മഴക്യാമ്പ് @ മാടായിപ്പാറ

മഴയും മാടായിപ്പാറയും... ആസ്വാദ്യമാകുമെന്നുറപ്പുള്ള ഈ ഒരു രുചിക്കൂട്ടാണ് മഴ ക്യാംപിൽ കൊണ്ടെത്തിച്ചത്... സീക്കും മലബാർ നാച്ചുറൽ ഹിസ്റ്റൊറിക് സൊസൈറ്റിയും ചേർന്നു സംഘടിപ്പിച്ച മഴ ക്യാംപിലേക്ക് പുറപ്പെടാൻ കൊച്ചിയിൽ നിന്നിറങ്ങും വരെ മഴയുടെ പൊടി പോലുമുണ്ടായിരുന്നില്ല കാണാൻ.. 
"തണലു കിട്ടാൻ തപസ്സിലാണിന്നിവിടെയെല്ലാ മലകളും 
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകൾ സർവതും..." 
എന്ന് ഏതോ കവി പാടിയില്ലേ, ഇത് തന്നെ അവസ്ഥ... 

പക്ഷെ, ബസ്‌ തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി എത്തിയപ്പോഴേക്കും കളി മാറി... ഒടുവിൽ ക്യാംപ് തീർന്നപ്പോഴേക്കും "പെരുമഴക്യാംപെ"ന്നു പേരു മാറ്റേണ്ട സ്ഥിതി വരെയായി... 
മാടായിപ്പാറയിലേക്ക് കുന്നു കയറുമ്പോൾ വരെ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... മഴ കൊള്ളണം..  മേനി കുളിർക്കെ... മനം കുളിർക്കെ.... 
ആദ്യത്തെ ഒത്തുചേരലിനിടെ പദ്മനാഭൻ മാഷ്‌ പറഞ്ഞു.. മാടായിപ്പാറയിലെ ഓരോ കുഴികളിലും സൂക്ഷിച്ചു നോക്കണമെന്ന്... അവിടെ പിറവി കാത്തു കിടക്കുന്ന ഒരായിരം വിത്തു കാണാമെന്ന്... മഴയെ മാത്രം മനസ്സിൽ ധ്യാനിച്ച്, അനന്തവിഹായസ്സിലേക്ക് കണ്‍തുറക്കാൻ.., കുഞ്ഞിളംകാറ്റിനെ പുൽകുന്നൊരു കുഞ്ഞിലയാവാൻ...,  മധുവൂറുന്നൊരു പൊൻപൂവാകാൻ.., അടുത്ത ജന്മത്തിലേക്ക് ഒരായിരം വിത്തിനെ അവശേഷിപ്പിച്ച് സ്മൃതിയിലേക്ക് പിന്മാറാൻ, കൊതിക്കുന്ന ജീവ സ്പന്ദനങ്ങളെ പറ്റി... അപ്പോൾ എന്റെ മനസ്സിൽ മഴ പെയ്യുകയായിരുന്നു... ജനി കാത്തിരുന്ന ഒരായിരം മുളവിത്തുകൾക്ക് മേൽ മഴ തിമിർത്തു തന്നെ പെയ്തു... പിന്നെ ഞങ്ങൾ മണ്ണിലേക്കിറങ്ങി... മാടായിക്കാവിലമ്മയുടെ തിരു മുറ്റത്തേക്ക്... 
ചെങ്കൽ പരപ്പിൽ ചമ്രം പടിഞ്ഞിരുന്ന് നാവു നീട്ടി ഒരു മഴത്തുള്ളിയെ വായിലോട്ടെടുത്തപ്പോൾ അതിനു പരിശുദ്ധിയുടെ തണുപ്പ്... അടുത്ത തലമുറയിലെ ഒരു പോക്കാച്ചിത്തവള ബാക്കിയാവാൻ വേണ്ടി നാലായിരം മുട്ടകളിടേണ്ടി വരുന്ന അമ്മത്തവളയുടെ കഥ അതിജീവനത്തിന്റെ സങ്കീർണതകളിലേക്ക് വിരൽ ചൂണ്ടി... 
ഏഴിമലയുടെ താഴ്വാരത്ത് ഒരായിരം ഏക്കറിൽ ഇടനാടൻ ചെങ്കൽ കുന്നിനാൽ തീർത്ത ഒരു കൊച്ചു പീഠഭൂമി.... ചരിത്രവും ഭൂമിശാസ്ത്രവും അതിന്റെ എല്ലാ സവിശേഷതകളും ഒളിച്ചു വച്ചയിടം... മൂഷിക രാജവംശത്തിന്റെ ആസ്ഥാനം... പിന്നീട് കോലത്തിരിയുടെയും.... കോട്ടയും കൊത്തളങ്ങളും മണ്‍മറഞ്ഞെങ്കിലും ചരിത്രത്തിലേക്ക് കൈപിടിക്കാൻ 1783 ൽ വിദേശികൾ പണിത ഗസ്റ്റ് ഹൌസ് ബാക്കി... അവിടെയാണ് ഞങ്ങൾ തങ്ങിയതും... ഒരുപക്ഷെ ഹെർമൻ ഗുണ്ടർട്ടും വില്ല്യം ലോഗനുമൊക്കെ തങ്ങിയ അതേ മുറിയിൽ... 
സസ്യ ജീവജാല വൈവിധ്യങ്ങളാൽ സമ്പന്നമാണ് മാടായിപ്പാറ... ശാസ്ത്ര നാമങ്ങളിൽ ആവർത്തിച്ചു കണ്ട "മാടായിപ്പാറൻസ്" എന്നാ വാചകം പുളകം കൊള്ളിച്ചു... സസ്യങ്ങളിൽ ഒൻപതോളം വകഭേദങ്ങൾ ഇവിടെ മാത്രം കണ്ടെത്തിയിട്ടുണ്ടത്രേ... 
ടോർച്ചും കാമറയുമെടുത്ത് പാതിരാത്രിയിൽ തവളകളെ തേടിയിറങ്ങിയത് അവിസ്മരണീയമായി... തവള ഇണയെ ആകർഷിക്കുന്നതും ഇണ ചേരുന്നതും വരെ കാമറയിൽ പകര്ത്തി... പിന്നെയുറക്കം..

രാവിലത്തെ നടത്തത്തിനു മഴ കൂട്ടുണ്ടായിരുന്നു.... മഴയിൽ ഞങ്ങൾക്കെല്ലാവർക്കും ഒരേ പ്രായമായ പോലെ തോന്നി... അഞ്ചാം ക്ലാസുകാരൻ മുതൽ അൻപതിലെത്തിയവർ വരെ ചെളിവെള്ളം തെറുപ്പിക്കാൻ പരസ്പരം മത്സരിച്ചു... അതിൽ ശാസ്ത്രജ്ഞനും ദന്തഡോക്ടറും കോളേജ് പ്രോഫസ്സെറും സോഫ്റ്റ്‌വെയർ എന്ജിനീയറും പോലീസ് ഓഫീസറും വരെയുണ്ടായിരുന്നു... പക്ഷേ, അന്ന് പെയ്ത മഴയിൽ നമ്മളെല്ലാവരും കുട്ടികളായി... വെറും മഴക്കുട്ടികൾ... 
മഴ പെയ്തു കുതിർന്ന വിത്തുകളൊക്കെ ഒടുവിൽ മുളപൊട്ടാറായി... അറിവുകളുടെ തളിരിലകൾ എങ്ങും പച്ചപ്പു വിടർത്തി... പറഞ്ഞാലും കേട്ടാലും കിട്ടാത്ത ഒരായിരം അറിവുകളും അനുഭൂതികളും അനുഭവിച്ചും ആസ്വദിച്ചും പഠിച്ചപ്പോൾ മാടായിപ്പാറയിലെ ഓരോ കുഴികളിലും കണ്ട മുളവിത്തുകൾ എന്റെ മനസ്സിലുമുണ്ടെന്നു തോന്നി... 
"മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ 
ചിലതുണ്ട് മണ്ണിൻ മനസ്സിൽ " എന്ന ഗാനം കൂടുതൽ അർത്ഥവത്തായി തോന്നി...
                                                                        - നിധി - 

മഴ പെയ്തൊഴിയാത്തൊരു സായന്തനത്തിൽ....


ചിലപ്പോൾ തോന്നും പ്രണയമൊരു ഭ്രാന്തൻ സ്വപ്നമാണെന്ന്.. ഇടവപ്പാതിയുടെ കോരിച്ചൊരിയലിൽ നനഞ്ഞൊട്ടിയ ഇന്നലത്തെ സായന്തനത്തിലും അതുതന്നെയാണെനിക്ക് തോന്നിയതും... പ്രണയമൊരു ഉന്മാദവും മഴ അതിനൊരു അനുപ്രേരകവുമാകുമ്പോൾ ഭ്രാന്തിനു ശക്തി കൂടും... അതുകൊണ്ടാണ് "ഒബ്രോണ്‍" മാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന കുടയെ ബാഗിൽ വച്ച് ഞങ്ങളിരുവരും ഒരു കുടക്കീഴിൽ നടക്കാമെന്ന് വച്ചത്... കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നു കൂട്ടിന്... പാലാരിവട്ടമെത്തിയപ്പോൾ 6.30 കഴിഞ്ഞു... വഴികളിൽ ഇരുട്ടു വീണു.. മഴയ്ക്ക് കാര്യമായ ശമനമൊന്നുമില്ല... അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തെല്ലൊന്നാലോചിച്ച ശേഷം അവൾ പറഞ്ഞു, "നമുക്കു മറൈൻ ഡ്രൈവിൽ പോയാലോ...? മഴ കാണാം...!" ശരിയെന്നു ഞാനും പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു... ബസിൽ കാര്യമായ തിരക്കൊന്നുമുണ്ടായില്ല... മഴയേറെ നനഞ്ഞെങ്കിലും പവർ കട്ടിനു മുൻപേ വീടണയണമെന്നുള്ള കുറേ ജോലിക്കാർ മാത്രമായിരുന്നു അതിൽ... 

കൊച്ചി സുന്ദരിയാണ്... രാത്രിയിൽ അതിലേറെ... മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിൽ നിന്നും എത്ര തവണ കിന്നാരം പറഞ്ഞിരിക്കുന്നു... എങ്കിലും പ്രണയം പൊഴിക്കുന്ന ഈ മഴയിൽ ആദ്യമായാണ്‌... വരിവരിയായി വിളക്കുകാലുകൾ പ്രകാശം ചൊരിഞ്ഞു നിരന്നു നിന്നിരുന്നെങ്കിലും വാക് വേ വിജനമായിരുന്നു... കായലിൽ നങ്കൂരമിട്ട കപ്പലുകളിൽ നിന്നുമുള്ള വെളിച്ചം താഴെ വെള്ളത്തിൽ പ്രതിരൂപം വരയ്ക്കാൻ ശ്രമിച്ചെങ്കിലും ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളിയും അതിനു വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നു... കായലിനഭിമുഖമായുള്ള മരബഞ്ചിൽ തണുത്തു വിറച്ചിരുന്നപ്പോഴാണ് ഐസ്ക്രീം കഴിക്കാൻ തോന്നിയത്... അവളുടെ ഫേവറൈറ്റ് ചോക്കലേറ്റ്... എന്റേത് സ്പാനിഷ്‌ ഡിലൈറ്റും..  ഓരോ സ്കൂപ്പു വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ അതാ വീണ്ടും മഴ... സമയം 7.45. അവസാന ബസിനു ഇനിയും അരമണിക്കൂർ സമയം ബാക്കിയുണ്ട്... തനുത്തോരൈസ്ക്രീമിനു പുറകെ ചൂട് കടലയും വാങ്ങി നടന്നു... മേനക മുതൽ ഹൈകോർട്ട് വരെ... പിന്നെ തിരിച്ചും..   

ഇതാണ് ഭ്രാന്ത്... അത്യാവശ്യം മുഴുത്തതു തന്നെ... ഹണിമൂണിനു സ്വിറ്റ്സർലാൻഡിൽ പോകണം... ചുരുങ്ങിയ പക്ഷം കാശ്മീരിലോ ആൻഡമാനിലോ എങ്കിലും എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷം തന്നെ അവൾ പറയും, ഈ മഴയും ഒന്നിച്ചുള്ള നടപ്പും കുഞ്ഞു കുഞ്ഞു കാര്യങ്ങളുമൊക്കെയല്ലേ ജീവിതത്തിൽ എറ്റവും സന്തോഷകരമായിട്ടുള്ളതെന്ന്.. ഒരു കാർ വാങ്ങണം.. അതാവും യാത്രകൾക്ക് സുഖം എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷമാണ് പറഞ്ഞത് പെരുമഴയത്തുള്ള ബൈക്ക് റൈഡുകൾ എന്ത് സുന്ദരമായിരിക്കുമെന്നു... പിന്നീട് പറഞ്ഞതോ എന്നും മഴയിൽ ഇത്രയേറെ പ്രണയത്തോടെ ഇങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിലോ എന്ന്... 


ഭ്രാന്തൻ സ്വപ്നങ്ങളും ഭ്രമകൽപനകളും പറഞ്ഞും തിരുത്തിയും വീണ്ടും പറഞ്ഞും കണക്കു കൂട്ടിയും വന്നപ്പോഴേക്കും ബസ്‌ വന്നു... എങ്കിലും ഈ ദിനം അവിസ്മരണീയമാവാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു... മെട്രോ ജോലി നടക്കുന്ന നോർത്ത് മേൽപ്പാലത്തിൽ കയറാനൊരുങ്ങിയപ്പോഴേക്കും ബസ്‌ നിന്നു... പാപ്പാന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും അവൾ അനങ്ങിയില്ല... പിന്നെയാ മഴയത്ത് ഞാനും കണ്ടക്ടറും ചില സമാന മനസ്കരും ചേർന്ന് ബസ്‌ തള്ളിയപ്പോ... അപ്പോഴാണ്‌ ഞാൻ പ്രണയത്തിന്റെ മായിക ലോകത്തു നിന്നും ജീവിതത്തിന്റെ യാഥാർത്യത്തിലേക്ക് തിരിച്ചെത്തിയത്... ഇത് ജൂണ്‍ മാസമാണെന്നും മഴ പെയ്തു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞതും.... 

                                                                                                        - നിധി -   

ഋതു

എന്ജിനീറിങ്ങിന്റെ അവസാന വര്ഷം.. മുൻപ് പറഞ്ഞിട്ടുള്ളതു  തന്നെ തിരുപ്പൂരിലെ ഒരു കുഗ്രാമത്തിൽ... പ്രോജെക്ടിന്റെ എഴുത്തുകുത്തുകളൊക്കെ കഴിഞ്ഞ് ഒന്ന് ഫ്രീ ആയപ്പോഴാണ് ശ്യാമപ്രസാദിന്റെ "ഋതു" ആദ്യം കണ്ടത്.. പിന്നെ പലകുറി കണ്ടു... ഞങ്ങൾ മൂന്നു പേരെ പോലെതന്നെ വേറെ മൂന്നുപേർ... ശരത്ത്,സണ്ണി,വർഷ...
അവരുടെ ജീവിതം... 


അടുത്ത തവണ നാട്ടിൽ ചെന്നപ്പോ ഞാനതിന്റെ ഒരു കോപ്പി നിനുവിനു കൊടുത്തു.. അമിത്ത് ചെന്നൈയിൽ നിന്നും വന്നപ്പോ അവളത് അവനു കൊടുത്തു... പിന്നെ എനിക്ക് വന്നതൊരു കോണ്‍ഫറൻസ് കോൾ ആയിരുന്നു... ഇടറിയ ശബ്ദത്തിൽ ഇരുവരും കൂടി പറഞ്ഞു..., അവർ പ്രണയിക്കുന്നുവെന്ന്... ഈ പടം കണ്ടതോടെ എന്നോടതു പറയാതെ വയ്യെന്നായെന്ന്.... 

വാക്കുകളില വർണിക്കാനാവില്ല, ആ കഥാപാത്രങ്ങളിൽ  ഞങ്ങളിലോരോരുത്തരുടേയും ആത്മകഥാംശം എത്രമാത്രം നിരഞ്ഞിരുന്നുവെന്ന്... ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും ചിന്തകളും ഋതുവുമായി എത്രമാത്രം സമരസപ്പെട്ടിരുന്നുവെന്ന്. 

വർഷങ്ങൾക്കിപ്പുറം ജീവിതം ഞങ്ങളെപ്പിടിച്ച് വർഷയും സണ്ണിയും ശരത്തുമാക്കി ഒരേ ഐടി കമ്പനിയിൽ കൊണ്ടിരുത്തി... ശരത്തെഴുതിയ പുസ്തകത്തിനു താഴെ കണ്ട അതെ വാചകങ്ങൾ ഇന്നു ഞാൻ നിനുവിന്റെ വാട്സ് ആപ്പ്  സ്റ്റാറ്റസ്സിൽ തൊട്ടറിഞ്ഞു.... 

"Seasons change... Do we..?"

                                                                                                        - നിധി -   

http://en.wikipedia.org/wiki/Ritu_(film)

മിന്നാമ്മിന്നിക്കൂട്ടം


ജീവിതം ഒരു സിനിമാ കഥ പോലെ വിചിത്രമെന്നു പലരും പറയാറുണ്ട്‌.. പക്ഷെ, ചിലപ്പോൾ  ചില സിനിമകൾ ജീവിതവുമായി അത്രയ്ക്കടുത്തു നില്ക്കും... ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടെന്നു പറയാറില്ലേ.. അതുപോലെ..., അവയില ചിലതിനെപറ്റി ഇനി പറയാം..                                                  
                                                  മിന്നാമ്മിന്നിക്കൂട്ടം..

പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു, എല്ലാവരും കൂടി പടത്തിനു പോകാമെന്ന് അമിത്ത്‌ പറഞ്ഞത്.... അങ്ങനെ പോയി കണ്ടതാണ്... ഒരുപറ്റം സുഹൃത്തുക്കൾ..., ഒരേ കമ്പനിയിൽ ജോലി..., പ്രണയവും ജീവിതവുമൊക്കെയായി അങ്ങനെ...അന്ന് ഞങ്ങൾ ഒരു തീരുമാനമെടുത്തു..., ഇതുപോലെ ജീവിക്കണമെന്ന്...ഇപ്പൊ ആറു വർഷം കഴിഞ്ഞു... പണിയെടുത്ത് പ്രാന്തായി ഓഫീസിൽ ഇരിക്കുമ്പോ മോനിറ്ററിന്റെ വലത്തേ കോണിൽ ഒരു പോപ്‌അപ്പ്  തെളിയും.. "Amith Added you in a new conversation.." അപ്പൊ വീണ്ടും മനസ്സിൽ തെളിയും അന്നത്തെ ആ പ്ലസ്ടു കാലവും ഈ മിന്നാമ്മിന്നിക്കൂട്ടവും.(അമിത്തും നിനുവും നേരത്തേ കെട്ടി സിദ്ധാർത്തും മുംതാസുമായി... അഭിയും ചാരുവും(ഞാനും അവളും) ഇപ്പോഴും തല്ലുകൂടിക്കൊണ്ടിരിക്കുന്നു... ഞങ്ങൾ നാലുപേരും ഗ്രൂപ്പ് ചാറ്റ് പിന്നെയും തുടരുന്നു....)
                                                                                                        - നിധി - 
http://en.wikipedia.org/wiki/Minnaminnikoottam