Showing posts with label Nilavinte neelabhasma kuriyaninjavale. Show all posts
Showing posts with label Nilavinte neelabhasma kuriyaninjavale. Show all posts

"നീയെനിക്കല്ലേ... നിൻ പാട്ടെനിക്കല്ലേ..."

ചില പാട്ടോർമകളുണ്ട് .. ഇരുകരകളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഒരുതുരുത്തിന്റെ ഓർമകളിലേക്ക് തോണി തുഴയുന്നവ... ആയുസ്സിന്റെ  അലകടലാകാശങ്ങളെ അകലങ്ങളിലിരുന്നു പോലും തൊട്ടുണർത്തുന്നവ.. പിന്നെയും പിന്നെയും കേൾക്കുമ്പോൾ ജീവിതം തന്നെയായി മാറിയവ.. നിനക്കുമെനിക്കുമിടയിലെ പ്രണയമുഹൂർത്തങ്ങളായവ..
പരസ്പരം നോക്കിയിരുന്ന ആദ്യ തീവണ്ടിയാത്രയിൽ മൗനത്തിന്റെ കെട്ടുപൊട്ടിച്ചത് നീയായിരുന്നു.. "അല്ലിമലർ കാവിൽ " ആയിരുന്നു നീ ചോദിച്ചത്.. പകരം ഞാൻ ഓഫർ ചെയ്തതോ "നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ" എന്ന പാട്ട്.. ഇയർ പീസുകൾ പങ്കുവച്ചു നമ്മളാദ്യമായി കേട്ട പാട്ടിലെ ചില വരികളങ്ങനെ ഓർമയിലിപ്പോഴും കൊരുത്തു നിൽക്കും.. അതെനിക്കായ്‌ എഴുതപ്പെട്ടതെന്നു മനസ്സു മന്ത്രിക്കും.. "ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കീ നിൻ..
 രാഗലോല പരാഗസുന്ദര ചന്ദ്രമുഖ ബിംബം.."
പിന്നീടങ്ങോട്ട് പരസ്പരം പങ്കുവച്ച എത്രയെത്ര പ്രണയയാത്രകൾ.. സ്നേഹം പൊതിഞ്ഞു നീ കൊണ്ടുവന്ന പലഹാരപ്പൊതികൾ.. വായിച്ചും കേട്ടും ചൊല്ലിയും പഴകിയ എത്രയെത്ര കവിതാ ശകലങ്ങൾ.. ആർത്തിയോടെ വായിച്ചു തീർത്ത എത്രയെത്ര പുസ്തകങ്ങൾ... കഥകൾ പറഞ്ഞു പറഞ്ഞു എന്റെ തോളിൽ നീ മയങ്ങിപ്പോയ എത്രയെത്ര രാവുകൾ, പകലുകൾ..
പിന്നെയും കഥ പറഞ്ഞു പറഞ്ഞു നാം ഒന്നായ കഥ.. അങ്ങനൊരു നാളിലാണ് വളരും തോറും പ്രായം കുറഞ്ഞു വരുന്നൊരു സിനിമാക്കഥ (Curious Case of Benjamin ആണെന്ന് തോന്നുന്നു..!!) നീയെന്റെ മുന്നിലിട്ടത്.. അതിൽ പിന്നെ ഓരോ വർഷവും ഞാൻ ചെറുതായി തുടങ്ങി.. നിന്റെ പ്രണയം വാത്സല്യങ്ങളായി.. ഓരോ രാത്രിയിലും സിൻഡ്രല്ലയുടെയും അറബിക്കഥയിലെ രാജകുമാരിയുടെയും കുഞ്ഞനുറുമ്പിന്റെയും തെനാലി രാമന്റെയും കഥകൾ എന്നെ തേടിയെത്തി.. കഥ കേട്ട് നിന്റെ കയ്യിൽ കിടന്ന് നെഞ്ചിൽ തലവച്ചു ഞാൻ ഉറങ്ങാൻ തുടങ്ങി.. എന്റെ കുട്ടിക്കുറുമ്പുകളെ ഉടുമ്പു കുട്ടാപ്പുവിനെ കാട്ടി നീ ഒതുക്കി നിർത്തി.. പ്രണയം കൊണ്ടു നീ കെട്ടിപ്പൊക്കിയ മായാലോകത്ത് നിന്റെ വാത്സല്യങ്ങളെല്ലാം എന്റെ പേരായി... എന്റെയുണ്ണിക്കെന്തു പേരിടും എന്നായി  നിന്റെ പരിഭവങ്ങളത്രയും.. വാക്കുകൾ കോർത്തു നീയും ഞാനും തുടർന്നെഴുതിയവയെല്ലാം പരസ്പരം പ്രണയം തൂവി പ്രണയോപനിഷത്തുക്കളായി... രസച്ചരട് പൊട്ടിയവയൊക്കെയും വിരഹ വേദനകളായി.. പ്രണയമുണ്ടുണ്ടു വളർന്ന ഓരോ ജന്മദിനങ്ങളും പ്രണയ ലേഖനങ്ങൾക്കുള്ള കാത്തിരിപ്പുകളായി..
എഴുത്തുപുരവീട്ടിലെ ഉമ്മറപ്പടിയിലിരിക്കുന്ന രേവതിയുടെ ഭർതൃ സങ്കൽപം നിന്റെ കൂടിയല്ലേയെന്നു ഇപ്പൊഴെനിക്ക് തോന്നാറുണ്ട്.. പിന്നെയിപ്പോ ഇങ്ങു ദൂരെ മാറി ഓർമകളുടെ നാട്ടുമാവിൻ ചോട്ടിൽ ഒറ്റയ്ക്ക് വന്നിരിക്കുമ്പോഴും എന്റെയുള്ളിൽ പാടുന്നത് അതേ പാട്ടു തന്നെ..