Showing posts with label oru vattam koodiyen. Show all posts
Showing posts with label oru vattam koodiyen. Show all posts

ഒരുവട്ടം കൂടിയെൻ.....

   ആദ്യപാഠം പകർന്ന സ്കൂളിൻറെ പൂർവ്വവിദ്യാർഥി സംഗമാത്തിനിറങ്ങിപ്പുറപ്പെടുമ്പോഴും മനസ്സിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.... സ്കൂളിലും കോളേജിലും ഇത്തരം സംഗമങ്ങൾക്ക് പോകണമെന്ന് ഒരുപാടാഗ്രഹിക്കുകയും(ക്ലാസ്സ്മേറ്റ്സ് കണ്ടപ്പോഴാണത് കലശലായത്!!) ഒരിക്കൽ പോലും അതിനുള്ള ഭാഗ്യം സിദ്ധിക്കാതിരുന്നിട്ടും അപ്പൊ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കൂടെ പഠിച്ച കൂട്ടുകാരുടെ മുഖങ്ങളോ ആദ്യമായ് പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പുഞ്ചിരിയോ ഒരുപാടു തല്ലു വാങ്ങിയൊരു കുസൃതിയോ ഒന്നും ഓർമ  വന്നില്ല ... അറുപതാണ്ടിന്റെ ബാല്യം പിന്നിടാനൊരുങ്ങുന്നൊരു സർക്കാർ സ്കൂൾ പോറ്റി വളർത്തിയ ഒരുപാട് മക്കളിൽ ഒരാള് മാത്രമാണല്ലോ ഞാൻ... 



    സ്കൂളിന്റെ പടി കയറുമ്പോൾ വല്ലാത്തൊരപരിചിതത്വം തോന്നി... ആ തണലു നഷ്ടപ്പെട്ടിരുന്നു... ഞങ്ങളോരോരുത്തരും അവസാനമായ് പടിയിറങ്ങിപ്പോന്നപ്പോഴും കരഞ്ഞു കലങ്ങി, ചുവന്ന കണ്ണീർ പൊഴിച്ചൊരാ ഗുൽമോഹർ.... പ്രണയിക്കാൻ പഠിപ്പിച്ച ഗുൽമോഹർ... പ്രണയത്തിനു നിറം ചുവപ്പാണെന്നു കാതിൽ പറഞ്ഞൊരാ ഗുൽമോഹർ... മഴ പെയ്തു തീർന്നാലും മരം പെയ്യുമെന്ന് കാണിച്ച ഗുൽമോഹർ... (വസന്തം വിരുന്നായ്‌ പോലും എത്തിനോക്കാത്ത തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലിരുന്ന്

"ഇത് ഗുൽമോഹർ - വാടി വീണ രക്തപുഷ്പം 

അറിയുനീ പ്രണയിനീ ഇതെന്റെ ഹൃദയമാണ്" 

എന്നെന്നെക്കൊണ്ടെഴുതിച്ചത് ഇതേ ഗുൽമോഹറാകുന്നു..)

സ്കൂളിനു മതിലു കെട്ടാൻ വേണ്ടി ചുവന്ന ചിരിയുള്ള ആ വലിയ മരം മുറിച്ചു മാറ്റപ്പെട്ടിരുന്നു...


    പടികയറി ചെന്നപ്പോഴേ രണ്ടു പേരെ കണ്ടു... പഴയ സഹപാഠികളെ... കുശലം പറഞ്ഞു... അപ്പൊഴാണറിഞ്ഞത് രണ്ടു പേരും അവിടുത്തെ അധ്യാപകരാണത്രെ... ഭാഗ്യം ചെയ്തവർ...   "ഒരുവട്ടം കൂടിയാപ്പഴയവിദ്യാലയത്തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന് സ്വാഗതമോതി സ്റ്റേജിൽ എഴുതി വച്ചിരുന്നു... ആ മോഹം എന്റെയുള്ളിലും ഉണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞത് അത് പലകുറി ഉരുവിട്ട ശേഷമാണ്.. 


    ഒരുപാടു പെരൊന്നുമുണ്ടായിരുന്നില്ല, എങ്കിലും അന്പതുകളിലെ ആദ്യബാച്ചിലുണ്ടായിരുന്ന കുഞ്ഞാലിഹാജിയും ഇതേ സ്കൂളിൽ പഠിക്കുകയും അന്നു വന്നെത്തിയ മഹാഭൂരിഭാഗം പേരെയും പഠിപ്പിക്കുകയും പ്രധാനാധ്യപകനായി വിരമിക്കുകയും ചെയ്ത നാരായണൻ മാഷും മുതൽ കഴിഞ്ഞവർഷം പഠിച്ചിറങ്ങിയവർ വരെയുള്ള ഒരുപാടുപേർക്കിടയിൽ ഇരുന്നപ്പോൾ അഭിമാനം തോന്നി..

   കോമ്പസ്സിനാൽ ഇണചേർത്തെഴുതിയ പേരിലെ ആദ്യാക്ഷരങ്ങൾ തലമുറകളുടെ തഴമ്പുവീണ ബെഞ്ചിലും ഡെസ്കിലും ഒരുപാടു കണ്ടു... പറയാതെ പോയ പ്രണയത്തിന്റെ പാവനസ്മരണയ്ക്ക് രണ്ടക്ഷരങ്ങൾ ഇന്നും ഗാഡാലിംഗനം ചെയ്യുന്നു.... ഒരേ ബെഞ്ചിൻറെ രണ്ടറ്റത്തുമിരുന്നു അങ്ങോട്ടുമിങ്ങോട്ടും ഉന്തിയ ഒരുപാടു സതീർത്യരെ മനസ്സിലോർത്തു.. പലവഴിക്കു വീണ്‌ചിതറിയ ഒരു കുമ്പിൾ വെള്ളമായിരുന്നല്ലോ നമ്മളെല്ലാം... അതിൻറെ തെളിമയും കുളിർമയും വീണ്ടും വീണ്ടും മനസ്സു നനയിക്കുന്നു.... 


    എല്ലാവര്ക്കും വാതോരാതെ പറയുവാനുണ്ടായിരുന്നു, പനയോളം വളർന്നിട്ടും പതിരില്ലാതെ സൂക്ഷിച്ച ഒരുപിടിയോർമ്മകൾ.. പലരുടെയും വാക്കുകൾ ഇടറി... അത് പലപ്പോഴും ഓർമകളുടെ വേലിയേറ്റത്താലായിരുന്നു... എന്നാൽ അങ്ങനെയല്ലാത്തൊരാൾ കൂടി അവിടുണ്ടായിരുന്നു... തൻറെ കാമറയുമായി ഓടിനടന്നു പടം പിടിച്ച രാജേഷേട്ടൻ... അവരുടെ വാക്കുകൾ ഇടറിയത് വാക്കുകളുടെ കനം കൊണ്ടായിരുന്നില്ല.. പകരം ഓർമയുടെ ഹാർഡ് ഡിസ്കിൽ അവർ സൂക്ഷിച്ച എല്ലാ ഫയലുകളും ഒരൊറ്റയപകടം ഫോർമാറ്റു ചെയ്തു കളഞ്ഞതു കൊണ്ടായിരുന്നു... 

     എല്ലാവരുടെയും വിവരണങ്ങൾക്കിടയിൽ തന്റെ ഓർമകളെ അദ്ദേഹം പരതി നടന്നിട്ടുണ്ടാകണം.. അല്ലെങ്കിൽ അവയെല്ലാം തന്റേതു കൂടിയാണെന്നോർത്ത് ആ ഓർമകളിൽ നീന്തിത്തുടിച്ചിട്ടുണ്ടാകണം... 

    രണ്ടായാലും "ഇപ്പൊഴെല്ലാം ശെരിയായി ..., മലയാളം വായിക്കാനാവുന്നുണ്ട്, ഇംഗ്ലീഷ് അക്ഷരങ്ങളും പഠിച്ചു, കണക്കു കൂട്ടാനും അറിയാം.. പിന്നെ വരയ്ക്കുമ്പോഴും ഫോട്ടോയെടുക്കുമ്പോഴും ചെറിയ വിറയലുണ്ട്... അതും ശരിയാകും" എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ  പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.. കാരണം ഒരുപാടു ചിത്രപ്രദർശനങ്ങൾ നടത്തിയ ഫോട്ടോഗ്രാഫറും കോയമ്പത്തൂർ ടൈംസ് അഡ്വര്ടയിസ്മെന്റ്സിലെ സീനിയർ ഗ്രാഫിക് ഡിസൈനറും ആയിരുന്ന ആൾ ആണ് ഇന്ന് എല്ലാം ഒന്നിൽ നിന്നും തുടങ്ങുന്നത്... 

പിന്നീട് രാജേഷേട്ടന്റെ ഓർമയിലേക്ക് എന്നെക്കൂടി റീലോഡ് ചെയ്ത ശേഷം "തിരികെ വന്ന നിറങ്ങൾ" എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ഒരു കോപ്പി കൂടി വാങ്ങി സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു.... അദ്ദേഹത്തിനു മുൻപിൽ ഓർമകളെപറ്റി വാചാലനായ ഞാൻ വല്ലാതെ ചെറുതായപോലെ തോന്നി.....                                                                                                             - നിധി -