നേർത്ത മഞ്ഞിന്റെ ആവരണങ്ങളുള്ള ആസ്ക്ഹാമിലെ പ്രഭാതം ഒട്ടും നിരാശപ്പെടുത്തിയില്ല.. കാരവാനിന്റെ പുറത്ത് കണ്ണെത്താദൂരത്തോളമുള്ള കുന്നിൻ മേടുകളും അവിടെ മേയാനിറങ്ങിയ കറുപ്പും വെളുപ്പും നിറത്തിൽ നീളൻ മുടിയും വലിയ വാലുകളുമുള്ള കുതിരകളാണ് രാവിലത്തെ കാഴ്ച.. ഇവിടെ കളയാൻ പക്ഷെ ഒട്ടും സമയമില്ല... കുറച്ചു ചിത്രങ്ങളെടുത്തു പെട്ടെന്ന് യാത്ര തിരിച്ചു.. പോകുന്ന വഴിയിൽ ആണ് ലോതർ കാസിലും പൂന്തോട്ടവും.. കൃത്യമായ അകലമിട്ടു വളർത്തിയ മരങ്ങൾക്കിടയിലൂടെ ദൂരെ കാസിലിനു മുന്നിലെ പൂന്തോട്ടം കാണാം.. മധ്യ കാലഘട്ടത്തിൽ ലോൻസ്ഡേയിൽ പ്രഭുവിന്റെ വാസസ്ഥലമാണ്.. ഏദൻ എന്ന പേരിന് ഈ സ്ഥലം എന്തുകൊണ്ടും യോജ്യം.. അധികം വൈകാതെ തന്നെ ഞങ്ങൾ സ്കോട്ലൻഡിലേക്ക് പ്രവേശിച്ചു.. ചെറിയൊരു പാലത്തിനപ്പുറം ഇളം നിലയിൽ വെള്ള ക്രോസ്സ് ഉള്ള സ്കോട്ടിഷ് പതാകയുടെ കൂടെ `സ്കോട്ലാന്റിലേക്ക് സ്വാഗതം` എന്ന വാചകവുമുണ്ട്.. ഇതാണ് രാജ്യാതിർത്തിയെന്നറിയാവുന്ന ഏക അടയാളം. എഡിൻബറ, ഗ്ലാസ്‌ഗോ എന്നീ ഇരട്ട നഗരങ്ങൾക്കിടയിലൂടെ സ്കോട്ലാന്റിന്റെ വടക്ക് ഇൻവെർനെസിലേക്കാണ് യാത്ര
പറയാതെ പോയ പഴംവാക്കുകള് പങ്കു വയ്ക്കാന്..... അക്ഷരങ്ങളോടു കൂട്ടുകൂടാന് ഒരിടം...... നല്ലതും ചീത്തയും, അറിവും വെളിച്ചവും, അബദ്ധങ്ങളും മണ്ടത്തരങ്ങളും, കുശുമ്പും കുന്നായ്മയും, സ്നേഹവും പ്രണയവും, കള്ളവും ചതിയും എന്നുവേണ്ട, പെറുക്കി കൂട്ടിയ വളപ്പൊട്ടുകളും പുസ്തകതാളില് ഒളിപ്പിച്ച മയില്പ്പീലികളും മനസ്സില് സൂക്ഷിച്ച മഞ്ചാടി മണികളും ഞാന് ഇവിടെ കുറിക്കുന്നു.... വരിക, യാത്ര പറഞ്ഞിറങ്ങും മുന്പേ ഒരു വരി കുറിക്കുക........ കൂട്ട് ചേരുക..... നമുക്ക് സ്വപ്നങ്ങളുടെ ഒരാകാശം തീര്ക്കാം...
നെസ്സിയെത്തേടി ഇൻവെർനെസ്സിലേക്ക്
എഡിൻബറക്കോട്ട - ചരിത്രവും വർത്തമാനവും..
അധികാരത്തിന്റെ കൊടിയടയാളം ആദ്യമുയരേണ്ടത് കോട്ടകളിലാണെന്നും കോട്ടവൽക്കരണമാണ് അധികാരമുറപ്പിക്കുന്നതിന്റെ ആണിക്കല്ലാവേണ്ടതെന്നും ആദ്യം തിരിച്ചറിഞ്ഞ നഗരമാണ് എഡിൻബറ.. ഡേവിഡിയൻ വിപ്ലവമെന്നു പേരുകേട്ട ഡേവിഡ് ഒന്നാമന്റെ ഭരണപരിഷ്കാരങ്ങളാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഡിൻബറയിലെ കുന്നിൻ മുകളിൽ ഒരു കോട്ടയൊരുക്കുന്നതിന് നാന്ദി കുറിച്ചത്.. അപസർപ്പക കഥകളിലെ കോട്ടകളോട് കിടപിടിക്കും വിധമുള്ള ആകാരം.., ചെങ്കുത്തായൊരു കുന്നിൽ മുകളിൽ ചുറ്റും പത്താൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽമതിലകത്ത് ആർക്കും കണ്ടാൽ ഭീതിയേകുന്നൊരൂക്കൻ കോട്ട.. ഈ കോട്ടയിലേക്കുള്ള കൽക്കെട്ടുകൾ കയറുമ്പോൾ നൂറ്റാണ്ടുകളായി ഈ കോട്ട കൊത്തളത്തിൽ അന്തിയുറങ്ങുന്ന രാജകഥകൾ നിങ്ങളെ തേടിയെത്തും.. സൈനിക നീക്കങ്ങളുടെ കുതിരക്കുളമ്പടിയൊച്ചകൾ കാതിൽ വന്നടിക്കും.. തടവുകാരുടെ രോദനങ്ങൾ കാറ്റിനൊപ്പം നിങ്ങളെ കടന്നു പോകും.. ഓരോ പടികയറുമ്പോളും നിങ്ങളോർക്കുക, നിങ്ങൾ പിന്തുടരുന്നത് സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചോരു രാജാവിന്റെയോ രാജ്ഞിയുടെയോ പാദമുദ്രയാവാം.. അല്ലെങ്കിൽ രാജ്യത്തെ സേവിച്ചൊരു പട്ടാളക്കാരന്റെയാവാം.. അതുമല്ലെങ്കിൽ രാജ്യം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട ഏതോ പോരാളിയുടേതാവാവും.
പുകമഞ്ഞു വീണ നഗരം - എഡിൻബറ
പഴകുംതോറും വീര്യമേറുന്ന സ്കോച്ച് വിസ്കിയുടെ നാടാണ് സ്കോട്ലാന്റ്. അവിടെ സ്കോച്ചിന്റെ ലഹരി ആവോളം ഉള്ളിൽ നിറച്ച, പഴമയുടെ പ്രൗഢിയിൽ സ്വയമമരുന്നൊരു നഗരമാണ് എഡിൻബറ.. ഏഴു കുന്നുകളുടെ നഗരം... വടക്കിന്റെ ഏതൻസ്.. പൗരാണികതയിൽ നവീന മാതൃകകൾ ഒളിപ്പിച്ച ജോർജിയൻ നിർമ്മിതികൾ.. അവയ്ക്കിടയിൽ കമനീയമായ പൂന്തോട്ടങ്ങൾ.. നഗരമധ്യത്തിലുള്ള ഒരൂക്കൻ കുന്നിന്റെ ഏറ്റവും മുകളിലായി സ്കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിൻബറക്കോട്ട.. അതിന് കിഴക്ക് ഒരു മൈൽ അകലെ ആർതർ സീറ്റിലെ നിജീവാഗ്നിപർവ്വത മേഖലയിൽ രാജവാസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം.. രാജ്യത്തിൻറെ സ്മാരകങ്ങങ്ങളും സ്മരണികകളുമുള്ള കാർട്ടൺ ഹിൽ..
ആസ്ക്ഹാമിലെ അപസർപ്പക ബുധൻ
പുതുവത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞു ഓഫീസിലെത്തിയ ആദ്യ ആഴ്ചകളിലൊന്നിൽ ദിനവും 'cultural update' പറയാൻ നിയോഗിക്കപ്പെട്ട സുന്ദരി പെൺകുട്ടി ക്രിസ്റ്റി വെബ് ബോർഡിന്റെ വലതു മൂലയിൽ കുറിച്ചിട്ടു "100 Days To Easter".... ഇങ്ങനെ എണ്ണിക്കൊഴിച്ച ക്രിസ്മസ് ദാ ഇപ്പൊ കഴിഞ്ഞതേയുള്ളൂ... അതിന്റെ അവസാന ദിവസങ്ങളിലെ ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്നും ഉണരുന്നതേയുള്ളൂ... ഈസ്റ്റർ പ്രലോഭിപ്പിക്കുന്നത് നാല് ദിവസങ്ങൾ നീണ്ട അവധി ദിനങ്ങളാലാണ്... schengal visa ഇല്ലാത്തതിനാൽ യൂറോപ്യൻ യാത്ര നടക്കില്ല... അപ്പൊ പിന്നെ യാത്ര ബ്രിട്ടന്റെ വടക്ക് സ്കോട്ലൻഡിലേക്കാവാമെന്ന് തീരുമാനിച്ചു... നാല് ദിവസം കയ്യിലുള്ളതിനാൽ പറ്റാവുന്നത്ര വടക്കിലേക്കാണ് നോട്ടം... ഒരുപാട് ദിനങ്ങളിലെ നെടു നീളൻ ചർച്ചകൾക്കൊടുവിൽ സ്ഥലങ്ങൾ തീരുമാനമായി... എഡിൻബറയും ഗ്ലാസ്ഗോയും പിന്നെ ഇൻവെർനെസ്സും ബെൻ നെവിസും... പോകേണ്ട റൂട്ടുമാപ്പുകളും ചെലവഴിക്കേണ്ട സ്ഥല വീതം വെപ്പുകൾക്കുമൊടുവിൽ താമസിക്കാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്‌തു... പൊതുവെ ചിലവേറിയ റൂമുകൾ ഒഴിവാക്കി കാരവാനുകൾ ആണ് ഇത്തവണ പരീക്ഷണം... എന്താകുമോ എന്തോ....
നരകത്തീമുനമ്പ് - ഡോവർ
ഇന്നലെകളുടെ ചരിത്രം തേടിയുള്ള ഇന്നത്തെ യാത്ര ഡോവറിലേക്കാണ്... ഇംഗ്ളണ്ടിന്റെ തെക്കു കിഴക്കേയറ്റത്ത് കെന്റ് കൗണ്ടിയിലെ ഒരു ചെറു പട്ടണമാണ് ഡോവർ.. ഇംഗ്ളണ്ടിന്റെ പ്രതിരോസ്‌ഥ ഭൂപടത്തിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം.. ഇംഗ്ളണ്ടിലേക്കുള്ള താക്കോലെന്നാണ് പണ്ട് മുതൽക്കെ ഡോവറിനെ വിശേഷിപ്പിച്ചു പോരുന്നത്.. കാരണം, ഇംഗ്ളീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ ഇടനാഴിക്കിരുപുറം യൂറോപ്യൻ മെയിൻലാൻഡിന്റെ ഭാഗമായ ഫ്രാൻസും ദ്വീപായ ബ്രിട്ടനും തമ്മിലുള്ള അകലം വെറും 19 മൈൽ മാത്രമാണ്... ബ്രിട്ടനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ലണ്ടൻ - പാരീസ് പ്രധാന പാതയിൽ സാമാന്യം തിരക്കുണ്ട്.. ഫോക്സ്റ്റെണിൽ നിന്ന് ചാനൽ ടണൽ വഴി ട്രെയിനിലാണ് ഫ്രാൻസിലെ കാലായിസ് വരെ യാത്ര.. അതും ഡോവർ കടലിടുക്കിന്റെ അടിയിൽ കൂടി.. ഫോക്സ്റ്റെണിൽ നിന്ന് ഡോവറിലേക്ക് തിരിഞ്ഞാൽ പിന്നെ പാതയിൽ തിരക്കില്ല.. ഭൂപ്രകൃതി മധ്യ ദേശത്തിനു നിന്നും കടൽത്തീരത്തോടടുക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങി... ചെറിയ ചെറിയ കുന്നിറക്കങ്ങളും മലഞ്ചരിവുകളും താണ്ടി അവയ്ക്കിടയിലൂടെയുള്ള വഴി പതിയെ പതിയെ ചെറുതായി വന്നു... പിന്നെയൊരു കുന്നിറക്കത്തിൽ അകലെ കടല് കാണാനായി... യൂറോപ്പിലെ മറ്റിടങ്ങളിലെ പോലെ തന്നെ ചരിത്രങ്ങളുടെ എല്ലാം പ്രധാന കേന്ദ്രം അവിടുത്തെ കോട്ടകളാണ്... ചരിത്രം തേടിയെത്തുന്ന ഏതൊരാളെയും കോട്ടകളൊരിക്കലും നിരാശപ്പെടുത്താറില്ല.. എഴുതിയതും എഴുതപ്പെടാതെ പോയതുമായ അനവധി നിരവധി ചരിത്ര സംഭവങ്ങൾ ചേർത്തടുക്കി നിർമിച്ചവയാണോ ഓരോ കോട്ടകളും എന്ന് തോന്നിപ്പോകും..
സ്റ്റോൺഹെൻജ് - കല്ലുകൾ കഥ പറയുന്നു...
ഓർമ്മയുണ്ടോ, പച്ചപ്പുൽമേട്ടിൻപുറത്തു കല്ലുകൾ അടുക്കി വെച്ച വിൻഡോസ് XPയുടെ പഴയ വാൾപേപ്പർ.. ഇതുവരെ സ്റ്റോൺഹെൻജ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ചിത്രം അതാണ്... മരങ്ങളും ചെടികളുമെല്ലാം ശൈത്യകാല മേലങ്കിയഴിച്ചു വെച്ചു പച്ചപുതുനാമ്പു നീട്ടിത്തുടങ്ങുന്ന വസന്തകാലാരംഭത്തിലെ നനുനനുത്തൊരു പ്രഭാതത്തിലാണ് സ്റ്റോൺഹെൻജ്ലേക്ക് ആദ്യമെത്തിയത്... ഇംഗ്ളണ്ടിന്റെ വടക്കുപടിഞ്ഞാറ് വിൽറ്റ്ഷെയർ കൗണ്ടിയിലെ സാലിസ്ബെറി പുൽപ്രതലങ്ങൾക്ക് ഒത്ത നടുക്കാണ് ആര് നിർമിച്ചതെന്നോ എന്തിനെന്നോ ഇന്ന് വരെ ഒരെത്തും പിടിയും കിട്ടാത്ത, തീർത്തും ദുരൂഹമായ ഒരുകൂട്ടം കല്ലുകളിരിക്കുന്നത്... ലോകത്തെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്ന് എന്ന് പലരും വിശേഷിപ്പിച്ച ഇവിടം ഏറ്റവും സംരക്ഷിതമായ മഹാശിലായുഗ ശേഷിപ്പുകളിലൊന്നാണ്... BC 3000ത്തിനും BC 2000നും ഇടയിൽ അതായത്, നവീനശിലായുഗത്തിനും വെങ്കലയുഗത്തിനുമിടയിൽ ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളും രൂപമാറ്റങ്ങളും സംഭവിച്ച ഇവിടം കാലാന്തരത്തിൽ മനുഷ്യരാശിയുടെ അതിജീവന രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനുതകുന്ന ഒട്ടേറെ തെളിവുകൾ സമ്മാനിച്ച ഇടമാണ്...
ഒരെല്ലു കൂടുതലുള്ള വെയിൽസ്..
സ്നോഡന്റെ മടിത്തട്ടിൽ നിന്നും ലാൻഡുനോ(Llandudno)യിലേക്കാണ് യാത്ര.. സ്ഥലപ്പേരുകളിലൊക്കെയും കൂടുതലുള്ള ഒരെല്ലു("L") തന്നെയാണ് പ്രശ്‍നം.. വെയിൽസിലെ സ്ഥലപ്പേരുകളിൽ ഇത് സർവ്വ സാധാരണമാണ് താനും.. ഇംഗ്ലീഷിൽ "sh" എന്നതിന് സമാനമായ ഉച്ചാരണമാണ് "ll" നു വെൽഷ് ഭാഷയിൽ.. സ്നോഡൻ മലനിരകൾ പിന്നിട്ട് ചെറുപട്ടണമായ ലാൻഡുനോയിലേക്ക് അടുക്കും തോറും കാറ്റും മഴയും ശക്തി പ്രാപിച്ചു കൊണ്ടിരുന്നു.. കടൽത്തീരത്തോടു ചേർന്നൊരിടത്ത് വണ്ടിയൊതുക്കി പുറത്തിറങ്ങി.. മഴയും തണുത്ത കാറ്റുമുണ്ട്.. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ലാൻഡുനോ പിയർ ആണ് പ്രധാന ആകർഷണം.. പിയറിലൂടെ നടക്കുമ്പോൾ സമാന്തരമായി, കടലിന്റെ ആഴങ്ങളിലേക്കിറങ്ങി നിൽക്കുന്ന മരത്തിൽ നിർമ്മിച്ച മറ്റൊരു കടൽപ്പാലം കാണാം..
നീലയോ ചുവപ്പോ മാഞ്ചസ്റ്റർ
നോസ്ലി സഫാരി പാർക്കിലെ സിംഹക്കാട്ടിൽ വണ്ടിയോടിച്ചു കൊണ്ടിരുന്നപ്പോഴാണ് സ്റ്റേഡിയം ടൂറിന് പോകാനുള്ള പ്ലാൻ ഉരുത്തിരിഞ്ഞത്.. ലിവർപൂളോ ? മാഞ്ചെസ്റ്ററോ? രണ്ടു പേർക്ക് ആൻഫീൽഡ് കാണാൻ അതിയായ ആഗ്രഹം... രണ്ടു പേർക്ക് ഓൾഡ് ട്രഫോർഡും.. എങ്ങോട്ടായാലും ഒരുക്കാമെന്നു വേറെ രണ്ടുപേർ... അരമണിക്കൂർ അകാലത്തിൽ രണ്ടു നഗരങ്ങൾ... ഫുട്ബോളിലെ രണ്ടു വൻകരകൾ... ഒടുവിൽ മാഞ്ചസ്റ്റർ എന്നുറപ്പിച്ചു വണ്ടിയെടുത്തു... തൽക്കാലം ലഞ്ച് കട്ട് ചെയ്തു... 3.45 നാണ് അവസാനത്തെ സ്റ്റേഡിയം ടൂർ.. പോകുന്ന വഴിയെങ്ങും തോരാമഴ... മാഞ്ചെസ്റ്റെറോടടുക്കുംതോറും വഴിയിൽ തിരക്ക് കൂടുന്നു... സിറ്റിക്ക് പുറത്തെങ്ങും വ്യവസായ ശാലകൾ... ലണ്ടൻ കഴിഞ്ഞാൽ ഇംഗ്ളണ്ടിലെ വലിയ നഗരമെന്ന ഖ്യാതിയുണ്ട് മാഞ്ചസ്റ്ററിന്(ബെർമിങ്ഹാംമുമായി ഇക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ പോലും)... അതുകൊണ്ടു തന്നെ കാണാനും കേൾക്കാനും ഒട്ടേറെയുണ്ട് മാഞ്ചസ്റ്ററിൽ.. പക്ഷെ,ലോകമെങ്ങുമുള്ള കളിയാരാധകർക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ഇവിടെ .... ഓൾഡ്‌ട്രാഫോർഡ് എന്ന ചുവപ്പുകോട്ട... കാരണം,ലോകത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആകുന്നു.... പറഞ്ഞാൽ തീരില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വീരഗാഥകൾ.... ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും കൂടുതൽ എവേ ഫാൻസ് ഉള്ള, ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പണം വാരുന്ന, ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമായുള്ള, പേരും പെരുമയും ഖ്യാതിയും ഗരിമയും വേണ്ടുവോളമുള്ളൊരു ക്ലബിലേക്കാണ്.
സ്നോഡന്റെ താഴ്‌വരയിലേക്ക് ...
ഇംഗ്ലണ്ടിലെ ശൈത്യകാലം ഏതാണ്ടവസാനിക്കാറായി.. കാത്തുകാത്തിരുന്നു അവസാനം മഞ്ഞു വന്നു മൂടിയ ഫെബ്രുവരിയും കഴിഞ്ഞ് വസന്തം വിടരുന്ന മാർച്ചിലേക്ക് കടക്കുകയായി.. കൊടും ശൈത്യത്തിൽ ഇലകൾ കൊഴിച്ചു ശിഖരങ്ങളിൽ മഞ്ഞണിഞ്ഞു വിറങ്ങലിച്ചു നിന്ന മരങ്ങൾ ആ വെളുത്തു നരച്ച മേൽപ്പടം അഴിച്ചു തുടങ്ങി... വെള്ളപുതച്ചുറങ്ങിയ കുന്നിന്പുറങ്ങളുടെ പുതപ്പെടുത്തു മാറ്റിയപ്പോൾ അവ നഗ്‌നമായി കാണപ്പെട്ടു….. ശൈത്യ കാലത്തത്രയും പുതപ്പിനടിയിൽ തള്ളി നീക്കിയ ഞങ്ങൾ ഒരു ദീർഘയാത്രയുടെ ആവേശത്തിലേക്കിറങ്ങി... ലണ്ടനും അതിന് തെക്കോട്ടുള്ള സ്ഥലങ്ങളും ഒരു വിധം കണ്ടു കഴിഞ്ഞതിനാൽ ഇപ്പൊ വടക്കോട്ടാണ് കണ്ണ്... രണ്ടും ദിവസം ഒഴിവുള്ളതിനാൽ ചർച്ചകളോടുവിൽ വടക്കൻ വെയിൽസിലെ സ്നോഡോണിയയിലെത്തി… പിന്നെ അടുത്ത രാജ്യത്തിലേക്ക് കാറോടിച്ചു പോകുന്നതിന്റെ ത്രില്ലിലായി എല്ലാവരും...രണ്ടു കാര്യങ്ങൾ ആദ്യമേ തീരുമാനമാകേണ്ടതുണ്ട് - വാഹനം,താമസം… ശങ്കറിന്റെ മുൻകാല അനുഭവ പരിജ്ഞ്യാനം കൊണ്ട് ഒരു B&B(ബെഡ് & ബ്രേക്ഫാസ്റ്) റെഡിയാക്കി. ഇനി വണ്ടി... പലവിധ കൂട്ടിക്കിഴിച്ചിലുകൾക്കും ആലോചനകൾക്കും ശേഷം ഫോക്സ് വാഗൺ കാഡി ബുക്ക് ചെയ്തു...പിന്നെ യാത്രക്കുള്ള കാത്തിരിപ്പായി....
ക്രിക്കറ്റിന്റെ മെക്കയിൽ
സെന്റ് ജോൺസ് വുഡ് എന്നത് ലണ്ടനിലെ ഒട്ടും പേരുകേട്ട സ്ഥലമല്ല... ജിബിനും ഞാനും അവിടെ ട്യൂബിറങ്ങുമ്പോഴോ സ്റ്റേഷനിൽ നിന്നും തിരിഞ്ഞു വലതു വശത്തോട്ടു നടക്കുമ്പോഴോ ആളും തിരക്കും ഒട്ടുമേയില്ല... പക്ഷെ ഓരോ വാര നടക്കുമ്പോഴും ഹൃദയതാളം മുറുകുന്നുണ്ട്... ശ്വാസഗതി ഉയരുന്നുണ്ട്... ചെന്നടുക്കുന്നതു തറവാട്ടിലേക്കാണ്... അതെ,ഇതാണ് കാലാകാലങ്ങളിൽ ഞാൻ സ്വപ്നം കണ്ട സ്ഥലം... ക്രിക്കറ്റിന്റെ മെക്ക - ലോർഡ്‌സ്.... ലോകത്തിലെ ക്രിക്കറ്റ് ആരവങ്ങളുടെ കേന്ദ്രബിന്ദു... കാല്പന്തിന് മാറക്കാന എന്താണോ അതാണ് ക്രിക്കറ്റിനു ലോർഡ്‌സ്... 25 പൗണ്ട് വീതം മുടക്കി സ്റ്റേഡിയം ടൂറിന് ബുക്ക് ചെയ്തിട്ടുണ്ട്.. ടിക്കറ്റിൽ സൂചിപ്പിച്ച നാലാം നമ്പർ ഗേറ്റിൽ ചെന്നു.... സ്റ്റേഡിയം ടൂറിനു ഇനിയും സമയമുണ്ട്... സ്റ്റേഡിയത്തിനു പുറത്തു കാഴ്ചകൾ കണ്ടു ഒരുവട്ടം നടക്കാൻ ജിബിന് സമ്മതം... ലോർഡ്‌സിലെ മത്സരങ്ങൾ ടിവിയിൽ കണ്ടിട്ടുള്ളവർക്കു സുപരിചിതമാണ് സ്റ്റേഡിയത്തിനു പുറത്തെ അതിമനോഹരമായ ഫ്ലാറ്റുകൾ...ക്രിക്കറ്റ് ദിനങ്ങളിലെല്ലാം അതിന്റെ ബാൽക്കണിയിൽ കയ്യിലൊരു ബോട്ടിലെ ബിയറുമായി നിറയെ ആളുകളുണ്ടാകും..കാണാൻ പോകുന്ന കാഴ്ചകളെ മനസിലോർത്ത് ഞങ്ങൾ നടന്നു...മതിലിനപ്പുറം ആരവങ്ങളുണ്ടോയെന്ന് കാത്തു കൂർപ്പിച്ചു....ഒടുവിൽ നടന്നു നടന്നു പോയി ഗേറ്റിൽ തന്നെ തിരിച്ചെത്തി...ടിക്കറ്റ് കാണിച്ചു അകത്തു കയറി...അകത്തു വലിയ ബോർഡ്..'ജെപി മോർഗൻസ് ലോർഡ്‌സ്'...എവിടെ ഇങ്ങനെയാണ്... പ്രധാന സ്റ്റേഡിയങ്ങളെല്ലാം പരിപാലിക്കുന്നത് സ്വകാര്യ കമ്പനികളാണ്... കോടികൾ മുടക്കി അവരതു ഭംഗിയായി ചെയ്യുന്നു... പകരം സ്റ്റേഡിയത്തിന്റെ പേരിന്റെ പ്രായോജകാവകാശം അവർക്കാണ്....കിയാ ഓവൽ,വെംബ്ലി ബൈ EE,O2 അരീന, അലിയാൻസ് പാർക്ക്,എത്തിഹാദ് സ്റ്റേഡിയം,എമിരേറ്റ്സ് സ്റ്റേഡിയം എന്നിവയൊക്കെ ഉദാഹരണം...