Showing posts with label വളപ്പൊട്ടും മയില്‍പ്പീലിയും. Show all posts
Showing posts with label വളപ്പൊട്ടും മയില്‍പ്പീലിയും. Show all posts

എഴുത്തിന്റെ ചാപിള്ളകൾ


യാത്രകളാണ് എഴുത്തിനു പ്രചോദനം.....

അത് ചിലപ്പോൾ അവ നല്കുന്ന ഏകാന്തത കൊണ്ടു കൂടിയാവാം... എഴുതാനുള്ള വിഷയങ്ങളൊന്നുമില്ലെങ്കിലും ആ  ഒരു ത്വര അങ്ങനെ അലട്ടിക്കൊണ്ടിരിക്കും...

അതു ചിലപ്പോൾ കയ്യിൽ കിട്ടിയൊരു കടലാസു തുണ്ടിലാവാം... അല്ലെങ്കിൽ റയിൽവേ ടിക്കറ്റിന്റെ മറുപുറത്താവാം...

പിന്നെപ്പിന്നെ അതിപ്പോ മെസ്സേജ് ഡ്രാഫ്റ്റ് ആയി...

 എങ്കിലും പിന്നീടെപ്പോഴോ ബാഗിന്റെ കള്ളി തുറന്നപ്പോൾ എഴുതി മുഴുമിപ്പിക്കാത്ത ഒരുപാട് തുണ്ടുകൾ...

വെളിച്ചം  കാണാതെ പോയ എഴുത്തിന്റെ ചാപിള്ളകൾ....

 പിന്നീടൊരിക്കലും എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല...

ആ ഒരൊഴുക്കിലേക്ക് എനിക്ക് ഇറങ്ങിചെല്ലാനായില്ല...  

ആ ഒരു യാത്രയിലേക്ക് തിരിച്ചു പോകാനും....

 

ഈയൊരു കുറിപ്പും ചിലപ്പോൾ ഏതോ ഒരു ചുവപ്പു സിഗ്നലിൽ കുരുങ്ങി രസച്ചരടു പൊട്ടി അർധവിരാമത്തിലേക്ക് ഊർന്ന് വീണേക്കാം...

മറ്റൊരു ചാപിള്ളയെ എന്റെ ഡ്രാഫ്റ്റിൽ അവശേഷിപ്പിച്ച് ഇതും........

കാരണം മറ്റൊരു യാത്രയ്ക്കും കിഴക്കൻ ആന്ധ്രാ തീരത്തെ ഈ വരണ്ട കാറ്റും കത്തുന്ന വെയിലും കൂനകൂട്ടിയ ഉപ്പളങ്ങളും തിരികെ തരാനാവില്ലല്ലോ.....

                                                                     - നിധി -

ഒരു ഇലകൊഴിയും കാലം

മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോകരുതെന്നാഗ്രഹിക്കുന്ന കുറേ നാളുകൾക്കാണ് ഇവിടെ തിരശ്ശീല വീണത്.... ഓർമകളുടെ  ചെപ്പിൽ എന്നെന്നും സൂക്ഷിക്കാവുന്ന ഒരായിരം മുത്തുമണികൾ... നാമെല്ലാം ഒരരങ്ങിൽ ആടിത്തീർത്ത കഥാപാത്രങ്ങളായി... ഒന്നിനൊന്നു പരസ്പര പൂരകങ്ങളായി.... പകരം വയ്ക്കാനാവാത്തതായി... പഠിച്ചത് ജാവയും സ്പ്രിങ്ങും ഹൈബർനേറ്റുമാണെന്നു വിശ്വാസമില്ല.... പകരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാവാം... പരസ്പരമുള്ള കരുതലുകളാവാം... കൊച്ചു കൊച്ചു സന്തോഷങ്ങളാവാം... കഠിനമായ സന്ദർഭങ്ങളിൽ പോലും ചിരിയെ കൂടെ നിർത്തി... ഓരോ സന്ധ്യകളിലും മനസുകൾ പോകേണ്ടെന്നു മന്ത്രിച്ചു... അഘോഷവേളകൾ അനന്തമില്ലാതായി .. നാമെല്ലാവരും ഒന്നായി... 
എന്തൊരരങ്ങായിരുന്നു... ഇമ ചിമ്മാതെ കണ്ടൊരു ചിരിച്ചിത്രം കണക്കായിരുന്നു കാര്യങ്ങൾ.... മുത്തുമണി പോലെ പൊട്ടിച്ചിതറിയ തമാശകൾ... നർമ്മം നിർത്താതെ വിളമ്പിയ ഗ്രൂപ്പ് ചാറ്റുകൾ... (ശങ്കറിനു സ്തുതി!) അവസാനിക്കാത്ത കോഫീ ബ്രേക്കുകൾ..(പാൻട്രിയിൽ പറഞ്ഞതത്രയും പരദൂഷണങ്ങളായിരുന്നു.. പണി കിട്ടിയതത്രയും പാർവതിക്കും...) പശുവോടു പ്രിയമുള്ള പ്രശാന്തും(അതോ പാലിനോടോ?) പേരിനോടു നീതി പുലർത്താൻ പാടുപെട്ട ഭവ്യയും... പട്ടാളക്കഥകളുമായി നിറഞ്ഞൊഴുകിയ അരുവിയും...
തന്റെ ആവനാഴിയിൽ പണികൾക്ക് പഞ്ഞമില്ലെന്നു പലപ്പോഴും തെളിയിച്ച ആശാനും.. ഓഖയേയും നേത്രാവതിയേയും ഒരുമിച്ചു പ്രണയിച്ച പ്രമോദും.... പലപ്പോഴും പഞ്ച് ഡയലോഗുകൾ പച്ചവെള്ളം കൂട്ടാതെ വിഴുങ്ങിയ ടീച്ചറും വിഴുങ്ങാത്ത ഷെറിനും വൈകിയെന്കിലും ഒത്തൊരു പേരു വീണ ആൻഡ്രോയ്ഡ് ലുട്ടാപ്പിയും പിന്നെ പണി കൊടുത്തും വാങ്ങിയും കിട്ടാതായപ്പോൾ ഇരന്നു വാങ്ങിയും നാമോരുത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കി....
ഇനി വരില്ല ലിറ്റ്മസിന്റെ ഈ വസന്തകാലം.... ഇനിയെന്നും ഇല കൊഴിയുന്നൊരു ശിശിരകാലം മാത്രം....  അതൊരോർമകൾ മാത്രം... (അല്ലെങ്കിലും നഞ്ചെന്തിനു നാനാഴി...)

                                                                                                                                       - നിധി -
 

തിരികെ ഞാൻ.....

ഇതൊരു തിരിച്ചു പോക്കാണ്.... 
ഒരു നീണ്ട പ്രവാസ ജീവിതത്തിനു ശേഷം പിറന്ന മണ്ണിന്റെ മണം തേടിയുള്ളോരു യാത്ര..... 
നീണ്ടതെന്ന് പറഞ്ഞത് മനപൂർവമാണ്.... അല്ലെങ്കിൽ അറുപതിനു മേലെ പോകുന്ന ആയുസ്സിൽ ആറുമാസം ഒരു വലിയ കാലയളവല്ലല്ലോ..... 
പ്രവാസമെന്നത് അങ്ങ് ചൈനയിലോ ചെക്കോസ്ലൊവാക്യയിലോ മറ്റൊ ആണെന്ന് തെറ്റിദ്ധരിക്കരുത്... അതിങ്ങു ചെന്നൈയിൽ ആണ്... 
എങ്കിലും പച്ചമണ്ണ് മണക്കുന്ന കാറ്റു വീശുന്ന, കളകളം പൊഴിക്കുന്ന കൊച്ചരുവികളുടെ നാട്ടിൽ നിന്നും ജീവിതത്തെ ആള്ത്തിരക്കൊഴിയാത്ത, ഇരമ്പം നിലയ്ക്കാത്ത മഹാനഗരത്തിലേക്ക് പറിച്ചു നടുമ്പോൾ അത് പിന്നെയും തിരികെയെത്താൻ കൊതിക്കും.... പിഞ്ചു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെന്നപോലെ, മാറിൻ ചൂടിലേക്കെന്ന പോലെ.... അവിടെ കാലത്തിനു പ്രസക്തിയില്ല.... ദൂരത്തിനും..... 

ഈ കാറ്റെല്ക്കുംപോൾ ഒരു സുഖം.... ഒരു കുളിര്.... 
അവിടെ മറീനയിലും കാറ്റുണ്ട്.... ഉപ്പുരസമുള്ള വരണ്ട കാറ്റ്.... 
മദിരാശിത്തെരുവുകളിലെ അസംഖ്യം പൂക്കാരിപ്പെണ്ണ്ങ്ങളുടെ പൂക്കൂടയിൽ നിന്നുയരുന്ന മണത്തിനു ഈ പച്ചമണ്ണിന്റെ മണത്തോട് കിടപിടിക്കാനാവുമോ.... 
പൂത്ത കണിക്കൊന്നയുടെയും വാകപ്പൂമരത്തിന്റെയും വർണ്ണശബളിമ കണ്ണിൽ നിറയ്ക്കാനാവുമോ മഹാനഗരത്തിനു..... 
തൊടിയിൽ വീണ നാട്ടുമാമ്പഴത്തിന്റെയും അമ്മ ചുട്ട ഉണ്ണിയപ്പത്തിന്റെയും രുചിയോളം വരില്ല 'ശരവണ ഭവനി'ലെയും 'ബാർബിക്യു'വിലെയും വിഭവങ്ങൾക്ക്.... 
പൊടിപിടിച്ചു കിടന്ന പഴയ റേഡിയോയിൽ കോഴിക്കോട് എ. എം സ്റ്റേഷൻ വെറുതെ ട്യുണ്‍ ചെയ്തപ്പോൾ അത് പിന്നെയും പാടി 'തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി..... '

പഞ്ചെന്ദ്രിയങ്ങളിലും സ്വാദും സത്തും നിറച്ച് ഞാനിനിയും തിരിച്ചു പോകും.... കോരിച്ചൊരിയുന്ന മഴക്കാലത്ത്,  വീണ്ടുമൊരോണക്കാലത്ത്,
കണിയൊരുക്കുന്ന വിഷുക്കാലത്ത് നാടിന്റെ മണം തേടി വീണ്ടും ഓടിയെത്താനായി.... 
                                - നിധി - 

പാലക്കാടൻ കാറ്റ്......


പാലക്കാടിനെ പറ്റി ആദ്യം പറഞ്ഞു തന്നത് ഒ. വി. വിജയനാണെന്ന് തോന്നുന്നു..... പാലക്കാടൻ ചുരമിറങ്ങി വന്ന കാറ്റു കരിമ്പനയോലകളിൽ ചൂളം വിളിക്കുന്നത് കേട്ടത് ഖസാക്കിലേക്കിറങ്ങിച്ചെന്ന ഏതോ പാതിരാവിലാണ്.... വയലുകൾക്ക്‌  നടുവിൽ കരിമ്പനകൾ നിരന്നു നിക്കുന്ന പാലക്കാടിന്റെ ചിത്രം ഏറെ മോഹിപ്പിച്ചു..... വല്ലപ്പോഴും മാത്രം യാത്രപോയ തീവണ്ടികളിൽ നിന്നും പട്ടാമ്പിയും ഷൊർനുരും മാത്രമേ കണ്ടുള്ളൂ.....

ഒരു പച്ചപ്പുള്ള ചിത്രമായി പാലക്കാടങ്ങനെ മനസ്സില് കിടന്നു..... പിന്നീട് കാലവര്ഷം പെയ്തൊഴിഞ്ഞൊരു നാളിലാണ് ആദ്യമായി പാലക്കാട് കണ്ടത്... മലയാള സിനിമയുടെ മുഖശ്രീയായ സുന്ദരിയായ പാലക്കാടിനെ..... പിന്നെ പലവട്ടം.... പല നേരത്തിൽ.... പല ഭാവത്തിൽ...... കണ്ണും കാതും തുറന്നു വച്ച് മാത്രമേ ഞാൻ അതിലൂടെ യാത്ര പോയിട്ടുള്ളൂ..... മഴ മേഘങ്ങളെ തൊടുന്ന മലനിരകൾ..... പരന്നു കിടക്കുന്ന നെൽവയലുകൾ.....
ആകാശം മുട്ടുന്ന കരിമ്പനകൾ..... പാലക്കാടിന്റെ കുറ്റവും കുറവും പറഞ്ഞു പലവട്ടം കലഹിച്ചെങ്കിലും അവസരം കിട്ടിയപ്പോഴൊക്കെ പാലക്കാടിന്റെ അതിഥിയായി..... കണ്കുളിർക്കെ മനം നിറയെ ആ കാറ്റ് ആവേശം നിറച്ചു....  ഒട്ടൊരു ഉന്മാദത്തോടെ ഖസാക്കിന്റെ ഇതിഹാസം തേടി പിന്നെയും പോയി..... 

പറഞ്ഞാൽ തീരില്ല പാലക്കാടാൻ വിശേഷങ്ങൾ...... നാമേറെ പേരും കാണാതെ വിട്ട 'ടി.ഡി.ദാസൻ IV.B' എന്ന ചിത്രം പാലക്കാടൻ ഗ്രാമീണതയുടെ ഒരു പൂർണ ചിത്രം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നുണ്ട്.... 'ഓർഡിനറി'യിലെ ബിജു മേനോൻ ആ ഭാഷയുടെ
സൗന്ദര്യവും... മലമ്പുഴ ഡാമും യക്ഷിയും പാലക്കാടൻ കോട്ടയുമൊന്നുമല്ല ആ നാടിന്റെ മുതൽക്കൂട്ട്... അത് പച്ച പുതച്ച നെല്ലിയാമ്പതിയും, ചോലവനമായ സൈലന്റ് വാലിയും, നിളയായി രൂപം മാറുന്ന ഗായത്രി പുഴയും തൂതപ്പുഴയും, കര്പ്പൂരം മണക്കുന്ന രഥമുരുളുന്ന തെരുവുകളുള്ള കല്പാത്തിയും, വർണങ്ങളും മേളങ്ങളും സംഗമിക്കുന്ന വേലകളും ഒക്കെയാണ്.... ഇരുട്ട് പരത്തുന്ന കരിമ്പനകളും നീണ്ടു പോകുന്ന ഒറ്റയടി പാതകളും മനസ്സിൽ പിന്നെയും ഗൃഹാതുരത്വം ഉണർത്തുന്നു.... പി യും വിജയനുമൊക്കെ ആ നാടിനെ ഇത്രയേറെ സ്നേഹിച്ചത് വെറുതെയാവില്ല.... കാമറ കണ്ണിലൂടെ പാലക്കാടിനെ ഒപ്പിയെടുത്ത ലോഹിതദാസും........
                                                                                                                              - നിധി - 

Campus : A Walk To Remember........


ക്യാമ്പസ്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നതെന്താണ്....?
ഇനിയും മഞ്ഞ നിറം പടര്‍ന്നു തുടങ്ങാത്ത....., ചിതല്‍ കുത്ത് വീണു തുടങ്ങാത്ത ഓട്ടോഗ്രാഫിന്റെ പഴയ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ 'എന്ന് സ്വന്തം' എന്നെഴുതി കുത്തിവരഞ്ഞിട്ട എത്രയോ കയ്യക്ഷരങ്ങള്‍..... ഓരോന്നിനും പറയാനുണ്ടായിരുന്ന പറഞ്ഞു തീരാത്ത ഒരായിരം പരിഭവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും..... അതും, മറവിയുടെ ശ്മശാനത്തിലേക്ക് ഇനിയും വലിച്ചിഴയ്ക്കപ്പെട്ടിട്ടില്ലാത്ത, സുഗന്ധം പരത്തുന്ന ഒരുപിടി ഓര്‍മകളും മാത്രമാണ് ഇന്നെന്റെയുള്ളില്‍ ബാക്കിയാവുന്നത്......
വരിവരിയായി നിന്ന വേപ്പ്‌ മരങ്ങളുടെ തണലില്‍ നിരനിരയായിക്കിടന്ന മര  ബെഞ്ചുകളില്‍ സൊറ പറഞ്ഞും കളി പറഞ്ഞും തീര്‍ത്ത എത്രയോ സായന്തനങ്ങള്‍.....
പ്രണയവും സൗഹൃദവും അളന്നു തൂക്കിയപ്പോള്‍ കണക്കു പിഴച്ച എത്രയോ ദിനാന്തങ്ങള്‍......
പറഞ്ഞു തീരാത്ത വിശേഷങ്ങളും ചെയ്തു തീരാത്ത കുസൃതികളുമായി കൂട്ട് വന്ന ഒരു പറ്റം കൂട്ടുകാര്‍.....
ഒടുവില്‍ ഞാനൊറ്റയാകുമ്പോള്‍ കണ്ചിമ്മിയെത്തുന്ന നക്ഷത്രങ്ങളെയും കാത്ത് അതേ വേപ്പ് മരച്ചുവട്ടില്‍ വെറുതെ കിടന്ന സായന്തനങ്ങളും എത്രയെങ്കിലും........
പുസ്തകത്താളിലൊളിപ്പിച്ച മയില്‍‌പ്പീലി പോലെ പറയാതെ കാത്തുവച്ച പ്രണയവും, കൈത്തണ്ടില്‍ ചോരപൊടിച്ച് ഉടഞ്ഞു താഴെ വീണ കൂട്ടുകാരിയുടെ കയ്യിലെ ചുവന്ന കുപ്പിവളകളും, ഒരു പൊതി ചോറു പകുത്തു തിന്നപ്പോള്‍ സഹപാഠിയുടെ കണ്ണില്‍ നിറഞ്ഞ നീര്‍മണിമുത്തുകളും പൊഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്മപ്പെടുത്തലുകളകുന്നു  
കാന്റീനിലെ ഐസ്ക്രീം തണുപ്പിലും പൂക്കാന്‍ തുടങ്ങിയ വാകമരച്ചുവട്ടിലും പിന്നെ,കോളേജിലെ ഇരുള് വീഴാത്ത ഇടനാഴികളിലും ലാബിലെ കണ്ണാടിക്കൂടുകളിലും വിടര്‍ന്ന പ്രണയവും, ഒരു പാത്രത്തിലുണ്ട് ഒരേ പായിലുറങ്ങി ഒന്നിച്ചു കലഹിച്ച സൗഹൃദങ്ങളും ആ കാലത്തിനു സ്വന്തം....
               **********************************
പഴയൊരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നോക്കി ഓരോ മുഖവും ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി ഇഴപിരിച്ചെടുത്തപ്പോള്‍ എന്തെന്നില്ലാത്തൊരു നിര്‍വൃതി.......
                                                                          - നിധി -

മഴ....

എനിക്കെന്താണു മഴ.....?
മഴ ഒരനുഭൂതിയാണ്.... ആവേശമാണ്...... അലങ്കാരമാണ്....
വരണ്ടുണങ്ങിയ പച്ചമണ്ണിനു മീതെ പുതുമണം പരത്തുന്ന മഴ.....
ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ സംഗീതം പൊഴിച്ച് ഇറ്റുവീഴുന്ന മഴ.....
മദ്ദളതാളത്തില്‍ രൗദ്രഭാവത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴ....
തുലാമാസ രാത്രിയില്‍ പ്രണയം പൊഴിച്ച് പതിഞ്ഞു പെയ്യുന്ന മഴ....

എപ്പോള്‍ മുതലാണ്‌ മഴയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത്....?
കുട്ടിനിക്കറുമിട്ട് പുള്ളിക്കുടയും ചൂടി നാട്ടുവഴിയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയപ്പോഴോ.....?
ഗുല്‍മോഹര്‍ പൂക്കുന്ന സ്കൂള്‍ മുറ്റത്ത് ഇടവപ്പാതി പെയ്തൊഴിയാന്‍ കാത്തുനിന്നിരുന്ന ആ പഴയ സായന്തനങ്ങളിലോ..?

അതോ, ഇടവഴിയിലൂടൊഴുകിയ മഴവെള്ളത്തിനു കൂടെ കടലാസു തോണിക്കു കൂട്ടുപോയ മഴക്കാലങ്ങളിലോ....?
ചൂണ്ടയുമായ് തോട്ടുവരമ്പത്തു കാത്തിരുന്നപ്പോള്‍ പെരുമഴ വന്നു കുളിപ്പിച്ചു വിട്ടപ്പോഴോ.....?
ഇവയിലെപ്പോഴെങ്കിലും ആവാം... അതുമല്ലെങ്കില്‍ രാത്രി മഴയുടെ സംഗീതം കേട്ട് ഉറങ്ങാതെ കിടന്ന ഏതെങ്കിലും പാതിരാവുകളിലാവാം......

പിന്നീടിങ്ങോട്ട് മഴയായിരുന്നു കൂട്ട്....
പറയാതെ വന്ന് നിര്‍ത്താതെ പെയ്ത മഴയും...  ഭയപ്പെടുത്തും സന്നാഹവുമായി വന്ന് ഒരു തുള്ളി പോലും ചോരാതെ പോയ മഴയും എത്രയെങ്കിലും വന്നു....
പെരുമഴയത്ത് കളിച്ചു തീര്‍ത്ത ക്രിക്കറ്റും കബഡിയുമെല്ലാം സ്കൂളിലെ മഴയോര്‍മ്മകള്‍....
'ശ്രീപതി'യുടെയും 'ശ്രേയസ്സി'ന്റെയും ജനലരികിലിരുന്നു മഴ കൊണ്ട (അതില്‍ പാതിയും ചോര്‍ന്നൊഴുകിയതായിരുന്നു..!) ജൂണിലെ എത്രയോ ദിവസങ്ങള്‍....

മഴയില്ലാത്ത നാട്ടിലായിരുന്നു പിന്നീട്....
വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന മഴയ്ക്ക്‌ വേണ്ടി വേഴാമ്പലിനെ പോലെ വല്ലാതെ ദാഹിച്ചു....
മഴ വന്നപ്പോഴൊക്കെ ഓടിയിറങ്ങി മഴയില്‍ ആനന്ദ നൃത്തം ചവിട്ടി...
കൊച്ചു കുട്ടികളെപ്പോലെ ആലിപ്പഴം പെറുക്കാന്‍ മത്സരിച്ചു....
നനഞ്ഞ ഉടുപ്പും വെള്ളം നിറഞ്ഞ ഷൂവുമായി ക്ലാസ്സില്‍ പോയിരുന്നു....
മാര്‍ക്ക് കുറഞ്ഞ ഉത്തര പേപ്പറുകളൊക്കെ മഴയില്‍ നനഞ്ഞു പോയത് മനപൂര്‍വമായിരുന്നില്ല.....

പിന്നീട് പൂന്തോട്ട നഗരത്തില്‍ വച്ച് ഒരു രാത്രി ആരുമില്ലാതെ ഒറ്റയ്ക്കായപ്പോള്‍, നൂലുപോലെ പെയ്തിറങ്ങി കൈകോര്‍ത്തു നടക്കാന്‍ കൂടെ വന്നപ്പോള്‍ അവള്‍ കാമുകിയായി...
ഇപ്പോള്‍ മഴ പെയ്താല്‍ ഓടകള്‍ നിറയുന്ന, ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു മഹാനഗരത്തില്‍......
എങ്കിലും മഴയെയെനിക്കു വെറുക്കാനാവില്ല....
ബാല്യകാലത്തില്‍ കൗതുകത്തോടെ കണ്ട ആ മഴ പെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ട്.... പൂര്‍വാധികം ശക്തിയായി.... എന്‍റെ മനസ്സില്‍... ഇപ്പോഴും......

പ്രണയ ദിനം

പ്രണയ ദിനം 

പ്രഥമ ദര്‍ശനം....
കണ്ണുകള്‍ തമ്മില്‍ മാസ്മര വിനിമയം....
ഉള്ളിന്‍റെയുള്ളിലൊരു മൃദു നൊമ്പരം.....
ഹൃദയത്തില്‍ ഒരജ്ഞാത സ്പന്ദനം......
കാതില്‍ മറ്റാരും കേള്‍ക്കാത്തൊരു മധുര മരമരം....

അനുരാഗത്തിന്‍റെ ദിനങ്ങള്‍....
പുലരിത്തുടുപ്പിലും അന്തിച്ചുവപ്പിലും 
പ്രണയിനിയുടെ മുഖം.....
മിഴികളില്‍ നക്ഷത്രത്തിളക്കം....
കളകൂജനങ്ങളുടെ പഞ്ചമസ്വരം....
അരുവികളില്‍ കളകളങ്ങളുടെ പദനിസ്വനം.....

പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഏറ്റുവാങ്ങുന്ന 
പ്രണയത്തിനു കണ്ണില്ലെന്നു പഴഞ്ചൊല്ല്.....
പ്രണയം ഇപ്പോഴും എവിടെയും 
ആരിലും പ്രവേശിക്കപ്പെടാം.....

രാധാമാധവ പ്രണയവിഹാരരംഗമായ 
ദ്വാപരയമുനാ തീരത്തും......
ഗ്രാമ ക്ഷേത്രത്തിലെ ആല്ച്ചുവട്ടിലും... 
കലാലയങ്ങളിലെ കാറ്റാടിത്തണലിലും....
പ്രണയിതാക്കളുടെ പ്രണയ നൊമ്പരങ്ങളും 
മധുരോന്മാദങ്ങളും നിശ്വാസങ്ങളും 
ആഹ്ലാദവും ഒരുപോലെ....

പ്രണയം എല്ലാകാലത്തും എവിടെയുമുള്ള കവികളാല്‍ 
ആവോളം ആരാധിക്കപ്പെട്ട ഒരു ഉദാത്ത വികാരം....
നിറം മങ്ങാത്ത ഒരു ചിത്രമായ്‌ പ്രണയകാലം 
നമുക്ക് മനസ്സില്‍ സൂക്ഷിക്കാം.....
ജീവിത യാത്രയില്‍ തീരങ്ങളില്‍ നിന്നൊഴിഞ്ഞു 
ഒരു നിമിഷം ആസ്വദിക്കാം.....
സ്വപ്നങ്ങളില്‍ ആ വസന്തകാലം തെളിയുമ്പോള്‍ 
മറ്റാരുമറിയാതെ ചിരിച്ചുണരാം.....
വല്ലപ്പോഴും ആ പ്രണയം തൂവിയ 
പരിസരങ്ങളിലെക്ക് ഒരു തീര്‍ഥാടകനാവാം.....

UNRESERVED


UNRESERVED

കിടക്കാനില്ല....., ഇരിക്കാനില്ല......., എന്തിനു കാലുകുത്താന്‍ പോലും ഇടമില്ല....... ഒരായിരം പേര്‍...... എന്നും..... ഇതെവിടുന്നു വരുന്നു....? എങ്ങോട്ട് പോകുന്നൂ.....? അറിയില്ല..... ഉത്തരം അജ്ഞാതം......


മലയാളിയും.... തമിഴനും...... തെലുങ്കനും...... ബംഗാളിയും..... മറാത്തിയും .......... ഒരു സങ്കര ജീവിതം.... ആസ്വദിക്കാന്‍ പഠിച്ചാല്‍ അല്ലലില്ലാത്തൊരു ജീവിതമാണിത്.... തലചായ്ക്കാനൊരിടം മാത്രമാണ് എല്ലാവര്‍ക്കും ആവശ്യം...... കണ്ണില്‍ തൂങ്ങുന്നൊരു ഭാരമാഴിച്ചു വയ്ക്കാന്‍..... കൂടെ വരാറുള്ള സ്നേഹത്തിനും അടുത്തിരിക്കുന്ന അമ്മാവനും അതാണാവശ്യം.....

താഴെ കിന്നാരം പറഞ്ഞ പ്രണയങ്ങള്‍ പരസ്പരം തോള്‍ ചേര്‍ന്ന് ഉറങ്ങിപ്പോയി......അടുത്തിരുന്ന കൂട്ടുകാരന്‍ ബാഗ് തലയിണയാക്കി..... ആര്‍ക്കും പരിഭവമില്ല.... ആരോടും...... ക്ഷീണം ഊറുന്ന  കണ്‍കളില്‍ ദൈന്യതകളില്ല..... നെടുവീര്‍പ്പുകളില്ല.... ലകഷ്യത്തിലെത്താനുള്ള ആകാംക്ഷയുണ്ട്.... നാളെയിലെക്കുള്ള  പ്രതീക്ഷയുണ്ട്.... ഓരോ ജീവിതവും ഓര്‍ത്തു നോക്കുമ്പോള്‍ ഓരോ unreserved coach ആകുന്നു......

ഓടിയും കിതച്ചും നാം അലഞ്ഞുകൊന്ടെയിരിക്കുന്നു... സന്തോഷങ്ങളില്‍ കൂകിയാര്‍ക്കുന്നു.... പച്ചയൊന്നു പിഴച്ച് ചുവപ്പാകുമ്പോള്‍ പകച്ചു നില്‍ക്കുന്നു...എത്രയോ ദേശങ്ങള്‍ താണ്ടുന്നു....ഒരുപാടുപേര്‍ സഹായാത്രികരാകുന്നു.....
ചില മുഖങ്ങളില്‍ പുഞ്ഞിരിയുണ്ട്.... സന്തോഷമുണ്ട്.... എരിഞ്ഞടങ്ങാത്ത അഗ്നിയുണ്ട്.... വികാരങ്ങളുടെ ദാഹമുണ്ട്....

എല്ലാം സംഭവിക്കുമ്പോഴും ഒന്നും സംഭാവിക്കാതിരിക്കുന്നു.....പന്ത്രണ്ടു താണ്ടുമ്പോള്‍ ഒരു താള്‍ മറിയുന്നു....മുന്നില്‍ അനന്ത ദൂരം.... അറ്റമില്ലാത്ത ഒറ്റയടിപ്പാത...

ഒരു വിരല്പ്പാടകലെ നീയുണ്ട്..... തലചായ്ച്ചുറങ്ങാന്‍ ഒരു സ്വപ്നത്തിനിക്കരെ ഞാനും.....കൂകിയാര്‍ക്കലും കിതച്ചു നില്‍ക്കലും തുടര്‍ന്നുകൊണ്ടെയിരിക്കുന്നൂ ..... എന്‍റെ കാതില്‍ മുഴങ്ങുന്ന ആ ശബ്ദവും.... കുഛ്......കുഛ്..... കുച്ച്.....
                                                                                                                                           - നിധി -

(സമയം കുറിക്കാന്‍ മറന്ന ഒരു ട്രെയിന്‍ യാത്രയില്‍ കടലാസു തുണ്ടില്‍ കുറിച്ചത്.....)

ചുവപ്പ് ഒരു ലഹരിയാണ്.........

ചുവപ്പ് ഒരു ലഹരിയാണ്.........

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്?
അതിനെ കൊതിച്ചത്?
ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി-
ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ.....

തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും 
ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ....

ഉടലെടുക്കാനുടവാളെടുത്താര്‍ക്കു-
ന്നോരാകോലത്തിനും പിന്നെ 
കോമരത്തിനുമതേ  നിറം - 
ചുവപ്പ്....


അവള്‍ നീട്ടിയ മുള്ളുകളടര്‍ത്തിയ പനിനീരിനും 
എന്‍റെ  ഹൃദയത്തിനുമൊരേ നിറമായിരുന്നു...
ചുവപ്പ്.....

ഇതു ഞാന്‍ കേട്ടതല്ല..,
വിപ്ലവനാടിന്‍റെ ചുവരെഴുത്തുകള്‍ 
എന്നെ പഠിപ്പിച്ചതാണ് 
മറക്കാതുരുവിടാന്‍........
"യുവത്വത്തിനു നിറം ചുവപ്പാണെന്ന്....."

------മാളു തുടരുന്നൂ......

ഇവയ്ക്കു മാത്രമല്ല, അഗ്നിയും 
അഗ്നിയായെന്നില്‍ ആളിപ്പടര്‍ന്ന 
നിന്‍റെ പ്രണയവും ചുവപ്പല്ലേ...?
സമസ്താപരാധങ്ങളും ഉരുക്കിക്കളയുന്ന 
അഗ്നികുണ്ടത്തിനും ചുവപ്പ് നിറം.....
ഭ്രമവും ഭ്രാന്തും കോപവും ചുവപ്പ് നിറം....
പ്രണയം ചുവപ്പ്......

സ്വപ്നങ്ങളില്‍ രൗദ്രതാളത്തിലാടുന്ന 
ദേവിയുടെയുടയാടയും ചുവപ്പ്....
ഉത്തരക്കടലാസിലും പിന്നെ 
ജീവിതത്തിലും തെറ്റുകള്‍ 
(അച്ഛന്‍റെ അടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍)
പകര്‍ന്നതും ചുവപ്പ് നിറം.....

വാന്‍ഗോഗിന്‍റെ ചെവിയില്‍ നിന്നിറ്റുവീണ 
ചോരത്തുള്ളികള്‍ക്ക് പ്രണയത്തിന്‍റെ ചുവപ്പ് ....
വിപ്ലാവനാടിന്‍റെ ഓര്‍മകളായ്  രക്തസാക്ഷികള്‍...
പതാകയിലെ ചുവപ്പ് വീര്യത്തിന്‍റെ അടയാളം....
അമ്മയുടെ നെറ്റിയില്‍ പാതിവ്രത്യത്തിന്‍റെ ചുവപ്പ്....
നിന്‍റെ കവിളില്‍ പടരാതെ പോയ
എന്‍റെ സിന്ദൂരവും ചുവപ്പ്......

---------------------------------------------------

പക്ഷേ, ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചലിക്കുന്ന ചക്രത്തിനടിയിലൂടിടയിലൂ-
ടൊഴുകുന്ന ചോരയ്ക്കു നിറം ചുവപ്പല്ലേ?
ചോരചിന്തിയ വാള്‍ത്തലപ്പിനും 
കടിച്ചു കീറിയ മാംസത്തുണ്ടിനും 
പിന്നെ........................
.........................................................

ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്....?
                                                            -നിധി-

കാവ്യവഴിയിലെ പ്രണയസഞ്ചാരിക്ക് പ്രണാമം......

"ഒരു പുതുമഴ നനയാന്‍ നീ കൂടി 
ഉണ്ടായിരുന്നുവെങ്കില്‍......
ഓരോ തുള്ളിയെയും ഞാന്‍ നിന്‍റെ 
പേരിട്ടു വിളിക്കുമായിരുന്നു.......
ഓരോ തുള്ളികളായി ഞാന്‍ നിന്നില്‍ 
പെയ്തുകൊണ്ടിരിക്കുന്നു...
ഒടുവില്‍ നാമൊരു മഴയായ് 
തീരും വരെ..........."

സ്നേഹത്തിന്‍റെയും  കലഹത്തിന്‍റെയും ഒരുപിടി കവിതകള്‍ മനസ്സില്‍ കോറിയിട്ട വിനയചന്ദ്രന് കാവ്യപ്രണാമം........

സ്വപ്നങ്ങളില്‍ ഒരാകാശം.....


സ്വപ്നങ്ങളില്‍ ഒരാകാശം.....


വിഷാദം വിരിയാത്ത രാവ്....
മേഘമില്ലാത്തൊരാകാശം....
തളിര്‍ത്ത പൂവും 
തണുത്ത കാറ്റും 
തിറയുടെ മുഖമെഴുത്തിലസുരതയി-
ലാര്‍ദ്രമായൊരു ചിരി...
പടര്‍ന്ന കണ്മഷി......
ചുവപ്പിലൊരു തുടിപ്പ്....
തിരികെ വിളിക്കാന്‍ 
ജനിയിലെക്ക്.......

മൃതിയടങ്ങട്ടെ, ദാഹിക്കട്ടെ....
ഇന്നിലെരിയാന്‍ ഞാനില്ല.....
ഇനിയുമെനിക്കു കാണണം,
താലത്തിലൊരു ചെറു പൂവ് 
ചിരിതൂകി...
ചൊടികളില്‍ ചിരി....,
തൊടികളിലും....
കണ്ണിലെ തിളക്കം....
പൂത്ത കണിക്കൊന്ന....
പുള്ളിന്‍റെ ശബ്ദം.....
തുമ്പപ്പൂ മണം....
തേനിന്‍റെ രുചി....
കാറ്റിന്‍റെയിരമ്പല്‍....
നനയണം മഴകള്‍....
മഴക്കാലങ്ങളും....

ഇന്നിന്‍റെയോര്‍മയില്‍ നനയണം നാളെകള്‍....
നാളത്തെ നാളെകള്‍ സ്വപ്നങ്ങളാകണം....
പുലരണം പുതു പുലരിയെ പുല്‍കി....
പൊതിയണം പുതുമണം.....
പരന്നൊഴുകണമീപ്രപഞ്ചങ്ങളില്‍...... 
                                                    -നിധി 

ഒരു യാത്ര ആഴങ്ങളിലേക്ക്.....

ഒരു യാത്ര ആഴങ്ങളിലേക്ക്......















ഞാന്‍ തേടീ തപിക്കുമെന്നോര്‍മയില്‍ 
മധുരാക്ഷരങ്ങളില്‍..........
സ്നിഗ്ധമായൊഴുകുന്നൊരു പുഴ....
മധുരമൂറുന്നൊരാകാശം......
നനവിലൊരു നിനവ്....
നിനവിലൊരു നനവ്....
നേരുകള്‍ക്കുള്ളില്‍ ഒരു നേര്‍വരയ്ക്കപ്പുറം 
നേടിയ നറുമണം പിന്നെയും തേടി....
നല്ലനാളെയുടെ നേരവരമ്പുകള്‍ 
ഇന്നലെയുടെ തിനവയലുകളില്‍ തേടി....
സൂര്യോദയത്തില്‍ ഒളിഞ്ഞിരിക്കാന്‍ പോയ 
കുഞ്ഞു നക്ഷത്രങ്ങളെ തേടി...
നറുമണമൂറുന്നൊരരിമുല്ല തേടി....
പാല്‍ പുഞ്ചിരി തേടി...
എന്നെ ഞാനാക്കിയ ദുഗ്ധത്തിനുറവിടം തേടി.....
തൊടിയില്‍ പറന്ന വെള്ളരി പ്രാവിന്‍റെ 
ചിറകിലെ ചെറുതാം തൂവല്‍ തലോടുവാന്‍....
തളരാതിരിക്കാന്‍ വേണ്ടി......
തിരി തെളിക്കാന്‍ വേണ്ടി....
തൊട്ടുണര്‍ത്തുന്നൊരീ തീ ജ്വാലയിലേക്ക് 
ഒന്നുരുകാന്‍.....
ഒന്നുണരാന്‍....
ഇനിയുറങ്ങാതിരിക്കാന്‍.....
...........................
ഒരു യാത്ര ആഴങ്ങളിലേക്ക്..... 
                      - നിധി -

mirror image


Mirror Image


എന്‍റെ കണ്ണാടി തെളിഞ്ഞ വെള്ളം പോലെ.....
തെളിഞ്ഞ വെള്ളം എന്‍റെ കണ്ണാടി  പോലെ.....
പകല്‍ സൂര്യനും പൊന്‍ നിലാവും മുഖം നോക്കുന്ന 
നിന്‍റെ മനസ്സുപോലെ.......
അതില്‍ നോക്കിയാല്‍ എനിക്കെന്നെ കാണാം 
നിനക്ക് നിന്നെയും .......
പക്ഷേ...,
ഒരുനാള്‍ ഞാനതില്‍ കൈതൊട്ടു നോക്കി...
ഇന്നലെ താഴെ വീണു ചിതറിയ 
എന്‍റെ കണ്ണാടി പോലെ...
അതില്‍ നിന്‍റെ  മുഖം 
ഭാവങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം 
പകുത്തു പോയിരുന്നു........
                                                 - നിധി -

ഗുല്‍മോഹര്‍




ഗുല്‍മോഹര്‍








ഇത് ഗുല്‍മോഹര്‍ - 
വാടി വീണ രക്തപുഷ്പം
അറിയുനീ പ്രണയിനീ 
ഇതെന്‍റെ  ഹൃദയമാണു.....
                                           - നിധി -

ഓര്‍മകളുടെ മണം........

ഓര്‍മകളുടെ മണം........



ഓര്‍ത്തെടുക്കുമ്പോള്‍ ഓര്‍മകള്‍ക്ക് സുഗന്ധമുണ്ട്...... 
തൊടിയില്‍ വിരിഞ്ഞ മുല്ലയുടെ,
പൊന്‍ ചെമ്പകത്തിന്റെ,
ചട്ടിയില്‍ വറുത്ത ചക്കക്കുരുവിന്റെ, 
താഴെ  വീണു ചിതറിയ തേന്‍ വരിക്കയുടെ, 
മഴ പെയ്തൊഴിഞ്ഞ ചേറു  വയലിന്റെ, 
കൊയ്ത്തു കൂട്ടിയ നെല്ക്കതിരിന്റെ, 
മഞ്ഞ പടര്‍ന്ന പുസ്തകത്താളിന്റെ ...
ഓരോ മണവും ഓരോ ആനന്ദങ്ങളുടെ അടയാളങ്ങളാണ് ......

ചില ഓര്‍മകള്‍ക്ക് പ്രണയത്തിന്റെ മണമാണ്.....
ഒന്നിച്ചു നനഞ്ഞ മഴയുടെയും,
ഒരു വാക്ക് പോലും പറയാതെ പിരിഞ്ഞു പോയ വേനലിന്റെയും ഓര്‍മ്മകള്‍ സൗഹൃദത്തിനു സ്വന്തം....... 
അമ്മിഞ്ഞപ്പാലിന്റെ  മണമായിരുന്നു ബാല്യത്തിനു.....
പിന്നീടെപ്പോഴോ അത് പുതിയ പുസ്തകത്തിന്റെയും
പുതു മഴയുടെയും മണമായി ...
വേനലവധിക്ക്  മൊരിഞ്ഞ ഉണ്ണിയപ്പത്തിന്റെ മണമുണ്ട്...
പഴുത്ത മാങ്ങയുടെയും.....
യക്ഷിയുടെ ഓര്‍മകള്‍ക്ക് പാലപ്പൂ മണമാണ്.... 

സന്ധ്യക്ക്‌ കര്‍പ്പൂരത്തിന്റെ  മണം.....
എന്റെ ഓര്‍മകള്‍ക്ക് നിന്റെ മണവും ......

- നിധി & മാളു