പകർന്നാട്ടം

"നായിന്റെ മോനെ...." ഒരലർച്ചയായിരുന്നു രജിത്ത് മാഷ്... കൂടെ ചെകിടടച്ചൊരടിയും... കണ്ണിൽ പൊന്നീച്ച മിന്നി... "പകർന്നാട്ടം" എന്ന സ്കൂൾ നാടകത്തിന്റെ അവസാന റിഹേഴ്സൽ ആയിരുന്നു രംഗം... അച്ഛൻ മരിച്ചു വിഷാദനായിരിക്കുന്ന രംഗം അരങ്ങത്ത്... പിന്നണിയിൽ ഫ്ലൂട്ടും വയലിനും ചേർന്ന വിഷാദ രാഗം... അത് ലയിച്ചങ്ങനെ ഇല്ലാതാവുന്നതിനിടെ പെരുമ്പറ മുഴങ്ങുന്ന ശബ്ദം പിന്നാലെ വന്നു... അതിന്റെ ബാക്കി പത്രമായിരുന്നു ആദ്യം പറഞ്ഞ രംഗം... സമയം അർധരാത്രി കഴിഞ്ഞിരുന്നു... തലയിൽ ഹെഡ്സെറ്റുമായി മ്യൂസിക് സിസ്റ്റത്തിന്റെ നോബും പിടിച്ചിരുന്നതാണ് ഞാൻ... ചെറുതായൊന്നുറങ്ങിപ്പോയി... ഇറങ്ങിപ്പോയ്ക്കൊള്ളാൻ പറഞ്ഞു... ഈ കൂരാക്കൂരിരുട്ടിൽ എങ്ങോട്ടു പോകാൻ.. ഓരത്തു മാറിനിന്ന് മാഷെ ദയനീയമായി നോക്കി... അനന്തരം എല്ലാവരും ഒന്നൂടി പകർന്നാടേണ്ടി വന്നു, രംഗം തണുക്കാൻ....
----------------------
ഇപ്പൊ ഇതോർമ്മ വന്നത് ജിനോ ഏട്ടനെ കുറിച്ചുള്ള വാർത്ത കണ്ടപ്പഴാണ്... പത്തു പന്ത്രണ്ടു വർഷം മുൻപാണു.. ആദ്യ പ്രണയം മനസ്സിൽ പൂവിടർന്നു നിന്ന കാലം... പ്രണയിനിയെ impress ചെയ്യിക്കാനാണ് അവളുടെ ക്ലാസ്സിൽ വച്ച് നടന്ന നാടക സെലക്ഷനു പോയത്... മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നതിനാൽ തന്നെ എങ്ങനെയൊക്കെയോ നാടക ടീമിൽ കയറിപ്പറ്റി..  അശോകേട്ടൻ (അശോകൻ കതിരൂർ) കവുംപടി സ്കൂളിൽ നാടകം പഠിപ്പിക്കുമ്പോൾ അന്നു ജിനോ ഏട്ടൻ കയറി വരുമായിരുന്നു... മിക്കപ്പോഴും മുഷിഞ്ഞതാവും വേഷം... എംജി കോളേജിൽ നാടക റിഹേഴ്സൽ കഴിഞ്ഞുള്ള വരവാകും.. പ്രണയം പൂത്തു നിന്ന രാവുകളിൽ റിഹേഴ്സലിനൊടുവിൽ  ആകാശത്തോട്ട് നോക്കി സ്വപ്നം കണ്ടു കിടക്കുമ്പോഴൊക്കെയും  ജിനോ ഏട്ടൻ  അശോകേട്ടനു ആയി നാടക   സംവാദങ്ങളിൽ മുഴുകി ഇരിപ്പുണ്ടാവും.. രജിത് മാഷും മിക്കപ്പോഴും കൂട്ടിനുണ്ടാകും.. അവരങ്ങനെ രാത്രി വൈകിയും അവിടെ കുത്തിയിരിക്കും.. അന്ന് നാടകക്കോപ്പൊക്കെ ഉണ്ടാക്കാൻ എന്തായിരുന്നു ഉത്സാഹം... ഇന്ന് നൊണ പറഞ്ഞു നൊണ പറഞ്ഞു ഏട്ടനെ ലോകം തിരിച്ചറിയുമ്പോൾ ഏറെ സന്തോഷം....

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....