ഒരെല്ലു കൂടുതലുള്ള വെയിൽസ്..

 സ്നോഡന്റെ മടിത്തട്ടിൽ നിന്നും ലാൻഡുനോ(Llandudno)യിലേക്കാണ് യാത്ര.. സ്ഥലപ്പേരുകളിലൊക്കെയും കൂടുതലുള്ള ഒരെല്ലു("L") തന്നെയാണ് പ്രശ്‍നം.. വെയിൽസിലെ സ്ഥലപ്പേരുകളിൽ ഇത് സർവ്വ സാധാരണമാണ് താനും.. ഇംഗ്ലീഷിൽ "sh" എന്നതിന് സമാനമായ ഉച്ചാരണമാണ് "ll" നു വെൽഷ് ഭാഷയിൽ.. സ്നോഡൻ മലനിരകൾ പിന്നിട്ട് ചെറുപട്ടണമായ ലാൻഡുനോയിലേക്ക് അടുക്കും തോറും കാറ്റും മഴയും ശക്തി പ്രാപിച്ചു കൊണ്ടിരുന്നു.. കടൽത്തീരത്തോടു ചേർന്നൊരിടത്ത് വണ്ടിയൊതുക്കി പുറത്തിറങ്ങി.. മഴയും തണുത്ത കാറ്റുമുണ്ട്.. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ലാൻഡുനോ പിയർ ആണ് പ്രധാന ആകർഷണം.. പിയറിലൂടെ നടക്കുമ്പോൾ  സമാന്തരമായി, കടലിന്റെ ആഴങ്ങളിലേക്കിറങ്ങി നിൽക്കുന്ന മരത്തിൽ നിർമ്മിച്ച മറ്റൊരു കടൽപ്പാലം കാണാം..

വെൽഷ് തീരങ്ങളുടെ രാജ്ഞിയെന്ന ഖ്യാതിയുള്ള ഇവിടുത്തെ പടിഞ്ഞാറൻ കരയിൽ, കടലിനഭിമുഖമായി നിൽക്കുന്ന റിസോർട്ടുകളുടെ നീണ്ടനിര തന്നെ കാണാം.. വിശാലവും അത്യധികം വൃത്തിയുള്ളതുമായ കടൽത്തീരം.. ഓറഞ്ച് അലേർട് പ്രഖ്യാപിച്ചത് കൊണ്ടാണോ എന്നറിയില്ല, തീരവും പിയറും തീർത്തും വിജനമാണ്.. മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും കാറ്റ് അതി ശക്തമാണ്.. യാത്രക്കാരെ കയറ്റിയിറക്കാൻ കപ്പലടുക്കാൻ പാകത്തിന് തയ്യാറാക്കിയ പിയറിലൂടെ നടക്കുമ്പോൾ കാറ്റു പരാതിക്കൊണ്ടുപോകുമോ എന്ന് പോലും ഭയപ്പെട്ടു.. 700 മീറ്റർ കടലിലേക്കിറങ്ങിക്കിടക്കുന്ന ഇവിടം വെയിൽസിലെ ഏറ്റവും വലിയ പിയർ എന്ന ഖ്യാതി ഉള്ളതാണ്.. കാറ്റും, തണുപ്പും കൂടുതൽ സമയം അവിടെ തങ്ങാൻ അനുവദിച്ചില്ല ..
ലാൻഡുനോയ്ക്ക് സമീപം കടലിലേക്ക് തള്ളി നിൽക്കുന്ന മലയിടുക്കാണ് ഗ്രേറ്റ് ഓറം(Orme). കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ചെങ്കുത്തായ മലയിടുക്കുകൾക്കിടയിലൂടെ ഒരു ഒറ്റവരിപ്പാതയുണ്ട്.. അങ്ങോട്ട് പോകാൻ അനുമതി വേണമോ എന്നറിയില്ല, എങ്കിലും പറ്റുന്നിടത്തോളം പോകാൻ തീരുമാനിച്ചു വണ്ടിയെടുത്തു.. ചെങ്കുത്തായ മലയിടുക്കിന്റെ ഓരോ തിരിവിലും പാറക്കല്ലുകൾ ഉരുണ്ടു വീണേക്കാമെന്ന മുന്നറിയിപ്പ് ബോർഡുകളുണ്ട്.. ഓരോ വളവുകളും സമ്മാനിക്കുന്നത് അതി മനോഹര കാഴ്ചയാണ്.. പഴുത്തു നിൽക്കുന്ന വിവിധയിനം ചെടിയിലകളാൽ  മഞ്ഞയും ഓറഞ്ചും ചുവപ്പും ഇടകലർന്നു നിൽക്കുന്ന നിറമാണ് മലഞ്ചെരുവിനൊക്കെയും.. അതിനു കീഴെ നീലയും പച്ചയും ചേർന്ന നിറത്തിൽ ഐറിഷ് കടലും അതിനോട് ചേർന്ന തീരത്തിന് ചുണ്ണാമ്പു കല്ലിന്റെ വെളുത്ത നിറവും.. അതിമനോഹരമായ വ്യൂ പോയിന്റിൽ ഇറങ്ങി ഫോട്ടോ എടുക്കാൻ ചെറിയൊരാഗ്രഹം.. കാറിന്റെ ജനൽച്ചില്ലു താഴ്ത്തിയതും അതിശക്തമായ കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറിപേർ കയറിയ വണ്ടിയെ പിടിച്ചു കുലുക്കി.. ശ്രമം അപ്പോൾത്തന്നെ ഉപേക്ഷിച്ചു.. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും മേഞ്ഞു നടക്കുന്ന ഒരുപറ്റം കാശ്മീരി ആടുകളെ കണ്ടു.. ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് പേർഷ്യൻ രാജാവ് വിക്ടോറിയ രാജ്ഞിക്ക് ഉപഹാരമായി നൽകിയ കാശ്മീരി ആടുകളുടെ പിന്മുറക്കാരായി ഇരുന്നൂറോളം ആടുകൾ ഇന്നും ഗ്രേറ്റ് ഓറമിൽ  ഉണ്ട്.. ഇവയുടെ രോമം ഉപയോഗിച്ചാണത്രെ ലോകത്തിലെ ഏറ്റവും വിലകൂടിയ കമ്പിളിപ്പുതപ്പുകൾ നിർമ്മിക്കുന്നത്.. ഏകദേശം മൂന്നര മൈൽ വരുന്ന മലയിടുക്കുകൾ കയറിയിറങ്ങി ഞങ്ങൾ തുടങ്ങിയിടത്തു തിരിച്ചെത്തി.. സമയം അസ്തമയത്തോടടുക്കുന്നു.. മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്ന "B & B" യിൽ ആതിഥേയർ ഞങ്ങളെ കാത്തിരിപ്പുണ്ട്.. ഹോം സ്റ്റേ ആണ്.. ഹാർദ്ദവമായ സ്വീകരണം.. മുകളിലത്തെ 2 മുറികളും അടുക്കളയും സിറ്റ്ഔട്ടും ഞങ്ങൾക്കായി വിട്ടുനൽകി അവർ ഒറ്റമുറിക്കുള്ളിലൊതുങ്ങി.. നല്ല തണുപ്പുണ്ട്.. അത്താഴത്തിനു ശേഷം ഞങ്ങൾ വേഗം തന്നെ പുതപ്പിനുള്ളിലേക്ക് നൂണ്ടു.. കോൺവി കാസിലും ആംഗിൾസിയുമാണ് നാളത്തെ പ്ലാൻ.. കണ്ടത് മനോഹരം.. കാണാത്തത് അതിമനോഹരം എന്നല്ലേ, സുന്ദര സ്വപ്നത്തിൽ എപ്പോഴോ മയങ്ങിപ്പോയി..  

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....