അന്നു കണ്ട നാൾ മുതൽക്കു നീ....

നാടകീയത ഒട്ടും കുറയ്ക്കാതെ തന്നെ പറയാം, സമയം പാതിരാത്രി കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോയിരുന്നു, റയിൽവേ സ്റ്റേഷനിലെ ഭീമൻ ക്ലോക്കിൽ രണ്ടു സൂചികൾ മൂന്നിനും നാലിനുമിടയിൽ കെട്ട് പിണഞ്ഞു കിടന്നു... മഴപെയ്തൊഴിഞ്ഞ പ്ലാറ്റുഫോമിലേക്ക് മലബാർ എക്സ്പ്രസ്സ് ചൂളംവിളിച്ചെത്തി....

ഞാൻ പതിയെ പുറത്തിറങ്ങി... പരിചയമേതുമില്ലാത്ത പലമുഖങ്ങൾ പലവഴിക്കു നടന്നകന്നു.... പതിവില്ലാത്തിടത് പാതിരാത്രിയിൽ എത്തിപ്പെട്ട പതിനാറുകാരന്റെ പകപ്പോടെ ഞാൻ നിന്നു... പിന്നെ ഓരോട്ടോയിൽ കയറി... "കമ്മീഷണർ ഓഫീസ്".. വണ്ടി നീങ്ങി... ഒക്കെയും പരിചയമില്ലാത്ത വഴികളായിരുന്നു... ഒടുവിൽ വണ്ടി നിന്നു... 50 രൂപ... പുറത്തെ ബോർഡ് ഞാൻ വായിച്ചു... സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, കൊച്ചി. എനിക്ക് ധൈര്യം വന്നു... "മീറ്ററിൽ 30 അല്ലെ ചേട്ടാ..?" രാത്രിയിലെ ഓട്ടം അല്ലെ, 10 രൂപയെങ്കിലും കൂടി എന്ന് അയാൾ..., 50 രൂപ കൊടുത്തു.. ആകത്തു പറയരുതെന്ന അപേക്ഷയിൽ 10 രൂപ തിരികെ തന്നു... ജീവിതത്തിലാദ്യമായി അന്ന് ഞാൻ പോലീസ് സ്റ്റേഷന്റെ പടി ചവിട്ടി... ചെന്നപ്പോൾ ഒരു പോലീസുകാരൻ മേശമേൽ കൂർക്കം വലിച്ചുറങ്ങുന്നു... കാല്പെരുമാറ്റം കേട്ടയാൾ ചാടിയെഴുന്നേറ്റു ചുവന്നു കലങ്ങിയ കണ്ണുകൾ തിരുമ്മി പരുഷമായി ചോദിച്ചു... ആരാ...? സന്തോഷ് സർ പറഞ്ഞിട്ട് വന്നതാ... അപ്പുറത്തുണ്ട്... അയാൾ വീണ്ടും കിടന്നു.. അങ്ങനെ സന്തോഷ് സാറുടെ ചിലവിൽ SP ഓഫീസിൽ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ഇന്റർവ്യൂന് പോയി...തൊട്ടടുത്ത് തന്നെയായിരുന്നു St.Alberts കോളേജ്..

അതങ്ങനെ ചുവന്ന നിറത്തിൽ തലയെടുപ്പോടെ നിന്നു.. ഒരുപാട് പരിഷ്കാരികളുടെ നടുവിൽ ഒരപരിഷ്കാരിയായി ഞാനും... ഷൂ ഇല്ല... ബെൽറ്റ് ഇല്ല... ഇംഗ്ലീഷ് ഒരു തരിമ്പുമറിയില്ല... അതുകൊണ്ടു തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ "ഡക്ക് കേഡറ്റ്"  പോസ്റ്റിലേക്കുള്ള എന്റെ ഇന്റർവ്യൂ പെട്ടെന്ന് തീർന്നു!

സിറ്റി പോലീസ് കമ്മീഷണറുടെ ഡ്രൈവർ ആയിരുന്നു സന്തോഷ് സർ... അങ്ങനെ സർക്കാർ ചിലവിൽ പോലീസ് വണ്ടിയിൽ ഒരു ദിവസം മുഴുവൻ ഞാൻ എറണാകുളം ചുറ്റി... അത്ഭുത കാഴ്ചകളുടെ കൂട്ടത്തിൽ ഹൈ കോർട്ടും മറൈൻ ഡ്രൈവും മഹാരാജാസും എസ് എച്ച് കോളേജും കണ്ടത് ഞാനോർക്കുന്നു... മറ്റെല്ലാം എനിക്ക് പേരുപോലും അന്യമായത്ര അപരിചിതങ്ങളായിരുന്നു....  എവിടയെന്നോ എങ്ങോട്ടെന്നോ എനിക്കൊരെത്തും പിടിയും തരാതെ പോലീസ് വാഹനം പലവഴിക്ക് പാഞ്ഞു...

ഏഴെട്ടു വർഷങ്ങൾക്കിപ്പുറം കണക്കും സയൻസും പഠിച്ച്, ഡിഫറിൻസിയേഷനും ഇന്റഗ്രേഷനും ചാടിക്കടന്ന്, എഞ്ചിനീയറിംഗ് കഴിഞ്ഞ്, കൗശലമൊളിപ്പിച്ച ഇന്റർവ്യൂ ചോദ്യങ്ങളും കഴിഞ്ഞ് കയ്യിലൊരു ജോലിയുമായി വീണ്ടും എറണാകുളത്തിറങ്ങിയപ്പോൾ നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ഞാൻ തേടിയത് പഴയ അടയാളങ്ങളായിരുന്നു.... ആദ്യമായിക്കണ്ട മായക്കാഴ്ചകളിൽ നിന്നും ഫുഡ് മാളും ബേ പ്രൈഡും എംജി റോഡും പത്മ തിയേറ്ററും ബ്രോഡ് വെയും രാജാജി മൈതാനിയും വേർതിരിച്ചെടുക്കുവാനാകുമോ എന്നാണ്... 

ചെപ്പു നിറയെ മായക്കാഴ്ചകളൊളിപ്പിച്ച് എന്നെ കാത്തിരുന്ന പഴയ കളിക്കൂട്ടുകാരി ആയിരുന്നില്ല കൊച്ചി അപ്പോൾ... അവളും എനിക്കൊപ്പം വളരുകയായിരുന്നു... എന്റെ യൗവനത്തിൽ കൈകോർത്തുപിടിച്ച് ഐസ്ക്രീം നുണയാൻ മറൈൻ ഡ്രൈവും പ്രണയത്തിന്റെ ചുവപ്പു പടർത്തി ഫോർട്ട് കൊച്ചിയും അവളെനിക്കു നൽകി... അവസാനിക്കാത്ത രാവും ആഘോഷങ്ങളുമായി ഈ നഗരം എന്റെ സ്വന്തമായി... മാരത്തോണും ബാക്കത്തോണും, ISL ഉം ബ്ളാസ്റ്റെഴ്സും, ലുലുവും സെൻട്രലും, മെട്രോയും സ്മാർട്ട് സിറ്റിയും, ഈ നഗരം എന്റെ യൗവനത്തിനായി എന്തൊക്കെയോ കാത്തു വച്ചിരുന്നു...

എന്റെ കൊച്ചീ... എനിക്ക് നീ പ്രിയപ്പെട്ടതാകുന്നു... എന്റെ മാത്രം പ്രണയിനിയാകുന്നു... 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....