പുകമഞ്ഞു വീണ നഗരം - എഡിൻബറ

 പഴകുംതോറും വീര്യമേറുന്ന സ്കോച്ച് വിസ്കിയുടെ നാടാണ് സ്കോട്ലാന്റ്. അവിടെ സ്കോച്ചിന്റെ ലഹരി ആവോളം ഉള്ളിൽ നിറച്ച, പഴമയുടെ പ്രൗഢിയിൽ സ്വയമമരുന്നൊരു നഗരമാണ് എഡിൻബറ.. ഏഴു കുന്നുകളുടെ നഗരം... വടക്കിന്റെ ഏതൻസ്.. പൗരാണികതയിൽ നവീന മാതൃകകൾ ഒളിപ്പിച്ച ജോർജിയൻ നിർമ്മിതികൾ.. അവയ്ക്കിടയിൽ കമനീയമായ പൂന്തോട്ടങ്ങൾ.. നഗരമധ്യത്തിലുള്ള ഒരൂക്കൻ കുന്നിന്റെ ഏറ്റവും മുകളിലായി സ്കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിൻബറക്കോട്ട.. അതിന് കിഴക്ക് ഒരു മൈൽ അകലെ ആർതർ സീറ്റിലെ നിജീവാഗ്നിപർവ്വത മേഖലയിൽ രാജവാസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം.. രാജ്യത്തിൻറെ സ്മാരകങ്ങങ്ങളും സ്മരണികകളുമുള്ള കാർട്ടൺ ഹിൽ..

ഒന്ന് ചുറ്റിക്കാണാൻ ആരും കൊതിക്കുന്ന നഗരമാണ് എഡിൻബറ.. സ്കോട്ട്-ലോതിയൻ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഇംഗ്ലീഷ് അധിനിവേശത്തിനപ്പുറവും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന നഗരം.. സ്ക്ടോട്ലൻഡ് ഹൈലാൻഡ്സിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം കണ്ണിലുടക്കുക ഫോർത്ത് പാലങ്ങൾ ആണ്.. അതാണ് തെക്കുനിന്നും നഗരത്തിലേക്കുള്ള കവാടം.. വലിയ തൂണിൽ ഇരുപുറം വലിച്ചു കെട്ടിയ ഞാണുകളുള്ള പാലം കടന്നാൽ എഡിൻബറയുടെ പ്രൗഢിയിലേക്ക് പ്രവേശിക്കുകയായി.. ഇവിടെനിന്ന് നോക്കിയാൽ അരികിൽ കാന്റിലിവർ മാതൃകയിൽ നിർമ്മിച്ച ഫോർത്ത് റെയിൽപ്പാലം കാണാം.. ചുവന്നനിറത്തിലുള്ള DNA പോലെ പിരിഞ്ഞു കിടക്കുന്ന ഈ പാലം യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചതാണ്.. പാലം കടന്നാൽ പിന്നെ നഗരത്തിലേക്ക് പ്രവേശിക്കുകയായി.. ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ വലിയ നഗരമാണ് സ്കോട്ലാന്റിന്റെ തലസ്ഥാനമായ എഡിൻബറ.. അതുകൊണ്ടു തന്നെ നഗരത്തിൽ നല്ല തിരക്കാണ്.. ഇംഗ്ലണ്ടിലെ ട്രാഫിക് മര്യാദകളൊന്നും ഇവിടെ വിലപ്പോവില്ല.. വണ്ടിയൊതുക്കാനായി പലവഴി കറങ്ങി.. ഒരു രക്ഷയുമില്ല.. പാർക്ക് ചെയ്യാൻ ഒരിറ്റു സ്ഥലമില്ല.. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു വണ്ടികൾ.. നഗരത്തിൽ കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞു.. ഒടുവിൽ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തിനടുത്ത് ഇടം കിട്ടിയേക്കാം എന്ന് ഫ്ലാറ്റുടമ.. ഒടുവിൽ അങ്ങോട്ടുള്ള വഴി മദ്ധ്യേ ഇത്തിരി സ്ഥലം കിട്ടി..
നഗരയാത്രയ്ക്ക് ട്രാമും ബസും യഥേഷ്ടമുള്ള എഡിൻബറയിൽ വണ്ടിയെടുത്തു നഗരം കാണാനിറങ്ങരുതെന്ന് ആദ്യ പാഠം.. ഇനി ആദ്യ ലക്‌ഷ്യം എഡിൻബറ കോട്ടയാണ്.. ആളൊന്നിന് 37 പൗണ്ട് കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്.. 2.15 നുള്ള അവസാന ഊഴത്തിൽ അകത്തു കയറണം.. പ്രിൻസസ് സ്ട്രീറ്റിലെ(തമ്പുരാട്ടിത്തെരുവ്) McD യിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം നേരെ കോട്ട സ്ഥിതി ചെയ്യുന്ന കാസിൽ റോക്ക് എന്ന കുന്നിൻ മുകളിലേക്ക് നടന്നു.. പ്രിൻസസ് സ്ട്രീറ്റിന് നേരെ അഭിമുഖമാണ് 80 മീറ്റർ ഉയരെ ചെങ്കുത്തായി നിൽക്കുന്ന കാസിൽ റോക്ക്.. അതിനു മുകളിൽ കല്ലിൽ കെട്ടിപ്പൊക്കിയ ഭീമാകാരൻ കോട്ട..
രണ്ടാം നൂറ്റാണ്ടിൽ മനുഷ്യവാസം കണ്ടെത്തിയ ഇടമാണ്.. മദ്ധ്യകാല യൂറോപ്പിലെ കോട്ടവൽക്കരണത്തിന്ന് മാതൃകയായി തീർന്നയിടം.. കഥകളും കെട്ടുകഥകളും ചരിത്രങ്ങളും മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന എഡിൻബറക്കോട്ടയെപ്പറ്റി പറയാൻ ഇനിയൊരെഴുത്ത് വേണ്ടിവരും..  കോട്ടയിൽ നിന്നും ഹോളിറൂഡ് കൊട്ടാരത്തിൽ ചെന്നവസാനിക്കുന്ന രാജവീഥി(Royal Mile) യിലൂടെ മുന്നോട്ടു നടന്നു.. ഇരുവശത്തും എഡിൻബറയുടെ വാസ്തുശില്പചരിത്രം വിളിച്ചോതുന്ന ജോർജിയൻ നിർമ്മിതികൾ.. ഓൾഡ് ടൌൺ എന്നറിയപ്പെടുന്ന ഇവിടെനിന്നും ഇരുവശത്തേക്കും പിരിഞ്ഞു പോകുന്ന ചെറു വീഥികൾ.. അവയ്ക്കരികിലെങ്ങും സ്കോട്ടിഷ് സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന സുവനീർ ഷോപ്പുകൾ.. ഇടവിട്ടിരിക്കുന്ന പബ്ബുകളിൽ ലഹരി മോന്തുന്ന മധ്യവയസ്കർ.. ആഘോഷപൂർവം നഗരം കാണാനിറങ്ങിയ വൈദേശിക സഞ്ചാരികൾ.. ഫയർ എസ്‌കേപ്പ് നടത്തി കയ്യടി വാങ്ങുന്ന മാന്ത്രിക സംഘങ്ങൾ.. നടന്നു  നീങ്ങുമ്പോൾ കാണുന്നതത്രയും പൈതൃക സ്മാരകങ്ങൾ.. സെയിന്റ് ഗിൽഡ് കത്തീഡ്രൽ, ചർച്ച് ഓഫ് സ്കോട്ലാന്റിന്റെ ജനറൽ അസംബ്ലി ഹാൾ, നാഷണൽ മ്യൂസിയം ഓഫ് സ്കോട്ലാന്റ്, എഡിൻബറ യൂണിവേഴ്സിറ്റിയുടെ ഓൾഡ് കോളേജ്.. തല്ക്കാലം ഹോളിറൂഡ് കൊട്ടാരത്തിലേക്ക് പോകാതെ കാൾട്ടൺ ഹില്ലിലേക്ക് പോകാമെന്നു വച്ചു..
റോയൽ മൈലിൽ നിന്നും 5 മിനിറ്റു നടന്നാൽ കുന്നിൻ മുകളിലുള്ള കാൾട്ടൺ ഹില്ലിലെത്താം.. എഡിൻബറയുടെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്.. കിഴക്ക് ആർതർ സീറ്റെന്ന കിഴുക്കാംതൂക്കായ പാറയിൽ തുടങ്ങി ഹോളിറൂഡ് കൊട്ടാരം, പാർലമെന്റ്, ലെയ്ത്ത്, ഫിർത്ത് ഓഫ് ഫോർത്ത് കടൽത്തീരങ്ങൾ, പുതുനഗരത്തിലെ പ്രിൻസസ് സ്ട്രീറ്റ്, കോട്ടയിലേക്ക് കുന്നുകയറുന്ന രാജപാത എല്ലാം ഒറ്റ ഫ്രയിമിൽ കിട്ടും.. ഒരുകൂട്ടം ചരിത്ര സ്മാരകങ്ങൾ ഒന്നിച്ചു സ്ഥിതിചെയ്യുന്ന ഇടം കൂടിയാണ് കാൾട്ടൻ ഹിൽ.. ഇനിയും പൂർത്തിയാകാത്ത ദേശീയ സ്മാരകമാണ് അതിലൊന്ന്.. ആതൻസിലെ പാർത്തനോണിനോട് കിടപിടിക്കുന്ന വിധം പണിതുയർത്താൻ പദ്ധതിയിട്ട ഇവിടെ ആകെ 12 തൂണുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.. സ്കോട്ലാന്റിന്റെ അപമാനം എന്നാണ് ഈ പണിതീരാ നിർമ്മിതിയെ അവിടുത്തുകാർ വിശേഷിപ്പിക്കുന്നത്.. ആകാശം മുട്ടെ ഒറ്റഗോപുരമായി ഉയർന്നു നിൽക്കുന്ന നെൽസൻ സ്മാരകം, ഒരു കല്മണ്ഡപത്തെ അനുസ്മരിപ്പിക്കുന്ന ദുഗാർഡ് - സ്റ്റേവാർഡ് സ്മാരകം, ബേൺസ് സ്മാരകം, രക്തസാക്ഷി സ്മാരകം എന്നിവയും കാൾട്ടൻ ഹില്ലിലുണ്ട്.. ഇത്രയൊക്കെയാണെങ്കിലും ആൺ വേശ്യ വൃത്തിക്കും മയക്കുമരുന്നിലധിഷ്‌ഠിതമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമാണിവിടം..
നഗരത്തിൽ ഇരുട്ട് വീണതോടെ ഞങ്ങൾ ക്രമൻഡ് ദ്വീപിലേക്ക് തിരിച്ചു.. എഡിൻബറ നഗരത്തോട് ചേർന്ന് ഫിർത്ത് ഓഫ് ഫോർത്തിലുള്ള ഒരു ചെറു ദ്വീപാണ് ക്രമൻഡ് ഐലൻഡ്.. വെറും ഏഴു ഹെക്ടർ മാത്രം വിസ്തൃതിയിൽ കടലിനു നടുക്ക് സ്ഥിതിചെയ്യുന്ന ഇവിടേക്ക് വേലിയിറക്ക സമയത്ത് നടന്നു പോകാനാവും.. അസ്തമയ സൂര്യന്റെ ചുവപ്പു രാശി കടലോളങ്ങളിൽ പടരുമ്പോൾ ഈ സ്ഥലത്തിന് എന്തൊരു ഭംഗി.. രണ്ടാം ലോക മഹായുദ്ധ കാലത്ത് കടലിലൂടെയുള്ള ബോട്ടക്രമണങ്ങളെ ചെറുക്കാൻ ക്രമൻഡ് ദ്വീപ് വരെ ഒരു മൈൽ വരുന്ന കടൽദൂരമത്രയും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിരുന്നു.. ഇപ്പോൾ വേലി ഇറക്കമാകയാൽ ആ കോൺക്രീറ്റ് കാലുകളുടെ ഓരം പറ്റി നടക്കാനിറങ്ങി.. തെന്നലും വഴുവഴുപ്പുമുള്ള കോൺക്രീറ്റ് വരമ്പിലൂടെ കടലിനു നടുവിൽ നടക്കാനെന്തു രസം.. നടന്നു നടന്ന് ദ്വീപിലെത്തിയപ്പോഴേക്കും ചുവപ്പു രാശി മാഞ്ഞു നല്ലവണ്ണം ഇരുട്ടി.. ഇപ്പോൾ മഞ്ഞ നിയോൺ വെളിച്ചം നിറഞ്ഞ മറ്റൊരു മുഖമാണ് നഗരത്തിന്.. കടലിൽ ദൂരെയുള്ള ഫോർത്ത് പാലത്തിൽ കൂടി ഒരു തീവണ്ടി കൂടി കടലിനെ മുറിച്ചു കടന്നു മറുകര തേടി... ആകാശത്തൊരു പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട വിമാനങ്ങൾ മിന്നിത്തെളിഞ്ഞു വന്നു തലയ്ക്കു മുകളിലൂടെ തൊട്ടപ്പുറത്തുള്ള എഡിൻബറ എയർപോർട്ടിൽ ലാന്റ് ചെയ്തു കൊണ്ടിരുന്നു.. നിഗൂഢതകളുടെ ഇരുട്ട് മൂടിയ ദ്വീപിലെ കാട്ടുമരങ്ങൾക്കിടയിൽ നിന്നും അപരിചിതരായ മനുഷ്യർ അതിവേഗം കോൺക്രീറ്റ് പാലം കടന്നു കര തേടിപ്പോയി.. പൊളിഞ്ഞു വീഴാറായ പഴകിയ കെട്ടിടത്തിന്റെ ഓരത്തുള്ള പാറക്കെട്ടുകളിലിരുന്ന് ബിയർ മോന്തിക്കൊണ്ട് സൊറ പറയുന്ന മൂന്നാലു പെണ്കുട്ടികളല്ലാതെ മറ്റാരും ഇനിയീ ദ്വീപിൽ അവശേഷിക്കുന്നില്ലെന്നു തോന്നി.. ഇരുട്ടിനു കനം വയ്ക്കും തോറും കടലിൽ വെള്ളമുയർന്നാലുള്ള അവസ്ഥയെക്കുറിച്ചു ആധി കയറിത്തുടങ്ങി.. ഡാനിയേൽ ഡാഫോയുടെ റോബിൻസൺ ക്രൂസോയെ ആണ് ക്രമൻഡ് ദ്വീപിലെ ഈ രാത്രി ഓർമപ്പെടുത്തുന്നത്.. ഇനിയും നിൽക്കുന്നത് അപകടമായതിനാൽ തിരിച്ചു നടന്നു.. ഇരുട്ടും പായലിലെ വഴുപ്പും യാത്രയെ പോയതിലും ദുഷ്കരമാക്കി..  നേരമേറെയെടുത്ത് കരപറ്റി.. ഇനി തിരിച്ചു താമസസ്ഥലത്തേയ്ക്ക്.. അടുത്ത പ്രഭാതത്തിൽ പുത്തൻ കാഴ്ചകൾ പിറക്കുന്ന ഗ്ലാസ്‌ഗോയിലേക്ക്.. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....