മികച്ച വസ്തുക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നു... കല്ല് പാരീസിൽ നിന്നാണെങ്കിൽ ചില്ല് ബർമയിൽ നിന്ന്.. അങ്ങനെ അങ്ങനെ.. ഇടയിൽ സിംഹതല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയിൽ  'acquired from TippuSultan, India' എഴുതിയിരിക്കുന്നു... അകത്തളങ്ങളിൽ ഓരോ മുറിയും ഓരോ തീമിൽ അലങ്കരിച്ചിരിക്കുന്നു.. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാൻസ് റൂം, ഡൈനിങ് ഹാളിൽ സ്വർണ പാത്രങ്ങളും സ്വർണ കരണ്ടികളും വരെ കാണാം... മുകളിൽ തൂങ്ങുന്ന തൂക്കു വിളക്കലങ്കരങ്ങളിൽ വെളിച്ചം കോടിത്തവണ പ്രതിഫലിക്കുന്നു... ഇവിടെയാണ് ലോകത്തെ ഏറ്റവും വിശിഷ്ട വ്യക്തികൾക്ക് അതി വിശിഷ്ട വിരുന്ന് നൽകുന്ന ഇടം... പിന്നെ മാർബിൾ റൂമിലെ പ്രതിമകളാണ് നമ്മെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച... ഒറ്റ മാർബിളിൽ കൊത്തിയ അന്റോണിയോ കനോവയുടെ 'മാർസ് ആൻഡ് വീനസ്' പ്രതിമ ഏറെ ആകർഷിച്ചു... 1815 ഇൽ ലോകം കീഴടക്കി വന്ന നെപ്പോളിയനു മേൽ ഇംഗ്ളണ്ട് നേടിയ വാട്ടർലൂ യുദ്ധവിജയത്തിനു ശേഷം പണിത ഈ പ്രതിമ യുദ്ധ ദേവനായ മാർസിനെ നിരായുധനാക്കിയ പ്രണയ ദേവതയായ വീനസിന്റെ കഥ പറയുന്നു...   775 മുറികളുള്ള ഈ കൊട്ടാരത്തിൽ ആഗസ്ത് സെപ്റ്റംബർ മാസങ്ങളിലും മറ്റു ചില അപൂർവ അവസരങ്ങളിലും മാത്രമേ പൊതു ജനങ്ങൾക്ക് പ്രവേശനം ഉള്ളൂ... ശേഷം  കൊട്ടാരപൂന്തോട്ടത്തിനുള്ളിൽ കൂടി നടന്നു പുറത്തെത്തിയപ്പോൾ ഞങ്ങൾക്ക് ഏതോ മായിക ലോകത്തിൽ നിന്നിറങ്ങി വന്ന പോലെ തോന്നി...

വെസ്റ്റ് മിൻസ്റ്റർ
അടുത്ത ലക്‌ഷ്യം വെസ്റ്റ് മിൻസ്റ്റർ ആയിരുന്നു... ഇംഗ്ലണ്ടിന്റെ ആധുനിക ഭരണ സിരാ കേന്ദ്രം... അബ്ബെ യും പാർലമെന്റ് ഉം പ്രധാന ആകർഷണം.. വെസ്റ്റ് മിൻസ്റ്റർ സ്റ്റേഷനിൽ നിന്നും പുറത്തെത്തുമ്പോൾ നമ്മളെ ആദ്യം സ്വാഗതം ചെയ്യുന്നത് ബിഗ് ബെൻ ആണ്.. വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിന്റെ വടക്കേ അറ്റത്തുള്ള 'ഗ്രേറ്റ് ബെൽ' ആണ് ബിഗ് ബെൻ എന്ന് അറിയപ്പെടുന്നത്... യൂറോപ്പിലെ ഏറ്റവും വലിയ ഈ ക്ലോക്ക് ടവറിന് എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളോടാനുബന്ധിച്ചു 2012 എലിസബത്ത് ടവർ എന്ന് പുനർനാമകരണം ചെയ്തു..  2017 ആഗസ്ത് 21ന് ഉച്ചയ്ക്ക് അവസാന മണിയടിച്ച ശേഷം മൗനത്തിലായ ബിഗ്‌ബെൻ മോടിപിടിപ്പിക്കലുകൾക്ക് ശേഷം ഇനി 2021 ലെ ഉണരുകയുള്ളൂ.. എങ്കിലും ലോകത്തിനു മുന്നിൽ ലണ്ടന്റെ ഏറ്റവും വിഖ്യാതമായ കാഴ്ചയായി ഇത് തലയുയർത്തി നിൽക്കുന്നു... സമായമൊരല്പം വൈകിയതിനാൽ അബ്ബെയിൽ കയറാനുള്ള ആഗ്രഹം സാധ്യമായില്ല..

പാർലമെന്റ് സ്ട്രീറ്റിൽ കൂടി നടന്നപ്പോഴൊക്കെ ലണ്ടൻ പാർലമെന്റ് ആക്രമണം ആണ് ഓർമ വന്നത്... അവിടെ വളരെ പ്രധാന്യത്തോട് കൂടി ഗാന്ധിജിയുടെ പൂർണ കായ പ്രതിമ കാണാനിടയായത് വളരെ സന്തോഷമുളവാക്കി.. ശേഷം വെസ്റ്റ് മിനിസ്റ്ററിൽ നിന്നും വാട്ടർലൂവിലേക്ക് നടത്തം... തേംസിന് മുകളിൽ വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ നിന്നും ലണ്ടൻ ഐ യുടെ കാഴ്ചയുണ്ടല്ലോ...  അതാണ് അതിമനോഹരം...  അടിയിൽ തെംസ് നിറഞ്ഞൊഴുകുന്നു... 'ജബ് തക് ഹേ ജാൻ' ലെ സുന്ദരമായ ഫ്രെമുകൾ ആണ് മനസ്സിൽ ഓര്മ വന്നത്...

ഓക്സ്ഫോർഡ് സ്ട്രീറ്റ്
അടുത്ത ലക്‌ഷ്യം ഓക്സ്ഫോർഡ് സ്ട്രീറ്റ് ആയിരുന്നു.. ലണ്ടനിൽ ഷോപ്പിംഗിനു പേരുകേട്ടയിടം... എല്ലാ ബ്രാൻഡുകളും കടകളും ഇവിടെ കാണാം... ആൾക്കാർ തെരുവുകളിൽ നിറഞ്ഞൊഴുകുന്നു... പല ദേശക്കാർ... പല വേഷക്കാർ.. പല വർണങ്ങളിൽ ഉള്ളവർ... ഇവിടൊരാൾ തെരുവോരത്തിരുന്നു പേരറിയാത്ത ഏതോ ഉപകരണം വായിക്കുന്നു... ഒഴുകിവരുന്ന സംഗീതം പക്ഷെ അത്രമേൽ പരിചിതവും.. കുറെ ആലോചിച്ചപ്പോഴാണ് പിടികിട്ടിയത്.. നമ്മുടെ ദൂരദർശന്റെ ആരംഭ സംഗീതം...
എല്ലാവരും നടന്നും ക്ഷീണിച്ചും തുടങ്ങിയിരുന്നു... എങ്കിലും ഈസ്റ്റ് ഹാം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് പോകാൻ ആർക്കും അതൊരു തടസ്സമായിരുന്നില്ല... കാരണം ലണ്ടനിലെ സൗത്ത് ഇന്ത്യയാണ് ഈസ്റ്റ് ഹാം... നിറയെ മലയാളികളും തമിഴരും... ഇവിടെ വന്ന ശേഷം ആദ്യമായി അമ്പലം കണ്ടു.. അടുത്തായി മലയാളത്തിലൊരു ബോർഡ്... 

'തട്ടുകട' അതെ, നമ്മൾ തേടി വന്ന അതെയിടം തന്നെ... കേരളീയ വിഭവങ്ങൾ എല്ലാം അതെ രുചിയിൽ ലഭിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവം ഇടങ്ങളിൽ ഒന്ന്... അകത്തു കയറിയപ്പോൾ കയറിയപ്പോൾ അത്ഭുതപ്പെട്ടു... തെങ്ങും കായലും കെട്ടു വള്ളവും കഥകളിയും ഒക്കെ ചുമരിൽ... കേൾക്കുന്നതത്രയും പച്ച മലയാളം...കുറെ നാളായി ബർഗറും പിസയും കബാബും പിന്നെ പേരറിയാത്ത എന്തൊക്കെയോ മാത്രം കിട്ടിയിരുന്ന ഞങ്ങൾക്ക് ഓർഡർ ചെയ്യാൻ ആവേശമായിരുന്നു.. ഒരാൾക്ക് വേണം പൊറോട്ടയും ബീഫ് റോയ്സ്റ്റും, മറ്റൊരാൾക്ക് അപ്പവും ബീഫ് ഫ്രൈ യും, വേറൊരാൾക്ക് വേണ്ടത് ചോറും തോരനും മോര് കറിയും... ചിലർക്ക് ചിക്കൻ ബിരിയാണി, ചിലർക്ക് നാടൻ ചിക്കൻ കറി, ഒരാൾക്ക് നെയ് റോസ്റ്... എല്ലാവര്ക്കും സാധനം റെഡി, പപ്പടത്തോടുള്ള ഞങ്ങടെ ആക്രാന്തം കണ്ടു ചേട്ടൻ കുറച്ചു പപ്പടം ഫ്രീ ആയും തന്നു... വയറു നിറഞ്ഞു പിന്നെ അടുത്തുള്ള പലചരക്കു കടയിൽ കയറി മുറുക്ക്, പെട്ടിയപ്പം, മിക്സ്ചർ, കടല, ഡബിൾ ഹോർസ് റവ, മേളം പുട്ടുപൊടി, ചൂൽ, ബക്കറ്റ്,... എന്തൊക്കെയെന്തൊക്കെയോ വാങ്ങുന്നു എല്ലാവരും.. എല്ലാം നാടൻ സാധനങ്ങൾ...പക്ഷെ കാശു കുറച്ചു കത്തി ആണെന്ന് മാത്രം... പിന്നെ തിരിച്ചു വെസ്റ്റ് ഹാമിൽ ഇറങ്ങി, വാട്ടർ ലൂ വഴി ഗിൽഡ്‌ഫോഡിലേക്ക്... വാച്ചിൽ സമയം പത്താകുന്നു, ഗൂഗിൾ ഫിറ്റിൽ ഒരു ദിവസം നടന്നു തീർത്ത ദൂരം 16.45 കിലോമീറ്റർ... പക്ഷെ നോക്കെത്താ ദൂരത്തോളം പരന്ന ലണ്ടന്റെ കാഴ്ചകൾ അവസാനിക്കുന്നില്ല....

തേംസിന്റെ തീരത്ത് ഒരു നാൾ


ലണ്ടനിൽ വന്ന ആദ്യ നാളുകളിലൊക്കെയും ആഴ്ച്ചാവസാനം മടിപിടിച്ച് ഗിൽഫോർഡിലെ ഇരുമുറി വീട്ടിൽ പുതപ്പിനടിയിൽ ചുരുണ്ടു കൂടാറാണ് പതിവ്... യൂറോപ്പിൽ വേനൽകാലത്തിന്റെ അവസാന നാളുകൾ ആണെങ്കിലും ആഴ്ചാവസാനം ചന്നം പിന്നം പെയ്യുന്ന രസം കൊല്ലി മഴ എല്ലാ പദ്ധതികളെയും തകിടം മറിയ്ക്കും..
അങ്ങനെയിരിക്കെയാണ് യുകെ യിൽ പൊതുഅവധി ദിനമായ ആഗസ്ത് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച ഒരു ലണ്ടൻ യാത്ര തീരുമാനിച്ചത്..
പതിവുപോലെതന്നെ ഞായറാഴ്ച തോരാതെ മഴ പെയ്തു... തലേന്നാൾ സുഖമായി മൂടിപ്പുതച്ചുറങ്ങിയതിനാൽ ഞങ്ങൾ 8 പേരും രാവിലെ 8 മണിയോടെ തന്നെ ഗിൽഡ്‌ഫോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി... ട്രെയിൻ വന്നയുടനെ ആദ്യം ചാടിക്കയറിയത് ഫസ്റ്റ് ക്ലാസ്സിൽ ആണെങ്കിലും അബദ്ധം തിരിച്ചറിഞ്ഞ് സെക്കന്റ് ക്ലാസ്സിലേക്ക് മാറി... അവധി ദിനമായതിനാൽ ഒട്ടും തന്നെ തിരക്കുണ്ടായില്ല... യുകെ യിൽ ആദ്യമായി ട്രെയിനിൽ കയറിയ ആഹ്ലാദത്തിൽ സെൽഫി എടുത്തും സൊറ പറഞ്ഞും വന്നപ്പോഴേക്കും ട്രെയിൻ വോക്കിങ്ങും കളാപ്ഹാമും(കടന്നു പോകുന്ന ട്രെയിനുകളുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ ആണ് കളാപ്ഹാം. ദിവസം രണ്ടായിരത്തിൽ അധികം ട്രെയിൻ കടന്നുപോകുന്നതിൽ പകുതിയോളവും ഇവിടെ നിർത്തുന്നു. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 180 ട്രെയിൻ വരെ ഇതുവഴി കടന്നു പോകുകയും 120 എണ്ണം വരെ നിർത്തുകയും ചെയ്യുന്നു!!) കടന്ന് വാട്ടർലൂ എത്തി... ചരിത്ര ക്ലാസ്സുകളിൽ ഇരുന്നുറങ്ങാത്തവർക്ക് സുപരിചിതമായ  ഇടം.. ലോകം മുഴുവൻ കീഴടക്കി വന്ന നെപ്പോളിയനു അടിപതറിയ പേരിൽ പ്രസിദ്ധമായ ഇടം (യഥാർത്ഥ വാട്ടർലൂ പക്ഷെ ബൽജിയത്തിൽ ആണ്!) തെക്കു നിന്ന് വരുമ്പോൾ ലണ്ടൻ നഗരത്തിന്റെ പ്രവേശന കവാടം.. യാത്രക്കാരുടെ എണ്ണത്തിൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റേഷനിൽ(ഒരു വർഷം വാട്ടർലൂവിൽ വന്നു പോകുന്നത് 100 മില്യൺ യാത്രക്കാർ) നിന്നും സാവധാനം പുറത്തു കടന്നു..

കാഴ്ചാനുഭവങ്ങളുടെ കലവറയാണ് ലണ്ടൻ ഓരോ സഞ്ചാരിയുടെയും മുന്നിൽ തുറന്നിടുന്നത്... കെട്ടിലും മട്ടിലും പ്രൗഢി വിളിച്ചോതുന്ന വാസ്തു ശൈലി അതിനു പ്രധാന കാരണമാണ്... 
ഇനിയുള്ള യാത്ര ലണ്ടൻ ട്യൂബിൽ കൂടി.. ലണ്ടൻ ട്യൂബ് എന്നത് ആയിരത്തി അഞ്ഞൂറിലധികം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിലെ  270 ഓളം സ്റ്റേഷനുകൾ ഉള്ള റയിൽ അടിപ്പാതകളുടെ ശൃംഖല ആണ്...  ശരിക്കും ഇവയെ ലണ്ടൻ നഗരത്തിന്റെ രക്തധമനികൾ എന്ന് വിളിക്കാം...
സൗത്ത് വാർക്കിൽ നിന്നും നോർത്ത് ഗ്രീൻവിച്ചിലേക്ക് ട്യൂബിൽ കയറി... പോകുന്നത് പൂർണമായും അടിപ്പാതയിൽ കൂടി... കൃത്യമായി പറഞ്ഞാൽ വിശ്വപ്രസിദ്ധമായ തെംസ് നദിയുടെ അടിയിൽ കൂടി... നോർത്ത് ഗ്രീനിച്ചിൽ ഇറങ്ങി... അവിടെ 0 രേഖാംശം(longitude)  എന്ന് രേഖപ്പെടുത്തിയ വെളുത്ത രേഖ കടന്നു പോകുന്നത് കാണാം... അതായത് ഭൂമിയെ പശ്ചിമാർദ്ധ ഗോളം എന്നും പൂർവാർദ്ധ ഗോളം എന്നും വേർതിരിക്കുന്ന രേഖ... ചരിത്രത്തിൽ നിന്നും വെറും 15 മിനിറ്റ് കൊണ്ട് ഭൂമിശാസ്ത്രത്തിലേക്ക്... GMT(ഗ്രീൻവിച് മീൻ ടൈം) എന്ന ആഗോളസമയ സൂചിക കൊളോണിയൽ സംസ്കാരത്തിന്റെ ഉപോത്പന്നമാകാം... അത് തന്നെയാവാം ഉയരം കൂടിയ പഴയ കെട്ടിടങ്ങളിലത്രയും ക്ലോക്ക് സ്ഥാപിക്കാൻ അവരെ പ്രേരിപ്പിച്ചതും... 

ലണ്ടനിലെ ഒരേയൊരു കേബിൾ കാർ പ്രവർത്തിക്കുന്നത് ഇവിടെയാണ്... പശ്ചിമേഷ്യൻ വിമാന കമ്പനിയായ എമിറേറ്റ്സ് പ്രവർത്തിപ്പിക്കുന്ന എമിറേറ്റ്സ് എയർ ലൈൻസ് കേബിൾ കാർ.. അത് ഗ്രീൻവിച് പെനിസുലയിൽ നിന്നും തേംസിന് മുകളിലൂടെ റോയൽ ഡോക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു... "ലണ്ടന്റെ അതുല്യമായ കാഴ്ചാനുഭവം" എന്ന പരസ്യവാചകം അതിന്റെ പരമാർത്ഥത്തിൽ അത് അന്വർത്ഥമാകുന്നു... ഇരു വശങ്ങളിലേക്കുമായി 10 മിനിറ്റ് വീതമുള്ള യാത്രയ്ക്ക് ശേഷം എയർ ബസ് 380 ന്റെ കോക്പിറ്റും  പ്രവർത്തനങ്ങളും സിമുലറ്ററും അടങ്ങിയ ഒരു പൂർണ പാക്കേജും ഇതോടൊപ്പം എമിറേറ്റ്സ് പ്രധാനം ചെയ്യുന്നു...  വിമാനം പുറപ്പെടുന്നത് (ടേക്ക് ഓഫ്) മുതൽ യാത്ര അവസാനിക്കുന്നത് (ലാൻഡിംഗ്) വരെയുള്ള പൂർണ പ്രവർത്തനം ഇവിടെ അനുഭവവേദ്യമാക്കുന്നു... 2012 ലെ സമ്മർ ഒളിമ്പിക്‌സും പരാലിമ്പിക്‌സും നടന്ന O2 അരീന ഇവിടുത്തെ മറ്റൊരാകർഷണം ആണ്.. മാഞ്ചസ്റ്റർ അരീന കഴിഞ്ഞാൽ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റേഡിയം കൂടിയാണിത്..

അടുത്ത യാത്ര അംബര ചുംബികളുടെ നാടായ കാനറി വാർഫിലേക്ക്... ആഗോള ഭീമൻമാരായ HSBC, ബാർക്ലെയ്‌സ്, സിറ്റി ബാങ്കുകൾ, ജെപി മോർഗൻ, ഏണർസ്റ് ആൻഡ് യങ് തുടങ്ങിയവയുടെ ആസ്ഥാനം.. 39 ഹെക്ടറിൽ ഒന്നര ലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്പേസ് ഉണ്ടിവിടെ.. രണ്ടു ലക്ഷത്തി ഇരുപതിനായിരത്തിൽ അധികം പേര് ഇവിടെ മാത്രം ജോലി ചെയ്യുന്നു... 265 മീറ്റർ ഉയരമുള്ള യുകെയിലെ രണ്ടാമത്തെ ഉയരമുള്ള കെട്ടിടം തുടങ്ങി(ഏറ്റവും ഉയരമുള്ള "ദി ഷാർഡ്" ലണ്ടൻ ബ്രിഡ്ജിനടുത്താണ്) 100 മീറ്ററിൽ അധികം ഉയരമുള്ള പത്തിലധികം കെട്ടിടങ്ങൾ ചുറ്റിലും തലയുയർത്തി നിൽക്കുന്നു...

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ലണ്ടൻ ബ്രിഡ്ജ് ആയിരുന്നു.. ലണ്ടനിലെ ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാർക്കറ്റിന് അകത്തു കൂടി ഞങ്ങൾ ലണ്ടൻ ബ്രിഡ്ജിലേക്കെത്തി..   അവിടെ നിന്നാൽ ഇരുപുറവും തേംസിൽ മില്ലേനിയം ബ്രിഡ്‌ജും ടവർ ബ്രിഡ്‌ജും തലയുയർത്തി നിൽക്കുന്നത് കാണാം... രണ്ടു വർഷം മുൻപ് 8 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു... ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി...


അടുത്ത ലക്‌ഷ്യം ലണ്ടന്റെ ഏറ്റവും ആകർഷണമായ ലണ്ടൻ ഐ ആയിരുന്നു.. 135 മീറ്റർ ഉയരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ആകാശത്തൊട്ടിൽ... 2013ൽ 'ദി ഷാർഡ്' പണിതീരും വരെ ലണ്ടന്റെ ഏറ്റവും ഉയരെ നിന്നുള്ള ആകാശക്കാഴ്ച... സ്വാഭാവികമായും  അവധിദിന തിരക്ക് ഏറ്റവും ബാധിച്ചിരുന്നത് വർഷം135 മില്യൺ ആളുകൾ എത്തിച്ചേരുന്ന അവിടെ ആയിരുന്നു... ആകാശത്തൊട്ടിലിൽ കയറാനുള്ള മോഹം തല്ക്കാലം ഉള്ളിലൊതുക്കി ഞങ്ങൾ ബ്രിട്ടീഷ് മ്യുസിയത്തിലേക്ക് യാത്രയായി.. ശിലായുഗത്തിൽ തുടങ്ങി ആധുനികത വരെ നീളുന്ന മനുഷ്യകുലത്തിന്റെ ശേഷിപ്പുകൾ ഞങ്ങൾക്കവിടെ ദർശിക്കാനായി.. ലോകത്തിന്റെ എല്ലാ ഭാഗത്തെയും ചരിത്ര സംബന്ധിയായ എന്തെങ്കിലും ഒന്ന് അവിടെ സൂക്ഷിച്ചിരുന്നു... സൂര്യനസ്തമിക്കാത്ത കൊളോണിയൽ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ബാക്കിപത്രം... ഈജിപ്തിലെ മമ്മികൾ മുതൽ  തഞ്ചാവൂരിലെ ബ്രിഹദേശ്വര പ്രതിമ വരെ അവിടെ സൂക്ഷിച്ചിരുന്നു... പിന്നീട് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ലീസിസ്റ്റർ ചത്വരത്തിലേക്ക്.. അവിടെ അൽപനേരം  ചിലവഴിച്ചപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു... പിന്നെ യാത്ര തിരിച്ച് ഗിൽഡ്‌ഫോഡിലേക്ക്... അപ്പോഴും ലണ്ടനിൽ കണ്ടു തീർക്കാനുള്ള ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു തന്നെ കിടന്നു...

കൂട്ടുകാരന്, വീട്ടിത്തീർക്കാനാകാത്ത കടപ്പാടുകൾക്ക്...

ഒരു സൗഹൃദത്തിനെത്ര ആഴമുണ്ടാവും എന്ന് ചോദിച്ചാൽ 'നവി'യോളം എന്ന് ഞാൻ പറയും...
ഞാനിന്നുമോർക്കുന്നു,
എഴുതി തുടങ്ങിയ പരീക്ഷ ഹാളിൽ നിന്നും പേനയെടുക്കാൻ മറന്നെന്നു കള്ളം പറഞ്ഞ് അടുത്തിരിക്കേണ്ട എന്നെ തേടി വന്ന നിനക്ക് അന്ന് നഷ്ടപ്പെട്ടത് യൂണിവേഴ്‌സിറ്റി എക്സാമിലെ വിലപ്പെട്ട അര മണിക്കൂർ ആയിരുന്നു... പക്ഷെ എനിക്കോ, ജീവിതത്തിലെ ഏറ്റവും വലിയ സൗഹൃദത്തെ തിരിച്ചറിഞ്ഞ നിമിഷം...
സൗഹൃദത്തിന്റെ മായാജാലം കാട്ടി പിന്നീടും പലവട്ടം നീയെന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു....
തല്ലനോങ്ങി വന്ന തമിഴന്റെ മുന്നിലും തെമ്മാടിത്തം കാട്ടിയ സീനിയേഴ്സിന്റെ മുന്നിലും എന്നാൽ ആദ്യം എന്നെ തല്ലെന്നുപറഞ്ഞു മുന്നിൽ കയറി നിന്നത് നീയായിരുന്നു...
മൂന്നാം വർഷം, ഹോസ്റ്റലിൽ ഞാനൊറ്റയാകുമോ എന്നോർത്തു പെട്ടിയും കിടക്കയും എടുത്ത് നീ ഹോസ്റ്റലിൽ ചേരാൻ വന്നൊരു ദിവസമുണ്ടായിരുന്നു...
എന്നോടൊരു വാക്കു പോലും ചോദിക്കാതെ കയ്യിലിരുന്ന കാശെടുത്ത് കൊടുത്ത് iv ക്ക് പോകാൻ എന്റെ പേര് രജിസ്റ്റർ ചെയ്ത വേറൊരു ദിവസം...
പാലക്കാട് ആഘോഷിക്കാം എന്ന് പറഞ്ഞു നീ വിളിച്ചുകൊണ്ടുപോയ രണ്ടു വിഷുക്കാലങ്ങൾ... 
പക്ഷെ  കാലിഫിന്റെ ബൈക്കിനു പിന്നിൽ ചിലവഴിച്ചതും ആൽവിനുമായി പങ്കിട്ടു വലിച്ച സിഗരറ്റുകളും ആയിരുന്നു നിന്റെ കോളേജ് കാലത്തെ ഏറ്റവും വലിയ സമ്പാദ്യങ്ങളെന്നു പിരിയാൻ നേരം പോഡിയത്തിൽ നിന്നും നീ പറഞ്ഞപ്പോൾ നാലു വർഷവും നാം പങ്കിട്ട, എന്റെ വലതു വശത്ത് നീയിരുന്ന സീറ്റ് നോക്കി ഞാൻ നെടുവീർപ്പിട്ടു..., അന്നെന്റെ കണ്ണ് നിറഞ്ഞത് നീ കണ്ടതുമില്ല...
പക്ഷെ പിന്നീടെപ്പോഴോ  ഞാനത് പറഞ്ഞപ്പോൾ കരഞ്ഞത് നീയായിരുന്നു...
ഓരോ മനുഷ്യയുസ്സിന്റെയും സമ്പാദ്യങ്ങളും ആസ്തി ബാധ്യതകളും തരം തിരിക്കുന്ന ജോലിയിൽ നീയും നിർധാരണം ചെയ്യാനാവാത്ത ലോഗിക്കുകളുടെ കുരുക്കഴിക്കുന്ന പണിയിൽ ഞാനും വ്യാപൃതനാകുമ്പോൾ തിരിച്ചറിയുകയാണ് കൊടുത്തു തീർത്തിട്ടില്ലാത്ത പണത്തിന്റെ പഴയ കണക്കുകൾക്കപ്പുറം ഒരായുഷ്കാലം കൊണ്ടുപോലും
വീട്ടിത്തീർക്കാനാകാത്ത കടപ്പാടുകളുടെ ആകെ തുകയാണ് സൗഹൃദമെന്ന്...

പകർന്നാട്ടം

"നായിന്റെ മോനെ...." ഒരലർച്ചയായിരുന്നു രജിത്ത് മാഷ്... കൂടെ ചെകിടടച്ചൊരടിയും... കണ്ണിൽ പൊന്നീച്ച മിന്നി... "പകർന്നാട്ടം" എന്ന സ്കൂൾ നാടകത്തിന്റെ അവസാന റിഹേഴ്സൽ ആയിരുന്നു രംഗം... അച്ഛൻ മരിച്ചു വിഷാദനായിരിക്കുന്ന രംഗം അരങ്ങത്ത്... പിന്നണിയിൽ ഫ്ലൂട്ടും വയലിനും ചേർന്ന വിഷാദ രാഗം... അത് ലയിച്ചങ്ങനെ ഇല്ലാതാവുന്നതിനിടെ പെരുമ്പറ മുഴങ്ങുന്ന ശബ്ദം പിന്നാലെ വന്നു... അതിന്റെ ബാക്കി പത്രമായിരുന്നു ആദ്യം പറഞ്ഞ രംഗം... സമയം അർധരാത്രി കഴിഞ്ഞിരുന്നു... തലയിൽ ഹെഡ്സെറ്റുമായി മ്യൂസിക് സിസ്റ്റത്തിന്റെ നോബും പിടിച്ചിരുന്നതാണ് ഞാൻ... ചെറുതായൊന്നുറങ്ങിപ്പോയി... ഇറങ്ങിപ്പോയ്ക്കൊള്ളാൻ പറഞ്ഞു... ഈ കൂരാക്കൂരിരുട്ടിൽ എങ്ങോട്ടു പോകാൻ.. ഓരത്തു മാറിനിന്ന് മാഷെ ദയനീയമായി നോക്കി... അനന്തരം എല്ലാവരും ഒന്നൂടി പകർന്നാടേണ്ടി വന്നു, രംഗം തണുക്കാൻ....
----------------------
ഇപ്പൊ ഇതോർമ്മ വന്നത് ജിനോ ഏട്ടനെ കുറിച്ചുള്ള വാർത്ത കണ്ടപ്പഴാണ്... പത്തു പന്ത്രണ്ടു വർഷം മുൻപാണു.. ആദ്യ പ്രണയം മനസ്സിൽ പൂവിടർന്നു നിന്ന കാലം... പ്രണയിനിയെ impress ചെയ്യിക്കാനാണ് അവളുടെ ക്ലാസ്സിൽ വച്ച് നടന്ന നാടക സെലക്ഷനു പോയത്... മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നതിനാൽ തന്നെ എങ്ങനെയൊക്കെയോ നാടക ടീമിൽ കയറിപ്പറ്റി..  അശോകേട്ടൻ (അശോകൻ കതിരൂർ) കവുംപടി സ്കൂളിൽ നാടകം പഠിപ്പിക്കുമ്പോൾ അന്നു ജിനോ ഏട്ടൻ കയറി വരുമായിരുന്നു... മിക്കപ്പോഴും മുഷിഞ്ഞതാവും വേഷം... എംജി കോളേജിൽ നാടക റിഹേഴ്സൽ കഴിഞ്ഞുള്ള വരവാകും.. പ്രണയം പൂത്തു നിന്ന രാവുകളിൽ റിഹേഴ്സലിനൊടുവിൽ  ആകാശത്തോട്ട് നോക്കി സ്വപ്നം കണ്ടു കിടക്കുമ്പോഴൊക്കെയും  ജിനോ ഏട്ടൻ  അശോകേട്ടനു ആയി നാടക   സംവാദങ്ങളിൽ മുഴുകി ഇരിപ്പുണ്ടാവും.. രജിത് മാഷും മിക്കപ്പോഴും കൂട്ടിനുണ്ടാകും.. അവരങ്ങനെ രാത്രി വൈകിയും അവിടെ കുത്തിയിരിക്കും.. അന്ന് നാടകക്കോപ്പൊക്കെ ഉണ്ടാക്കാൻ എന്തായിരുന്നു ഉത്സാഹം... ഇന്ന് നൊണ പറഞ്ഞു നൊണ പറഞ്ഞു ഏട്ടനെ ലോകം തിരിച്ചറിയുമ്പോൾ ഏറെ സന്തോഷം....

സർവം ക്ഷമയ്ക്ക്, അമ്മയ്ക്ക്

തലയ്ക്കു നേരെ ഓങ്ങിയ ഓലമടലിൽ ഞാൻ കയറിപ്പിടിച്ചപ്പോഴും അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു..... "അന്നേ അങ്ങ് വേണ്ടെന്നു വച്ചാൽ മതിയായിരുന്നു..."

ചെയ്തുവച്ച ഏതോ കുരുത്തക്കേടിന്റെ

അവസാനഭാഗത്ത് അടർന്നു വീണ വാക്കുകളിൽ ഞാൻ വിറങ്ങലിച്ചു നിന്നു...

പറയേണ്ടിയിരുന്നില്ലെന്നു അമ്മയുടെ കണ്ണുകൾ ആയിരം തവണ പറഞ്ഞു... 

ഇരുപതുകളിലെത്തിയ ചോരത്തിളപ്പിൽ ഒരു നാൾ ഞാൻ ചോദിച്ചു... എനിക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ടെന്ന്....

നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു മറുപടി.... അത് പതുക്കെ വിങ്ങലുകൾക്ക് വഴിമാറി.... അണമുറിയാതെയുള്ള കണ്ണീർച്ചാലാൽ അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.... ആ കണ്ണീരിൽ എനിക്ക് ശ്വാസം മുട്ടി.... സങ്കടങ്ങളുടെ നിലയില്ലാക്കയത്തിൽ വീണു  ഞാൻ കൈകാലിട്ടടിച്ചു.... എന്റെ ക്ഷമാപണങ്ങൾക്കും ആലിംഗങ്ങൾക്കും തടഞ്ഞു നിർത്താൻ കഴിയാത്തത്രയും നേരം ആ കണ്ണുകൾ നിർത്താതെ പെയ്തു... ഒരു രാത്രിമുഴുവൻ ആ ഒരു വാചകത്തിൽ കുടുങ്ങിക്കിടന്നു....

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലങ്ങളിൽ അമ്മ മുട്ടാത്ത വാതിലുകളില്ലെന്ന് അറിയാഞ്ഞിട്ടല്ല.... മത്സരപ്പരീക്ഷകൾക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും എവിടെനിന്നോ അമ്മ മുഷിഞ്ഞൊരൊറ്റ നോട്ടുമായി മടങ്ങിവന്നിരിക്കും...  എന്റെ തോൽവികളിലൊന്നിലും വ്യാകുലപ്പെട്ടു കണ്ടില്ല... ജയങ്ങളിലൊക്കെയും പുഞ്ചിരി പൊഴിച്ചു.... അച്ഛനുമമ്മയും ആഞ്ഞുതുഴഞ്ഞിട്ടും ദുരിതക്കടലിൽ കരയെത്താതിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനം എന്നതൊരു സാഹസമായിരുന്നു.... എങ്കിലും മാസാമാസം ഒരുദിനം തെറ്റാതെ എന്റെ അക്കൗണ്ടിൽ പണമെത്തിക്കൊണ്ടിരുന്നത് അച്ഛന്റെ അധ്വാനത്തിനൊപ്പം പണം ക്രയവിക്രയം ചെയ്യുന്നതിൽ അമ്മ കാണിച്ച വൈദഗ്ധ്യം കൊണ്ട് കൂടിയായിരുന്നു... എല്ലാ സാധ്യതകളും അടഞ്ഞതിനപ്പുറവും ഒരു വഴിയെവിടെയോ മറഞ്ഞു കിടപ്പുണ്ടെന്നു അമ്മയെപ്പോഴും വിശ്വസിച്ചു പോന്നു... 

ആകുലതകളും ആത്മസംഘർഷങ്ങളും ഒടുങ്ങി നല്ല കാലങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ ശരീരത്തെ രോഗം കാർന്നു തിന്നു തുടങ്ങിയിരുന്നു.... ദേഹമാസകലം ഞണ്ടിറുക്കുന്ന വേദനയിലും അമ്മ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല... ഇനിയൊരു തിരിച്ചുപോക്കില്ലെന്നു മനസ്സിലാക്കിയ അവസാനനാളുകളിൽ ഒന്നിൽ വരെ...

തനിക്കു ചുമക്കാനാവില്ലെന്നു പറഞ്ഞു ശരീരവും ഒരു കത്തിയിൽ തീർക്കാമെന്നു ഡോക്ടറും പറഞ്ഞിട്ടും, ഓക്കാനങ്ങളുടെ ഒരു ഗർഭകാലവും അതിനപ്പുറം ഒരു ദുരിതകാലവും താണ്ടി എന്നെ ഞാനാക്കിയ സർവം ക്ഷമയ്ക്ക്, ഒരു ജന്മം കൊണ്ടുപോലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾക്ക്..., അമ്മയ്ക്ക്..., കനലെരിയുന്ന മനസ്സാൽ ഒരശ്രുപൂജ...

കാത്തിരിപ്പിന്റെ മഴക്കാലങ്ങൾ....

ജൂൺ എന്നും കാത്തിരിപ്പിനെ ഓർമ്മിപ്പിക്കുന്നു... തിമിർത്തു കളിച്ച രണ്ടു മാസങ്ങൾക്കിപ്പുറം പുത്തനുടുപ്പും പുത്തൻ കുടയുമായി സ്കൂളിൽ പോകാനുള്ള കാത്തിരിപ്പായിരുന്നു ബാല്യകാലങ്ങളിൽ... കാഴ്ചയുടെയും കേഴ്വിയുടെയും ഒരായിരം അനുഭവങ്ങൾ കൂട്ടുകാരോട് പങ്കിടേണ്ട വെമ്പലിലേക്കായിരുന്നു എല്ലാ ജൂണും പിറവി കൊണ്ടത്....

മഴ കാത്തിരുന്നു കാത്തിരുന്നു ഞാൻ വളർന്നപ്പോഴും മഴക്കാലം കാത്തിരിപ്പിന്റേതായി... ആർത്തലച്ചു പെയ്യുന്ന മഴയിൽ ലയിച്ചു ചേർന്ന് കിടക്കാനാണ് പ്രണയരാത്രികളിലൊക്കെയും നാം സ്വപ്നം കണ്ടത്... രാത്രിമഴതണുപ്പിൽ അന്യോന്യം പുതപ്പാകാനും.... ഇനിയൊരു മഴക്കാലം കൂടി നഷ്ടമാക്കാനില്ലെന്ന തിരിച്ചറിവിൽ ഏപ്രിലിൽ തന്നെ നാം ഒന്നു ചേർന്നു... എന്നിട്ടും ആ മഴക്കാലമത്രയും നീ കൊച്ചിയിലും ഞാൻ തിരുവനന്തപുരത്തും.... നീ വന്ന വാരന്ത്യങ്ങളിലൊന്നും മഴ തിരിഞ്ഞു നോക്കിയതുമില്ല.....

വേരുകളറ്റു നീ ഇങ്ങോട്ടു പറിച്ചു നടപ്പെട്ടതിലിന്നോളം നാം കണ്ട സ്വപ്നങ്ങൾ മഴക്കാലങ്ങളെക്കുറിച്ചായിരുന്നു...

എന്നിട്ടും കഴിഞ്ഞ വർഷം മഴ പെയ്ത രാത്രികളിലൊക്കെയും ഞാൻ തണുത്തു വിറച്ചു തന്നെ കിടന്നു....  നൂലുപോലെ പെയ്തിറങ്ങിയ മഴനാരുകളെ നോക്കി നോർവേയിലെ ഹോട്ടൽ മുറിയിലിരുന്ന് നീ നെടുവീർപ്പിട്ടു.... ചാറ്റൽ മഴ പെയ്തൊഴിഞ്ഞ തെരുവുകളിൽ കൈകോർത്തു നടന്ന പ്രണയിനികൾ നിന്റെ കൺകോൺ നിറച്ചു... മഴ പെയ്ത ബൈക്ക് റൈഡുകളിലൊക്കെയും എന്റെ പിൻസീറ്റ് നിനക്കായി വെറുതെ മഴ നനഞ്ഞു....

നിളയും പെരിയാറും നീണ്ടും മെലിഞ്ഞും പിന്നെയുമൊഴുകി വീണ്ടുമൊരു മഴക്കാലമെത്തി... മഴ വീണു തണുത്തൊരു പാതി രാത്രിയിൽ ഞാൻ കൈവീശി യാത്ര പറഞ്ഞിറങ്ങുമ്പോൾ നിന്റെ കണ്ണിലെ കാർമേഘം പെയ്യാൻ തുടങ്ങിയിരുന്നു... അതിൽ പിന്നിന്നോളം മഴ ആർക്കുവേണ്ടിയോ ആർത്തലച്ചു തന്നെ പെയ്തു... മഴ വെള്ളം വീണൊരു ജനതയുടെ സ്വപ്നങ്ങൾ ഒഴുകിപ്പോയി... പുതപ്പിനടിയിൽ പാതി നനഞ്ഞ മനസ്സുമായി നീ അസ്വസ്ഥമായി കിടന്നു... ഓഫീസ് പാൻട്രിയിലെ ജനൽ പാളികളിൽ നിന്നും ഒഴുകിയിറങ്ങാൻ മടിച്ച വെള്ളത്തുള്ളികളിൽ  ഞാൻ വെറുതെ മുഖം നോക്കി... ലണ്ടനിലെ തെരുവോരങ്ങളിൽ മഴ പൊടിഞ്ഞ പ്രഭാതങ്ങളിൽ, എന്റെ ചെറുവിരൽ കൂട്ടു തേടി നിന്നെ തിരഞ്ഞു... അങ്ങനെ വീണ്ടുമൊരു മഴക്കാലം കൂടി കാത്തിരിപ്പിന്റേതായി... 



ഓർമ്മകൾ മരിക്കുമോ???

ആദ്യം കണ്ടനാൾ ഓർമയിൽ വരുന്നില്ല... ഓർമ വച്ചു തുടങ്ങിയ നാളുകളിൽ ഒന്നിൽ ആയിരുന്നു അത്... അംഗൻവാടി തൊട്ട് ഞങ്ങൾ കൂട്ടുകാരായിരുന്നു.... ഏകദേശം രണ്ടു വ്യാഴവട്ടക്കാലം മുൻപേ ഹൃദയത്തിന്റെ വടക്കു കിഴക്കേ കോണിൽ താമസമുറപ്പിച്ചവർ...  സന്ദീപും അരുണും സൂര്യയും  ഞാനും ഒക്കെയായിരുന്നു അടുത്ത കൂട്ടുകാർ... പപ്പി ടീച്ചറുടെയും ഉഷേച്ചിയുടെയും തണലിൽ ഞങ്ങളുടെ സൗഹൃദം ഒരുപാട് തളിർത്തു... പപ്പി ടീച്ചർക്ക് മകനായ സന്ദീപിനോളം തന്നെ സ്നേഹം ഞങ്ങളോടുമുണ്ടായിരുന്നു... ഉഷേച്ചി അന്നുണ്ടാക്കിയിരുന്നതിനോളം രുചിയുള്ള ഉപ്പുമാവ് ഇന്നോളം പിന്നെ കഴിക്കാനും പറ്റിയിട്ടില്ല... ഞങ്ങളെല്ലാം മുഴക്കുന്ന് സ്കൂളിലേക്ക് മാറിയപ്പോഴേക്കും ടീച്ചറും സന്ദീപും മാലൂരിലേക്ക് പോയി... 

മത്സരിച്ചു കളിച്ചും പഠിച്ചും വളർന്ന 7 വർഷങ്ങളായിരുന്നു പിന്നീട്... സഹോദര്യത്തോളം വളർന്ന ബന്ധങ്ങൾ... കയ്യെഴുത്തിൽ സൂര്യയായിരുന്നു കേമത്തി... എന്റെ അക്ഷരങ്ങൾ പലപ്പോഴും എനിക്കുതന്നെ വായിക്കാൻ കഴിഞ്ഞില്ല... എഴുതിയെഴുതി താഴെയെത്തുമ്പോഴേക്കും അരുണിന്റെ ബുക്കു മുഴുവൻ ഇനിയെഴുതാൻ കഴിയാത്ത വിധം വിയർപ്പിൽ കുതിർന്നിരിക്കും..  ആറുവര്ഷം ക്ലാസ് ലീഡർ ആയിരുന്ന ഞാൻ സ്കൂൾ ലീഡർ ആകാൻ മത്സരിച്ചു പൊരുതി തോറ്റ ഏഴാം വർഷം... 

അതുകഴിഞ്ഞു ഞങ്ങൾ  തട്ടകം കാവുമ്പടിയിലേക്ക് മാറി... ഇത്തിരി കൂടി മുതിർന്നു ഹൈസ്കൂൾ എത്തി... പ്രണയവും രാഷ്ട്രീയവും ഒക്കെ ഞങ്ങളുടെ സിരകളിൽ പടർന്ന കാലമായിരുന്നു അത്..  ആ ഒരു മൂന്നു വർഷത്തിനപ്പുറം ഒരു വല്യ ബ്രേക്ക് എടുക്കാം...

പിന്നീടൊരാറെഴു വർഷത്തിനപ്പുറം വീണ്ടും എല്ലാരും പരസ്പരം തേടിപ്പിടിക്കുകയായിരുന്നു...  ഒരുപാടൊരുപാട് സൗഹൃദങ്ങൾക്കൊടുവിൽ എല്ലാവരും ആദ്യ സൗഹൃദത്തിന്റെ ചൂട് തേടുകയായിരുന്നു... മുംബൈയിലെ ആശുപത്രിയിൽ തിരക്ക് പിടിച്ച ഡ്യൂട്ടികൾക്കിടയിൽ എന്റെ നമ്പർ തേടിപ്പിടിച്ചു സൂര്യ ഒരുനാൾ വിളിച്ചു... നഴ്സിങ് സുഹൃത്തുക്കൾ നൽകിയ ചതുര വടിവുള്ള കോട്ടയം ഭാഷയിൽ അവൾ ഒരുപാട് സംസാരിച്ചു... പഴയ കഥകൾ പലതും അവൾ തെല്ലൊട്ടു ഓര്മപ്പിശകില്ലാതെ എണ്ണിപ്പറഞ്ഞു.. പിന്നീടൊരിക്കൽ എന്റെ വീട് തേടിപ്പിടിച്ചു വന്നു ഞെട്ടിച്ചത് സന്ദീപ് ആണ്... ചേച്ചിയോട് നമ്പർ വാങ്ങി അവൻ വിളിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം അവനുണ്ടായിരുന്നു... "ഉണ്ണിക്കുട്ടാ..." എന്ന അവന്റെ വിളിയിൽ അലിഞ്ഞു പോയത് 20 വർഷങ്ങളായിരുന്നു... ഇരുപത് വർഷവും 20000 സ്വരങ്ങൾക്കുമപ്പുറവും ആ ഒരു വാക്കിൽ എനിക്കവനെ ഓർത്തെടുക്കാനായി എന്നതുതന്നെ ഒരു സൗഹൃദത്തിന്റെ ഹൃദയ സാക്ഷ്യം...

നാളുകൾക്ക് ശേഷം അരുണിനെ കണ്ടത് വേദനിപ്പിക്കുന്ന ഓർമയാണ്... കാൻസർ സെന്ററിന് മുന്നിൽ നീറി നിൽക്കുമ്പോൾ ഞങ്ങൾക്കിരുവർക്കും ഒരേ വികാരമായിരുന്നു... നൊന്തു പെറ്റ രണ്ടുപേർ അകത്തു വേദന തിന്നുമ്പോൾ പരസ്പരം സമാശ്വസിപ്പിക്കാൻ ഇരുവർക്കും വാക്കുകളില്ലായിരുന്നു... ഒടുവിൽ എന്റെ അമ്മ പോയി... അമ്മയ്ക്ക് രോഗം മാറിയെന്നു അവൻ പറയുമ്പോൾ ഒരമ്മയെങ്കിലും ആ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെട്ടെന്നു ആശ്വസിച്ചു അധികം കഴിയും മുൻപേ അവന്റെ അമ്മയും....

ചലച്ചിത്ര മേളകഴിഞ്ഞു പോകാനൊരുങ്ങമ്പോൾ അരുൺ വിളിച്ചിരുന്നു... ഞാൻ ഓടിച്ചെന്നു അവനെയും കൂട്ടി ശംഖുമുഖം വരെ പോയി... കുറെ സംസാരിച്ചു... ആമുഖങ്ങളില്ലാതെ... കാലത്തിനു തടുക്കാനാവാത്ത സൗഹൃദങ്ങളിൽ ആമുഖമെന്തിന്... ഹൃദയം നിറഞ്ഞു... പോകാൻ നേരം അവൻ കൈ പിടിച്ചു... അവന്റെ കൈത്തടത്തിൽ അപ്പോഴും വിയർപ്പു പൊടിഞ്ഞിരുന്നു... ആ നനവ് എനിക്കത്രയും പരിചിതമാണുതാനും....

അന്നു കണ്ട നാൾ മുതൽക്കു നീ....

നാടകീയത ഒട്ടും കുറയ്ക്കാതെ തന്നെ പറയാം, സമയം പാതിരാത്രി കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോയിരുന്നു, റയിൽവേ സ്റ്റേഷനിലെ ഭീമൻ ക്ലോക്കിൽ രണ്ടു സൂചികൾ മൂന്നിനും നാലിനുമിടയിൽ കെട്ട് പിണഞ്ഞു കിടന്നു... മഴപെയ്തൊഴിഞ്ഞ പ്ലാറ്റുഫോമിലേക്ക് മലബാർ എക്സ്പ്രസ്സ് ചൂളംവിളിച്ചെത്തി....

ഞാൻ പതിയെ പുറത്തിറങ്ങി... പരിചയമേതുമില്ലാത്ത പലമുഖങ്ങൾ പലവഴിക്കു നടന്നകന്നു.... പതിവില്ലാത്തിടത് പാതിരാത്രിയിൽ എത്തിപ്പെട്ട പതിനാറുകാരന്റെ പകപ്പോടെ ഞാൻ നിന്നു... പിന്നെ ഓരോട്ടോയിൽ കയറി... "കമ്മീഷണർ ഓഫീസ്".. വണ്ടി നീങ്ങി... ഒക്കെയും പരിചയമില്ലാത്ത വഴികളായിരുന്നു... ഒടുവിൽ വണ്ടി നിന്നു... 50 രൂപ... പുറത്തെ ബോർഡ് ഞാൻ വായിച്ചു... സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, കൊച്ചി. എനിക്ക് ധൈര്യം വന്നു... "മീറ്ററിൽ 30 അല്ലെ ചേട്ടാ..?" രാത്രിയിലെ ഓട്ടം അല്ലെ, 10 രൂപയെങ്കിലും കൂടി എന്ന് അയാൾ..., 50 രൂപ കൊടുത്തു.. ആകത്തു പറയരുതെന്ന അപേക്ഷയിൽ 10 രൂപ തിരികെ തന്നു... ജീവിതത്തിലാദ്യമായി അന്ന് ഞാൻ പോലീസ് സ്റ്റേഷന്റെ പടി ചവിട്ടി... ചെന്നപ്പോൾ ഒരു പോലീസുകാരൻ മേശമേൽ കൂർക്കം വലിച്ചുറങ്ങുന്നു... കാല്പെരുമാറ്റം കേട്ടയാൾ ചാടിയെഴുന്നേറ്റു ചുവന്നു കലങ്ങിയ കണ്ണുകൾ തിരുമ്മി പരുഷമായി ചോദിച്ചു... ആരാ...? സന്തോഷ് സർ പറഞ്ഞിട്ട് വന്നതാ... അപ്പുറത്തുണ്ട്... അയാൾ വീണ്ടും കിടന്നു.. അങ്ങനെ സന്തോഷ് സാറുടെ ചിലവിൽ SP ഓഫീസിൽ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ഇന്റർവ്യൂന് പോയി...തൊട്ടടുത്ത് തന്നെയായിരുന്നു St.Alberts കോളേജ്..

അതങ്ങനെ ചുവന്ന നിറത്തിൽ തലയെടുപ്പോടെ നിന്നു.. ഒരുപാട് പരിഷ്കാരികളുടെ നടുവിൽ ഒരപരിഷ്കാരിയായി ഞാനും... ഷൂ ഇല്ല... ബെൽറ്റ് ഇല്ല... ഇംഗ്ലീഷ് ഒരു തരിമ്പുമറിയില്ല... അതുകൊണ്ടു തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ "ഡക്ക് കേഡറ്റ്"  പോസ്റ്റിലേക്കുള്ള എന്റെ ഇന്റർവ്യൂ പെട്ടെന്ന് തീർന്നു!

സിറ്റി പോലീസ് കമ്മീഷണറുടെ ഡ്രൈവർ ആയിരുന്നു സന്തോഷ് സർ... അങ്ങനെ സർക്കാർ ചിലവിൽ പോലീസ് വണ്ടിയിൽ ഒരു ദിവസം മുഴുവൻ ഞാൻ എറണാകുളം ചുറ്റി... അത്ഭുത കാഴ്ചകളുടെ കൂട്ടത്തിൽ ഹൈ കോർട്ടും മറൈൻ ഡ്രൈവും മഹാരാജാസും എസ് എച്ച് കോളേജും കണ്ടത് ഞാനോർക്കുന്നു... മറ്റെല്ലാം എനിക്ക് പേരുപോലും അന്യമായത്ര അപരിചിതങ്ങളായിരുന്നു....  എവിടയെന്നോ എങ്ങോട്ടെന്നോ എനിക്കൊരെത്തും പിടിയും തരാതെ പോലീസ് വാഹനം പലവഴിക്ക് പാഞ്ഞു...

ഏഴെട്ടു വർഷങ്ങൾക്കിപ്പുറം കണക്കും സയൻസും പഠിച്ച്, ഡിഫറിൻസിയേഷനും ഇന്റഗ്രേഷനും ചാടിക്കടന്ന്, എഞ്ചിനീയറിംഗ് കഴിഞ്ഞ്, കൗശലമൊളിപ്പിച്ച ഇന്റർവ്യൂ ചോദ്യങ്ങളും കഴിഞ്ഞ് കയ്യിലൊരു ജോലിയുമായി വീണ്ടും എറണാകുളത്തിറങ്ങിയപ്പോൾ നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ഞാൻ തേടിയത് പഴയ അടയാളങ്ങളായിരുന്നു.... ആദ്യമായിക്കണ്ട മായക്കാഴ്ചകളിൽ നിന്നും ഫുഡ് മാളും ബേ പ്രൈഡും എംജി റോഡും പത്മ തിയേറ്ററും ബ്രോഡ് വെയും രാജാജി മൈതാനിയും വേർതിരിച്ചെടുക്കുവാനാകുമോ എന്നാണ്... 

ചെപ്പു നിറയെ മായക്കാഴ്ചകളൊളിപ്പിച്ച് എന്നെ കാത്തിരുന്ന പഴയ കളിക്കൂട്ടുകാരി ആയിരുന്നില്ല കൊച്ചി അപ്പോൾ... അവളും എനിക്കൊപ്പം വളരുകയായിരുന്നു... എന്റെ യൗവനത്തിൽ കൈകോർത്തുപിടിച്ച് ഐസ്ക്രീം നുണയാൻ മറൈൻ ഡ്രൈവും പ്രണയത്തിന്റെ ചുവപ്പു പടർത്തി ഫോർട്ട് കൊച്ചിയും അവളെനിക്കു നൽകി... അവസാനിക്കാത്ത രാവും ആഘോഷങ്ങളുമായി ഈ നഗരം എന്റെ സ്വന്തമായി... മാരത്തോണും ബാക്കത്തോണും, ISL ഉം ബ്ളാസ്റ്റെഴ്സും, ലുലുവും സെൻട്രലും, മെട്രോയും സ്മാർട്ട് സിറ്റിയും, ഈ നഗരം എന്റെ യൗവനത്തിനായി എന്തൊക്കെയോ കാത്തു വച്ചിരുന്നു...

എന്റെ കൊച്ചീ... എനിക്ക് നീ പ്രിയപ്പെട്ടതാകുന്നു... എന്റെ മാത്രം പ്രണയിനിയാകുന്നു...