Showing posts with label London. Show all posts
Showing posts with label London. Show all posts

അതിജീവനമാണ് വിജയം

 “ശരിക്കു പറഞ്ഞാൽ ഇതൊരു യുദ്ധമാണ്.. മൂന്നാം ലോകമഹായുദ്ധം.. ഭൂലോകത്തിലെ  ഏതാണ്ടെല്ലാ രാജ്യങ്ങളും തോളോടുതോൾ ചേർന്ന് പൊരുതുന്നൊരു യുദ്ധം.. കൊറോണയെന്നൊരൊറ്റ ഭീകരനെ തുരത്താൻ.. പലവിധ തിരക്കുകളാൽ പരക്കം പാഞ്ഞ മാലോകരെ മുഴുവൻ സ്വന്തം വീട്ടിൽ കതകടച്ചിരുത്തിയ ഈ മഹാമാരി ലോകത്തെ പഠിപ്പിക്കുന്നൊരു പാഠമുണ്ട് - "അതിജീവനമാണ് വിജയം".. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ്  രണ്ടാം ലോകമഹായുദ്ധകാലത്തുമുണ്ട് സമാനമായൊരേട്.. ഇന്നേക്ക് കൃത്യം 80 കൊല്ലം മുൻപ്... ആ ചരിത്രമാണ് ചുവടെ..”

തോൽവിയിലും തിളങ്ങുന്ന ചില ഏടുകളുണ്ട് ചരിത്രത്താളുകളിൽ.. ഒന്നുമില്ലായ്മയിൽ നിന്നും കയ്യെത്തിപ്പിടിക്കുന്ന വിജയങ്ങൾ.. പരസ്പരം പടവെട്ടിപ്പോരാടിയുദ്ധഭൂമിയിൽ തോറ്റോടി തളർന്നിരിക്കുമ്പോൾ അതിജീവനമാണ് വിജയമെന്ന്‌  തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.. യുദ്ധ തന്ത്രത്തിൽ അത്രയ്ക്ക് പ്രാവീണ്യമുള്ളവർ അതെളുപ്പം തിരിച്ചറിയും... അതുപയോഗപ്പെടുത്തുന്നത് പോലും പിൽക്കാലത്ത് വിജയമായി വിലയിരുത്തപ്പെടും... അങ്ങനെയൊരു ഉദ്വേഗജനകമായ കഥയാണ് "ഡെൻകിർക്കിലെ അത്ഭുതം"(Miracle  of  Dunkirk) അഥവാ "ഓപ്പറേഷൻ ഡൈനാമോ”.

1939ഇൽ ഹിറ്റ്ലറുടെ നാസിപ്പട പോളണ്ടിനെ ആക്രമിച്ചതോടു കൂടി ബ്രിട്ടൺ ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു.. കൂടെ BEF എന്ന ബ്രിട്ടന്റെ പ്രത്യേക സേനാവിഭാഗത്തെ യുദ്ധമുഖത്തേക്കയച്ചു.. ബ്രിട്ടനും ഫ്രാൻസും നെതെർലാൻഡുമൊക്കെ ചേർന്ന് ചെറുക്കൻ ശ്രമിച്ചെങ്കിലും ജർമനിയും, മറുവശത്തു നിന്ന് സോവിയറ്റ് യൂണിയനും പോളണ്ട് പിടിച്ചടക്കി പരസ്പരം പങ്കിട്ടെടുത്തു.. പിന്നെ വളരെപ്പെട്ടെന്നു തന്നെ നെതെർലൻഡ്സും ബെൽജിയവും കീഴടക്കി ജർമൻ സൈന്യം ഓപ്പറേഷൻ റെഡ് എന്ന പേരിൽ ഫ്രാൻസിലേക്കുള്ള തേരോട്ടം ആരംഭിച്ചു.. ആളുകളേറെയുണ്ടായിട്ടും ജര്മനിയുടെ കരുത്തിലും സാങ്കേതിക വിദ്യയിലും പതറിപ്പോയ ബ്രിട്ടീഷ് സൈന്യവും മറ്റു സഖ്യകക്ഷികളും യൂറോപ്പിന്റെ വടക്കൻ തീരമായ ഡെൻകിർക്കിലേക്കു ഒതുക്കപ്പെട്ടു കൊണ്ടിരുന്നു.. "അസാധാരണമായ സൈനിക ദുരന്തം (Colossal Military Disaster)" എന്നാണ് ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത വിൻസ്റ്റൺ ചർച്ചിൽ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്..


യൂറോപ്പിലേക്കുള്ള ബ്രിട്ടന്റെ കവാടമായ ഡോവറിലെ യുദ്ധമുറിയിലിരുന്ന് ബ്രിട്ടീഷ് റോയൽ നേവി അഡ്മിറൽ സർ ബർട്രാം റാംസെയാണ് അടിയന്തിരമായി  ഡെൻകിർക്കിലെ യുദ്ധഭൂമിയിൽ നിന്നും സൈന്യത്തെ ഒഴിപ്പിക്കണം(Evacuation of Dunkirk) എന്ന ആശയം മുന്നോട്ടു വെച്ചത്.. ഗത്യന്തരമില്ലാതെ ചർച്ചിൽ അതിനു സമ്മതം മൂളുകയും 1940 മെയ് 27ന് റാംസെയുടെ  പ്ലാൻ അനുസരിച്ച് ഓപ്പറേഷൻ ഡൈനാമോ ആരംഭിക്കുകയും ചെയ്തു... ഇതിനും മൂന്ന് നാലു  ദിവസം മുൻപേ തന്നെ ബ്രിട്ടന്റെയും സഖ്യ കക്ഷികളുടെയും നാല് ലക്ഷത്തിൽപരം വരുന്ന സൈനികരെയും മുഴുവൻ യുദ്ധ സംവിധാനങ്ങളെയും ഫ്രാൻസിലെ തീരദേശ പട്ടണമായ ഡെൻകിർക്കിലേക്ക് ഒതുക്കിയിരുന്നുവെങ്കിലും, അവരെ മുഴുവൻ ആക്രമിച്ചു കൊലപ്പെടുത്തുകയെന്ന ആശയത്തിന് ഹിറ്റ്ലർ  സമ്മതം മൂളിയില്ല.. പകരം പ്രത്യാഘാതങ്ങൾക്ക് കരുതിയിരിക്കാനും ലില്ലേ, കലായീസ് തുടങ്ങിയ ഇടങ്ങളിൽ കൂടി ഒരു തിരിച്ചടിയുണ്ടാവില്ലെന്നുറപ്പു വരുത്താനുമാണ്  ജർമ്മനി ഈ ദിവസങ്ങൾ വിനിയോഗിച്ചത്... ഇത് സഖ്യ സേനക്ക് പ്രതിരോധം തീർക്കാനും അതിജീവനത്തിനുള്ള യുദ്ധതന്ത്രം മെനയാനും അവസരമൊരുക്കി.. കൂടാതെ യുദ്ധഭൂമിയിൽ നിന്നും ഫ്രാൻസിലെ മറ്റിടങ്ങളിലേക്കുള്ള അഭയാർഥികളുടെ ഒഴുക്കും ഡെൻകിർക്കിലേക്ക് മുന്നേറുന്നതിൽ നിന്നും താൽക്കാലികമായെങ്കിലും ജർമനിയെ തടഞ്ഞു.. കിട്ടിയ സമയം കൊണ്ട് രക്ഷപ്പെടാനുള്ള വഴി തരപ്പെടുത്തിയ ബ്രിട്ടൺ, തങ്ങളുടെ മുഴുവൻ പടക്കപ്പലുകളെയും ജലയാനങ്ങളെയും സൈനികരെ രക്ഷിക്കാൻ ഡെൻകിർക്കിലേക്ക് അയച്ചു.. മാത്രമല്ല രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും മോട്ടോർ ബോട്ടുകളും ഹൗസ് ബോട്ടുകളും എല്ലാം  ഈയൊരു രക്ഷാ പ്രവർത്തനത്തിന് ഇറങ്ങണമെന്നു സർക്കാർ ആഹ്വാനം ചെയ്തു..

Dankirk Shore
Dankirk Port

യൂറോപ്യൻ വൻകരക്കും ബ്രിട്ടനും ഇടയിലുള്ള ഡോവർ ഇടനാഴിയിലെ രക്ഷാ പ്രവർത്തനം പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല.. ജർമ്മനി കരയിൽ മാത്രമല്ല കടലിലും ആകാശത്തും നിരന്തര ആക്രമണം നടത്തി.. യുദ്ധ വിമാനങ്ങൾ പരസ്പരം ആക്രമിക്കുകയും തകർന്നു വീഴുകയും ചെയ്തു.. രക്ഷാപ്രവർത്തനത്തിനിറങ്ങിയ പടക്കപ്പലുകളെയും കൂട്ടുപോയ മറ്റു കപ്പലുകളിൽ പലതിനെയും ജർമ്മനി മുക്കി.. ആദ്യ ദിവസം ഏഴായിരത്തിൽ പരം ആളുകളെ മാത്രമേ രക്ഷപ്പെടുത്താൻ ആയുള്ളൂവെങ്കിലും എട്ടാം ദിവസം ഓപ്പറേഷൻ ഡൈനാമോ അവസാനിക്കുമ്പോൾ 338226 സൈനികർ ഡോവർ കാസിലിലെ അഭയ കേന്ദ്രത്തിലെത്തി.. അന്ന് വരെ കാണാത്ത അതിജീവനത്തിന്റെ പുതിയൊരധ്യായമായിരുന്നു അത്.. ഈയൊരുധ്യമത്തിൽ  ബ്രിട്ടനു മാത്രം നഷ്ടമായത് 68000 സൈനികരെയാണ്... പങ്കെടുത്ത ആയിരത്തിലധികം നാവിക സേനാ കപ്പലുകളിലും ബോട്ടുകളിലും പകുതിയിലധികവും മുങ്ങുകയോ ഭാഗികമായി തകരുകയോ ചെയ്തു... മാത്രമല്ല, 65000 സൈനിക വാഹനങ്ങളും  20000 മോട്ടോർ ബൈക്കുകളും ലക്ഷക്കണക്കിന് ടൺ പടക്കോപ്പുകളും ഇന്ധനവുമാണ് ബ്രിട്ടന് ഡാൻകിർക്കിൽ  ഉപേക്ഷിച്ചു പോരേണ്ടി വന്നത്... എങ്കിലും, ലക്ഷക്കണക്കിന് പേരുടെ ഈ രക്ഷപ്പെടലിനെ വിജയമായിത്തന്നെ ബ്രിട്ടൺ ആഘോഷിച്ചു... 

Shipwrecks

മറുവശത്ത് ലോകം കണ്ടതിൽ വെച്ചേറ്റവും മഹത്തായ യുദ്ധ വിജയമെന്നാണ് ഹിറ്റ്ലർ  ഇതിനെ വിശേഷിപ്പിച്ചത്... ബ്രിട്ടന്റെയും സഖ്യസേനയുടെയും എണ്ണമറ്റ ആയുധങ്ങളാണ് ഒറ്റയടിക്ക് ജർമ്മനി ഇതിലൂടെ സ്വന്തമാക്കിയത്... ഹിറ്റ്ലറുടെ ഏറ്റവും വലിയ അബദ്ധമായി പലരും ഡെൻകിർകിലെ ഈ രക്ഷപ്പെടലിനെ വിശേഷിപ്പിച്ചുവെങ്കിലും, രക്ഷപ്പെട്ടോടിയ ബ്രിട്ടൻ ഇനിയൊരിക്കലും തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യാൻ യൂറോപ്പിലേക്ക് വരില്ലെന്നും, കൂട്ടത്തോടെ കൊന്നൊടുക്കി ബ്രിട്ടന് പ്രതികാരം ചെയ്യാൻ അവസാനം ഒരുക്കി കൊടുക്കാതിരിക്കുന്നതാവും നല്ലതെന്നും ഹിറ്റ്ലർ കരുതിക്കാണും എന്നഭിപ്രായമുള്ളവരും കുറവല്ല…

Underground tunnel and telephone exchange at Dover Castle

കാര്യമെന്തുതന്നെ ആയാലും അതിജീവനമാണ് വിജയം(Survival is victory) എന്നൊരു വലിയ പാഠം ഇന്നും സജ്ജമായിരിക്കുന്ന ഡോവർ കാസിലിലെ യുദ്ധമുറി നമുക്ക് പറഞ്ഞു തരും... എവിടെ ഓപ്പറേഷൻ ഡൈനാമോ പുതിയ കാഴ്ചക്കാർക്ക് മുന്നിൽ യഥാർത്ഥ വീഡിയോ ക്ലിപ്പുകളും റേഡിയോ സന്ദേശങ്ങളുമായിത്തന്നെ ഇതൾ വിരിയുന്നു.... സമീപത്തെ തുരങ്കപാതയിലൂടെ കയറിവന്ന ലക്ഷക്കണക്കിന് പട്ടാളക്കാരുടെ ദീർഘനിശ്വാസങ്ങൾ ഈ ഇരുട്ടറയുടെ ഇടനാഴികളിൽ ഇന്നും പ്രതിധ്വനിക്കുന്നുണ്... ആ മുഴക്കങ്ങളാണ് ആധുനിക ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ഡോവർ കാസിലിനെ ഉയരെ നിർത്തുന്നതും...

കാലാന്തരങ്ങളുടെ വാതായനം - Durdil Door


ആഴ്ച്ചവസാനം കാറിലൊരു കറക്കമായലോ എന്ന് ഫൈസൽ ചോദിച്ചപ്പോഴെ ഞങ്ങൾ റെഡി ആയിരുന്നു... വാടകയ്ക്കെടുത്ത കാറുമായി കൂട്ടുകാരെല്ലാവരും കൂടി പുറപ്പെട്ടപ്പോഴും  എങ്ങോട്ടെന്ന കാര്യത്തിൽ എനിക്ക് വല്യ ധാരണ ഉണ്ടായിരുന്നില്ല... ഡർഡിൽ ഡോർ എന്ന് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യാൻ പോലും തോന്നിയതുമില്ല... കാണാൻ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്നൊരു തോന്നൽ...

35 പൗണ്ടിന് വാടകയ്ക്കെടുത്ത് 25 പൗണ്ടിന് ഡീസലും അടിച്ചാൽ 5 പേർക്ക് ഒരു ദിവസം മുഴുവൻ കറങ്ങാം എന്നത് UK യിൽ തികച്ചും ആകർഷണനീയം ആണ്... കാരണം ട്രെയിനും ട്രെയിൻ ഇല്ലാത്തിടത്തേക്കുള്ള ബസ് യാത്രയും ഇതിലേറെ ചിലവേറിയതാണ്... ഇന്ത്യൻ ലൈസൻസ് ഒരു വർഷം വരെ ഇവിടെ അനുവദനീയം ആണ് താനും... 
ലോകത്തിൽ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ 5 രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിലെ ഡ്രൈവിങ് സംസ്കാരം എടുത്തു പറയേണ്ട ഒന്നാണ്... രണ്ടു വരി റോഡുകളിൽ ആരും തന്നെ ഓവർ ടേക്ക് ചെയ്യാൻ തുനിയാറില്ല... ഹോൺ മുഴക്കാറില്ല.. 70 മൈൽ വരെ വേഗപരിധി ഉള്ള മോട്ടോർ റോഡുകളിൽ ആണെങ്കിൽ എല്ലാവരും ലൈൻ ട്രാഫിക് പാലിച്ചു പോകാറാണ് പതിവ്... വേഗം കുറഞ്ഞ വാഹനങ്ങൾ ഇടതു വശം ചേർന്നും കൂടിയവ വലതു വശം ചേർന്നും ഒഴുകി നീങ്ങും... റോഡിലെമ്പാടും വാഹനം നിർത്താൻ പാർക്കിംഗ് ബേ കൾ നിർമിച്ചിരിക്കുകയും അല്ലാത്തിടത്തു നിർത്തിയാൽ കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നു... 

ഇന്ഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള ഡോർസെറ്റ് കൗണ്ടിയിൽ ആണ് ഡർഡിൽ ഡോർ. ലണ്ടനിൽ നിന്നും 130 മൈൽ ദൂരെയാണിത്.. പോകുന്ന വഴിയിൽ സതാംപ്ടനു അടുത്തുള്ള ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്ക് മറ്റൊരു ആകർഷണം ആണ്... കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നേർവഴിക്ക് ഇരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു... റോഡിൻറെ ഇരുവശവും മുകൾഭാഗവും മരച്ചില്ലകൾ ഒരേ അളവിൽ വെട്ടിയൊതുക്കി ഇരിക്കുന്നതിനാൽ പച്ചില തുരങ്കത്തിലൂടെ യാത്ര ചെയ്യുന്ന ഫീൽ അനുപമമാണ്... ഇടയ്ക്കിടെ മറച്ചില്ലകൾക്കിടയിലൂടെ സൂര്യൻ എത്തി നോക്കുന്നു...    ഏകദേശം 3 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളെത്തുമ്പോൾ ഡർഡിൽ ഡോറിൽ മഴ പൊഴിഞ്ഞു തുടങ്ങിയിരുന്നു... വിശാലമായ കുന്നിൽ പുറത്തു കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങി.. കുന്നിറങ്ങി താഴെയെത്തണം കടലിനടുത്തെത്താൻ... പച്ചപ്പുൽ മേടുകളും അതിനോട് ചേർന്ന് കടലും ഏതോ വാൾപേപ്പറിനെ ഓർമിപ്പിച്ചു... ഇന്ഗ്ലണ്ടിന്റെ തെക്കൻ തീരത്ത്, ഇംഗ്ലീഷ് ചാനലിനോട് ചേർന്നു കിടക്കുന്ന സ്ഥലം ഭൂമുഖത്ത് മനുഷ്യവംശം പിറവികൊള്ളും മുൻപേ, ഏകദേശം 185 മില്യൺ വർഷങ്ങൾക്ക് മുൻപു മുതൽ ഉള്ള ചരിത്രം നമ്മോടു വിളിച്ചു പറയുന്നു.. ട്രയാസിക്, ജുറാസിക്, ക്രെറ്റയേഷ്യസ് കാലഘട്ടങ്ങളിൽ ഫോസിലുകൾ പലകാലങ്ങളിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള, പല കാലങ്ങളിൽ കുന്നായും കാടായും കടലായും മരുഭൂമിയായും ഒക്കെ രൂപം മാറിയിട്ടുള്ള തീരം 'ജുറാസിക് കോസ്റ്റ്' എന്ന് പൊതുവിൽ അറിയപ്പെടുകയും യുനെസ്കോ അവരുടെ പൈതൃക പട്ടികയിൽ പെടുത്തി സംരക്ഷിച്ചു പോരുകയും ചെയ്യുന്നു... താഴോട്ട് ഇറങ്ങി ചെല്ലും തോറും ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചയാണ് ഈയിടം സമ്മാനിക്കുക... പച്ച നിറത്തിലുള്ള കടലും പല നിറത്തിലുള്ള കുന്നുകളും കടലിലേക്കിറങ്ങി നിൽക്കുന്ന പാറക്കെട്ടും ഇവിടം ഒരു എണ്ണചായചിത്രം പോലെ തോന്നിക്കും... കടലിൽ ഉയർന്നു നിൽക്കുന്ന കമാനവും അതോടു ചേർന്നു നിൽക്കുന്ന പാറക്കെട്ടുകളും ഇംഗ്ലീഷ് കുട്ടിക്കഥകളിലെ കല്ലായി രൂപാന്തരം പ്രാപിച്ച 'ഡർഡിൽ ഡോറസ്' എന്ന ദിനോസറിന്റെ രൂപം ആയി നമ്മെ അത്ഭുതപ്പെടുത്തും... അത്രമേൽ മനോഹരമായി പ്രകൃതി പലകാലങ്ങളിൽ ചുണ്ണാമ്പ് കല്ലിൽ കൊത്തുപണി ചെയ്തിരിക്കുന്നു... 
ബീച്ചിലേക്ക് ഇറങ്ങാൻ ഉള്ള വഴി കാഴ്ചയിൽ അതി മനോഹരവും എന്നാൽ അത്യധികം വഴുവഴുപ്പുള്ളതും ആയിരുന്നു... കളിമണ്ണിനു സമാനമായ മണ്ണിൽ ഞങ്ങൾ പലകുറി വീഴാൻ പോയി... അത്രയധികം കിഴക്കാംതൂക്കായ(ക്ലിഫ്) ഈയിടം മലയിടിച്ചിലിന് ഏറെ പ്രശസ്തമാണ്... 2013 ലെ മലയിടിച്ചിൽ തെക്ക് പടിഞ്ഞാറൻ ബീച്ചിലേക്കുള്ള വഴി മുഴുവനായും തന്നെ ഇല്ലാതാക്കിക്കളഞ്ഞു... ഡർഡിൽ ഡോറിന് അടുത്തായി തന്നെയാണ് പ്രശസ്തമായ ലൾവർത്ത് കോവ്.. '' ആകൃതിയിൽ കടൽ അകത്തോട്ടു കയറി കിടക്കുന്ന(Cove) ഇവിടം ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്..  
മരം കോച്ചുന്ന തണുപ്പും ചന്നം പിന്നം പെയ്ത മഴയും വീശിയടിക്കുന്ന തണുത്ത കാറ്റും കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ ഞങ്ങളെ സമ്മതിച്ചില്ല.. മനസ്സില്ലാ മനസ്സോടെ പ്രകൃതി വരച്ച ചിത്രം നോക്കി വീണ്ടും വീണ്ടും നെടുവീർപ്പിട്ടുകൊണ്ടു ഞങ്ങൾ അടുത്തയിടമായ പോർട്സ്മത്തിലേക്ക് തിരിച്ചു...

വിംബിൾഡൺ

പത്രത്താളുകളിൽ ഒളിമ്പിക് മെഡലണിഞ്ഞ പേസിന്റെ ചിത്രമാണ് ടെന്നിസിനെ സംബന്ധിയായ ആദ്യത്തെ ഓർമ.. പിന്നീടിങ്ങോട്ട് പേസ് - ഭൂപതി എന്നത് ഒറ്റപ്പേരാണെന്നു വരെ ധരിച്ചു വച്ചിരുന്നൊരു തേരോട്ടകാലമായിരുന്നു... ആന്ദ്രേ അഗാസിയും പീറ്റ് സാംപ്രസ്സും സ്വർണതലമുടിയുള്ള സ്റ്റെഫി ഗ്രാഫുമെല്ലാം പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന കാലം... അവരോടൊക്കെയുള്ള ആരാധനയാവണം ഈ കളിയെ ശ്രദ്ധേയമാക്കിയതും...
കാലം കഴിയും തോറും ടെന്നിസിനെ ചക്രവാളത്തിലെ പഴയ നക്ഷത്രങ്ങൾ അസ്തമിക്കുകയും റോജർ ഫെഡറർ എന്ന ഒരൊറ്റ സൂര്യൻ പിറവി കൊള്ളുകയും ചെയ്തു... ദാവീദിന് ഗോലിയാത്തെന്ന പോലെ അവിടെയുമുദിച്ചു ഒരെതിരാളി... കാളക്കൂറ്റന്റെ കരുത്തുള്ള റാഫേൽ നദാൽ... പുൽക്കോട്ടിൽ എന്നും ചിരിച്ചത് റോജർ ആയിരുന്നു... ഓരോ തോൽവിക്കും കളിമൺ കോർട്ടിൽ റാഫ പകരം ചോദിച്ചു...  അങ്ങനെ ഓരോ ഗ്രാന്റ് സ്‌ലാമും കളിപ്രേമിക്ക് കണക്കു വീട്ടലിന്റേതായി... ഓസ്‌ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും അത് കഴിഞ്ഞു വിംബിൾഡനും യു എസ് ഓപ്പണും... റോജറും എണ്ണത്തിൽ കുറവെങ്കിലും നാദാലും റെക്കോർഡ് ബുക്കിൽ തങ്ങളുടെ പേരുകൾ എഴുതി ചേർത്തു കൊണ്ടേയിരുന്നു...
ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്... സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്ക്കൊരു കൊള്ളിയാൻ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി...
ഇവരോടൊക്കെയുള്ള പെരുത്തിഷ്ടങ്ങളാണ് ഈ കളിയെപ്പറ്റി ഒരു ചുക്കുമറിയില്ലാഞ്ഞിട്ടും ഒരു തവണ പോലും റാക്കറ്റ് കൈകൊണ്ടു തൊട്ടിട്ടില്ലാഞ്ഞിട്ടും വിംബിൾഡനിലേക്കൊരു യാത്ര പോകണമെന്നൊരു ആശ മനസ്സിൽ വളർത്തിയത്... വെംബ്ലിയിൽ നിന്നും നേരത്തെ തിരിച്ചെങ്കിലും ട്രെയിൻ ചതിച്ചതിനാൽ ഗേറ്റിങ്കൽ ചെന്ന് എത്തി നോക്കാനേ ആദ്യ യാത്രയിൽ സാധിച്ചുള്ളൂ... രണ്ടാമത്തെ തവണ ഫുൽഹാമിൽ നിന്നും വിംബിൾഡനിലേക്ക് ട്രെയിൻ കയറുമ്പോൾ വാച്ചിൽ സമയം 3.50... ട്രെയിൻ വിംബിൾഡൺ എത്താൻ കാത്തു നിന്നില്ല... സൗത്ത് ഫീൽഡിൽ ഇറങ്ങി ഓരോട്ടമായിരുന്നു... കൃത്യം ഒരു മൈൽ.. വിംബിൾഡനിന്റെ നാലാം ഗേറ്റിലേക്ക് ഓടിച്ചെന്നു കയറുമ്പോൾ വാച്ചിൽ സമയം 4.24... റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ 5 മണി വരെയേ സമയമുള്ളൂ എന്ന മറുപടി... എങ്കിലും ടിക്കറ്റെടുത്തു... മ്യുസിയത്തിൽ ട്രോഫികൾ കാണാനുള്ള സമയം.. പിന്നെ സെന്റർ കോർട്ടും...
ആദ്യം ലോൺ ടെന്നീസ് ക്ലബ് മ്യുസിയത്തിലേക്ക്.. വിംബിൾഡനിന്റെ ചരിത്രമെന്നാൽ ലോക ടെന്നിസിനെ ചരിത്രമെന്നു തിരുത്തി വായിക്കാം.. അത്രയ്ക്കുണ്ട് കഥ പറയാൻ...
ട്രോഫി റൂമിലേക്ക് കയറി.. അതാ അവിടിരുന്നു വെട്ടിത്തിളങ്ങുന്നു ഒരു വെള്ളിക്കപ്പും അടുത്തൊരു വെള്ളിത്തളികയും.. 


എല്ലാ വർഷവും ജൂണിലെ അവസാനത്തെ ആഴ്ച ഇവിടുത്തെ പുൽക്കോർട്ടിനു തീ പിടിക്കും... ലോക ടെന്നീസിലെ 128 കരുത്തർ ഇവിടെ കളിക്കാനിറങ്ങും.. പതിനാലാം നാൾ, ജൂലൈയിലെ ആദ്യത്തെ ഞായറാഴ്ച്ച  തീപാറിയ127 കളികൾക്കൊടുവിൽ, ഒരുവൻ റാക്കറ്റ് മുകളിലേക്കെറിയും.. പുൽമൈതാനത്ത് മലർന്നു കിടക്കും.. ഒടുവിൽ ആ വെള്ളിക്കപ്പിൽ മുത്തമിടുമ്പോൾ തൊണ്ടയിടറും.. കണ്ണുകൾ നിറഞ്ഞൊഴുകും...
വനിതാ വിഭാഗത്തിലും ഇതാവർത്തിക്കും.. ഒടുവിലൊരുവൾ "വീനസിന്റെ പനീർത്തളികയിൽ"(Venus rosebowl dish) കടിക്കുമ്പോൾ മറ്റെയാൾ കണ്ണീർ വാർക്കുകയാവും...
ഈ കഥ ആദ്യമദ്ധ്യാന്തം ആവർത്തിക്കാൻ തുടങ്ങിയിട്ട് 141 വർഷമാകുന്നു... എത്രയെത്ര വാഴ്ചകൾ... എത്രയെത്ര വീഴ്ചകൾ...
മറ്റു ഡബിൾസ് ഗ്രാന്റ് സ്ലാമുകളിൽ വിജയികൾക്ക് ഒരു ട്രോഫി കിട്ടുമ്പോൾ ഇവിടെ രണ്ട് പേർക്കും കിട്ടും ഓരോ "സിൽവർ ചലഞ്ച് കപ്പ്".. വനിതകളിലെ ഡബിൾസ് വിജയികൾക്ക് കിട്ടുക കെന്റിലെ പ്രഭ്വിയുടെ (The Duchess of kent) പേരിലുള്ള ട്രോഫിയാണ്... മിക്സഡ് ഡബിൾസ് ചാംപ്യനുള്ള സിൽവർ ചലഞ്ച് കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ പുരുഷ താരം ലിയാണ്ടർ പേസ് ആണ്...  മൂന്ന് ദശാബ്ദങ്ങളിൽ വിംബിൾഡൺ ട്രോഫിയിൽ മുത്തമിട്ട ഒരേയൊരാളും പേസ് തന്നെ...  ഓരോ കിരീടങ്ങളും എത്രയെത്ര ഇതിഹാസങ്ങളുടെ വിരൽ പാടുകൾ പതിഞ്ഞിരുന്നു... ഇവയൊക്കെയും അടുത്ത് കാണുകയെന്നാൽ, ഒന്ന് തൊട്ടു നോക്കുകയെന്നാൽ മഹാ പുണ്യം തന്നെ...
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഓരോ ദശകത്തിലും ടെന്നീസിന് വന്ന മാറ്റങ്ങളറിയാൻ ഇതുവഴിയൊന്നു നടന്നു നോക്കിയാൽ മതി...  പന്തിലും റാക്കറ്റിലും പാന്റ്സിലും ഷോർട്സിലും സ്‌കർട്സിലും ഷൂവിലും എന്ന് വേണ്ട എന്തെല്ലാം മാറ്റങ്ങൾ... എല്ലാം ഒന്നൊഴിയാതെ അടയാളപ്പെടുത്തി വച്ചിരിക്കുന്നു... ഇനിയും കാണാൻ ഒരുപാടുണ്ട്... റാക്കറ്റിന്റെയും പന്തിന്റെയും രൂപ പരിണാമങ്ങൾ... ബോറിസ് ബെക്കറും ബോൺ ബോർഗും വില്യം റെൻഷോയും മുതൽ പീറ്റ് സാംപ്രസ്സും  റോജർ ഫെഡററും റാഫേൽ നാദാലും വരെയുള്ളവരുടെ വീരഗാഥകൾ... പക്ഷെ സമയമില്ല... സെന്റർ കോർട്ടിലേക്ക് പോകാനുള്ള സമയമടുത്തിരിക്കുന്നു... പുറത്തേക്കുള്ള ചുവരിൽ പീറ്റ് സാംപ്രെസിന്റെ വരികൾ... "ലോകത്തിലെ ഏറ്റവും വലിയ വിജയം കണക്കെ അവരാഹ്ലാദിക്കും... കാരണം അതിതാണ്!!"

ഇനി സെന്റർ കോർട്ടിലേക്ക്, കളിക്കാർക്കുള്ള പ്രധാന വഴിയിൽ ഗൊരാൻ ഇവനിസെവിച്ചിന്റെ വാക്കുകൾ.. "ഇനിയൊരു മത്സരം ജയിച്ചില്ലെങ്കിലും എനിക്ക് നിരാശയില്ല... ഞാനിനി എന്ത് ചെയ്താലും, എവിടേക്ക് പോയാലും ഒരായുഷ്കാലമത്രയും ഞാനൊരു വിംബിൾഡൺ ചാംപ്യനായിരിക്കും"

വിംബിൾഡൺ ചരിത്രത്തിൽ സീഡ് ചെയ്യപ്പെടാത്ത ഒരേയൊരു ചാമ്പ്യൻ ആണ് ഗൊരാൻ... 2001 ൽ ഗൊരാൻ കിരീടം നേടുമ്പോൾ അദ്ദേഹത്തിന്റെ റാങ്കിങ് 125.. ആദ്യ 104 റാങ്കുകാർ നേരിട്ട് യോഗ്യത നേടുന്ന വിംബിളിഡനിൽ വൈൽഡ് കാർഡ് എൻട്രിയുമായെത്തി കിരീടവുമായി മടങ്ങിയൊരാൾ.. ലോക ഒന്നാം നമ്പറിലെത്തിയ മൂന്നു പേരെ(കാർലോസ് മോയ, ആന്റി റോഡിക്, മരത് സാഫിൻ) അട്ടിമറിച്ച ആ ടൂർണമെന്റിന് ശേഷം പതിനാറാം റാങ്കിലെത്തിയ ഗൊരാൻ ഒറ്റയടിക്ക് കുതിച്ചത്109 സ്ഥാനങ്ങൾ...
സെന്റർ കോർട് ഒരത്ഭുദം ആണ്... വെറും രണ്ടാഴ്ചയ്ക്ക് വേണ്ടി, ഏറിയാൽ 10 മത്സരങ്ങൾക്ക് വേണ്ടി വർഷം മുഴുവൻ പരിപാലിക്കപ്പെടുന്ന സ്ഥലം.. നൂറു ശതമാനം യഥാർത്ഥ പുൽകോർട്.. ഇന്ന് ഗ്രാന്റ് സ്ലാം ഫൈനൽ നടക്കുന്ന ഒരേയൊരു പുൽ മൈതാനം...
ഇരുവശത്തും റോളക്സ് സ്കോർബോർഡുകൾ.. ഒന്നിൽ നൊവാൻ ദ്യോക്കോവിച്ചിനും കെവിൻ ആൻഡേഴ്സണും കീഴെ 6-2, 6-2, 7-6 എന്ന സ്കോർ ലൈൻ... മറുവശത്ത് 6-3, 6-3 എന്ന സ്കോറിന് സെറീന വില്യംസ് എന്ന ഇതിഹാസതാരത്തെ ആഞ്ജലിക് കെർബർ എന്ന ജർമൻകാരി മുട്ടുകുത്തിച്ച കഥ... ജൂണിൽ അടുത്ത വിംബിൾഡൺ വരേയ്ക്കും ഇതിവിടെ കാണും.. പിന്നെയിതും ചരിത്ര താളുകളിലേക്ക് പകർത്തിയെഴുത്തപ്പെടും... പിന്നെ ഇവിടെ മൂളിപ്പറക്കുന്ന ഓരോ എയ്‌സിലും വന്നു വീഴുന്ന ഓരോ സ്മാഷിലും പോയിന്റുകൾ മാറിമാറിതെളിയും...
പതിനയ്യായിരം സീറ്റുകളുള്ള സെന്റർ കോർട്ടിലെ തെക്കുഭാഗത്താണ് റോയൽ ബോക്സ്.. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ഇരുന്നു മത്സരങ്ങൾ വീക്ഷിക്കുന്നയിടം...
2009ൽ ആണ് സെന്റർ കോർട്ടിനു മേൽക്കൂര പണിതത്... 10 മിനിറ്റിൽ തുറക്കാനും 10 മിനിറ്റിൽ അടയ്ക്കാനും കഴിയും വിധം ഇത് ക്രമീകരിച്ചിരിക്കുന്നു... അതിനാൽ മഴയുള്ള ദിനങ്ങളിലും വിംബിൾഡൺ മസരങ്ങൾ തടസ്സമില്ലാതെ നടത്താൻ സാധിക്കുന്നു.. വിസ്മയക്കണ്ണുകളോടെ കണ്ടും ഫോട്ടോ എടുത്തും നടക്കുമ്പോഴേക്കും വാച്ചിൽ സമയം 5 ആയി... പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു തുടങ്ങി.. ശൈത്യകാലത്ത് ചൂടുപകരാൻ ഇട്ട ലൈറ്റുകളുടെ വെളിച്ചത്തിൽ പച്ചപ്പുല്ലിന്റെ ഇളം നാമ്പുകൾ വെട്ടിത്തിളങ്ങി... ഗൈഡ് പുറത്തിറങ്ങാൻ തിരക്കുകൂട്ടി... കണ്ടുമറിഞ്ഞും തീർന്നിട്ടുണ്ടായിരുന്നില്ല ഒന്നും... ബാക്കി 17 കോർട്ടുകളും ഒരുനോക്കു കാണാൻ കഴിഞ്ഞില്ല... ക്ലബ് സ്റ്റോർ അടച്ചിരുന്നു... വെറും കയ്യോടെയെങ്കിലും മനസ്സ് നിറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി...  അപ്പോഴും ഗൊരാന്റെ വാക്കുകൾ ഉൾക്കൊണ്ട മനസ്സ് പറഞ്ഞു...
"ഇനി വേറെന്തു കണ്ടില്ലെങ്കിലും എനിക്ക് നിരാശയില്ല... കാരണം ഇത് വിംബിൾഡൺ ആണ്!!!"