നെസ്സിയെത്തേടി ഇൻവെർനെസ്സിലേക്ക്

 നേർത്ത മഞ്ഞിന്റെ ആവരണങ്ങളുള്ള ആസ്ക്ഹാമിലെ പ്രഭാതം ഒട്ടും നിരാശപ്പെടുത്തിയില്ല.. കാരവാനിന്റെ പുറത്ത് കണ്ണെത്താദൂരത്തോളമുള്ള കുന്നിൻ മേടുകളും അവിടെ മേയാനിറങ്ങിയ കറുപ്പും വെളുപ്പും നിറത്തിൽ നീളൻ മുടിയും വലിയ വാലുകളുമുള്ള കുതിരകളാണ് രാവിലത്തെ കാഴ്ച.. ഇവിടെ കളയാൻ പക്ഷെ ഒട്ടും സമയമില്ല... കുറച്ചു ചിത്രങ്ങളെടുത്തു പെട്ടെന്ന് യാത്ര തിരിച്ചു.. പോകുന്ന വഴിയിൽ ആണ് ലോതർ കാസിലും പൂന്തോട്ടവും.. കൃത്യമായ അകലമിട്ടു വളർത്തിയ മരങ്ങൾക്കിടയിലൂടെ ദൂരെ കാസിലിനു മുന്നിലെ പൂന്തോട്ടം കാണാം.. മധ്യ കാലഘട്ടത്തിൽ ലോൻസ്ഡേയിൽ പ്രഭുവിന്റെ വാസസ്ഥലമാണ്.. ഏദൻ എന്ന പേരിന് ഈ സ്ഥലം എന്തുകൊണ്ടും യോജ്യം.. അധികം വൈകാതെ തന്നെ ഞങ്ങൾ സ്കോട്ലൻഡിലേക്ക് പ്രവേശിച്ചു.. ചെറിയൊരു പാലത്തിനപ്പുറം ഇളം നിലയിൽ വെള്ള ക്രോസ്സ് ഉള്ള സ്കോട്ടിഷ് പതാകയുടെ കൂടെ `സ്കോട്ലാന്റിലേക്ക് സ്വാഗതം` എന്ന വാചകവുമുണ്ട്.. ഇതാണ് രാജ്യാതിർത്തിയെന്നറിയാവുന്ന ഏക അടയാളം. എഡിൻബറ, ഗ്ലാസ്‌ഗോ എന്നീ ഇരട്ട നഗരങ്ങൾക്കിടയിലൂടെ സ്കോട്ലാന്റിന്റെ വടക്ക് ഇൻവെർനെസിലേക്കാണ് യാത്ര

വടക്കോട്ടു പോകുന്തോറും യുകെയുടെ ഭൂപ്രകൃതി അപ്പാടെ മാറിമറിയും. കുന്നുകളും മലനിരകളും അതിനപ്പുറം ആയിരത്തി അഞ്ഞൂറിലധികം ചെറു ദ്വീപുകളുമുള്ള  ഈ ഭൂവിഭാഗം മൊത്തത്തിൽ ഹൈലാൻഡ്‌സ് എന്നറിയപ്പെടുന്നു.. നൈമിഷിക കാലാവസ്ഥയും യുകെയുടെ ഇതര ഭാഗത്തേക്കാൾ കൂടിയ തണുപ്പും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.. വണ്ടി പതുക്കെ കുന്ന് കയറിത്തുടങ്ങി.. കാലാവസ്ഥ അപ്പാടെ മാറി.. തണുപ്പും കാറ്റും അന്തരീക്ഷത്തെ ഗ്രസിച്ചു വന്നു.. ചെമ്മരിയാടുകൾ നിറയെ മേഞ്ഞു നടക്കുന്ന തവിട്ടു നിറമുള്ള കുന്നിൽ മുകളിൽ ഇനിയും ഒരുകിത്തീരാത്ത മഞ്ഞുപാളികൾ വെയിലിൽ വെട്ടിത്തിളങ്ങുന്നു.. റോഡിലെങ്ങും മഞ്ഞുവീഴ്ച സൂചിപ്പിക്കുന്ന അപായ ബോർഡുകളുണ്ട്..ശൈത്യ കാലത്തിൽ, മഞ്ഞു വന്നുമൂടുന്ന ഈ റോഡുകളിൽ യാത്ര അതീവ ദുഷ്കരവും അപകടകരവുമാണ്.. അത്തവണത്തെ ഈസ്റ്റർ ഇത്ര വൈകിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ വരുമ്പോൾ ഈ മലകളെല്ലാം മഞ്ഞു  പുതച്ചു കിടന്നേനെ.. പണ്ട് കാലം മുതൽക്കേ വാസന്ത പൗർണമിയുടെ (pink moon) അടുത്ത ഞായറാഴ്ചയാണ് ഈസ്റ്റർ.. അത് ചിലപ്പോൾ സൂര്യൻ ഒരയനത്തിൽ നിന്നും മാറ്റത്തിലേക്ക് കടക്കുന്ന തുല്യ ദിനരാത്രമായ മാർച്ച് 21(equinox - വിഷുഭം) കഴിഞ്ഞുള്ള ഏത് ഞായറാഴ്ചയുമാകാം.. ഇത്തവണ അത് ഏറ്റവും അവസാന ഞായറാഴ്ചയായിപ്പോയി.
ഹൈലാൻഡ്‌സിലെ ഒരു ചെറുപട്ടണമായ ഇൻവെർനെസ് സ്കോട്ലൻഡിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരവും സന്തോഷ സൂചികയുമുള്ള പ്രദേശമാണ്...ഇവിടേക്കെത്തണമെങ്കിൽ മലനിരകളാൽ ചുറ്റപ്പെട്ട കെയർഗോംസ്  നാഷണൽപാർക്ക് വട്ടം കടക്കണം... യുകെയിലെ ഉയരം കൂടിയ കൊടുമുടികളിൽ ഏറ്റവും വലുതായ ബെൻനെവിസ് ഒഴിച്ച് നിർത്തിയാൽ ആദ്യ ആറിലെ മറ്റെല്ലാം ഈ പ്രദേശങ്ങളിലാണ്.. അകെ മൊത്തം യുകെ എടുത്താൽ പർവതങ്ങളുടെ നാടാണ് സ്കോട്ലൻഡ് എന്ന് പറയേണ്ടി വരും.. കാരണം ഉയരത്തിൽ യുകെയിലെ 75 കൊടുമുടികളും സ്കോട്ലൻഡിലാണ്... ഈ ലിസ്റ്റിൽ എഴുപത്താറാമതുള്ള സ്‌നോഡൻ വെയ്ൽസിലെയും നൂറ്റിമുപ്പത്തിമൂന്നാമതുള്ള കറോൺറ്റൂ ഹിൽ അയർലണ്ടിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികളാണ്.. ഇംഗ്ലണ്ട്ലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ( മലയെന്നോ കുന്നെന്നോ വിളിക്കേണ്ടി വരും നമ്മൾ) സ്കേഫെൽ പൈക്കിൽ  എത്തണമെങ്കിൽ ലിസ്റ്റിൽ 257ആം സ്ഥാനം വരെ പോയി നോക്കണം!!!
അങ്ങനെ കുന്നും മലകളും കയറിയിറങ്ങി ചെമ്മരിയാടുകൾ നിറഞ്ഞ താഴ്‌വരകൾ താണ്ടി ഞങ്ങൾ ഇൻവെർനെസിലേക്ക് പ്രവേശിക്കാറായി... എവിടെ ഇൻവെർനെസിനെ  ആദ്യം അടയാളപ്പെടുത്തുക കെസ്സോക്ക് പാലമാണ്... ഉയരമേറിയ രണ്ടു സെറ്റ് ഭീമൻ തൂണുകളിൽ ഇരുവശത്തേക്കും ഞാണുകൾ വലിച്ചു കെട്ടിയ രീതിയിലുള്ള ഈ പാലം അതീവ മനോഹരമാണ്...ബ്ലാക്ക് ഐലി(കറുത്ത ദ്വീപ്)നെ ഇൻവെർസ്സുമായി  ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററിലേറെ നീളമുള്ള ഈ സുന്ദര നിർമിതി ബാങ്ക് ഓഫ് സ്കോട്ലൻഡിന്റെ നൂറു പൗണ്ട് നോട്ടുകളിൽ കാണാം…
കെസ്സോക് നദിക്കരയിലെ കാരവൻ  പാർക്കിലാണ് അടുത്ത രണ്ടു ദിവസത്തെ താമസം... വലിച്ചു കൊണ്ട് പോകാൻ കഴിയുന്ന നൂറുകണക്കിന് കാരവാനുകൾ  നദിക്കരയിൽ നിർത്തിയിട്ടിരിക്കുന്നു.. ഓരോന്നും അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ചെറു വീട് തന്നെയാണ്.. വിനോദ സഞ്ചാരത്തിനെത്തുന്ന ഒരു കുടുംബത്തിന് ഇതു ധാരാളം.. ഇൻവെർനെസിലെ ആദ്യ ലക്‌ഷ്യം ഷാനെറി പോയിന്റാണ്.. അകത്തോട്ടു കയറിക്കിടക്കുന്ന തെക്കൻ കടലിന്റെ തീരമാണ്.. ലൈറ്റ് ഹൗസിനരികെ കടലിലേക്കിറങ്ങി നിൽക്കുന്ന പുലിമുട്ടിൽ നിന്നാൽ കടയിൽ ഏറെ അകലെയല്ലാതെ ഡോൾഫിനുകൾ  ഉയർന്നു ചാടുന്നത് കാണാം.. ഒരൽപം ഭാഗ്യം കൂടെയുണ്ടെങ്കിൽ ക്യാമറയിൽ പകർത്തുകയുമാകാം.. നിക്കോൺ 5600 എന്ന പുതുപുത്തൻ ക്യാമറയിൽ  ലൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ ഒരുപാട് ചിത്രങ്ങൾ പകർത്തി.. ഇരുട്ട് വീണതും തിരിച്ചു കാരവൻ പാർക്കിലേക്ക്..
യാത്രാക്ഷീണം കാരണം നേരത്തേയുറങ്ങി...അടുത്ത ദിനം നേരത്തെയുണർന്നുമില്ല.... അതിനിടയിൽ ബെൻനെവിസ് പോകാനുള്ള പ്ലാൻ തല്ക്കാലം ഉപേക്ഷിച്ചു...ഇരു വസത്തേക്കുമായി 8 മണിക്കൂർ ട്രെക്കിങ്ങ് ഉണ്ട് ഈ കൊടുമുടിയിലേക്ക്.. അതി ശൈത്യവും അത് കഴിഞ്ഞു അടുത്ത ദിവസത്തെ 1000 കിലോമീറ്റർ വരുന്ന തിരിച്ചുള്ള യാത്രയുമാണ് ബെൻനെവിസിനെ ഒഴിവാക്കാനുള്ള കാരണം...അങ്ങനെ അധികമായി കിട്ടിയ ദിവസം ഇൻവെർനെസിന്‌ പരിസരപ്രദേശങ്ങൾ  ചുറ്റിക്കാണാൻ  തീരുമാനിച്ചു…
ഇൻവെർനെസിലെ ഏറ്റവും പ്രധാനയിടം ലോക്ക് നെസ് തടാകമാണ്.. കഥകളും കെട്ടുകഥകളും തമ്മിൽ ലയിച്ചൊന്നാകുന്ന തനത് സ്കോട്ടിഷ് സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുവാണിത്..  തെക്ക് ഫോർട്ട് അഗസ്റ്റസും വടക്ക് ലോക്ക് എൻഡും അതിന് കിഴക്കും പടിഞ്ഞാറും ഇരുപുറവുമായി മറ്റു നാല് വീതം ചെറു ഗ്രാമങ്ങളും.. മൊത്തത്തിൽ 56 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്നൊരു തടാകം.. വെള്ളത്തിന്റെ നിറഞ്ഞ സാന്നിധ്യം കൊണ്ടാകണം തടാകത്തിനോരം ചേർന്നുള്ള വഴിയിലെങ്ങും ഇടതൂർന്നു നിൽക്കുന്ന മരങ്ങളാണ്.. കുത്തിറക്കങ്ങളും കയറ്റങ്ങളുമായി ഓരോ വണ്ടികൾക്കിരുപുറം പോകാൻ മാത്രം വീതിയുള്ള വഴി കൂറ്റനൊരു നെസ്സിയെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു..
ലോക്ക്നെസ്സിന്റെ പത്തു കരകളിലും പൊതുവായുള്ളൊന്ന് നെസ്സിയാണ്.. ലോക്ക്നെസ്സിലെ ഭീമാകാരൻ (lochness moster) എന്ന് പേരുള്ളോരദ്ഭുത ജീവി.. നെസ്സിയെ ചുറ്റിപ്പറ്റിയാണ് ലോക്ക്നെസ്സിനെ കുറിച്ചുള്ള കഥകളൊക്കെയും..

ആയിരത്തി നാനൂറുവർഷം മുൻപൊരു ഐറിഷ് പാതിരിയാണ് ലോക്ക്നെസ്സിലെ ജലസത്വത്തെ പറ്റി ആദ്യം എഴുതിയത്.. പിന്നീട് പലരും പലവട്ടം നെസ്സിയെ കണ്ടെന്ന് അവകാശവാദവുമായെത്തി.. ചിത്രങ്ങളെടുക്കുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്യപ്പെട്ടു.. ഈ ഗ്രാമങ്ങളിലെ മുത്തശ്ശിക്കഥകളിലെ നെസ്സിയെത്തേടി ലോകത്തെങ്ങുനിന്നും സഞ്ചാരികളെത്തി.. നീണ്ട കഴുത്തും പെരുമ്പാമ്പിനെ ഉടലുമായി കഥകളിൽ നെസ്സി പലവട്ടം മുങ്ങിപ്പൊങ്ങി.. പിന്നെ പിടി തരാതെ ലോക്ക്നെസ്സിന്റെ ആഴങ്ങളിലൂഴിയിട്ടു.. ഉറങ്ങാത്ത കുഞ്ഞു രാവുകളിൽ പേടിസ്വപ്നമായി.. അവ്യക്തമായ ചിത്രങ്ങൾ കാട്ടി പലരും അവകാശവാദവുമായെത്തി.. പിന്നെയാ വാദങ്ങൾ പൊള്ളയായിരുന്നു എന്ന് തിരുത്തി.. ഇന്നും ലോകം നെസ്സിയെക്കുറിച്ചന്വേഷിക്കുന്നു.. വെള്ളത്തിലെ വസ്തുക്കളിടെ DNA പരിശോധന വരെ നടത്തി നെസ്സിയുടെ തുമ്പന്വേഷിക്കുന്നു.. പറഞ്ഞു കേട്ട ലക്ഷണങ്ങളിൽ ക്രിപ്റ്റോ ക്ളീഡസ് എന്ന ജലജീവിയോടാണ് നെസ്സിക്ക് സാമ്യം.. ഏഴു കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും മറഞ്ഞ വെള്ളത്തിലെ ദിനോസറാണോ നമ്മളിന്നന്വേഷിക്കുന്ന നെസ്സി??
എന്തുതന്നെയായാലും ഫൊയേഴ്സ് വെള്ളച്ചാട്ടത്തിലും ഫോർട്ട് അഗസ്റ്റസിലും നോക്കീ ലോഡ്ജ് മലനിരകളിലും നെസ്സിയെ കണ്ടില്ല.. കണ്ട കാഴ്ചയത്രയും അതിമനോഹരമായിരുന്നു താനും. ഫൊയേഴ്സിലെ കുന്നിറങ്ങി ചെന്ന് ലോക്ക്നെസ്സിന്റെ തീരത്തു ചെല്ലുമ്പോൾ കാറ്റിൽ കുഞ്ഞോളങ്ങൾ തിരമാലകളായി വന്നു കാലിൽ തൊടുന്നു.. നോക്കീ ലോഡ്‌ജിലെ കുന്നിൽ മുകളിൽ നിന്നും ഫോർട്ട് അഗസ്റ്റസിന്റെ അതി മനോഹര ദൃശ്യം.. തടാകത്തിലേക്ക് മുഖം നോക്കി പുരാതനമായ ഫോർട്ട് അഗസ്റ്റസ് അബ്ബെ.. കാലിഡോണിയൽ കനാലിൽ നിന്നും തടാകത്തിലേക്ക് പണിത ആറു ലോക്കുകളാണ് ഫോർട്ട് അഗസ്റ്റസിന്റെ പ്രത്യേകത.. വെറും 600 ആണ് ജനസംഖ്യ.. ടൂറിസമാണ് പ്രധാന വരുമാനം.. കനാലിനു മുകളിലെ റോഡ് ഇരുവശവും തുറന്ന് ജലയാനങ്ങൾ ആദ്യ ലോക്കിനകത്തു കയറി.. ലോക്ക് അടച്ചു അതിൽ വെള്ളം നിറയുന്നതോട് കൂടി ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ഉയരത്തിലേക്ക് ഉയർത്തപ്പെടുകയായി.. പിന്നെ പതുക്കെ ജലയാനങ്ങൾ അടുത്ത ലോക്കിന്റെ ചുവട്ടിലേക്ക്.. പിന്നെയും ഇതേ രീതി തുടരും.. ഇങ്ങനെ പടവുകൾ അഞ്ചും കയറി ജലയാനങ്ങൾ കാലിഡോണിയൽ കനാലിലേക്ക്.. നാഗരികത തെല്ലും വിരുന്നെത്തിയിട്ടില്ലാത്ത അതിപുരാതനമായ സ്കോട്ടിഷ് ഗ്രാമം.. കണ്ടു കണ്ടു മതി തീരുന്നില്ല ഫോർട്ട് അഗസ്റ്റസിൽ.. ഇനി ലോക്ക്നെസ്സിന്റെ പടിഞ്ഞാറ് തീരത്തു കൂടി ഇൻവെർസിനെസ്സിലേക്ക്.. ഇനിയുമുണ്ട് കാഴ്ചകളേറെ.. ഡ്രംനഡേഷിറ്റിലെ തകർന്ന കോട്ട.. ഇൻവെർമൊറിസ്റ്റനിലെ പാറകൾക്കു മുകളിലെ കരിങ്കൽ പാലം, ലോക്‌നെസ്സ് എക്സ്‌സിബിഷൻ സെന്റർ.. കാഴ്ചകൾ അവസാനിക്കുന്നില്ല.. അവസാനം ചാറ്റൽ മഴ പൊഴിയുന്നൊരു നേരം ചെന്ന് കയറുന്നത് നെസ് നദിക്കരയിലെ ഇൻവെർനെസ്സ് കോട്ടയിലേക്കാണ്.. ഇഷ്ടികചുവപ്പു നിറമാർന്ന മനോഹരമായ കോട്ടയാണിത്‌. ആയിരത്തിലധികം വര്ഷം മുന്നെയുണ്ടായിരുന്ന കോട്ട പുനർനിർമ്മിച്ചിട്ട് കേവലം രണ്ടു നൂറ്റാണ്ടാവുന്നതേ ഉള്ളൂ.. ആ പുതുമ കോട്ടയുടെ നിര്മിതികളിൽ കാണാം.. ടിക്കറ്റെടുത്തു അകത്തു കയറി.. മുകളിലുള്ള വ്യൂ പോയിന്റിൽ നിന്ന് ഇൻവെർനെസ്സ് മുഴുവനായും കാണാം. കോട്ടയ്ക്കരികിൽ നെസ് നദി ശാന്തമായൊഴുകുന്നു.. അകലെ ലോക്‌നെസ്സ് തടാകവും ചുറ്റിലും മറ്റനേകം മലനിരകളും.. വടക്കു വടക്കു വടക്ക് കുന്നിൻ മുകളിലിപ്പോഴും മഞ്ഞിൻ പാളികൾ തിളങ്ങുന്നത് കാണാം.. താഴ്‌വാരത്തിൽ  ബ്യുലി ഫിർത്തിനെയും (ഉൾക്കടൽ) മൊറായി ഫിർത്തിനെയും വേർതിരിക്കുന്ന ഭാഗത്തു കെസ്‌സോക്ക് പാലം കാണാം.. കോട്ടയ്ക്കു മുകളിലെ നീല വാനിൽ ഇളം നിലയിൽ വെള്ള ക്രോസ്സുള്ള സ്കോട്ടിഷ് പതാക പാറിക്കളിക്കുന്നു.. മഴയ്ക്ക് ശക്തി കൂടുന്നു.. കാറ്റിൽ തണുപ്പ് ഇരച്ചു കേറുന്നുണ്ട്.. ഇനി ഹൈലാൻഡ്‌സിനോട് വിട പറയാം.. ചില്ലു ചഷകത്തിൽ സ്കോച് വിസ്കിയുമായി എഡിൻബറ കാത്തിരിപ്പുണ്ട്.. പഴമയുടെ വീര്യമേറുന്ന ഒരായിരം കഥകൾ പറയാൻ.. അവളുടെ മായക്കാഴ്ചകളിൽ മയക്കാൻ.. നരച്ചു നീറിയ തെരുവുകളിൽ അവളോടൊത്തു ശയിക്കാൻ.. ഇന്നിനിയീ രാത്രി പുലരുവോളം അവളെ സ്വപ്നം കാണാം.. 

എഡിൻബറക്കോട്ട - ചരിത്രവും വർത്തമാനവും..

 അധികാരത്തിന്റെ കൊടിയടയാളം ആദ്യമുയരേണ്ടത് കോട്ടകളിലാണെന്നും കോട്ടവൽക്കരണമാണ് അധികാരമുറപ്പിക്കുന്നതിന്റെ ആണിക്കല്ലാവേണ്ടതെന്നും ആദ്യം തിരിച്ചറിഞ്ഞ നഗരമാണ് എഡിൻബറ.. ഡേവിഡിയൻ വിപ്ലവമെന്നു പേരുകേട്ട ഡേവിഡ് ഒന്നാമന്റെ ഭരണപരിഷ്കാരങ്ങളാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഡിൻബറയിലെ കുന്നിൻ മുകളിൽ ഒരു കോട്ടയൊരുക്കുന്നതിന് നാന്ദി കുറിച്ചത്.. അപസർപ്പക കഥകളിലെ കോട്ടകളോട് കിടപിടിക്കും വിധമുള്ള ആകാരം.., ചെങ്കുത്തായൊരു കുന്നിൽ മുകളിൽ ചുറ്റും പത്താൾ  പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽമതിലകത്ത് ആർക്കും കണ്ടാൽ ഭീതിയേകുന്നൊരൂക്കൻ കോട്ട.. ഈ കോട്ടയിലേക്കുള്ള കൽക്കെട്ടുകൾ കയറുമ്പോൾ നൂറ്റാണ്ടുകളായി ഈ കോട്ട കൊത്തളത്തിൽ അന്തിയുറങ്ങുന്ന രാജകഥകൾ നിങ്ങളെ തേടിയെത്തും.. സൈനിക നീക്കങ്ങളുടെ കുതിരക്കുളമ്പടിയൊച്ചകൾ കാതിൽ വന്നടിക്കും.. തടവുകാരുടെ രോദനങ്ങൾ കാറ്റിനൊപ്പം നിങ്ങളെ കടന്നു പോകും.. ഓരോ പടികയറുമ്പോളും നിങ്ങളോർക്കുക,  നിങ്ങൾ പിന്തുടരുന്നത് സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചോരു രാജാവിന്റെയോ രാജ്ഞിയുടെയോ പാദമുദ്രയാവാം.. അല്ലെങ്കിൽ രാജ്യത്തെ സേവിച്ചൊരു പട്ടാളക്കാരന്റെയാവാം.. അതുമല്ലെങ്കിൽ രാജ്യം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട ഏതോ പോരാളിയുടേതാവാവും.

ലോകത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട കോട്ടയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എഡിൻബറക്കോട്ട.. ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും വേലിയേറ്റങ്ങൾ കണ്ട, ഈ നഗരത്തിന്റെ വളർച്ചയും ഇടർച്ചയും കണ്ട, അതിനൊക്കെയും സാക്ഷിയായി നിന്നൊരു കോട്ട മുത്തശ്ശിയാണ്.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ലോകമെങ്ങും പടരും മുൻപേയുള്ള ബ്രിട്ടന്റെ ചരിത്രം പലയടരുകളായി ഈ കോട്ടയിൽ നിന്ന് വായിച്ചെടുക്കാം..
തെക്കുവശത്തുള്ള പടിക്കെട്ടു കയറിച്ചെന്നാൽ കോട്ടമൈതാനമായി.. അവിടെയാണ് ടിക്കറ്റ് കൗണ്ടർ.. ടിക്കറ്റു വാങ്ങി ദേഹപരിശോധന കഴിഞ്ഞാൽ ഭീമാകാരൻ കോട്ട വാതിലിൽ കൂടി അകത്തു കയറാം.. കരിങ്കല്ലു പാകിയ വഴിയിൽ വലത്തോട്ടു തിരിഞ്ഞു നടന്നാൽ ഹാഫ് മൂൺ ബാറ്ററി (ബാറ്ററി എന്നാൽ ആയുധപ്പുര എന്നർത്ഥം)എന്നറിയപ്പെടുന്ന കോട്ടമുറ്റത്തെത്താം.. ഇവിടുന്നു നോക്കിയാൽ എഡിൻബറ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം.. അകലെ ഫോർത്ത് ഓഫ് ഫിർത്ത് എന്ന കടലിടനാഴിയും അതിനപ്പുറം സ്കോട്ലാന്റ് ഹൈലാൻഡ്‌സും ആണ്.. കിഴക്ക് ഇനിയുമുയരെ കാണുന്ന മലഞ്ചെരിവാണ് ആർതർ സീറ്റ്.. ഹിമയുഗത്തിലൊരു ഭീമൻ അഗ്നിപർവത സ്ഫോടനഫലമായി ആർതർ സീറ്റിൽ നിന്നും വേർപ്പെട്ടു പോന്നതാണ് ഇന്ന് നാം നിൽക്കുന്ന കാസിൽ റോക്ക്.. അന്ന് ലാവയൊഴുകിപ്പരന്നുണ്ടായ ഇടനാഴിയാണ് പിൽക്കാലത്ത് കോട്ടയിൽ നിന്ന് ഹോളിറൂഡ് കൊട്ടാരത്തിലേക്കുള്ള രാജപാത (Royal Mile)യായി മാറിയതും അതിനിരുപുറം ഈ നഗരം ഇത്രമേൽ വളർന്നതും.. ഇത്രയും പറഞ്ഞു തീർത്ത് ഗൈഡ് അടുത്ത പോയന്റിലേക്ക് ക്ഷണിച്ചു.. കോട്ടവിടവിലൂടെ കടലിലേക്ക് കണ്ണുനട്ടിരിക്കുന്ന കൂറ്റൻ പീരങ്കികൾക്കപ്പുറം മിൽമൗണ്ട് ബാറ്ററിക്കരികിലുള്ള ഒരുമണിപ്പീരങ്കിക്കരികിലേക്കായിരുന്നു അത്.. ദേശീയ അവധി ദിനങ്ങളായ ഞായറും ദുഃഖവെള്ളിയുമൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും നഗരവാസികളെ സമയമറിയിച്ചു കൊണ്ട് ഉച്ചയ്ക്ക് കൃത്യം ഒരുമണിക്ക് ഈ പീരങ്കിയിൽ വെടിമുഴങ്ങും.. അത് കാണാൻ ദിനവും ഇവിടെ ആള് കൂടും..
നൂറ്റാണ്ടുകളോളം രാജവസതിയായിരുന്നു എഡിൻബറക്കോട്ട.. 1093 ൽ മാർഗരറ്റ് രാജ്ഞി ഇവിടെ കാലം ചെയ്തു.. പിന്നീട് വിശുദ്ധയായി മാറിയ സെയിന്റ് മാർഗരറ്റിന്റെ പേരിൽ മകനായ ഡേവിഡ് രാജാവ് ഇവിടെയൊരു ചാപ്പൽ പണിതു.. അതാണ് എഡിൻബറക്കോട്ടയിലെ ഏറ്റവും പഴക്കമേറിയ നിർമ്മിതി.. പിന്നീട് രാജകീയ വിരുന്നുകാർക്ക് ഗ്രേറ്റ് ഹാളും രാജസഭയും നിർമ്മിച്ച ജെയിംസ് നാലാമന് പക്ഷെ അധികകാലം അധികാരത്തിൽ തുടരാനായില്ല.. സ്വന്തം അളിയനായ ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമനുമായുള്ള ഫ്ലോഡൻ യുദ്ധത്തിൽ അദ്ദേഹം ജീവൻ വെടിഞ്ഞു.. പിന്നീട് രാജാവായ ജെയിംസ് അഞ്ചാമൻ പതിനേഴു മാസം പ്രായമുള്ളപ്പോൾ അധികാരത്തിലെത്തുകയും അടുത്ത രാജ്യാവകാശിയായ തന്റെ മകൾ സ്കോട്ലാന്റിലെ മേരി (Mary of scotlant )ജനിച്ചു അഞ്ചാം ദിവസം യുദ്ധത്തിൽ മരിക്കുകയും ചെയ്തു.. വളർന്നപ്പോൾ ഫ്രാൻസ് രാജകുമാരനെ വിവാഹം ചെയ്യുക വഴി ഫ്രാൻസിന്റെ കൂടി രാജ്ഞിയായി മാറിയ മേരി, അടുത്ത രാജ്യാവകാശിയായ (പിൽക്കാലത്ത് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ രാജാവ്) ജെയിംസ് ആറാമന് ജന്മം നൽകിയതും ഇതേ കോട്ടയിലാണ്.. 1603 ൽ ഇംഗ്ലണ്ടിന്റെയും അയർലന്റിന്റെയും രാജ്ഞിയായിരുന്ന ക്വീൻ എലിസബത്ത് മരിച്ചതോടു കൂടി ജെയിംസ് ആറാമൻ (ഇംഗ്ലണ്ടിൽ ജെയിംസ് ഒന്നാമൻ) ഗ്രേറ്റ് ബ്രിട്ടന്റെ ആകമാനം രാജാവായി തീരുകയും രാജ്യത്തിൻറെ ഭരണസിരാകേന്ദ്രം ഇവിടെ നിന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലേക്ക് മാറുകയും ചെയ്തു.. പിന്നീടങ്ങോട്ട് എഡിൻബറക്കോട്ട മുഖ്യമായും സൈനിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കപ്പെട്ടത്..

ഈ കോട്ടയിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് ക്രൗൺ റൂമിലാണ്.. ഇവിടെ ചിത്രങ്ങളെടുക്കാൻ അനുവാദമില്ല.. കാരണം സ്കോട്ലാന്റിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിവിടെ ആണ്.. സ്കോട്ടിഷ് രാജ കിരീടം ആണ് ഏറ്റവും മുഖ്യം.. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ രാജകിരീടം.. മുന്തിയ ഇനം ചെമ്പട്ടു തുണിയിൽ സ്വർണവും വെള്ളിയും അമൂല്യയിനം രത്‌നങ്ങളും ചേർത്തുണ്ടാക്കിയ കിരീടമാണ്.. പുരാണകഥയിലെ രാജാക്കന്മാരുടെ തലയിൽ മാത്രം സങ്കല്പിച്ചു പോന്നിട്ടുള്ള ഇത്തരത്തിലൊന്നു ജീവിതത്തിലാദ്യമായി കാണുകയാണ്..  എത്രയെത്ര സിംഹാസനാധിപന്മാർക്ക് തലയെടുപ്പ് നൽകിയ കിരീടമാണിത്.. ഇതിന്റെ കൂടെ രാജാവിന്റെ വാളും വസ്ത്രങ്ങളുമുണ്ട്.. പിന്നെയുള്ള പ്രധാന വസ്തു രാജശിലയാണ്(Dynasty stone).. സ്കോട്ലാന്റ് രാജാക്കന്മാരെ വാഴിക്കുന്നത് ഈ കല്ലിലിരുത്തിയാണ്..
കീപ്പെന്നു വിളിക്കുന്ന കോട്ടയുടെ ഏറ്റവും പ്രധാന ഭാഗം ഇന്ന് യുദ്ധ സ്മാരകമാണ്.. ഇംഗ്ലണ്ടിന്റെ ദേശീയ മൃഗമായ സിംഹവും സ്കോട്ലാന്റിന്റെ യൂണികോണും ഇടം വലം കൊത്തിവച്ചിട്ടുള്ള കവാടത്തിലൂടെ അകത്തു ചെന്നാൽ ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞ സൈനികർക്കുള്ള ഓർമ്മപ്പുസ്തകങ്ങൾ കാണാം.. അക്ഷരമാലാക്രമത്തിൽ ഓരോ സൈനികന്റെയും പേരും അഡ്രസ്സും എഴുതിച്ചേർത്തിരിക്കുന്ന ആ പുസ്തകത്തിൽ ഉറ്റവരുടെ പേര് തിരയുന്ന ഒത്തിരി പേരെ കണ്ടു..
ഇനി ഗ്രേറ്റ് ഹാളിലേക്ക്.. അവിടെ യുദ്ധോപകരണ മ്യൂസിയമാണ്.. രാജകീയ വിരുന്നു സൽക്കാരങ്ങൾക്കും രാജസഭയ്ക്കുമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ ചുമരുകളൊക്കെയും പലതരം വാളും പരിചയും പടച്ചട്ടയും മുഖാവരണങ്ങളും കൊണ്ടലങ്കരിക്കപ്പെട്ടിരിക്കുന്നു.. ഓരോ കാലഘട്ടത്തിലെയും ആംഗ്ലോ സ്കോട്ടിഷ് രാജാക്കന്മാരുടെ ആയുധശേഖരം ഇവിടെ കാണാം..
ഇനിയുള്ളത് സ്കോട് സൈന്യത്തിന്റെ റോയൽ റെജിമെൻറ് മ്യൂസിയം ആണ്.. അവിടെ സ്കോട്ടിഷ് സൈന്യത്തിന്റെ പദവികളും ബാഡ്ജുകളും സൈനിക വേഷങ്ങളും കാണാം..
അത് കഴിഞ്ഞാൽ കോട്ടയ്ക്കകത്തെ ജയിലറകളിലേക്ക് പോകാം.. അവിടെ ജലീൽ നാളുകളിലെ ജീവിതങ്ങൾ അതേപോലെ പുനഃസൃഷ്ടിച്ചു വച്ചിരിക്കുന്നു.. ജയിൽ പുള്ളികളുടെ ഭക്ഷണശാലയും ഉറക്കറയും മാത്രമല്ല, അക്കാലയളവിലെ അവരുടെ മനോ വ്യാപാരങ്ങൾ വ്യക്തമാക്കുന്ന വാതിലുകളിലെയും ജനലുകളിലെയും അടയാളപ്പെടുത്തലുകളും കാണാം.. അതോടൊപ്പം അവ ചിഹ്ന ശാസ്ത്രകാരന്മാർ അവ അപഗ്രഥിച്ചു തയ്യാറാക്കിയ കുറിപ്പുകളും..
പിന്നെയുള്ളത് നാഷണൽ വാർ മ്യൂസിയമാണ്.. അവിടെ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ സ്കോട്ലാന്റ് സംഭാവനകളെ കുറിച്ചുള്ള വിവരണങ്ങളുണ്ട്.. അതിന്റെ മുറ്റത്ത് ഫീൽഡ് മാർഷൽ ഡഗ്ലസ് ഹെയ്ഗിന്റെ കുതിരമേലിരിക്കുന്ന കൂറ്റൻ പ്രതിമ.. തൊട്ടടുത്തുള്ള വ്യൂ പോയിന്റിൽ പോയി നിന്നാൽ എഡിൻബറയുടെ പനോരമ ദൃശ്യം.. അങ്ങകലെ മറെ ഫീൽഡ് ഫുട്ബോൾ സ്റ്റേഡിയം..
കോട്ടയ്ക്കകത്തെ തിരക്കൊഴിയുകയാണ്.. സൂര്യൻ പടിഞ്ഞാറേ കടലിൽ അസ്തമയത്തോടടുക്കുന്നു.. ഇനി പളുങ്കുപാത്രത്തിൽ സ്കോച്ച് വിസ്കികളൊഴുകുന്ന ആഘോഷരാവാണ്.. എഡിൻബറ അതിന്റെ സ്വതസിദ്ധമായ ആലസ്യം വിട്ടുണരുകയായി.. 

പുകമഞ്ഞു വീണ നഗരം - എഡിൻബറ

 പഴകുംതോറും വീര്യമേറുന്ന സ്കോച്ച് വിസ്കിയുടെ നാടാണ് സ്കോട്ലാന്റ്. അവിടെ സ്കോച്ചിന്റെ ലഹരി ആവോളം ഉള്ളിൽ നിറച്ച, പഴമയുടെ പ്രൗഢിയിൽ സ്വയമമരുന്നൊരു നഗരമാണ് എഡിൻബറ.. ഏഴു കുന്നുകളുടെ നഗരം... വടക്കിന്റെ ഏതൻസ്.. പൗരാണികതയിൽ നവീന മാതൃകകൾ ഒളിപ്പിച്ച ജോർജിയൻ നിർമ്മിതികൾ.. അവയ്ക്കിടയിൽ കമനീയമായ പൂന്തോട്ടങ്ങൾ.. നഗരമധ്യത്തിലുള്ള ഒരൂക്കൻ കുന്നിന്റെ ഏറ്റവും മുകളിലായി സ്കോട്ടിഷ് രാജവംശത്തിന്റെ സിംഹാസനങ്ങളും കിരീടങ്ങളും ആടയാഭരണങ്ങളും സൂക്ഷിച്ച എഡിൻബറക്കോട്ട.. അതിന് കിഴക്ക് ഒരു മൈൽ അകലെ ആർതർ സീറ്റിലെ നിജീവാഗ്നിപർവ്വത മേഖലയിൽ രാജവാസതിയായ ഹോളിറൂഡ് കൊട്ടാരം.. അതിനു ചുറ്റും രാജകീയോദ്യാനം.. രാജ്യത്തിൻറെ സ്മാരകങ്ങങ്ങളും സ്മരണികകളുമുള്ള കാർട്ടൺ ഹിൽ..

ഒന്ന് ചുറ്റിക്കാണാൻ ആരും കൊതിക്കുന്ന നഗരമാണ് എഡിൻബറ.. സ്കോട്ട്-ലോതിയൻ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഇംഗ്ലീഷ് അധിനിവേശത്തിനപ്പുറവും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന നഗരം.. സ്ക്ടോട്ലൻഡ് ഹൈലാൻഡ്സിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം കണ്ണിലുടക്കുക ഫോർത്ത് പാലങ്ങൾ ആണ്.. അതാണ് തെക്കുനിന്നും നഗരത്തിലേക്കുള്ള കവാടം.. വലിയ തൂണിൽ ഇരുപുറം വലിച്ചു കെട്ടിയ ഞാണുകളുള്ള പാലം കടന്നാൽ എഡിൻബറയുടെ പ്രൗഢിയിലേക്ക് പ്രവേശിക്കുകയായി.. ഇവിടെനിന്ന് നോക്കിയാൽ അരികിൽ കാന്റിലിവർ മാതൃകയിൽ നിർമ്മിച്ച ഫോർത്ത് റെയിൽപ്പാലം കാണാം.. ചുവന്നനിറത്തിലുള്ള DNA പോലെ പിരിഞ്ഞു കിടക്കുന്ന ഈ പാലം യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചതാണ്.. പാലം കടന്നാൽ പിന്നെ നഗരത്തിലേക്ക് പ്രവേശിക്കുകയായി.. ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ വലിയ നഗരമാണ് സ്കോട്ലാന്റിന്റെ തലസ്ഥാനമായ എഡിൻബറ.. അതുകൊണ്ടു തന്നെ നഗരത്തിൽ നല്ല തിരക്കാണ്.. ഇംഗ്ലണ്ടിലെ ട്രാഫിക് മര്യാദകളൊന്നും ഇവിടെ വിലപ്പോവില്ല.. വണ്ടിയൊതുക്കാനായി പലവഴി കറങ്ങി.. ഒരു രക്ഷയുമില്ല.. പാർക്ക് ചെയ്യാൻ ഒരിറ്റു സ്ഥലമില്ല.. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു വണ്ടികൾ.. നഗരത്തിൽ കറങ്ങാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞു.. ഒടുവിൽ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തിനടുത്ത് ഇടം കിട്ടിയേക്കാം എന്ന് ഫ്ലാറ്റുടമ.. ഒടുവിൽ അങ്ങോട്ടുള്ള വഴി മദ്ധ്യേ ഇത്തിരി സ്ഥലം കിട്ടി..
നഗരയാത്രയ്ക്ക് ട്രാമും ബസും യഥേഷ്ടമുള്ള എഡിൻബറയിൽ വണ്ടിയെടുത്തു നഗരം കാണാനിറങ്ങരുതെന്ന് ആദ്യ പാഠം.. ഇനി ആദ്യ ലക്‌ഷ്യം എഡിൻബറ കോട്ടയാണ്.. ആളൊന്നിന് 37 പൗണ്ട് കൊടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്.. 2.15 നുള്ള അവസാന ഊഴത്തിൽ അകത്തു കയറണം.. പ്രിൻസസ് സ്ട്രീറ്റിലെ(തമ്പുരാട്ടിത്തെരുവ്) McD യിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം നേരെ കോട്ട സ്ഥിതി ചെയ്യുന്ന കാസിൽ റോക്ക് എന്ന കുന്നിൻ മുകളിലേക്ക് നടന്നു.. പ്രിൻസസ് സ്ട്രീറ്റിന് നേരെ അഭിമുഖമാണ് 80 മീറ്റർ ഉയരെ ചെങ്കുത്തായി നിൽക്കുന്ന കാസിൽ റോക്ക്.. അതിനു മുകളിൽ കല്ലിൽ കെട്ടിപ്പൊക്കിയ ഭീമാകാരൻ കോട്ട..
രണ്ടാം നൂറ്റാണ്ടിൽ മനുഷ്യവാസം കണ്ടെത്തിയ ഇടമാണ്.. മദ്ധ്യകാല യൂറോപ്പിലെ കോട്ടവൽക്കരണത്തിന്ന് മാതൃകയായി തീർന്നയിടം.. കഥകളും കെട്ടുകഥകളും ചരിത്രങ്ങളും മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന എഡിൻബറക്കോട്ടയെപ്പറ്റി പറയാൻ ഇനിയൊരെഴുത്ത് വേണ്ടിവരും..  കോട്ടയിൽ നിന്നും ഹോളിറൂഡ് കൊട്ടാരത്തിൽ ചെന്നവസാനിക്കുന്ന രാജവീഥി(Royal Mile) യിലൂടെ മുന്നോട്ടു നടന്നു.. ഇരുവശത്തും എഡിൻബറയുടെ വാസ്തുശില്പചരിത്രം വിളിച്ചോതുന്ന ജോർജിയൻ നിർമ്മിതികൾ.. ഓൾഡ് ടൌൺ എന്നറിയപ്പെടുന്ന ഇവിടെനിന്നും ഇരുവശത്തേക്കും പിരിഞ്ഞു പോകുന്ന ചെറു വീഥികൾ.. അവയ്ക്കരികിലെങ്ങും സ്കോട്ടിഷ് സംസ്കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന സുവനീർ ഷോപ്പുകൾ.. ഇടവിട്ടിരിക്കുന്ന പബ്ബുകളിൽ ലഹരി മോന്തുന്ന മധ്യവയസ്കർ.. ആഘോഷപൂർവം നഗരം കാണാനിറങ്ങിയ വൈദേശിക സഞ്ചാരികൾ.. ഫയർ എസ്‌കേപ്പ് നടത്തി കയ്യടി വാങ്ങുന്ന മാന്ത്രിക സംഘങ്ങൾ.. നടന്നു  നീങ്ങുമ്പോൾ കാണുന്നതത്രയും പൈതൃക സ്മാരകങ്ങൾ.. സെയിന്റ് ഗിൽഡ് കത്തീഡ്രൽ, ചർച്ച് ഓഫ് സ്കോട്ലാന്റിന്റെ ജനറൽ അസംബ്ലി ഹാൾ, നാഷണൽ മ്യൂസിയം ഓഫ് സ്കോട്ലാന്റ്, എഡിൻബറ യൂണിവേഴ്സിറ്റിയുടെ ഓൾഡ് കോളേജ്.. തല്ക്കാലം ഹോളിറൂഡ് കൊട്ടാരത്തിലേക്ക് പോകാതെ കാൾട്ടൺ ഹില്ലിലേക്ക് പോകാമെന്നു വച്ചു..
റോയൽ മൈലിൽ നിന്നും 5 മിനിറ്റു നടന്നാൽ കുന്നിൻ മുകളിലുള്ള കാൾട്ടൺ ഹില്ലിലെത്താം.. എഡിൻബറയുടെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്.. കിഴക്ക് ആർതർ സീറ്റെന്ന കിഴുക്കാംതൂക്കായ പാറയിൽ തുടങ്ങി ഹോളിറൂഡ് കൊട്ടാരം, പാർലമെന്റ്, ലെയ്ത്ത്, ഫിർത്ത് ഓഫ് ഫോർത്ത് കടൽത്തീരങ്ങൾ, പുതുനഗരത്തിലെ പ്രിൻസസ് സ്ട്രീറ്റ്, കോട്ടയിലേക്ക് കുന്നുകയറുന്ന രാജപാത എല്ലാം ഒറ്റ ഫ്രയിമിൽ കിട്ടും.. ഒരുകൂട്ടം ചരിത്ര സ്മാരകങ്ങൾ ഒന്നിച്ചു സ്ഥിതിചെയ്യുന്ന ഇടം കൂടിയാണ് കാൾട്ടൻ ഹിൽ.. ഇനിയും പൂർത്തിയാകാത്ത ദേശീയ സ്മാരകമാണ് അതിലൊന്ന്.. ആതൻസിലെ പാർത്തനോണിനോട് കിടപിടിക്കുന്ന വിധം പണിതുയർത്താൻ പദ്ധതിയിട്ട ഇവിടെ ആകെ 12 തൂണുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ.. സ്കോട്ലാന്റിന്റെ അപമാനം എന്നാണ് ഈ പണിതീരാ നിർമ്മിതിയെ അവിടുത്തുകാർ വിശേഷിപ്പിക്കുന്നത്.. ആകാശം മുട്ടെ ഒറ്റഗോപുരമായി ഉയർന്നു നിൽക്കുന്ന നെൽസൻ സ്മാരകം, ഒരു കല്മണ്ഡപത്തെ അനുസ്മരിപ്പിക്കുന്ന ദുഗാർഡ് - സ്റ്റേവാർഡ് സ്മാരകം, ബേൺസ് സ്മാരകം, രക്തസാക്ഷി സ്മാരകം എന്നിവയും കാൾട്ടൻ ഹില്ലിലുണ്ട്.. ഇത്രയൊക്കെയാണെങ്കിലും ആൺ വേശ്യ വൃത്തിക്കും മയക്കുമരുന്നിലധിഷ്‌ഠിതമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമാണിവിടം..
നഗരത്തിൽ ഇരുട്ട് വീണതോടെ ഞങ്ങൾ ക്രമൻഡ് ദ്വീപിലേക്ക് തിരിച്ചു.. എഡിൻബറ നഗരത്തോട് ചേർന്ന് ഫിർത്ത് ഓഫ് ഫോർത്തിലുള്ള ഒരു ചെറു ദ്വീപാണ് ക്രമൻഡ് ഐലൻഡ്.. വെറും ഏഴു ഹെക്ടർ മാത്രം വിസ്തൃതിയിൽ കടലിനു നടുക്ക് സ്ഥിതിചെയ്യുന്ന ഇവിടേക്ക് വേലിയിറക്ക സമയത്ത് നടന്നു പോകാനാവും.. അസ്തമയ സൂര്യന്റെ ചുവപ്പു രാശി കടലോളങ്ങളിൽ പടരുമ്പോൾ ഈ സ്ഥലത്തിന് എന്തൊരു ഭംഗി.. രണ്ടാം ലോക മഹായുദ്ധ കാലത്ത് കടലിലൂടെയുള്ള ബോട്ടക്രമണങ്ങളെ ചെറുക്കാൻ ക്രമൻഡ് ദ്വീപ് വരെ ഒരു മൈൽ വരുന്ന കടൽദൂരമത്രയും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിരുന്നു.. ഇപ്പോൾ വേലി ഇറക്കമാകയാൽ ആ കോൺക്രീറ്റ് കാലുകളുടെ ഓരം പറ്റി നടക്കാനിറങ്ങി.. തെന്നലും വഴുവഴുപ്പുമുള്ള കോൺക്രീറ്റ് വരമ്പിലൂടെ കടലിനു നടുവിൽ നടക്കാനെന്തു രസം.. നടന്നു നടന്ന് ദ്വീപിലെത്തിയപ്പോഴേക്കും ചുവപ്പു രാശി മാഞ്ഞു നല്ലവണ്ണം ഇരുട്ടി.. ഇപ്പോൾ മഞ്ഞ നിയോൺ വെളിച്ചം നിറഞ്ഞ മറ്റൊരു മുഖമാണ് നഗരത്തിന്.. കടലിൽ ദൂരെയുള്ള ഫോർത്ത് പാലത്തിൽ കൂടി ഒരു തീവണ്ടി കൂടി കടലിനെ മുറിച്ചു കടന്നു മറുകര തേടി... ആകാശത്തൊരു പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട വിമാനങ്ങൾ മിന്നിത്തെളിഞ്ഞു വന്നു തലയ്ക്കു മുകളിലൂടെ തൊട്ടപ്പുറത്തുള്ള എഡിൻബറ എയർപോർട്ടിൽ ലാന്റ് ചെയ്തു കൊണ്ടിരുന്നു.. നിഗൂഢതകളുടെ ഇരുട്ട് മൂടിയ ദ്വീപിലെ കാട്ടുമരങ്ങൾക്കിടയിൽ നിന്നും അപരിചിതരായ മനുഷ്യർ അതിവേഗം കോൺക്രീറ്റ് പാലം കടന്നു കര തേടിപ്പോയി.. പൊളിഞ്ഞു വീഴാറായ പഴകിയ കെട്ടിടത്തിന്റെ ഓരത്തുള്ള പാറക്കെട്ടുകളിലിരുന്ന് ബിയർ മോന്തിക്കൊണ്ട് സൊറ പറയുന്ന മൂന്നാലു പെണ്കുട്ടികളല്ലാതെ മറ്റാരും ഇനിയീ ദ്വീപിൽ അവശേഷിക്കുന്നില്ലെന്നു തോന്നി.. ഇരുട്ടിനു കനം വയ്ക്കും തോറും കടലിൽ വെള്ളമുയർന്നാലുള്ള അവസ്ഥയെക്കുറിച്ചു ആധി കയറിത്തുടങ്ങി.. ഡാനിയേൽ ഡാഫോയുടെ റോബിൻസൺ ക്രൂസോയെ ആണ് ക്രമൻഡ് ദ്വീപിലെ ഈ രാത്രി ഓർമപ്പെടുത്തുന്നത്.. ഇനിയും നിൽക്കുന്നത് അപകടമായതിനാൽ തിരിച്ചു നടന്നു.. ഇരുട്ടും പായലിലെ വഴുപ്പും യാത്രയെ പോയതിലും ദുഷ്കരമാക്കി..  നേരമേറെയെടുത്ത് കരപറ്റി.. ഇനി തിരിച്ചു താമസസ്ഥലത്തേയ്ക്ക്.. അടുത്ത പ്രഭാതത്തിൽ പുത്തൻ കാഴ്ചകൾ പിറക്കുന്ന ഗ്ലാസ്‌ഗോയിലേക്ക്..