Showing posts with label ഓര്‍മകളുടെ മണം. Show all posts
Showing posts with label ഓര്‍മകളുടെ മണം. Show all posts

മുഴക്കുന്ന്

ഇത് മുഴക്കുന്നിന്‍റെ കഥയാണ്....
കണ്ണൂരിലെ ഒരു കൊച്ചു ഗ്രാമത്തിന്‍റെ കഥ.... അല്ല ചരിത്രം....
ചരിത്രം മാത്രമല്ല... ഭൂതവും ഭാവിയും വര്‍ത്തമാനവും......
ആധികാരികം എന്ന് വിശേഷിപ്പിച്ചാല്‍ അത് വലിയ തെറ്റാകും...
പിറന്ന നാടിനെ അടയാളപ്പെടുത്താന്‍ ഒരു ശ്രമം....
കുറഞ്ഞ പക്ഷം ഈ ബ്ലോഗുലകത്തിലെങ്കിലും.......

ഭൂമിശാസ്ത്രം.....
പുരളിമലയുടെ മടിത്തട്ടിലാണ് മുഴക്കുന്നിന്റെ സ്ഥാനം....
നെല്‍വയലുകളും തെങ്ങും വാഴയും തുടങ്ങി, കശുമാവും റബ്ബറും ഇവിടെ സമൃദ്ധം....
തില്ലെങ്കേരി, മാലൂര്‍, പേരാവൂര്‍, പായം, കീഴൂര്‍-ചാവശ്ശേരി എന്നീ പഞ്ചായത്തുകള്‍ മുഴക്കുന്നിനു അതിരിടുന്നു....

ചരിത്രം...
മുഴക്കുന്നിന്റെ ചരിത്രം പേരില്‍ തുടങ്ങുന്നു....
'മിഴാവു കുന്ന്' ലോപിച്ച് 'മുഴക്കുന്ന്' ആയെന്നു പഴമക്കാര്‍.... 
അതിനു സാധൂകരണവും ഉണ്ട്.... കാരണം.. 'മിഴാവ് കുന്നി'ന്റെ സംസ്കൃത നാമം 'മൃദംഗ ശൈലം', ഇവിടുത്തെ ദേവീ ക്ഷേത്രത്തിന്‍റെ പേരും അതുതന്നെ.... ' മൃദംഗ ശൈലേശ്വരീ ദേവീ ക്ഷേത്രം....' തന്നെ അലോസരപ്പെടുത്തിയ മൃദംഗം ദുര്‍ഗ ദേവി എടുത്തെറിഞ്ഞപ്പോള്‍ ചെന്ന് വീണ സ്ഥലമെന്നു ഐതിഹ്യം....
മൃദംഗ ശൈലേശ്വരീ ദേവീ

മൃദംഗ ശൈലേശ്വരീ ദേവീ ക്ഷേത്രം....
കേരളത്തിലെ 108 ദേവീ ക്ഷേത്രങ്ങളില്‍ ഒന്ന്.... കഥകളിയിലെ സ്ത്രീ രൂപം നിര്‍വചിക്കപ്പെട്ടത് ഇവിടെ....
കഥകളിയിലെ ആരംഭ ശ്ലോകമായ "മാതംഗാനനമബ്ദ വാസ ജനനീം......" എന്ന് തുടങ്ങുന്ന ശ്ലോകം മൃദംഗ ശൈലേശ്വരീയെ സ്തുതിക്കുന്നു....
പഴശ്ശി രാജവംശത്തിന്‍റെ കുലദൈവം ആയും അറിയപ്പെടുന്നു.... പഴശ്ശി രാജാവിന്‍റെ ഒരേയൊരു പൂര്‍ണകായ പ്രതിമ ഈ ക്ഷേത്ര പരിസരത്താണുള്ളത്.....

പുരളിമല

പുരളിമല.....
മുഴക്കുന്നിന്റെയും സമീപ സ്ഥലങ്ങളുടെയും കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം....
ഹനുമാന്‍ മൃതസഞ്ജീവനിയുമായി പോയപ്പോള്‍ ഒരു തരി  മണ്ണ് അടര്‍ന്നു വീണു രൂപപ്പെട്ടതെന്നു ഐതിഹ്യം....
ഒരായിരം ഔഷധ സസ്യങ്ങളാല്‍ സമ്പന്നം..... ഇവിടുത്തെ ഹരിശ്ചന്ദ്രക്കോട്ടയും ശിവ ലിംഗവും പുരളിമലയ്ക്ക് ചരിത്രത്തില്‍ ഇടം നല്‍കുന്നു.... ഹരിശ്ചന്ദ്രക്കോട്ട ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒളിയുദ്ധത്തിനായി പഴശ്ശിരാജ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകള്‍....
തെയ്യം

തെയ്യം.....
മുത്തപ്പന്റെ ആരൂഡസ്ഥാനമായ പുരളിമലയുടെ താഴ്വരയില്‍ തെയ്യക്കാവുകള്‍ അനവധിയുണ്ട്...... ഗുണ്ടിക,പിന്ടാരിക്കല്‍,കളരിക്കല്‍, അരിച്ചല്, പുണിയാനം എന്നിവ ഇതില്‍ ചിലത് മാത്രം..... വര്ഷം തോറും ഒട്ടനവധി തെയ്യക്കോലങ്ങള്‍ ഇവിടെ കെട്ടിയാടുന്നു......

കമ്മ്യൂണിസം......
വിപ്ലവത്തിന്റെ ചുവപ്പ് വേണ്ടതിലേറെ പതിഞ്ഞ കണ്ണൂരിലെ മറ്റൊരു പാര്‍ടി ഗ്രാമം.... അധ്വാനിക്കുന്ന ജനതയുടെ കരുത്തില്‍ നിലകൊള്ളുന്ന, ഇനിയും വെല്ലുവിളിക്കപ്പെടാത്ത ചുവപ്പു കോട്ട..... ജീവന്‍ കൊടുത്തും പാര്‍ടി കെട്ടിപ്പെടുത്ത സഖാക്കളുടെ നാട് പില്‍ക്കാലത്ത് 'കൊടി സുനി'യുടെ പേരില്‍ അറിയപ്പെട്ടത് പ്രസ്ഥാനത്തിന്റെ ദുര്യോഗം.....

സംസ്കാരികം.....
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കാര്യമായ വേരോട്ടം ലഭിച്ച സ്ഥലം.......
കേരളവര്‍മ പഴശ്ശിരാജ
വീര പഴശ്ശിയുടെ കഥ പറഞ്ഞ എം.ടി - ഹരിഹരന്‍ - മമ്മൂട്ടി ടീമിന്റെ 'കേരളവര്‍മ പഴശ്ശിരാജ' എന്ന ചിത്രം മുഴക്കുന്നിന്റെ ചരിത്രം ലോകത്തോട്‌ വിളിച്ചു പറഞ്ഞു..... ഒപ്പം അത് ഇവിടെ തന്നെ ചിത്രീകരിച്ച് അവര്‍ ചരിത്രത്തോട് നീതി കാട്ടി.... പ്രൊഫ്‌. എസ്. ശിവദാസ് മുതല്‍ ജി. മാധവന്‍ നായര്‍ വരെ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ അറിവിന്റെ വെളിച്ചമായ ജി.യു.പി.എസ് മുഴക്കുന്ന്...

വര്‍ത്തമാനം......
യൗവനം താണ്ടാത്ത ഒരു പുതു തലമുറയാണ് ഇന്ന് മുഴക്കുന്നിനെ അടയാളപ്പെടുത്തുന്നത്.....
ചാനലുകളില്‍ വാര്‍ത്താവതാരകനായി തിളങ്ങുന്ന വിവേക് മുഴക്കുന്ന്...
ചാനല്‍ പിന്നണിയില്‍ സാനിധ്യമറിയിച്ച രഞ്ജിത്ത്....
ജനീഷ് ജജികാലയം
'വെയില്‍ മഴ നനയുമ്പോള്‍' 'കിനാനടതം' തിടങ്ങിയ പുസ്തകങ്ങളിലൂടെയും 'signs of survival' 'തട്ടും ദളം' തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെയും സാംസ്കാരിക രംഗത്ത് വരവറിയിച്ച ജനീഷ് ജജികാലയം......
ലോഹിതദാസ് ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക് നാമനിര്‍ദേശം ലഭിച്ച 'കണ്ണാടിച്ചില്ലുകള്‍', 'In the name of God' തുടങ്ങിയവയുടെ സംവിധായകന്‍ അരുണ്‍ മുഴക്കുന്ന്...
കഥയെഴുത്തിനു സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന സൂര്യഗായത്രി..... എന്ന് തുടങ്ങി ഒരു ഊര്‍ജ പ്രവാഹമാണ്..... നാടിനെ അടയാളപ്പെടുത്തുന്ന യുവതയുടെ ഒരു നീണ്ട നിര..... (ലേബര്‍ ഇന്ത്യയുടെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടി മുഴക്കുന്നിന്റെ പേര് പുറത്തറിയിച്ച മൊയ്തീന്‍ മാഷാണ് ഇത് തുടങ്ങി വച്ചത്....)

ഭാവി കാലം.....
ഇവരൊക്കെ തെളിച്ചു വച്ച പാതയിലൂടെ ഒരനേകം പേര്‍ പ്രയാണം തുടങ്ങിക്കഴിഞ്ഞു.....
നാളെയെ അടയാളപ്പെടുത്താന്‍ നാടിന്റെ നെഞ്ചില്‍ നിന്നു വീര്യമുള്‍ക്കൊണ്ടവര്‍.....
നാളെയുടെ ചരിത്രത്തില്‍ ഇടം പിടിക്കാനൊരു കുതിപ്പ്....


എഴുതാപ്പുറം:
തെക്കന്‍ കേരളത്തിലെ സുഹൃത്തിന് മുഴക്കുന്നിനെ പരിചയപ്പെടുത്താന്‍ പാടുപെട്ട എന്റെ നേരെ 'കൊടി സുനി'യെ പിടിച്ച ദിവസത്തെ പത്രം ചൂണ്ടിക്കാണിച്ച്, ഇതല്ലേ നിന്റെ നാടിന്റെ ഭൂപടം എന്ന് ചോദിച്ചപ്പോഴുണ്ടായ ജാള്യത ഇതെഴുതുമ്പോളും എന്റെയുള്ളില്‍ മായാതെ കിടപ്പുണ്ട്......!
                                                                                 - നിധി -


തിരുത്താനും കൂട്ടിച്ചേര്‍ക്കാനും ഒരുപാട് കാണും..... നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.... ഒപ്പം വിലയേറിയ അഭിപ്രായങ്ങളും......

മൊയ്തീന്‍ മാഷിന്.......

മാഷെ.....,
ഈ പഴയ ശിഷ്യനെ മറന്നിട്ടില്ലെന്നു വിശ്വസിക്കുന്നു...... 
ഇപ്പോഴും അറിയാതെയെങ്കിലും മാഷുടെ മുന്നില്‍ വരുമ്പോള്‍ ഞാന്‍ നാലാം ക്ലാസ്സിലെ ആ പഴയ കുട്ടിയാവുകയാണ്......


അതിനു ശേഷം ഒരുപാടൊരുപാട് അധ്യാപകര്‍ ജീവിതത്തില്‍ വന്നു പോയി.... എങ്കിലും താങ്കള്‍ എന്റെയുള്ളില്‍ സൃഷ്‌ടിച്ച സ്വാധീനത്തിന്റെ ചെറിയൊരംശം പോലും നേടാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് നന്ദിയോടെ സ്മരിക്കട്ടെ.....

ഞാനും വാങ്ങിയിട്ടുണ്ട്, കക്ഷത്തിലൊരു നുള്ളും മെലിഞ്ഞ പേര വടികൊണ്ട് ഒരുപാടടികളും...... എങ്കിലും അതിനെക്കാളെത്രയോ ഉയരെ അറിവുകള്‍ ഒരുപാട് താങ്കള്‍ പകര്‍ന്നു തന്നിട്ടുണ്ട്....... അന്ന് ആഴമറിയാതെ ചെയ്ത ഒരുപാടൊരുപാട് പ്രവൃത്തികളാണ് ജീവിതത്തില്‍ പിന്നീട് മുതല്‍ക്കൂട്ടായത്.... അന്നു അടി വാങ്ങിയ അക്ഷര തെറ്റുകള്‍ ഇന്ന് ജീവിതത്തില്‍ തെറ്റില്ലാതെ നടക്കാന്‍ സഹായകമായി....

വായിക്കാനല്ല, വരികള്‍ക്കിടയിലൂടെ വായിക്കാനാണ് താങ്കള്‍ പറഞ്ഞത്, അതിനര്‍ത്ഥം ഇന്ന് ഞാനറിയുന്നു..... വായിക്കാനും എഴുതാനും സൂക്ഷിച്ചു വയ്ക്കുവാനും പഠിപ്പിച്ചു...... നിങ്ങള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് കാട്ടിലും തോട്ടിലും വയല്‍ വരമ്പത്തും പിന്നെ പോസ്റ്റ്‌ ഓഫീസിലും മരമില്ലിലുമായിരുന്നു.... ചോദ്യം ചോദിക്കാന്‍ താങ്കളാണ് പഠിപ്പിച്ചത്..... ഉറവ വറ്റാത്ത ചോദ്യങ്ങളുടെ ഉറവിടമാകാനും...... പിന്നീട് ചെന്നെത്തിയ ഇടങ്ങളിലെല്ലാം ആ അനുഭവങ്ങളാണ് വഴി നടത്തിയത്....

ഒരു വ്യാഴവട്ടക്കാലം മുന്‍പൊരു പ്രണയദിനത്തില്‍ കൂട്ടുകാരിക്ക് പോസ്റ്റ്‌ കാര്‍ഡില്‍ കത്തെഴുതിച്ചത് ഞാനിന്നും മറന്നിട്ടില്ല.... അന്ന് കത്തെഴുതാന്‍ മറന്നതിന് വാങ്ങിയ അടിയും.......

ഞങ്ങളെ താങ്കള്‍ പഠിപ്പിച്ചത് പുസ്തകത്താളുകളില്‍ നിന്നായിരുന്നില്ല..... അനുഭവങ്ങളിലൂടെ ആയിരുന്നു..... അതാണ്‌ ഞങ്ങളുടെ ശക്തിയും...... കണ്ണും കാതും തുറന്നു വയ്ക്കാന്‍ പഠിപ്പിച്ചു.... കേട്ടതും കണ്ടതും തിരിച്ചറിയാനും.....

താങ്കളുടെ കാല്പാടുകള്‍ പിന്തുടരാന്‍ ഇനിയുമൊരു തലമുറ കൂടിയുണ്ട്...... അവര്‍ക്കു വെളിച്ചം പകരുക...... നേര്‍വഴി കാട്ടുക..... എല്ലാ ഭാവുകങ്ങളും.....
                                                                       - നിധി -

മഴ....

എനിക്കെന്താണു മഴ.....?
മഴ ഒരനുഭൂതിയാണ്.... ആവേശമാണ്...... അലങ്കാരമാണ്....
വരണ്ടുണങ്ങിയ പച്ചമണ്ണിനു മീതെ പുതുമണം പരത്തുന്ന മഴ.....
ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ സംഗീതം പൊഴിച്ച് ഇറ്റുവീഴുന്ന മഴ.....
മദ്ദളതാളത്തില്‍ രൗദ്രഭാവത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴ....
തുലാമാസ രാത്രിയില്‍ പ്രണയം പൊഴിച്ച് പതിഞ്ഞു പെയ്യുന്ന മഴ....

എപ്പോള്‍ മുതലാണ്‌ മഴയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത്....?
കുട്ടിനിക്കറുമിട്ട് പുള്ളിക്കുടയും ചൂടി നാട്ടുവഴിയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയപ്പോഴോ.....?
ഗുല്‍മോഹര്‍ പൂക്കുന്ന സ്കൂള്‍ മുറ്റത്ത് ഇടവപ്പാതി പെയ്തൊഴിയാന്‍ കാത്തുനിന്നിരുന്ന ആ പഴയ സായന്തനങ്ങളിലോ..?

അതോ, ഇടവഴിയിലൂടൊഴുകിയ മഴവെള്ളത്തിനു കൂടെ കടലാസു തോണിക്കു കൂട്ടുപോയ മഴക്കാലങ്ങളിലോ....?
ചൂണ്ടയുമായ് തോട്ടുവരമ്പത്തു കാത്തിരുന്നപ്പോള്‍ പെരുമഴ വന്നു കുളിപ്പിച്ചു വിട്ടപ്പോഴോ.....?
ഇവയിലെപ്പോഴെങ്കിലും ആവാം... അതുമല്ലെങ്കില്‍ രാത്രി മഴയുടെ സംഗീതം കേട്ട് ഉറങ്ങാതെ കിടന്ന ഏതെങ്കിലും പാതിരാവുകളിലാവാം......

പിന്നീടിങ്ങോട്ട് മഴയായിരുന്നു കൂട്ട്....
പറയാതെ വന്ന് നിര്‍ത്താതെ പെയ്ത മഴയും...  ഭയപ്പെടുത്തും സന്നാഹവുമായി വന്ന് ഒരു തുള്ളി പോലും ചോരാതെ പോയ മഴയും എത്രയെങ്കിലും വന്നു....
പെരുമഴയത്ത് കളിച്ചു തീര്‍ത്ത ക്രിക്കറ്റും കബഡിയുമെല്ലാം സ്കൂളിലെ മഴയോര്‍മ്മകള്‍....
'ശ്രീപതി'യുടെയും 'ശ്രേയസ്സി'ന്റെയും ജനലരികിലിരുന്നു മഴ കൊണ്ട (അതില്‍ പാതിയും ചോര്‍ന്നൊഴുകിയതായിരുന്നു..!) ജൂണിലെ എത്രയോ ദിവസങ്ങള്‍....

മഴയില്ലാത്ത നാട്ടിലായിരുന്നു പിന്നീട്....
വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന മഴയ്ക്ക്‌ വേണ്ടി വേഴാമ്പലിനെ പോലെ വല്ലാതെ ദാഹിച്ചു....
മഴ വന്നപ്പോഴൊക്കെ ഓടിയിറങ്ങി മഴയില്‍ ആനന്ദ നൃത്തം ചവിട്ടി...
കൊച്ചു കുട്ടികളെപ്പോലെ ആലിപ്പഴം പെറുക്കാന്‍ മത്സരിച്ചു....
നനഞ്ഞ ഉടുപ്പും വെള്ളം നിറഞ്ഞ ഷൂവുമായി ക്ലാസ്സില്‍ പോയിരുന്നു....
മാര്‍ക്ക് കുറഞ്ഞ ഉത്തര പേപ്പറുകളൊക്കെ മഴയില്‍ നനഞ്ഞു പോയത് മനപൂര്‍വമായിരുന്നില്ല.....

പിന്നീട് പൂന്തോട്ട നഗരത്തില്‍ വച്ച് ഒരു രാത്രി ആരുമില്ലാതെ ഒറ്റയ്ക്കായപ്പോള്‍, നൂലുപോലെ പെയ്തിറങ്ങി കൈകോര്‍ത്തു നടക്കാന്‍ കൂടെ വന്നപ്പോള്‍ അവള്‍ കാമുകിയായി...
ഇപ്പോള്‍ മഴ പെയ്താല്‍ ഓടകള്‍ നിറയുന്ന, ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു മഹാനഗരത്തില്‍......
എങ്കിലും മഴയെയെനിക്കു വെറുക്കാനാവില്ല....
ബാല്യകാലത്തില്‍ കൗതുകത്തോടെ കണ്ട ആ മഴ പെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ട്.... പൂര്‍വാധികം ശക്തിയായി.... എന്‍റെ മനസ്സില്‍... ഇപ്പോഴും......

എന്‍റെ വീട്, ഒരു പുലര്‍ക്കാലം.....


കിഴക്ക് സൂര്യന്‍ ഉദിച്ചിറങ്ങുന്നതേയുള്ളൂ.... മരങ്ങള്‍ക്കിടയിലൂടെ ആ സുവര്‍ണ രേഖകള്‍ എനിക്ക് കാണാം.... ഓലത്തുമ്പത്തിരുന്നു പുഞ്ചിരിച്ച, താഴെ വീണുടയാത്ത ആ മഴത്തുള്ളിയേയും... "പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം......" പ്രകൃതിയുടെ മനോഹാരിത കവിവചനത്തിനൊപ്പമെത്തുന്നു.....

ഇതെന്‍റെ സ്വര്‍ഗമാണ്..... വൃസ്ചികക്കുളിര് കിനിഞ്ഞിറങ്ങുന്നതിനു മുന്‍പുള്ള ഈ പ്രഭാതം ഏറെ മനോഹരമായിരിക്കുന്നു... കോടമഞ്ഞ്‌ വെള്ളിക്കസവുടുപ്പിച്ച മലമേടുകള്‍ ഹൃദ്യമായിരിക്കുന്നു.... അങ്ങിങ്ങു വിരിഞ്ഞ പനിനീര്‍ പൂക്കളില്‍ അടയ്ക്കാക്കുരുവികള്‍ എത്തിത്തുടങ്ങി.... ചിലച്ചു കൊണ്ട് കരിയിലക്കിളികളും പിറകെ.... പക്ഷെ അവയ്ക്ക് പൂവിനോട് പഥ്യമില്ല... പടിഞ്ഞാറ് പൂമരത്തില്‍ നിന്നും കുയിലുകള്‍ കളകൂജനം പൊഴിക്കുന്നു...  പഴുത്തു നിന്ന പപ്പായയുടെ പാതി പകുത്തു തിന്ന് പാഞ്ഞിറങ്ങി വരുന്നുണ്ട് അണ്ണാന്‍ കുഞ്ഞ്....  ബാക്കി ആ തോപ്പിക്കിളിക്കുള്ളതാണെന്നു തോന്നുന്നു... അത് പരിഭവമേതുമില്ലാതെ പപ്പായയില്‍ കൊത്തിപ്പറിക്കുന്നുണ്ട്...

ഇപ്പോഴാണ് ഞാന്‍ കാണുന്നത്, മുന്നിലെ കുരുമുളക് വള്ളിയില്‍ ഒരു കുഞ്ഞു കിളിക്കൂട്‌... എന്റെ കയ്യെത്തും ഉയരത്തില്‍..... വാഴനാരുമായി വന്ന അടയ്ക്കാക്കുരുവിയാണ് എന്‍റെ കണ്ണവിടെത്തിച്ചത്.... എന്റമ്മോ..... ഇത്ര രാവിലെ ഇത് പണി തുടങ്ങിയോ? പിന്നെയും പിന്നെയും അത് സസൂക്ഷ്മം ചകിരിനാരുകളും വാഴനാരുകളുമായി വരാന്‍ തുടങ്ങി.... മുറ്റമടിക്കാന്‍ ചൂലുമായി വന്ന അമ്മയെക്കണ്ട് ഭയന്നോടി.... അമ്മ കാണാതെ പിന്നെയും വന്നു..... 

ഇന്നലെ പെയ്ത മഴയുടെ ഇത്തിരി വെള്ളത്തില്‍ കുളിക്കാനെത്തിയതാണ് വാലാട്ടിക്കിളി... ഇത്തിരി വെള്ളത്തില്‍ ചിറകുകള്‍ക്കുടഞ്ഞു മുങ്ങിക്കുളിച്ചു അത് സംതൃപ്തിയോടെ പറന്നു പോയി...

ഇതാ പുതിയ അതിഥി... തൊടിയിലെ എറ്റവും വലിയ പ്ലാവിനു മുകളില്‍ രാജാവിനെപ്പോലെ.... ആരാണെന്നോ? ഒരു വേഴാമ്പല്‍...  അതെ മലമുഴക്കി വേഴാമ്പല്‍ തന്നെ... അതു ചെറുതായൊന്നു കരഞ്ഞതും കിളികളെല്ലാം നിശബ്ദമായി... പിന്നെ വലിയ ചിറകുകള്‍ വീശി അതെങ്ങോട്ടോ പറന്നു പോയി...

ഇനിയുമുണ്ട് അതിഥികള്‍....ഒരു പറ്റം പൂമ്പാറ്റകള്‍... നീലയും ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന പട്ടാംപൂച്ചികള്‍.... മുറ്റത്തെ പൂത്തുനില്‍ക്കുന്ന ചെത്തിയാണ് അവര്‍ക്ക് ഇഷ്ടതാവളം.... പറന്നും ചിറകടിച്ചാര്‍ത്തും അവര്‍ തൊടിയിലങ്ങനെ വിലസുന്നു.... വട്ടമിട്ടു പറക്കുന്ന അസംഖ്യം തുമ്പികള്‍ മനസ്സില്‍ ഓണക്കാലം ഓര്‍മപ്പെടുത്തുന്നു....

തലപോയ തെങ്ങിന്‍റെ തടിയുടെ മൂപ്പുനോക്കുന്നു എങ്ങുനിന്നോ വന്ന ഒരു മരംകൊത്തിക്കിളി.... വാഴപ്പോളയിലെ തേന്‍ തേടിയിറങ്ങി സൂചിമുഖി.... ഇവരെല്ലാം എന്‍റെ തൊടിയിലെ വിരുന്നുകാരാണ്.... അല്ല പതിവുകാരാണ്.....

അപ്പോഴേക്കും ആകാശം തൊട്ട സൂര്യന്‍റെ വെയില്‍ മുറ്റത്തു വീണു തുടങ്ങി..... അപ്പോഴും മനം നിറഞ്ഞു, കണ്‍കുളിര്‍ന്നു ഞാനിവിടിരിപ്പുണ്ട്....

ഈ വര്‍ണക്കാഴ്ചകള്‍ കണ്ണില്‍നിന്നു മറയാതിരിക്കാന്‍, ഈ മധുരഗീതങ്ങള്‍ കാതില്‍നിന്നു ചോരാതിരിക്കാന്‍ പ്രാര്‍ത്തിച്ചുകൊണ്ട്‌......
                                                                                                                                           - നിധി -

പെ(ഒ)രു മഴക്കാലം......


ഒടുവില്‍ ഓര്‍മയിലെക്കൊരു തുള്ളികൂടി 
പെയ്തിറങ്ങുമ്പോള്‍........
ആര്‍ദ്രമാം നിനവിലേക്കതു 
കിനിഞ്ഞിറങ്ങുമ്പോള്‍.....
ഒരു മഴ, പാട്ടിന്‍റെ സംഗീതം.....
എനിക്കു മുന്‍പില്‍, ഞാനേകനായ്.....

മഴ ഒരു കുളിരാണ്......
മഴക്കാലവും.........
മീനവെയിലിനും മേടക്കാറ്റിനുമപ്പുറം 
ഇടവപ്പാതി പെയ്തിറങ്ങുമ്പോള്‍ 
ഓര്‍മയുടെ പുതുനാമ്പുകള്‍ 
ഒരു തുളസിക്കതിരിന്‍റെ നൈര്‍മല്യത്തോടെ.....

മഴയ്ക്കു മണമുണ്ട്..., നാടിന്‍റെ മണം...
നിറമുണ്ട്....പൂവിന്‍റെ - അതില്‍ 
മധു തേടിയ പൂമ്പാറ്റയുടെ...
കുളിരുണ്ട്..... പനിയിറ്റു വീഴുന്ന 
തിരുവാതിരക്കുളിര്.....







സംഗീതമുണ്ട്... ഒരു തുള്ളിയുടെ...അതു -
വീണു ചിതറിയ ഒരായിരം തുള്ളികളുടെ.....
നിലയ്ക്കാത്ത നാദം... ആരവമായ് ആഘോഷം...
ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നു....

തുള്ളികളൊക്കെയും പെയ്തൊഴിയുമ്പോള്‍...
കാറ്റിലെത്തിയ നറുമണം നേര്‍ത്തലിയുമ്പോള്‍....
പെയ്തതത്രയും ഒഴുകിയകന്നു പോകുമ്പോള്‍....
അനന്ത വിഹായസ്സിലൊടുവിലെപ്പക്ഷിയും 
കൂടുതേടിയകന്നു പോകുമ്പോള്‍....
ഒടുവില്‍ ഞാനൊറ്റയാകുന്നൂ.....
എന്‍റെ ചുണ്ടിലെ പാട്ടു ചോരുന്നൂ.....

കടപ്പാട്- സച്ചിദാനന്ദന്‍     - നിധി -

ഓര്‍മകളുടെ മണം........

ഓര്‍മകളുടെ മണം........



ഓര്‍ത്തെടുക്കുമ്പോള്‍ ഓര്‍മകള്‍ക്ക് സുഗന്ധമുണ്ട്...... 
തൊടിയില്‍ വിരിഞ്ഞ മുല്ലയുടെ,
പൊന്‍ ചെമ്പകത്തിന്റെ,
ചട്ടിയില്‍ വറുത്ത ചക്കക്കുരുവിന്റെ, 
താഴെ  വീണു ചിതറിയ തേന്‍ വരിക്കയുടെ, 
മഴ പെയ്തൊഴിഞ്ഞ ചേറു  വയലിന്റെ, 
കൊയ്ത്തു കൂട്ടിയ നെല്ക്കതിരിന്റെ, 
മഞ്ഞ പടര്‍ന്ന പുസ്തകത്താളിന്റെ ...
ഓരോ മണവും ഓരോ ആനന്ദങ്ങളുടെ അടയാളങ്ങളാണ് ......

ചില ഓര്‍മകള്‍ക്ക് പ്രണയത്തിന്റെ മണമാണ്.....
ഒന്നിച്ചു നനഞ്ഞ മഴയുടെയും,
ഒരു വാക്ക് പോലും പറയാതെ പിരിഞ്ഞു പോയ വേനലിന്റെയും ഓര്‍മ്മകള്‍ സൗഹൃദത്തിനു സ്വന്തം....... 
അമ്മിഞ്ഞപ്പാലിന്റെ  മണമായിരുന്നു ബാല്യത്തിനു.....
പിന്നീടെപ്പോഴോ അത് പുതിയ പുസ്തകത്തിന്റെയും
പുതു മഴയുടെയും മണമായി ...
വേനലവധിക്ക്  മൊരിഞ്ഞ ഉണ്ണിയപ്പത്തിന്റെ മണമുണ്ട്...
പഴുത്ത മാങ്ങയുടെയും.....
യക്ഷിയുടെ ഓര്‍മകള്‍ക്ക് പാലപ്പൂ മണമാണ്.... 

സന്ധ്യക്ക്‌ കര്‍പ്പൂരത്തിന്റെ  മണം.....
എന്റെ ഓര്‍മകള്‍ക്ക് നിന്റെ മണവും ......

- നിധി & മാളു