നെസ്സിയെത്തേടി ഇൻവെർനെസ്സിലേക്ക്

 നേർത്ത മഞ്ഞിന്റെ ആവരണങ്ങളുള്ള ആസ്ക്ഹാമിലെ പ്രഭാതം ഒട്ടും നിരാശപ്പെടുത്തിയില്ല.. കാരവാനിന്റെ പുറത്ത് കണ്ണെത്താദൂരത്തോളമുള്ള കുന്നിൻ മേടുകളും അവിടെ മേയാനിറങ്ങിയ കറുപ്പും വെളുപ്പും നിറത്തിൽ നീളൻ മുടിയും വലിയ വാലുകളുമുള്ള കുതിരകളാണ് രാവിലത്തെ കാഴ്ച.. ഇവിടെ കളയാൻ പക്ഷെ ഒട്ടും സമയമില്ല... കുറച്ചു ചിത്രങ്ങളെടുത്തു പെട്ടെന്ന് യാത്ര തിരിച്ചു.. പോകുന്ന വഴിയിൽ ആണ് ലോതർ കാസിലും പൂന്തോട്ടവും.. കൃത്യമായ അകലമിട്ടു വളർത്തിയ മരങ്ങൾക്കിടയിലൂടെ ദൂരെ കാസിലിനു മുന്നിലെ പൂന്തോട്ടം കാണാം.. മധ്യ കാലഘട്ടത്തിൽ ലോൻസ്ഡേയിൽ പ്രഭുവിന്റെ വാസസ്ഥലമാണ്.. ഏദൻ എന്ന പേരിന് ഈ സ്ഥലം എന്തുകൊണ്ടും യോജ്യം.. അധികം വൈകാതെ തന്നെ ഞങ്ങൾ സ്കോട്ലൻഡിലേക്ക് പ്രവേശിച്ചു.. ചെറിയൊരു പാലത്തിനപ്പുറം ഇളം നിലയിൽ വെള്ള ക്രോസ്സ് ഉള്ള സ്കോട്ടിഷ് പതാകയുടെ കൂടെ `സ്കോട്ലാന്റിലേക്ക് സ്വാഗതം` എന്ന വാചകവുമുണ്ട്.. ഇതാണ് രാജ്യാതിർത്തിയെന്നറിയാവുന്ന ഏക അടയാളം. എഡിൻബറ, ഗ്ലാസ്‌ഗോ എന്നീ ഇരട്ട നഗരങ്ങൾക്കിടയിലൂടെ സ്കോട്ലാന്റിന്റെ വടക്ക് ഇൻവെർനെസിലേക്കാണ് യാത്ര

വടക്കോട്ടു പോകുന്തോറും യുകെയുടെ ഭൂപ്രകൃതി അപ്പാടെ മാറിമറിയും. കുന്നുകളും മലനിരകളും അതിനപ്പുറം ആയിരത്തി അഞ്ഞൂറിലധികം ചെറു ദ്വീപുകളുമുള്ള  ഈ ഭൂവിഭാഗം മൊത്തത്തിൽ ഹൈലാൻഡ്‌സ് എന്നറിയപ്പെടുന്നു.. നൈമിഷിക കാലാവസ്ഥയും യുകെയുടെ ഇതര ഭാഗത്തേക്കാൾ കൂടിയ തണുപ്പും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.. വണ്ടി പതുക്കെ കുന്ന് കയറിത്തുടങ്ങി.. കാലാവസ്ഥ അപ്പാടെ മാറി.. തണുപ്പും കാറ്റും അന്തരീക്ഷത്തെ ഗ്രസിച്ചു വന്നു.. ചെമ്മരിയാടുകൾ നിറയെ മേഞ്ഞു നടക്കുന്ന തവിട്ടു നിറമുള്ള കുന്നിൽ മുകളിൽ ഇനിയും ഒരുകിത്തീരാത്ത മഞ്ഞുപാളികൾ വെയിലിൽ വെട്ടിത്തിളങ്ങുന്നു.. റോഡിലെങ്ങും മഞ്ഞുവീഴ്ച സൂചിപ്പിക്കുന്ന അപായ ബോർഡുകളുണ്ട്..ശൈത്യ കാലത്തിൽ, മഞ്ഞു വന്നുമൂടുന്ന ഈ റോഡുകളിൽ യാത്ര അതീവ ദുഷ്കരവും അപകടകരവുമാണ്.. അത്തവണത്തെ ഈസ്റ്റർ ഇത്ര വൈകിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ വരുമ്പോൾ ഈ മലകളെല്ലാം മഞ്ഞു  പുതച്ചു കിടന്നേനെ.. പണ്ട് കാലം മുതൽക്കേ വാസന്ത പൗർണമിയുടെ (pink moon) അടുത്ത ഞായറാഴ്ചയാണ് ഈസ്റ്റർ.. അത് ചിലപ്പോൾ സൂര്യൻ ഒരയനത്തിൽ നിന്നും മാറ്റത്തിലേക്ക് കടക്കുന്ന തുല്യ ദിനരാത്രമായ മാർച്ച് 21(equinox - വിഷുഭം) കഴിഞ്ഞുള്ള ഏത് ഞായറാഴ്ചയുമാകാം.. ഇത്തവണ അത് ഏറ്റവും അവസാന ഞായറാഴ്ചയായിപ്പോയി.
ഹൈലാൻഡ്‌സിലെ ഒരു ചെറുപട്ടണമായ ഇൻവെർനെസ് സ്കോട്ലൻഡിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരവും സന്തോഷ സൂചികയുമുള്ള പ്രദേശമാണ്...ഇവിടേക്കെത്തണമെങ്കിൽ മലനിരകളാൽ ചുറ്റപ്പെട്ട കെയർഗോംസ്  നാഷണൽപാർക്ക് വട്ടം കടക്കണം... യുകെയിലെ ഉയരം കൂടിയ കൊടുമുടികളിൽ ഏറ്റവും വലുതായ ബെൻനെവിസ് ഒഴിച്ച് നിർത്തിയാൽ ആദ്യ ആറിലെ മറ്റെല്ലാം ഈ പ്രദേശങ്ങളിലാണ്.. അകെ മൊത്തം യുകെ എടുത്താൽ പർവതങ്ങളുടെ നാടാണ് സ്കോട്ലൻഡ് എന്ന് പറയേണ്ടി വരും.. കാരണം ഉയരത്തിൽ യുകെയിലെ 75 കൊടുമുടികളും സ്കോട്ലൻഡിലാണ്... ഈ ലിസ്റ്റിൽ എഴുപത്താറാമതുള്ള സ്‌നോഡൻ വെയ്ൽസിലെയും നൂറ്റിമുപ്പത്തിമൂന്നാമതുള്ള കറോൺറ്റൂ ഹിൽ അയർലണ്ടിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികളാണ്.. ഇംഗ്ലണ്ട്ലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ( മലയെന്നോ കുന്നെന്നോ വിളിക്കേണ്ടി വരും നമ്മൾ) സ്കേഫെൽ പൈക്കിൽ  എത്തണമെങ്കിൽ ലിസ്റ്റിൽ 257ആം സ്ഥാനം വരെ പോയി നോക്കണം!!!
അങ്ങനെ കുന്നും മലകളും കയറിയിറങ്ങി ചെമ്മരിയാടുകൾ നിറഞ്ഞ താഴ്‌വരകൾ താണ്ടി ഞങ്ങൾ ഇൻവെർനെസിലേക്ക് പ്രവേശിക്കാറായി... എവിടെ ഇൻവെർനെസിനെ  ആദ്യം അടയാളപ്പെടുത്തുക കെസ്സോക്ക് പാലമാണ്... ഉയരമേറിയ രണ്ടു സെറ്റ് ഭീമൻ തൂണുകളിൽ ഇരുവശത്തേക്കും ഞാണുകൾ വലിച്ചു കെട്ടിയ രീതിയിലുള്ള ഈ പാലം അതീവ മനോഹരമാണ്...ബ്ലാക്ക് ഐലി(കറുത്ത ദ്വീപ്)നെ ഇൻവെർസ്സുമായി  ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററിലേറെ നീളമുള്ള ഈ സുന്ദര നിർമിതി ബാങ്ക് ഓഫ് സ്കോട്ലൻഡിന്റെ നൂറു പൗണ്ട് നോട്ടുകളിൽ കാണാം…
കെസ്സോക് നദിക്കരയിലെ കാരവൻ  പാർക്കിലാണ് അടുത്ത രണ്ടു ദിവസത്തെ താമസം... വലിച്ചു കൊണ്ട് പോകാൻ കഴിയുന്ന നൂറുകണക്കിന് കാരവാനുകൾ  നദിക്കരയിൽ നിർത്തിയിട്ടിരിക്കുന്നു.. ഓരോന്നും അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ചെറു വീട് തന്നെയാണ്.. വിനോദ സഞ്ചാരത്തിനെത്തുന്ന ഒരു കുടുംബത്തിന് ഇതു ധാരാളം.. ഇൻവെർനെസിലെ ആദ്യ ലക്‌ഷ്യം ഷാനെറി പോയിന്റാണ്.. അകത്തോട്ടു കയറിക്കിടക്കുന്ന തെക്കൻ കടലിന്റെ തീരമാണ്.. ലൈറ്റ് ഹൗസിനരികെ കടലിലേക്കിറങ്ങി നിൽക്കുന്ന പുലിമുട്ടിൽ നിന്നാൽ കടയിൽ ഏറെ അകലെയല്ലാതെ ഡോൾഫിനുകൾ  ഉയർന്നു ചാടുന്നത് കാണാം.. ഒരൽപം ഭാഗ്യം കൂടെയുണ്ടെങ്കിൽ ക്യാമറയിൽ പകർത്തുകയുമാകാം.. നിക്കോൺ 5600 എന്ന പുതുപുത്തൻ ക്യാമറയിൽ  ലൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ ഒരുപാട് ചിത്രങ്ങൾ പകർത്തി.. ഇരുട്ട് വീണതും തിരിച്ചു കാരവൻ പാർക്കിലേക്ക്..
യാത്രാക്ഷീണം കാരണം നേരത്തേയുറങ്ങി...അടുത്ത ദിനം നേരത്തെയുണർന്നുമില്ല.... അതിനിടയിൽ ബെൻനെവിസ് പോകാനുള്ള പ്ലാൻ തല്ക്കാലം ഉപേക്ഷിച്ചു...ഇരു വസത്തേക്കുമായി 8 മണിക്കൂർ ട്രെക്കിങ്ങ് ഉണ്ട് ഈ കൊടുമുടിയിലേക്ക്.. അതി ശൈത്യവും അത് കഴിഞ്ഞു അടുത്ത ദിവസത്തെ 1000 കിലോമീറ്റർ വരുന്ന തിരിച്ചുള്ള യാത്രയുമാണ് ബെൻനെവിസിനെ ഒഴിവാക്കാനുള്ള കാരണം...അങ്ങനെ അധികമായി കിട്ടിയ ദിവസം ഇൻവെർനെസിന്‌ പരിസരപ്രദേശങ്ങൾ  ചുറ്റിക്കാണാൻ  തീരുമാനിച്ചു…
ഇൻവെർനെസിലെ ഏറ്റവും പ്രധാനയിടം ലോക്ക് നെസ് തടാകമാണ്.. കഥകളും കെട്ടുകഥകളും തമ്മിൽ ലയിച്ചൊന്നാകുന്ന തനത് സ്കോട്ടിഷ് സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുവാണിത്..  തെക്ക് ഫോർട്ട് അഗസ്റ്റസും വടക്ക് ലോക്ക് എൻഡും അതിന് കിഴക്കും പടിഞ്ഞാറും ഇരുപുറവുമായി മറ്റു നാല് വീതം ചെറു ഗ്രാമങ്ങളും.. മൊത്തത്തിൽ 56 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്നൊരു തടാകം.. വെള്ളത്തിന്റെ നിറഞ്ഞ സാന്നിധ്യം കൊണ്ടാകണം തടാകത്തിനോരം ചേർന്നുള്ള വഴിയിലെങ്ങും ഇടതൂർന്നു നിൽക്കുന്ന മരങ്ങളാണ്.. കുത്തിറക്കങ്ങളും കയറ്റങ്ങളുമായി ഓരോ വണ്ടികൾക്കിരുപുറം പോകാൻ മാത്രം വീതിയുള്ള വഴി കൂറ്റനൊരു നെസ്സിയെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു..
ലോക്ക്നെസ്സിന്റെ പത്തു കരകളിലും പൊതുവായുള്ളൊന്ന് നെസ്സിയാണ്.. ലോക്ക്നെസ്സിലെ ഭീമാകാരൻ (lochness moster) എന്ന് പേരുള്ളോരദ്ഭുത ജീവി.. നെസ്സിയെ ചുറ്റിപ്പറ്റിയാണ് ലോക്ക്നെസ്സിനെ കുറിച്ചുള്ള കഥകളൊക്കെയും..

ആയിരത്തി നാനൂറുവർഷം മുൻപൊരു ഐറിഷ് പാതിരിയാണ് ലോക്ക്നെസ്സിലെ ജലസത്വത്തെ പറ്റി ആദ്യം എഴുതിയത്.. പിന്നീട് പലരും പലവട്ടം നെസ്സിയെ കണ്ടെന്ന് അവകാശവാദവുമായെത്തി.. ചിത്രങ്ങളെടുക്കുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്യപ്പെട്ടു.. ഈ ഗ്രാമങ്ങളിലെ മുത്തശ്ശിക്കഥകളിലെ നെസ്സിയെത്തേടി ലോകത്തെങ്ങുനിന്നും സഞ്ചാരികളെത്തി.. നീണ്ട കഴുത്തും പെരുമ്പാമ്പിനെ ഉടലുമായി കഥകളിൽ നെസ്സി പലവട്ടം മുങ്ങിപ്പൊങ്ങി.. പിന്നെ പിടി തരാതെ ലോക്ക്നെസ്സിന്റെ ആഴങ്ങളിലൂഴിയിട്ടു.. ഉറങ്ങാത്ത കുഞ്ഞു രാവുകളിൽ പേടിസ്വപ്നമായി.. അവ്യക്തമായ ചിത്രങ്ങൾ കാട്ടി പലരും അവകാശവാദവുമായെത്തി.. പിന്നെയാ വാദങ്ങൾ പൊള്ളയായിരുന്നു എന്ന് തിരുത്തി.. ഇന്നും ലോകം നെസ്സിയെക്കുറിച്ചന്വേഷിക്കുന്നു.. വെള്ളത്തിലെ വസ്തുക്കളിടെ DNA പരിശോധന വരെ നടത്തി നെസ്സിയുടെ തുമ്പന്വേഷിക്കുന്നു.. പറഞ്ഞു കേട്ട ലക്ഷണങ്ങളിൽ ക്രിപ്റ്റോ ക്ളീഡസ് എന്ന ജലജീവിയോടാണ് നെസ്സിക്ക് സാമ്യം.. ഏഴു കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും മറഞ്ഞ വെള്ളത്തിലെ ദിനോസറാണോ നമ്മളിന്നന്വേഷിക്കുന്ന നെസ്സി??
എന്തുതന്നെയായാലും ഫൊയേഴ്സ് വെള്ളച്ചാട്ടത്തിലും ഫോർട്ട് അഗസ്റ്റസിലും നോക്കീ ലോഡ്ജ് മലനിരകളിലും നെസ്സിയെ കണ്ടില്ല.. കണ്ട കാഴ്ചയത്രയും അതിമനോഹരമായിരുന്നു താനും. ഫൊയേഴ്സിലെ കുന്നിറങ്ങി ചെന്ന് ലോക്ക്നെസ്സിന്റെ തീരത്തു ചെല്ലുമ്പോൾ കാറ്റിൽ കുഞ്ഞോളങ്ങൾ തിരമാലകളായി വന്നു കാലിൽ തൊടുന്നു.. നോക്കീ ലോഡ്‌ജിലെ കുന്നിൽ മുകളിൽ നിന്നും ഫോർട്ട് അഗസ്റ്റസിന്റെ അതി മനോഹര ദൃശ്യം.. തടാകത്തിലേക്ക് മുഖം നോക്കി പുരാതനമായ ഫോർട്ട് അഗസ്റ്റസ് അബ്ബെ.. കാലിഡോണിയൽ കനാലിൽ നിന്നും തടാകത്തിലേക്ക് പണിത ആറു ലോക്കുകളാണ് ഫോർട്ട് അഗസ്റ്റസിന്റെ പ്രത്യേകത.. വെറും 600 ആണ് ജനസംഖ്യ.. ടൂറിസമാണ് പ്രധാന വരുമാനം.. കനാലിനു മുകളിലെ റോഡ് ഇരുവശവും തുറന്ന് ജലയാനങ്ങൾ ആദ്യ ലോക്കിനകത്തു കയറി.. ലോക്ക് അടച്ചു അതിൽ വെള്ളം നിറയുന്നതോട് കൂടി ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ഉയരത്തിലേക്ക് ഉയർത്തപ്പെടുകയായി.. പിന്നെ പതുക്കെ ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ചുവട്ടിലേക്ക്.. പിന്നെയും ഇതേ രീതി തുടരും.. ഇങ്ങനെ പടവുകൾ അഞ്ചും കയറി ജലയാനങ്ങൾ കാലിഡോണിയൽ കനാലിലേക്ക്.. നാഗരികത തെല്ലും വിരുന്നെത്തിയിട്ടില്ലാത്ത അതിപുരാതനമായ സ്കോട്ടിഷ് ഗ്രാമം.. കണ്ടു കണ്ടു മതി തീരുന്നില്ല ഫോർട്ട് അഗസ്റ്റസിൽ.. ഇനി ലോക്ക്നെസ്സിന്റെ പടിഞ്ഞാറ് തീരത്തു കൂടി ഇൻവെർസിനെസ്സിലേക്ക്.. ഇനിയുമുണ്ട് കാഴ്ചകളേറെ.. ഡ്രംനഡേഷിറ്റിലെ തകർന്ന കോട്ട.. ഇൻവെർമൊറിസ്റ്റനിലെ പാറകൾക്കു മുകളിലെ കരിങ്കൽ പാലം, ലോക്‌നെസ്സ് എക്സ്‌സിബിഷൻ സെന്റർ.. കാഴ്ചകൾ അവസാനിക്കുന്നില്ല.. അവസാനം ചാറ്റൽ മഴ പൊഴിയുന്നൊരു നേരം ചെന്ന് കയറുന്നത് നെസ് നദിക്കരയിലെ ഇൻവെർനെസ്സ് കോട്ടയിലേക്കാണ്.. ഇഷ്ടികചുവപ്പു നിറമാർന്ന മനോഹരമായ കോട്ടയാണിത്‌. ആയിരത്തിലധികം വര്ഷം മുന്നെയുണ്ടായിരുന്ന കോട്ട പുനർനിർമ്മിച്ചിട്ട് കേവലം രണ്ടു നൂറ്റാണ്ടാവുന്നതേ ഉള്ളൂ.. ആ പുതുമ കോട്ടയുടെ നിര്മിതികളിൽ കാണാം.. ടിക്കറ്റെടുത്തു അകത്തു കയറി.. മുകളിലുള്ള വ്യൂ പോയിന്റിൽ നിന്ന് ഇൻവെർനെസ്സ് മുഴുവനായും കാണാം. കോട്ടയ്ക്കരികിൽ നെസ് നദി ശാന്തമായൊഴുകുന്നു.. അകലെ ലോക്‌നെസ്സ് തടാകവും ചുറ്റിലും മറ്റനേകം മലനിരകളും.. വടക്കു വടക്കു വടക്ക് കുന്നിൻ മുകളിലിപ്പോഴും മഞ്ഞിൻ പാളികൾ തിളങ്ങുന്നത് കാണാം.. താഴ്‌വാരത്തിൽ  ബ്യുലി ഫിർത്തിനെയും (ഉൾക്കടൽ) മൊറായി ഫിർത്തിനെയും വേർതിരിക്കുന്ന ഭാഗത്തു കെസ്‌സോക്ക് പാലം കാണാം.. കോട്ടയ്ക്കു മുകളിലെ നീല വാനിൽ ഇളം നിലയിൽ വെള്ള ക്രോസ്സുള്ള സ്കോട്ടിഷ് പതാക പാറിക്കളിക്കുന്നു.. മഴയ്ക്ക് ശക്തി കൂടുന്നു.. കാറ്റിൽ തണുപ്പ് ഇരച്ചു കേറുന്നുണ്ട്.. ഇനി ഹൈലാൻഡ്‌സിനോട് വിട പറയാം.. ചില്ലു ചഷകത്തിൽ സ്കോച് വിസ്കിയുമായി എഡിൻബറ കാത്തിരിപ്പുണ്ട്.. പഴമയുടെ വീര്യമേറുന്ന ഒരായിരം കഥകൾ പറയാൻ.. അവളുടെ മായക്കാഴ്ചകളിൽ മയക്കാൻ.. നരച്ചു നീറിയ തെരുവുകളിൽ അവളോടൊത്തു ശയിക്കാൻ.. ഇന്നിനിയീ രാത്രി പുലരുവോളം അവളെ സ്വപ്നം കാണാം.. 

എഡിൻബറക്കോട്ട - ചരിത്രവും വർത്തമാനവും..

 അധികാരത്തിന്റെ കൊടിയടയാളം ആദ്യമുയരേണ്ടത് കോട്ടകളിലാണെന്നും കോട്ടവൽക്കരണമാണ് അധികാരമുറപ്പിക്കുന്നതിന്റെ ആണിക്കല്ലാവേണ്ടതെന്നും ആദ്യം തിരിച്ചറിഞ്ഞ നഗരമാണ് എഡിൻബറ.. ഡേവിഡിയൻ വിപ്ലവമെന്നു പേരുകേട്ട ഡേവിഡ് ഒന്നാമന്റെ ഭരണപരിഷ്കാരങ്ങളാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഡിൻബറയിലെ കുന്നിൻ മുകളിൽ ഒരു കോട്ടയൊരുക്കുന്നതിന് നാന്ദി കുറിച്ചത്.. അപസർപ്പക കഥകളിലെ കോട്ടകളോട് കിടപിടിക്കും വിധമുള്ള ആകാരം.., ചെങ്കുത്തായൊരു കുന്നിൽ മുകളിൽ ചുറ്റും പത്താൾ  പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽമതിലകത്ത് ആർക്കും കണ്ടാൽ ഭീതിയേകുന്നൊരൂക്കൻ കോട്ട.. ഈ കോട്ടയിലേക്കുള്ള കൽക്കെട്ടുകൾ കയറുമ്പോൾ നൂറ്റാണ്ടുകളായി ഈ കോട്ട കൊത്തളത്തിൽ അന്തിയുറങ്ങുന്ന രാജകഥകൾ നിങ്ങളെ തേടിയെത്തും.. സൈനിക നീക്കങ്ങളുടെ കുതിരക്കുളമ്പടിയൊച്ചകൾ കാതിൽ വന്നടിക്കും.. തടവുകാരുടെ രോദനങ്ങൾ കാറ്റിനൊപ്പം നിങ്ങളെ കടന്നു പോകും.. ഓരോ പടികയറുമ്പോളും നിങ്ങളോർക്കുക,  നിങ്ങൾ പിന്തുടരുന്നത് സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചോരു രാജാവിന്റെയോ രാജ്ഞിയുടെയോ പാദമുദ്രയാവാം.. അല്ലെങ്കിൽ രാജ്യത്തെ സേവിച്ചൊരു പട്ടാളക്കാരന്റെയാവാം.. അതുമല്ലെങ്കിൽ രാജ്യം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട ഏതോ പോരാളിയുടേതാവാവും.

ലോകത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട കോട്ടയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എഡിൻബറക്കോട്ട.. ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും വേലിയേറ്റങ്ങൾ കണ്ട, ഈ നഗരത്തിന്റെ വളർച്ചയും ഇടർച്ചയും കണ്ട, അതിനൊക്കെയും സാക്ഷിയായി നിന്നൊരു കോട്ട മുത്തശ്ശിയാണ്.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ലോകമെങ്ങും പടരും മുൻപേയുള്ള ബ്രിട്ടന്റെ ചരിത്രം പലയടരുകളായി ഈ കോട്ടയിൽ നിന്ന് വായിച്ചെടുക്കാം..
തെക്കുവശത്തുള്ള പടിക്കെട്ടു കയറിച്ചെന്നാൽ കോട്ടമൈതാനമായി.. അവിടെയാണ് ടിക്കറ്റ് കൗണ്ടർ.. ടിക്കറ്റു വാങ്ങി ദേഹപരിശോധന കഴിഞ്ഞാൽ ഭീമാകാരൻ കോട്ട വാതിലിൽ കൂടി അകത്തു കയറാം.. കരിങ്കല്ലു പാകിയ വഴിയിൽ വലത്തോട്ടു തിരിഞ്ഞു നടന്നാൽ ഹാഫ് മൂൺ ബാറ്ററി (ബാറ്ററി എന്നാൽ ആയുധപ്പുര എന്നർത്ഥം)എന്നറിയപ്പെടുന്ന കോട്ടമുറ്റത്തെത്താം.. ഇവിടുന്നു നോക്കിയാൽ എഡിൻബറ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം.. അകലെ ഫോർത്ത് ഓഫ് ഫിർത്ത് എന്ന കടലിടനാഴിയും അതിനപ്പുറം സ്കോട്ലാന്റ് ഹൈലാൻഡ്‌സും ആണ്.. കിഴക്ക് ഇനിയുമുയരെ കാണുന്ന മലഞ്ചെരിവാണ് ആർതർ സീറ്റ്.. ഹിമയുഗത്തിലൊരു ഭീമൻ അഗ്നിപർവത സ്ഫോടനഫലമായി ആർതർ സീറ്റിൽ നിന്നും വേർപ്പെട്ടു പോന്നതാണ് ഇന്ന് നാം നിൽക്കുന്ന കാസിൽ റോക്ക്.. അന്ന് ലാവയൊഴുകിപ്പരന്നുണ്ടായ ഇടനാഴിയാണ് പിൽക്കാലത്ത് കോട്ടയിൽ നിന്ന് ഹോളിറൂഡ് കൊട്ടാരത്തിലേക്കുള്ള രാജപാത (Royal Mile)യായി മാറിയതും അതിനിരുപുറം ഈ നഗരം ഇത്രമേൽ വളർന്നതും.. ഇത്രയും പറഞ്ഞു തീർത്ത് ഗൈഡ് അടുത്ത പോയന്റിലേക്ക് ക്ഷണിച്ചു.. കോട്ടവിടവിലൂടെ കടലിലേക്ക് കണ്ണുനട്ടിരിക്കുന്ന കൂറ്റൻ പീരങ്കികൾക്കപ്പുറം മിൽമൗണ്ട് ബാറ്ററിക്കരികിലുള്ള ഒരുമണിപ്പീരങ്കിക്കരികിലേക്കായിരുന്നു അത്.. ദേശീയ അവധി ദിനങ്ങളായ ഞായറും ദുഃഖവെള്ളിയുമൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും നഗരവാസികളെ സമയമറിയിച്ചു കൊണ്ട് ഉച്ചയ്ക്ക് കൃത്യം ഒരുമണിക്ക് ഈ പീരങ്കിയിൽ വെടിമുഴങ്ങും.. അത് കാണാൻ ദിനവും ഇവിടെ ആള് കൂടും..
നൂറ്റാണ്ടുകളോളം രാജവസതിയായിരുന്നു എഡിൻബറക്കോട്ട.. 1093 ൽ മാർഗരറ്റ് രാജ്ഞി ഇവിടെ കാലം ചെയ്തു.. പിന്നീട് വിശുദ്ധയായി മാറിയ സെയിന്റ് മാർഗരറ്റിന്റെ പേരിൽ മകനായ ഡേവിഡ് രാജാവ് ഇവിടെയൊരു ചാപ്പൽ പണിതു.. അതാണ് എഡിൻബറക്കോട്ടയിലെ ഏറ്റവും പഴക്കമേറിയ നിർമ്മിതി.. പിന്നീട് രാജകീയ വിരുന്നുകാർക്ക് ഗ്രേറ്റ് ഹാളും രാജസഭയും നിർമ്മിച്ച ജെയിംസ് നാലാമന് പക്ഷെ അധികകാലം അധികാരത്തിൽ തുടരാനായില്ല.. സ്വന്തം അളിയനായ ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമനുമായുള്ള ഫ്ലോഡൻ യുദ്ധത്തിൽ അദ്ദേഹം ജീവൻ വെടിഞ്ഞു.. പിന്നീട് രാജാവായ ജെയിംസ് അഞ്ചാമൻ പതിനേഴു മാസം പ്രായമുള്ളപ്പോൾ അധികാരത്തിലെത്തുകയും അടുത്ത രാജ്യാവകാശിയായ തന്റെ മകൾ സ്കോട്ലാന്റിലെ മേരി (Mary of scotlant )ജനിച്ചു അഞ്ചാം ദിവസം യുദ്ധത്തിൽ മരിക്കുകയും ചെയ്തു.. വളർന്നപ്പോൾ ഫ്രാൻസ് രാജകുമാരനെ വിവാഹം ചെയ്യുക വഴി ഫ്രാൻസിന്റെ കൂടി രാജ്ഞിയായി മാറിയ മേരി, അടുത്ത രാജ്യാവകാശിയായ (പിൽക്കാലത്ത് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ രാജാവ്) ജെയിംസ് ആറാമന് ജന്മം നൽകിയതും ഇതേ കോട്ടയിലാണ്.. 1603 ൽ ഇംഗ്ലണ്ടിന്റെയും അയർലന്റിന്റെയും രാജ്ഞിയായിരുന്ന ക്വീൻ എലിസബത്ത് മരിച്ചതോടു കൂടി ജെയിംസ് ആറാമൻ (ഇംഗ്ലണ്ടിൽ ജെയിംസ് ഒന്നാമൻ) ഗ്രേറ്റ് ബ്രിട്ടന്റെ ആകമാനം രാജാവായി തീരുകയും രാജ്യത്തിൻറെ ഭരണസിരാകേന്ദ്രം ഇവിടെ നിന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലേക്ക് മാറുകയും ചെയ്തു.. പിന്നീടങ്ങോട്ട് എഡിൻബറക്കോട്ട മുഖ്യമായും സൈനിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കപ്പെട്ടത്..

ഈ കോട്ടയിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് ക്രൗൺ റൂമിലാണ്.. ഇവിടെ ചിത്രങ്ങളെടുക്കാൻ അനുവാദമില്ല.. കാരണം സ്കോട്ലാന്റിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിവിടെ ആണ്.. സ്കോട്ടിഷ് രാജ കിരീടം ആണ് ഏറ്റവും മുഖ്യം.. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ രാജകിരീടം.. മുന്തിയ ഇനം ചെമ്പട്ടു തുണിയിൽ സ്വർണവും വെള്ളിയും അമൂല്യയിനം രത്‌നങ്ങളും ചേർത്തുണ്ടാക്കിയ കിരീടമാണ്.. പുരാണകഥയിലെ രാജാക്കന്മാരുടെ തലയിൽ മാത്രം സങ്കല്പിച്ചു പോന്നിട്ടുള്ള ഇത്തരത്തിലൊന്നു ജീവിതത്തിലാദ്യമായി കാണുകയാണ്..  എത്രയെത്ര സിംഹാസനാധിപന്മാർക്ക് തലയെടുപ്പ് നൽകിയ കിരീടമാണിത്.. ഇതിന്റെ കൂടെ രാജാവിന്റെ വാളും വസ്ത്രങ്ങളുമുണ്ട്.. പിന്നെയുള്ള പ്രധാന വസ്തു രാജശിലയാണ്(Dynasty stone).. സ്കോട്ലാന്റ് രാജാക്കന്മാരെ വാഴിക്കുന്നത് ഈ കല്ലിലിരുത്തിയാണ്..
കീപ്പെന്നു വിളിക്കുന്ന കോട്ടയുടെ ഏറ്റവും പ്രധാന ഭാഗം ഇന്ന് യുദ്ധ സ്മാരകമാണ്.. ഇംഗ്ലണ്ടിന്റെ ദേശീയ മൃഗമായ സിംഹവും സ്കോട്ലാന്റിന്റെ യൂണികോണും ഇടം വലം കൊത്തിവച്ചിട്ടുള്ള കവാടത്തിലൂടെ അകത്തു ചെന്നാൽ ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞ സൈനികർക്കുള്ള ഓർമ്മപ്പുസ്തകങ്ങൾ കാണാം.. അക്ഷരമാലാക്രമത്തിൽ ഓരോ സൈനികന്റെയും പേരും അഡ്രസ്സും എഴുതിച്ചേർത്തിരിക്കുന്ന ആ പുസ്തകത്തിൽ ഉറ്റവരുടെ പേര് തിരയുന്ന ഒത്തിരി പേരെ കണ്ടു..
ഇനി ഗ്രേറ്റ് ഹാളിലേക്ക്.. അവിടെ യുദ്ധോപകരണ മ്യൂസിയമാണ്.. രാജകീയ വിരുന്നു സൽക്കാരങ്ങൾക്കും രാജസഭയ്ക്കുമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ ചുമരുകളൊക്കെയും പലതരം വാളും പരിചയും പടച്ചട്ടയും മുഖാവരണങ്ങളും കൊണ്ടലങ്കരിക്കപ്പെട്ടിരിക്കുന്നു.. ഓരോ കാലഘട്ടത്തിലെയും ആംഗ്ലോ സ്കോട്ടിഷ് രാജാക്കന്മാരുടെ ആയുധശേഖരം ഇവിടെ കാണാം..
ഇനിയുള്ളത് സ്കോട് സൈന്യത്തിന്റെ റോയൽ റെജിമെൻറ് മ്യൂസിയം ആണ്.. അവിടെ സ്കോട്ടിഷ് സൈന്യത്തിന്റെ പദവികളും ബാഡ്ജുകളും സൈനിക വേഷങ്ങളും കാണാം..
അത് കഴിഞ്ഞാൽ കോട്ടയ്ക്കകത്തെ ജയിലറകളിലേക്ക് പോകാം.. അവിടെ ജലീൽ നാളുകളിലെ ജീവിതങ്ങൾ അതേപോലെ പുനഃസൃഷ്ടിച്ചു വച്ചിരിക്കുന്നു.. ജയിൽ പുള്ളികളുടെ ഭക്ഷണശാലയും ഉറക്കറയും മാത്രമല്ല, അക്കാലയളവിലെ അവരുടെ മനോ വ്യാപാരങ്ങൾ വ്യക്തമാക്കുന്ന വാതിലുകളിലെയും ജനലുകളിലെയും അടയാളപ്പെടുത്തലുകളും കാണാം.. അതോടൊപ്പം അവ ചിഹ്ന ശാസ്ത്രകാരന്മാർ അവ അപഗ്രഥിച്ചു തയ്യാറാക്കിയ കുറിപ്പുകളും..
പിന്നെയുള്ളത് നാഷണൽ വാർ മ്യൂസിയമാണ്.. അവിടെ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ സ്കോട്ലാന്റ് സംഭാവനകളെ കുറിച്ചുള്ള വിവരണങ്ങളുണ്ട്.. അതിന്റെ മുറ്റത്ത് ഫീൽഡ് മാർഷൽ ഡഗ്ലസ് ഹെയ്ഗിന്റെ കുതിരമേലിരിക്കുന്ന കൂറ്റൻ പ്രതിമ.. തൊട്ടടുത്തുള്ള വ്യൂ പോയിന്റിൽ പോയി നിന്നാൽ എഡിൻബറയുടെ പനോരമ ദൃശ്യം.. അങ്ങകലെ മറെ ഫീൽഡ് ഫുട്ബോൾ സ്റ്റേഡിയം..
കോട്ടയ്ക്കകത്തെ തിരക്കൊഴിയുകയാണ്.. സൂര്യൻ പടിഞ്ഞാറേ കടലിൽ അസ്തമയത്തോടടുക്കുന്നു.. ഇനി പളുങ്കുപാത്രത്തിൽ സ്കോച്ച് വിസ്കികളൊഴുകുന്ന ആഘോഷരാവാണ്.. എഡിൻബറ അതിന്റെ സ്വതസിദ്ധമായ ആലസ്യം വിട്ടുണരുകയായി.. 

പുകമഞ്ഞു വീണ നഗരം - എഡിൻബറ

 പഴകുംതോറും വീര്യമേറുന്ന സ്കോച്ച് വിസ്കിയുടെ നാടാണ് സ്കോട്ലാന്റ്. അവിടെ സ്കോച്ചിന്റെ ലഹരി ആവോളം ഉള്ളിൽ നിറച്ച, പഴമയുടെ പ്രൗഢിയിൽ സ്വയമമരുന്നൊരു നഗരമാണ് എഡിൻബറ.. ഏഴു കുന്നുകളുടെ നഗരം... വടക്കിന്റെ ഏതൻസ്.. പൗരാണികതയിൽ നവീന മാതൃകകൾ ഒളിപ്പിച്ച ജോർജിയൻ നിർമ്മിതികൾ.. അവയ്ക്കിടയിൽ കമനീയമായ പൂന്തോട്ടങ്ങൾ.. നഗരമധ്യത്തിലുള്ള ഒരൂക്കൻ കുന്നിന്റെ ഏറ്റവും മുകളിലായി സ്കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിൻബറക്കോട്ട.. അതിന് കിഴക്ക് ഒരു മൈൽ അകലെ ആർതർ സീറ്റിലെ നിജീവാഗ്നിപർവ്വത മേഖലയിൽ രാജവാസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം.. രാജ്യത്തിൻറെ സ്മാരകങ്ങങ്ങളും സ്മരണികകളുമുള്ള കാർട്ടൺ ഹിൽ..

ഒന്ന് ചുറ്റിക്കാണാൻ ആരും കൊതിക്കുന്ന നഗരമാണ് എഡിൻബറ.. സ്കോട്ട്-ലോതിയൻ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഇംഗ്ലീഷ് അധിനിവേശത്തിനപ്പുറവും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന നഗരം.. സ്ക്ടോട്ലൻഡ് ഹൈലാൻഡ്സിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം കണ്ണിലുടക്കുക ഫോർത്ത് പാലങ്ങൾ ആണ്.. അതാണ് തെക്കുനിന്നും നഗരത്തിലേക്കുള്ള കവാടം.. വലിയ തൂണിൽ ഇരുപുറം വലിച്ചു കെട്ടിയ ഞാണുകളുള്ള പാലം കടന്നാൽ എഡിൻബറയുടെ പ്രൗഢിയിലേക്ക് പ്രവേശിക്കുകയായി.. ഇവിടെനിന്ന് നോക്കിയാൽ അരികിൽ കാന്റിലിവർ മാതൃകയിൽ നിർമ്മിച്ച ഫോർത്ത് റെയിൽപ്പാലം കാണാം.. ചുവന്നനിറത്തിലുള്ള DNA പോലെ പിരിഞ്ഞു കിടക്കുന്ന ഈ പാലം യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചതാണ്.. പാലം കടന്നാൽ പിന്നെ നഗരത്തിലേക്ക് പ്രവേശിക്കുകയായി.. ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ വലിയ നഗരമാണ് സ്കോട്ലാന്റിന്റെ തലസ്ഥാനമായ എഡിൻബറ.. അതുകൊണ്ടു തന്നെ നഗരത്തിൽ നല്ല തിരക്കാണ്.. ഇംഗ്ലണ്ടിലെ ട്രാഫിക് മര്യാദകളൊന്നും ഇവിടെ വിലപ്പോവില്ല.. വണ്ടിയൊതുക്കാനായി പലവഴി കറങ്ങി.. ഒരു രക്ഷയുമില്ല.. പാർക്ക് ചെയ്യാൻ ഒരിറ്റു സ്ഥലമില്ല.. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു വണ്ടികൾ.. നഗരത്തിൽ കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞു.. ഒടുവിൽ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തിനടുത്ത് ഇടം കിട്ടിയേക്കാം എന്ന് ഫ്ലാറ്റുടമ.. ഒടുവിൽ അങ്ങോട്ടുള്ള വഴി മദ്ധ്യേ ഇത്തിരി സ്ഥലം കിട്ടി..
നഗരയാത്രയ്ക്ക് ട്രാമും ബസും യഥേഷ്ടമുള്ള എഡിൻബറയിൽ വണ്ടിയെടുത്തു നഗരം കാണാനിറങ്ങരുതെന്ന് ആദ്യ പാഠം.. ഇനി ആദ്യ ലക്‌ഷ്യം എഡിൻബറ കോട്ടയാണ്.. ആളൊന്നിന് 37 പൗണ്ട് കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്.. 2.15 നുള്ള അവസാന ഊഴത്തിൽ അകത്തു കയറണം.. പ്രിൻസസ് സ്ട്രീറ്റിലെ(തമ്പുരാട്ടിത്തെരുവ്) McD യിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം നേരെ കോട്ട സ്ഥിതി ചെയ്യുന്ന കാസിൽ റോക്ക് എന്ന കുന്നിൻ മുകളിലേക്ക് നടന്നു.. പ്രിൻസസ് സ്ട്രീറ്റിന് നേരെ അഭിമുഖമാണ് 80 മീറ്റർ ഉയരെ ചെങ്കുത്തായി നിൽക്കുന്ന കാസിൽ റോക്ക്.. അതിനു മുകളിൽ കല്ലിൽ കെട്ടിപ്പൊക്കിയ ഭീമാകാരൻ കോട്ട..
രണ്ടാം നൂറ്റാണ്ടിൽ മനുഷ്യവാസം കണ്ടെത്തിയ ഇടമാണ്.. മദ്ധ്യകാല യൂറോപ്പിലെ കോട്ടവൽക്കരണത്തിന്ന് മാതൃകയായി തീർന്നയിടം.. കഥകളും കെട്ടുകഥകളും ചരിത്രങ്ങളും മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന എഡിൻബറക്കോട്ടയെപ്പറ്റി പറയാൻ ഇനിയൊരെഴുത്ത് വേണ്ടിവരും..  കോട്ടയിൽ നിന്നും ഹോളിറൂഡ് കൊട്ടാരത്തിൽ ചെന്നവസാനിക്കുന്ന രാജവീഥി(Royal Mile) യിലൂടെ മുന്നോട്ടു നടന്നു.. ഇരുവശത്തും എഡിൻബറയുടെ വാസ്തുശില്പചരിത്രം വിളിച്ചോതുന്ന ജോർജിയൻ നിർമ്മിതികൾ.. ഓൾഡ് ടൌൺ എന്നറിയപ്പെടുന്ന ഇവിടെനിന്നും ഇരുവശത്തേക്കും പിരിഞ്ഞു പോകുന്ന ചെറു വീഥികൾ.. അവയ്ക്കരികിലെങ്ങും സ്കോട്ടിഷ് സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന സുവനീർ ഷോപ്പുകൾ.. ഇടവിട്ടിരിക്കുന്ന പബ്ബുകളിൽ ലഹരി മോന്തുന്ന മധ്യവയസ്കർ.. ആഘോഷപൂർവം നഗരം കാണാനിറങ്ങിയ വൈദേശിക സഞ്ചാരികൾ.. ഫയർ എസ്‌കേപ്പ് നടത്തി കയ്യടി വാങ്ങുന്ന മാന്ത്രിക സംഘങ്ങൾ.. നടന്നു  നീങ്ങുമ്പോൾ കാണുന്നതത്രയും പൈതൃക സ്മാരകങ്ങൾ.. സെയിന്റ് ഗിൽഡ് കത്തീഡ്രൽ, ചർച്ച് ഓഫ് സ്കോട്ലാന്റിന്റെ ജനറൽ അസംബ്ലി ഹാൾ, നാഷണൽ മ്യൂസിയം ഓഫ് സ്കോട്ലാന്റ്, എഡിൻബറ യൂണിവേഴ്സിറ്റിയുടെ ഓൾഡ് കോളേജ്.. തല്ക്കാലം ഹോളിറൂഡ് കൊട്ടാരത്തിലേക്ക് പോകാതെ കാൾട്ടൺ ഹില്ലിലേക്ക് പോകാമെന്നു വച്ചു..
റോയൽ മൈലിൽ നിന്നും 5 മിനിറ്റു നടന്നാൽ കുന്നിൻ മുകളിലുള്ള കാൾട്ടൺ ഹില്ലിലെത്താം.. എഡിൻബറയുടെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്.. കിഴക്ക് ആർതർ സീറ്റെന്ന കിഴുക്കാംതൂക്കായ പാറയിൽ തുടങ്ങി ഹോളിറൂഡ് കൊട്ടാരം, പാർലമെന്റ്, ലെയ്ത്ത്, ഫിർത്ത് ഓഫ് ഫോർത്ത് കടൽത്തീരങ്ങൾ, പുതുനഗരത്തിലെ പ്രിൻസസ് സ്ട്രീറ്റ്, കോട്ടയിലേക്ക് കുന്നുകയറുന്ന രാജപാത എല്ലാം ഒറ്റ ഫ്രയിമിൽ കിട്ടും.. ഒരുകൂട്ടം ചരിത്ര സ്മാരകങ്ങൾ ഒന്നിച്ചു സ്ഥിതിചെയ്യുന്ന ഇടം കൂടിയാണ് കാൾട്ടൻ ഹിൽ.. ഇനിയും പൂർത്തിയാകാത്ത ദേശീയ സ്മാരകമാണ് അതിലൊന്ന്.. ആതൻസിലെ പാർത്തനോണിനോട് കിടപിടിക്കുന്ന വിധം പണിതുയർത്താൻ പദ്ധതിയിട്ട ഇവിടെ ആകെ 12 തൂണുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.. സ്കോട്ലാന്റിന്റെ അപമാനം എന്നാണ് ഈ പണിതീരാ നിർമ്മിതിയെ അവിടുത്തുകാർ വിശേഷിപ്പിക്കുന്നത്.. ആകാശം മുട്ടെ ഒറ്റഗോപുരമായി ഉയർന്നു നിൽക്കുന്ന നെൽസൻ സ്മാരകം, ഒരു കല്മണ്ഡപത്തെ അനുസ്മരിപ്പിക്കുന്ന ദുഗാർഡ് - സ്റ്റേവാർഡ് സ്മാരകം, ബേൺസ് സ്മാരകം, രക്തസാക്ഷി സ്മാരകം എന്നിവയും കാൾട്ടൻ ഹില്ലിലുണ്ട്.. ഇത്രയൊക്കെയാണെങ്കിലും ആൺ വേശ്യ വൃത്തിക്കും മയക്കുമരുന്നിലധിഷ്‌ഠിതമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമാണിവിടം..
നഗരത്തിൽ ഇരുട്ട് വീണതോടെ ഞങ്ങൾ ക്രമൻഡ് ദ്വീപിലേക്ക് തിരിച്ചു.. എഡിൻബറ നഗരത്തോട് ചേർന്ന് ഫിർത്ത് ഓഫ് ഫോർത്തിലുള്ള ഒരു ചെറു ദ്വീപാണ് ക്രമൻഡ് ഐലൻഡ്.. വെറും ഏഴു ഹെക്ടർ മാത്രം വിസ്തൃതിയിൽ കടലിനു നടുക്ക് സ്ഥിതിചെയ്യുന്ന ഇവിടേക്ക് വേലിയിറക്ക സമയത്ത് നടന്നു പോകാനാവും.. അസ്തമയ സൂര്യന്റെ ചുവപ്പു രാശി കടലോളങ്ങളിൽ പടരുമ്പോൾ ഈ സ്ഥലത്തിന് എന്തൊരു ഭംഗി.. രണ്ടാം ലോക മഹായുദ്ധ കാലത്ത് കടലിലൂടെയുള്ള ബോട്ടക്രമണങ്ങളെ ചെറുക്കാൻ ക്രമൻഡ് ദ്വീപ് വരെ ഒരു മൈൽ വരുന്ന കടൽദൂരമത്രയും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിരുന്നു.. ഇപ്പോൾ വേലി ഇറക്കമാകയാൽ ആ കോൺക്രീറ്റ് കാലുകളുടെ ഓരം പറ്റി നടക്കാനിറങ്ങി.. തെന്നലും വഴുവഴുപ്പുമുള്ള കോൺക്രീറ്റ് വരമ്പിലൂടെ കടലിനു നടുവിൽ നടക്കാനെന്തു രസം.. നടന്നു നടന്ന് ദ്വീപിലെത്തിയപ്പോഴേക്കും ചുവപ്പു രാശി മാഞ്ഞു നല്ലവണ്ണം ഇരുട്ടി.. ഇപ്പോൾ മഞ്ഞ നിയോൺ വെളിച്ചം നിറഞ്ഞ മറ്റൊരു മുഖമാണ് നഗരത്തിന്.. കടലിൽ ദൂരെയുള്ള ഫോർത്ത് പാലത്തിൽ കൂടി ഒരു തീവണ്ടി കൂടി കടലിനെ മുറിച്ചു കടന്നു മറുകര തേടി... ആകാശത്തൊരു പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട വിമാനങ്ങൾ മിന്നിത്തെളിഞ്ഞു വന്നു തലയ്ക്കു മുകളിലൂടെ തൊട്ടപ്പുറത്തുള്ള എഡിൻബറ എയർപോർട്ടിൽ ലാന്റ് ചെയ്തു കൊണ്ടിരുന്നു.. നിഗൂഢതകളുടെ ഇരുട്ട് മൂടിയ ദ്വീപിലെ കാട്ടുമരങ്ങൾക്കിടയിൽ നിന്നും അപരിചിതരായ മനുഷ്യർ അതിവേഗം കോൺക്രീറ്റ് പാലം കടന്നു കര തേടിപ്പോയി.. പൊളിഞ്ഞു വീഴാറായ പഴകിയ കെട്ടിടത്തിന്റെ ഓരത്തുള്ള പാറക്കെട്ടുകളിലിരുന്ന് ബിയർ മോന്തിക്കൊണ്ട് സൊറ പറയുന്ന മൂന്നാലു പെണ്കുട്ടികളല്ലാതെ മറ്റാരും ഇനിയീ ദ്വീപിൽ അവശേഷിക്കുന്നില്ലെന്നു തോന്നി.. ഇരുട്ടിനു കനം വയ്ക്കും തോറും കടലിൽ വെള്ളമുയർന്നാലുള്ള അവസ്ഥയെക്കുറിച്ചു ആധി കയറിത്തുടങ്ങി.. ഡാനിയേൽ ഡാഫോയുടെ റോബിൻസൺ ക്രൂസോയെ ആണ് ക്രമൻഡ് ദ്വീപിലെ ഈ രാത്രി ഓർമപ്പെടുത്തുന്നത്.. ഇനിയും നിൽക്കുന്നത് അപകടമായതിനാൽ തിരിച്ചു നടന്നു.. ഇരുട്ടും പായലിലെ വഴുപ്പും യാത്രയെ പോയതിലും ദുഷ്കരമാക്കി..  നേരമേറെയെടുത്ത് കരപറ്റി.. ഇനി തിരിച്ചു താമസസ്ഥലത്തേയ്ക്ക്.. അടുത്ത പ്രഭാതത്തിൽ പുത്തൻ കാഴ്ചകൾ പിറക്കുന്ന ഗ്ലാസ്‌ഗോയിലേക്ക്.. 

ആസ്‌ക്ഹാമിലെ അപസർപ്പക ബുധൻ

 പുതുവത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞു ഓഫീസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നിൽ ദിനവും  'cultural update' പറയാൻ നിയോഗിക്കപ്പെട്ട സുന്ദരി പെൺകുട്ടി ക്രിസ്റ്റി വെബ് ബോർഡിന്റെ  വലതു മൂലയിൽ കുറിച്ചിട്ടു "100 Days To  Easter".... ഇങ്ങനെ എണ്ണിക്കൊഴിച്ച ക്രിസ്മസ്  ദാ  ഇപ്പൊ കഴിഞ്ഞതേയുള്ളൂ... അതിന്റെ അവസാന ദിവസങ്ങളിലെ ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്നും ഉണരുന്നതേയുള്ളൂ...  ഈസ്റ്റർ പ്രലോഭിപ്പിക്കുന്നത് നാല് ദിവസങ്ങൾ നീണ്ട അവധി ദിനങ്ങളാലാണ്... schengal visa  ഇല്ലാത്തതിനാൽ യൂറോപ്യൻ യാത്ര നടക്കില്ല... അപ്പൊ പിന്നെ യാത്ര ബ്രിട്ടന്റെ വടക്ക് സ്കോട്ലൻഡിലേക്കാവാമെന്ന് തീരുമാനിച്ചു... നാല് ദിവസം കയ്യിലുള്ളതിനാൽ പറ്റാവുന്നത്ര വടക്കിലേക്കാണ് നോട്ടം... ഒരുപാട് ദിനങ്ങളിലെ നെടു നീളൻ ചർച്ചകൾക്കൊടുവിൽ സ്ഥലങ്ങൾ തീരുമാനമായി... എഡിൻബറയും ഗ്ലാസ്ഗോയും പിന്നെ ഇൻവെർനെസ്സും ബെൻ നെവിസും... പോകേണ്ട റൂട്ടുമാപ്പുകളും  ചെലവഴിക്കേണ്ട സ്ഥല വീതം വെപ്പുകൾക്കുമൊടുവിൽ താമസിക്കാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്‌തു... പൊതുവെ ചിലവേറിയ റൂമുകൾ ഒഴിവാക്കി കാരവാനുകൾ ആണ് ഇത്തവണ പരീക്ഷണം...  എന്താകുമോ എന്തോ....

പെസഹാ വ്യാഴവും ദുഃഖവെള്ളിയുമുള്ള നീണ്ട ആഴ്ചാവസാനത്തിനു മുന്നോടിയായി ബുധനാഴ്ചയേ  ഓഫീസ് ശുഷ്കമായിരുന്നു.... നീണ്ട യാത്രയുടെ ആവേശത്തിലായിരുന്ന എല്ലാവരും നാല് മണിക്കേ യാത്രക്ക് തയ്യാറായി... ആയിരത്തോളം കിലോമീറ്റർ അകലെ സ്കോട്ലൻഡിലെ ഇൻവെർനെസ്സ് ആണ് ലക്ഷ്യം... ഉദ്ദേശം പാതി വഴിയിൽ , കേട്ടുകേൾവി  പോലുമില്ലാത്ത ആസ്ക്ഹാം  എന്നൊരിടത്ത് കാരവാനിൽ താമസം ബുക്ക് ചെയ്തിട്ടുണ്ട്..... റോഡിലെങ്ങും ഈസ്റ്റർ അവധിയുടെ തിരക്കായതിനാൽ യാത്രക്ക് ഉദ്ദേശിച്ച വേഗത പോരാ... 10ന്  എത്തുമെന്ന് പ്ലാൻ ചെയ്ത ആസ്ക് ഹാമിനോടടുക്കുമ്പോൾ  സമയം 12 കഴിഞ്ഞു... ആറു വരിയുടെ ധാരാളിത്തത്തിൽ നിന്ന് പുറത്തിറങ്ങി, ഇടവഴികളിലൂടെയാണ് ഇപ്പോൾ യാത്ര...നിരത്തുകളോ വണ്ടികളോ  ഇല്ല ചുറ്റിലും... തണുപ്പു  പുതച്ച് നീണ്ടു നിവർന്നുറങ്ങുന്ന വിശാലമായ കൃഷിയിടങ്ങൾ... അരികിൽ കുന്നിൽ ചെരുവിലൂടൊരരുവി ഞങ്ങളോടൊപ്പം ഒഴുകി വരുന്നുണ്ട്.. 'റ' കണക്കെ ഉയർത്തിക്കെട്ടിയൊരു പാലം... ഒരു വണ്ടി മാത്രം പോകാൻ വഴിയുള്ള പാലത്തിനക്കരെ കുന്നിൻ മുകളിൽ ഒരു പാട് കൂറ്റൻ കെട്ടിടവും ഒരു ഒറ്റ വെളിച്ചവുമുണ്ട് .. യാത്ര പോകുന്നതേതോ പ്രേത കഥയിൽ കണ്ട, കുന്നിൻ മുകളിലെ കോട്ടയിൽ അവസാനിക്കുന്നൊരു ഒറ്റയടിപ്പാതയിലൂടെ ആണോ എന്ന സന്ദേഹം ഉള്ളിൽ പതുക്കെ വളരുന്നുണ്ട്... കണ്ടു തീർത്തതോ വായിച്ചു രസിച്ചതോ ആയ ഏതോ പ്രേതകഥയിലെ വഴികൾക്ക് ഈ ബിംബങ്ങളോടൊക്കെയും അത്യപൂർവ സാമ്യം... കൂടെയുള്ള മുഖങ്ങളിലെല്ലാം അതെ ഭയം കാണാം... ഈ ഭയം വളർന്നെന്റെ ശബ്ദത്തെ  ഗ്രസിക്കാൻ  തുടങ്ങിയതും താഴ്‌വരയിലെ  ഒരു ഊക്കൻ മരത്തിനു കീഴിൽ തേടിയെത്തിയ മേൽവിലാസം  അവസാനിച്ചു... ഒരുപാട് പഴക്കമുള്ളൊരു ഉൾനാടൻ ഇഗ്ലീഷ്  ഗ്രാമമാണിത്... എല്ലാവരും പുറത്തിറങ്ങി.. 'വാസന്ത പൗർണ്ണമി’(First  full moon  of the spring - Pink moon) യോടടുത്ത ദിവസമായതിനാൽ വഴി വിളക്കുകളില്ലെങ്കിലും നിലാവുണ്ട്..  തെരുവിലെ ഓരോ വീടുകളുടെ മുന്നിലും നമ്പർ തിരഞ്ഞെങ്കിലും ഒന്നും ഒത്തു വന്നില്ല... പോസ്റ്റ് കോഡ് കൃത്യമാണ്, രാത്രിയുടെ രണ്ടാം യാമത്തിൽ ഒട്ടുമിക്ക വീടുകൾക്കുള്ളിലെയും മെഴുകുതിരി വെട്ടങ്ങൾ കെട്ട് തീരാറായി... ഞങ്ങളൊഴികെ ഉറങ്ങാതിരുന്ന ഒരൊറ്റ മനുഷ്യനും ഇന്നീ ഗ്രാമത്തിലില്ല... ശിഷ്യനായ യൂദാസ്,യേശുദേവനെ  30 വെള്ളിക്കാശിന്  ഒറ്റു കൊടുത്ത ദിവസമാണ്.. ദൈവമേ, അഞ്ചു പേർക്കും ആൾക്കൊന്നിനു 30 പൗണ്ട് എണ്ണിവാങ്ങി കാരവൻ പാർക്ക് എന്നുപറഞ്ഞു ബുക്ക് ചെയ്തു തന്നത് ഇവിടെയാണോ... എന്തായാലും തേടിയിറങ്ങിയ ആ വീടിന്റെ നമ്പർ 13 അല്ല... പകരം അഞ്ചു 13കൾ ചേർന്ന 65 ആണ്... വീട് തിരഞ്ഞു പലവഴി പോയവരൊക്കെ തിരിച്ചെത്തി.. നെറ്റൊ  റേഞ്ചോ ഒരു തരിയില്ലാത്തതിനാൽ  വീടിന്റെ ഉടമസ്ഥനെ വിളിക്കാൻ വകുപ്പില്ല... എന്നാൽ ഫോണിൽ സേവ് ചെയ്തിരുന്ന പുള്ളിയുടെ email  തപ്പിയെടുത്തു... മുന്നേ കളിച്ച ട്രെഷർ ഹണ്ടിലെ സൂചകങ്ങൾ ഇതിലും എത്രയോ ഭേധം.... സൂചകങ്ങളിൽ പറഞ്ഞ 'പഞ്ച് ബൗൾ' പബ്ബ് കണ്ടു പിടിക്കാൻ തന്നെ ഈ ഇരുട്ടത്ത് ഏറെ ഏറെ നേരമെടുത്തു.... ഒരു ഇംഗ്ലീഷ് പബ്ബിന്റെ യാതൊരു രൂപഭാവവുമില്ലാത്ത പഴയൊരു ചെറു കെട്ടിടം... അതിനരികിലെ ചെറു വഴിയിലൂടെ പിന്നിലേക്ക് പോകണംഅടുത്തെവിടെയോ കുതിരലായമുണ്ടെന്ന് മണത്തിൽ തിരിച്ചറിയാം... അതിനടുത്തു തന്നെ കുറെ കരവാനുകളുണ്ട് ... പ്രത്യേക രീതിയിലടച്ച മര  ഗേറ്റുകൾ തുറക്കാൻ പിന്നെയും സമയമെടുത്തു... പിന്നെ അടുത്ത സൂത്രപ്പണി... നമ്പർ പൂട്ടിട്ടു പൂട്ടിയ ചെറു പെട്ടി തുറന്നാലേ  കാരവൻ  വാതിലിന്റെ താക്കോൽ കിട്ടൂ... അങ്ങനെ ഒരു വിധത്തിൽ മണിച്ചിത്ര താഴുകൾ കുത്തിത്തുറന്ന് കാരവാനിൽ എത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു.. സമയം രണ്ടു മണിയോടടുത്തു...ഇനി ഉറക്കം...നാളെ ഇൻവെർനെസിലെ കാഴ്ചകൾ കാണാൻ നേരത്തെ ഉണരണം...

നരകത്തീമുനമ്പ് - ഡോവർ

 ഇന്നലെകളുടെ ചരിത്രം തേടിയുള്ള ഇന്നത്തെ യാത്ര ഡോവറിലേക്കാണ്... ഇംഗ്ളണ്ടിന്റെ തെക്കു കിഴക്കേയറ്റത്ത് കെന്റ് കൗണ്ടിയിലെ ഒരു ചെറു പട്ടണമാണ് ഡോവർ.. ഇംഗ്ളണ്ടിന്റെ പ്രതിരോസ്‌ഥ ഭൂപടത്തിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം.. ഇംഗ്ളണ്ടിലേക്കുള്ള താക്കോലെന്നാണ് പണ്ട് മുതൽക്കെ ഡോവറിനെ വിശേഷിപ്പിച്ചു പോരുന്നത്.. കാരണം, ഇംഗ്ളീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ ഇടനാഴിക്കിരുപുറം യൂറോപ്യൻ മെയിൻലാൻഡിന്റെ ഭാഗമായ ഫ്രാൻസും ദ്വീപായ ബ്രിട്ടനും തമ്മിലുള്ള അകലം വെറും 19 മൈൽ മാത്രമാണ്... ബ്രിട്ടനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ലണ്ടൻ - പാരീസ് പ്രധാന പാതയിൽ സാമാന്യം തിരക്കുണ്ട്.. ഫോക്സ്റ്റെണിൽ നിന്ന് ചാനൽ ടണൽ വഴി ട്രെയിനിലാണ് ഫ്രാൻസിലെ കാലായിസ് വരെ യാത്ര.. അതും ഡോവർ കടലിടുക്കിന്റെ അടിയിൽ കൂടി.. ഫോക്സ്റ്റെണിൽ നിന്ന് ഡോവറിലേക്ക് തിരിഞ്ഞാൽ പിന്നെ പാതയിൽ തിരക്കില്ല.. ഭൂപ്രകൃതി മധ്യ ദേശത്തിനു നിന്നും കടൽത്തീരത്തോടടുക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങി... ചെറിയ ചെറിയ കുന്നിറക്കങ്ങളും മലഞ്ചരിവുകളും താണ്ടി അവയ്ക്കിടയിലൂടെയുള്ള വഴി പതിയെ പതിയെ ചെറുതായി വന്നു... പിന്നെയൊരു കുന്നിറക്കത്തിൽ അകലെ കടല് കാണാനായി... യൂറോപ്പിലെ മറ്റിടങ്ങളിലെ പോലെ തന്നെ ചരിത്രങ്ങളുടെ  എല്ലാം പ്രധാന കേന്ദ്രം അവിടുത്തെ കോട്ടകളാണ്... ചരിത്രം തേടിയെത്തുന്ന ഏതൊരാളെയും കോട്ടകളൊരിക്കലും നിരാശപ്പെടുത്താറില്ല.. എഴുതിയതും എഴുതപ്പെടാതെ പോയതുമായ അനവധി നിരവധി ചരിത്ര സംഭവങ്ങൾ ചേർത്തടുക്കി നിർമിച്ചവയാണോ ഓരോ കോട്ടകളും എന്ന് തോന്നിപ്പോകും..

സ്റ്റോൺ ഹെഞ്ചിനു സമാനമായി ഇംഗ്ളീഷ് ഹെറിറ്റേജ് പരിപാലിക്കുന്ന മറ്റൊരിടമാണ് ഡോവർ കാസിൽ.. 22 പൗണ്ട് കൊടുത്ത് അകത്തു കയറാം.. "ഇംഗ്ലണ്ടിന്റെ കഥകളിലേക്കുള്ള കാൽവെയ്പ്പ്(Step in to the England’s Story)" എന്നാണ് ഇംഗ്ളീഷ് ഹെറിറ്റേജിന്റെ ടാഗ്‌ലൈൻ.. അതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയുമില്ല…
ഇംഗ്ലണ്ടിലെ ആയിരത്തഞ്ഞൂറിലധികം വരുന്ന കോട്ടകളിൽ ഏറ്റവും വലുതിലാണ് ചെന്നെത്തിയിരിക്കുന്നത്... ഡോവർ തുറമുഖത്തിന്റെ നേരെ മുകളിലായി അതി ബൃഹത്തായൊരു കോട്ട സമുച്ചയമാണിത്... താഴെ നിന്ന് നോക്കിയാൽ കോട്ടയുടെ പ്രധാനഭാഗത്തിന്റെ(Keep) തലപ്പൊക്കമേ കാണാനാകൂ.. മുകളിലോരോ  തട്ട് കയറി ചെല്ലുമ്പോഴും അടുത്ത അടുക്കുകളിലേക്ക് ചെന്നെത്തും..പിന്നെയും ഒന്ന് വട്ടം കറങ്ങി കയറിയെത്തുമ്പോൾ  അടുത്ത ഭാഗം... ചിലയിടങ്ങളിൽ തുരങ്കങ്ങൾ ആരംഭിക്കുന്നു... ചിലയിടങ്ങളിലത് അവസാനിക്കുന്നു.. ചെന്നുകയറുന്ന ഒരാൾക്കും ഒരെത്തും പിടിയും കിട്ടാത്ത നിർമിതി... ഓരോ അടരുകളിലും(Layers ) കയറിച്ചെന്നാൽ മാത്രമേ അവിടത്തെപ്പറ്റി എന്തെങ്കിലും ധാരണകൾ രൂപപ്പെടുത്താനാകൂ...
ഡോവർ കാസിലിന്റെ ഉത്ഭവത്തിലേക്കൊന്നു ചികഞ്ഞു നോക്കണമെങ്കിൽ നമ്മൾ AD-43ലെ റോമൻ ആക്രമണം വരെ പോകണം... ഇംഗ്ലണ്ടിനെ ആക്രമിച്ച റോമക്കാരാണ് ആദ്യം ഡോവറിൽ താവളമുറപ്പിച്ചത്... അവർ രണ്ടാം നൂറ്റാണ്ടിൽ പണി തീർത്ത അഞ്ചു നിലകളും എട്ടു വസങ്ങളുമുള്ള ഇവിടുത്തെ ലൈറ്റ്ഹൗസ് ലോകത്തു ഇന്ന് അവശേഷിക്കുന്ന റോമാസാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളിൽ ഒന്നാണ്... അതായത് നീണ്ട പതിനെട്ടു നൂറ്റാണ്ടുകൾ അതിജീവിച്ച ചരിത്ര സ്മാരകം..
ആംഗ്ലോ-സാക്‌സൺ കാലഘട്ടത്തിലെ സിങ്ക്(Cinque - നോർമൻ ഫ്രഞ്ച് ഭാഷയിൽ അഞ്ച് എന്നർത്ഥം) പോർട്ടുകളിൽ ഒന്നായ ഡോവർ 1066ലെ ഹേസ്റ്റിംഗ്‌സിലെ യുദ്ധശേഷം വില്യം ദി കോൺക്വറർ പിടിച്ചടക്കി... സിങ്ക് പോർട്ടുകൾ എന്ന് വിശേഷിപ്പിച്ചിരുന്ന അഞ്ച് തുറമുഖങ്ങളായ ഡോവർ, ഹേസ്റ്റിംഗ്‌സ്, സാൻവിച്ച്, ഹൈത്, റോംനി എന്നിവിടങ്ങളിൽ നിന്നും ഇംഗ്ലണ്ടിൽ അധികാരം സ്ഥാപിക്കാൻ ജേതാവായ വില്യം (William The  Conqueror) ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലേക്ക് മാർച്ച് ചെയ്തു..
പിന്നീട് നവീന കാലഘട്ടത്തിന്റെ തുടക്കങ്ങളിൽ പതിനൊന്നാം നൂറ്റാണ്ടിൽ ഹെന്ററി രണ്ടാമനാണ് ഡോവർ കാസിലിനെ ഒരു കോട്ടയിലേക്ക് രൂപാന്തരപ്പെടുത്തിയത്... അതിനുശേഷം 1216 ൽ ഫ്രാൻസ് ലെ ലൂയി എട്ടാമനുമായുള്ള ഒന്നാം ബാരെൻസ്  യുദ്ധത്തിൽ ഈ കോട്ട പ്രധാന പങ്കു വഹിച്ചു..
പതിനാറാം നൂറ്റാണ്ടിൽ നടന്ന ആംഗ്ലോ ഫ്രഞ്ച് സമുദ്രാന്തര സർവേയിൽ ഗ്രീനിച്ചിലെ റോയൽ മാരിടൈം നിരീക്ഷണാലയത്തിനും പാരീസ് നിരീക്ഷണാലയത്തിനുമിടയിൽ ത്രികോണമിതി  കണക്കിലെ പ്രധാന പോയിന്റ് ആയാണ് ഇവിടം കണക്കാക്കിയിരുന്നത്.. കോട്ടയിൽ നിന്നുള്ള വീക്ഷണ കോണും ഉയരവും കണക്കാക്കി ഇരുപുറമുള്ള മറ്റനേകം സ്ഥലങ്ങളുടെ ദൂരവും സ്ഥാനവും ഇങ്ങനെ കണക്കുകൂട്ടി..
അതിനു ശേഷം ആയിരത്തി എണ്ണൂറുകളിൽ നെപ്പോളിയൻ കാലഘട്ടത്തിൽ കോട്ടയിൽ വലിയ രീതിയിലുള്ള കൂട്ടിച്ചേർക്കലുകളും നിർമിതികളും ഉണ്ടായി...  ലോകത്തിന്റെ മറ്റുഭാഗങ്ങൾ  കീഴടക്കി വന്ന നെപ്പോളിയനെ  യൂറോപ്പിൽ നിന്നും ഇംഗ്ളണ്ടിലേക്ക് കടക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം... ശേഷം രണ്ടാം ലോക മഹായുദ്ധ കാലത്ത് ആകാശത്തു കൂടിയുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ കോട്ടക്കകത്തു നിർമിച്ച ബങ്കറുകൾ പലപ്പോഴും ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ യുദ്ധമുറിയായി മാറി.. ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അഞ്ച്‌ അക്ഷരങ്ങളാൽ സൂചിപ്പിക്കപ്പെട്ട ഭൂഗർഭ അറകൾ (A-Annexe, B-Bastion, C-Casemate, D-Dumpy, E-Esplanade) പിന്നീട് യുദ്ധത്തിൽ സേനാ കമാൻഡിങ്  സെന്ററായും ആശുപത്രിയായുമൊക്കെ ഉപയോഗിക്കപ്പെട്ടു...ഇന്നും പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്ന അനക്സും കേസ്മേറ്റും കാണാൻ സാമാന്യം നല്ല തിരക്കുണ്ട്.. ബാസ്ടിനിലേക്കുള്ള വഴി നശിച്ചു പോയിരിക്കുന്നു.. ആണവായുധമുണ്ടായാൽ രക്ഷപ്പെടാനെന്ന മട്ടിൽ സജ്ജീകരിച്ച ഡമ്പിയിൽ ഇപ്പോൾ പ്രവേശനമില്ല... അത് പോലെ തന്നെയാണ് എസ്പ്ലനേഡും.. രണ്ടാം ലോകമഹായുദ്ധത്തിലെ വ്യോമാക്രമണ കാലത്താണ് ഇവിടം അവസാനമായി ഉപയോഗിച്ചത്.. ചരിത്രം കണ്ടും കേട്ടും  കൺമിഴിച്ചും  കോട്ടയുടെ നടന്നു.. ഓരോ എടുപ്പുകൾ കണ്ടും അതിശയിച്ചു... റോമൻ ചരിത്ര ശേഷിപ്പായ ലൈറ്റ് ഹൗസിന് അരികെ തന്നെയാണ് സെന്റ് മേരിയുടെ ആംഗ്ലോ-സാക്സൺ ചർച്ച്... മധ്യ കാലഘട്ടത്തിൽ പണിത ഇവിടം പിന്നീട് നാശോന്മുഖമാവുകയും വിക്ടോറിയൻ കാലഘട്ടത്തിൽ പുനരുദ്ധരിക്കുകയും ചെയ്തതാണ്..
ഡോവറിലെ ഗ്രേറ്റ് ടവർ  വില്ല്യം രണ്ടാമന്റെ കൊട്ടാര ജീവിതത്തിന്റെ കഥ പറയും.. കൊട്ടാരത്തിനകത്തെ പ്രാർത്ഥനാ മുറിയും പാറാവു കാവലും മണിയറയുമൊക്കെ നമുക്കിന്നു നടന്നു കാണാം.. അടുത്ത നിലയിൽ രാജസദസും അലങ്കാരങ്ങളും... ഏറ്റവും മുകളിൽ നിന്ന് നാലുപാടുമുള്ള വിദൂര ദൃശ്യം... തെളിഞ്ഞ ദിനങ്ങളിൽ ഇവിടെ നിന്ന് ഫ്രാൻസ് കാണാനാകും…
ഗ്രേറ്റ് ടവറിന് ചുറ്റുമുള്ള കെട്ടിടങ്ങളിലാണ് വെയിൽസ് രാജകുമാരന്റെ റോയൽ റെജിമെൻറ് മ്യൂസിയവും ബ്രിട്ടീഷ് രാജ്ഞ്ഞിയുടെ ക്വീൻസ് റെജിമെൻറ് മ്യൂസിയവും. ബ്രിട്ടനിലെ സേന വിഭാഗങ്ങളെ കുറിച്ചും അവയിലെ പദവികളെയും ചിട്ടവട്ടങ്ങളെ കുറിച്ചും സാമാന്യം മികച്ചൊരു ധാരണ നൽകാൻ പ്രാപ്തിയുള്ളതാണ് ഈ രണ്ടു മ്യൂസിയങ്ങളും.. നേട്ടങ്ങളും സേനാ പതക്കങ്ങളും ഒക്കെ ഇവിടെ ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു.. മ്യൂസിയത്തിൽ നിന്നിറങ്ങി ടണൽ വഴി കോട്ടയുടെ മറ്റൊരിടത്തിറങ്ങി..
തിരക്ക് കാരണം രാവിലെ മാറ്റിവച്ച ഏറ്റവും പ്രധാനപ്പെട്ടൊരിടമുണ്ട്‌.. ഭൂഗർഭ അറയിലെ ഓപ്പറേഷൻ ഡൈനാമോയെ കുറിച്ചുള്ള വിവരണം.. വരിയിൽ കാത്തുകാത്തു നിന്ന് ഏറ്റവും ഒടുവിലത്തെ ഷോയിൽ കയറിപ്പറ്റി.. യുദ്ധമുറികളൊന്നിൽ നിന്ന് ആദ്യം കേട്ട റേഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രിയായ വിസ്റ്റന്റ് ചർച്ചിൽ ഇങ്ങനെ പറയുന്നു.. "നമ്മൾ അസാധാരണമായൊരു സൈനിക ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്നു..". ഓപ്പറേഷൻ ഡൈനാമോ എന്ന സൈനിക നീക്കം അവിടെ തുടങ്ങുന്നു.. വിശദീകരണത്തോടൊപ്പം ഭൂഗർഭ അറയിലൂടെ നമ്മൾ സഞ്ചരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിലൊന്നിന്റെ ഒറിജിനൽ വീഡിയോ ക്ലിപ്പിനൊപ്പമാണ്.. ആക്രമണങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ രക്ഷപ്പെട്ടുവന്ന ബ്രിട്ടീഷ് സൈനികർ ഡോവർ ക്ലിഫിന്റെ പടികൾ കയറുന്നതോടു കൂടി ഓപ്പറേഷൻ ഡൈനാമോ അവസാനിക്കുന്നു.. ഇതിനിടയിൽ ഞങ്ങൾ കടന്നു പോയത് അന്ന് കാര്യങ്ങൾ നിയന്ത്രിച്ച സൈന്യത്തിന്റെ യുദ്ധമുറിയിലൂടെയും ടെലഫോൺ എക്സ്ചേഞ്ചിലൂടെയും കൺട്രോൾ റൂമിലൂടെയും ഒക്കെയാണ്.. ഒടുവിൽ ഡോവറിലെ വൈറ്റ് ക്ലിഫിൽ അവസാനിക്കുന്ന തുരങ്കത്തിലൂടെ പുറത്തെത്തുമ്പോൾ അതിജീവനമാണ് വിജയം എന്ന് മനസ്സറിയാത്ത പറഞ്ഞുപോകും..
പക്ഷെ "ഓപ്പറേഷൻ ഡൈനാമോ" ഡോവറിനെ സംബന്ധിച്ചു ഒരു തുടക്കമായിരുന്നു.. കാരണം ഡൻകിർക്കിലെ ബ്രിട്ടീഷ് ഒഴിപ്പിക്കലിന് പിന്നാലെ നാസിപ്പട ഫ്രാൻസ് കീഴടക്കി.. "ഓപ്പറേഷൻ സീ ലയൺ" എന്ന പേരിൽ ഹിറ്റ്ലർ ബ്രിട്ടനെ കീഴടക്കാനുള്ള പദ്ധതിയും തയ്യാറാക്കി.. അതിന്റെ ആദ്യപടിയായി സമുദ്രാനന്തര പീരങ്കികൾ ഫ്രാൻസിലെ കലായിസിൽ സ്ഥാപിച്ചു.. ഫലമോ അവിടെനിന്നും നിരന്തരം ഷെല്ലുകൾ ഡോവറിനെ തേടിയെത്തി.. തന്ത്രപ്രധാനമായ ഡോവറിനെ നശിപ്പിക്കുക തന്നെയായിരുന്നു ലക്‌ഷ്യം.. ബ്രിട്ടനും വിട്ടുകൊടുത്തില്ല.. "വിന്നീ" എന്ന് പേരിട്ട ദീർഘദൂര കോസ്റ്റൽ ഗണ്ണിലൂടെ അവരും തിരിച്ചടിച്ചു.. രാജ്യങ്ങൾക്കിടയിലെ ദൂരം സഞ്ചരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിന് വിഘാതമായതിനാൽ സ്ഥിര നിർമ്മിതികളെയാണ് ഷെല്ലുകൾ പലപ്പോഴും ലക്‌ഷ്യം വച്ചത്.. മാത്രമല്ല ഡോവർ കടലിടുക്കിൽ കൂടിയുള്ള ബ്രിട്ടന്റെ ചരക്കു നീക്കത്തെയും ഈ ഷെല്ലാക്രമണം താറുമാറാക്കി.. നിരവധി ചരക്കുകപ്പലുകൾ മുങ്ങുകയും അനവധിപ്പേർക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തു.. വിന്നിക്ക് പുറമെ "ദ ഫൂ" എന്ന് പേരുള്ള രണ്ടാമതൊരു ഗൺ കൂടി സ്ഥാപിച്ചു ബ്രിട്ടൻ പോരാട്ടം കടുപ്പിച്ചെങ്കിലും ദിവസവും മൂന്നോ നാലോ ഷെല്ലുകളെന്ന കണക്കെ നാലുവർഷം കൊണ്ട് പതിനായിരത്തിലേറെ ഷെല്ലുകളാണ് ഡോവറിനെ തേടിയെത്തിയത്.. ഈ ആക്രമണത്തിൽ നാശോന്മുഖമായ പട്ടണം Hell Fire Corner - നരകത്തീമുനമ്പ്‌ എന്നറിയപ്പെട്ടു.. ഒടുവിൽ 1944 സെപ്റ്റംബർ 24നു ആംഗ്ലോ-കനേഡിയൻ ഓപ്പറേഷൻ കലായിസ് പിടിച്ചെടുക്കും വരെ ഇത് തുടർന്നു.. ഡോവറിൽ ബ്രിട്ടൻ നടത്തിയ ഈ ചെറുത്തുനിൽപ് ബ്രിട്ടൻ പിടിക്കാൻ ഉള്ള ഹിറ്റ്ലറുടെ സ്വപ്നപദ്ധതിയായ ഓപ്പറേഷൻ സീ ലയണിനെ ഇല്ലാതാക്കിക്കളഞ്ഞു..
ഈ കോട്ട പിന്നെയും പിന്നെയും കഥകൾ പറയുകയാണ്.. പണ്ടെന്നോ ചരിത്രക്ലാസുകളിൽ കേട്ടു മറന്ന ലോകമഹാ യുദ്ധങ്ങളുടെ കാര്യകാരണങ്ങൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്..കാതിൽ വെടിയൊച്ചകൾ മുഴങ്ങുന്ന പോലെ.. ബോംബിങ്ങിൽ തകർന്ന അനേകം കപ്പൽഛേദങ്ങൾ ഈ കടലിന്റെ ആഴങ്ങളിൽ ഒളിച്ചു കിടപ്പുണ്ടാവും.. പങ്കകളിൽ പ്രത്യേക വിസിലുകൾ ഘടിപ്പിച്ച നാസി വിമാനങ്ങളുടെ ശബ്ദം ഈ കാറ്റിനോടൊത്ത് തേടിവരുന്നുണ്ടോ..
കാസിലിൽ നിന്നും പുറത്തിറങ്ങാം.. കുറച്ചകലെ സെയ്ന്റ് മാർഗരറ്റ് ക്ലിഫ് ഉണ്ട്.. കടലിനു സമാന്തരമായി ക്ലിഫിനു മുകളിലെ തീരപാതയിലൂടെ നടന്നു പോകാം.. ചോക്കുകല്ലുകളാൽ നന്നേ വെളുത്ത ക്ലിഫ് ആണ്.. ചിലയിടങ്ങളിൽ 350 മീറ്റർ വരെ ഉയരം.. വിണ്ടുകീറി നിൽക്കുന്ന അറ്റങ്ങളിൽ നിൽക്കുമ്പോൾ പേടി തോന്നുന്നു.. ഒന്നിടിഞ്ഞു വീണാൽ താഴെ കടലിൽ പതിച്ചേക്കാം..
പെട്ടെന്ന് ഫോണിൽ തുരുതുരാ മെസ്സേജ് വന്നു.. "വെൽകം ടു ഫ്രാൻസ് ".. ഫ്രാൻസിലെ നെറ്റ്‌വർക്കുകൾ കിട്ടിത്തുടങ്ങിയിരിക്കുന്നു.. സൂക്ഷിച്ചു നോക്കിയാൽ അകലെ കടലിനക്കരെ നേരിയ വരപോലെ കരകാണാം.. കലായിസിലിരുന്നു ഇങ്ങോട്ടു നോക്കിയാൽ വ്യക്തമായി കാണാനാവുമത്രെ.. നീലക്കടലും വെളുത്ത ക്ലിഫും അതിനുമുകളിലെ പച്ചപ്പരവതാനിയും അതിമനോഹര കാഴ്ചയാവും സമ്മാനിക്കുക.. കടലിടുക്കിൽ ഇടതടവില്ലാതെ കപ്പലുകൾ പോകുന്നുണ്ട്.. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിൽ ഒന്നാണ് 21 മൈൽ മാത്രം ദൂരമുള്ള ഡോവർ - കലായിസ് കപ്പൽ സർവീസ്..
പടിഞ്ഞാറ് സൂര്യൻ അസ്തമയത്തോടടുക്കുന്നു.. അകലെ കാസിലിനു മുകളിൽ ചുവപ്പുകലർന്ന മഞ്ഞവെളിച്ചം പടർന്നു.. രാജ്യത്തെത്തേടിയെത്തിയ ആക്രമണങ്ങളെ തലയുയർത്തിപ്പിടിച്ചു നിന്ന് വെല്ലുവിളിച്ച കോട്ടയുടെ അസ്തമയ ദൃശ്യം പകർത്താൻ ഞങ്ങൾ പരസ്പരം മത്സരിച്ചു.. പിന്നീട് ഇരുട്ടുവീണ വഴികളിലൂടെ ലണ്ടനിലേക്ക് തിരിച്ചു.. ഓർമ്മകളിലിപ്പോഴും ഡോവറിലെ എടുപ്പുകളിലോരോന്നിലും ഷെല്ലുകൾ വന്നു പതിക്കുന്നുണ്ട്..അതിലേറെയുച്ചത്തിൽ ഫ്രാൻസിനെ ലക്ഷ്യമാക്കി വിന്നിയും ഫൂ'വും തീ തുപ്പുന്നുണ്ട്..

സ്റ്റോൺഹെൻജ് - കല്ലുകൾ കഥ പറയുന്നു...

 ഓർമ്മയുണ്ടോ, പച്ചപ്പുൽമേട്ടിൻപുറത്തു കല്ലുകൾ അടുക്കി വെച്ച വിൻഡോസ് XPയുടെ പഴയ  വാൾപേപ്പർ.. ഇതുവരെ സ്റ്റോൺഹെൻജ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ചിത്രം അതാണ്... മരങ്ങളും ചെടികളുമെല്ലാം ശൈത്യകാല മേലങ്കിയഴിച്ചു വെച്ചു പച്ചപുതുനാമ്പു നീട്ടിത്തുടങ്ങുന്ന വസന്തകാലാരംഭത്തിലെ നനുനനുത്തൊരു പ്രഭാതത്തിലാണ് സ്റ്റോൺഹെൻജ്ലേക്ക് ആദ്യമെത്തിയത്... ഇംഗ്ളണ്ടിന്റെ വടക്കുപടിഞ്ഞാറ് വിൽറ്റ്ഷെയർ കൗണ്ടിയിലെ സാലിസ്ബെറി പുൽപ്രതലങ്ങൾക്ക് ഒത്ത നടുക്കാണ് ആര് നിർമിച്ചതെന്നോ  എന്തിനെന്നോ ഇന്ന് വരെ ഒരെത്തും പിടിയും കിട്ടാത്ത, തീർത്തും ദുരൂഹമായ ഒരുകൂട്ടം കല്ലുകളിരിക്കുന്നത്... ലോകത്തെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്ന് എന്ന് പലരും വിശേഷിപ്പിച്ച ഇവിടം ഏറ്റവും സംരക്ഷിതമായ മഹാശിലായുഗ ശേഷിപ്പുകളിലൊന്നാണ്... BC  3000ത്തിനും BC  2000നും ഇടയിൽ അതായത്, നവീനശിലായുഗത്തിനും വെങ്കലയുഗത്തിനുമിടയിൽ ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളും രൂപമാറ്റങ്ങളും സംഭവിച്ച ഇവിടം കാലാന്തരത്തിൽ മനുഷ്യരാശിയുടെ അതിജീവന രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനുതകുന്ന ഒട്ടേറെ തെളിവുകൾ സമ്മാനിച്ച ഇടമാണ്...

സാലിസ്ബെറിയിലേക്കുള്ള യാത്രയിൽ വഴിയരികിൽ വലതു വശത്തായി സ്റ്റോൺഹെൻജിന്റെ മനോഹര ദൃശ്യം കാണുമെങ്കിലും അവിടെ എങ്ങും വാഹനം നിർത്തുവാൻ  അനുവാദമില്ല.. സ്റ്റോൺഹെൻജ്  പിന്നിട്ട്  അരമൈലിനപ്പുറം റൌണ്ട് എബൌട്ട് കഴിഞ്ഞു വലത്തോട്ടു വീണ്ടും അരമൈൽ സഞ്ചരിച്ചാൽ വിസിറ്റിംഗ് സെന്ററിലെ കാര് പാർക്കിങ്ങിലെത്താം... ആവോൺ നദിക്കരയിലെ അതിവിസ്തൃതവും വിശാലവുമായ ഈ ഭൂവിഭാഗം പൊതുവിൽ സാലിസ്ബെറി പ്ലെയ്ൻ  എന്നറിയപ്പെടുന്നു... പ്രഭാതസൂര്യൻ കത്തി നിൽക്കുകയാണെങ്കിലും പുറത്തു സാമാന്യം തണുപ്പുണ്ട്... സൂര്യ പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന ഇളം പുൽനാമ്പുകളും  നീലാകാശത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ തോന്നിച്ച ചെറു ചെറു മേഘശകലങ്ങളും കണ്ണെത്താ ദൂരത്തോളം വിസ്തൃതിയിൽ പറന്നു കിടക്കുന്ന ഭൂപ്രദേശവും കാഴ്ചയുടെ മറ്റൊരു മാസ്മരിക അനുഭവമാണ് സമ്മാനിക്കുന്നത്... ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങൾക്ക് ഇതിലേറെ മിഴിവ് നൽകുന്നൊരു പ്രദേശമുണ്ടോ എന്ന് പോലും സംശയം തോന്നിയ നിമിഷങ്ങൾ... (ഏതാനം മാസങ്ങൾക്കപ്പുറം ഗ്രീഷ്മത്തിലൊരു നാൾ ഇതേയിടത്തു ചെന്നപ്പോൾ മുകളിൽ ഇപ്പൊ പെയ്യുമെന്നു തോന്നിച്ചു മൂടിക്കെട്ടി നിന്ന കാർമേഘങ്ങളും  സ്വർണനിറത്തിൽ വിളവെടുക്കാൻ പാകമായി നിന്ന ഇതേ ബാർലി പാടവുമാണ് എന്നെ എതിരേറ്റത്..!)
ആധുനികതയെ പൗരാണികതയിൽ ലയിപ്പിച്ച വിസിറ്റിംഗ് സെന്റർ... ഇംഗ്ലീഷ് ഹെറിറ്റേജ് സൈറ്റായ ഇവിടം കാണാൻ 22 പൗണ്ട് കൊടുത്തു ടിക്കറ്റ് എടുക്കണം.. ബസിൽ അവിടം വരെ കൊണ്ട് പോയി കാട്ടി തിരിച്ചു കൊണ്ട് വിടും..  ടിക്കറ്റ് എടുക്കാതെ നടന്നു പോയും കാണാം... പ്രവേശനം സ്റ്റോൺ ഹെഞ്ചിനു പുറത്തു കെട്ടിയ വേലിക്കരികിൽ വരെ മാത്രം... നടക്കാൻ തീരുമാനിച്ചു.. ദൂരേക്കു  ദൂരേക്കു ദൂരേക്കു കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഒറ്റവരിപ്പാതയിൽ ഇടയ്ക്കിടെ സ്റ്റോൺ ഹെഞ്ചിന്റെ വലിയ ചിത്രങ്ങൾ പതിച്ച ഇംഗ്ളീഷ് ഹെറിറ്റേജിന്റെ ബസ് വരും.. ലോകത്തെങ്ങു നിന്നും പൗരാണികതയുടെ തിരുശേഷിപ്പുകൾ തേടി, ആദിമ മനുഷ്യർ തീർത്ത മഹാത്ഭുതങ്ങൾ തേടി വരുന്നവർ അത്ഭുതം കോരുന്ന കണ്ണുകളുമായി ഇരുപുറം സഞ്ചരിക്കും... നഗരത്തിരക്കുകൾക്കും ആധുനികതയുടെ മായക്കാഴ്ചകൾക്കും അവധി കൊടുത്ത്, ആയിരക്കണക്കിന് വർഷങ്ങൾക്കു  മുൻപ് ഏതോ ജനത തീർത്ത വിസ്മയങ്ങൾ കേൾക്കാൻ കാതുകൂർപ്പിക്കും..
ബാർലി പാടങ്ങളും പുൽമേടുകളും കടന്നു മുന്നോട്ടു പോയാൽ ഇരുവശത്തും നിന്നും മരങ്ങൾ വളർന്നു വന്നു തീർക്കുന്ന കൊച്ചു കൊച്ചു പച്ചതുരങ്കങ്ങൾക്കക്കരെ സ്റ്റോൺ ഹെഞ്ച് കാണാനാകുന്നുണ്ട്... വൃത്താകൃതിയിൽ കുത്തി നിർത്തിയ ഭീമാകാരൻ കല്ലുകൾ... അവയെ പരസ്പരം യോജിപ്പിച്ചു കൊണ്ട് അതിനു മുകളിൽ സ്ഥാപിച്ച വേറെയും കല്ലുകൾ... അവയിൽ ഏറ്റവും വലിയ കല്ലിനു 50 ടണ്ണിലധികം ഭാരം വരും... ചിലവയാകട്ടെ ഇവിടെ നിന്നും 200 മൈലകലെ വെയിൽസിലെ ചിലയിടങ്ങളിൽ മാത്രം കാണുന്നവയും..
കഥകളേക്കാളേറെ കെട്ടുകഥകളുണ്ട് സ്റ്റോൺഹെൻജിൽ... ഏതോകാലത്തു തകർന്നു പോയൊരു വാനനിരീക്ഷണ കേന്ദ്രമായിരുന്നുവെന്നോ പറക്കും തളികയുടെ ലാൻഡിംഗ് സ്റ്റേഷൻ ആയിരുന്നുവെന്നോ കഥയുണ്ട്.. അതല്ല 3000 നൂറ്റാണ്ടെങ്കിലും മുൻപേ ഇതൊരു ഉത്സവകേന്ദ്രം ആയിരുന്നുവെന്നും ഏകീകൃത ബ്രിട്ടന്റെ പലകോണുകളിൽ നിന്നും എവിടെ ആളുകൾ ഒത്തുകൂടിയിരുന്നുവെന്നും പറയപ്പെടുന്നു... സ്റ്റോൺഹെൻജിനു സമീപത്തു നിന്നും കണ്ടെടുക്കപ്പെട്ട ആയിരക്കണക്കിന് മൃഗ-മനുഷ്യ അസ്ഥികൾ എവിടെ ഒരുകാലത്ത് മൃഗബലിയും നരബലിയും നടന്നിരുന്നുവെന്നും ഏറെ ദൂര ദേശത്തുനിന്നും അതിനായി ആളുകൾ എത്തിച്ചേർന്നിരുന്നുവെന്നും പറയുന്നു... ഇതൊന്നുമല്ല, സ്റ്റോൺഹെൻജ് ഒരു കഴുമരമായിരുന്നുവെന്നും ശ്മശാനഭൂമിയാണെന്നും അതല്ല ആശുപത്രിയായിരുന്നുവെന്നും ഒക്കെ വാദിക്കുന്നവരുണ്ട്... എന്തായിരുന്നു സ്റ്റോൺഹെൻജ് എന്നതിന് ഇന്നും സ്ഥിരീകരണമില്ലെങ്കിലും ഗ്രീഷ്മസംക്രമത്തിലെ സൂര്യോദയവും ശൈത്യസംക്രമത്തിലെ അസ്തമയവും കാണാൻ ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ എവിടെ ഒത്തുചേരാറുണ്ട്... കാരണം, ക്ഷേത്രഗണിതത്തിലെ സങ്കീർണ സമവാക്യങ്ങൾ നിർധാരണം ചെയ്യുന്ന രീതിയിൽ പ്രകാശ ക്രമീകരണങ്ങൾ വൃത്താകൃതിയിലുള്ള കൽമതിലുകളിലും അകത്തെ കുതിരലാട മാതൃകയിലുള്ള കൽവിടവുകളിലും കാണാം..  
ചക്രങ്ങൾ കണ്ടു പിടിക്കുന്നതിന് മുൻപേ ഇത്രയും ഭാരമുള്ള കല്ലുകൾ എങ്ങനെ എവിടെ എത്തിച്ചുവെന്നത് ഇന്നും സമസ്യയാണ്.. വലിയ ചങ്ങാടങ്ങളിൽ ആവോൺ നദിയിലൂടെ എത്തിച്ച്, ഉരുളൻ മരത്തടികളുടെ ട്രാക്കുണ്ടാക്കി വലിച്ചു കയറ്റിയതാവാമെന്നും അവയ്ക്കിടയിൽ ഘർഷണം ഇല്ലാതാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ച് കാണുമെന്നും പുരാവസ്തു നിരീക്ഷകർ അനുമാനിക്കുന്നു…
ആധുനിക കാലത്ത് ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങൾക്ക് വേദിയായ ഇവിടം ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന്റെ സൈനിക താവളമായി ഉപയോഗിക്കപ്പെട്ടു...യുദ്ധാനന്തരം ഭാഗിക നാശ നഷ്ടങ്ങൾ സംഭവിച്ച ഇവിടം നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായി സംരക്ഷിക്കപ്പെടുകയും 1986 ഇൽ യുനെസ്കോ ലോക പൈതൃകകേന്ദ്രമായി അംഗീകരിക്കുകയും ചെയ്തു... മാത്രമല്ല മഹാശിലായുഗത്തിലെ സപ്‌താത്ഭുതങ്ങളിൽ ഒന്നായും ഇവിടം പരിഗണിച്ചു പോരുന്നു...
ഉച്ചവെയിലിന്  കനം വെച്ചു... വീശുന്ന കാറ്റിൽ നിന്ന് തണുപ്പ് മെല്ലേ പിൻവാങ്ങിത്തുടങ്ങി.. ഇനി തിരിച്ചു നടക്കാം.. മനുഷ്യരാശിയുടെ പല തലമുറകൾ നടന്നു തീർത്ത വഴിയിലൂടെ... കഥകളും കെട്ടുകഥകളും യാഥാർഥ്യങ്ങളും ഇണചേരുന്ന, കാലാനുവർത്തിയായ, ഇനിയും പൂരിപ്പിക്കാത്ത സമസ്യകളുറങ്ങുന്ന ഈ വഴിയിലൂടെ തിരികെ നടക്കാം... കാലം പറയാൻ ബാക്കി വെച്ച കഥകൾ തേടി...

ഒരെല്ലു കൂടുതലുള്ള വെയിൽസ്..

 സ്നോഡന്റെ മടിത്തട്ടിൽ നിന്നും ലാൻഡുനോ(Llandudno)യിലേക്കാണ് യാത്ര.. സ്ഥലപ്പേരുകളിലൊക്കെയും കൂടുതലുള്ള ഒരെല്ലു("L") തന്നെയാണ് പ്രശ്‍നം.. വെയിൽസിലെ സ്ഥലപ്പേരുകളിൽ ഇത് സർവ്വ സാധാരണമാണ് താനും.. ഇംഗ്ലീഷിൽ "sh" എന്നതിന് സമാനമായ ഉച്ചാരണമാണ് "ll" നു വെൽഷ് ഭാഷയിൽ.. സ്നോഡൻ മലനിരകൾ പിന്നിട്ട് ചെറുപട്ടണമായ ലാൻഡുനോയിലേക്ക് അടുക്കും തോറും കാറ്റും മഴയും ശക്തി പ്രാപിച്ചു കൊണ്ടിരുന്നു.. കടൽത്തീരത്തോടു ചേർന്നൊരിടത്ത് വണ്ടിയൊതുക്കി പുറത്തിറങ്ങി.. മഴയും തണുത്ത കാറ്റുമുണ്ട്.. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ലാൻഡുനോ പിയർ ആണ് പ്രധാന ആകർഷണം.. പിയറിലൂടെ നടക്കുമ്പോൾ  സമാന്തരമായി, കടലിന്റെ ആഴങ്ങളിലേക്കിറങ്ങി നിൽക്കുന്ന മരത്തിൽ നിർമ്മിച്ച മറ്റൊരു കടൽപ്പാലം കാണാം..

വെൽഷ് തീരങ്ങളുടെ രാജ്ഞിയെന്ന ഖ്യാതിയുള്ള ഇവിടുത്തെ പടിഞ്ഞാറൻ കരയിൽ, കടലിനഭിമുഖമായി നിൽക്കുന്ന റിസോർട്ടുകളുടെ നീണ്ടനിര തന്നെ കാണാം.. വിശാലവും അത്യധികം വൃത്തിയുള്ളതുമായ കടൽത്തീരം.. ഓറഞ്ച് അലേർട് പ്രഖ്യാപിച്ചത് കൊണ്ടാണോ എന്നറിയില്ല, തീരവും പിയറും തീർത്തും വിജനമാണ്.. മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും കാറ്റ് അതി ശക്തമാണ്.. യാത്രക്കാരെ കയറ്റിയിറക്കാൻ കപ്പലടുക്കാൻ പാകത്തിന് തയ്യാറാക്കിയ പിയറിലൂടെ നടക്കുമ്പോൾ കാറ്റു പരാതിക്കൊണ്ടുപോകുമോ എന്ന് പോലും ഭയപ്പെട്ടു.. 700 മീറ്റർ കടലിലേക്കിറങ്ങിക്കിടക്കുന്ന ഇവിടം വെയിൽസിലെ ഏറ്റവും വലിയ പിയർ എന്ന ഖ്യാതി ഉള്ളതാണ്.. കാറ്റും, തണുപ്പും കൂടുതൽ സമയം അവിടെ തങ്ങാൻ അനുവദിച്ചില്ല ..
ലാൻഡുനോയ്ക്ക് സമീപം കടലിലേക്ക് തള്ളി നിൽക്കുന്ന മലയിടുക്കാണ് ഗ്രേറ്റ് ഓറം(Orme). കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ചെങ്കുത്തായ മലയിടുക്കുകൾക്കിടയിലൂടെ ഒരു ഒറ്റവരിപ്പാതയുണ്ട്.. അങ്ങോട്ട് പോകാൻ അനുമതി വേണമോ എന്നറിയില്ല, എങ്കിലും പറ്റുന്നിടത്തോളം പോകാൻ തീരുമാനിച്ചു വണ്ടിയെടുത്തു.. ചെങ്കുത്തായ മലയിടുക്കിന്റെ ഓരോ തിരിവിലും പാറക്കല്ലുകൾ ഉരുണ്ടു വീണേക്കാമെന്ന മുന്നറിയിപ്പ് ബോർഡുകളുണ്ട്.. ഓരോ വളവുകളും സമ്മാനിക്കുന്നത് അതി മനോഹര കാഴ്ചയാണ്.. പഴുത്തു നിൽക്കുന്ന വിവിധയിനം ചെടിയിലകളാൽ  മഞ്ഞയും ഓറഞ്ചും ചുവപ്പും ഇടകലർന്നു നിൽക്കുന്ന നിറമാണ് മലഞ്ചെരുവിനൊക്കെയും.. അതിനു കീഴെ നീലയും പച്ചയും ചേർന്ന നിറത്തിൽ ഐറിഷ് കടലും അതിനോട് ചേർന്ന തീരത്തിന് ചുണ്ണാമ്പു കല്ലിന്റെ വെളുത്ത നിറവും.. അതിമനോഹരമായ വ്യൂ പോയിന്റിൽ ഇറങ്ങി ഫോട്ടോ എടുക്കാൻ ചെറിയൊരാഗ്രഹം.. കാറിന്റെ ജനൽച്ചില്ലു താഴ്ത്തിയതും അതിശക്തമായ കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറിപേർ കയറിയ വണ്ടിയെ പിടിച്ചു കുലുക്കി.. ശ്രമം അപ്പോൾത്തന്നെ ഉപേക്ഷിച്ചു.. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും മേഞ്ഞു നടക്കുന്ന ഒരുപറ്റം കാശ്മീരി ആടുകളെ കണ്ടു.. ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് പേർഷ്യൻ രാജാവ് വിക്ടോറിയ രാജ്ഞിക്ക് ഉപഹാരമായി നൽകിയ കാശ്മീരി ആടുകളുടെ പിന്മുറക്കാരായി ഇരുന്നൂറോളം ആടുകൾ ഇന്നും ഗ്രേറ്റ് ഓറമിൽ  ഉണ്ട്.. ഇവയുടെ രോമം ഉപയോഗിച്ചാണത്രെ ലോകത്തിലെ ഏറ്റവും വിലകൂടിയ കമ്പിളിപ്പുതപ്പുകൾ നിർമ്മിക്കുന്നത്.. ഏകദേശം മൂന്നര മൈൽ വരുന്ന മലയിടുക്കുകൾ കയറിയിറങ്ങി ഞങ്ങൾ തുടങ്ങിയിടത്തു തിരിച്ചെത്തി.. സമയം അസ്തമയത്തോടടുക്കുന്നു.. മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്ന "B & B" യിൽ ആതിഥേയർ ഞങ്ങളെ കാത്തിരിപ്പുണ്ട്.. ഹോം സ്റ്റേ ആണ്.. ഹാർദ്ദവമായ സ്വീകരണം.. മുകളിലത്തെ 2 മുറികളും അടുക്കളയും സിറ്റ്ഔട്ടും ഞങ്ങൾക്കായി വിട്ടുനൽകി അവർ ഒറ്റമുറിക്കുള്ളിലൊതുങ്ങി.. നല്ല തണുപ്പുണ്ട്.. അത്താഴത്തിനു ശേഷം ഞങ്ങൾ വേഗം തന്നെ പുതപ്പിനുള്ളിലേക്ക് നൂണ്ടു.. കോൺവി കാസിലും ആംഗിൾസിയുമാണ് നാളത്തെ പ്ലാൻ.. കണ്ടത് മനോഹരം.. കാണാത്തത് അതിമനോഹരം എന്നല്ലേ, സുന്ദര സ്വപ്നത്തിൽ എപ്പോഴോ മയങ്ങിപ്പോയി..  

നീലയോ ചുവപ്പോ മാഞ്ചസ്റ്റർ

 നോസ്ലി സഫാരി പാർക്കിലെ സിംഹക്കാട്ടിൽ വണ്ടിയോടിച്ചു കൊണ്ടിരുന്നപ്പോഴാണ് സ്റ്റേഡിയം ടൂറിന് പോകാനുള്ള പ്ലാൻ ഉരുത്തിരിഞ്ഞത്..  ലിവർപൂളോ ? മാഞ്ചെസ്റ്ററോ? രണ്ടു പേർക്ക് ആൻഫീൽഡ് കാണാൻ അതിയായ ആഗ്രഹം... രണ്ടു പേർക്ക് ഓൾഡ് ട്രഫോർഡും.. എങ്ങോട്ടായാലും ഒരുക്കാമെന്നു വേറെ രണ്ടുപേർ... അരമണിക്കൂർ അകാലത്തിൽ രണ്ടു നഗരങ്ങൾ... ഫുട്ബോളിലെ രണ്ടു വൻകരകൾ... ഒടുവിൽ മാഞ്ചസ്റ്റർ എന്നുറപ്പിച്ചു വണ്ടിയെടുത്തു... തൽക്കാലം ലഞ്ച് കട്ട് ചെയ്തു... 3.45 നാണ് അവസാനത്തെ സ്റ്റേഡിയം ടൂർ.. പോകുന്ന വഴിയെങ്ങും തോരാമഴ... മാഞ്ചെസ്റ്റെറോടടുക്കുംതോറും വഴിയിൽ തിരക്ക് കൂടുന്നു... സിറ്റിക്ക് പുറത്തെങ്ങും വ്യവസായ ശാലകൾ... ലണ്ടൻ കഴിഞ്ഞാൽ ഇംഗ്ളണ്ടിലെ വലിയ നഗരമെന്ന ഖ്യാതിയുണ്ട് മാഞ്ചസ്റ്ററിന്(ബെർമിങ്ഹാംമുമായി ഇക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ പോലും)... അതുകൊണ്ടു തന്നെ കാണാനും കേൾക്കാനും ഒട്ടേറെയുണ്ട് മാഞ്ചസ്റ്ററിൽ.. പക്ഷെ,ലോകമെങ്ങുമുള്ള കളിയാരാധകർക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ഇവിടെ .... ഓൾഡ്‌ട്രാഫോർഡ് എന്ന ചുവപ്പുകോട്ട... കാരണം,ലോകത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആകുന്നു.... പറഞ്ഞാൽ തീരില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വീരഗാഥകൾ.... ലോകത്ത്‌  ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും കൂടുതൽ എവേ ഫാൻസ് ഉള്ള, ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പണം വാരുന്ന, ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമായുള്ള, പേരും പെരുമയും ഖ്യാതിയും ഗരിമയും വേണ്ടുവോളമുള്ളൊരു ക്ലബിലേക്കാണ്.

ഓൾഡ്‌ട്രാഫോർഡിലേക്കെത്തുമ്പോൾ മഴ തെല്ലൊന്നു കുറവുണ്ട്... ഇരുപുറവുമുള്ള കെട്ടിടങ്ങളത്രയും ചുവന്നു ചുവന്നു വരുന്നു.. ട്രാഫോഡിൽ സർവത്ര ചുവപ്പുമയം ഇടതു വശത്തു ഓൾഡ്‌ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയം .. ഇക്കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെ  നമ്മൾ മുട്ടുകുത്തിച്ച, ന്യൂസിലാൻഡിനു മുന്നിൽ ഇന്ത്യയുടെ സ്വപ്‌നങ്ങൾ തകർന്നു വീണ അതെ സ്റ്റേഡിയം... അത് കാണാൻ ആർക്കും താല്പര്യമില്ല.. "M16 Old Traford" ആ ഒരൊറ്റ അഡ്രസ്സേ മുന്നിലുള്ളൂ..ഒടുവിൽ ചുവപ്പു നിറഞ്ഞ തെരുവുകൾ പിന്നിട്ടു ഞങ്ങളെത്തി... ഒരാൾ ഓടി, ടിക്കറ്റ് എടുക്കാൻ.. പക്ഷെ നിരാശ്ശയായിരുന്നു ഫലം... സ്റ്റേഡിയം ടൂറിന്റെ ടിക്കറ്റുകളൊക്കെയും നേരത്തെ തീർന്നിരിക്കുന്നു.. കാർ  പാർക്ക് ചെയ്ത്  സ്റ്റേഡിയത്തിലേക്കു നടന്നു.. വിശാലമായ നടവഴികൾ.. ചുവപ്പു ചെകുത്താന്മാരുടെ താണ്ഡവം കാണാൻ ആരാധകർ ഒഴുകി നീങ്ങുന്ന ഇടമാണ്..  നേരെ മുന്നിൽ കാണുന്നതാണ് അലക്സ് ഫെർഗൂസൻ സ്റ്റാൻഡ്.. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇതിഹാസ സമാനമായ പരിശീലകന് ക്ലബ്ബിന്റെ സമർപ്പണം.. 1986 മുതൽ അദ്ദേഹം പരിശീലകനായ 28 വർഷങ്ങളിൽ മാഞ്ചസ്റ്റർ നേടാത്ത കിരീടങ്ങളില്ല... 13 പ്രീമിയർ ലീഗ്, 5 എഫ് എ കപ്പ്, 2 യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം പലയിടങ്ങളിൽ നിന്നായി 38 കിരീടങ്ങളാണ് ഇക്കാലയളവിൽ ഓൾഡ്‌ട്രാഫോഡിലെ അലമാരയിലെത്തിയത്... വിശാലമായ മുറ്റത്തു സ്റ്റേഡിയമങ്ങനെ വിരിഞ്ഞു നിൽക്കുന്നു... മുന്നിൽ കയ്യിലൊരു പന്തുമായി നിൽക്കുന്ന മാറ്റ് ബസ്ബിയുടെ പൂർണകായ പ്രതിമ... മുറ്റത്തിനേകദേശം ഒത്ത നടുക്കായി അത്യധികം പ്രാധാന്യത്തോടെ മൂന്നു പേരുടെ ശിൽപ്പങ്ങൾ - "The United Trinity". മാഞ്ചസ്റ്ററിന്റെ ലോകത്തിലെ 35 മില്യൺ യുണൈറ്റഡ് ആരാധകരിലൊരാൾ നിങ്ങളാണെങ്കിൽ ഈ ചരിത്രം മറക്കില്ല... ബെസ്റ് ,ലോ, ചാൾട്ടൺ... 1960കളിൽ ഒന്നിച്ചു നിന്ന് എതിരാളികളുടെ വലയിൽ ഗോളുകൾ അടിച്ചു കൂട്ടിയ കാൽപ്പന്തു ത്രിത്വങ്ങൾ... ഫുട്ബോൾ ഓസ്കാർ ആയ ബാലൻഡിഓർ വാങ്ങിച്ചു കൂട്ടിയ അക്കാലത്തെ ഏറ്റവും മികച്ച താരങ്ങൾ... കൂടെ കളിച്ച പാറ്റ് ക്രെറാൻഡ് ഇങ്ങനെ എഴുതുന്നു.. "എപ്പഴും അവർക്കിടയിൽ വല്ലാത്തൊരു രസതന്ത്രം കാണാം... മഹാന്മാർക്കറിയാം എങ്ങനെ കളിക്കണമെന്ന്.. പ്രത്യേകിച്ചും സമ്മർദ്ദ ഘട്ടങ്ങളിൽ... ദൈവത്തിനു മാത്രം അറിയാവുന്നൊരിടത്തു നിന്നും ബോബി(ചാൾട്ടൺ) ഒരു പന്ത് തൊടുത്തു വിടും.. ഒന്നുമില്ലായ്മയിൽ നിന്നും ചിലതു ബോക്സിനകത്തു സൃഷ്ടിക്കാൻ അപ്പോൾ ഡെന്നിസി(ലോ)നറിയാം.. പിന്നെയത് ഗോളാക്കാൻ ജോർജി(ബെസ്റ് )ന്റെ മാന്ത്രികതയുടെ തെല്ലൊരംശം മതി..." എല്ലായ്പ്പോഴും മഹാരഥന്മാരായ കളിക്കാരാൽ അനശ്വരമാണ് യുണൈറ്റഡ്... ബെസ്റ് - ലോ - ചാൾട്ടൺ യുഗത്തിന് ശേഷം റയാൻ ഗിഗ്‌സ്- പോൾസ് സ്‌കോൾസ് - ഗാരി നെവിൽ  പിന്നെ, റൊണാൾഡോ - റൂണി - ടെവസ് അങ്ങനെ ആരാധകരായ പാണന്മാർ പാടിയ പാട്ടുകളിലൊക്കെയും പുതിയ ട്രിനിറ്റികൾ രൂപം കൊണ്ടു... കളി പെരുമക്കോ കിരീടങ്ങൾക്കോ പഞ്ഞമില്ലാത്തതിനാൽ മതിലുകളിലൊക്കെയും അതിന്റെ ചിത്രങ്ങളാണ്... ഒന്ന് ചുറ്റിക്കണ്ടാൽ മതി ചെകുത്താന്മാരുടെ നൂറ്റാണ്ടു പിന്നിട്ട ചരിത്രമറിയാൻ... ഇടയിൽ നൊമ്പരപ്പാടുമുണ്ട്, ക്ലബ്ബിന്റെ 8 കളിക്കാരെ ഒറ്റയടിക്കില്ലാതാക്കിയ 1958ലെ മ്യൂണിക്കിൽ  വിമാന ദുരന്തം..
ക്ലബ് അടയ്ക്കാറായെങ്കിലും ക്ലബ് സ്റ്റോറിൽ നല്ല തിരക്കുണ്ട്...ജേഴ്സിക്കും  കപ്പിനും കീ ചെയ്‌നിനും  എന്ന് വേണ്ട സകലതിനും ഇവിടെ ആവശ്യക്കാരുണ്ട്... എന്തെന്നാൽ മഞ്ഞയിൽ ചുവപ്പു നിറത്തിലുള്ള ചെകുത്താനും ചുവപ്പിൽ മഞ്ഞയിലെഴുതിയ വാചകങ്ങളും പതിഞ്ഞ മാഞ്ചസ്റ്ററിന്റെ ലോഗോ ഇന്ന് ലോകത്തു ഏറ്റവും മൂല്യമുള്ള ചിഹ്നങ്ങളിൽ ഒന്നാണ്..
ഇതൊക്കെയെങ്കിലും, ഫെർഗൂസൻ യുഗത്തിന് ശേഷം ഇപ്പോൾ യുണൈറ്റഡിന് പടിയിറക്കങ്ങളുടെ കാലമാണ്.. പകരം ഉദിച്ചുയരുന്നതോ എവിടുന്നു 4 മൈൽ മാത്രം അകലെയുള്ള മാഞ്ചസ്റ്റർ സിറ്റിയും.. സമയം 6 മണിയോടടുക്കുന്നതേയുള്ളൂ.. മാഞ്ചസ്റ്റർ നഗരപ്രാന്തമായ ഓൾഡ്‌ട്രാഫോഡിൽ നിന്നും നഗര മധ്യത്തിലെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചു.. കഴിഞ്ഞതിന് മുൻപുള്ള രണ്ടു സീസണുകളിലെയും ഇഗ്ലീഷ് ഫുട്ബോൾ  രാജാക്കന്മാരാണ് സിറ്റി.. ഗൾഫ് എണ്ണപ്പണത്തിന്റെ കരുത്തിൽ എത്തിഹാദിന്റെ ചിറകിലേറിയാണ് അവരുടെ കുതിപ്പ്.. പക്ഷെ പേരിലും പെരുമയിലും പ്രതാപത്തിലും യുനൈറ്റഡിനെക്കാൾ പലപടി  താഴെയേ വരൂ അവർ... എങ്കിലും 2018ൽ ഇംഗ്ലീഷ് ഫുട്ബോളിലെ സകല കിരീടങ്ങളും ചൂടിയ അജയ്യരാണ്..
സിറ്റിയിലേക്ക് കടക്കുംതോറും ഓൾഡ്‌ട്രാഫോഡിലെ ചുവപ്പ് പതിയെ പതിയെ മാഞ്ഞു വന്നു.. ആകാശ നീലിമയുടെ ഗരിമയിൽ ഉയർന്നു നിൽക്കുന്നതാണ് സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയം... പ്രായോജകരായ എത്തിഹാദിന്റെ പേരിലാണ് ഇന്നീ സ്റ്റേഡിയം അറിയപ്പെടുന്നത്... സ്റ്റേഡിയത്തിലെങ്ങും പ്രീമിയർ ലീഗ് കിരീടവിജയത്തിന്റെ അടയാളങ്ങൾ കാണാം.... തൊട്ടരികിലായ് മാഞ്ചസ്റ്റർ അത്ലറ്റിക് സ്റ്റേഡിയം.. 2002 ലെ കോമൺവെൽത് ഗെയിംസിന്റെ മുഖ്യ വേദിയായിരുന്നു മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയം..  നീണ്ട 90 വർഷങ്ങൾ തങ്ങളുടെ തട്ടകമായിരുന്ന മെയിൻ റോഡ് സ്റ്റേഡിയം ഉപേക്ഷിച്ചു 2003 സീസൺ മുതലാണ് സിറ്റി ഇവിടേക്കെത്തിയത്.. അത്കൊണ്ടു തന്നെ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിലെങ്ങും  കോമൺവെൽത് ഗെയിംസിന്റെ സ്മരണികകളും ശിലാഫലകങ്ങളും കാണാം...
ബാഴ്സയും റയലും  തമ്മിലുള്ള വിഖ്യാതമായ "എൽ ക്ളാസികോ"യോളം തന്നെ പ്രസിദ്ധമാണ് "മാഞ്ചസ്റ്റർ ഡെർബി"യും.. കളിയിലും കണക്കുകളിലും യുണൈറ്റഡ് ഒരു തുലോം മുൻപിലാണ്... "മാഞ്ചസ്റ്റർ ഈസ് റെഡ് " എന്ന് നിരന്തരം പറയുന്ന യുണൈറ്റഡ് ആരാധകർക്കുള്ള മറുപടിയാണ് കഴിഞ്ഞ ഏതാനം ഡെർബികളിൽ  സിറ്റിക്കുള്ള മേധാവിത്തം.. കൂടാതെ ഓരോ വിജയങ്ങൾക്കു ശേഷവും "മാഞ്ചസ്റ്റർ ഈസ് ബ്ലൂ" എന്ന് അവർ തെല്ലുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.. മാഞ്ചസ്റ്ററിലെ ചുവപ്പു മാറണമെങ്കിൽ നിങ്ങൾ ജയിച്ച വിരലിലെണ്ണാവുന്ന കിരീടങ്ങളൊന്നും മതിയാവില്ലെന്നാണ് യുണൈറ്റഡ് ആരാധകരുടെ മറുപടി.. എന്നിരുന്നാലും പ്രാദേശിക പത്രങ്ങളുടെ സർവ്വേകൾ പ്രകാരം മാഞ്ചസ്റ്റർ നഗരത്തിൽ സിറ്റി ആരാധകർ യുണൈറ്റഡ് ആരാധകരെ പിന്തള്ളി എന്നാണ് കണക്കുകൾ പറയുന്നത്... പക്ഷെ, ലോകത്തിന്റെ  ഏത് കോണിൽ കളിച്ചാലും ആരാധകരെക്കൊണ്ട് സ്റ്റേഡിയം നിറക്കാൻ കഴിയുന്ന യുണൈറ്റഡിന്  അതിൽ ലവലേശം പരിഭവമില്ല...
കൊണ്ടും കൊടുത്തും മാഞ്ചസ്റ്ററിലെ ക്ലബ്ബുകൾ പരസ്പ്പരം മത്സരിക്കുമ്പോൾ എല്ലാവരിലും ആ ചോദ്യം ഉയരുക സ്വാഭാവികം.. Is Manchester  Red or Blue ? തർക്കിച്ചു തർക്കിച്ചു ഒടുവിൽ നമുക്കൊരു നിഗമനത്തിൽ എത്താം.... Manchester is a united city...

സ്‌നോഡന്റെ താഴ്‌വരയിലേക്ക് ...

 ഇംഗ്ലണ്ടിലെ ശൈത്യകാലം ഏതാണ്ടവസാനിക്കാറായി.. കാത്തുകാത്തിരുന്നു അവസാനം മഞ്ഞു വന്നു മൂടിയ ഫെബ്രുവരിയും കഴിഞ്ഞ് വസന്തം വിടരുന്ന മാർച്ചിലേക്ക് കടക്കുകയായി.. കൊടും ശൈത്യത്തിൽ ഇലകൾ കൊഴിച്ചു ശിഖരങ്ങളിൽ മഞ്ഞണിഞ്ഞു വിറങ്ങലിച്ചു നിന്ന മരങ്ങൾ ആ വെളുത്തു നരച്ച മേൽപ്പടം അഴിച്ചു തുടങ്ങി... വെള്ളപുതച്ചുറങ്ങിയ കുന്നിന്പുറങ്ങളുടെ പുതപ്പെടുത്തു മാറ്റിയപ്പോൾ അവ നഗ്‌നമായി കാണപ്പെട്ടു….. ശൈത്യ കാലത്തത്രയും പുതപ്പിനടിയിൽ തള്ളി നീക്കിയ ഞങ്ങൾ ഒരു ദീർഘയാത്രയുടെ ആവേശത്തിലേക്കിറങ്ങി... ലണ്ടനും അതിന് തെക്കോട്ടുള്ള സ്ഥലങ്ങളും ഒരു വിധം കണ്ടു കഴിഞ്ഞതിനാൽ ഇപ്പൊ വടക്കോട്ടാണ് കണ്ണ്...  രണ്ടും ദിവസം ഒഴിവുള്ളതിനാൽ ചർച്ചകളോടുവിൽ വടക്കൻ വെയിൽസിലെ സ്നോഡോണിയയിലെത്തി… പിന്നെ അടുത്ത രാജ്യത്തിലേക്ക് കാറോടിച്ചു പോകുന്നതിന്റെ ത്രില്ലിലായി എല്ലാവരും...രണ്ടു കാര്യങ്ങൾ ആദ്യമേ തീരുമാനമാകേണ്ടതുണ്ട് - വാഹനം,താമസം… ശങ്കറിന്റെ മുൻകാല അനുഭവ പരിജ്ഞ്യാനം  കൊണ്ട് ഒരു B&B(ബെഡ്  & ബ്രേക്ഫാസ്റ്) റെഡിയാക്കി. ഇനി വണ്ടി... പലവിധ കൂട്ടിക്കിഴിച്ചിലുകൾക്കും ആലോചനകൾക്കും ശേഷം ഫോക്സ് വാഗൺ കാഡി ബുക്ക് ചെയ്തു...പിന്നെ യാത്രക്കുള്ള കാത്തിരിപ്പായി....

വെള്ളിയാഴ്ച്ച നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി നേരെ പോയി വണ്ടി എടുത്തു...ഫോക്സ് വാഗൺ കാഡി നിരാശപ്പെടുത്തിയില്ല… ഇഷ്ട്ടം പോലെ സ്ഥലം… ആറുപേർക്കിത്  ധാരാളം... നേരെ ആൾഡർഷോട്ടിലേക്കു വെച്ച് പിടിച്ചു...ബിരിയാണി കഴിക്കണം…. നാളത്തേക്കുള്ള സാധനങ്ങൾ വാങ്ങണം.... ഇംഗ്ലണ്ടിലെ 'ലിറ്റിൽ കാഠ്മണ്ഡു' എന്നറിയപ്പെടുന്ന സ്ഥലമാണ് ഗൂർഖ റോയൽ റജിമെന്റിന്റെ ആസ്ഥാനമായ ആൾഡർഷോട്ട് ..ഇവിടുത്തെ പത്തിലൊരാൾ നേപ്പാളിയാണ്...സ്വാദിഷ്ടമായ ഇന്ത്യൻ ബിരിയാണി കഴിച്ചു… തിരിച്ചു വന്നു ഉറങ്ങാൻ കിടന്നപ്പഴേ 11 കഴിഞ്ഞു... അതുകൊണ്ട്  4 മണിക്ക് പുറപ്പെടാനുള്ള പ്ലാൻ തൽക്കാലം  നടക്കില്ലെന്നു തലേ ദിവസമേ ഉറപ്പായിരുന്നു..എങ്കിലും അഞ്ചര ആയപ്പഴേക്കും എല്ലാവരും റെഡിയായി വണ്ടിയിൽ കയറി... ആദ്യമായി വണ്ടിയെടുത്തു കറങ്ങുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.. സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ.. മോട്ടോർ റോഡിൽ കയറുമ്പോഴും കനത്ത മൂടൽമഞ്ഞായിരുന്നു... അതൊന്നും വക വെക്കാതെ വണ്ടി കുതിച്ചു.... ഏകദേശം 7 മണിയോടടുത്തതും എല്ലാവർക്കും വിശപ്പു വന്നുതുടങ്ങി… ഓക്സ്ഫോർഡിനും ബെർമിങ്ഹാമിനും ഇടയിലുള്ള സർവീസിൽ ഒന്നിൽ കയറി… ഇംഗ്ലണ്ടിന്റെ തലങ്ങും വിലങ്ങുമുള്ള അതിവേഗ റോഡ് നെറ്റ്‌വർക്കാണ്  മോട്ടോർ വേകൾ...മിക്കവാറും 6 വരി അല്ലെങ്കിൽ 8 വരി ഹൈവേയാണിത്… നഗരങ്ങൾക്ക് പുറത്തു കൂടെ പോകുന്ന ഇവയിൽ നിന്നും ഓരോ നഗരത്തിലേക്കും കണക്ഷൻ റോഡുകളുണ്ട്… വഴിയരികിൽ വെറുതേ വണ്ടി നിർത്തുന്നത് പോലും ശിക്ഷാർഹമായ ഇവിടങ്ങളിൽ ഓരോ 25 - 30 മൈൽ ഇടവേളകളിലും സർവീസുകളുണ്ട്…. അതിവിശാലമായ പാർക്കിങ് ഇടങ്ങളോടു കൂടിയ ഇവിടെ ഒരു ചെറിയ ഷോപ്പിംഗ് മാളിന് വേണ്ട സംവിധാനങ്ങളൊക്കെ കാണാം…. ദീർഘദൂര യാത്രകളിലെ വലിയൊരാശ്വാസമാണ് ഇത്തരം സർവീസുകൾ... പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു....
ഇംഗ്ലണ്ടിന്റെ ഉൾഗ്രാമങ്ങളിൽ കൂടിയാണ് യാത്ര....അതിവിസ്തൃതവും വിശാലവുമായ കൃഷിയിടങ്ങൾ...വഴിയരികിൽ വീടുകളൊന്നും തന്നെയില്ല… M25,M40,M6,M54  തുടങ്ങിയ മോട്ടോർവേകൾ താണ്ടി ഞങ്ങൾ വെയിൽസ്‌ലേക്ക് പ്രവേശിച്ചു… വഴിയിൽ തിരക്ക് തീരെയില്ല… മുന്നോട്ടു പോകുന്തോറും റോഡിൻറെ വീതി 8 നിന്ന് 6ഉം പിന്നെ 4 ഉം ആയി ചുരുൺഗോയിയെന്നു മാത്രമല്ല,വഴി സൂചികകളിൽ ഇംഗ്ലീഷിന് പൗരമേ വെയിൽസ്‌ ഭാഷ കൂടെ ദൃശ്യമായിത്തുടങ്ങി....സ്നോഡോണിയ നാഷണൽപാർക്ക് എന്ന ബോർഡ് നോക്കി പിന്നെയും പിന്നെയും പോകുന്തോറും വഴി രണ്ടു വരിയായി ചുരുങ്ങി…. മാത്രമല്ല റോഡിൽ പലയിടത്തും 'ARAF, എന്നെഴുതിയും കണ്ടു…. പിന്നെയാണ് മനസിലായത് 'Slow' എന്നതിന്റെ വെൽഷ് പരിഭാഷയാണ് 'ARAF  എന്നത്..... ഇരുവശങ്ങളിലും യദേഷ്ടം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്ന കുന്നിൻ ചരിവുകൾ പിന്നിട്ട്  ഞങ്ങൾ മുന്നോട്ടു പോകുന്തോറും ഭൂപ്രകൃതി ദുഷ്കരമായിത്തുടങ്ങി..... കുന്നുകളും ഇറക്കങ്ങളും വളവുകളും അവക്ക് അരികിലൊഴുകുന്ന മനോഹരമായ അരുവികളും അത്യപൂർവമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്....
ഇംഗ്ലണ്ടിനെയും വെയിൽസ്‌നേയും  കൂട്ടിയാൽ ഇവിടുത്തെ ഏറ്റവും ഉയതരം കൂടിയവയാണ് സ്‌നോഡൻ മലനിരകൾ.... സ്‌നോഡന്റെ താഴ്‌വര  എന്ന അർത്ഥത്തിലാണ് സ്നോഡോണിയക്ക് ആ പേര് വീണത്…. അതി മനോഹരവും വിശാലവുമായ ഭൂവിടത്തിൽ കൂടെയുള്ള യാത്രയുടെ വീഡിയോ പകർത്താൻ ഞങ്ങൾ യാത്രയിലുടനീളം മത്സരിച്ചു…. ഒടുക്കം സ്നോഡോണിയ എന്ന പേര് മാത്രം ലക്‌ഷ്യം വെച്ചു വന്ന ഞങ്ങളെ കാറ്റിനു നടുവിലാക്കി  ഗൂഗിൾ പറഞ്ഞു 'you have arrived'. സ്നോഡോണിയയിൽ എങ്ങോട്ടു പോകണമെന്ന് ഞങ്ങൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.... ഒരു വിധം ഫോണുകളിലൊന്നും റേഞ്ച്ഉം കിട്ടാനില്ല… എന്തായാലും മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു…. അഞ്ചാറ് മൈലുകൾ  പോയിക്കാണും  റേഞ്ച് കിട്ടിയ ഫോണിൽ ഗൂഗിളിൽ പരതി അടുത്തുള്ള ഇൻഫർമേഷൻ സെന്റർ കണ്ടു പിടിച്ച് നേരെ അങ്ങോട്ട് വിട്ടു…
ചെന്നെത്തിയ സ്ഥലം ഞങ്ങൾ അന്വേഷിച്ചത് തന്നെ… വണ്ടി ഒതുക്കിയിട്ടു...അതിനു തൊട്ടു മുന്നിലൊരു റെയിൽവേ സ്റ്റേഷനാണ്… പേര് വായിക്കാൻ പലകുറി ശ്രമിച്ചു...."Betws-Y-Coed " ബെറ്റസിക്കോയ്ഡ്.
സമയം പത്തരയോടടുക്കുന്നു....തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്കുള്ളതിനേക്കാൾ (400) കിലോമീറ്റർ പിന്നിട്ടിരിക്കുന്നു…. വെറും അഞ്ചു മണിക്കൂറുകൊണ്ട്..

കോൺവി നടിയുടെ കരയിൽ ആരും കൊതിച്ചു പോകുന്ന അതി മനോഹരമായ ഭൂപ്രദേശം.. സ്‌നോഡൻ മലനിരകളിൽ നിന്ന് ഉത്ഭവിച്ച തെളിനീര് ശാന്തമായി ഒഴുകുകയാണ്… അതിന്റെ തീരത്തെ നിർമിതികളെല്ലാം കരിങ്കല്ലിൽ തീർത്തവ...പിറകിൽ വിശാലമായ മലനിരകൾ… ഏകദേശം ഒരു മൈൽ ദൂരത്താണ് സിപ് ഫോറെസ്റ് വ്യൂപോയിന്റ്... പോണ്ടിവെയർ പാലവും കടന്നു നടന്നു തുടങ്ങുമ്പോൾ ചെറിയ ചാറ്റൽമഴയുണ്ട്... ലൂഗി(Llugwy ) നദിയും ലെഡർ (Lledr) നദിയും കോൺവി  നദിയോട് ചേരുന്ന അതിമനോഹരമായ ഭൂപ്രകൃതിയാണ് ബെറ്റസിക്കോയ്‌ഡിലേത്... ലെഡ്  ഖനനത്തിന് പ്രസിദ്ധമായ ഇവിടം വാട്ടർലൂ  പാലം വഴി മറ്റിടങ്ങളോട് ബന്ധപ്പെടുത്തിയിട്ടു കേവലം 200 വർഷമേ ആയിട്ടുള്ളൂ...എങ്കിലും ഇന്നും ബെറ്റസിക്കോയ്ഡിലെ ജനസംഖ്യ വെറും 564 ആണ്…. നടക്കാനിറങ്ങിയ ഞങ്ങൾ പതിയെ ജോഗ്ഗിങ്ങിലേക്കു മാറി…. പകലുറച്ചു വരുന്നതേയുള്ളൂ എന്നതിനാൽ തണുപ്പ് വിട്ടു മാറിയിട്ടില്ല… ശാന്തമായൊഴുകുന്ന  പുഴയും വയലും മലനിരകളും ചേർന്ന ഭൂപ്രകൃതിയാസ്വദിച്ചു  ചുറ്റിക്കണ്ട് തിരിച്ചു വരുമ്പോൾ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ കയറി... വിടെ രണ്ടു പൗണ്ട് കൊടുത്താൽ എട്ടു മിനുട്ട് ദൈർഘ്യമുള്ളൊരു പൈതൃക തീവണ്ടിയാത്രക്ക് കയറാം.... ലാൻഡുഡ്നോ ജംഗ്ഷൻ മുതൽ ബെറ്റസിക്കോയ്ഡ് വരെയുള്ള പതിനഞ്ചു മൈൽ മാത്രമുള്ള ചെറിയൊരു തീവണ്ടിപ്പാതയാണിത്… എങ്കിലും കുന്നും മലഞ്ചരിവുകളും പാലങ്ങളും കൊണ്ട് അത്രമേൽ മനോഹരമായതും… ദിനവും ആറു വീതം ട്രെയിനുകൾ ഇരുപുറമോടുന്ന ഈ സ്റ്റേഷനിലെ ഒരു വർഷത്തെ യാത്രക്കാരുടെ എണ്ണം എത്രയെന്നറിയാമോ…. വെറും 35000 പേർ... അതായത്  ഒരു ദിവസം ശരാശരി 100 പേരിലും താഴെ...

വിശപ്പു കാര്യമായി  വന്നുതുടങ്ങിയിട്ടില്ല.... ഓരോ ഐസ്ക്രീമും കഴിച്ചു ട്രെക്കിങ്ങിനു  പോകാൻ തീരുമാനിച്ചു.... അടുത്തുള്ള മല കയറിയാൽ മുകളിൽ "ലിൻ എൽസി" തടാകമുണ്ട്… എല്ലാവര്ക്കും സമ്മതം… ഒരു വശത്തേക്ക് രണ്ടര മൈൽ ദൂരമുണ്ട്… കയറി പകുതിയെത്തിയപ്പോൾ മനസിലായി ഇതത്ര എളുപ്പമല്ലെന്ന്… എങ്കിലും തൊട്ടു പിന്മാറരുതല്ലോ...മുകളിലേക്ക് കയറിച്ചെല്ലുംതോറും കാടിന് രൂപമാറ്റം…. മരങ്ങൾ തിങ്ങി നിറഞ്ഞ കൊടും കാട്…. ചിലയിടങ്ങളിൽ സൂര്യപ്രകാശം പോലും താഴെയെത്തുന്നില്ല…. മരങ്ങൾക്കെല്ലാം അസാധാരണമായ ഉയരം… മുകളിലേക്ക് പോകുംതോറും കൂടിക്കൊണ്ടിരുന്നു കാറ്റ് കാറ്റാടി മരങ്ങളെ പിടിച്ചുലക്കുന്നു….. എങ്ങും കാറ്റടിക്കുന്ന കനത്ത ഇരമ്പലുകൾ മാത്രം… ഒട്ടു കഷ്ടപ്പെട്ടെങ്കിലും ഒടുവിൽ മലയറി മുകളിലെത്തി… വെറുതെ നിന്നാൽ പോലും കാറ്റടിച്ചു കൊണ്ട് പോകുമെന്ന പ്രതീതി… മഴ ചാറിയപ്പോൾ കൂട്ടത്തിലൊരാൾ കുട തുറന്നതേ ഓർമയുള്ളൂ ..കാറ്റത്തെടുത്തു മറിച്ചു ഡിഷ് ആന്റിനയാക്കി....തിരിച്ചു മടക്കാൻ ശ്രമിച്ചപ്പോൾ ചില്ലകൾ ഒടിഞ്ഞും പോയി... ഇത്തിരി കുന്നിറങ്ങിയാൽ അതിവിശാലമായ തടാകം - ലിനെൽസി (Llyn elsi ).. കാറ്റ് വീശിയടിക്കുന്ന തടാകത്തിൽ നിറയെ ഓളങ്ങൾ…. അത് ചെറു തിരമാല കണക്കെ തീരത്തെ വന്നു പുൽകുന്നു....ഇടയ്ക്കിടെ കാറ്റ് വന്നു വെള്ളത്തെ കോരിയെടുക്കുന്നു.... ഇങ്ങനെയൊരു കാഴ്ച ആദ്യമായിത്തന്നെ.... തടാകത്തിനു ചുറ്റും മരങ്ങൾ...ഇടക്കിടെ പച്ചത്തുരുത്തുകൾ… ആകപ്പാടെ അവിസ്മരണീയമായ കാഴ്ച...വിശപ്പു വന്നു  തുടങ്ങി...ഇനി കുന്നിറങ്ങണം....തിരിച്ചുമുണ്ട് രണ്ടര മൈൽ..താഴേക്കിറങ്ങുന്തോറും കാറ്റിനു ശമനമുണ്ട്... ഇറങ്ങിയിട്ടും ഇറങ്ങിയിട്ടും എത്തുന്നില്ല… പിന്നേ ഓടാൻ തുടങ്ങി... കുന്നു കയറുന്നവരോട് കുശലം പറഞ്ഞു...വഴി പറഞ്ഞു കൊടുത്തു.... ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അത്ഭുതം.... ലണ്ടനിൽ നിന്നും രാവിലെ വെച്ച് പിടിച്ചതാണെന്നു പറഞ്ഞപ്പോൾ അതിലും അത്ഭുതം... മഴ ചാറിത്തുടങ്ങി... വേഗം തിരിച്ചെത്തണം.... വണ്ടിയിൽ ചെന്ന് കയറിയതും മഴ ശക്തിയായി പെയ്തു തുടങ്ങി...ഇനി തീർക്കാം ലാൻഡുഡ്നോയിലേക്ക്... വെയിൽസിന്റെ മറ്റൊരു ഭാഗം കാണാൻ... സ്‌നോഡന്റെ വിരിമാരിലൂടെ ഇനി തിരിച്ചിറക്കം....

ക്രിക്കറ്റിന്റെ മെക്കയിൽ

 സെന്റ് ജോൺസ് വുഡ് എന്നത് ലണ്ടനിലെ ഒട്ടും പേരുകേട്ട സ്ഥലമല്ല... ജിബിനും ഞാനും അവിടെ ട്യൂബിറങ്ങുമ്പോഴോ സ്റ്റേഷനിൽ നിന്നും തിരിഞ്ഞു വലതു വശത്തോട്ടു നടക്കുമ്പോഴോ ആളും തിരക്കും ഒട്ടുമേയില്ല... പക്ഷെ ഓരോ വാര നടക്കുമ്പോഴും ഹൃദയതാളം മുറുകുന്നുണ്ട്... ശ്വാസഗതി ഉയരുന്നുണ്ട്... ചെന്നടുക്കുന്നതു തറവാട്ടിലേക്കാണ്... അതെ,ഇതാണ് കാലാകാലങ്ങളിൽ ഞാൻ സ്വപ്നം കണ്ട സ്ഥലം... ക്രിക്കറ്റിന്റെ മെക്ക - ലോർഡ്‌സ്.... ലോകത്തിലെ ക്രിക്കറ്റ് ആരവങ്ങളുടെ കേന്ദ്രബിന്ദു... കാല്പന്തിന് മാറക്കാന എന്താണോ അതാണ് ക്രിക്കറ്റിനു ലോർഡ്‌സ്... 25 പൗണ്ട് വീതം മുടക്കി സ്റ്റേഡിയം ടൂറിന് ബുക്ക് ചെയ്തിട്ടുണ്ട്.. ടിക്കറ്റിൽ സൂചിപ്പിച്ച നാലാം നമ്പർ ഗേറ്റിൽ  ചെന്നു.... സ്റ്റേഡിയം ടൂറിനു ഇനിയും സമയമുണ്ട്... സ്റ്റേഡിയത്തിനു പുറത്തു കാഴ്ചകൾ കണ്ടു ഒരുവട്ടം നടക്കാൻ ജിബിന് സമ്മതം... ലോർഡ്‌സിലെ മത്സരങ്ങൾ ടിവിയിൽ കണ്ടിട്ടുള്ളവർക്കു സുപരിചിതമാണ് സ്റ്റേഡിയത്തിനു പുറത്തെ അതിമനോഹരമായ ഫ്ലാറ്റുകൾ...ക്രിക്കറ്റ് ദിനങ്ങളിലെല്ലാം അതിന്റെ ബാൽക്കണിയിൽ കയ്യിലൊരു ബോട്ടിലെ ബിയറുമായി നിറയെ ആളുകളുണ്ടാകും..കാണാൻ പോകുന്ന കാഴ്ചകളെ മനസിലോർത്ത് ഞങ്ങൾ  നടന്നു...മതിലിനപ്പുറം ആരവങ്ങളുണ്ടോയെന്ന് കാത്തു കൂർപ്പിച്ചു....ഒടുവിൽ നടന്നു നടന്നു പോയി ഗേറ്റിൽ തന്നെ തിരിച്ചെത്തി...ടിക്കറ്റ് കാണിച്ചു അകത്തു കയറി...അകത്തു വലിയ ബോർഡ്..'ജെപി മോർഗൻസ് ലോർഡ്‌സ്'...എവിടെ ഇങ്ങനെയാണ്... പ്രധാന സ്റ്റേഡിയങ്ങളെല്ലാം പരിപാലിക്കുന്നത് സ്വകാര്യ കമ്പനികളാണ്... കോടികൾ മുടക്കി അവരതു ഭംഗിയായി ചെയ്യുന്നു... പകരം സ്റ്റേഡിയത്തിന്റെ പേരിന്റെ പ്രായോജകാവകാശം അവർക്കാണ്....കിയാ ഓവൽ,വെംബ്ലി ബൈ EE,O2 അരീന, അലിയാൻസ് പാർക്ക്,എത്തിഹാദ് സ്റ്റേഡിയം,എമിരേറ്റ്സ് സ്റ്റേഡിയം എന്നിവയൊക്കെ ഉദാഹരണം...

വിശ്വപ്രസിദ്ധമായ മാർലെബൺ(Mary Lebone) ക്രിക്കറ്റ് ക്ലബ്ബിന്റെ അധീനതയിലാണ് ലോർഡ്‌സ് സ്റ്റേഡിയം...MCCയെക്കൂടാതെ മിഡിൽ സെക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെയും (MCCC) ഇംഗ്ളഡ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെയും(ECB) യൂറോപ്പ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും (ECC) 2005ഇൽ ദുബായിലേക്ക് മാറുംവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെയും(ICC)ആസ്ഥാനമാണ് ലോർഡ്‌സ്...അക്ഷരാർത്ഥത്തിൽ ക്രിക്കറ്റിന്റെ തറവാട്.... ആ കുലപ്പെരുമ ഇവിടുത്തെ കാറ്റിനു പോലും സ്വന്തം ലോകകപ്പ്, ക്രിക്കറ്റിന്റെ ജന്മനാട്ടിലേക്ക് വിരുന്നെത്തിയപ്പോഴൊക്കെ കലാശപ്പോരിന് അരങ്ങൊരുങ്ങിയത് ഇവിടെയാണ് ... അഞ്ചുവട്ടം ലോകകപ്പ് ഫൈനലിന് വേദിയൊരുക്കുകയെന്നത് ലോകത്തെ  മറ്റൊരു സ്റ്റേഡിയത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവനേട്ടമാണ്....
സ്റ്റേഡിയം  കാണുംമുമ്പേ  ആദ്യം പോകുന്നത് മാർലെബോൺ ക്രിക്കറ്റ് മ്യൂസിയത്തിലേക്കാണ്... അതെ,ആഷസ് എന്ന ഇത്തിരിക്കുഞ്ഞൻ ട്രോഫിയുടെ പേരിൽ ഒത്തിരി പ്രസക്തി നേടിയയിടം... ഓവലിൽ വെച്ച് കഥകൾ പറഞ്ഞു കൊതിപ്പിച്ച ആ ചെറുകോപ്പ നേരിൽ കാണാൻ പോവുകയാണ്... അകത്തു കയറി... ഇന്നോളമുള്ള ക്രിക്കറ്റ് ചരിത്രം ഇവിടെ പുനർവായിക്കപ്പെടുന്നു... പ്രൗഡ  ഗംഭീരമായ അകത്തളം.. ചരിതം പറയുന്ന ചുവരുകൾ... അതിനിടയിൽ ഒരടിയോളം വരുന്ന ചില്ലു പാത്രത്തിൽ, വെളിച്ച ക്രമീകരണങ്ങളുടെ ഒത്ത നടുക്ക് ആഷസ് ട്രോഫി... ലോകം ഏറ്റവും കൂടുതൽ കൊണ്ടാടിയ ക്രിക്കറ്റ് വൈരത്തിന്റെ യഥാർത്ഥ കാരണം...കളിമണ്ണിൽ തീർത്ത ഈയൊരൊറ്റ കോപ്പക്കു വേണ്ടിയാണ്  കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി ഇംഗ്ലണ്ടുംഓസ്‌ട്രേലിയയും പോരടിക്കുന്നത്...എന്നിട്ടവർക്കു കിട്ടുന്നതോ അതിന്റെയൊരു ചെറു മാതൃക മാത്രവും... ആഷസിൽ ഓസ്‌ട്രേലിയ വല്ലാതങ്ങു അധീശത്വം കാട്ടിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ യഥാർത്ഥ ആഷസ് തങ്ങൾക്കു തരണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പലവട്ടം അപേക്ഷിച്ചതാണ്... പക്ഷെ മറ്റെന്തിനേക്കാളും വില മതിക്കുന്ന ഈ ചെറുകോപ്പാ വിട്ടു നൽകാൻ MCC അധികൃതർ ഒരിക്കലും തയ്യാറായിരുന്നില്ല ...
ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച കളിക്കാരെ പരിചയപ്പെടുത്തും ഓരോ അലമാരയും... അതിലേറ്റവും മുഖ്യം സച്ചിന്റേതാണ്... കയ്യിലൊരു ക്രിക്കറ്റ് ബോളുമായി ലോർഡ്സിന്റെ ഒത്ത നടുക്ക് നിൽക്കുന്ന ഒരു പൂർണകായ ചിത്രം...കൂടെ വിവരണവുമുണ്ട്.... ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കാളിക്കാരിലൊരാൾ  എന്ന വിശേഷണം...പിന്നെ വിവിയൻ റിച്ചാർഡ്‌സ്,ബ്രയാൻ ലാറ,ഷെയിൻ വോൺ,റിക്കി പോണ്ടിങ്,ആദം ഗിൽക്രിസ്റ് തുടങ്ങി ജൂലൻ ഗോസാമി വരെയുള്ള മഹാരഥന്മാരുണ്ട് ചുവരിൽ.... ട്രോഫികളിൽ ഏറ്റവും പ്രധാനം പ്രുഡൻഷ്യൽ കപ്പ് ആണ്... ഇന്ത്യയിലേക്ക് പടികയറി വന്ന ആദ്യ ലോക കിരീടം... ഇന്ത്യയിലെ കളിയാരാധകൻ എന്ന നിലക്ക് ഈ വിലമതിക്കാൻ ആവാത്തതാണ്...കാരണം..ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം 1983 ജൂൺ 25നു മുൻപും ശേഷവുമെന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നു....1983ഇൽ ഇംഗ്ലണ്ടിൽ മൂന്നാമത് ഏകദിന ലോകകപ്പിനെത്തുമ്പോൾ കപ്പ് നേടാൻ ഏറ്റവും സാധ്യത കുറഞ്ഞ ടീമായിരുന്നു ഇന്ത്യ...മുൻപ് നടന്ന രണ്ടു ലോകകപ്പിലും മുത്തമിട്ടു വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി വാണ കാലം... വെസ്റ്റിൻഡീസും ഓസ്‌ട്രേലിയയും സിംബാവെയും അടങ്ങിയ ഗ്രൂപ്പിൽ രണ്ടാമതെത്തി സെമിയിൽ കടന്ന ഇന്ത്യ അവിടെ ആതിഥേയരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ചു... ഒടുവിൽ തുടർച്ചയായ മൂന്നാമതും കലാശപ്പോരിനിറങ്ങിയ വെസ്റ്റിൻഡീസിനെ  നേരിടുമ്പോൾ ക്രിക്കറ്റ് വാത് വെപ്പുകാരോ..കളിയെഴുത്തുകാരോ ചെറുമീനുകളായ ഇന്ത്യക്കൊരു സാധ്യതയും കൽപ്പിച്ചിരുന്നില്ല...മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഗാർനറും  മാർഷെലും ഹോർഡിങ്ങുമടങ്ങിയ വെസ്റ്റിൻഡീസിനെ ലോകോത്തര പേസ്നിര,വെറും 183 റൺസിന്‌ ചുരുട്ടിക്കെട്ടി...റിച്ചാർഡ്സും ഗ്രീനിഡ്ജും ലോയിഡുമൊക്കെ അടങ്ങുന്ന വെസ്റ്റിൻഡീസിന് 60 ഓവറിൽ 183 എന്നത് വളരെ നിയസ്സാരമായ സ്കോർ ആയിരുന്നു...രണ്ടാമിന്നിങ്സിന്റെ തുടക്കത്തിൽ കപിൽ  പറന്നെടുത്ത രണ്ടു ക്യാച്ചുകൾ (വിവിയൻ റിച്ചാർഡിന്റെയും ക്ലൈവ് ലോയിഡിന്റെയും) മത്സരഗതിയെ മാറ്റിമറിച്ചു...പിന്നീട് പല്ലും നഖവും ഉപയോഗിച്ച് ആഞ്ഞടിച്ച കപ്പിലും ചെകുത്താന്മാരും 52 ഓവറിൽ വെറും 140 റൺസിന് അതികായരായ വെസ്റ്റിൻഡീസിനെ ഓൾ ഔട്ട് ആക്കി...ഇന്ത്യക്ക്  43 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം...അന്ന് ലോക ചാമ്പ്യന്മാരായ ഇന്ത്യയെക്കുറിച്ചു ഇംഗ്ലണ്ടിലെ പാണന്മാർ ഇന്നും പാടി നടക്കുന്ന ചില കഥകളുണ്ട്... ആദ്യ ഇന്നിങ്സിൽ 183 റൺസിന്‌ ഇന്ത്യ ഓൾഔട്ട് ആയപ്പോൾ കാളി തോൽക്കുമെന്നുറപ്പിച്ച ഇന്ത്യൻ കളിക്കാരുടെ ഭാര്യമാർ സ്റ്റേഡിയം വിട്ടെന്നും രണ്ടാമിന്നിങ്സിൽ അവരുടെ ഭർത്താക്കന്മാർ വെസ്റ്റിൻഡീസിനെ മലർത്തിയടിക്കുമ്പോൾ അവൾ ലണ്ടൻ തെരുവുകളിൽ അവസാനവട്ട ഷോപ്പിങ്ങിൽ ആയിരുന്നെന്നും... കളിക്ക് ശേഷം ഇന്ത്യൻ താരങ്ങളിലൊരാൾ ഓടിച്ചെന്നു ലോയിഡിന്റെ മുറിയിൽ മുട്ടിയതാണ് മറ്റൊന്ന്...വിജയമാഘോഷിക്കാൻ ഷാംപെയ്ൻ ആയിരുന്നു ആവശ്യം..ജയിക്കുമെന്നവർ പോലും വിശ്വസിച്ചിട്ടില്ലാത്തതിനാൽ ഒരു കുപ്പി ഷാംപൈൻ പോലും അവർ വാങ്ങി വെച്ചിട്ടില്ലായിരുന്നത്രെ... കഥകൾ എന്ത് തന്നെയായാലും ഈ വിജയത്തിന് ശേഷം ഇന്ത്യൻ തെരുവുകളിലെങ്ങും ക്രിക്കറ്റ് ആരവങ്ങളുയരാണ് തുടങ്ങി...ആണും പെണ്ണും ക്രിക്കറ്റ് ബാറ്റും ബോളുമായി തെരുവിലേക്കിറങ്ങി... അങ്ങനെ ഏഷ്യയുടെ,വിശിഷ്യാ ഇന്ത്യയുടെ ക്രിക്കറ്റ് വളർച്ചക്ക് ഈ വിജയം നാന്ദ്യം കുറിച്ചു....ഈ വെള്ളിക്കപ്പു കണ്ടു കൊതി തീർന്നില്ല എങ്കിലും ഞങ്ങൾ മ്യൂസിയത്തിൽ നിന്നിറങ്ങി.. .ഇനി ലോർഡ്‌സ് സ്റ്റേഡിയത്തിലേക്കാണ്...ആദ്യം ഞങ്ങൾ ആനയിക്കപ്പെട്ടതു ലോങ്ങ് റൂമിലേക്കാണ്... കളി ദിവസങ്ങളിൽ മുകളിൽ ഇരുവശത്തുമുള്ള ഡ്രസിങ് റൂമുകളിൽ നിന്ന് കളിക്കാർ ഇറങ്ങി വരുന്നയിടം... അപ്പോൾ അവരെ സ്വീകരിക്കാൻ MCC അംഗങ്ങൾ അവിടെ സന്നിഹിതരായിട്ടുണ്ടാവും... MCC  അംഗമാവുകയെന്നാൽ ചെറിയ കളിയല്ല... കാരണം അവർ അംഗസംഖ്യ പരമാവധി 18000 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.... രണ്ടുലക്ഷത്തിലേറെപ്പേർ അംഗമാകാൻ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള MCCയിൽ അംഗമാകണമെങ്കിൽ ചുരുങ്ങിയത് 25 - 30 വര്ഷം കാത്തിരിക്കേണ്ടി വരും...ക്രിക്കറ്റിലെ നിയമങ്ങൾ രൂപകൽപ്പന ചെയ്യാൻ അധികാരമുള്ള MCCയെപ്പറ്റി സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത രണ്ടു നൂറ്റാണ്ടു പിന്നിട്ട ക്ലബ് ചരിത്രത്തിലെ ആദ്യത്തെ ബ്രിട്ടനേതര പ്രസിഡന്റായി കുമാർ സംഗക്കാര നിയമിക്കപ്പെടുന്നു എന്നതാണ്...
ലോങ്‌റൂമിലെ ഒരുപാട് ചിത്രങ്ങളിൽ ഒന്നിന് അത്രയും പ്രാധാന്യമുണ്ട്...രണ്ടു നൂറ്റാണ്ടു മുൻപ് ലണ്ടനിൽ ജീവിച്ചിരുന്ന ഒരു ഇടത്തരം ബിസിനസ്സുകാരൻ...പേര് തോമസ് ലോർഡ്...ഇദ്ദേഹത്തിന്റെ പേര് സ്മിത്ത് എന്നോ ജോൺ എന്നോ ആയിരുന്നെങ്കിൽ മനോഹരമായ ഈ പുൽതകിടിയെ നമ്മൾ മറ്റൊരു പേരിൽ വിളിക്കേണ്ടി വന്നേനെ..അതെ,ലോർഡ്‌സിന്റെ യഥാർത്ഥ അവകാശി...തോമസ് ലോർഡ്... ഈ തറവാടിന്റെ കാരണവർ...
ഇനി നേരെ ഹോം ഡ്രസിങ് റൂമിലേക്ക്. അവിടെ ഹാൾ ഓഫ് ഫെയിമിൽ ലോർഡ്‌സിൽ സെഞ്ചുറി അടിച്ചതും അഞ്ചു വിക്കെറ്റ് കൊയ്തതുമായ ഇംഗ്ലീഷുകാരുടെ പേരുകൾ... ഓരോ കളിക്കാരുടെയും സീറ്റുകൾ വരെ ഗൈഡ് കൃത്യമായി വിവരിച്ചു തന്നു.... പിന്നെ ബാൽകണിയിലേക്ക്, അവിടുന്ന് ഗ്രൗണ്ടിന്റെ ഫോട്ടോ പകർത്താം.. സെൽഫി എടുക്കാം... പക്ഷെ,എനിക്ക് പ്രിയം വലതു വശത്തെ മറ്റൊരു ഗ്യാലറിയാണ്... കാരണം വഴിയേ പറയാം. 25 വർഷം പിന്നിട്ട   മാതൃകയാണ് ഈ പവലിയൻ..ബാക്കിയൊക്കെ ഓരോ കാലങ്ങളിൽ പൊളിച്ചു പണിതവയാണ്... ഇനി പോകുന്നതിന് എവേ  ഡ്രസിങ് റൂമിലേക്കാണ്...ഇവിടുത്തെ ഹാൾ ഓഫ് ഫെയിമിൽ സന്ദർശക ടീമുകളിലെ സെഞ്ചുറിയും അഞ്ചു വിക്കറ്റുനേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്... ഈ ലിസ്റ്റ് ശ്രദ്ധേയമാവുന്നത് അസാന്നിധ്യങ്ങളുടെ പേരിലാണ്...
സെഞ്ചുറികളുടെ ലിസിറ്റിൽ സുനിൽ ഗവാസ്ക്കറിന്റെയോ ബ്രയാൻ ലാറയുടെയോ ജാക്വിസ് കാലിസിന്റെയോ എന്തിന്, സച്ചിൻ തെണ്ടുൽക്കറിന്റെയോ പേരില്ല...ടെസ്റ്റിൽ മികവ് കാട്ടിയ ബൗളർമാരുടെ ലിസ്റ്റിലോ അംബ്രോസും  മുരളീധരനും ഷെയിൻ വോണും  അനിൽ കുംബ്ലെയുമില്ല.. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ... ഇനി ഇവിടുത്തെ ബാൽക്കണിയിലേക്ക്... ഇന്ത്യ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന രണ്ടു മഹാവിജയങ്ങളുടെ ഓർമ്മകൾ പേറുന്ന ഇടം... ഓർക്കുന്നുവോ ലോർഡ്സിലെ  ഈ ബാൽകണിയിൽ കപ്പുമായി  നിൽക്കുന്ന കപിലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം... ക്രിക്കറ്റ് ന്റെ സ്നേഹിക്കുന്ന എല്ലാ കളിയാരാധകരുടെയും മനസ്സിലെ ഒളി മങ്ങാത്ത ചിത്രം.. ഇനി ഒന്ന് കൂടിയുണ്ട്.. നാറ്റ് വെസ്റ്റ് ട്രോഫിയിലെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം ഷർട്ട് ഊരി വീശുന്ന കൊൽക്കത്തയിലെ രാജകുമാരന്റെ...ഷർട്ടൂരി വീശുക മാത്രമല്ല...ശേഷം ലോങ്ങ് റൂമിൽ കൂടി ഇറങ്ങിയോടി ഗ്രൗണ്ട് ഇത് വരെയെത്തിയ ദാദക്ക് അന്ന് ഫൈൻ  ഇനത്തിൽ നഷ്ടമായത് മുഴുവൻ മാച്ച് ഫീ ആണ്.. കാരണം..ലോർഡ്സിന്റെ ചരിത്രത്തിൽ അന്നുവരെ ആരും അവിടെ അർദ്ധനഗ്നരായി പ്രവേശിച്ചിട്ടില്ല... പക്ഷെ അന്ന് ദാദ നടന്നു കയറിയത് ലക്ഷക്കണക്കിന് ഇന്ത്യൻ ഹൃദയങ്ങളിലേക്കാണ്...  കൈഫും യുവ്രാജ്ഉം അന്ന് ഇന്ത്യയെ വലിച്ചടുപ്പിച്ചത് ലോകകപ്പിന് ശേഷമുള്ള ഏറ്റവും തിളക്കമുള്ളൊരു മഹാവിജയത്തിലേക്കാണ്... അതെ അതേ  ബാൽക്കണിയിലാണ്.. പലകുറി സെൽഫി എടുത്തു..ഇനി പതുക്കെ ഗാലറിയിലേക്ക്....
ഇന്ത്യയിലെ  ക്രിക്കറ്റ് സ്റ്റേഡിയങ്ങളുമായി താരതമ്യം ചെയ്താൽ  ചെറുതാണ് ലോർഡ്‌സ്... മുപ്പതിനായിരം മാത്രം ഇരിപ്പിടങ്ങൾ...പവലിയന്റെ  വലതു വശത്തു ബൗളേഴ്‌സ് ബാറിന് മുന്നിലുള്ള മാണി പ്രസിദ്ധമാണ്... ക്രിക്കറ്റ്  ലോകത്തെ ഏറ്റവും പ്രശസ്തനായൊരാൾ കളി  തുടങ്ങുന്നതിനു അഞ്ചു മിനിറ്റ് മുൻപ് ഈ മാണി മുഴക്കും.... അതിനുള്ള നിയയോഗം അവർക്കുള്ളൊരദരവാണ്.... ഇന്ത്യയിൽ നിന്ന് ഗാവസ്‌കർ,കപിൽ, ഗാംഗുലി,ദ്രാവിഡ്..മഞ്ജരേക്കൻ എന്നിവർക്ക് മാത്രമേ ഇത് വരെ ഇതിനുള്ള അവസരം ലഭിച്ചിട്ടുള്ളൂ...
മഴ പെയ്തു തോർന്നാൽ അപ്പോൾ തന്നെ കളി  തുടങ്ങാൻ സാധിക്കുന്ന ലോർഡ്‌സ് മൈതാനത്തിന്റെ ചരിവ് ലോക പ്രസിദ്ധമാണ്... രണ്ടര മീറ്റർ വരെയാണ് മറുവശത്തെ അപേക്ഷിച്ചു വടക്കു പടിഞ്ഞാറ് വാസത്തിന്റെ ചരിവ്... ഇത് ബൗളർമാർക്ക് കൊടുക്കുന്ന സഹായം ചില്ലറയല്ല...ഇരു വശത്തു നിന്നും അകതോട്ടും പൗരതോട്ടും പന്തിനെ മൂവ് ചെയ്യിക്കാൻ ഈ ചരിവ് സഹായിക്കുന്നു....
ഇനി പോകുന്നത് മീഡിയ സെന്ററിലേക്കാണ്...സെമി മോണോ കോക്ക് എന്ന പ്രത്യേക ഡിസൈൻ കൊട്നു ലോക ശ്രദ്ധയാകര്ഷിച്ചതാണ് ഇവിടുത്തെ മീഡിയ സെന്റർ...ലോർഡ്‌സിന്റെ ഇന്നത്തെ ഐക്കനും അത് തന്നെ... 1999 ലെ ലോകകപ്പിന്  മുന്നോടിയായി പണി കഴിപ്പിച്ച ഇവിടെ  നൂറുകണക്കിന് മാധ്യമ പ്രവർത്തകർക്ക് ഒരേ സമയം ഇരിക്കാനാകും..പൂർണമായും അലുമിനിയത്തിൽ പണി തീർപ്പിച്ച ഈ മാതൃക ലോകത്തിലെ തന്നെ ഇതരത്തിലാദ്യത്തെതും  മികച്ച വാസ്തു  മാതൃകക്കുള്ള റിബാ സ്റ്റെർലിങ്  പ്രൈസ് നേടിയതുമാണ്.... ശേഷം, ക്ലബ് സ്റ്റോറിലേക്ക്... എന്നെന്നും ഓർമ്മിക്കാൻ സുവെനീർ ആയി ലോർഡ്‌സ് എന്നെഴുതിയ ഒരു കപ്പും കീ ചെയിനും വാങ്ങി തിരിച്ചിറങ്ങി...പുറത്തു ലോർഡ്‌സിന്റെ ഇരുന്നൂറാം വാർഷികത്തിന്റെ ഓർമ്മചിത്രങ്ങൾ...
കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ചരിത്രം...ഇന്നോളം ക്രിക്കറ്റിനെ കുറിച്ചറിഞ്ഞതെല്ലാം ഇവിടുത്തെ മണ്ണിനോട് ചേർത്ത് വായിച്ചവ....ലോർഡ്‌സിലെ ഇതിഹാസങ്ങൾ അവസാനിക്കില്ലെന്നാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലും നമ്മളോട് വിളിച്ചു പറഞ്ഞത്...ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്തത്ര വെറും വാശിയും നിറഞ്ഞ മത്സരം.. മത്സരം കഴിഞ്ഞിട്ടും സൂപ്പർ ഓവർ എറിഞ്ഞിട്ടും തോൽക്കാൻ തയാറാകാഞ്ഞ വില്യംസന്റെ  ന്യൂസിലന്റിനെ ബൗണ്ടറികളുടെ എണ്ണം കൊണ്ട് വീഴ്ത്തി ആതിഥേയൻ കപ്പുയർത്തിയപ്പോൾ,ലോർഡ്‌സ് ഇംഗ്ലണ്ടിന്റെ ലോകകപ്പുകളുടെ  ശാപമോക്ഷം കിട്ടിയ ദേവഭൂമിയായി.... .സ്റ്റോക്സ് എന്ന പടയാളി ആരാധകരുടടെ കൺകണ്ട ദൈവവും.. പിന്നെയും മാന്ത്രികതകൾ കാത്തു വെച്ച് ലോർഡ്‌സ് കാത്തിരിക്കുകയാണ്..അടുത്ത കളി  മുഹൂർത്തതിനായി...