മൊയ്തീന്‍ മാഷിന്.......

മാഷെ.....,
ഈ പഴയ ശിഷ്യനെ മറന്നിട്ടില്ലെന്നു വിശ്വസിക്കുന്നു...... 
ഇപ്പോഴും അറിയാതെയെങ്കിലും മാഷുടെ മുന്നില്‍ വരുമ്പോള്‍ ഞാന്‍ നാലാം ക്ലാസ്സിലെ ആ പഴയ കുട്ടിയാവുകയാണ്......


അതിനു ശേഷം ഒരുപാടൊരുപാട് അധ്യാപകര്‍ ജീവിതത്തില്‍ വന്നു പോയി.... എങ്കിലും താങ്കള്‍ എന്റെയുള്ളില്‍ സൃഷ്‌ടിച്ച സ്വാധീനത്തിന്റെ ചെറിയൊരംശം പോലും നേടാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് നന്ദിയോടെ സ്മരിക്കട്ടെ.....

ഞാനും വാങ്ങിയിട്ടുണ്ട്, കക്ഷത്തിലൊരു നുള്ളും മെലിഞ്ഞ പേര വടികൊണ്ട് ഒരുപാടടികളും...... എങ്കിലും അതിനെക്കാളെത്രയോ ഉയരെ അറിവുകള്‍ ഒരുപാട് താങ്കള്‍ പകര്‍ന്നു തന്നിട്ടുണ്ട്....... അന്ന് ആഴമറിയാതെ ചെയ്ത ഒരുപാടൊരുപാട് പ്രവൃത്തികളാണ് ജീവിതത്തില്‍ പിന്നീട് മുതല്‍ക്കൂട്ടായത്.... അന്നു അടി വാങ്ങിയ അക്ഷര തെറ്റുകള്‍ ഇന്ന് ജീവിതത്തില്‍ തെറ്റില്ലാതെ നടക്കാന്‍ സഹായകമായി....

വായിക്കാനല്ല, വരികള്‍ക്കിടയിലൂടെ വായിക്കാനാണ് താങ്കള്‍ പറഞ്ഞത്, അതിനര്‍ത്ഥം ഇന്ന് ഞാനറിയുന്നു..... വായിക്കാനും എഴുതാനും സൂക്ഷിച്ചു വയ്ക്കുവാനും പഠിപ്പിച്ചു...... നിങ്ങള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് കാട്ടിലും തോട്ടിലും വയല്‍ വരമ്പത്തും പിന്നെ പോസ്റ്റ്‌ ഓഫീസിലും മരമില്ലിലുമായിരുന്നു.... ചോദ്യം ചോദിക്കാന്‍ താങ്കളാണ് പഠിപ്പിച്ചത്..... ഉറവ വറ്റാത്ത ചോദ്യങ്ങളുടെ ഉറവിടമാകാനും...... പിന്നീട് ചെന്നെത്തിയ ഇടങ്ങളിലെല്ലാം ആ അനുഭവങ്ങളാണ് വഴി നടത്തിയത്....

ഒരു വ്യാഴവട്ടക്കാലം മുന്‍പൊരു പ്രണയദിനത്തില്‍ കൂട്ടുകാരിക്ക് പോസ്റ്റ്‌ കാര്‍ഡില്‍ കത്തെഴുതിച്ചത് ഞാനിന്നും മറന്നിട്ടില്ല.... അന്ന് കത്തെഴുതാന്‍ മറന്നതിന് വാങ്ങിയ അടിയും.......

ഞങ്ങളെ താങ്കള്‍ പഠിപ്പിച്ചത് പുസ്തകത്താളുകളില്‍ നിന്നായിരുന്നില്ല..... അനുഭവങ്ങളിലൂടെ ആയിരുന്നു..... അതാണ്‌ ഞങ്ങളുടെ ശക്തിയും...... കണ്ണും കാതും തുറന്നു വയ്ക്കാന്‍ പഠിപ്പിച്ചു.... കേട്ടതും കണ്ടതും തിരിച്ചറിയാനും.....

താങ്കളുടെ കാല്പാടുകള്‍ പിന്തുടരാന്‍ ഇനിയുമൊരു തലമുറ കൂടിയുണ്ട്...... അവര്‍ക്കു വെളിച്ചം പകരുക...... നേര്‍വഴി കാട്ടുക..... എല്ലാ ഭാവുകങ്ങളും.....
                                                                       - നിധി -

മഴ....

എനിക്കെന്താണു മഴ.....?
മഴ ഒരനുഭൂതിയാണ്.... ആവേശമാണ്...... അലങ്കാരമാണ്....
വരണ്ടുണങ്ങിയ പച്ചമണ്ണിനു മീതെ പുതുമണം പരത്തുന്ന മഴ.....
ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ സംഗീതം പൊഴിച്ച് ഇറ്റുവീഴുന്ന മഴ.....
മദ്ദളതാളത്തില്‍ രൗദ്രഭാവത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴ....
തുലാമാസ രാത്രിയില്‍ പ്രണയം പൊഴിച്ച് പതിഞ്ഞു പെയ്യുന്ന മഴ....

എപ്പോള്‍ മുതലാണ്‌ മഴയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത്....?
കുട്ടിനിക്കറുമിട്ട് പുള്ളിക്കുടയും ചൂടി നാട്ടുവഴിയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയപ്പോഴോ.....?
ഗുല്‍മോഹര്‍ പൂക്കുന്ന സ്കൂള്‍ മുറ്റത്ത് ഇടവപ്പാതി പെയ്തൊഴിയാന്‍ കാത്തുനിന്നിരുന്ന ആ പഴയ സായന്തനങ്ങളിലോ..?

അതോ, ഇടവഴിയിലൂടൊഴുകിയ മഴവെള്ളത്തിനു കൂടെ കടലാസു തോണിക്കു കൂട്ടുപോയ മഴക്കാലങ്ങളിലോ....?
ചൂണ്ടയുമായ് തോട്ടുവരമ്പത്തു കാത്തിരുന്നപ്പോള്‍ പെരുമഴ വന്നു കുളിപ്പിച്ചു വിട്ടപ്പോഴോ.....?
ഇവയിലെപ്പോഴെങ്കിലും ആവാം... അതുമല്ലെങ്കില്‍ രാത്രി മഴയുടെ സംഗീതം കേട്ട് ഉറങ്ങാതെ കിടന്ന ഏതെങ്കിലും പാതിരാവുകളിലാവാം......

പിന്നീടിങ്ങോട്ട് മഴയായിരുന്നു കൂട്ട്....
പറയാതെ വന്ന് നിര്‍ത്താതെ പെയ്ത മഴയും...  ഭയപ്പെടുത്തും സന്നാഹവുമായി വന്ന് ഒരു തുള്ളി പോലും ചോരാതെ പോയ മഴയും എത്രയെങ്കിലും വന്നു....
പെരുമഴയത്ത് കളിച്ചു തീര്‍ത്ത ക്രിക്കറ്റും കബഡിയുമെല്ലാം സ്കൂളിലെ മഴയോര്‍മ്മകള്‍....
'ശ്രീപതി'യുടെയും 'ശ്രേയസ്സി'ന്റെയും ജനലരികിലിരുന്നു മഴ കൊണ്ട (അതില്‍ പാതിയും ചോര്‍ന്നൊഴുകിയതായിരുന്നു..!) ജൂണിലെ എത്രയോ ദിവസങ്ങള്‍....

മഴയില്ലാത്ത നാട്ടിലായിരുന്നു പിന്നീട്....
വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന മഴയ്ക്ക്‌ വേണ്ടി വേഴാമ്പലിനെ പോലെ വല്ലാതെ ദാഹിച്ചു....
മഴ വന്നപ്പോഴൊക്കെ ഓടിയിറങ്ങി മഴയില്‍ ആനന്ദ നൃത്തം ചവിട്ടി...
കൊച്ചു കുട്ടികളെപ്പോലെ ആലിപ്പഴം പെറുക്കാന്‍ മത്സരിച്ചു....
നനഞ്ഞ ഉടുപ്പും വെള്ളം നിറഞ്ഞ ഷൂവുമായി ക്ലാസ്സില്‍ പോയിരുന്നു....
മാര്‍ക്ക് കുറഞ്ഞ ഉത്തര പേപ്പറുകളൊക്കെ മഴയില്‍ നനഞ്ഞു പോയത് മനപൂര്‍വമായിരുന്നില്ല.....

പിന്നീട് പൂന്തോട്ട നഗരത്തില്‍ വച്ച് ഒരു രാത്രി ആരുമില്ലാതെ ഒറ്റയ്ക്കായപ്പോള്‍, നൂലുപോലെ പെയ്തിറങ്ങി കൈകോര്‍ത്തു നടക്കാന്‍ കൂടെ വന്നപ്പോള്‍ അവള്‍ കാമുകിയായി...
ഇപ്പോള്‍ മഴ പെയ്താല്‍ ഓടകള്‍ നിറയുന്ന, ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു മഹാനഗരത്തില്‍......
എങ്കിലും മഴയെയെനിക്കു വെറുക്കാനാവില്ല....
ബാല്യകാലത്തില്‍ കൗതുകത്തോടെ കണ്ട ആ മഴ പെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ട്.... പൂര്‍വാധികം ശക്തിയായി.... എന്‍റെ മനസ്സില്‍... ഇപ്പോഴും......

എന്‍റെ വീട്, ഒരു പുലര്‍ക്കാലം.....


കിഴക്ക് സൂര്യന്‍ ഉദിച്ചിറങ്ങുന്നതേയുള്ളൂ.... മരങ്ങള്‍ക്കിടയിലൂടെ ആ സുവര്‍ണ രേഖകള്‍ എനിക്ക് കാണാം.... ഓലത്തുമ്പത്തിരുന്നു പുഞ്ചിരിച്ച, താഴെ വീണുടയാത്ത ആ മഴത്തുള്ളിയേയും... "പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം......" പ്രകൃതിയുടെ മനോഹാരിത കവിവചനത്തിനൊപ്പമെത്തുന്നു.....

ഇതെന്‍റെ സ്വര്‍ഗമാണ്..... വൃസ്ചികക്കുളിര് കിനിഞ്ഞിറങ്ങുന്നതിനു മുന്‍പുള്ള ഈ പ്രഭാതം ഏറെ മനോഹരമായിരിക്കുന്നു... കോടമഞ്ഞ്‌ വെള്ളിക്കസവുടുപ്പിച്ച മലമേടുകള്‍ ഹൃദ്യമായിരിക്കുന്നു.... അങ്ങിങ്ങു വിരിഞ്ഞ പനിനീര്‍ പൂക്കളില്‍ അടയ്ക്കാക്കുരുവികള്‍ എത്തിത്തുടങ്ങി.... ചിലച്ചു കൊണ്ട് കരിയിലക്കിളികളും പിറകെ.... പക്ഷെ അവയ്ക്ക് പൂവിനോട് പഥ്യമില്ല... പടിഞ്ഞാറ് പൂമരത്തില്‍ നിന്നും കുയിലുകള്‍ കളകൂജനം പൊഴിക്കുന്നു...  പഴുത്തു നിന്ന പപ്പായയുടെ പാതി പകുത്തു തിന്ന് പാഞ്ഞിറങ്ങി വരുന്നുണ്ട് അണ്ണാന്‍ കുഞ്ഞ്....  ബാക്കി ആ തോപ്പിക്കിളിക്കുള്ളതാണെന്നു തോന്നുന്നു... അത് പരിഭവമേതുമില്ലാതെ പപ്പായയില്‍ കൊത്തിപ്പറിക്കുന്നുണ്ട്...

ഇപ്പോഴാണ് ഞാന്‍ കാണുന്നത്, മുന്നിലെ കുരുമുളക് വള്ളിയില്‍ ഒരു കുഞ്ഞു കിളിക്കൂട്‌... എന്റെ കയ്യെത്തും ഉയരത്തില്‍..... വാഴനാരുമായി വന്ന അടയ്ക്കാക്കുരുവിയാണ് എന്‍റെ കണ്ണവിടെത്തിച്ചത്.... എന്റമ്മോ..... ഇത്ര രാവിലെ ഇത് പണി തുടങ്ങിയോ? പിന്നെയും പിന്നെയും അത് സസൂക്ഷ്മം ചകിരിനാരുകളും വാഴനാരുകളുമായി വരാന്‍ തുടങ്ങി.... മുറ്റമടിക്കാന്‍ ചൂലുമായി വന്ന അമ്മയെക്കണ്ട് ഭയന്നോടി.... അമ്മ കാണാതെ പിന്നെയും വന്നു..... 

ഇന്നലെ പെയ്ത മഴയുടെ ഇത്തിരി വെള്ളത്തില്‍ കുളിക്കാനെത്തിയതാണ് വാലാട്ടിക്കിളി... ഇത്തിരി വെള്ളത്തില്‍ ചിറകുകള്‍ക്കുടഞ്ഞു മുങ്ങിക്കുളിച്ചു അത് സംതൃപ്തിയോടെ പറന്നു പോയി...

ഇതാ പുതിയ അതിഥി... തൊടിയിലെ എറ്റവും വലിയ പ്ലാവിനു മുകളില്‍ രാജാവിനെപ്പോലെ.... ആരാണെന്നോ? ഒരു വേഴാമ്പല്‍...  അതെ മലമുഴക്കി വേഴാമ്പല്‍ തന്നെ... അതു ചെറുതായൊന്നു കരഞ്ഞതും കിളികളെല്ലാം നിശബ്ദമായി... പിന്നെ വലിയ ചിറകുകള്‍ വീശി അതെങ്ങോട്ടോ പറന്നു പോയി...

ഇനിയുമുണ്ട് അതിഥികള്‍....ഒരു പറ്റം പൂമ്പാറ്റകള്‍... നീലയും ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന പട്ടാംപൂച്ചികള്‍.... മുറ്റത്തെ പൂത്തുനില്‍ക്കുന്ന ചെത്തിയാണ് അവര്‍ക്ക് ഇഷ്ടതാവളം.... പറന്നും ചിറകടിച്ചാര്‍ത്തും അവര്‍ തൊടിയിലങ്ങനെ വിലസുന്നു.... വട്ടമിട്ടു പറക്കുന്ന അസംഖ്യം തുമ്പികള്‍ മനസ്സില്‍ ഓണക്കാലം ഓര്‍മപ്പെടുത്തുന്നു....

തലപോയ തെങ്ങിന്‍റെ തടിയുടെ മൂപ്പുനോക്കുന്നു എങ്ങുനിന്നോ വന്ന ഒരു മരംകൊത്തിക്കിളി.... വാഴപ്പോളയിലെ തേന്‍ തേടിയിറങ്ങി സൂചിമുഖി.... ഇവരെല്ലാം എന്‍റെ തൊടിയിലെ വിരുന്നുകാരാണ്.... അല്ല പതിവുകാരാണ്.....

അപ്പോഴേക്കും ആകാശം തൊട്ട സൂര്യന്‍റെ വെയില്‍ മുറ്റത്തു വീണു തുടങ്ങി..... അപ്പോഴും മനം നിറഞ്ഞു, കണ്‍കുളിര്‍ന്നു ഞാനിവിടിരിപ്പുണ്ട്....

ഈ വര്‍ണക്കാഴ്ചകള്‍ കണ്ണില്‍നിന്നു മറയാതിരിക്കാന്‍, ഈ മധുരഗീതങ്ങള്‍ കാതില്‍നിന്നു ചോരാതിരിക്കാന്‍ പ്രാര്‍ത്തിച്ചുകൊണ്ട്‌......
                                                                                                                                           - നിധി -

പെ(ഒ)രു മഴക്കാലം......


ഒടുവില്‍ ഓര്‍മയിലെക്കൊരു തുള്ളികൂടി 
പെയ്തിറങ്ങുമ്പോള്‍........
ആര്‍ദ്രമാം നിനവിലേക്കതു 
കിനിഞ്ഞിറങ്ങുമ്പോള്‍.....
ഒരു മഴ, പാട്ടിന്‍റെ സംഗീതം.....
എനിക്കു മുന്‍പില്‍, ഞാനേകനായ്.....

മഴ ഒരു കുളിരാണ്......
മഴക്കാലവും.........
മീനവെയിലിനും മേടക്കാറ്റിനുമപ്പുറം 
ഇടവപ്പാതി പെയ്തിറങ്ങുമ്പോള്‍ 
ഓര്‍മയുടെ പുതുനാമ്പുകള്‍ 
ഒരു തുളസിക്കതിരിന്‍റെ നൈര്‍മല്യത്തോടെ.....

മഴയ്ക്കു മണമുണ്ട്..., നാടിന്‍റെ മണം...
നിറമുണ്ട്....പൂവിന്‍റെ - അതില്‍ 
മധു തേടിയ പൂമ്പാറ്റയുടെ...
കുളിരുണ്ട്..... പനിയിറ്റു വീഴുന്ന 
തിരുവാതിരക്കുളിര്.....







സംഗീതമുണ്ട്... ഒരു തുള്ളിയുടെ...അതു -
വീണു ചിതറിയ ഒരായിരം തുള്ളികളുടെ.....
നിലയ്ക്കാത്ത നാദം... ആരവമായ് ആഘോഷം...
ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നു....

തുള്ളികളൊക്കെയും പെയ്തൊഴിയുമ്പോള്‍...
കാറ്റിലെത്തിയ നറുമണം നേര്‍ത്തലിയുമ്പോള്‍....
പെയ്തതത്രയും ഒഴുകിയകന്നു പോകുമ്പോള്‍....
അനന്ത വിഹായസ്സിലൊടുവിലെപ്പക്ഷിയും 
കൂടുതേടിയകന്നു പോകുമ്പോള്‍....
ഒടുവില്‍ ഞാനൊറ്റയാകുന്നൂ.....
എന്‍റെ ചുണ്ടിലെ പാട്ടു ചോരുന്നൂ.....

കടപ്പാട്- സച്ചിദാനന്ദന്‍     - നിധി -

നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....



ഇനിയൊരിക്കല്‍ക്കൂടി കൂലംകുത്തി കുതിച്ചോഴുകി 
തന്‍റെ പ്രതാപകാലത്തിലേക്ക്.........
ഓരോ മരണശയ്യയ്ക്കപ്പുറവും വീണ്ടുമൊരു 
ബാല്യമുന്ടെന്നാവര്‍ത്തിച്ചുറപ്പിക്കാന്‍ 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....



ചുഴിയൊരുക്കിയ മണല്‍ക്കുഴിക്കപ്പുറം
കൂന കൂട്ടിയ മണല്‍ക്കുന്നിനപ്പുറം 
കിലുകിലുങ്ങുന്ന കളകളാരവത്തിലേക്ക് 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....

മഴമീട്ടിയ താളത്തിനൊപ്പവും 
കിളിപാടിയ രാഗത്തിനോപ്പവും 
ഒളിവീശിയ കാറ്റിനോടോപ്പവും 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....
                                      - നിധി - 

(നിളാതീരത്തു കൂടിയൊരു ട്രെയിന്‍ യാത്രയില്‍.........)