ഞാനറിയുന്ന കണ്ണൂർ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം എന്താണ് ഓർമ വരിക...?
നിങ്ങൾ ഒരു കണ്ണൂരുകാരൻ അല്ലെങ്കിൽ നിസ്സംശയം പറയാം,
എവിടെയോ പൊട്ടിയ ഒരു ബോംബിന്റെ കറുത്ത പുക..,
മനസ്സാക്ഷിക്കുത്തില്ലാതെ വെട്ടി വീഴ്ത്തുന്ന വടിവാളിന്റെ തിളക്കം...,
അല്ലെങ്കിൽ എന്നോ തുടങ്ങി ജയകൃഷ്ണൻ മാഷിലും ഷുക്കൂറിലും ഫസലിലും ഒടുവിൽ ടിപിയിലും എത്തി നില്ക്കുന്ന രക്തസാക്ഷികളുടെ മുഖം...,
നിങ്ങല്ക്കൊരല്പം ഇടതു ചായ്‌വ് ഉണ്ടെങ്കിൽ ചുവപ്പു കൊടിമരത്തിനു കീഴെ കട്ടൻ ചായയും പരിപ്പു വടയും കഴിച്ച് ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുള്ള ചുവപ്പു കോട്ട..,
എന്നാൽ കണ്ണൂരിനെ കുറിച്ചുള്ള കണ്ണൂരുകാരന്റെ കാഴ്ച തികച്ചും വേറിട്ടതാകുന്നു..

ആദ്യമേ ഒരു കാര്യം പറയട്ടേ,കണ്ണൂരിൻറെ മേല്പറഞ്ഞ മുഖഛായയിൽ എറ്റവുമധികം വേദനിക്കുന്നത് കണ്ണൂരുകാരാകുന്നു...
നാട് കണ്ണൂരെന്ന് പറയുമ്പോഴുള്ള ആ ഭാവപ്പകർച്ച ഞങ്ങളെത്ര കണ്ടിരിക്കുന്നു...
ആ നോട്ടം പലപ്പോഴും പുച്ഛത്തിന്റെതായിരുന്നു..
ചിലപ്പോഴൊക്കെ ഭയവും മറ്റു ചിലപ്പോൾ സഹതാപവുമായിരുന്നു ആ നോട്ടങ്ങളിൽ..,(തെക്കൻ കേരളത്തിലൊരിക്കൽ പാതിരാത്രിയിൽ ലിഫ്റ്റ്‌ തന്ന ബൈക്ക് യാത്രക്കാരൻ നാട് കണ്ണൂരാണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ വരെയേ ഉള്ളൂ എന്ന് പറഞ്ഞു പാതിവഴിയിൽ ഇറക്കി വിട്ടതും ഇവിടെ ഓർക്കാം)., സഹജീവിയെ, അത് സ്വന്തം സഹോദരനാണെങ്കിൽ പോലും അന്യപാർടിക്കാരനാണെങ്കിൽ വെട്ടി വീഴ്ത്തുന്ന നീച രാഷ്ട്രീയത്തോടുള്ള അവജ്ച്ഞ.. - അതേറ്റു വാങ്ങാൻ ഞാൻ ബാധ്യസ്തനാകുന്നു..
എന്നാൽ കണ്ണൂരിന് നിങ്ങളറിയാത്ത മറ്റൊരു മുഖമുണ്ട്,
സ്നേഹിക്കാനറിയുന്ന മനുഷ്യത്വം വറ്റി തുടങ്ങിയിട്ടില്ലാത്തൊരു മുഖം.., തനിക്കു മേലെ തന്റെ നാട്ടാരെ കാണുന്നൊരു മാനുഷിക മുഖം..., ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ്മയെ കുറിച്ചറിയാൻ സഹകരണ പ്രസ്ഥാനങ്ങളുടെ കണക്കെടുത്താൽ മതിയാകും..,
അത് ജനകീയ ഓട്ടോയിലും ജനകീയ ബസ്സിലും തുടങ്ങി എണ്ണിയാൽ തീരാത്ത സഹകരണ ബാങ്ക്-ആശുപത്രി-വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിനില്ക്കുന്നു(ഇവയിൽ പരിയാരം മെഡിക്കൽ കോളേജ്, തലശ്ശേരി എഞ്ഞിനീറിങ്ങ് കോളേജ്,കോഫീ ഹൌസ്,റബ്കോ, റെയ്ഡ്കോ തുടങ്ങിയ വൻ സംരംഭങ്ങളും പെടും).

ഇവിടെ എല്ലാവരും ഒരു കുടുംബമാണ്... നാട്ടിലൊരു കല്യാണമായാലും മരണമായാലും എന്റെ വീടും നിന്റെ വീടും ഒരുപോലെ.., എന്റെ സന്തോഷവും നിന്റെ സന്തോഷങ്ങളും ഒരു പോലെ.., അപരന് വേണ്ടി ഒരു കൈ സഹായം നീട്ടാൻ ആര്ക്കും ഒരു മടിയുമില്ല.., അതുകൊണ്ട് മാത്രമാണ് നടുറോഡിൽ ചോര വാർന്നു മരിച്ചെന്ന വാർത്ത കണ്ണൂരിൽ നിന്നും നിങ്ങൾ ഇനിയും കേട്ടു തുടങ്ങിയിട്ടില്ലാത്തത്...

തന്റെ ചുറ്റുവട്ടങ്ങളിൽ നിന്നാവണം 'കൊമാല'യിലെ വിശ്വൻ കുണ്ടൂരിനെ സന്തോഷ്‌ എച്ചിക്കാനം കണ്ടെടുത്തിട്ടുണ്ടാവുക..,
കണ്ണൂരിന്റെ കറുത്ത ഏടുകളിൽ നിന്നും ഉയിർത്തെണീറ്റു വന്ന അസ്നയ്ക്കും അമാവാസിക്കും(പൂർണചന്ദ്രൻ) വാതോരാതെ പറയുവാനുണ്ടായിരുന്നത് ഇവിടുത്തെ കരുണ വറ്റാത്ത കരങ്ങളെ കുറിച്ചായിരുന്നു..,

ഒരേ മനസ്സോടെ കൂടെ നിന്ന നല്ല നാടിനെ കുറിച്ചായിരുന്നു (കണ്ണൂർ അങ്ങനെ ആ കടം വീട്ടി!!)
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം പരിശോധിച്ചാൽ വളരെ വിചിത്രമായൊരു മനശാസ്ത്രം കാണാമതിൽ..,
തന്റെ സുഹൃത്തിനോ പ്രസ്ഥാനത്തിനോ ഏറ്റ പ്രശ്നത്തിനെ തന്റെതായി കണ്ടു അവൻ പകരം ചോദിക്കുന്നു... അവിടെ തന്നെയോ കുടുംബത്തെയോ അവൻ വലുതായി കാണുന്നില്ല.. പ്രസ്ഥാനത്തോടുള്ള ഈയൊരു ആത്മാർഥത ചില നേതാക്കൾ മുതലെടുത്തതാണ് ഫുട്ബോളിനു സമാനമായ സ്കോറിങ്ങിലേക്ക് രാഷ്ട്രീയ കൊലപാതകങ്ങളെ കൊണ്ടെത്തിച്ചത്..,

കേരളത്തിലെ മദ്യപരുടെ കണക്കെടുത്താൽ ഒരുപക്ഷേ എറ്റവും പിന്നിലായിപ്പോകും കണ്ണൂര്.., പരമ്പരാഗത കണ്ണൂരുകാർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇന്നും കേട്ടുകേൾവി മാത്രമാണ്.., "രക്ഷിക്കാം പൈതങ്ങളേ" എന്ന് ചൊല്ലി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുറ്റിലും ഭക്ത്യാദര പൂർവ്വം തടിച്ചു കൂടുന്നവരിൽ ജാതി-മതങ്ങളുണ്ടായിരുന്നില്ല... അതുകൊണ്ടാണ് പെരുന്നയിലും കണിച്ചുകുളങ്ങരയിലും ഇരുന്നു ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയിട്ടും ഇവിടെ അവർക്ക് ആളെക്കിട്ടാത്തത്...

മദ്യപിക്കാത്തതെന്തെന്ന കൂട്ടുകാരുടെ ചോദ്യത്തിന് എന്റെ സുഹൃത്തിന്റെ മറുപടി ഇതായിരുന്നു "ഞാൻ വെള്ളമടിച്ചു വീട്ടിൽ കിടന്നുറങ്ങിയാൽ അയൽക്കാർക്കൊരാവശ്യം വന്നാൽ എന്ത് ചെയ്യും??" ഇതിലേറെ നാട്ടാരെക്കുറിച്ചു പറയാൻ എന്തിരിക്കുന്നു....

വാല്ക്കഷണം:  കണ്ണൂരുകാർ ഒരിക്കലും ഞങ്ങൾ എന്ന് പറയാറില്ല.., ‘നമ്മൾ’എന്നേ പറയൂ..  അതിനു പിന്നിലൊരു തത്വശാസ്ത്രമുണ്ട്.. 'ഞാൻ' എന്നതിന് ബഹുവചനമാണ് 'ഞങ്ങൾ', 'നാം' എന്നതിന് 'നമ്മൾ' ഉം..

    -നിധി-

എഴുത്തിന്റെ ചാപിള്ളകൾ


യാത്രകളാണ് എഴുത്തിനു പ്രചോദനം.....

അത് ചിലപ്പോൾ അവ നല്കുന്ന ഏകാന്തത കൊണ്ടു കൂടിയാവാം... എഴുതാനുള്ള വിഷയങ്ങളൊന്നുമില്ലെങ്കിലും ആ  ഒരു ത്വര അങ്ങനെ അലട്ടിക്കൊണ്ടിരിക്കും...

അതു ചിലപ്പോൾ കയ്യിൽ കിട്ടിയൊരു കടലാസു തുണ്ടിലാവാം... അല്ലെങ്കിൽ റയിൽവേ ടിക്കറ്റിന്റെ മറുപുറത്താവാം...

പിന്നെപ്പിന്നെ അതിപ്പോ മെസ്സേജ് ഡ്രാഫ്റ്റ് ആയി...

 എങ്കിലും പിന്നീടെപ്പോഴോ ബാഗിന്റെ കള്ളി തുറന്നപ്പോൾ എഴുതി മുഴുമിപ്പിക്കാത്ത ഒരുപാട് തുണ്ടുകൾ...

വെളിച്ചം  കാണാതെ പോയ എഴുത്തിന്റെ ചാപിള്ളകൾ....

 പിന്നീടൊരിക്കലും എനിക്കത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല...

ആ ഒരൊഴുക്കിലേക്ക് എനിക്ക് ഇറങ്ങിചെല്ലാനായില്ല...  

ആ ഒരു യാത്രയിലേക്ക് തിരിച്ചു പോകാനും....

 

ഈയൊരു കുറിപ്പും ചിലപ്പോൾ ഏതോ ഒരു ചുവപ്പു സിഗ്നലിൽ കുരുങ്ങി രസച്ചരടു പൊട്ടി അർധവിരാമത്തിലേക്ക് ഊർന്ന് വീണേക്കാം...

മറ്റൊരു ചാപിള്ളയെ എന്റെ ഡ്രാഫ്റ്റിൽ അവശേഷിപ്പിച്ച് ഇതും........

കാരണം മറ്റൊരു യാത്രയ്ക്കും കിഴക്കൻ ആന്ധ്രാ തീരത്തെ ഈ വരണ്ട കാറ്റും കത്തുന്ന വെയിലും കൂനകൂട്ടിയ ഉപ്പളങ്ങളും തിരികെ തരാനാവില്ലല്ലോ.....

                                                                     - നിധി -

ഒരു ഇലകൊഴിയും കാലം

മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോകരുതെന്നാഗ്രഹിക്കുന്ന കുറേ നാളുകൾക്കാണ് ഇവിടെ തിരശ്ശീല വീണത്.... ഓർമകളുടെ  ചെപ്പിൽ എന്നെന്നും സൂക്ഷിക്കാവുന്ന ഒരായിരം മുത്തുമണികൾ... നാമെല്ലാം ഒരരങ്ങിൽ ആടിത്തീർത്ത കഥാപാത്രങ്ങളായി... ഒന്നിനൊന്നു പരസ്പര പൂരകങ്ങളായി.... പകരം വയ്ക്കാനാവാത്തതായി... പഠിച്ചത് ജാവയും സ്പ്രിങ്ങും ഹൈബർനേറ്റുമാണെന്നു വിശ്വാസമില്ല.... പകരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാവാം... പരസ്പരമുള്ള കരുതലുകളാവാം... കൊച്ചു കൊച്ചു സന്തോഷങ്ങളാവാം... കഠിനമായ സന്ദർഭങ്ങളിൽ പോലും ചിരിയെ കൂടെ നിർത്തി... ഓരോ സന്ധ്യകളിലും മനസുകൾ പോകേണ്ടെന്നു മന്ത്രിച്ചു... അഘോഷവേളകൾ അനന്തമില്ലാതായി .. നാമെല്ലാവരും ഒന്നായി... 
എന്തൊരരങ്ങായിരുന്നു... ഇമ ചിമ്മാതെ കണ്ടൊരു ചിരിച്ചിത്രം കണക്കായിരുന്നു കാര്യങ്ങൾ.... മുത്തുമണി പോലെ പൊട്ടിച്ചിതറിയ തമാശകൾ... നർമ്മം നിർത്താതെ വിളമ്പിയ ഗ്രൂപ്പ് ചാറ്റുകൾ... (ശങ്കറിനു സ്തുതി!) അവസാനിക്കാത്ത കോഫീ ബ്രേക്കുകൾ..(പാൻട്രിയിൽ പറഞ്ഞതത്രയും പരദൂഷണങ്ങളായിരുന്നു.. പണി കിട്ടിയതത്രയും പാർവതിക്കും...) പശുവോടു പ്രിയമുള്ള പ്രശാന്തും(അതോ പാലിനോടോ?) പേരിനോടു നീതി പുലർത്താൻ പാടുപെട്ട ഭവ്യയും... പട്ടാളക്കഥകളുമായി നിറഞ്ഞൊഴുകിയ അരുവിയും...
തന്റെ ആവനാഴിയിൽ പണികൾക്ക് പഞ്ഞമില്ലെന്നു പലപ്പോഴും തെളിയിച്ച ആശാനും.. ഓഖയേയും നേത്രാവതിയേയും ഒരുമിച്ചു പ്രണയിച്ച പ്രമോദും.... പലപ്പോഴും പഞ്ച് ഡയലോഗുകൾ പച്ചവെള്ളം കൂട്ടാതെ വിഴുങ്ങിയ ടീച്ചറും വിഴുങ്ങാത്ത ഷെറിനും വൈകിയെന്കിലും ഒത്തൊരു പേരു വീണ ആൻഡ്രോയ്ഡ് ലുട്ടാപ്പിയും പിന്നെ പണി കൊടുത്തും വാങ്ങിയും കിട്ടാതായപ്പോൾ ഇരന്നു വാങ്ങിയും നാമോരുത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കി....
ഇനി വരില്ല ലിറ്റ്മസിന്റെ ഈ വസന്തകാലം.... ഇനിയെന്നും ഇല കൊഴിയുന്നൊരു ശിശിരകാലം മാത്രം....  അതൊരോർമകൾ മാത്രം... (അല്ലെങ്കിലും നഞ്ചെന്തിനു നാനാഴി...)

                                                                                                                                       - നിധി -
 

എല്ലാം ഒരു കണക്കായി ....

എപ്പോഴാണ് എണ്ണാൻ പഠിച്ചതെന്ന് ഓർമ്മയില്ല....

ചിലപ്പോൾ ഒന്നൊഴിയാതെ കുപ്പിയിലിട്ട് സൂക്ഷിച്ച മഞ്ചാടി മണികൾക്കൊപ്പമാവാം... അല്ലെങ്കിൽ മുറ്റത്ത്‌ ചുവരിനോട് ചേർന്ന്  കുഴിയുണ്ടാക്കിയ കുഴിയാനകളെ പിടിച്ചപ്പോഴോ, വരിവരിയായി  നീണ്ട് പോകുന്ന ഉറുമ്പിൻകൂട്ടങ്ങളെ  കണ്ട്  അത്ഭുതപ്പെട്ടപ്പോഴോ, ആകാശത്തിലെ കുഞ്ഞുനക്ഷത്രങ്ങളോട്  കഥ പറഞ്ഞപ്പോഴോ, പൊട്ടിയ  വളപ്പൊട്ടുകൾ പെറുക്കിക്കൂട്ടിയപ്പോഴോ ആകാം.... എന്നാൽ അതിന്  അക്കങ്ങളുടെയോ സംഖ്യകളുടെയോ പിന്ബലമുണ്ടായിരുന്നെന്നു  തോന്നുന്നില്ല... കുറച്ചും കുറെയും അത്രയും ഇത്രയുമൊക്കെയായി  കണക്കങ്ങനെ നീണ്ടു...   

ഒന്നിൽ നിന്ന് തുടങ്ങണമെന്ന് പറഞ്ഞത് അമ്മയാവാം,

പിന്നെപ്പിന്നെ കൈവിരലുകൾ സഹായത്തിനെത്തി... ഒരു കൈ അഞ്ചും രണ്ടു കൈ പത്തുമായി...

പക്ഷെ ഒന്നാം ക്ലാസിലെ കൊല്ലപ്പരീക്ഷയ്ക്ക് മേശയുടെ കാലും ബോർഡിന്റെ കാലും കൂട്ടിയാലെത്രയെന്ന ചോദ്യത്തിന് മുന്നിൽ ഞാൻ തോറ്റു....

തിരിച്ചും മറിച്ചും പലവട്ടം ചോദിച്ചിട്ടും എനിക്ക് ആറേ കിട്ടിയുള്ളൂ...

മൂന്നു കാലുള്ള ബോർഡുകൾ ഇന്നില്ലാത്തതിനാൽ ഇനിയാർക്കും  അങ്ങനെ പറ്റുമെന്ന് തോന്നുന്നില്ല...

പിന്നീടാണ് കണക്കു പഠിപ്പിച്ച ഏതോ  ടീച്ചർ  പൂജ്യത്തെ  പറ്റി  പറഞ്ഞു തന്നത്... അത് കണ്ടുപിടിച്ചത്  ഭാരതീയരത്രേ... [ഇതിലെന്തിത്ര കണ്ടുപിടിക്കാനിരിക്കുന്നു....??]

ഞാൻ  കൂട്ടിവച്ച വളപ്പൊട്ടുകളും മഞ്ഞാടിക്കുരുക്കളും 

എന്റെ കണക്കിന്റെ സാധ്യതകളെ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു... പെയ്ത് തീരാത്ത മഴത്തുള്ളിയും, വഴിനീളെ കണ്ട ഇലക്ട്രിക്‌  പോസ്റ്റുകളും വരിയായി  നിന്ന സ്കൂൾ അസംബ്ലികളും അത്  പിന്നെയും കൂട്ടി... ആദ്യമായി കണ്ട തീവണ്ടിയേക്കാൾ എന്നെ വിസ്മയിപ്പിച്ചത് ഞാൻ  എണ്ണി തീരും മുൻപേ പാഞ്ഞു പോയ ആ  ഗുഡ്സ് ട്രെയിൻ ആയിരുന്നു... പിന്നീടും പലവട്ടം എന്റെ എണ്ണത്തെ തോൽപ്പിച്ച് അത്  പാഞ്ഞു പോയി... ഇന്നും ഞാൻ അതേ സ്കൂൾ കുട്ടിയുടെ  കൌതുകത്തോടെ പിന്നെയും പിന്നെയും...

ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നാണെന്ന് മജീദ്‌  പറഞ്ഞപ്പോൾ ഞാൻ മാത്രം ചിരിച്ചില്ല... ഞാനെത്തി നോക്കിയത്  അതിനുള്ള സാധ്യതകളിലേക്കായിരുന്നു... [ഒരു തേങ്ങയും ഒരു  തേങ്ങയും കൂട്ടിയാൽ രണ്ടു തെങ്ങയാകുമെങ്കിലും ഒരു പുഴയും ഒരു  പുഴയും കൂട്ടിയാൽ രണ്ട് പുഴയാകില്ലെന്നു കണ്ടുപിടിച്ച മജീദിന്  നമോവാകം...]

പിന്നീടൊരിക്കൽ പൂജ്യത്തിനും താഴെ സംഖ്യയുണ്ടെന്ന് ടീച്ചർ പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല...

നാല് മഞ്ചാടിമണികളിൽ  നിന്നും അഞ്ചെണ്ണം കുറയ്ക്കാൻ  എനിക്കാവില്ലായിരുന്നു.... അന്ന് തൊട്ടിങ്ങോട്ട്  കണക്കെന്നും എന്റെ  പ്രായോഗിതകളെ വെല്ലുവിളിച്ചു കൊണ്ടിരുന്നു...

ഇല്ലാത്ത സംഖ്യകളൊക്കെ  x ആയി ...

x-നു  ഒന്നും രണ്ടും മൂന്നും വിലയായി [polynomials]...

പിന്നെയത് സാധ്യതകൾ മാത്രമായി.... [Probability]

differentiationഉം integrationഉം എന്താണെന്ന് തിരിയാതായി ...

 

ആയിരവും പതിനായിരവും പോയി മില്യനും ബില്യനും ട്രില്യനും  ആയി എണ്ണം എണ്ണിയാലൊടുങ്ങാതായി...

[ഒന്നിന് പിറകിൽ നൂറു പൂജ്യമിട്ട സംഖ്യയാണത്രേ  'ഗൂഗിൾ'...]

കണക്കങ്ങനെ കണക്കാക്കാനാവാതായി ...

കണക്കില്ലാതായി...

എല്ലാരും ഒരു കണക്കായി ....

ഞാനും ..

  -നിധി-

നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം....

" നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം.... "

ഇങ്ങനെ എഴുതി അടിവരയിട്ട ശേഷം മനസ്സിലേ ഓടിയെത്തിയതൊരു പാട്ടാണ്....

അത് തികച്ചും ആകസ്മികമാണു താനും...

വെട്ടം സിനിമയിലെതാണെന്നു തോന്നുന്നു,

 "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴീ....."
നിങ്ങളുടെ മനസ്സിലുമില്ലേ അങ്ങനെ ഒരു വഴി?

ബാലൻസു തെറ്റാതെ സൈക്കിളോടിച്ച പാടവരമ്പിലെ ഒറ്റയടിപ്പാത.....
മഴപെയ്തൊഴിഞ്ഞിട്ടും മരം പെയ്തു തീരാത്ത നാട്ടുവഴികൾ......
കോടമഞ്ഞിൻറെ മൂടുപടത്തിൽ അതീവ സുന്ദരിയാകുന്നൊരു കൊച്ചുഗ്രാമം.....
അതെന്റേതും കൂടിയാണ്.... നിങ്ങളുടേതും.... (നമുക്കെല്ലാമുള്ളത് ഒരേ വികാരങ്ങളല്ലേ..... ?)

അവിടെയാണു പിച്ചവച്ചു തുടങ്ങിയത്.... ലക്ഷ്യമുണ്ടായിരുന്നോ? സാധ്യതയില്ല ....  കാരണം എനിക്കു മാത്രമല്ല, എന്നെ പോലെയുള്ള ഒരു നാട്ടിൻപുറത്തുകാരനും ഉറച്ച ഒരു സ്വപ്നമുണ്ടായിരുന്നില്ല....

ഓട്ടോ കണ്ടപ്പോള്‍ ഓട്ടോ ഡ്രൈവറാകാനും വിമാനം കണ്ടപ്പോള്‍ പൈലറ്റാകാനും മോഹിച്ചു....

ഒഴുക്കിൽ വീണ കരിയില പോലെ, ഏതെങ്കിലും തീരത്തടിയുമെന്നൊരു ശുഭാപ്തി വിശ്വാസം മാത്രം....

പിന്നീടെപ്പോഴോ വായന കൂടെ പോന്നു...

പത്രത്തിലാണു തുടങ്ങിയത്.... അത് പിന്നെ പൊതുവിജ്ഞാനങ്ങളായി.... കഥയായി, കവിതയായി, ലേഖനങ്ങളായി...
ദാസൻ തുമ്പികളായി പറക്കാൻ തുടങ്ങി....

മനസ്സില്‍ വെള്ളിയാങ്കല്ലു കാണാനായി...

പക്ഷിയുടെ മരണം പിടിച്ചു കുലുക്കി,

ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി .....

എന്തിനു വേണ്ട സ്മാരകശിലകളിൽ തലവച്ച് ഉറങ്ങാന്‍ തുടങ്ങി.... ചുള്ളിക്കാടും സച്ചിദാനന്ദനും നെരൂദയുമൊക്കെയായപ്പോൾ ഇതാണെന്റെ വഴിയെന്നായി....

 

ഒരു ജേർണലിസം സ്വപ്നം കണ്ടപ്പോള്‍ ചെന്നുപെട്ടത് സർക്യൂട്ടുകളുടെ ലോകത്ത്...

റെസിസ്റ്ററും ട്രാൻസിസ്റ്ററും ഗേറ്റുകളും ഫ്ലിപ്ഫ്ലോപ്പുകളും പിന്നെ ട്രാൻസ്മിറ്ററും റിസീവറും ഒക്കെയായി ഒരു എൻജിനീയറിങ് കോലാഹലം.. നാലു വർഷം, തമിഴകത്തെ ഒരു കുഗ്രാമത്തിൽ...

പിന്നീട് പൂന്തോട്ട നഗരത്തില്‍.... വിശപ്പിന്റെ വിളി ശരിക്കറിഞ്ഞു... ആരൊക്കെയാലോ കബളിപ്പിക്കപ്പെട്ടു.... ജോലി തേടിയലഞ്ഞു... കണ്ണാടിക്കൂടുകൾ പലത് കയറിയിറങ്ങി....

റോഡുവക്കിലെ മരത്തണലിൽ വച്ച് കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിലെ രണ്ടു തുണ്ട് ബ്രഡുകഷണങ്ങൾ വിശപ്പിനുള്ള മറുമരുന്നായി....

ഒരു നേരത്തെ രാത്രി ഭക്ഷണത്തിനു ഹിന്ദിക്കാരന്റെ നക്ഷത്രഹോട്ടലിലെ കോമാളി വേഷം കെട്ടിയ വിളമ്പുകാരനായി....

ഹിന്ദിയറിയാത്തത് പലപ്പോഴും അനുഗ്രഹമായി...

സ്വന്തബന്ധങ്ങൾ കണ്ണടച്ചപ്പോൾ അന്യനാട്ടുകാരൻ കൈത്താങ്ങായി...

മനസ്സിനു ബലം തന്നു...

പിന്നീട് തലസ്ഥാനത്ത് ഒരു നല്ല മനുഷ്യൻ അലിവോടെ വച്ചു നീട്ടിയത് അഭയം മാത്രമല്ല തൊഴിലും കൂടിയായിരുന്നു....

 എങ്കിലും സ്വയം നേടിയെടുത്തൊരു ജോലിയുമായി മദിരാശിയെന്ന മഹാ നഗരത്തില്‍...

കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെയും ലോകത്ത്... 
ഒരുപറ്റം നല്ലകൂട്ടുകാരുമായി ഇങ്ങിവിടെ കൊച്ചിയില്‍ ... പിന്നെ പ്രൗഢിയുള്ള തലസ്ഥാനത്ത്.. പുത്തൻ അറിവുകൾ തേടി, പുതിയ ചക്രവാളങ്ങൾ തേടി യൂറോപ്പിന്റെ തലസ്ഥാനമായ ലണ്ടനിൽ... മഴയും മഞ്ഞും മാറിമാറിപ്പൊഴിയുന്ന, ഇലപൊഴിയുന്നൊരു ശിശിരകാലത്ത് ഇന്നിവിടെയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഈ ഒറ്റയടിപ്പാത എത്രമേൽ വിചിത്രം....

ജീവിതം നടുക്കടലിൽ വച്ചു ചുഴറ്റിയെറിയപ്പെട്ടാലും നന്മയുടെ പച്ചത്തുരുത്തുകൾ പിന്നെയും കാണുമെന്ന് ജീവിതം പഠിപ്പിച്ചു ......

അതു ചിലപ്പോള്‍ ഉറ്റ സുഹൃത്തിന്റെ രൂപത്തില്‍...

കൈപിടിച്ചു ഞാന്‍ കൂടെയുണ്ടെന്നു പറഞ്ഞ മുൻപരിചയമില്ലാത്ത അന്യനാട്ടുകാരനായി.... 

തന്റെ ഉച്ചഭക്ഷണം പങ്കു വച്ച കൂട്ടുകാരിയായി.....

പിന്തുണയുമായി കൂടെനിന്ന വീട്ടുകാരായി...

പിന്നിട്ടതു ജീവിതത്തിന്റെ മൂന്നിലൊന്നു മാത്രമെന്നു വ്യക്തമായ ബോധ്യമുണ്ട്....

എങ്കിലും ജീവിതം പഠിക്കുന്നതൊക്കെയും വിലപ്പെട്ട പാഠങ്ങളാണ്...  അനുഭവിച്ചു മാത്രം ആസ്വദിക്കാന്‍ ആകുന്ന ത്രില്ലുണ്ടതിൽ....

നനുത്തു  പെയ്യുന്നൊരു വേനൽമഴ പോലെ...

കൊതിയൂറുന്നൊരു നാട്ടുമാവിൻ രുചി പോലെ....