മഴക്യാമ്പ് @ മാടായിപ്പാറ

മഴയും മാടായിപ്പാറയും... ആസ്വാദ്യമാകുമെന്നുറപ്പുള്ള ഈ ഒരു രുചിക്കൂട്ടാണ് മഴ ക്യാംപിൽ കൊണ്ടെത്തിച്ചത്... സീക്കും മലബാർ നാച്ചുറൽ ഹിസ്റ്റൊറിക് സൊസൈറ്റിയും ചേർന്നു സംഘടിപ്പിച്ച മഴ ക്യാംപിലേക്ക് പുറപ്പെടാൻ കൊച്ചിയിൽ നിന്നിറങ്ങും വരെ മഴയുടെ പൊടി പോലുമുണ്ടായിരുന്നില്ല കാണാൻ.. 
"തണലു കിട്ടാൻ തപസ്സിലാണിന്നിവിടെയെല്ലാ മലകളും 
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകൾ സർവതും..." 
എന്ന് ഏതോ കവി പാടിയില്ലേ, ഇത് തന്നെ അവസ്ഥ... 

പക്ഷെ, ബസ്‌ തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി എത്തിയപ്പോഴേക്കും കളി മാറി... ഒടുവിൽ ക്യാംപ് തീർന്നപ്പോഴേക്കും "പെരുമഴക്യാംപെ"ന്നു പേരു മാറ്റേണ്ട സ്ഥിതി വരെയായി... 
മാടായിപ്പാറയിലേക്ക് കുന്നു കയറുമ്പോൾ വരെ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... മഴ കൊള്ളണം..  മേനി കുളിർക്കെ... മനം കുളിർക്കെ.... 
ആദ്യത്തെ ഒത്തുചേരലിനിടെ പദ്മനാഭൻ മാഷ്‌ പറഞ്ഞു.. മാടായിപ്പാറയിലെ ഓരോ കുഴികളിലും സൂക്ഷിച്ചു നോക്കണമെന്ന്... അവിടെ പിറവി കാത്തു കിടക്കുന്ന ഒരായിരം വിത്തു കാണാമെന്ന്... മഴയെ മാത്രം മനസ്സിൽ ധ്യാനിച്ച്, അനന്തവിഹായസ്സിലേക്ക് കണ്‍തുറക്കാൻ.., കുഞ്ഞിളംകാറ്റിനെ പുൽകുന്നൊരു കുഞ്ഞിലയാവാൻ...,  മധുവൂറുന്നൊരു പൊൻപൂവാകാൻ.., അടുത്ത ജന്മത്തിലേക്ക് ഒരായിരം വിത്തിനെ അവശേഷിപ്പിച്ച് സ്മൃതിയിലേക്ക് പിന്മാറാൻ, കൊതിക്കുന്ന ജീവ സ്പന്ദനങ്ങളെ പറ്റി... അപ്പോൾ എന്റെ മനസ്സിൽ മഴ പെയ്യുകയായിരുന്നു... ജനി കാത്തിരുന്ന ഒരായിരം മുളവിത്തുകൾക്ക് മേൽ മഴ തിമിർത്തു തന്നെ പെയ്തു... പിന്നെ ഞങ്ങൾ മണ്ണിലേക്കിറങ്ങി... മാടായിക്കാവിലമ്മയുടെ തിരു മുറ്റത്തേക്ക്... 
ചെങ്കൽ പരപ്പിൽ ചമ്രം പടിഞ്ഞിരുന്ന് നാവു നീട്ടി ഒരു മഴത്തുള്ളിയെ വായിലോട്ടെടുത്തപ്പോൾ അതിനു പരിശുദ്ധിയുടെ തണുപ്പ്... അടുത്ത തലമുറയിലെ ഒരു പോക്കാച്ചിത്തവള ബാക്കിയാവാൻ വേണ്ടി നാലായിരം മുട്ടകളിടേണ്ടി വരുന്ന അമ്മത്തവളയുടെ കഥ അതിജീവനത്തിന്റെ സങ്കീർണതകളിലേക്ക് വിരൽ ചൂണ്ടി... 
ഏഴിമലയുടെ താഴ്വാരത്ത് ഒരായിരം ഏക്കറിൽ ഇടനാടൻ ചെങ്കൽ കുന്നിനാൽ തീർത്ത ഒരു കൊച്ചു പീഠഭൂമി.... ചരിത്രവും ഭൂമിശാസ്ത്രവും അതിന്റെ എല്ലാ സവിശേഷതകളും ഒളിച്ചു വച്ചയിടം... മൂഷിക രാജവംശത്തിന്റെ ആസ്ഥാനം... പിന്നീട് കോലത്തിരിയുടെയും.... കോട്ടയും കൊത്തളങ്ങളും മണ്‍മറഞ്ഞെങ്കിലും ചരിത്രത്തിലേക്ക് കൈപിടിക്കാൻ 1783 ൽ വിദേശികൾ പണിത ഗസ്റ്റ് ഹൌസ് ബാക്കി... അവിടെയാണ് ഞങ്ങൾ തങ്ങിയതും... ഒരുപക്ഷെ ഹെർമൻ ഗുണ്ടർട്ടും വില്ല്യം ലോഗനുമൊക്കെ തങ്ങിയ അതേ മുറിയിൽ... 
സസ്യ ജീവജാല വൈവിധ്യങ്ങളാൽ സമ്പന്നമാണ് മാടായിപ്പാറ... ശാസ്ത്ര നാമങ്ങളിൽ ആവർത്തിച്ചു കണ്ട "മാടായിപ്പാറൻസ്" എന്നാ വാചകം പുളകം കൊള്ളിച്ചു... സസ്യങ്ങളിൽ ഒൻപതോളം വകഭേദങ്ങൾ ഇവിടെ മാത്രം കണ്ടെത്തിയിട്ടുണ്ടത്രേ... 
ടോർച്ചും കാമറയുമെടുത്ത് പാതിരാത്രിയിൽ തവളകളെ തേടിയിറങ്ങിയത് അവിസ്മരണീയമായി... തവള ഇണയെ ആകർഷിക്കുന്നതും ഇണ ചേരുന്നതും വരെ കാമറയിൽ പകര്ത്തി... പിന്നെയുറക്കം..

രാവിലത്തെ നടത്തത്തിനു മഴ കൂട്ടുണ്ടായിരുന്നു.... മഴയിൽ ഞങ്ങൾക്കെല്ലാവർക്കും ഒരേ പ്രായമായ പോലെ തോന്നി... അഞ്ചാം ക്ലാസുകാരൻ മുതൽ അൻപതിലെത്തിയവർ വരെ ചെളിവെള്ളം തെറുപ്പിക്കാൻ പരസ്പരം മത്സരിച്ചു... അതിൽ ശാസ്ത്രജ്ഞനും ദന്തഡോക്ടറും കോളേജ് പ്രോഫസ്സെറും സോഫ്റ്റ്‌വെയർ എന്ജിനീയറും പോലീസ് ഓഫീസറും വരെയുണ്ടായിരുന്നു... പക്ഷേ, അന്ന് പെയ്ത മഴയിൽ നമ്മളെല്ലാവരും കുട്ടികളായി... വെറും മഴക്കുട്ടികൾ... 
മഴ പെയ്തു കുതിർന്ന വിത്തുകളൊക്കെ ഒടുവിൽ മുളപൊട്ടാറായി... അറിവുകളുടെ തളിരിലകൾ എങ്ങും പച്ചപ്പു വിടർത്തി... പറഞ്ഞാലും കേട്ടാലും കിട്ടാത്ത ഒരായിരം അറിവുകളും അനുഭൂതികളും അനുഭവിച്ചും ആസ്വദിച്ചും പഠിച്ചപ്പോൾ മാടായിപ്പാറയിലെ ഓരോ കുഴികളിലും കണ്ട മുളവിത്തുകൾ എന്റെ മനസ്സിലുമുണ്ടെന്നു തോന്നി... 
"മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ 
ചിലതുണ്ട് മണ്ണിൻ മനസ്സിൽ " എന്ന ഗാനം കൂടുതൽ അർത്ഥവത്തായി തോന്നി...
                                                                        - നിധി - 

മഴ പെയ്തൊഴിയാത്തൊരു സായന്തനത്തിൽ....


ചിലപ്പോൾ തോന്നും പ്രണയമൊരു ഭ്രാന്തൻ സ്വപ്നമാണെന്ന്.. ഇടവപ്പാതിയുടെ കോരിച്ചൊരിയലിൽ നനഞ്ഞൊട്ടിയ ഇന്നലത്തെ സായന്തനത്തിലും അതുതന്നെയാണെനിക്ക് തോന്നിയതും... പ്രണയമൊരു ഉന്മാദവും മഴ അതിനൊരു അനുപ്രേരകവുമാകുമ്പോൾ ഭ്രാന്തിനു ശക്തി കൂടും... അതുകൊണ്ടാണ് "ഒബ്രോണ്‍" മാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന കുടയെ ബാഗിൽ വച്ച് ഞങ്ങളിരുവരും ഒരു കുടക്കീഴിൽ നടക്കാമെന്ന് വച്ചത്... കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നു കൂട്ടിന്... പാലാരിവട്ടമെത്തിയപ്പോൾ 6.30 കഴിഞ്ഞു... വഴികളിൽ ഇരുട്ടു വീണു.. മഴയ്ക്ക് കാര്യമായ ശമനമൊന്നുമില്ല... അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തെല്ലൊന്നാലോചിച്ച ശേഷം അവൾ പറഞ്ഞു, "നമുക്കു മറൈൻ ഡ്രൈവിൽ പോയാലോ...? മഴ കാണാം...!" ശരിയെന്നു ഞാനും പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു... ബസിൽ കാര്യമായ തിരക്കൊന്നുമുണ്ടായില്ല... മഴയേറെ നനഞ്ഞെങ്കിലും പവർ കട്ടിനു മുൻപേ വീടണയണമെന്നുള്ള കുറേ ജോലിക്കാർ മാത്രമായിരുന്നു അതിൽ... 

കൊച്ചി സുന്ദരിയാണ്... രാത്രിയിൽ അതിലേറെ... മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിൽ നിന്നും എത്ര തവണ കിന്നാരം പറഞ്ഞിരിക്കുന്നു... എങ്കിലും പ്രണയം പൊഴിക്കുന്ന ഈ മഴയിൽ ആദ്യമായാണ്‌... വരിവരിയായി വിളക്കുകാലുകൾ പ്രകാശം ചൊരിഞ്ഞു നിരന്നു നിന്നിരുന്നെങ്കിലും വാക് വേ വിജനമായിരുന്നു... കായലിൽ നങ്കൂരമിട്ട കപ്പലുകളിൽ നിന്നുമുള്ള വെളിച്ചം താഴെ വെള്ളത്തിൽ പ്രതിരൂപം വരയ്ക്കാൻ ശ്രമിച്ചെങ്കിലും ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളിയും അതിനു വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നു... കായലിനഭിമുഖമായുള്ള മരബഞ്ചിൽ തണുത്തു വിറച്ചിരുന്നപ്പോഴാണ് ഐസ്ക്രീം കഴിക്കാൻ തോന്നിയത്... അവളുടെ ഫേവറൈറ്റ് ചോക്കലേറ്റ്... എന്റേത് സ്പാനിഷ്‌ ഡിലൈറ്റും..  ഓരോ സ്കൂപ്പു വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ അതാ വീണ്ടും മഴ... സമയം 7.45. അവസാന ബസിനു ഇനിയും അരമണിക്കൂർ സമയം ബാക്കിയുണ്ട്... തനുത്തോരൈസ്ക്രീമിനു പുറകെ ചൂട് കടലയും വാങ്ങി നടന്നു... മേനക മുതൽ ഹൈകോർട്ട് വരെ... പിന്നെ തിരിച്ചും..   

ഇതാണ് ഭ്രാന്ത്... അത്യാവശ്യം മുഴുത്തതു തന്നെ... ഹണിമൂണിനു സ്വിറ്റ്സർലാൻഡിൽ പോകണം... ചുരുങ്ങിയ പക്ഷം കാശ്മീരിലോ ആൻഡമാനിലോ എങ്കിലും എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷം തന്നെ അവൾ പറയും, ഈ മഴയും ഒന്നിച്ചുള്ള നടപ്പും കുഞ്ഞു കുഞ്ഞു കാര്യങ്ങളുമൊക്കെയല്ലേ ജീവിതത്തിൽ എറ്റവും സന്തോഷകരമായിട്ടുള്ളതെന്ന്.. ഒരു കാർ വാങ്ങണം.. അതാവും യാത്രകൾക്ക് സുഖം എന്ന് പറഞ്ഞതിന്റെ അടുത്ത നിമിഷമാണ് പറഞ്ഞത് പെരുമഴയത്തുള്ള ബൈക്ക് റൈഡുകൾ എന്ത് സുന്ദരമായിരിക്കുമെന്നു... പിന്നീട് പറഞ്ഞതോ എന്നും മഴയിൽ ഇത്രയേറെ പ്രണയത്തോടെ ഇങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിലോ എന്ന്... 


ഭ്രാന്തൻ സ്വപ്നങ്ങളും ഭ്രമകൽപനകളും പറഞ്ഞും തിരുത്തിയും വീണ്ടും പറഞ്ഞും കണക്കു കൂട്ടിയും വന്നപ്പോഴേക്കും ബസ്‌ വന്നു... എങ്കിലും ഈ ദിനം അവിസ്മരണീയമാവാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു... മെട്രോ ജോലി നടക്കുന്ന നോർത്ത് മേൽപ്പാലത്തിൽ കയറാനൊരുങ്ങിയപ്പോഴേക്കും ബസ്‌ നിന്നു... പാപ്പാന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും അവൾ അനങ്ങിയില്ല... പിന്നെയാ മഴയത്ത് ഞാനും കണ്ടക്ടറും ചില സമാന മനസ്കരും ചേർന്ന് ബസ്‌ തള്ളിയപ്പോ... അപ്പോഴാണ്‌ ഞാൻ പ്രണയത്തിന്റെ മായിക ലോകത്തു നിന്നും ജീവിതത്തിന്റെ യാഥാർത്യത്തിലേക്ക് തിരിച്ചെത്തിയത്... ഇത് ജൂണ്‍ മാസമാണെന്നും മഴ പെയ്തു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞതും.... 

                                                                                                        - നിധി -   

ഋതു

എന്ജിനീറിങ്ങിന്റെ അവസാന വര്ഷം.. മുൻപ് പറഞ്ഞിട്ടുള്ളതു  തന്നെ തിരുപ്പൂരിലെ ഒരു കുഗ്രാമത്തിൽ... പ്രോജെക്ടിന്റെ എഴുത്തുകുത്തുകളൊക്കെ കഴിഞ്ഞ് ഒന്ന് ഫ്രീ ആയപ്പോഴാണ് ശ്യാമപ്രസാദിന്റെ "ഋതു" ആദ്യം കണ്ടത്.. പിന്നെ പലകുറി കണ്ടു... ഞങ്ങൾ മൂന്നു പേരെ പോലെതന്നെ വേറെ മൂന്നുപേർ... ശരത്ത്,സണ്ണി,വർഷ...
അവരുടെ ജീവിതം... 


അടുത്ത തവണ നാട്ടിൽ ചെന്നപ്പോ ഞാനതിന്റെ ഒരു കോപ്പി നിനുവിനു കൊടുത്തു.. അമിത്ത് ചെന്നൈയിൽ നിന്നും വന്നപ്പോ അവളത് അവനു കൊടുത്തു... പിന്നെ എനിക്ക് വന്നതൊരു കോണ്‍ഫറൻസ് കോൾ ആയിരുന്നു... ഇടറിയ ശബ്ദത്തിൽ ഇരുവരും കൂടി പറഞ്ഞു..., അവർ പ്രണയിക്കുന്നുവെന്ന്... ഈ പടം കണ്ടതോടെ എന്നോടതു പറയാതെ വയ്യെന്നായെന്ന്.... 

വാക്കുകളില വർണിക്കാനാവില്ല, ആ കഥാപാത്രങ്ങളിൽ  ഞങ്ങളിലോരോരുത്തരുടേയും ആത്മകഥാംശം എത്രമാത്രം നിരഞ്ഞിരുന്നുവെന്ന്... ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും ചിന്തകളും ഋതുവുമായി എത്രമാത്രം സമരസപ്പെട്ടിരുന്നുവെന്ന്. 

വർഷങ്ങൾക്കിപ്പുറം ജീവിതം ഞങ്ങളെപ്പിടിച്ച് വർഷയും സണ്ണിയും ശരത്തുമാക്കി ഒരേ ഐടി കമ്പനിയിൽ കൊണ്ടിരുത്തി... ശരത്തെഴുതിയ പുസ്തകത്തിനു താഴെ കണ്ട അതെ വാചകങ്ങൾ ഇന്നു ഞാൻ നിനുവിന്റെ വാട്സ് ആപ്പ്  സ്റ്റാറ്റസ്സിൽ തൊട്ടറിഞ്ഞു.... 

"Seasons change... Do we..?"

                                                                                                        - നിധി -   

http://en.wikipedia.org/wiki/Ritu_(film)

മിന്നാമ്മിന്നിക്കൂട്ടം


ജീവിതം ഒരു സിനിമാ കഥ പോലെ വിചിത്രമെന്നു പലരും പറയാറുണ്ട്‌.. പക്ഷെ, ചിലപ്പോൾ  ചില സിനിമകൾ ജീവിതവുമായി അത്രയ്ക്കടുത്തു നില്ക്കും... ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടെന്നു പറയാറില്ലേ.. അതുപോലെ..., അവയില ചിലതിനെപറ്റി ഇനി പറയാം..                                                  
                                                  മിന്നാമ്മിന്നിക്കൂട്ടം..

പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു, എല്ലാവരും കൂടി പടത്തിനു പോകാമെന്ന് അമിത്ത്‌ പറഞ്ഞത്.... അങ്ങനെ പോയി കണ്ടതാണ്... ഒരുപറ്റം സുഹൃത്തുക്കൾ..., ഒരേ കമ്പനിയിൽ ജോലി..., പ്രണയവും ജീവിതവുമൊക്കെയായി അങ്ങനെ...അന്ന് ഞങ്ങൾ ഒരു തീരുമാനമെടുത്തു..., ഇതുപോലെ ജീവിക്കണമെന്ന്...ഇപ്പൊ ആറു വർഷം കഴിഞ്ഞു... പണിയെടുത്ത് പ്രാന്തായി ഓഫീസിൽ ഇരിക്കുമ്പോ മോനിറ്ററിന്റെ വലത്തേ കോണിൽ ഒരു പോപ്‌അപ്പ്  തെളിയും.. "Amith Added you in a new conversation.." അപ്പൊ വീണ്ടും മനസ്സിൽ തെളിയും അന്നത്തെ ആ പ്ലസ്ടു കാലവും ഈ മിന്നാമ്മിന്നിക്കൂട്ടവും.(അമിത്തും നിനുവും നേരത്തേ കെട്ടി സിദ്ധാർത്തും മുംതാസുമായി... അഭിയും ചാരുവും(ഞാനും അവളും) ഇപ്പോഴും തല്ലുകൂടിക്കൊണ്ടിരിക്കുന്നു... ഞങ്ങൾ നാലുപേരും ഗ്രൂപ്പ് ചാറ്റ് പിന്നെയും തുടരുന്നു....)
                                                                                                        - നിധി - 
http://en.wikipedia.org/wiki/Minnaminnikoottam


മാമ്പഴക്കാലം

വിഷു വരും മുൻപേ കൊന്നകളൊക്കെ പൂത്തുലഞ്ഞപ്പോഴേ ഒന്നുറപ്പായിരുന്നു, ഇത്തവണത്തെ വേനൽ ചുട്ടു പൊള്ളുമെന്ന്.... വേനൽ ചുട്ടു പൊള്ളിയാലെന്താ വേനലവധിയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു പഠിച്ചോണ്ടിരുന്നപ്പോഴൊക്കെ... പക്ഷേ ഇപ്പൊ വേനലുണ്ട്, വേനലവധിയില്ലെന്ന അവസ്ഥ വന്നപ്പോ വല്ലാത്ത വിമ്മിഷ്ടം.... ഓഫീസിലെ എ.സിയ്ക്കുള്ളിൽ ഇരിപ്പുറയ്ക്കുന്നില്ല... ഉള്ളിലും പുറത്തും ചൂട് കൂടിക്കൂടി വന്നപ്പോ ഓഫീസിൽ രണ്ടു നാൾ ലീവും എഴുതിക്കൊടുത്ത് രണ്ടും കല്പ്പിച്ച് നാട്ടിലേക്ക് വണ്ടി കയറി...

പോയതു വെറുതെയായില്ല... കൃത്യ സമയം... സ്കൂളടച്ചു... മാവായ മാവൊക്കെ മധുരം നിറച്ചു കാത്തിരിപ്പുണ്ട്‌.. കുറുക്കൻ മാവും കുറ്റ്യാട്ടൂരും നാട്ടുമാവും മൂവാണ്ടനുമൊക്കെ വഴിയിലെങ്ങും നിറഞ്ഞു നില്പ്പുണ്ട്... ഉപ്പു കൂട്ടിത്തിന്നാൻ പുളിയൻ പച്ചമാങ്ങയും കിട്ടി.. 
വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയപ്പൊഴാണ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടത്... നമ്മുടെ പഴയ ചങ്ങാതിക്കൂട്ടങ്ങളൊന്നുമല്ല... അവരൊക്കെ ഓരോ പണിക്കു പോയിത്തുടങ്ങി.. .ഇതു തികച്ചും "ന്യൂ ജെനെറേഷൻ". പക്ഷെ കളിക്കാര്യത്തിലൊന്നും അതു തെല്ലും തൊട്ടു തീണ്ടീട്ടില്ല.. ബാറ്റിങ്ങ് ക്രീസിൽ മട്ടലിന്റെ സ്റ്റംബ് തന്നെ... ബൌളിംഗ് ക്രീസിൽ ഒരു ചക്ക.. അത്യാവശ്യം മുഴുത്തതു തന്നെ... (പക്ഷെ കളി ചൂട് പിടിച്ചു വന്നപ്പോ പശുവിനു പുല്ലു പറിക്കാൻ പോയ മേരി ചേടത്തി ആ ചക്ക പശുവിനു കൊടുക്കാൻ എടുത്തോണ്ട് പോയെന്നു മാത്രം..! പിന്നെ അവിടെ കിടന്ന വെട്ടുകല്ലെടുത്തു വച്ച് ഞങ്ങൾ അഡ്ജെസ്റ്റ് ചെയ്തു ..!)




ബാറ്റ് പിന്നെ MRF തന്നെ... പണ്ടു ഞങ്ങൾക്കും MRFനോടായിരുന്നു പ്രിയം.. ഗാംഗുലിയോട് ആരാധന മൂത്ത ഒന്നോ രണ്ടോ തവണ കരിക്കട്ട കൊണ്ട് "BRITANIA" എന്നെഴുതിയിട്ടുണ്ടെന്നു മാത്രം.. ഫ്രണ്ട് ഫുട്ടിലൂന്നി അനായാസേനയുള്ള സ്ട്രെയിറ്റ് ഡ്രയിവുകൾ ആണ് സച്ചിനോട് ആരാധന തോന്നാനും അങ്ങനെ കളിക്കണമെന്ന് ആഗ്രഹിക്കാനും തോന്നിച്ചതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.. കാരണം റോഡിന്റെ ഇരുവശത്തുമുള്ള പറമ്പുകളിലേക്കടിച്ചാൽ ഔട്ട്‌ ആകുമായിരുന്ന കളി നിയമങ്ങളിൽ സ്ട്രെയിറ്റ് ഡ്രയിവുകൾ ആയിരുന്നു റണ്‍സ് കണ്ടെത്താനുള്ള പ്രധാന മാർഗം... ചുവന്ന മഷി കൊണ്ടോ സ്കെച്ച് പേന കൊണ്ടോ MRF  എന്ന് വലിയ അക്ഷരത്തിൽ കൂട്ടിയെഴുതിയുള്ള പൊറോട്ടു കഷണത്തിന്റെ(നേർത്ത മരപ്പലക) ബാറ്റ് കൊണ്ട് സ്ട്രെയിറ്റ് ഡ്രയിവിലൂടെ നാലു റണ്‍സ് നേടിയ ശേഷം ആ ആക്ഷൻ  കാണിക്കുന്നതും മൈതാനത്തെ സച്ചിന്റെ സ്ഥാനത്ത് തന്നെത്തന്നെ സങ്കല്പ്പിക്കുന്നതിലും എന്തോരാത്മസംതൃപ്തി ആയിരുന്നെന്നോ...

അങ്ങനൊരു കാലത്തിലേക്ക് തിരികെയെത്തിയതിന്റെ ആവേശത്തിലായിരുന്നു ഞാൻ.. 
കല്ലെടുത്തെറിഞ്ഞു വീഴ്ത്തിയ പച്ച മാങ്ങയ്ക്കും പഞ്ചായത്ത് കിണറിൽ നിന്നും കോരിക്കുടിച്ച പച്ചവെള്ളത്തിനും ഗൃഹാതുരത്വത്തിന്റെ രുചിയുണ്ടായിരുന്നു... കൂട്ടത്തിലൊരു കൊച്ചു പയ്യൻ ഊക്കോടെയടിച്ച സിക്സർ ചെന്ന് വീണത് അടുത്ത പറമ്പിലെ മാവി  ചോട്ടിലായിരുന്നു... പക്ഷേ ബോളിനു പകരം അവിടെ തിരഞ്ഞതത്രയും നാട്ടുമാവിൻ രുചികളായിരുന്നു... ഓരോ മാമ്പഴവും വ്യത്യസ്ത രുചികൾ നിറച്ച ഓരോ രസക്കൂടുകളാണെന്നു പാടിയ പി. പി. രാമചന്ദ്രനെ ഓർക്കാതിരിക്കാനായില്ല.. 

"ഓരോരോ മാവും പൂത്തതോരോരോ വസന്തങ്ങൾ 
ഓരോരോ കൊമ്പും പൂത്തതോരോരോ രസനകൾ
ഒറ്റമാമ്പഴം മുട്ടിക്കുടിയ്ക്കവേ വീണ്ടും വീണ്ടും 
വ്യത്യസ്ത മധുരങ്ങൾ നിറഞ്ഞൂ രസനകൾ "

മനസു വരുന്നില്ല ഈ പൊരിവെയിലത്തിന്നു തിരിച്ചു പോരാനും ആ രുചികൾ വിട്ടൊഴിഞ്ഞു പോരാനും
                                                                                -നിധി-

ഒരു കളിയാട്ടക്കാലം കൂടി

ഇടവപ്പാതിയുടെ ഇടിമുഴക്കങ്ങളും മകരമഞ്ഞും മാറി മാനം വീണ്ടും തെളിയുകയായി.... ഉത്തരമലബാറിലെ ഉത്സവമേളവും ആലസ്യം വിട്ടുണരുകയായി.. തെയ്യക്കാവുകളുടെ മച്ചകങ്ങളിൽ നിന്നും ഗുളികനും ഘണ്ടകർണനും തീച്ചാമുണ്ഡിയും വസൂരിമാലയും ഇനി പച്ചമണ്ണിലേക്കിറങ്ങി ഭക്തർക്ക് അനുഗ്രഹം ചൊരിയും... നെഞ്ചിലെരിയുന്ന സങ്കടക്കടൽ മുഴുവനും നാടിനെ കാക്കുന്ന ദൈവങ്ങളിലർപ്പിച്ച് ആയിരങ്ങൾ സായൂജ്യമടയും... 



മെയ്യെഴുത്തും മുഖമെഴുത്തും കാൽച്ചിലമ്പും കുരുത്തോലക്കെട്ടുകളുമായി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളെ ഒരു നോക്കു കാണാനും ആ തിരുമുടിയിൽ നിന്നൊരു പൊന്നുപുഷ്പമോ തുമ്പത്തളിരോ എറ്റുവാങ്ങാനും കൊതിക്കുന്ന മനസ്സികളിൽ നിറയെ ഭക്തിയും ഭയവുമായിരിക്കും... 


"കൈവിടാതെ കാത്തോളാം പൈതങ്ങളേ...."  എന്നൊരു വാക്കു കേൾക്കാൻ കൊതിക്കുന്നവരിൽ എല്ലാ വിഭാഗക്കാരും കാണും... ജാതി-മതങ്ങൾ കൊണ്ടോ വര്ഗഭേതങ്ങൾ കൊണ്ടോ അവരെ വേർതിരിക്കാനാവില്ല.. അതതു നാടിന്റെ ഐശ്വര്യങ്ങളാവുന്നു ഓരോ തെയ്യക്കാവുകളും... "കാവു തീണ്ടല്ലേ, കുടിവെള്ളം മുട്ടും" എന്ന് പഴമക്കാർ പറഞ്ഞത് വെറും അന്ധവിശ്വാസം കൊണ്ടല്ല.., ഓരോ നാടിന്റെയും കാലാവസ്ഥയും ആവാസവ്യവസ്ഥയും നിലനിർത്തുന്നതിൽ അവയ്ക്കുള്ള പ്രാധാന്യം കൊണ്ട് കൂടിയാണ്... 


തെയ്യത്തെ സായിപ്പ് വിശേഷിപ്പിച്ചത് "Devil Dance - ചെകുത്താൻ നൃത്തം" എന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകളും നാളിതുവരെ മുടങ്ങാത്ത അനുഷ്ഠാനങ്ങളും അതിലുപരി ഒരു നാടിന്റെയാകെ പ്രാർഥനയും വിശ്വാസങ്ങളും പ്രാശ്ചാത്യർക്കുൾക്കൊള്ളാനായെങ്കിലേ അത്ഭുതപ്പെടാനുള്ളൂ......                                                                               - നിധി - 

ഒരുവട്ടം കൂടിയെൻ.....

   ആദ്യപാഠം പകർന്ന സ്കൂളിൻറെ പൂർവ്വവിദ്യാർഥി സംഗമാത്തിനിറങ്ങിപ്പുറപ്പെടുമ്പോഴും മനസ്സിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.... സ്കൂളിലും കോളേജിലും ഇത്തരം സംഗമങ്ങൾക്ക് പോകണമെന്ന് ഒരുപാടാഗ്രഹിക്കുകയും(ക്ലാസ്സ്മേറ്റ്സ് കണ്ടപ്പോഴാണത് കലശലായത്!!) ഒരിക്കൽ പോലും അതിനുള്ള ഭാഗ്യം സിദ്ധിക്കാതിരുന്നിട്ടും അപ്പൊ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കൂടെ പഠിച്ച കൂട്ടുകാരുടെ മുഖങ്ങളോ ആദ്യമായ് പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പുഞ്ചിരിയോ ഒരുപാടു തല്ലു വാങ്ങിയൊരു കുസൃതിയോ ഒന്നും ഓർമ  വന്നില്ല ... അറുപതാണ്ടിന്റെ ബാല്യം പിന്നിടാനൊരുങ്ങുന്നൊരു സർക്കാർ സ്കൂൾ പോറ്റി വളർത്തിയ ഒരുപാട് മക്കളിൽ ഒരാള് മാത്രമാണല്ലോ ഞാൻ... 



    സ്കൂളിന്റെ പടി കയറുമ്പോൾ വല്ലാത്തൊരപരിചിതത്വം തോന്നി... ആ തണലു നഷ്ടപ്പെട്ടിരുന്നു... ഞങ്ങളോരോരുത്തരും അവസാനമായ് പടിയിറങ്ങിപ്പോന്നപ്പോഴും കരഞ്ഞു കലങ്ങി, ചുവന്ന കണ്ണീർ പൊഴിച്ചൊരാ ഗുൽമോഹർ.... പ്രണയിക്കാൻ പഠിപ്പിച്ച ഗുൽമോഹർ... പ്രണയത്തിനു നിറം ചുവപ്പാണെന്നു കാതിൽ പറഞ്ഞൊരാ ഗുൽമോഹർ... മഴ പെയ്തു തീർന്നാലും മരം പെയ്യുമെന്ന് കാണിച്ച ഗുൽമോഹർ... (വസന്തം വിരുന്നായ്‌ പോലും എത്തിനോക്കാത്ത തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലിരുന്ന്

"ഇത് ഗുൽമോഹർ - വാടി വീണ രക്തപുഷ്പം 

അറിയുനീ പ്രണയിനീ ഇതെന്റെ ഹൃദയമാണ്" 

എന്നെന്നെക്കൊണ്ടെഴുതിച്ചത് ഇതേ ഗുൽമോഹറാകുന്നു..)

സ്കൂളിനു മതിലു കെട്ടാൻ വേണ്ടി ചുവന്ന ചിരിയുള്ള ആ വലിയ മരം മുറിച്ചു മാറ്റപ്പെട്ടിരുന്നു...


    പടികയറി ചെന്നപ്പോഴേ രണ്ടു പേരെ കണ്ടു... പഴയ സഹപാഠികളെ... കുശലം പറഞ്ഞു... അപ്പൊഴാണറിഞ്ഞത് രണ്ടു പേരും അവിടുത്തെ അധ്യാപകരാണത്രെ... ഭാഗ്യം ചെയ്തവർ...   "ഒരുവട്ടം കൂടിയാപ്പഴയവിദ്യാലയത്തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന് സ്വാഗതമോതി സ്റ്റേജിൽ എഴുതി വച്ചിരുന്നു... ആ മോഹം എന്റെയുള്ളിലും ഉണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞത് അത് പലകുറി ഉരുവിട്ട ശേഷമാണ്.. 


    ഒരുപാടു പെരൊന്നുമുണ്ടായിരുന്നില്ല, എങ്കിലും അന്പതുകളിലെ ആദ്യബാച്ചിലുണ്ടായിരുന്ന കുഞ്ഞാലിഹാജിയും ഇതേ സ്കൂളിൽ പഠിക്കുകയും അന്നു വന്നെത്തിയ മഹാഭൂരിഭാഗം പേരെയും പഠിപ്പിക്കുകയും പ്രധാനാധ്യപകനായി വിരമിക്കുകയും ചെയ്ത നാരായണൻ മാഷും മുതൽ കഴിഞ്ഞവർഷം പഠിച്ചിറങ്ങിയവർ വരെയുള്ള ഒരുപാടുപേർക്കിടയിൽ ഇരുന്നപ്പോൾ അഭിമാനം തോന്നി..

   കോമ്പസ്സിനാൽ ഇണചേർത്തെഴുതിയ പേരിലെ ആദ്യാക്ഷരങ്ങൾ തലമുറകളുടെ തഴമ്പുവീണ ബെഞ്ചിലും ഡെസ്കിലും ഒരുപാടു കണ്ടു... പറയാതെ പോയ പ്രണയത്തിന്റെ പാവനസ്മരണയ്ക്ക് രണ്ടക്ഷരങ്ങൾ ഇന്നും ഗാഡാലിംഗനം ചെയ്യുന്നു.... ഒരേ ബെഞ്ചിൻറെ രണ്ടറ്റത്തുമിരുന്നു അങ്ങോട്ടുമിങ്ങോട്ടും ഉന്തിയ ഒരുപാടു സതീർത്യരെ മനസ്സിലോർത്തു.. പലവഴിക്കു വീണ്‌ചിതറിയ ഒരു കുമ്പിൾ വെള്ളമായിരുന്നല്ലോ നമ്മളെല്ലാം... അതിൻറെ തെളിമയും കുളിർമയും വീണ്ടും വീണ്ടും മനസ്സു നനയിക്കുന്നു.... 


    എല്ലാവര്ക്കും വാതോരാതെ പറയുവാനുണ്ടായിരുന്നു, പനയോളം വളർന്നിട്ടും പതിരില്ലാതെ സൂക്ഷിച്ച ഒരുപിടിയോർമ്മകൾ.. പലരുടെയും വാക്കുകൾ ഇടറി... അത് പലപ്പോഴും ഓർമകളുടെ വേലിയേറ്റത്താലായിരുന്നു... എന്നാൽ അങ്ങനെയല്ലാത്തൊരാൾ കൂടി അവിടുണ്ടായിരുന്നു... തൻറെ കാമറയുമായി ഓടിനടന്നു പടം പിടിച്ച രാജേഷേട്ടൻ... അവരുടെ വാക്കുകൾ ഇടറിയത് വാക്കുകളുടെ കനം കൊണ്ടായിരുന്നില്ല.. പകരം ഓർമയുടെ ഹാർഡ് ഡിസ്കിൽ അവർ സൂക്ഷിച്ച എല്ലാ ഫയലുകളും ഒരൊറ്റയപകടം ഫോർമാറ്റു ചെയ്തു കളഞ്ഞതു കൊണ്ടായിരുന്നു... 

     എല്ലാവരുടെയും വിവരണങ്ങൾക്കിടയിൽ തന്റെ ഓർമകളെ അദ്ദേഹം പരതി നടന്നിട്ടുണ്ടാകണം.. അല്ലെങ്കിൽ അവയെല്ലാം തന്റേതു കൂടിയാണെന്നോർത്ത് ആ ഓർമകളിൽ നീന്തിത്തുടിച്ചിട്ടുണ്ടാകണം... 

    രണ്ടായാലും "ഇപ്പൊഴെല്ലാം ശെരിയായി ..., മലയാളം വായിക്കാനാവുന്നുണ്ട്, ഇംഗ്ലീഷ് അക്ഷരങ്ങളും പഠിച്ചു, കണക്കു കൂട്ടാനും അറിയാം.. പിന്നെ വരയ്ക്കുമ്പോഴും ഫോട്ടോയെടുക്കുമ്പോഴും ചെറിയ വിറയലുണ്ട്... അതും ശരിയാകും" എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ  പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.. കാരണം ഒരുപാടു ചിത്രപ്രദർശനങ്ങൾ നടത്തിയ ഫോട്ടോഗ്രാഫറും കോയമ്പത്തൂർ ടൈംസ് അഡ്വര്ടയിസ്മെന്റ്സിലെ സീനിയർ ഗ്രാഫിക് ഡിസൈനറും ആയിരുന്ന ആൾ ആണ് ഇന്ന് എല്ലാം ഒന്നിൽ നിന്നും തുടങ്ങുന്നത്... 

പിന്നീട് രാജേഷേട്ടന്റെ ഓർമയിലേക്ക് എന്നെക്കൂടി റീലോഡ് ചെയ്ത ശേഷം "തിരികെ വന്ന നിറങ്ങൾ" എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ഒരു കോപ്പി കൂടി വാങ്ങി സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു.... അദ്ദേഹത്തിനു മുൻപിൽ ഓർമകളെപറ്റി വാചാലനായ ഞാൻ വല്ലാതെ ചെറുതായപോലെ തോന്നി.....                                                                                                             - നിധി -