വിംബിൾഡൺ

പത്രത്താളുകളിൽ ഒളിമ്പിക് മെഡലണിഞ്ഞ പേസിന്റെ ചിത്രമാണ് ടെന്നിസിനെ സംബന്ധിയായ ആദ്യത്തെ ഓർമ.. പിന്നീടിങ്ങോട്ട് പേസ് - ഭൂപതി എന്നത് ഒറ്റപ്പേരാണെന്നു വരെ ധരിച്ചു വച്ചിരുന്നൊരു തേരോട്ടകാലമായിരുന്നു... ആന്ദ്രേ അഗാസിയും പീറ്റ് സാംപ്രസ്സും സ്വർണതലമുടിയുള്ള സ്റ്റെഫി ഗ്രാഫുമെല്ലാം പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന കാലം... അവരോടൊക്കെയുള്ള ആരാധനയാവണം ഈ കളിയെ ശ്രദ്ധേയമാക്കിയതും...
കാലം കഴിയും തോറും ടെന്നിസിനെ ചക്രവാളത്തിലെ പഴയ നക്ഷത്രങ്ങൾ അസ്തമിക്കുകയും റോജർ ഫെഡറർ എന്ന ഒരൊറ്റ സൂര്യൻ പിറവി കൊള്ളുകയും ചെയ്തു... ദാവീദിന് ഗോലിയാത്തെന്ന പോലെ അവിടെയുമുദിച്ചു ഒരെതിരാളി... കാളക്കൂറ്റന്റെ കരുത്തുള്ള റാഫേൽ നദാൽ... പുൽക്കോട്ടിൽ എന്നും ചിരിച്ചത് റോജർ ആയിരുന്നു... ഓരോ തോൽവിക്കും കളിമൺ കോർട്ടിൽ റാഫ പകരം ചോദിച്ചു...  അങ്ങനെ ഓരോ ഗ്രാന്റ് സ്‌ലാമും കളിപ്രേമിക്ക് കണക്കു വീട്ടലിന്റേതായി... ഓസ്‌ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും അത് കഴിഞ്ഞു വിംബിൾഡനും യു എസ് ഓപ്പണും... റോജറും എണ്ണത്തിൽ കുറവെങ്കിലും നാദാലും റെക്കോർഡ് ബുക്കിൽ തങ്ങളുടെ പേരുകൾ എഴുതി ചേർത്തു കൊണ്ടേയിരുന്നു...
ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്... സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്ക്കൊരു കൊള്ളിയാൻ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി...
ഇവരോടൊക്കെയുള്ള പെരുത്തിഷ്ടങ്ങളാണ് ഈ കളിയെപ്പറ്റി ഒരു ചുക്കുമറിയില്ലാഞ്ഞിട്ടും ഒരു തവണ പോലും റാക്കറ്റ് കൈകൊണ്ടു തൊട്ടിട്ടില്ലാഞ്ഞിട്ടും വിംബിൾഡനിലേക്കൊരു യാത്ര പോകണമെന്നൊരു ആശ മനസ്സിൽ വളർത്തിയത്... വെംബ്ലിയിൽ നിന്നും നേരത്തെ തിരിച്ചെങ്കിലും ട്രെയിൻ ചതിച്ചതിനാൽ ഗേറ്റിങ്കൽ ചെന്ന് എത്തി നോക്കാനേ ആദ്യ യാത്രയിൽ സാധിച്ചുള്ളൂ... രണ്ടാമത്തെ തവണ ഫുൽഹാമിൽ നിന്നും വിംബിൾഡനിലേക്ക് ട്രെയിൻ കയറുമ്പോൾ വാച്ചിൽ സമയം 3.50... ട്രെയിൻ വിംബിൾഡൺ എത്താൻ കാത്തു നിന്നില്ല... സൗത്ത് ഫീൽഡിൽ ഇറങ്ങി ഓരോട്ടമായിരുന്നു... കൃത്യം ഒരു മൈൽ.. വിംബിൾഡനിന്റെ നാലാം ഗേറ്റിലേക്ക് ഓടിച്ചെന്നു കയറുമ്പോൾ വാച്ചിൽ സമയം 4.24... റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ 5 മണി വരെയേ സമയമുള്ളൂ എന്ന മറുപടി... എങ്കിലും ടിക്കറ്റെടുത്തു... മ്യുസിയത്തിൽ ട്രോഫികൾ കാണാനുള്ള സമയം.. പിന്നെ സെന്റർ കോർട്ടും...
ആദ്യം ലോൺ ടെന്നീസ് ക്ലബ് മ്യുസിയത്തിലേക്ക്.. വിംബിൾഡനിന്റെ ചരിത്രമെന്നാൽ ലോക ടെന്നിസിനെ ചരിത്രമെന്നു തിരുത്തി വായിക്കാം.. അത്രയ്ക്കുണ്ട് കഥ പറയാൻ...
ട്രോഫി റൂമിലേക്ക് കയറി.. അതാ അവിടിരുന്നു വെട്ടിത്തിളങ്ങുന്നു ഒരു വെള്ളിക്കപ്പും അടുത്തൊരു വെള്ളിത്തളികയും.. 


എല്ലാ വർഷവും ജൂണിലെ അവസാനത്തെ ആഴ്ച ഇവിടുത്തെ പുൽക്കോർട്ടിനു തീ പിടിക്കും... ലോക ടെന്നീസിലെ 128 കരുത്തർ ഇവിടെ കളിക്കാനിറങ്ങും.. പതിനാലാം നാൾ, ജൂലൈയിലെ ആദ്യത്തെ ഞായറാഴ്ച്ച  തീപാറിയ127 കളികൾക്കൊടുവിൽ, ഒരുവൻ റാക്കറ്റ് മുകളിലേക്കെറിയും.. പുൽമൈതാനത്ത് മലർന്നു കിടക്കും.. ഒടുവിൽ ആ വെള്ളിക്കപ്പിൽ മുത്തമിടുമ്പോൾ തൊണ്ടയിടറും.. കണ്ണുകൾ നിറഞ്ഞൊഴുകും...
വനിതാ വിഭാഗത്തിലും ഇതാവർത്തിക്കും.. ഒടുവിലൊരുവൾ "വീനസിന്റെ പനീർത്തളികയിൽ"(Venus rosebowl dish) കടിക്കുമ്പോൾ മറ്റെയാൾ കണ്ണീർ വാർക്കുകയാവും...
ഈ കഥ ആദ്യമദ്ധ്യാന്തം ആവർത്തിക്കാൻ തുടങ്ങിയിട്ട് 141 വർഷമാകുന്നു... എത്രയെത്ര വാഴ്ചകൾ... എത്രയെത്ര വീഴ്ചകൾ...
മറ്റു ഡബിൾസ് ഗ്രാന്റ് സ്ലാമുകളിൽ വിജയികൾക്ക് ഒരു ട്രോഫി കിട്ടുമ്പോൾ ഇവിടെ രണ്ട് പേർക്കും കിട്ടും ഓരോ "സിൽവർ ചലഞ്ച് കപ്പ്".. വനിതകളിലെ ഡബിൾസ് വിജയികൾക്ക് കിട്ടുക കെന്റിലെ പ്രഭ്വിയുടെ (The Duchess of kent) പേരിലുള്ള ട്രോഫിയാണ്... മിക്സഡ് ഡബിൾസ് ചാംപ്യനുള്ള സിൽവർ ചലഞ്ച് കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ പുരുഷ താരം ലിയാണ്ടർ പേസ് ആണ്...  മൂന്ന് ദശാബ്ദങ്ങളിൽ വിംബിൾഡൺ ട്രോഫിയിൽ മുത്തമിട്ട ഒരേയൊരാളും പേസ് തന്നെ...  ഓരോ കിരീടങ്ങളും എത്രയെത്ര ഇതിഹാസങ്ങളുടെ വിരൽ പാടുകൾ പതിഞ്ഞിരുന്നു... ഇവയൊക്കെയും അടുത്ത് കാണുകയെന്നാൽ, ഒന്ന് തൊട്ടു നോക്കുകയെന്നാൽ മഹാ പുണ്യം തന്നെ...
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഓരോ ദശകത്തിലും ടെന്നീസിന് വന്ന മാറ്റങ്ങളറിയാൻ ഇതുവഴിയൊന്നു നടന്നു നോക്കിയാൽ മതി...  പന്തിലും റാക്കറ്റിലും പാന്റ്സിലും ഷോർട്സിലും സ്‌കർട്സിലും ഷൂവിലും എന്ന് വേണ്ട എന്തെല്ലാം മാറ്റങ്ങൾ... എല്ലാം ഒന്നൊഴിയാതെ അടയാളപ്പെടുത്തി വച്ചിരിക്കുന്നു... ഇനിയും കാണാൻ ഒരുപാടുണ്ട്... റാക്കറ്റിന്റെയും പന്തിന്റെയും രൂപ പരിണാമങ്ങൾ... ബോറിസ് ബെക്കറും ബോൺ ബോർഗും വില്യം റെൻഷോയും മുതൽ പീറ്റ് സാംപ്രസ്സും  റോജർ ഫെഡററും റാഫേൽ നാദാലും വരെയുള്ളവരുടെ വീരഗാഥകൾ... പക്ഷെ സമയമില്ല... സെന്റർ കോർട്ടിലേക്ക് പോകാനുള്ള സമയമടുത്തിരിക്കുന്നു... പുറത്തേക്കുള്ള ചുവരിൽ പീറ്റ് സാംപ്രെസിന്റെ വരികൾ... "ലോകത്തിലെ ഏറ്റവും വലിയ വിജയം കണക്കെ അവരാഹ്ലാദിക്കും... കാരണം അതിതാണ്!!"

ഇനി സെന്റർ കോർട്ടിലേക്ക്, കളിക്കാർക്കുള്ള പ്രധാന വഴിയിൽ ഗൊരാൻ ഇവനിസെവിച്ചിന്റെ വാക്കുകൾ.. "ഇനിയൊരു മത്സരം ജയിച്ചില്ലെങ്കിലും എനിക്ക് നിരാശയില്ല... ഞാനിനി എന്ത് ചെയ്താലും, എവിടേക്ക് പോയാലും ഒരായുഷ്കാലമത്രയും ഞാനൊരു വിംബിൾഡൺ ചാംപ്യനായിരിക്കും"

വിംബിൾഡൺ ചരിത്രത്തിൽ സീഡ് ചെയ്യപ്പെടാത്ത ഒരേയൊരു ചാമ്പ്യൻ ആണ് ഗൊരാൻ... 2001 ൽ ഗൊരാൻ കിരീടം നേടുമ്പോൾ അദ്ദേഹത്തിന്റെ റാങ്കിങ് 125.. ആദ്യ 104 റാങ്കുകാർ നേരിട്ട് യോഗ്യത നേടുന്ന വിംബിളിഡനിൽ വൈൽഡ് കാർഡ് എൻട്രിയുമായെത്തി കിരീടവുമായി മടങ്ങിയൊരാൾ.. ലോക ഒന്നാം നമ്പറിലെത്തിയ മൂന്നു പേരെ(കാർലോസ് മോയ, ആന്റി റോഡിക്, മരത് സാഫിൻ) അട്ടിമറിച്ച ആ ടൂർണമെന്റിന് ശേഷം പതിനാറാം റാങ്കിലെത്തിയ ഗൊരാൻ ഒറ്റയടിക്ക് കുതിച്ചത്109 സ്ഥാനങ്ങൾ...
സെന്റർ കോർട് ഒരത്ഭുദം ആണ്... വെറും രണ്ടാഴ്ചയ്ക്ക് വേണ്ടി, ഏറിയാൽ 10 മത്സരങ്ങൾക്ക് വേണ്ടി വർഷം മുഴുവൻ പരിപാലിക്കപ്പെടുന്ന സ്ഥലം.. നൂറു ശതമാനം യഥാർത്ഥ പുൽകോർട്.. ഇന്ന് ഗ്രാന്റ് സ്ലാം ഫൈനൽ നടക്കുന്ന ഒരേയൊരു പുൽ മൈതാനം...
ഇരുവശത്തും റോളക്സ് സ്കോർബോർഡുകൾ.. ഒന്നിൽ നൊവാൻ ദ്യോക്കോവിച്ചിനും കെവിൻ ആൻഡേഴ്സണും കീഴെ 6-2, 6-2, 7-6 എന്ന സ്കോർ ലൈൻ... മറുവശത്ത് 6-3, 6-3 എന്ന സ്കോറിന് സെറീന വില്യംസ് എന്ന ഇതിഹാസതാരത്തെ ആഞ്ജലിക് കെർബർ എന്ന ജർമൻകാരി മുട്ടുകുത്തിച്ച കഥ... ജൂണിൽ അടുത്ത വിംബിൾഡൺ വരേയ്ക്കും ഇതിവിടെ കാണും.. പിന്നെയിതും ചരിത്ര താളുകളിലേക്ക് പകർത്തിയെഴുത്തപ്പെടും... പിന്നെ ഇവിടെ മൂളിപ്പറക്കുന്ന ഓരോ എയ്‌സിലും വന്നു വീഴുന്ന ഓരോ സ്മാഷിലും പോയിന്റുകൾ മാറിമാറിതെളിയും...
പതിനയ്യായിരം സീറ്റുകളുള്ള സെന്റർ കോർട്ടിലെ തെക്കുഭാഗത്താണ് റോയൽ ബോക്സ്.. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ഇരുന്നു മത്സരങ്ങൾ വീക്ഷിക്കുന്നയിടം...
2009ൽ ആണ് സെന്റർ കോർട്ടിനു മേൽക്കൂര പണിതത്... 10 മിനിറ്റിൽ തുറക്കാനും 10 മിനിറ്റിൽ അടയ്ക്കാനും കഴിയും വിധം ഇത് ക്രമീകരിച്ചിരിക്കുന്നു... അതിനാൽ മഴയുള്ള ദിനങ്ങളിലും വിംബിൾഡൺ മസരങ്ങൾ തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നു.. വിസ്മയക്കണ്ണുകളോടെ കണ്ടും ഫോട്ടോ എടുത്തും നടക്കുമ്പോഴേക്കും വാച്ചിൽ സമയം 5 ആയി... പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു തുടങ്ങി.. ശൈത്യകാലത്ത് ചൂടുപകരാൻ ഇട്ട ലൈറ്റുകളുടെ വെളിച്ചത്തിൽ പച്ചപ്പുല്ലിന്റെ ഇളം നാമ്പുകൾ വെട്ടിത്തിളങ്ങി... ഗൈഡ് പുറത്തിറങ്ങാൻ തിരക്കുകൂട്ടി... കണ്ടുമറിഞ്ഞും തീർന്നിട്ടുണ്ടായിരുന്നില്ല ഒന്നും... ബാക്കി 17 കോർട്ടുകളും ഒരുനോക്കു കാണാൻ കഴിഞ്ഞില്ല... ക്ലബ് സ്റ്റോർ അടച്ചിരുന്നു... വെറും കയ്യോടെയെങ്കിലും മനസ്സ് നിറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി...  അപ്പോഴും ഗൊരാന്റെ വാക്കുകൾ ഉൾക്കൊണ്ട മനസ്സ് പറഞ്ഞു...
"ഇനി വേറെന്തു കണ്ടില്ലെങ്കിലും എനിക്ക് നിരാശയില്ല... കാരണം ഇത് വിംബിൾഡൺ ആണ്!!!"

സ്റ്റാംഫോഡ് ബ്രിഡ്ജ് അഥവാ നീലക്കടൽ


ഫുൾഹാം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴേ മനസ്സ് വെമ്പലിൽ ആയിരുന്നു... പുറത്തിറങ്ങി ഇടത്തോട്ട് ഒരു നൂറു മീറ്റർ... ചാരനിറമുള്ള ബോർഡിൽ നീലയും വെള്ളയും അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു... "STAMFORD BRIDGE SW6, Home of Chelsea FC" മനസ്സ് പടപടാ മിടിക്കുന്നു... കാല്പന്തു തലയ്ക്കു പിടിച്ച കളിയാരാധകർക്ക് ഇതൊരു തീർത്ഥാടനമാണ്...  ഈ നട തുറക്കുന്ന മത്സര ദിനങ്ങളിൽ ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടങ്ങൾ നീലയുമുടുത്ത് ഇങ്ങോട്ടേക്കൊഴുകും... ഫുൾഹാം ട്യൂബ് സ്റ്റേഷന്റെ പുറത്തേക്ക് അത് നുരഞ്ഞു പൊങ്ങും... ഓരോ വഴിയും അപ്പോൾ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കാവും... കൂട്ടത്തിലൊരുവൻ ചെൽസിയുടെ ചാന്റുകൾ ഉറക്കെപ്പാടും... ഓരോ കളിയാരാധകനും അതേറ്റു പാടും... കളി കഴിഞ്ഞുള്ള തിരിച്ചിറക്കങ്ങളും അങ്ങനെ തന്നെ.. വിജയാഹ്ലാദങ്ങളില്ലാത്ത രാവുകൾ തുലോം കുറവായിരിക്കും... ഫുൽഹാമിന്റെ തെരുവുകളിൽ നീല നിറം പടരും.. പബുകളിൽ എങ്ങും വിജയാഹ്ലാദം തിമിർക്കും...പ്രായ ഭേദമന്യേ, വർണ വർഗ ഭേദമന്യേ ആണും പെണ്ണും ആടിപ്പാടും.... നീലയിൽ കുളിച്ചു ഞാനും നീയും ഒന്നാകും...
അതേ സ്റ്റാംഫോഡ് ബ്രിഡ്ജിന്റെ മുന്നിലാണ്... ഹസാർഡിന്റെയും കാന്റെയുടെയും കാഹിലിന്റെയും കട്ടൗട്ടുകൾ... ആരവങ്ങളും ബഹളങ്ങളും കൂടെയില്ല.. യൂറോപ്പ ലീഗിൽ ഇവിടെ വച്ചു ബലാറസ് ക്ലബ് ബേറ്റ് ബൊറിസേവിനെ തറ പറ്റിച്ച് നാലുനാൾ ആകുന്നതെയുള്ളൂ... സമയമൊട്ടും കളയാതെ ബ്രിട്ടാനിയ ഗേറ്റിലൂടെ അകത്തേക്ക് കടന്നു... സ്റ്റേഡിയത്തിന്റെ നേരെ മുന്നിൽ പന്തുമായി നിൽക്കുന്ന പീറ്റർ ഓസ്‌ഗുഡിന്റെ പ്രതിമ... പിറകിലായി, സ്റ്റേഡിയത്തിന്റെ അത്രയും ഉയരെ, ക്ലബ് ഫുട്ബോളിലെ 8 കിരീടങ്ങളും ചെൽസി അത് നേടിയ വർഷങ്ങളും ആലേഖനം ചെയ്തു വച്ചിരിക്കുന്നു...
ആദ്യം ചെന്ന് കയറിയത് ക്ലബ് മ്യുസിയത്തിലേക്കാണ്.. അവിടെ ചാമ്പ്യൻസ് ലീഗ് കപ്പ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് കപ്പ് എന്നിവ നിരത്തി വച്ചിരിക്കുന്നു... കൂടെ നിന്ന് പടമെടുക്കാം.. ഇഷ്ടമുള്ള പശ്ചാത്തലത്തിൽ പ്രിന്റ് ചെയ്തു തരികയും ചെയ്യും.. സ്റ്റേഡിയം ടൂറിനുള്ള ചാർജ് 22 പൗണ്ട് ആണ്.. റെയിൽ ടിക്കറ്റ് ഉണ്ടെങ്കിൽ 2 പേർക്ക് ഒരു ടിക്കറ്റ് മതി...
ഒട്ടും വൈകാതെ ഗൈഡ് സ്റ്റേഡിയം ടൂറിന് ക്ഷണിച്ചു.. ഞങ്ങളെ ആദ്യം സ്റ്റേഡിയത്തിനു അകത്തു കൊണ്ടിരുത്തി.. പ്രീമിയർ ലീഗ് ദിനങ്ങളിൽ ആർത്തിരമ്പുന്ന സ്റ്റേഡിയം കൺകുളിർക്കെ കണ്ടു... എത്രയെത്ര നീലക്കടലിരമ്പങ്ങൾ... ഗൈഡ് ആയ കെവിൻ ഞങ്ങളോരോരുത്തരോടും എവിടെ നിന്നാണെന്നു ചോദിച്ചു...ഓരോ രാജ്യക്കാരോടും ചെൽസിക്ക് അവരുമായുള്ള ബന്ധം വിശദീകരിക്കാൻ അദ്ദേഹത്തിന് ഉത്സാഹമായിരുന്നു... ഞങ്ങൾ മൂന്നു പേർക്ക് പുറമെ ഒരു ഇന്ത്യക്കാരൻ കൂടി.. ഫുട്ബാളിന്റെ നാടായ കൊൽക്കത്തയിൽ നിന്നും...
അവിടുന്ന് ഞങ്ങളാനയിക്കപ്പെട്ടത് ചെൽസി പ്രസ് റൂമിലേക്കാണ്.. പോസ്റ്റ് മാച്ച് പ്രെസെന്റഷനു മാനേജരും കളിക്കാരും ഇരിക്കുന്ന ഇടം.. 3 സീറ്റിൽ നടുവിൽ ഇപ്പോഴും മാനേജർ..  കണക്കു കൂട്ടി കളി നടപ്പാക്കുന്ന, കാൽപ്പന്തിന്റെ തന്ത്രപ്പെരുക്കങ്ങളെ സ്വന്തം തലയിൽ വിരിയിച്ചെടുത്ത ചെൽസിയുടെ ആശാന്മാരായ ഹൊസെ മോറിഞ്ഞോ, ഗസ് ഹിഡിങ്ക്, കാർലോ ആഞ്ജലോട്ടി, റോബർട്ടോ ഡിമാറ്റോ, റാഫേൽ ബെനിറ്റസ്, അന്റോണിയോ കൊണ്ടെ തുടങ്ങി മൊറീസിയോ സാരിയിൽ എത്തി നിൽക്കുന്ന മഹാരഥന്മാരുടെ ഇരിപ്പിടം.. വലതു വശത്ത് ക്യാപ്റ്റൻ, ഇടതു വശത്ത് പ്ലേയർ ഓഫ് ദി മാച്ച്... ഞങ്ങൾക്കും കിട്ടി ആ സീറ്റിൽ ഒന്നിരിക്കാൻ അവസരം.. മുന്നിലിരിക്കുന്നത് ചെൽസിയുടെ എല്ലാ സൈനിങ്‌സും നടന്ന ടേബിൾ ആണ്..  അബ്രഹമോവിച്ചിന്റെ എത്രയെത്ര കോടികൾ ഇതുവഴി മറിഞ്ഞിരിക്കുന്നു... 
അടുത്തത് എവേ ഡ്രെസ്സിങ് റൂം ആണ്.. ചുവരിൽ തൂങ്ങിയാടുന്ന ജഴ്സികൾ നോക്കിയാലറിയാം ആ റൂമിന്റെ മഹത്വം.. ആദ്യം കാണാം റൊണാൾഡോയുടെ മാഞ്ചസ്റ്റർ ജേഴ്സി, പിന്നെ ജെറാൾഡ്, ബെയ്ൽ, ബെക്കാം, മെസ്സി, പുഷ്‌കാസ്, ബെക്കൻബോവർ, ദെൽപ്പിയറോ, റോസാരിയോ തുടങ്ങി ലോക ഫുട്ബോളിലെ മഹാരഥന്മാർ അവരുടെ കളിദിവസം ചിലവിട്ട ഇടം.. പക്ഷെ ഈ മുറി ഒട്ടും തന്നെ ആകർഷണീയം അല്ല.. ഒരു ഫുട്ബാൾ മാഗസിന്റെ സർവേ പ്രകാരം ഹോം ടീമിന്റെ ചീപ് ടാക്റ്റിക്സുകളിൽ ഒന്നാമതാണ് ചെൽസിയുടെ ഈ എവേ റൂം... പ്രാക്റ്റീസ് കഴിഞ്ഞും പകുതി സമയത്തും ഒക്കെ ക്ഷീണിച്ചു കയറി വരുന്നവരെ കാത്തിരിക്കുന്നത് വളരെ ഉയരെയുള്ള ഹാങ്ങേർസ് ആണ്... ഇരിക്കാനുള്ള ബെഞ്ചുകൾ വളരെ താഴെയും അലമാരകൾ ബഞ്ചിനടിയിലും... കലി വരിക സ്വാഭാവികം...
അടുത്തത് ചെൽസിയുടെ ചേഞ്ച് റൂം.. അതിമനോഹരം.. അതി വിശാലവും.. ചുവരിൽ സ്റ്റീവൻ ജെറാൾഡിന്റെയും ഫ്രാങ്ക് ലംപാർട്ടിന്റെയും ദിദിയൻ ദ്രോഗ്ബയുടെയും പ്രചോദിപ്പിക്കുന്ന വാക്കുകൾ... ഓരോ കളിക്കാരനും കളിസാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക അറകൾ... നിലത്ത്
"This is our Home - Pride of London" എഴുതിയിരിക്കുന്നു... മുൻപിലായി ഐസ് ബാത്തിനുള്ള സൗകര്യം, മസ്സാജിങ് ടേബിളുകൾ, മാച്ച് റൂം ടാക്ടിക്സ് ഏരിയ, കിച്ചൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ... 

പിന്നീട് പ്ലയേഴ്‌സ് ടണലിലൂടെ മൈതാനത്തേക്ക്, മത്സരദിനങ്ങളിൽ കണ്ണും കാതും കൂർപ്പിച്ചു നാം കാത്തിരിക്കുമ്പോൾ കൊച്ചു കുട്ടികളുടെ കൈ പിടിച്ചു കളിക്കാർ ഇറങ്ങിവരുന്ന അതെ വഴി തന്നെ... ടണലിന് നേരെ വെളിയിൽ ആണ് ഡഗ്‌ഔട്ട്.. വലതു വശത്ത് എവേ ടീമിന്റേത്.. ഇടതു വശത്ത് ഹോം... കൃത്യം ഒരാഴ്ച മുൻപ് സംഭവബഹുലമായിരുന്നു ഇവിടം.. ചിരവൈരികളുടെ പോരാട്ടത്തിൽ ബാർക്ളീയുടെ അവസാന നിമിഷ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെൽസി സമനിലയിൽ പിടിച്ചപ്പോൾ ഈ സ്റ്റേഡിയം പൊട്ടിത്തെറിച്ചു... ഹൊസെ മോറിഞ്ഞോ ക്ഷുഭിതനായി ഈ സീറ്റിൽ നിന്നും ചാടിയിറങ്ങി... സംഭവങ്ങളുടെ നേർസാക്ഷ്യം കെവിൻ വിവരിച്ചു കൊണ്ടേയിരുന്നു... 

പിന്നെ ഫാർ എൻഡിലെ അപ്പർ സ്റ്റാൻഡിലേക്ക്... സ്പീക്കറിൽ സ്റ്റേഡിയത്തിലെ ചാന്റ്...
ചെൽസീ... ചെൽസി... എന്ന മുഴക്കങ്ങൾ രോമങ്ങളെ എഴുന്നേറ്റു നിർത്തി.. പടിക്കെട്ടു കയറുമ്പോൾ ചാന്റ് ഉച്ചസ്ഥായിയിലായി.. ഒരു നീലക്കടലിലേക്ക് പതുക്കെ ഊളിയിട്ടിറങ്ങുന്നത് പോലെ..  സ്റ്റാംഫോഡ് ബ്രിഡ്ജിലെ നീലത്തിരമാലകൾ ചെവിയിൽ വന്നടിക്കുന്നത് പോലെ... പറഞ്ഞറിയിക്കാൻ പറ്റാത്തൊരാനുഭവം... മനസ്സിനും കാതിനും..
ശേഷം ക്ലബ് സ്റ്റോറിലേക്ക്... ഓർമയ്ക്കായി ചെൽസിയുടെ മഗും ബാന്റും വാങ്ങി തിരിച്ചിറങ്ങുമ്പോഴും നീലക്കടൽ അതിന്റെ എല്ലാ ശക്തിയോടും കൂടി മനസ്സിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു....
-നിധി-




ദി കിയ ഓവൽ

ഈ പേര് പരിചിതമായി വരുന്നതേയുള്ളൂ... 'കെന്നിങ്‌ടൺ ഓവൽ' എന്ന് പറഞ്ഞാൽ കൂടുതൽ അറിയും.. കാലെടുത്തു വയ്ക്കുന്നത് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കാണ്.. പാരമ്പര്യവും പ്രൗഢിയും പറഞ്ഞാൽ ലോകത്തെ മറ്റേത് കളിക്കളവും തോറ്റുപോകും.. 178 വർഷത്തെ യൗവനം പേറുന്ന ഓവലിന് അത്രയ്ക്കുണ്ട് വീരചരിതങ്ങൾ...
ലണ്ടൻ ട്യൂബിലെ ഓവൽ സ്റ്റേഷനിൽ നിന്നും കഷ്ടിച്ച് 200 അടി നടന്നെത്താവുന്ന ദൂരമേയുള്ളൂ... ഒരു സ്റ്റേഡിയത്തിന്റെ ആകാരമല്ല മുൻവശം.. മറിച്ച് പ്രൗഢമായ ഒരു കോട്ടയുടെയോ കൊട്ടാരത്തിന്റെയോ മുൻവശം... അത്രയേ തോന്നൂ... ഇരുമ്പഴികളുള്ള വലിയ ഗേറ്റിന്റെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റിൽ  ആഷസ് ട്രോഫിയുടെ രൂപം പണിതു വച്ചിരിക്കുന്നു... 

          *        *       *       *        *       *
1870 ൽ ഇംഗ്ലീഷ് മണ്ണിലെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഓവലിന്റെ ഈ മണ്ണിൽ ടോസുയരുമ്പോൾ ക്രിക്കറ്റിന്റെ കണക്കു പുസ്തകത്തിൽ ഒരു താളു മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ... അതിനു കൃത്യം രണ്ടു വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ആദ്യമായി അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറിയപ്പോഴും ആരാവമുയർന്നത് ഇതേ ഓവലിൽ.. ആദ്യ ക്രിക്കറ്റ് മത്സരം 5 വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോൾ സ്കോട്ലണ്ടിനോടുള്ള ആദ്യ ഫുട്ബോൾ മത്സരം ഓരോ ഗോളുകളടിച്ച് സമനിലയിൽ പിരിഞ്ഞു..
പിന്നെയും 10 വർഷങ്ങൾക്ക് ശേഷം ഇതേ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 85 റൺസ് ചേസ് ചെയ്ത ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 52 എന്ന നിലയിൽ നിന്നും 78 റൺസിന് ഓൾ ഔട്ട് ആയി... അവിശ്വസനീയമായി തോറ്റതിന്റെ പിറ്റേന്നാൽ, കൃത്യമായി പറഞ്ഞാൽ 1882 ആഗസ്റ്റ് 29നു സ്പോർട്സ് ടൈംസ് പത്രം ഇങ്ങനെ എഴുതി "ഓവലിൽ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചിരിക്കുന്നു... ആ ദീപ്തസ്മരണയ്ക്ക് നിത്യശാന്തി.. മൃതദേഹം സംസ്കരിച്ച ശേഷം ചിതാഭസ്മം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും..." 
ആഷസ് എന്ന ബദ്ധ വൈരത്തിന്റെ കഥ അന്ന് അവിടെ തുടങ്ങുകയായിരുന്നു... ആ ആഷസ് ഇന്നും അതേ കളിമൺ കോപ്പയിൽ ലോർഡ്സിലെ MCC മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു
          *        *       *       *        *       *
ചിലയിടങ്ങളിങ്ങനെയാണ്... കഥകൾ തികട്ടി വരും... എന്നോ വായിച്ചു മറന്ന പത്രത്താളുകളും ചിത്രങ്ങളും വീണ്ടും മനസ്സിൽ മിന്നി മറയും.. വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ഓരോ കാലടിയും വയ്ക്കുന്നത് ചരിത്രം പിറന്ന മണ്ണിലേക്കാണ്.. 11 മണിക്ക് ചെല്ലാൻ പറഞ്ഞിടത്ത് 10.30 നേ അകത്തു കയറി.. അതും ഒരു തവണ പുറത്തുകൂടി സ്‌റ്റേഡിയത്തെ വലം വച്ചതിനു ശേഷം.. അകത്ത് റിസപ്‌ഷനിസ്റ്റിന്റെ ഹാർദ്ദവമായ സ്വീകരണം.. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അതിയായ സന്തോഷം.. വെയിൽസ് രാജകുമാരന്റെ താൽപര്യപ്രകാരം ഓവൽ നിർമിച്ചതിൽ നിന്നിന്നോളം കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയുടെ ഹോം ഗ്രൗണ്ടാണിത്.. അതുകൊണ്ടു തന്നെ ഷെൽഫ് നിറയെ സറേയുടെ ട്രോഫികൾ നിരന്നിരിക്കുന്നു... അവയിൽ ഏറ്റവും പ്രധാനം കൗണ്ടി ചാംപ്യൻഷിപ്പാണ്... കോലിയുടെ വരവ് കൊണ്ട് വാർത്തകളിൽ നിറഞ്ഞെങ്കിലും കോലി ഇല്ലാതെ തന്നെ സറേ ഇത്തവണ ചാംപ്യൻഷിപ് നേടി...
ആദ്യമേ തന്നെ ഞങ്ങളെ കൊണ്ടുപോയത് കമ്മിറ്റി റൂമിലേക്കാണ്.. മത്സര ദിവസങ്ങളിൽ അതിവിശിഷ്ട വ്യക്തികളെ സൽക്കരിക്കുന്നയിടം... ഐസിസി പ്രസിഡന്റുമാർ മുതൽ വിവിധ രാഷ്ട്രത്തലവന്മാർ വരെ മത്സരങ്ങൾ ആസ്വദിച്ച ജനാലയ്ക്കരികിൽ കയ്യിലൊരു കപ്പ് ചായയുമായി നിൽക്കുമ്പോൾ ഓവലിലെ പുൽക്കൊടികൾ പുഞ്ചിരിക്കുകയായിരുന്നു..
ഒന്നേ മുക്കാൽ നൂറ്റാണ്ടു പിന്നിട്ട ഇവിടുത്തെ ചുവരിലെങ്ങും ക്രിക്കറ്റിന്റെ ചരിത്രം.. അതിലെ ഓരോ ചിത്രങ്ങൾക്കും നമ്മുടെയുള്ളിലെ ഓരോ അണുവിനെയും ത്രസിപ്പിക്കുന്ന, ഓരോ രോമത്തെയും എഴുന്നു നിൽപ്പിക്കുന്ന ഒരു കഥ പറയാനുണ്ടാവും... നീട്ടിപ്പിടിച്ച ചൂണ്ടു വിരലുകളുടെ ചിത്രം ഇടയിൽ ശ്രദ്ധിച്ചു.. നിരന്തര ബൗളിംഗിനെ തുടർന്ന് ഒരു കയ്യിലേത് കുറച്ചധികം നീണ്ടു പോയിരിക്കുന്നു... ആളെ പറഞ്ഞാൽ നിങ്ങൾ അറിയും.. ജിം ലേക്കർ... കുംബ്ലെയ്ക്കു മുന്നേ 'ഓൾ ടെൻ' നേടിയ ആൾ... ഒരു ടെസ്റ്റിൽ 19 വിക്കറ്റ് എന്ന ഇന്നും തകരാതെ റെക്കോർഡിന്റെ ഒരേയൊരാവകാശി...
ചായയ്ക്ക് ശേഷം ഞങ്ങൾ ചെന്നത് മ്യൂസിയത്തിലേക്കായിരുന്നു.. പരമ്പരാഗതമായി ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ അവസാന മത്സരം ഓവന് അവകാശപ്പെട്ടതാണ്... അവയോരോന്നിന്റെ സ്മരണകളും ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു... ഓരോ ബാറ്റിലും ഇതിഹാസങ്ങൾ പേരെഴുതി ഒപ്പിട്ടിരിക്കുന്നു... പേരെഴുതി സ്റ്റഫ് ചെയ്തുവച്ച ഓരോ പന്തും 5 വിക്കറ്റ് നേട്ടങ്ങളാകുന്നു.. അങ്ങനെ തകർത്തതും തകർക്കപ്പെടാത്തതുമായ എത്രയെത്ര വീര ചരിതങ്ങൾ... 

തൊട്ടടുത്ത ക്ലബ് ലൈബ്രറിയിൽ ക്രിക്കറ്റിനെക്കുറിച്ചെഴുത്തപ്പെട്ട എല്ലാ പുസ്തകങ്ങളും കാണാം.. താഴെ ടേബിളിൽ വിൻഡ്സർ മാഗസിന്റെ കഴിഞ്ഞ ലക്കങ്ങൾ നിരത്തി വച്ചിരിക്കുന്നു..
ഓവലിലെ ഏറ്റവും വലിയ മുറിയായ ലോങ്ങ് റൂമിനു പുറത്തിറങ്ങിയാൽ അരികിലായി 'ബ്രാഡ്മാൻസ് ഡോർ' കാണാം.. ഗൈഡ് അത് വിശദീകരിക്കുന്നത് കേട്ടാൽ ചരിത്രം നമുക്ക് മുൻപിൽ പുനരവതരിക്കുന്നത് പോലെ തോന്നും...
1948ൽ ഓവലിൽ തന്റെ അവസാന ഇന്നിംഗ്‌സിനിറങ്ങുമ്പോൾ 100 ആയിരുന്നു ബ്രാഡ്മാന്റെ ശരാശരി... ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനു ആ ഇന്നിങ്സിൽ 4 റൺസ് എടുത്താൽ കരിയർ ആവറേജ് 100 ൽ നിലനിർത്താമായിരുന്നു... ലോകം ആ നിമിഷത്തിന് കാതോർത്തു നിന്നു.. കാണികൾ ആരവം മുഴക്കി... എറിക് ഹോളിസിന്റെ ആദ്യ പന്തിൽ റൺസില്ല.. പിന്നീടെറിഞ്ഞ ലെഗ്സ്പിൻ ബ്രാഡ്മാന്റെ ബാറ്റിലുരസി വിക്കറ്റിൽ പതിച്ചപ്പോൾ ഓവൽ നിശബ്ദമായി.. കമന്ററി ബോക്സിൽ ജോൺ അർലോട്ടിന്റെ തൊണ്ടയിടറി... ഡോൺ ബ്രാഡ്മാൻ എന്ന അതിമാനുഷൻ വെറും മനുഷ്യനായി, സംപൂജ്യനായി പവലിയനിലേക്ക് തിരിച്ചു കയറിയപ്പോൾ സ്റ്റേഡിയം ഒന്നാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു... അന്ന് ബ്രാഡ്മാൻ കയറിപ്പോയ ആ വാതായനം പിൽക്കാലത്ത് 'ബ്രാഡ്മാൻസ് ഡോർ' എന്നറിയപ്പെട്ടു...

പവലിയനിൽ നിന്നും ഞങ്ങൾ സ്‌റ്റേഡിയത്തിലേക്കിറങ്ങി... രണ്ടു സ്റ്റാന്റുകളിൽ ആയി 25500 ഇരിപ്പിടങ്ങൾ.. ECB യുടെ പുതിയ നിബന്ധനകൾ പ്രകാരം ക്രിക്കറ്റ് മത്സരങ്ങൾ തന്നെ നഷ്ടപ്പെട്ടേക്കാമെന്നതിനാൽ കിയ, OCS എന്നീ രണ്ടു സ്റ്റാന്റുകൾക്ക് പുറമെ പുതിയ 2 സ്റ്റാന്റുകൾ കൂടി പണിത് ഇരിപ്പിടങ്ങൾ നാൽപ്പതിനായിരത്തിലേക്കെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നു..
1889 ൽ ഫ്ളഡ്ലൈറ്റു സ്ഥാപിക്കപ്പെട്ട ഇവിടം ലോകത്താദ്യമായി കൃത്രിമ വെളിച്ച സംവിധാനം ഉപയോഗപ്പെടുത്തിയ മൈതാനമാകുന്നു... ഗ്രൗണ്ടിന് പുറകിൽ കാണുന്ന സിലിണ്ടർ ആകൃതിയിലുള്ള കൂറ്റൻ ഗ്യാസ് ഹോൾഡർ ഓവലിന്റെ ഐക്കൺ സിംബൽ ആകുന്നു..
സച്ചിനും കോലിക്കും ഒരിക്കൽ പോലും സെഞ്ച്വറി നേടാൻ കഴിയാത്ത ഇവിടെ പക്ഷെ പക്ഷെ ശാസ്ത്രിയും ഗവാസ്കറും കുംബ്ലെയും രാഹുലും പന്തും വരെ സെഞ്ച്വറി നേടിയിട്ടുണ്ട്... എന്നിരുന്നാലും ഇവിടെ ഏറ്റവും സക്‌സസ്ഫുൾ ആയ ഇന്ത്യൻ താരം ദ്രാവിഡ് ആണ്.. 3 ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ആണ് ദ്രാവിഡ് ഇവിടെ കുറിച്ചത്... 146 റൺസ് എടുത്ത് പുറത്താകാതെ നിന്ന അവസാന ഇന്നിങ്സിൽ കാണികളിലൊരാൾ ഇങ്ങനെ എഴുതിക്കാട്ടി 'Oval : Its England vs Dravid'
പിന്നെ ഞങ്ങൾ പോയത് പ്രസ്സ് റൂമിലേക്കാണ്.. 94 മീഡിയ റിപ്പോർട്ടേഴ്സിന് ഇരുന്ന് റിപ്പോർട്ട് ചെയ്യാൻ പറ്റുന്ന ഇടം.. ഈ ചില്ലു ജാലകത്തിലൂടെ എത്രയെത്ര കളിയെഴുത്തുകാർ മത്സരങ്ങൾ വീക്ഷിച്ചിരിക്കുന്നു... എത്രയെത്ര മധുരനിമിഷങ്ങൾ വാക്കുകളിലേക്കും വരികളിലേക്കും പകർത്തി എഴുതിയിരിക്കുന്നു... അതിനിരുപുറവും രണ്ടു കമന്ററി ബോക്‌സുകൾ.. ഒന്ന് മത്സരത്തിന്റെ ഇടവേളകളിൽ കളി പറയാനായി തയ്യാറാക്കി വച്ചിരിക്കുന്ന ബോക്സ് റൂം.. മറ്റൊന്ന് റേഡിയോ കമന്ററി റൂം...ഈ സീറ്റിലിരുന്ന് ബാറ്റിൽ നിന്നും പുറപ്പെട്ട കവർഡ്രൈവിന്റെ വശ്യതയെ പറ്റി ഗവാസ്കറും ബോർഡറും നാസർ ഹുസൈനുമൊക്കെ എത്ര തവണ ആശ്ചര്യപ്പെട്ടിരിക്കുന്നു... സീൽക്കാരത്തോടെ മൂളിപ്പറന്ന എത്ര പന്തുകളെ കീറിമുറിച്ചിരിക്കുന്നു...  
ശേഷം പ്രസ് ബോക്സിനു മുകളിലെ വി വി ഐ പി ഏരിയയിൽ.. ഒരു ദിവസം 900 പൗണ്ട് വരും അവിടെയിരുന്നു കളി കാണാൻ.. ചിലപ്പോഴൊക്കെ വെയിൽസ് രാജകുടുംബാംഗങ്ങളും കൂട്ടിനുണ്ടാകും...
അടുത്തതായി ഡ്രെസ്സിങ് റൂമിലേക്കാണ്... എത്രയോ ക്രിക്കറ്റ് ഇതിഹാസങ്ങൾ മുറി പങ്കിട്ടയിടം... സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും ഗെയിലും ഡിവില്ലിയേഴ്സും മാത്രമല്ല, നാമറിയുന്ന മിക്ക താരങ്ങളും ഇവിടെ കയ്യൊപ്പു ചാർത്തിയിരിക്കുന്നു.. ഓരോന്നിന്റെയും കൂടെ അവരുടെ പേരും കരിയർ ഹിസ്റ്റോറിയും എഴുതി ചേർത്തിരിക്കുന്നു... തൊട്ടടുത്തായി സറേയുടെ ഡ്രെസ്സിങ് റൂം... കഴിഞ്ഞ സീസണിൽ സാം കുറനും സംഗക്കാരയും ജാസൻ റോയിയും ആരോൺ ഫിഞ്ചും ഒക്കെ ബാക്കിവച്ച കളിയടയാളങ്ങൾ ഇപ്പോഴും അവിടിരിക്കുന്നു..
ഓവലിന്റെ ചിത്രം പതിപ്പിച്ച ഒരു ചായക്കോപ്പയും വാങ്ങി തിരിച്ചിറങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു.. ക്രിക്കറ്റിനെ തൊട്ടിലാട്ടിയ, കാറ്റിൽ പോലും ക്രിക്കറ്റിന്റെ മണമുള്ള, ഓരോ പുൽക്കൊടിയും കഥകളായിരം പറയുന്ന ഓവലിൽ ഇപ്പോഴും ബാറ്റിൽ പന്ത് തൊടുന്ന ശബ്ദം മുഴങ്ങുന്നത് പോലെ... അവ ആരവങ്ങളിലെങ്ങോ ലയിച്ചു ചേരുന്നത് പോലെ...

ഇംഗ്ലണ്ടിന്റെ കളിത്തട്ടുകളിൽ...

സ്വപ്നങ്ങൾക്ക് കൂട്ടുപോകുന്ന ചില ദിവസങ്ങളുണ്ടാവും ജീവിതത്തിൽ.... കാലത്തിന്റെ കണക്കെടുപ്പിൽ നക്ഷത്രചിഹ്നമിട്ടു പ്രത്യേകം രേഖപ്പെടുത്തേണ്ടവ... കാലമെത്ര കഴിഞ്ഞാലും ഓർമകളുടെ ചില്ലുഭരണിയിൽ ആ ദിവസങ്ങൾക്ക് പ്രത്യേക തിളക്കമുണ്ടാവും...
ആഗ്രഹങ്ങൾക്കൊത്ത് നടക്കാതെ പോയ ഒരു വെംബ്ലി - വിംബിൾഡൺ യാത്രയാണ് വീണ്ടുമൊരു സ്റ്റേഡിയം ടൂർ എന്ന ആശയത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്... ചില ഭ്രാന്തുകൾക്ക് കൂടെ നടക്കാൻ സമാന ചിന്താഗതിക്കാരെ കിട്ടുകയെന്നത് ചില്ലറക്കാര്യമല്ല.. ഞങ്ങൾ മൂന്നു പേർ - അരുണും  ശങ്കറും  പിന്നെ ഞാനും... ഇംഗ്ലണ്ടിന്റെ കായിക ചരിത്രത്തെ അടയാളപ്പെടുത്തിയ സമാനതകളില്ലാത്ത മൂന്നിടങ്ങൾ... ദ ഓവൽ, സ്റ്റാംഫോർഡ് ബ്രിഡ്ജ്, വിംബിൾഡൺ...
അങ്ങനെയാണ് മഞ്ഞു വീണു മൈനസിലേക്കിറങ്ങിയ ആദ്യനാൾ വീണ്ടുമൊരു യാത്രയ്ക്കിറങ്ങിയത്...

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ...

ആദ്യ യാത്രയ്ക്ക് ശേഷം മാസം ഒന്ന് തികഞ്ഞില്ല..., മായക്കാഴ്ചകളൊരുക്കി ലണ്ടൻ പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു... ആഴ്ചയൊന്നു വട്ടമെത്തി വന്ന ദിവസം  വീണ്ടും ലണ്ടനിലേക്ക് വണ്ടി പിടിച്ചു... ഇത്തവണ ഞങ്ങൾ ആറു പേർ..


ബക്കിങ്ഹാം കൊട്ടാരം
ഈ യാത്രയുടെ പ്രഥമോദ്ദേശ്യം ബക്കിങ്ഹാം കൊട്ടാരം ആയിരുന്നു... പരിചയക്കുറവായിരുന്നു ആദ്യയാത്രയിൽ ട്യൂബിൽ കയറാൻ വാട്ടർലൂവിൽ നിന്നും സൗത്ത് വാർക് വരെ നടത്തിച്ചതെങ്കിൽ ഇത്തവണ ഞങ്ങൾ അത് ആവർത്തിച്ചില്ല.. ആദ്യം വാട്ടർലൂവിൽ നിന്നും ജൂബിലി ലൈനിൽ വെസ്റ്റ് മിനിസ്റ്റർ വരെ അവിടുന്ന് സെൻട്രൽ ലൈനിൽ വിക്ടോറിയയിലേക്ക്.. ആദ്യകാഴ്ചയിൽ എട്ടും പൊട്ടും തിരിയാതെ നിന്നെങ്കിലും ട്യൂബ് മാപ്പിലൂടെയുള്ള വഴി കണ്ടുപിടിക്കൽ ഇപ്പൊ ഏറെ എളുപ്പമായി തുടങ്ങിയിരിക്കുന്നു...  വിക്ടോറിയ സ്റ്റേഷന് പുറത്തിറങ്ങിയാൽ ആദ്യം കാണുക വിക്ടോറിയ പാലസ്.. ഞങ്ങളുടെ ലക്‌ഷ്യം ബക്കിങ്ഹാം ആയതിനാൽ വിക്ടോറിയ പാലസ് കാണാൻ ആരും അധികം താല്പര്യം പ്രകടിപ്പിച്ചില്ല... സ്റ്റേഷനിൽ നിന്നും കുറച്ചൽപം നടക്കണം ബാക്കിങ്ഹാമിലേക്കെത്താൻ.. തെരുവത്രയും വൃത്തിയും വെടിപ്പും പ്രൗഢിയും ഉള്ളതായിരുന്നു... തെരുവിൽ ഇടയ്ക്കിടയ്ക്ക് ചുവന്ന നിറത്തിലുള്ള ടെലിഫോൺ ബൂത്തുകൾ കാണാം... നമ്മൾ അതൊക്കെ പണ്ടേ നിർത്തലാക്കി എങ്കിലും ഇപ്പോഴും നഗര പൈതൃകത്തിന്റെ അടയാളമായി ടെലിഫോൺ ബൂത്തും കറുത്ത ടാക്സി കാറും(ഹാക്നി കാർ) നിരത്തിലെവിടെയും കാണാം... 
മനസ് അത്യുത്സാഹത്തിലാണ്... ലോകത്തിലെ ഏറ്റവും വലുതും പ്രൗഢവുമായ കൊട്ടാരമാണ്.. അതും ഇപ്പോഴും അതിന്റെ എല്ലാ ആചാരങ്ങളോടും കൂടി പ്രവർത്തന നിരതമായതും.. ഒരു കാലത്ത് ലോകം അടക്കി ഭരിച്ച, സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആസ്ഥാനം... "രാജകീയം" എന്നൊരു വാക്ക് പരമാർത്ഥമാകുന്നത് ഇവിടെ വച്ചാണ്... ലോകത്ത് മറ്റൊരിടവും ആ വാക്കിനെ ഇത്രമേൽ അർത്ഥത്തിൽ, ഇത്രമേൽ ആഴത്തിൽ പ്രതിഫലിപ്പിക്കുന്നില്ല... ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ വിമാനത്താവളത്തിനെക്കാൾ കൂടിയ പരിശോധനകളാണ് പ്രധാന കവാടത്തിൽ... ഫോണും ക്യാമറയും മറ്റ് ഇലക്ട്രോണിക് സാമഗ്രികൾ എല്ലാം അവിടെ വച്ച് ഓഫ് ചെയ്യപ്പെടും.. പകരം ഒരു ഇയർ ഫോണും വീഡിയോ ഗൈഡും കയ്യിൽ തരും.. കൊട്ടാരത്തിനെപ്പറ്റി സമഗ്ര വിവരണം ഉണ്ടതിൽ.. രാജകുമാരൻ വരെ അതിൽ കൊട്ടാരത്തിലെ ഓരോന്നും വിശദീകരിക്കുകയും അവരുടെ ചെറുപ്പകാലം മുതലുള്ള അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നു...കൊട്ടാരത്തിനു മുകളിൽ യൂണിയൻ ജാക്ക് പാറുന്നു..  രാജ്ഞി അകത്തുള്ള സമയങ്ങളിൽ 'റോയൽ സ്റ്റാൻഡേർഡ്' പതാകയും മറ്റുള്ള സമയങ്ങളിൽ യൂണിയൻ ജാക്കും ആയിരിക്കും കൊട്ടാരത്തിനു മുകളിൽ പറക്കുക...   3 നൂറ്റാണ്ടിലധികം പഴക്കമുള്ള കൊട്ടാരത്തിലെ ഓരോ അണുവും ഓരോ സൂക്ഷ്മ ബിന്ദുവും അത്രമേൽ പ്രാധാന്യത്തോടെ പരിരക്ഷിച്ചു പോരുന്നു... കൊട്ടാരത്തിലെ ഏതൊരു വസ്തുവും ഉപകരണങ്ങളും ലോകത്തിൽ കിട്ടാവുന്നതിന്റെ ഏറ്റവും മികച്ച വസ്തുക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നു... കല്ല് പാരീസിൽ നിന്നാണെങ്കിൽ ചില്ല് ബർമയിൽ നിന്ന്.. അങ്ങനെ അങ്ങനെ.. ഇടയിൽ സിംഹതല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയിൽ  'acquired from TippuSultan, India' എഴുതിയിരിക്കുന്നു... അകത്തളങ്ങളിൽ ഓരോ മുറിയും ഓരോ തീമിൽ അലങ്കരിച്ചിരിക്കുന്നു.. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാൻസ് റൂം, ഡൈനിങ് ഹാളിൽ സ്വർണ പാത്രങ്ങളും സ്വർണ കരണ്ടികളും വരെ കാണാം... മുകളിൽ തൂങ്ങുന്ന തൂക്കു വിളക്കലങ്കരങ്ങളിൽ വെളിച്ചം കോടിത്തവണ പ്രതിഫലിക്കുന്നു... ഇവിടെയാണ് ലോകത്തെ ഏറ്റവും വിശിഷ്ട വ്യക്തികൾക്ക് അതി വിശിഷ്ട വിരുന്ന് നൽകുന്ന ഇടം... പിന്നെ മാർബിൾ റൂമിലെ പ്രതിമകളാണ് നമ്മെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച... ഒറ്റ മാർബിളിൽ കൊത്തിയ അന്റോണിയോ കനോവയുടെ 'മാർസ് ആൻഡ് വീനസ്' പ്രതിമ ഏറെ ആകർഷിച്ചു... 1815 ഇൽ ലോകം കീഴടക്കി വന്ന നെപ്പോളിയനു മേൽ ഇംഗ്ളണ്ട് നേടിയ വാട്ടർലൂ യുദ്ധവിജയത്തിനു ശേഷം പണിത ഈ പ്രതിമ യുദ്ധ ദേവനായ മാർസിനെ നിരായുധനാക്കിയ പ്രണയ ദേവതയായ വീനസിന്റെ കഥ പറയുന്നു...   775 മുറികളുള്ള ഈ കൊട്ടാരത്തിൽ ആഗസ്ത് സെപ്റ്റംബർ മാസങ്ങളിലും മറ്റു ചില അപൂർവ അവസരങ്ങളിലും മാത്രമേ പൊതു ജനങ്ങൾക്ക് പ്രവേശനം ഉള്ളൂ... ശേഷം  കൊട്ടാരപൂന്തോട്ടത്തിനുള്ളിൽ കൂടി നടന്നു പുറത്തെത്തിയപ്പോൾ ഞങ്ങൾക്ക് ഏതോ മായിക ലോകത്തിൽ നിന്നിറങ്ങി വന്ന പോലെ തോന്നി...

വെസ്റ്റ് മിൻസ്റ്റർ
അടുത്ത ലക്‌ഷ്യം വെസ്റ്റ് മിൻസ്റ്റർ ആയിരുന്നു... ഇംഗ്ലണ്ടിന്റെ ആധുനിക ഭരണ സിരാ കേന്ദ്രം... അബ്ബെ യും പാർലമെന്റ് ഉം പ്രധാന ആകർഷണം.. വെസ്റ്റ് മിൻസ്റ്റർ സ്റ്റേഷനിൽ നിന്നും പുറത്തെത്തുമ്പോൾ നമ്മളെ ആദ്യം സ്വാഗതം ചെയ്യുന്നത് ബിഗ് ബെൻ ആണ്.. വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിന്റെ വടക്കേ അറ്റത്തുള്ള 'ഗ്രേറ്റ് ബെൽ' ആണ് ബിഗ് ബെൻ എന്ന് അറിയപ്പെടുന്നത്... യൂറോപ്പിലെ ഏറ്റവും വലിയ ഈ ക്ലോക്ക് ടവറിന് എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളോടാനുബന്ധിച്ചു 2012 എലിസബത്ത് ടവർ എന്ന് പുനർനാമകരണം ചെയ്തു..  2017 ആഗസ്ത് 21ന് ഉച്ചയ്ക്ക് അവസാന മണിയടിച്ച ശേഷം മൗനത്തിലായ ബിഗ്‌ബെൻ മോടിപിടിപ്പിക്കലുകൾക്ക് ശേഷം ഇനി 2021 ലെ ഉണരുകയുള്ളൂ.. എങ്കിലും ലോകത്തിനു മുന്നിൽ ലണ്ടന്റെ ഏറ്റവും വിഖ്യാതമായ കാഴ്ചയായി ഇത് തലയുയർത്തി നിൽക്കുന്നു... സമായമൊരല്പം വൈകിയതിനാൽ അബ്ബെയിൽ കയറാനുള്ള ആഗ്രഹം സാധ്യമായില്ല..

പാർലമെന്റ് സ്ട്രീറ്റിൽ കൂടി നടന്നപ്പോഴൊക്കെ ലണ്ടൻ പാർലമെന്റ് ആക്രമണം ആണ് ഓർമ വന്നത്... അവിടെ വളരെ പ്രധാന്യത്തോട് കൂടി ഗാന്ധിജിയുടെ പൂർണ കായ പ്രതിമ കാണാനിടയായത് വളരെ സന്തോഷമുളവാക്കി.. ശേഷം വെസ്റ്റ് മിനിസ്റ്ററിൽ നിന്നും വാട്ടർലൂവിലേക്ക് നടത്തം... തേംസിന് മുകളിൽ വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ നിന്നും ലണ്ടൻ ഐ യുടെ കാഴ്ചയുണ്ടല്ലോ...  അതാണ് അതിമനോഹരം...  അടിയിൽ തെംസ് നിറഞ്ഞൊഴുകുന്നു... 'ജബ് തക് ഹേ ജാൻ' ലെ സുന്ദരമായ ഫ്രെമുകൾ ആണ് മനസ്സിൽ ഓര്മ വന്നത്...

ഓക്സ്ഫോർഡ് സ്ട്രീറ്റ്
അടുത്ത ലക്‌ഷ്യം ഓക്സ്ഫോർഡ് സ്ട്രീറ്റ് ആയിരുന്നു.. ലണ്ടനിൽ ഷോപ്പിംഗിനു പേരുകേട്ടയിടം... എല്ലാ ബ്രാൻഡുകളും കടകളും ഇവിടെ കാണാം... ആൾക്കാർ തെരുവുകളിൽ നിറഞ്ഞൊഴുകുന്നു... പല ദേശക്കാർ... പല വേഷക്കാർ.. പല വർണങ്ങളിൽ ഉള്ളവർ... ഇവിടൊരാൾ തെരുവോരത്തിരുന്നു പേരറിയാത്ത ഏതോ ഉപകരണം വായിക്കുന്നു... ഒഴുകിവരുന്ന സംഗീതം പക്ഷെ അത്രമേൽ പരിചിതവും.. കുറെ ആലോചിച്ചപ്പോഴാണ് പിടികിട്ടിയത്.. നമ്മുടെ ദൂരദർശന്റെ ആരംഭ സംഗീതം...
എല്ലാവരും നടന്നും ക്ഷീണിച്ചും തുടങ്ങിയിരുന്നു... എങ്കിലും ഈസ്റ്റ് ഹാം എന്ന അടുത്ത ലക്ഷ്യത്തിലേക്ക് പോകാൻ ആർക്കും അതൊരു തടസ്സമായിരുന്നില്ല... കാരണം ലണ്ടനിലെ സൗത്ത് ഇന്ത്യയാണ് ഈസ്റ്റ് ഹാം... നിറയെ മലയാളികളും തമിഴരും... ഇവിടെ വന്ന ശേഷം ആദ്യമായി അമ്പലം കണ്ടു.. അടുത്തായി മലയാളത്തിലൊരു ബോർഡ്... 

'തട്ടുകട' അതെ, നമ്മൾ തേടി വന്ന അതെയിടം തന്നെ... കേരളീയ വിഭവങ്ങൾ എല്ലാം അതെ രുചിയിൽ ലഭിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവം ഇടങ്ങളിൽ ഒന്ന്... അകത്തു കയറിയപ്പോൾ കയറിയപ്പോൾ അത്ഭുതപ്പെട്ടു... തെങ്ങും കായലും കെട്ടു വള്ളവും കഥകളിയും ഒക്കെ ചുമരിൽ... കേൾക്കുന്നതത്രയും പച്ച മലയാളം...കുറെ നാളായി ബർഗറും പിസയും കബാബും പിന്നെ പേരറിയാത്ത എന്തൊക്കെയോ മാത്രം കിട്ടിയിരുന്ന ഞങ്ങൾക്ക് ഓർഡർ ചെയ്യാൻ ആവേശമായിരുന്നു.. ഒരാൾക്ക് വേണം പൊറോട്ടയും ബീഫ് റോയ്സ്റ്റും, മറ്റൊരാൾക്ക് അപ്പവും ബീഫ് ഫ്രൈ യും, വേറൊരാൾക്ക് വേണ്ടത് ചോറും തോരനും മോര് കറിയും... ചിലർക്ക് ചിക്കൻ ബിരിയാണി, ചിലർക്ക് നാടൻ ചിക്കൻ കറി, ഒരാൾക്ക് നെയ് റോസ്റ്... എല്ലാവര്ക്കും സാധനം റെഡി, പപ്പടത്തോടുള്ള ഞങ്ങടെ ആക്രാന്തം കണ്ടു ചേട്ടൻ കുറച്ചു പപ്പടം ഫ്രീ ആയും തന്നു... വയറു നിറഞ്ഞു പിന്നെ അടുത്തുള്ള പലചരക്കു കടയിൽ കയറി മുറുക്ക്, പെട്ടിയപ്പം, മിക്സ്ചർ, കടല, ഡബിൾ ഹോർസ് റവ, മേളം പുട്ടുപൊടി, ചൂൽ, ബക്കറ്റ്,... എന്തൊക്കെയെന്തൊക്കെയോ വാങ്ങുന്നു എല്ലാവരും.. എല്ലാം നാടൻ സാധനങ്ങൾ...പക്ഷെ കാശു കുറച്ചു കത്തി ആണെന്ന് മാത്രം... പിന്നെ തിരിച്ചു വെസ്റ്റ് ഹാമിൽ ഇറങ്ങി, വാട്ടർ ലൂ വഴി ഗിൽഡ്‌ഫോഡിലേക്ക്... വാച്ചിൽ സമയം പത്താകുന്നു, ഗൂഗിൾ ഫിറ്റിൽ ഒരു ദിവസം നടന്നു തീർത്ത ദൂരം 16.45 കിലോമീറ്റർ... പക്ഷെ നോക്കെത്താ ദൂരത്തോളം പരന്ന ലണ്ടന്റെ കാഴ്ചകൾ അവസാനിക്കുന്നില്ല....

തേംസിന്റെ തീരത്ത് ഒരു നാൾ


ലണ്ടനിൽ വന്ന ആദ്യ നാളുകളിലൊക്കെയും ആഴ്ച്ചാവസാനം മടിപിടിച്ച് ഗിൽഫോർഡിലെ ഇരുമുറി വീട്ടിൽ പുതപ്പിനടിയിൽ ചുരുണ്ടു കൂടാറാണ് പതിവ്... യൂറോപ്പിൽ വേനൽകാലത്തിന്റെ അവസാന നാളുകൾ ആണെങ്കിലും ആഴ്ചാവസാനം ചന്നം പിന്നം പെയ്യുന്ന രസം കൊല്ലി മഴ എല്ലാ പദ്ധതികളെയും തകിടം മറിയ്ക്കും..
അങ്ങനെയിരിക്കെയാണ് യുകെ യിൽ പൊതുഅവധി ദിനമായ ആഗസ്ത് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച ഒരു ലണ്ടൻ യാത്ര തീരുമാനിച്ചത്..
പതിവുപോലെതന്നെ ഞായറാഴ്ച തോരാതെ മഴ പെയ്തു... തലേന്നാൾ സുഖമായി മൂടിപ്പുതച്ചുറങ്ങിയതിനാൽ ഞങ്ങൾ 8 പേരും രാവിലെ 8 മണിയോടെ തന്നെ ഗിൽഡ്‌ഫോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി... ട്രെയിൻ വന്നയുടനെ ആദ്യം ചാടിക്കയറിയത് ഫസ്റ്റ് ക്ലാസ്സിൽ ആണെങ്കിലും അബദ്ധം തിരിച്ചറിഞ്ഞ് സെക്കന്റ് ക്ലാസ്സിലേക്ക് മാറി... അവധി ദിനമായതിനാൽ ഒട്ടും തന്നെ തിരക്കുണ്ടായില്ല... യുകെ യിൽ ആദ്യമായി ട്രെയിനിൽ കയറിയ ആഹ്ലാദത്തിൽ സെൽഫി എടുത്തും സൊറ പറഞ്ഞും വന്നപ്പോഴേക്കും ട്രെയിൻ വോക്കിങ്ങും കളാപ്ഹാമും(കടന്നു പോകുന്ന ട്രെയിനുകളുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ ആണ് കളാപ്ഹാം. ദിവസം രണ്ടായിരത്തിൽ അധികം ട്രെയിൻ കടന്നുപോകുന്നതിൽ പകുതിയോളവും ഇവിടെ നിർത്തുന്നു. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 180 ട്രെയിൻ വരെ ഇതുവഴി കടന്നു പോകുകയും 120 എണ്ണം വരെ നിർത്തുകയും ചെയ്യുന്നു!!) കടന്ന് വാട്ടർലൂ എത്തി... ചരിത്ര ക്ലാസ്സുകളിൽ ഇരുന്നുറങ്ങാത്തവർക്ക് സുപരിചിതമായ  ഇടം.. ലോകം മുഴുവൻ കീഴടക്കി വന്ന നെപ്പോളിയനു അടിപതറിയ പേരിൽ പ്രസിദ്ധമായ ഇടം (യഥാർത്ഥ വാട്ടർലൂ പക്ഷെ ബൽജിയത്തിൽ ആണ്!) തെക്കു നിന്ന് വരുമ്പോൾ ലണ്ടൻ നഗരത്തിന്റെ പ്രവേശന കവാടം.. യാത്രക്കാരുടെ എണ്ണത്തിൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റേഷനിൽ(ഒരു വർഷം വാട്ടർലൂവിൽ വന്നു പോകുന്നത് 100 മില്യൺ യാത്രക്കാർ) നിന്നും സാവധാനം പുറത്തു കടന്നു..

കാഴ്ചാനുഭവങ്ങളുടെ കലവറയാണ് ലണ്ടൻ ഓരോ സഞ്ചാരിയുടെയും മുന്നിൽ തുറന്നിടുന്നത്... കെട്ടിലും മട്ടിലും പ്രൗഢി വിളിച്ചോതുന്ന വാസ്തു ശൈലി അതിനു പ്രധാന കാരണമാണ്... 
ഇനിയുള്ള യാത്ര ലണ്ടൻ ട്യൂബിൽ കൂടി.. ലണ്ടൻ ട്യൂബ് എന്നത് ആയിരത്തി അഞ്ഞൂറിലധികം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിലെ  270 ഓളം സ്റ്റേഷനുകൾ ഉള്ള റയിൽ അടിപ്പാതകളുടെ ശൃംഖല ആണ്...  ശരിക്കും ഇവയെ ലണ്ടൻ നഗരത്തിന്റെ രക്തധമനികൾ എന്ന് വിളിക്കാം...
സൗത്ത് വാർക്കിൽ നിന്നും നോർത്ത് ഗ്രീൻവിച്ചിലേക്ക് ട്യൂബിൽ കയറി... പോകുന്നത് പൂർണമായും അടിപ്പാതയിൽ കൂടി... കൃത്യമായി പറഞ്ഞാൽ വിശ്വപ്രസിദ്ധമായ തെംസ് നദിയുടെ അടിയിൽ കൂടി... നോർത്ത് ഗ്രീനിച്ചിൽ ഇറങ്ങി... അവിടെ 0 രേഖാംശം(longitude)  എന്ന് രേഖപ്പെടുത്തിയ വെളുത്ത രേഖ കടന്നു പോകുന്നത് കാണാം... അതായത് ഭൂമിയെ പശ്ചിമാർദ്ധ ഗോളം എന്നും പൂർവാർദ്ധ ഗോളം എന്നും വേർതിരിക്കുന്ന രേഖ... ചരിത്രത്തിൽ നിന്നും വെറും 15 മിനിറ്റ് കൊണ്ട് ഭൂമിശാസ്ത്രത്തിലേക്ക്... GMT(ഗ്രീൻവിച് മീൻ ടൈം) എന്ന ആഗോളസമയ സൂചിക കൊളോണിയൽ സംസ്കാരത്തിന്റെ ഉപോത്പന്നമാകാം... അത് തന്നെയാവാം ഉയരം കൂടിയ പഴയ കെട്ടിടങ്ങളിലത്രയും ക്ലോക്ക് സ്ഥാപിക്കാൻ അവരെ പ്രേരിപ്പിച്ചതും... 

ലണ്ടനിലെ ഒരേയൊരു കേബിൾ കാർ പ്രവർത്തിക്കുന്നത് ഇവിടെയാണ്... പശ്ചിമേഷ്യൻ വിമാന കമ്പനിയായ എമിറേറ്റ്സ് പ്രവർത്തിപ്പിക്കുന്ന എമിറേറ്റ്സ് എയർ ലൈൻസ് കേബിൾ കാർ.. അത് ഗ്രീൻവിച് പെനിസുലയിൽ നിന്നും തേംസിന് മുകളിലൂടെ റോയൽ ഡോക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു... "ലണ്ടന്റെ അതുല്യമായ കാഴ്ചാനുഭവം" എന്ന പരസ്യവാചകം അതിന്റെ പരമാർത്ഥത്തിൽ അത് അന്വർത്ഥമാകുന്നു... ഇരു വശങ്ങളിലേക്കുമായി 10 മിനിറ്റ് വീതമുള്ള യാത്രയ്ക്ക് ശേഷം എയർ ബസ് 380 ന്റെ കോക്പിറ്റും  പ്രവർത്തനങ്ങളും സിമുലറ്ററും അടങ്ങിയ ഒരു പൂർണ പാക്കേജും ഇതോടൊപ്പം എമിറേറ്റ്സ് പ്രധാനം ചെയ്യുന്നു...  വിമാനം പുറപ്പെടുന്നത് (ടേക്ക് ഓഫ്) മുതൽ യാത്ര അവസാനിക്കുന്നത് (ലാൻഡിംഗ്) വരെയുള്ള പൂർണ പ്രവർത്തനം ഇവിടെ അനുഭവവേദ്യമാക്കുന്നു... 2012 ലെ സമ്മർ ഒളിമ്പിക്‌സും പരാലിമ്പിക്‌സും നടന്ന O2 അരീന ഇവിടുത്തെ മറ്റൊരാകർഷണം ആണ്.. മാഞ്ചസ്റ്റർ അരീന കഴിഞ്ഞാൽ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റേഡിയം കൂടിയാണിത്..

അടുത്ത യാത്ര അംബര ചുംബികളുടെ നാടായ കാനറി വാർഫിലേക്ക്... ആഗോള ഭീമൻമാരായ HSBC, ബാർക്ലെയ്‌സ്, സിറ്റി ബാങ്കുകൾ, ജെപി മോർഗൻ, ഏണർസ്റ് ആൻഡ് യങ് തുടങ്ങിയവയുടെ ആസ്ഥാനം.. 39 ഹെക്ടറിൽ ഒന്നര ലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്പേസ് ഉണ്ടിവിടെ.. രണ്ടു ലക്ഷത്തി ഇരുപതിനായിരത്തിൽ അധികം പേര് ഇവിടെ മാത്രം ജോലി ചെയ്യുന്നു... 265 മീറ്റർ ഉയരമുള്ള യുകെയിലെ രണ്ടാമത്തെ ഉയരമുള്ള കെട്ടിടം തുടങ്ങി(ഏറ്റവും ഉയരമുള്ള "ദി ഷാർഡ്" ലണ്ടൻ ബ്രിഡ്ജിനടുത്താണ്) 100 മീറ്ററിൽ അധികം ഉയരമുള്ള പത്തിലധികം കെട്ടിടങ്ങൾ ചുറ്റിലും തലയുയർത്തി നിൽക്കുന്നു...

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ലണ്ടൻ ബ്രിഡ്ജ് ആയിരുന്നു.. ലണ്ടനിലെ ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാർക്കറ്റിന് അകത്തു കൂടി ഞങ്ങൾ ലണ്ടൻ ബ്രിഡ്ജിലേക്കെത്തി..   അവിടെ നിന്നാൽ ഇരുപുറവും തേംസിൽ മില്ലേനിയം ബ്രിഡ്‌ജും ടവർ ബ്രിഡ്‌ജും തലയുയർത്തി നിൽക്കുന്നത് കാണാം... രണ്ടു വർഷം മുൻപ് 8 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു... ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി...


അടുത്ത ലക്‌ഷ്യം ലണ്ടന്റെ ഏറ്റവും ആകർഷണമായ ലണ്ടൻ ഐ ആയിരുന്നു.. 135 മീറ്റർ ഉയരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ആകാശത്തൊട്ടിൽ... 2013ൽ 'ദി ഷാർഡ്' പണിതീരും വരെ ലണ്ടന്റെ ഏറ്റവും ഉയരെ നിന്നുള്ള ആകാശക്കാഴ്ച... സ്വാഭാവികമായും  അവധിദിന തിരക്ക് ഏറ്റവും ബാധിച്ചിരുന്നത് വർഷം135 മില്യൺ ആളുകൾ എത്തിച്ചേരുന്ന അവിടെ ആയിരുന്നു... ആകാശത്തൊട്ടിലിൽ കയറാനുള്ള മോഹം തല്ക്കാലം ഉള്ളിലൊതുക്കി ഞങ്ങൾ ബ്രിട്ടീഷ് മ്യുസിയത്തിലേക്ക് യാത്രയായി.. ശിലായുഗത്തിൽ തുടങ്ങി ആധുനികത വരെ നീളുന്ന മനുഷ്യകുലത്തിന്റെ ശേഷിപ്പുകൾ ഞങ്ങൾക്കവിടെ ദർശിക്കാനായി.. ലോകത്തിന്റെ എല്ലാ ഭാഗത്തെയും ചരിത്ര സംബന്ധിയായ എന്തെങ്കിലും ഒന്ന് അവിടെ സൂക്ഷിച്ചിരുന്നു... സൂര്യനസ്തമിക്കാത്ത കൊളോണിയൽ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ബാക്കിപത്രം... ഈജിപ്തിലെ മമ്മികൾ മുതൽ  തഞ്ചാവൂരിലെ ബ്രിഹദേശ്വര പ്രതിമ വരെ അവിടെ സൂക്ഷിച്ചിരുന്നു... പിന്നീട് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ലീസിസ്റ്റർ ചത്വരത്തിലേക്ക്.. അവിടെ അൽപനേരം  ചിലവഴിച്ചപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങിയിരുന്നു... പിന്നെ യാത്ര തിരിച്ച് ഗിൽഡ്‌ഫോഡിലേക്ക്... അപ്പോഴും ലണ്ടനിൽ കണ്ടു തീർക്കാനുള്ള ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു തന്നെ കിടന്നു...

കൂട്ടുകാരന്, വീട്ടിത്തീർക്കാനാകാത്ത കടപ്പാടുകൾക്ക്...

ഒരു സൗഹൃദത്തിനെത്ര ആഴമുണ്ടാവും എന്ന് ചോദിച്ചാൽ 'നവി'യോളം എന്ന് ഞാൻ പറയും...
ഞാനിന്നുമോർക്കുന്നു,
എഴുതി തുടങ്ങിയ പരീക്ഷ ഹാളിൽ നിന്നും പേനയെടുക്കാൻ മറന്നെന്നു കള്ളം പറഞ്ഞ് അടുത്തിരിക്കേണ്ട എന്നെ തേടി വന്ന നിനക്ക് അന്ന് നഷ്ടപ്പെട്ടത് യൂണിവേഴ്‌സിറ്റി എക്സാമിലെ വിലപ്പെട്ട അര മണിക്കൂർ ആയിരുന്നു... പക്ഷെ എനിക്കോ, ജീവിതത്തിലെ ഏറ്റവും വലിയ സൗഹൃദത്തെ തിരിച്ചറിഞ്ഞ നിമിഷം...
സൗഹൃദത്തിന്റെ മായാജാലം കാട്ടി പിന്നീടും പലവട്ടം നീയെന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു....
തല്ലനോങ്ങി വന്ന തമിഴന്റെ മുന്നിലും തെമ്മാടിത്തം കാട്ടിയ സീനിയേഴ്സിന്റെ മുന്നിലും എന്നാൽ ആദ്യം എന്നെ തല്ലെന്നുപറഞ്ഞു മുന്നിൽ കയറി നിന്നത് നീയായിരുന്നു...
മൂന്നാം വർഷം, ഹോസ്റ്റലിൽ ഞാനൊറ്റയാകുമോ എന്നോർത്തു പെട്ടിയും കിടക്കയും എടുത്ത് നീ ഹോസ്റ്റലിൽ ചേരാൻ വന്നൊരു ദിവസമുണ്ടായിരുന്നു...
എന്നോടൊരു വാക്കു പോലും ചോദിക്കാതെ കയ്യിലിരുന്ന കാശെടുത്ത് കൊടുത്ത് iv ക്ക് പോകാൻ എന്റെ പേര് രജിസ്റ്റർ ചെയ്ത വേറൊരു ദിവസം...
പാലക്കാട് ആഘോഷിക്കാം എന്ന് പറഞ്ഞു നീ വിളിച്ചുകൊണ്ടുപോയ രണ്ടു വിഷുക്കാലങ്ങൾ... 
പക്ഷെ  കാലിഫിന്റെ ബൈക്കിനു പിന്നിൽ ചിലവഴിച്ചതും ആൽവിനുമായി പങ്കിട്ടു വലിച്ച സിഗരറ്റുകളും ആയിരുന്നു നിന്റെ കോളേജ് കാലത്തെ ഏറ്റവും വലിയ സമ്പാദ്യങ്ങളെന്നു പിരിയാൻ നേരം പോഡിയത്തിൽ നിന്നും നീ പറഞ്ഞപ്പോൾ നാലു വർഷവും നാം പങ്കിട്ട, എന്റെ വലതു വശത്ത് നീയിരുന്ന സീറ്റ് നോക്കി ഞാൻ നെടുവീർപ്പിട്ടു..., അന്നെന്റെ കണ്ണ് നിറഞ്ഞത് നീ കണ്ടതുമില്ല...
പക്ഷെ പിന്നീടെപ്പോഴോ  ഞാനത് പറഞ്ഞപ്പോൾ കരഞ്ഞത് നീയായിരുന്നു...
ഓരോ മനുഷ്യയുസ്സിന്റെയും സമ്പാദ്യങ്ങളും ആസ്തി ബാധ്യതകളും തരം തിരിക്കുന്ന ജോലിയിൽ നീയും നിർധാരണം ചെയ്യാനാവാത്ത ലോഗിക്കുകളുടെ കുരുക്കഴിക്കുന്ന പണിയിൽ ഞാനും വ്യാപൃതനാകുമ്പോൾ തിരിച്ചറിയുകയാണ് കൊടുത്തു തീർത്തിട്ടില്ലാത്ത പണത്തിന്റെ പഴയ കണക്കുകൾക്കപ്പുറം ഒരായുഷ്കാലം കൊണ്ടുപോലും
വീട്ടിത്തീർക്കാനാകാത്ത കടപ്പാടുകളുടെ ആകെ തുകയാണ് സൗഹൃദമെന്ന്...

പകർന്നാട്ടം

"നായിന്റെ മോനെ...." ഒരലർച്ചയായിരുന്നു രജിത്ത് മാഷ്... കൂടെ ചെകിടടച്ചൊരടിയും... കണ്ണിൽ പൊന്നീച്ച മിന്നി... "പകർന്നാട്ടം" എന്ന സ്കൂൾ നാടകത്തിന്റെ അവസാന റിഹേഴ്സൽ ആയിരുന്നു രംഗം... അച്ഛൻ മരിച്ചു വിഷാദനായിരിക്കുന്ന രംഗം അരങ്ങത്ത്... പിന്നണിയിൽ ഫ്ലൂട്ടും വയലിനും ചേർന്ന വിഷാദ രാഗം... അത് ലയിച്ചങ്ങനെ ഇല്ലാതാവുന്നതിനിടെ പെരുമ്പറ മുഴങ്ങുന്ന ശബ്ദം പിന്നാലെ വന്നു... അതിന്റെ ബാക്കി പത്രമായിരുന്നു ആദ്യം പറഞ്ഞ രംഗം... സമയം അർധരാത്രി കഴിഞ്ഞിരുന്നു... തലയിൽ ഹെഡ്സെറ്റുമായി മ്യൂസിക് സിസ്റ്റത്തിന്റെ നോബും പിടിച്ചിരുന്നതാണ് ഞാൻ... ചെറുതായൊന്നുറങ്ങിപ്പോയി... ഇറങ്ങിപ്പോയ്ക്കൊള്ളാൻ പറഞ്ഞു... ഈ കൂരാക്കൂരിരുട്ടിൽ എങ്ങോട്ടു പോകാൻ.. ഓരത്തു മാറിനിന്ന് മാഷെ ദയനീയമായി നോക്കി... അനന്തരം എല്ലാവരും ഒന്നൂടി പകർന്നാടേണ്ടി വന്നു, രംഗം തണുക്കാൻ....
----------------------
ഇപ്പൊ ഇതോർമ്മ വന്നത് ജിനോ ഏട്ടനെ കുറിച്ചുള്ള വാർത്ത കണ്ടപ്പഴാണ്... പത്തു പന്ത്രണ്ടു വർഷം മുൻപാണു.. ആദ്യ പ്രണയം മനസ്സിൽ പൂവിടർന്നു നിന്ന കാലം... പ്രണയിനിയെ impress ചെയ്യിക്കാനാണ് അവളുടെ ക്ലാസ്സിൽ വച്ച് നടന്ന നാടക സെലക്ഷനു പോയത്... മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നതിനാൽ തന്നെ എങ്ങനെയൊക്കെയോ നാടക ടീമിൽ കയറിപ്പറ്റി..  അശോകേട്ടൻ (അശോകൻ കതിരൂർ) കവുംപടി സ്കൂളിൽ നാടകം പഠിപ്പിക്കുമ്പോൾ അന്നു ജിനോ ഏട്ടൻ കയറി വരുമായിരുന്നു... മിക്കപ്പോഴും മുഷിഞ്ഞതാവും വേഷം... എംജി കോളേജിൽ നാടക റിഹേഴ്സൽ കഴിഞ്ഞുള്ള വരവാകും.. പ്രണയം പൂത്തു നിന്ന രാവുകളിൽ റിഹേഴ്സലിനൊടുവിൽ  ആകാശത്തോട്ട് നോക്കി സ്വപ്നം കണ്ടു കിടക്കുമ്പോഴൊക്കെയും  ജിനോ ഏട്ടൻ  അശോകേട്ടനു ആയി നാടക   സംവാദങ്ങളിൽ മുഴുകി ഇരിപ്പുണ്ടാവും.. രജിത് മാഷും മിക്കപ്പോഴും കൂട്ടിനുണ്ടാകും.. അവരങ്ങനെ രാത്രി വൈകിയും അവിടെ കുത്തിയിരിക്കും.. അന്ന് നാടകക്കോപ്പൊക്കെ ഉണ്ടാക്കാൻ എന്തായിരുന്നു ഉത്സാഹം... ഇന്ന് നൊണ പറഞ്ഞു നൊണ പറഞ്ഞു ഏട്ടനെ ലോകം തിരിച്ചറിയുമ്പോൾ ഏറെ സന്തോഷം....

സർവം ക്ഷമയ്ക്ക്, അമ്മയ്ക്ക്

തലയ്ക്കു നേരെ ഓങ്ങിയ ഓലമടലിൽ ഞാൻ കയറിപ്പിടിച്ചപ്പോഴും അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു..... "അന്നേ അങ്ങ് വേണ്ടെന്നു വച്ചാൽ മതിയായിരുന്നു..."

ചെയ്തുവച്ച ഏതോ കുരുത്തക്കേടിന്റെ

അവസാനഭാഗത്ത് അടർന്നു വീണ വാക്കുകളിൽ ഞാൻ വിറങ്ങലിച്ചു നിന്നു...

പറയേണ്ടിയിരുന്നില്ലെന്നു അമ്മയുടെ കണ്ണുകൾ ആയിരം തവണ പറഞ്ഞു... 

ഇരുപതുകളിലെത്തിയ ചോരത്തിളപ്പിൽ ഒരു നാൾ ഞാൻ ചോദിച്ചു... എനിക്കുവേണ്ടി എന്ത് ചെയ്തിട്ടുണ്ടെന്ന്....

നിസ്സഹായത നിറഞ്ഞ നോട്ടമായിരുന്നു മറുപടി.... അത് പതുക്കെ വിങ്ങലുകൾക്ക് വഴിമാറി.... അണമുറിയാതെയുള്ള കണ്ണീർച്ചാലാൽ അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.... ആ കണ്ണീരിൽ എനിക്ക് ശ്വാസം മുട്ടി.... സങ്കടങ്ങളുടെ നിലയില്ലാക്കയത്തിൽ വീണു  ഞാൻ കൈകാലിട്ടടിച്ചു.... എന്റെ ക്ഷമാപണങ്ങൾക്കും ആലിംഗങ്ങൾക്കും തടഞ്ഞു നിർത്താൻ കഴിയാത്തത്രയും നേരം ആ കണ്ണുകൾ നിർത്താതെ പെയ്തു... ഒരു രാത്രിമുഴുവൻ ആ ഒരു വാചകത്തിൽ കുടുങ്ങിക്കിടന്നു....

ദാരിദ്ര്യം നിറഞ്ഞ ബാല്യകാലങ്ങളിൽ അമ്മ മുട്ടാത്ത വാതിലുകളില്ലെന്ന് അറിയാഞ്ഞിട്ടല്ല.... മത്സരപ്പരീക്ഷകൾക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും എവിടെനിന്നോ അമ്മ മുഷിഞ്ഞൊരൊറ്റ നോട്ടുമായി മടങ്ങിവന്നിരിക്കും...  എന്റെ തോൽവികളിലൊന്നിലും വ്യാകുലപ്പെട്ടു കണ്ടില്ല... ജയങ്ങളിലൊക്കെയും പുഞ്ചിരി പൊഴിച്ചു.... അച്ഛനുമമ്മയും ആഞ്ഞുതുഴഞ്ഞിട്ടും ദുരിതക്കടലിൽ കരയെത്താതിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനം എന്നതൊരു സാഹസമായിരുന്നു.... എങ്കിലും മാസാമാസം ഒരുദിനം തെറ്റാതെ എന്റെ അക്കൗണ്ടിൽ പണമെത്തിക്കൊണ്ടിരുന്നത് അച്ഛന്റെ അധ്വാനത്തിനൊപ്പം പണം ക്രയവിക്രയം ചെയ്യുന്നതിൽ അമ്മ കാണിച്ച വൈദഗ്ധ്യം കൊണ്ട് കൂടിയായിരുന്നു... എല്ലാ സാധ്യതകളും അടഞ്ഞതിനപ്പുറവും ഒരു വഴിയെവിടെയോ മറഞ്ഞു കിടപ്പുണ്ടെന്നു അമ്മയെപ്പോഴും വിശ്വസിച്ചു പോന്നു... 

ആകുലതകളും ആത്മസംഘർഷങ്ങളും ഒടുങ്ങി നല്ല കാലങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ ശരീരത്തെ രോഗം കാർന്നു തിന്നു തുടങ്ങിയിരുന്നു.... ദേഹമാസകലം ഞണ്ടിറുക്കുന്ന വേദനയിലും അമ്മ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല... ഇനിയൊരു തിരിച്ചുപോക്കില്ലെന്നു മനസ്സിലാക്കിയ അവസാനനാളുകളിൽ ഒന്നിൽ വരെ...

തനിക്കു ചുമക്കാനാവില്ലെന്നു പറഞ്ഞു ശരീരവും ഒരു കത്തിയിൽ തീർക്കാമെന്നു ഡോക്ടറും പറഞ്ഞിട്ടും, ഓക്കാനങ്ങളുടെ ഒരു ഗർഭകാലവും അതിനപ്പുറം ഒരു ദുരിതകാലവും താണ്ടി എന്നെ ഞാനാക്കിയ സർവം ക്ഷമയ്ക്ക്, ഒരു ജന്മം കൊണ്ടുപോലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾക്ക്..., അമ്മയ്ക്ക്..., കനലെരിയുന്ന മനസ്സാൽ ഒരശ്രുപൂജ...

കാത്തിരിപ്പിന്റെ മഴക്കാലങ്ങൾ....

ജൂൺ എന്നും കാത്തിരിപ്പിനെ ഓർമ്മിപ്പിക്കുന്നു... തിമിർത്തു കളിച്ച രണ്ടു മാസങ്ങൾക്കിപ്പുറം പുത്തനുടുപ്പും പുത്തൻ കുടയുമായി സ്കൂളിൽ പോകാനുള്ള കാത്തിരിപ്പായിരുന്നു ബാല്യകാലങ്ങളിൽ... കാഴ്ചയുടെയും കേഴ്വിയുടെയും ഒരായിരം അനുഭവങ്ങൾ കൂട്ടുകാരോട് പങ്കിടേണ്ട വെമ്പലിലേക്കായിരുന്നു എല്ലാ ജൂണും പിറവി കൊണ്ടത്....

മഴ കാത്തിരുന്നു കാത്തിരുന്നു ഞാൻ വളർന്നപ്പോഴും മഴക്കാലം കാത്തിരിപ്പിന്റേതായി... ആർത്തലച്ചു പെയ്യുന്ന മഴയിൽ ലയിച്ചു ചേർന്ന് കിടക്കാനാണ് പ്രണയരാത്രികളിലൊക്കെയും നാം സ്വപ്നം കണ്ടത്... രാത്രിമഴതണുപ്പിൽ അന്യോന്യം പുതപ്പാകാനും.... ഇനിയൊരു മഴക്കാലം കൂടി നഷ്ടമാക്കാനില്ലെന്ന തിരിച്ചറിവിൽ ഏപ്രിലിൽ തന്നെ നാം ഒന്നു ചേർന്നു... എന്നിട്ടും ആ മഴക്കാലമത്രയും നീ കൊച്ചിയിലും ഞാൻ തിരുവനന്തപുരത്തും.... നീ വന്ന വാരന്ത്യങ്ങളിലൊന്നും മഴ തിരിഞ്ഞു നോക്കിയതുമില്ല.....

വേരുകളറ്റു നീ ഇങ്ങോട്ടു പറിച്ചു നടപ്പെട്ടതിലിന്നോളം നാം കണ്ട സ്വപ്നങ്ങൾ മഴക്കാലങ്ങളെക്കുറിച്ചായിരുന്നു...

എന്നിട്ടും കഴിഞ്ഞ വർഷം മഴ പെയ്ത രാത്രികളിലൊക്കെയും ഞാൻ തണുത്തു വിറച്ചു തന്നെ കിടന്നു....  നൂലുപോലെ പെയ്തിറങ്ങിയ മഴനാരുകളെ നോക്കി നോർവേയിലെ ഹോട്ടൽ മുറിയിലിരുന്ന് നീ നെടുവീർപ്പിട്ടു.... ചാറ്റൽ മഴ പെയ്തൊഴിഞ്ഞ തെരുവുകളിൽ കൈകോർത്തു നടന്ന പ്രണയിനികൾ നിന്റെ കൺകോൺ നിറച്ചു... മഴ പെയ്ത ബൈക്ക് റൈഡുകളിലൊക്കെയും എന്റെ പിൻസീറ്റ് നിനക്കായി വെറുതെ മഴ നനഞ്ഞു....

നിളയും പെരിയാറും നീണ്ടും മെലിഞ്ഞും പിന്നെയുമൊഴുകി വീണ്ടുമൊരു മഴക്കാലമെത്തി... മഴ വീണു തണുത്തൊരു പാതി രാത്രിയിൽ ഞാൻ കൈവീശി യാത്ര പറഞ്ഞിറങ്ങുമ്പോൾ നിന്റെ കണ്ണിലെ കാർമേഘം പെയ്യാൻ തുടങ്ങിയിരുന്നു... അതിൽ പിന്നിന്നോളം മഴ ആർക്കുവേണ്ടിയോ ആർത്തലച്ചു തന്നെ പെയ്തു... മഴ വെള്ളം വീണൊരു ജനതയുടെ സ്വപ്നങ്ങൾ ഒഴുകിപ്പോയി... പുതപ്പിനടിയിൽ പാതി നനഞ്ഞ മനസ്സുമായി നീ അസ്വസ്ഥമായി കിടന്നു... ഓഫീസ് പാൻട്രിയിലെ ജനൽ പാളികളിൽ നിന്നും ഒഴുകിയിറങ്ങാൻ മടിച്ച വെള്ളത്തുള്ളികളിൽ  ഞാൻ വെറുതെ മുഖം നോക്കി... ലണ്ടനിലെ തെരുവോരങ്ങളിൽ മഴ പൊടിഞ്ഞ പ്രഭാതങ്ങളിൽ, എന്റെ ചെറുവിരൽ കൂട്ടു തേടി നിന്നെ തിരഞ്ഞു... അങ്ങനെ വീണ്ടുമൊരു മഴക്കാലം കൂടി കാത്തിരിപ്പിന്റേതായി... 



ഓർമ്മകൾ മരിക്കുമോ???

ആദ്യം കണ്ടനാൾ ഓർമയിൽ വരുന്നില്ല... ഓർമ വച്ചു തുടങ്ങിയ നാളുകളിൽ ഒന്നിൽ ആയിരുന്നു അത്... അംഗൻവാടി തൊട്ട് ഞങ്ങൾ കൂട്ടുകാരായിരുന്നു.... ഏകദേശം രണ്ടു വ്യാഴവട്ടക്കാലം മുൻപേ ഹൃദയത്തിന്റെ വടക്കു കിഴക്കേ കോണിൽ താമസമുറപ്പിച്ചവർ...  സന്ദീപും അരുണും സൂര്യയും  ഞാനും ഒക്കെയായിരുന്നു അടുത്ത കൂട്ടുകാർ... പപ്പി ടീച്ചറുടെയും ഉഷേച്ചിയുടെയും തണലിൽ ഞങ്ങളുടെ സൗഹൃദം ഒരുപാട് തളിർത്തു... പപ്പി ടീച്ചർക്ക് മകനായ സന്ദീപിനോളം തന്നെ സ്നേഹം ഞങ്ങളോടുമുണ്ടായിരുന്നു... ഉഷേച്ചി അന്നുണ്ടാക്കിയിരുന്നതിനോളം രുചിയുള്ള ഉപ്പുമാവ് ഇന്നോളം പിന്നെ കഴിക്കാനും പറ്റിയിട്ടില്ല... ഞങ്ങളെല്ലാം മുഴക്കുന്ന് സ്കൂളിലേക്ക് മാറിയപ്പോഴേക്കും ടീച്ചറും സന്ദീപും മാലൂരിലേക്ക് പോയി... 

മത്സരിച്ചു കളിച്ചും പഠിച്ചും വളർന്ന 7 വർഷങ്ങളായിരുന്നു പിന്നീട്... സഹോദര്യത്തോളം വളർന്ന ബന്ധങ്ങൾ... കയ്യെഴുത്തിൽ സൂര്യയായിരുന്നു കേമത്തി... എന്റെ അക്ഷരങ്ങൾ പലപ്പോഴും എനിക്കുതന്നെ വായിക്കാൻ കഴിഞ്ഞില്ല... എഴുതിയെഴുതി താഴെയെത്തുമ്പോഴേക്കും അരുണിന്റെ ബുക്കു മുഴുവൻ ഇനിയെഴുതാൻ കഴിയാത്ത വിധം വിയർപ്പിൽ കുതിർന്നിരിക്കും..  ആറുവര്ഷം ക്ലാസ് ലീഡർ ആയിരുന്ന ഞാൻ സ്കൂൾ ലീഡർ ആകാൻ മത്സരിച്ചു പൊരുതി തോറ്റ ഏഴാം വർഷം... 

അതുകഴിഞ്ഞു ഞങ്ങൾ  തട്ടകം കാവുമ്പടിയിലേക്ക് മാറി... ഇത്തിരി കൂടി മുതിർന്നു ഹൈസ്കൂൾ എത്തി... പ്രണയവും രാഷ്ട്രീയവും ഒക്കെ ഞങ്ങളുടെ സിരകളിൽ പടർന്ന കാലമായിരുന്നു അത്..  ആ ഒരു മൂന്നു വർഷത്തിനപ്പുറം ഒരു വല്യ ബ്രേക്ക് എടുക്കാം...

പിന്നീടൊരാറെഴു വർഷത്തിനപ്പുറം വീണ്ടും എല്ലാരും പരസ്പരം തേടിപ്പിടിക്കുകയായിരുന്നു...  ഒരുപാടൊരുപാട് സൗഹൃദങ്ങൾക്കൊടുവിൽ എല്ലാവരും ആദ്യ സൗഹൃദത്തിന്റെ ചൂട് തേടുകയായിരുന്നു... മുംബൈയിലെ ആശുപത്രിയിൽ തിരക്ക് പിടിച്ച ഡ്യൂട്ടികൾക്കിടയിൽ എന്റെ നമ്പർ തേടിപ്പിടിച്ചു സൂര്യ ഒരുനാൾ വിളിച്ചു... നഴ്സിങ് സുഹൃത്തുക്കൾ നൽകിയ ചതുര വടിവുള്ള കോട്ടയം ഭാഷയിൽ അവൾ ഒരുപാട് സംസാരിച്ചു... പഴയ കഥകൾ പലതും അവൾ തെല്ലൊട്ടു ഓര്മപ്പിശകില്ലാതെ എണ്ണിപ്പറഞ്ഞു.. പിന്നീടൊരിക്കൽ എന്റെ വീട് തേടിപ്പിടിച്ചു വന്നു ഞെട്ടിച്ചത് സന്ദീപ് ആണ്... ചേച്ചിയോട് നമ്പർ വാങ്ങി അവൻ വിളിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം അവനുണ്ടായിരുന്നു... "ഉണ്ണിക്കുട്ടാ..." എന്ന അവന്റെ വിളിയിൽ അലിഞ്ഞു പോയത് 20 വർഷങ്ങളായിരുന്നു... ഇരുപത് വർഷവും 20000 സ്വരങ്ങൾക്കുമപ്പുറവും ആ ഒരു വാക്കിൽ എനിക്കവനെ ഓർത്തെടുക്കാനായി എന്നതുതന്നെ ഒരു സൗഹൃദത്തിന്റെ ഹൃദയ സാക്ഷ്യം...

നാളുകൾക്ക് ശേഷം അരുണിനെ കണ്ടത് വേദനിപ്പിക്കുന്ന ഓർമയാണ്... കാൻസർ സെന്ററിന് മുന്നിൽ നീറി നിൽക്കുമ്പോൾ ഞങ്ങൾക്കിരുവർക്കും ഒരേ വികാരമായിരുന്നു... നൊന്തു പെറ്റ രണ്ടുപേർ അകത്തു വേദന തിന്നുമ്പോൾ പരസ്പരം സമാശ്വസിപ്പിക്കാൻ ഇരുവർക്കും വാക്കുകളില്ലായിരുന്നു... ഒടുവിൽ എന്റെ അമ്മ പോയി... അമ്മയ്ക്ക് രോഗം മാറിയെന്നു അവൻ പറയുമ്പോൾ ഒരമ്മയെങ്കിലും ആ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെട്ടെന്നു ആശ്വസിച്ചു അധികം കഴിയും മുൻപേ അവന്റെ അമ്മയും....

ചലച്ചിത്ര മേളകഴിഞ്ഞു പോകാനൊരുങ്ങമ്പോൾ അരുൺ വിളിച്ചിരുന്നു... ഞാൻ ഓടിച്ചെന്നു അവനെയും കൂട്ടി ശംഖുമുഖം വരെ പോയി... കുറെ സംസാരിച്ചു... ആമുഖങ്ങളില്ലാതെ... കാലത്തിനു തടുക്കാനാവാത്ത സൗഹൃദങ്ങളിൽ ആമുഖമെന്തിന്... ഹൃദയം നിറഞ്ഞു... പോകാൻ നേരം അവൻ കൈ പിടിച്ചു... അവന്റെ കൈത്തടത്തിൽ അപ്പോഴും വിയർപ്പു പൊടിഞ്ഞിരുന്നു... ആ നനവ് എനിക്കത്രയും പരിചിതമാണുതാനും....