മഴയോളം നനഞ്ഞില്ലൊരുമഴയുമിന്നോളം ..


എത്ര വട്ടം മഴ കണ്ടു എന്ന് ചോദിച്ചാൽ അറിയില്ലെന്ന് തന്നെ ഉത്തരം...
കലാലയ കാലത്തെ വരണ്ടുണങ്ങിയ തമിഴ് മണ്ണിൽ മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...
ഭദ്രയുടെ ഭാവമായിരുന്നു പ്രണയിനിക്കെന്നും..
പൂവിന്റെ സ്വപ്‌നങ്ങൾ പൂക്കളെക്കാളും മൃദുലവും സൗമ്യവും ആയിരുന്നു..
പ്രണയം പൂത്ത രാത്രികളിലൊക്കെയും മഴയങ്ങനെ നിർത്താതെ പെയ്യുകയായിരുന്നു...

"മുല്ലയും പിച്ചകവും ജമന്തിയും കാട്ടു തുളസിയും മണക്കുന്ന തെരുവുകളും കോടി മണക്കുന്ന ജൗളിക്കടകളും മീനാക്ഷി ക്ഷേത്രത്തിന്റെ തണുത്തു മിനുത്ത അകത്തളങ്ങളും തിലഹോമത്തിന്റെ തിരികളും സന്ധ്യയ്ക്കു തന്റെ ഗുരുനാഥൻ ആലപിച്ച നീലാംബരിയും" നീ തന്ന കഥാപുസ്തകത്തിലെ അടിവരയിട്ട വാചകങ്ങളായിരുന്നു... ആ വാഗ്മയ ചിത്രങ്ങളെ ക്യാമറയിൽ  പകർത്തി കാലത്തിനു കൈമാറുകയായിരുന്നു ലെനിൻ രാജേന്ദ്രൻ..

മുറിച്ചു മാറ്റിയ ഒരവയവത്തെ തേടി രോഗി ആശുപത്രിയിലേക്ക് തിരിച്ചു ചെല്ലാറുണ്ടോ എന്ന് മാധവിക്കുട്ടി ചോദിക്കുന്നുണ്ട്.. കഥയുടെ തുടക്കത്തിൽ.. ഉണ്ടെന്നു തന്നെ ഉത്തരം.. രോഗം പ്രണയവും മുറിച്ചു മാറ്റപ്പെട്ടത് ഹൃദയം തന്നെയുമാവുമ്പോൾ എത്രയകലങ്ങളിൽ നിന്നും രോഗി തിരിച്ചു വരും... നഷ്ടപ്പെട്ട തന്റെ ഹൃദയം തേടി.. പ്രണയം പൊഴിഞ്ഞ രാഗങ്ങൾ തേടി.. നഷ്ടപ്പെട്ട നീലാംബരി തേടി..
-നിധി- 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിക്കുക.....