ക്രിക്കറ്റിന്റെ മെക്കയിൽ

 സെന്റ് ജോൺസ് വുഡ് എന്നത് ലണ്ടനിലെ ഒട്ടും പേരുകേട്ട സ്ഥലമല്ല... ജിബിനും ഞാനും അവിടെ ട്യൂബിറങ്ങുമ്പോഴോ സ്റ്റേഷനിൽ നിന്നും തിരിഞ്ഞു വലതു വശത്തോട്ടു നടക്കുമ്പോഴോ ആളും തിരക്കും ഒട്ടുമേയില്ല... പക്ഷെ ഓരോ വാര നടക്കുമ്പോഴും ഹൃദയതാളം മുറുകുന്നുണ്ട്... ശ്വാസഗതി ഉയരുന്നുണ്ട്... ചെന്നടുക്കുന്നതു തറവാട്ടിലേക്കാണ്... അതെ,ഇതാണ് കാലാകാലങ്ങളിൽ ഞാൻ സ്വപ്നം കണ്ട സ്ഥലം... ക്രിക്കറ്റിന്റെ മെക്ക - ലോർഡ്‌സ്.... ലോകത്തിലെ ക്രിക്കറ്റ് ആരവങ്ങളുടെ കേന്ദ്രബിന്ദു... കാല്പന്തിന് മാറക്കാന എന്താണോ അതാണ് ക്രിക്കറ്റിനു ലോർഡ്‌സ്... 25 പൗണ്ട് വീതം മുടക്കി സ്റ്റേഡിയം ടൂറിന് ബുക്ക് ചെയ്തിട്ടുണ്ട്.. ടിക്കറ്റിൽ സൂചിപ്പിച്ച നാലാം നമ്പർ ഗേറ്റിൽ  ചെന്നു.... സ്റ്റേഡിയം ടൂറിനു ഇനിയും സമയമുണ്ട്... സ്റ്റേഡിയത്തിനു പുറത്തു കാഴ്ചകൾ കണ്ടു ഒരുവട്ടം നടക്കാൻ ജിബിന് സമ്മതം... ലോർഡ്‌സിലെ മത്സരങ്ങൾ ടിവിയിൽ കണ്ടിട്ടുള്ളവർക്കു സുപരിചിതമാണ് സ്റ്റേഡിയത്തിനു പുറത്തെ അതിമനോഹരമായ ഫ്ലാറ്റുകൾ...ക്രിക്കറ്റ് ദിനങ്ങളിലെല്ലാം അതിന്റെ ബാൽക്കണിയിൽ കയ്യിലൊരു ബോട്ടിലെ ബിയറുമായി നിറയെ ആളുകളുണ്ടാകും..കാണാൻ പോകുന്ന കാഴ്ചകളെ മനസിലോർത്ത് ഞങ്ങൾ  നടന്നു...മതിലിനപ്പുറം ആരവങ്ങളുണ്ടോയെന്ന് കാത്തു കൂർപ്പിച്ചു....ഒടുവിൽ നടന്നു നടന്നു പോയി ഗേറ്റിൽ തന്നെ തിരിച്ചെത്തി...ടിക്കറ്റ് കാണിച്ചു അകത്തു കയറി...അകത്തു വലിയ ബോർഡ്..'ജെപി മോർഗൻസ് ലോർഡ്‌സ്'...എവിടെ ഇങ്ങനെയാണ്... പ്രധാന സ്റ്റേഡിയങ്ങളെല്ലാം പരിപാലിക്കുന്നത് സ്വകാര്യ കമ്പനികളാണ്... കോടികൾ മുടക്കി അവരതു ഭംഗിയായി ചെയ്യുന്നു... പകരം സ്റ്റേഡിയത്തിന്റെ പേരിന്റെ പ്രായോജകാവകാശം അവർക്കാണ്....കിയാ ഓവൽ,വെംബ്ലി ബൈ EE,O2 അരീന, അലിയാൻസ് പാർക്ക്,എത്തിഹാദ് സ്റ്റേഡിയം,എമിരേറ്റ്സ് സ്റ്റേഡിയം എന്നിവയൊക്കെ ഉദാഹരണം...

വിശ്വപ്രസിദ്ധമായ മാർലെബൺ(Mary Lebone) ക്രിക്കറ്റ് ക്ലബ്ബിന്റെ അധീനതയിലാണ് ലോർഡ്‌സ് സ്റ്റേഡിയം...MCCയെക്കൂടാതെ മിഡിൽ സെക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെയും (MCCC) ഇംഗ്ളഡ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെയും(ECB) യൂറോപ്പ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും (ECC) 2005ഇൽ ദുബായിലേക്ക് മാറുംവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെയും(ICC)ആസ്ഥാനമാണ് ലോർഡ്‌സ്...അക്ഷരാർത്ഥത്തിൽ ക്രിക്കറ്റിന്റെ തറവാട്.... ആ കുലപ്പെരുമ ഇവിടുത്തെ കാറ്റിനു പോലും സ്വന്തം ലോകകപ്പ്, ക്രിക്കറ്റിന്റെ ജന്മനാട്ടിലേക്ക് വിരുന്നെത്തിയപ്പോഴൊക്കെ കലാശപ്പോരിന് അരങ്ങൊരുങ്ങിയത് ഇവിടെയാണ് ... അഞ്ചുവട്ടം ലോകകപ്പ് ഫൈനലിന് വേദിയൊരുക്കുകയെന്നത് ലോകത്തെ  മറ്റൊരു സ്റ്റേഡിയത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവനേട്ടമാണ്....
സ്റ്റേഡിയം  കാണുംമുമ്പേ  ആദ്യം പോകുന്നത് മാർലെബോൺ ക്രിക്കറ്റ് മ്യൂസിയത്തിലേക്കാണ്... അതെ,ആഷസ് എന്ന ഇത്തിരിക്കുഞ്ഞൻ ട്രോഫിയുടെ പേരിൽ ഒത്തിരി പ്രസക്തി നേടിയയിടം... ഓവലിൽ വെച്ച് കഥകൾ പറഞ്ഞു കൊതിപ്പിച്ച ആ ചെറുകോപ്പ നേരിൽ കാണാൻ പോവുകയാണ്... അകത്തു കയറി... ഇന്നോളമുള്ള ക്രിക്കറ്റ് ചരിത്രം ഇവിടെ പുനർവായിക്കപ്പെടുന്നു... പ്രൗഡ  ഗംഭീരമായ അകത്തളം.. ചരിതം പറയുന്ന ചുവരുകൾ... അതിനിടയിൽ ഒരടിയോളം വരുന്ന ചില്ലു പാത്രത്തിൽ, വെളിച്ച ക്രമീകരണങ്ങളുടെ ഒത്ത നടുക്ക് ആഷസ് ട്രോഫി... ലോകം ഏറ്റവും കൂടുതൽ കൊണ്ടാടിയ ക്രിക്കറ്റ് വൈരത്തിന്റെ യഥാർത്ഥ കാരണം...കളിമണ്ണിൽ തീർത്ത ഈയൊരൊറ്റ കോപ്പക്കു വേണ്ടിയാണ്  കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി ഇംഗ്ലണ്ടുംഓസ്‌ട്രേലിയയും പോരടിക്കുന്നത്...എന്നിട്ടവർക്കു കിട്ടുന്നതോ അതിന്റെയൊരു ചെറു മാതൃക മാത്രവും... ആഷസിൽ ഓസ്‌ട്രേലിയ വല്ലാതങ്ങു അധീശത്വം കാട്ടിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ യഥാർത്ഥ ആഷസ് തങ്ങൾക്കു തരണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പലവട്ടം അപേക്ഷിച്ചതാണ്... പക്ഷെ മറ്റെന്തിനേക്കാളും വില മതിക്കുന്ന ഈ ചെറുകോപ്പാ വിട്ടു നൽകാൻ MCC അധികൃതർ ഒരിക്കലും തയ്യാറായിരുന്നില്ല ...
ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച കളിക്കാരെ പരിചയപ്പെടുത്തും ഓരോ അലമാരയും... അതിലേറ്റവും മുഖ്യം സച്ചിന്റേതാണ്... കയ്യിലൊരു ക്രിക്കറ്റ് ബോളുമായി ലോർഡ്സിന്റെ ഒത്ത നടുക്ക് നിൽക്കുന്ന ഒരു പൂർണകായ ചിത്രം...കൂടെ വിവരണവുമുണ്ട്.... ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കാളിക്കാരിലൊരാൾ  എന്ന വിശേഷണം...പിന്നെ വിവിയൻ റിച്ചാർഡ്‌സ്,ബ്രയാൻ ലാറ,ഷെയിൻ വോൺ,റിക്കി പോണ്ടിങ്,ആദം ഗിൽക്രിസ്റ് തുടങ്ങി ജൂലൻ ഗോസാമി വരെയുള്ള മഹാരഥന്മാരുണ്ട് ചുവരിൽ.... ട്രോഫികളിൽ ഏറ്റവും പ്രധാനം പ്രുഡൻഷ്യൽ കപ്പ് ആണ്... ഇന്ത്യയിലേക്ക് പടികയറി വന്ന ആദ്യ ലോക കിരീടം... ഇന്ത്യയിലെ കളിയാരാധകൻ എന്ന നിലക്ക് ഈ വിലമതിക്കാൻ ആവാത്തതാണ്...കാരണം..ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം 1983 ജൂൺ 25നു മുൻപും ശേഷവുമെന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നു....1983ഇൽ ഇംഗ്ലണ്ടിൽ മൂന്നാമത് ഏകദിന ലോകകപ്പിനെത്തുമ്പോൾ കപ്പ് നേടാൻ ഏറ്റവും സാധ്യത കുറഞ്ഞ ടീമായിരുന്നു ഇന്ത്യ...മുൻപ് നടന്ന രണ്ടു ലോകകപ്പിലും മുത്തമിട്ടു വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി വാണ കാലം... വെസ്റ്റിൻഡീസും ഓസ്‌ട്രേലിയയും സിംബാവെയും അടങ്ങിയ ഗ്രൂപ്പിൽ രണ്ടാമതെത്തി സെമിയിൽ കടന്ന ഇന്ത്യ അവിടെ ആതിഥേയരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ചു... ഒടുവിൽ തുടർച്ചയായ മൂന്നാമതും കലാശപ്പോരിനിറങ്ങിയ വെസ്റ്റിൻഡീസിനെ  നേരിടുമ്പോൾ ക്രിക്കറ്റ് വാത് വെപ്പുകാരോ..കളിയെഴുത്തുകാരോ ചെറുമീനുകളായ ഇന്ത്യക്കൊരു സാധ്യതയും കൽപ്പിച്ചിരുന്നില്ല...മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഗാർനറും  മാർഷെലും ഹോർഡിങ്ങുമടങ്ങിയ വെസ്റ്റിൻഡീസിനെ ലോകോത്തര പേസ്നിര,വെറും 183 റൺസിന്‌ ചുരുട്ടിക്കെട്ടി...റിച്ചാർഡ്സും ഗ്രീനിഡ്ജും ലോയിഡുമൊക്കെ അടങ്ങുന്ന വെസ്റ്റിൻഡീസിന് 60 ഓവറിൽ 183 എന്നത് വളരെ നിയസ്സാരമായ സ്കോർ ആയിരുന്നു...രണ്ടാമിന്നിങ്സിന്റെ തുടക്കത്തിൽ കപിൽ  പറന്നെടുത്ത രണ്ടു ക്യാച്ചുകൾ (വിവിയൻ റിച്ചാർഡിന്റെയും ക്ലൈവ് ലോയിഡിന്റെയും) മത്സരഗതിയെ മാറ്റിമറിച്ചു...പിന്നീട് പല്ലും നഖവും ഉപയോഗിച്ച് ആഞ്ഞടിച്ച കപ്പിലും ചെകുത്താന്മാരും 52 ഓവറിൽ വെറും 140 റൺസിന് അതികായരായ വെസ്റ്റിൻഡീസിനെ ഓൾ ഔട്ട് ആക്കി...ഇന്ത്യക്ക്  43 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം...അന്ന് ലോക ചാമ്പ്യന്മാരായ ഇന്ത്യയെക്കുറിച്ചു ഇംഗ്ലണ്ടിലെ പാണന്മാർ ഇന്നും പാടി നടക്കുന്ന ചില കഥകളുണ്ട്... ആദ്യ ഇന്നിങ്സിൽ 183 റൺസിന്‌ ഇന്ത്യ ഓൾഔട്ട് ആയപ്പോൾ കാളി തോൽക്കുമെന്നുറപ്പിച്ച ഇന്ത്യൻ കളിക്കാരുടെ ഭാര്യമാർ സ്റ്റേഡിയം വിട്ടെന്നും രണ്ടാമിന്നിങ്സിൽ അവരുടെ ഭർത്താക്കന്മാർ വെസ്റ്റിൻഡീസിനെ മലർത്തിയടിക്കുമ്പോൾ അവൾ ലണ്ടൻ തെരുവുകളിൽ അവസാനവട്ട ഷോപ്പിങ്ങിൽ ആയിരുന്നെന്നും... കളിക്ക് ശേഷം ഇന്ത്യൻ താരങ്ങളിലൊരാൾ ഓടിച്ചെന്നു ലോയിഡിന്റെ മുറിയിൽ മുട്ടിയതാണ് മറ്റൊന്ന്...വിജയമാഘോഷിക്കാൻ ഷാംപെയ്ൻ ആയിരുന്നു ആവശ്യം..ജയിക്കുമെന്നവർ പോലും വിശ്വസിച്ചിട്ടില്ലാത്തതിനാൽ ഒരു കുപ്പി ഷാംപൈൻ പോലും അവർ വാങ്ങി വെച്ചിട്ടില്ലായിരുന്നത്രെ... കഥകൾ എന്ത് തന്നെയായാലും ഈ വിജയത്തിന് ശേഷം ഇന്ത്യൻ തെരുവുകളിലെങ്ങും ക്രിക്കറ്റ് ആരവങ്ങളുയരാണ് തുടങ്ങി...ആണും പെണ്ണും ക്രിക്കറ്റ് ബാറ്റും ബോളുമായി തെരുവിലേക്കിറങ്ങി... അങ്ങനെ ഏഷ്യയുടെ,വിശിഷ്യാ ഇന്ത്യയുടെ ക്രിക്കറ്റ് വളർച്ചക്ക് ഈ വിജയം നാന്ദ്യം കുറിച്ചു....ഈ വെള്ളിക്കപ്പു കണ്ടു കൊതി തീർന്നില്ല എങ്കിലും ഞങ്ങൾ മ്യൂസിയത്തിൽ നിന്നിറങ്ങി.. .ഇനി ലോർഡ്‌സ് സ്റ്റേഡിയത്തിലേക്കാണ്...ആദ്യം ഞങ്ങൾ ആനയിക്കപ്പെട്ടതു ലോങ്ങ് റൂമിലേക്കാണ്... കളി ദിവസങ്ങളിൽ മുകളിൽ ഇരുവശത്തുമുള്ള ഡ്രസിങ് റൂമുകളിൽ നിന്ന് കളിക്കാർ ഇറങ്ങി വരുന്നയിടം... അപ്പോൾ അവരെ സ്വീകരിക്കാൻ MCC അംഗങ്ങൾ അവിടെ സന്നിഹിതരായിട്ടുണ്ടാവും... MCC  അംഗമാവുകയെന്നാൽ ചെറിയ കളിയല്ല... കാരണം അവർ അംഗസംഖ്യ പരമാവധി 18000 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.... രണ്ടുലക്ഷത്തിലേറെപ്പേർ അംഗമാകാൻ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള MCCയിൽ അംഗമാകണമെങ്കിൽ ചുരുങ്ങിയത് 25 - 30 വര്ഷം കാത്തിരിക്കേണ്ടി വരും...ക്രിക്കറ്റിലെ നിയമങ്ങൾ രൂപകൽപ്പന ചെയ്യാൻ അധികാരമുള്ള MCCയെപ്പറ്റി സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത രണ്ടു നൂറ്റാണ്ടു പിന്നിട്ട ക്ലബ് ചരിത്രത്തിലെ ആദ്യത്തെ ബ്രിട്ടനേതര പ്രസിഡന്റായി കുമാർ സംഗക്കാര നിയമിക്കപ്പെടുന്നു എന്നതാണ്...
ലോങ്‌റൂമിലെ ഒരുപാട് ചിത്രങ്ങളിൽ ഒന്നിന് അത്രയും പ്രാധാന്യമുണ്ട്...രണ്ടു നൂറ്റാണ്ടു മുൻപ് ലണ്ടനിൽ ജീവിച്ചിരുന്ന ഒരു ഇടത്തരം ബിസിനസ്സുകാരൻ...പേര് തോമസ് ലോർഡ്...ഇദ്ദേഹത്തിന്റെ പേര് സ്മിത്ത് എന്നോ ജോൺ എന്നോ ആയിരുന്നെങ്കിൽ മനോഹരമായ ഈ പുൽതകിടിയെ നമ്മൾ മറ്റൊരു പേരിൽ വിളിക്കേണ്ടി വന്നേനെ..അതെ,ലോർഡ്‌സിന്റെ യഥാർത്ഥ അവകാശി...തോമസ് ലോർഡ്... ഈ തറവാടിന്റെ കാരണവർ...
ഇനി നേരെ ഹോം ഡ്രസിങ് റൂമിലേക്ക്. അവിടെ ഹാൾ ഓഫ് ഫെയിമിൽ ലോർഡ്‌സിൽ സെഞ്ചുറി അടിച്ചതും അഞ്ചു വിക്കെറ്റ് കൊയ്തതുമായ ഇംഗ്ലീഷുകാരുടെ പേരുകൾ... ഓരോ കളിക്കാരുടെയും സീറ്റുകൾ വരെ ഗൈഡ് കൃത്യമായി വിവരിച്ചു തന്നു.... പിന്നെ ബാൽകണിയിലേക്ക്, അവിടുന്ന് ഗ്രൗണ്ടിന്റെ ഫോട്ടോ പകർത്താം.. സെൽഫി എടുക്കാം... പക്ഷെ,എനിക്ക് പ്രിയം വലതു വശത്തെ മറ്റൊരു ഗ്യാലറിയാണ്... കാരണം വഴിയേ പറയാം. 25 വർഷം പിന്നിട്ട   മാതൃകയാണ് ഈ പവലിയൻ..ബാക്കിയൊക്കെ ഓരോ കാലങ്ങളിൽ പൊളിച്ചു പണിതവയാണ്... ഇനി പോകുന്നതിന് എവേ  ഡ്രസിങ് റൂമിലേക്കാണ്...ഇവിടുത്തെ ഹാൾ ഓഫ് ഫെയിമിൽ സന്ദർശക ടീമുകളിലെ സെഞ്ചുറിയും അഞ്ചു വിക്കറ്റുനേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്... ഈ ലിസ്റ്റ് ശ്രദ്ധേയമാവുന്നത് അസാന്നിധ്യങ്ങളുടെ പേരിലാണ്...
സെഞ്ചുറികളുടെ ലിസിറ്റിൽ സുനിൽ ഗവാസ്ക്കറിന്റെയോ ബ്രയാൻ ലാറയുടെയോ ജാക്വിസ് കാലിസിന്റെയോ എന്തിന്, സച്ചിൻ തെണ്ടുൽക്കറിന്റെയോ പേരില്ല...ടെസ്റ്റിൽ മികവ് കാട്ടിയ ബൗളർമാരുടെ ലിസ്റ്റിലോ അംബ്രോസും  മുരളീധരനും ഷെയിൻ വോണും  അനിൽ കുംബ്ലെയുമില്ല.. വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ... ഇനി ഇവിടുത്തെ ബാൽക്കണിയിലേക്ക്... ഇന്ത്യ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന രണ്ടു മഹാവിജയങ്ങളുടെ ഓർമ്മകൾ പേറുന്ന ഇടം... ഓർക്കുന്നുവോ ലോർഡ്സിലെ  ഈ ബാൽകണിയിൽ കപ്പുമായി  നിൽക്കുന്ന കപിലിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം... ക്രിക്കറ്റ് ന്റെ സ്നേഹിക്കുന്ന എല്ലാ കളിയാരാധകരുടെയും മനസ്സിലെ ഒളി മങ്ങാത്ത ചിത്രം.. ഇനി ഒന്ന് കൂടിയുണ്ട്.. നാറ്റ് വെസ്റ്റ് ട്രോഫിയിലെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം ഷർട്ട് ഊരി വീശുന്ന കൊൽക്കത്തയിലെ രാജകുമാരന്റെ...ഷർട്ടൂരി വീശുക മാത്രമല്ല...ശേഷം ലോങ്ങ് റൂമിൽ കൂടി ഇറങ്ങിയോടി ഗ്രൗണ്ട് ഇത് വരെയെത്തിയ ദാദക്ക് അന്ന് ഫൈൻ  ഇനത്തിൽ നഷ്ടമായത് മുഴുവൻ മാച്ച് ഫീ ആണ്.. കാരണം..ലോർഡ്സിന്റെ ചരിത്രത്തിൽ അന്നുവരെ ആരും അവിടെ അർദ്ധനഗ്നരായി പ്രവേശിച്ചിട്ടില്ല... പക്ഷെ അന്ന് ദാദ നടന്നു കയറിയത് ലക്ഷക്കണക്കിന് ഇന്ത്യൻ ഹൃദയങ്ങളിലേക്കാണ്...  കൈഫും യുവ്രാജ്ഉം അന്ന് ഇന്ത്യയെ വലിച്ചടുപ്പിച്ചത് ലോകകപ്പിന് ശേഷമുള്ള ഏറ്റവും തിളക്കമുള്ളൊരു മഹാവിജയത്തിലേക്കാണ്... അതെ അതേ  ബാൽക്കണിയിലാണ്.. പലകുറി സെൽഫി എടുത്തു..ഇനി പതുക്കെ ഗാലറിയിലേക്ക്....
ഇന്ത്യയിലെ  ക്രിക്കറ്റ് സ്റ്റേഡിയങ്ങളുമായി താരതമ്യം ചെയ്താൽ  ചെറുതാണ് ലോർഡ്‌സ്... മുപ്പതിനായിരം മാത്രം ഇരിപ്പിടങ്ങൾ...പവലിയന്റെ  വലതു വശത്തു ബൗളേഴ്‌സ് ബാറിന് മുന്നിലുള്ള മാണി പ്രസിദ്ധമാണ്... ക്രിക്കറ്റ്  ലോകത്തെ ഏറ്റവും പ്രശസ്തനായൊരാൾ കളി  തുടങ്ങുന്നതിനു അഞ്ചു മിനിറ്റ് മുൻപ് ഈ മാണി മുഴക്കും.... അതിനുള്ള നിയയോഗം അവർക്കുള്ളൊരദരവാണ്.... ഇന്ത്യയിൽ നിന്ന് ഗാവസ്‌കർ,കപിൽ, ഗാംഗുലി,ദ്രാവിഡ്..മഞ്ജരേക്കൻ എന്നിവർക്ക് മാത്രമേ ഇത് വരെ ഇതിനുള്ള അവസരം ലഭിച്ചിട്ടുള്ളൂ...
മഴ പെയ്തു തോർന്നാൽ അപ്പോൾ തന്നെ കളി  തുടങ്ങാൻ സാധിക്കുന്ന ലോർഡ്‌സ് മൈതാനത്തിന്റെ ചരിവ് ലോക പ്രസിദ്ധമാണ്... രണ്ടര മീറ്റർ വരെയാണ് മറുവശത്തെ അപേക്ഷിച്ചു വടക്കു പടിഞ്ഞാറ് വാസത്തിന്റെ ചരിവ്... ഇത് ബൗളർമാർക്ക് കൊടുക്കുന്ന സഹായം ചില്ലറയല്ല...ഇരു വശത്തു നിന്നും അകതോട്ടും പൗരതോട്ടും പന്തിനെ മൂവ് ചെയ്യിക്കാൻ ഈ ചരിവ് സഹായിക്കുന്നു....
ഇനി പോകുന്നത് മീഡിയ സെന്ററിലേക്കാണ്...സെമി മോണോ കോക്ക് എന്ന പ്രത്യേക ഡിസൈൻ കൊട്നു ലോക ശ്രദ്ധയാകര്ഷിച്ചതാണ് ഇവിടുത്തെ മീഡിയ സെന്റർ...ലോർഡ്‌സിന്റെ ഇന്നത്തെ ഐക്കനും അത് തന്നെ... 1999 ലെ ലോകകപ്പിന്  മുന്നോടിയായി പണി കഴിപ്പിച്ച ഇവിടെ  നൂറുകണക്കിന് മാധ്യമ പ്രവർത്തകർക്ക് ഒരേ സമയം ഇരിക്കാനാകും..പൂർണമായും അലുമിനിയത്തിൽ പണി തീർപ്പിച്ച ഈ മാതൃക ലോകത്തിലെ തന്നെ ഇതരത്തിലാദ്യത്തെതും  മികച്ച വാസ്തു  മാതൃകക്കുള്ള റിബാ സ്റ്റെർലിങ്  പ്രൈസ് നേടിയതുമാണ്.... ശേഷം, ക്ലബ് സ്റ്റോറിലേക്ക്... എന്നെന്നും ഓർമ്മിക്കാൻ സുവെനീർ ആയി ലോർഡ്‌സ് എന്നെഴുതിയ ഒരു കപ്പും കീ ചെയിനും വാങ്ങി തിരിച്ചിറങ്ങി...പുറത്തു ലോർഡ്‌സിന്റെ ഇരുന്നൂറാം വാർഷികത്തിന്റെ ഓർമ്മചിത്രങ്ങൾ...
കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ചരിത്രം...ഇന്നോളം ക്രിക്കറ്റിനെ കുറിച്ചറിഞ്ഞതെല്ലാം ഇവിടുത്തെ മണ്ണിനോട് ചേർത്ത് വായിച്ചവ....ലോർഡ്‌സിലെ ഇതിഹാസങ്ങൾ അവസാനിക്കില്ലെന്നാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലും നമ്മളോട് വിളിച്ചു പറഞ്ഞത്...ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്തത്ര വെറും വാശിയും നിറഞ്ഞ മത്സരം.. മത്സരം കഴിഞ്ഞിട്ടും സൂപ്പർ ഓവർ എറിഞ്ഞിട്ടും തോൽക്കാൻ തയാറാകാഞ്ഞ വില്യംസന്റെ  ന്യൂസിലന്റിനെ ബൗണ്ടറികളുടെ എണ്ണം കൊണ്ട് വീഴ്ത്തി ആതിഥേയൻ കപ്പുയർത്തിയപ്പോൾ,ലോർഡ്‌സ് ഇംഗ്ലണ്ടിന്റെ ലോകകപ്പുകളുടെ  ശാപമോക്ഷം കിട്ടിയ ദേവഭൂമിയായി.... .സ്റ്റോക്സ് എന്ന പടയാളി ആരാധകരുടടെ കൺകണ്ട ദൈവവും.. പിന്നെയും മാന്ത്രികതകൾ കാത്തു വെച്ച് ലോർഡ്‌സ് കാത്തിരിക്കുകയാണ്..അടുത്ത കളി  മുഹൂർത്തതിനായി... 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....