നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം....

" നീണ്ടുപോകുന്നൊരൊറ്റയടിപ്പാതയായി ജീവിതം.... "

ഇങ്ങനെ എഴുതി അടിവരയിട്ട ശേഷം മനസ്സിലേ ഓടിയെത്തിയതൊരു പാട്ടാണ്....

അത് തികച്ചും ആകസ്മികമാണു താനും...

വെട്ടം സിനിമയിലെതാണെന്നു തോന്നുന്നു,

 "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴീ....."
നിങ്ങളുടെ മനസ്സിലുമില്ലേ അങ്ങനെ ഒരു വഴി?

ബാലൻസു തെറ്റാതെ സൈക്കിളോടിച്ച പാടവരമ്പിലെ ഒറ്റയടിപ്പാത.....
മഴപെയ്തൊഴിഞ്ഞിട്ടും മരം പെയ്തു തീരാത്ത നാട്ടുവഴികൾ......
കോടമഞ്ഞിൻറെ മൂടുപടത്തിൽ അതീവ സുന്ദരിയാകുന്നൊരു കൊച്ചുഗ്രാമം.....
അതെന്റേതും കൂടിയാണ്.... നിങ്ങളുടേതും.... (നമുക്കെല്ലാമുള്ളത് ഒരേ വികാരങ്ങളല്ലേ..... ?)

അവിടെയാണു പിച്ചവച്ചു തുടങ്ങിയത്.... ലക്ഷ്യമുണ്ടായിരുന്നോ? സാധ്യതയില്ല ....  കാരണം എനിക്കു മാത്രമല്ല, എന്നെ പോലെയുള്ള ഒരു നാട്ടിൻപുറത്തുകാരനും ഉറച്ച ഒരു സ്വപ്നമുണ്ടായിരുന്നില്ല....

ഓട്ടോ കണ്ടപ്പോള്‍ ഓട്ടോ ഡ്രൈവറാകാനും വിമാനം കണ്ടപ്പോള്‍ പൈലറ്റാകാനും മോഹിച്ചു....

ഒഴുക്കിൽ വീണ കരിയില പോലെ, ഏതെങ്കിലും തീരത്തടിയുമെന്നൊരു ശുഭാപ്തി വിശ്വാസം മാത്രം....

പിന്നീടെപ്പോഴോ വായന കൂടെ പോന്നു...

പത്രത്തിലാണു തുടങ്ങിയത്.... അത് പിന്നെ പൊതുവിജ്ഞാനങ്ങളായി.... കഥയായി, കവിതയായി, ലേഖനങ്ങളായി...
ദാസൻ തുമ്പികളായി പറക്കാൻ തുടങ്ങി....

മനസ്സില്‍ വെള്ളിയാങ്കല്ലു കാണാനായി...

പക്ഷിയുടെ മരണം പിടിച്ചു കുലുക്കി,

ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി .....

എന്തിനു വേണ്ട സ്മാരകശിലകളിൽ തലവച്ച് ഉറങ്ങാന്‍ തുടങ്ങി.... ചുള്ളിക്കാടും സച്ചിദാനന്ദനും നെരൂദയുമൊക്കെയായപ്പോൾ ഇതാണെന്റെ വഴിയെന്നായി....

 

ഒരു ജേർണലിസം സ്വപ്നം കണ്ടപ്പോള്‍ ചെന്നുപെട്ടത് സർക്യൂട്ടുകളുടെ ലോകത്ത്...

റെസിസ്റ്ററും ട്രാൻസിസ്റ്ററും ഗേറ്റുകളും ഫ്ലിപ്ഫ്ലോപ്പുകളും പിന്നെ ട്രാൻസ്മിറ്ററും റിസീവറും ഒക്കെയായി ഒരു എൻജിനീയറിങ് കോലാഹലം.. നാലു വർഷം, തമിഴകത്തെ ഒരു കുഗ്രാമത്തിൽ...

പിന്നീട് പൂന്തോട്ട നഗരത്തില്‍.... വിശപ്പിന്റെ വിളി ശരിക്കറിഞ്ഞു... ആരൊക്കെയാലോ കബളിപ്പിക്കപ്പെട്ടു.... ജോലി തേടിയലഞ്ഞു... കണ്ണാടിക്കൂടുകൾ പലത് കയറിയിറങ്ങി....

റോഡുവക്കിലെ മരത്തണലിൽ വച്ച് കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിലെ രണ്ടു തുണ്ട് ബ്രഡുകഷണങ്ങൾ വിശപ്പിനുള്ള മറുമരുന്നായി....

ഒരു നേരത്തെ രാത്രി ഭക്ഷണത്തിനു ഹിന്ദിക്കാരന്റെ നക്ഷത്രഹോട്ടലിലെ കോമാളി വേഷം കെട്ടിയ വിളമ്പുകാരനായി....

ഹിന്ദിയറിയാത്തത് പലപ്പോഴും അനുഗ്രഹമായി...

സ്വന്തബന്ധങ്ങൾ കണ്ണടച്ചപ്പോൾ അന്യനാട്ടുകാരൻ കൈത്താങ്ങായി...

മനസ്സിനു ബലം തന്നു...

പിന്നീട് തലസ്ഥാനത്ത് ഒരു നല്ല മനുഷ്യൻ അലിവോടെ വച്ചു നീട്ടിയത് അഭയം മാത്രമല്ല തൊഴിലും കൂടിയായിരുന്നു....

 എങ്കിലും സ്വയം നേടിയെടുത്തൊരു ജോലിയുമായി മദിരാശിയെന്ന മഹാ നഗരത്തില്‍...

കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെയും ലോകത്ത്... 
ഒരുപറ്റം നല്ലകൂട്ടുകാരുമായി ഇങ്ങിവിടെ കൊച്ചിയില്‍ ... പിന്നെ പ്രൗഢിയുള്ള തലസ്ഥാനത്ത്.. പുത്തൻ അറിവുകൾ തേടി, പുതിയ ചക്രവാളങ്ങൾ തേടി യൂറോപ്പിന്റെ തലസ്ഥാനമായ ലണ്ടനിൽ... മഴയും മഞ്ഞും മാറിമാറിപ്പൊഴിയുന്ന, ഇലപൊഴിയുന്നൊരു ശിശിരകാലത്ത് ഇന്നിവിടെയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഈ ഒറ്റയടിപ്പാത എത്രമേൽ വിചിത്രം....

ജീവിതം നടുക്കടലിൽ വച്ചു ചുഴറ്റിയെറിയപ്പെട്ടാലും നന്മയുടെ പച്ചത്തുരുത്തുകൾ പിന്നെയും കാണുമെന്ന് ജീവിതം പഠിപ്പിച്ചു ......

അതു ചിലപ്പോള്‍ ഉറ്റ സുഹൃത്തിന്റെ രൂപത്തില്‍...

കൈപിടിച്ചു ഞാന്‍ കൂടെയുണ്ടെന്നു പറഞ്ഞ മുൻപരിചയമില്ലാത്ത അന്യനാട്ടുകാരനായി.... 

തന്റെ ഉച്ചഭക്ഷണം പങ്കു വച്ച കൂട്ടുകാരിയായി.....

പിന്തുണയുമായി കൂടെനിന്ന വീട്ടുകാരായി...

പിന്നിട്ടതു ജീവിതത്തിന്റെ മൂന്നിലൊന്നു മാത്രമെന്നു വ്യക്തമായ ബോധ്യമുണ്ട്....

എങ്കിലും ജീവിതം പഠിക്കുന്നതൊക്കെയും വിലപ്പെട്ട പാഠങ്ങളാണ്...  അനുഭവിച്ചു മാത്രം ആസ്വദിക്കാന്‍ ആകുന്ന ത്രില്ലുണ്ടതിൽ....

നനുത്തു  പെയ്യുന്നൊരു വേനൽമഴ പോലെ...

കൊതിയൂറുന്നൊരു നാട്ടുമാവിൻ രുചി പോലെ....

തിരികെ ഞാൻ.....

ഇതൊരു തിരിച്ചു പോക്കാണ്.... 
ഒരു നീണ്ട പ്രവാസ ജീവിതത്തിനു ശേഷം പിറന്ന മണ്ണിന്റെ മണം തേടിയുള്ളോരു യാത്ര..... 
നീണ്ടതെന്ന് പറഞ്ഞത് മനപൂർവമാണ്.... അല്ലെങ്കിൽ അറുപതിനു മേലെ പോകുന്ന ആയുസ്സിൽ ആറുമാസം ഒരു വലിയ കാലയളവല്ലല്ലോ..... 
പ്രവാസമെന്നത് അങ്ങ് ചൈനയിലോ ചെക്കോസ്ലൊവാക്യയിലോ മറ്റൊ ആണെന്ന് തെറ്റിദ്ധരിക്കരുത്... അതിങ്ങു ചെന്നൈയിൽ ആണ്... 
എങ്കിലും പച്ചമണ്ണ് മണക്കുന്ന കാറ്റു വീശുന്ന, കളകളം പൊഴിക്കുന്ന കൊച്ചരുവികളുടെ നാട്ടിൽ നിന്നും ജീവിതത്തെ ആള്ത്തിരക്കൊഴിയാത്ത, ഇരമ്പം നിലയ്ക്കാത്ത മഹാനഗരത്തിലേക്ക് പറിച്ചു നടുമ്പോൾ അത് പിന്നെയും തിരികെയെത്താൻ കൊതിക്കും.... പിഞ്ചു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെന്നപോലെ, മാറിൻ ചൂടിലേക്കെന്ന പോലെ.... അവിടെ കാലത്തിനു പ്രസക്തിയില്ല.... ദൂരത്തിനും..... 

ഈ കാറ്റെല്ക്കുംപോൾ ഒരു സുഖം.... ഒരു കുളിര്.... 
അവിടെ മറീനയിലും കാറ്റുണ്ട്.... ഉപ്പുരസമുള്ള വരണ്ട കാറ്റ്.... 
മദിരാശിത്തെരുവുകളിലെ അസംഖ്യം പൂക്കാരിപ്പെണ്ണ്ങ്ങളുടെ പൂക്കൂടയിൽ നിന്നുയരുന്ന മണത്തിനു ഈ പച്ചമണ്ണിന്റെ മണത്തോട് കിടപിടിക്കാനാവുമോ.... 
പൂത്ത കണിക്കൊന്നയുടെയും വാകപ്പൂമരത്തിന്റെയും വർണ്ണശബളിമ കണ്ണിൽ നിറയ്ക്കാനാവുമോ മഹാനഗരത്തിനു..... 
തൊടിയിൽ വീണ നാട്ടുമാമ്പഴത്തിന്റെയും അമ്മ ചുട്ട ഉണ്ണിയപ്പത്തിന്റെയും രുചിയോളം വരില്ല 'ശരവണ ഭവനി'ലെയും 'ബാർബിക്യു'വിലെയും വിഭവങ്ങൾക്ക്.... 
പൊടിപിടിച്ചു കിടന്ന പഴയ റേഡിയോയിൽ കോഴിക്കോട് എ. എം സ്റ്റേഷൻ വെറുതെ ട്യുണ്‍ ചെയ്തപ്പോൾ അത് പിന്നെയും പാടി 'തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി..... '

പഞ്ചെന്ദ്രിയങ്ങളിലും സ്വാദും സത്തും നിറച്ച് ഞാനിനിയും തിരിച്ചു പോകും.... കോരിച്ചൊരിയുന്ന മഴക്കാലത്ത്,  വീണ്ടുമൊരോണക്കാലത്ത്,
കണിയൊരുക്കുന്ന വിഷുക്കാലത്ത് നാടിന്റെ മണം തേടി വീണ്ടും ഓടിയെത്താനായി.... 
                                - നിധി - 

പാലക്കാടൻ കാറ്റ്......


പാലക്കാടിനെ പറ്റി ആദ്യം പറഞ്ഞു തന്നത് ഒ. വി. വിജയനാണെന്ന് തോന്നുന്നു..... പാലക്കാടൻ ചുരമിറങ്ങി വന്ന കാറ്റു കരിമ്പനയോലകളിൽ ചൂളം വിളിക്കുന്നത് കേട്ടത് ഖസാക്കിലേക്കിറങ്ങിച്ചെന്ന ഏതോ പാതിരാവിലാണ്.... വയലുകൾക്ക്‌  നടുവിൽ കരിമ്പനകൾ നിരന്നു നിക്കുന്ന പാലക്കാടിന്റെ ചിത്രം ഏറെ മോഹിപ്പിച്ചു..... വല്ലപ്പോഴും മാത്രം യാത്രപോയ തീവണ്ടികളിൽ നിന്നും പട്ടാമ്പിയും ഷൊർനുരും മാത്രമേ കണ്ടുള്ളൂ.....

ഒരു പച്ചപ്പുള്ള ചിത്രമായി പാലക്കാടങ്ങനെ മനസ്സില് കിടന്നു..... പിന്നീട് കാലവര്ഷം പെയ്തൊഴിഞ്ഞൊരു നാളിലാണ് ആദ്യമായി പാലക്കാട് കണ്ടത്... മലയാള സിനിമയുടെ മുഖശ്രീയായ സുന്ദരിയായ പാലക്കാടിനെ..... പിന്നെ പലവട്ടം.... പല നേരത്തിൽ.... പല ഭാവത്തിൽ...... കണ്ണും കാതും തുറന്നു വച്ച് മാത്രമേ ഞാൻ അതിലൂടെ യാത്ര പോയിട്ടുള്ളൂ..... മഴ മേഘങ്ങളെ തൊടുന്ന മലനിരകൾ..... പരന്നു കിടക്കുന്ന നെൽവയലുകൾ.....
ആകാശം മുട്ടുന്ന കരിമ്പനകൾ..... പാലക്കാടിന്റെ കുറ്റവും കുറവും പറഞ്ഞു പലവട്ടം കലഹിച്ചെങ്കിലും അവസരം കിട്ടിയപ്പോഴൊക്കെ പാലക്കാടിന്റെ അതിഥിയായി..... കണ്കുളിർക്കെ മനം നിറയെ ആ കാറ്റ് ആവേശം നിറച്ചു....  ഒട്ടൊരു ഉന്മാദത്തോടെ ഖസാക്കിന്റെ ഇതിഹാസം തേടി പിന്നെയും പോയി..... 

പറഞ്ഞാൽ തീരില്ല പാലക്കാടാൻ വിശേഷങ്ങൾ...... നാമേറെ പേരും കാണാതെ വിട്ട 'ടി.ഡി.ദാസൻ IV.B' എന്ന ചിത്രം പാലക്കാടൻ ഗ്രാമീണതയുടെ ഒരു പൂർണ ചിത്രം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നുണ്ട്.... 'ഓർഡിനറി'യിലെ ബിജു മേനോൻ ആ ഭാഷയുടെ
സൗന്ദര്യവും... മലമ്പുഴ ഡാമും യക്ഷിയും പാലക്കാടൻ കോട്ടയുമൊന്നുമല്ല ആ നാടിന്റെ മുതൽക്കൂട്ട്... അത് പച്ച പുതച്ച നെല്ലിയാമ്പതിയും, ചോലവനമായ സൈലന്റ് വാലിയും, നിളയായി രൂപം മാറുന്ന ഗായത്രി പുഴയും തൂതപ്പുഴയും, കര്പ്പൂരം മണക്കുന്ന രഥമുരുളുന്ന തെരുവുകളുള്ള കല്പാത്തിയും, വർണങ്ങളും മേളങ്ങളും സംഗമിക്കുന്ന വേലകളും ഒക്കെയാണ്.... ഇരുട്ട് പരത്തുന്ന കരിമ്പനകളും നീണ്ടു പോകുന്ന ഒറ്റയടി പാതകളും മനസ്സിൽ പിന്നെയും ഗൃഹാതുരത്വം ഉണർത്തുന്നു.... പി യും വിജയനുമൊക്കെ ആ നാടിനെ ഇത്രയേറെ സ്നേഹിച്ചത് വെറുതെയാവില്ല.... കാമറ കണ്ണിലൂടെ പാലക്കാടിനെ ഒപ്പിയെടുത്ത ലോഹിതദാസും........
                                                                                                                              - നിധി - 

ഉള്ളടക്കമില്ലാത്തൊരു കത്ത്.....

അങ്ങനെ ഒരു നട്ടുച്ചയ്ക്ക് വെറുതെ ഇരുന്നപ്പോഴാണ് അതുവരെ ഇല്ലാത്തൊരു പൂതി മനസ്സില് മുളച്ചത്..... ഒരു കത്തെഴുതണം......
ഉടനെ അടുത്തുള്ള പോസ്റ്റ്‌ ഒഫീസിലേക്കോടി... ചുവന്ന കൊടികൾ ഒരുപാട് തൂങ്ങുന്ന പാര്ടി ഓഫിസിന്റെ ഒരു മൂലയിലായി അടര്ന്നു തുടങ്ങിയ കോണിപ്പടികലുള്ള ആ പഴയ പോസ്റ്റ്‌ ഓഫീസ് ഇപ്പോഴും അവിടെ തന്നെയുണ്ട്‌.... ഭാഗ്യം....! പൊടി പിടിച്ച തുരുമ്പിച് അക്ഷരം മങ്ങി തുടങ്ങിയ 'post office \ टाक घर' എന്ന കറുപ്പ് ബോര്ഡും അവിടെ പഴയ പടിയുണ്ട്.... മാത്രമല്ല, കഷണ്ടിയും നരയും കുറച്ചേറെ ബാധിചെങ്കിലും പഴയ പോസ്റ്റ്‌ മാസ്റെർ ശ്രീധരേട്ടൻ പോലും അവിടെയുണ്ട്....

ജി-മെയിലും ഔട്ട്‌ ലുക്കും ഇന്സ്റെന്റ്റ് മെസ്സെന്ജറും സ്ക്യ്പ്പും ഒക്കെയുള്ള സ്മാര്ട്ട് ഫോണിനെ സൗകര്യ പൂർവ്വം ജീന്സിന്റെ പോക്കറ്റിലേക്ക് താഴ്ത്തി അല്പം ജാള്യതയോടെ ചോദിച്ചു.... ഇൻലെന്റ്റ് ഉണ്ടോ....?

മൂക്കിൻമേല വച്ച കണ്ണാടിയുടെ മുകളിലൂടെയുള്ള ആ നോട്ടത്തിൽ ഒരല്പം പരിഹാസമുണ്ടോ.......? തീർച്ചയായും....

ചൂണ്ടു വിരലിനു വിശ്രമം കൊടുത്ത് നാമൊക്കെ എഴുത്ത് പെരുവിരലിലൂടെ ആക്കിയപ്പോൾ ആ ചോദ്യവും വംശനാശം വന്നവയുടെ കൂട്ടത്തിലേക്ക് എടുത്തു മാറ്റപ്പെട്ടിരുന്നു..... മെസ്സേജ് ഓഫർ ചെയ്തപ്പോൾ ബാക്കിയായി കിട്ടിയ രണ്ടു രൂപയും പിന്നെ പേർസിന്റെ അടിത്തട്ടിൽ ഫോട്ടോയ്കടിയിൽ നിന്നും തപ്പി എടുത്ത അമ്പതു പൈസയും കൊടുത്ത് ആ നീലക്കടലാസ് ഒരല്പം ഗൃഹാതുരതയോടെ കയ്യിൽ വാങ്ങി...

പിന്നെ അത് മൂന്നായി മടക്കി ആരും കാണാതെ പോക്കടിലിട്ടു ഫോണും കയ്യിലെടുത്തു വീട്ടിലേക്ക് നടന്നു..... 

ഇനിയിത് ആര്ക്കെഴുതും....? ആരെന്തു കരുതും....?

പറഞ്ഞും കേട്ടും എഴുതിയും വായിച്ചും അറിഞ്ഞിരുന്ന നാം ഇപ്പൊ എല്ലാം തൊട്ടാനറിയുന്നത്.....പെരുവിരൽ കൊണ്ട് swipe ചെയ്തു കഴിഞ്ഞാൽ പിന്നെ വിരലിൽ നിന്ന് വിരലിലേക്ക് സെണ്ട് ചെയ്യാനും കാതിൽ നിന്ന് കാതിലേക്ക് കൂട്ടുകൂടാനും ഇപ്പോൾ മൊബൈൽ മതി.... പിന്നെ വയറുന്തിയ തോൾ സഞ്ചിയുമായി പൊരി വെയിലിൽ വിയര്ത്തോലിച് നടന്നു വരുന്ന ആ കാക്കിക്കുപ്പായക്കാരനെയും മൂന്നു മടക്കുള്ള ഈ പാവം നീലക്കടലാസിനെയും ആരോർക്കാൻ.....അറിയാതെ കുത്തിക്കുറിക്കുന്ന അബധങ്ങളൊക്കെയും അയച്ചു കൊടുക്കുന്ന കൂട്ടുകാരിക്കാവട്ടെ ഇതും എന്ന് കരുതി...

ഉള്ളടക്കത്തെ പറ്റി ഞാൻ ആശങ്കപ്പെട്ടതെയില്ല....

വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുമെന്നുറപ്പുള്ള ഒരു പിടി അക്ഷരക്കൂട്ടങ്ങൾക്ക് കീഴെ 'സ്നേഹപൂർവ്വം' എന്നെഴുതി പിന്നെയും കുത്തി വരഞ്ഞപ്പോൾ ഒരാശ്വാസം.... 

ശീലിച്ചത് മറക്കാൻ എനിക്ക് മടിയായിരുന്നു,അതുകൊണ്ട് മാത്രമാണ് മേശമേൽ വെറുതെ കിടന്ന 'ഫെവി സ്റ്റിക്കി'നെ അവിടെ വച്ച അടുക്കളയില നിന്നും അമ്മ കാണാതെ രണ്ടു വറ്റ് എടുത്തോണ്ട് വന്നത്.....പിന്നെയതിനെ ചേർതൊട്ടിച് പൊടി പിടിച്ച ചുവരിൽ തൂങ്ങിയ, registerd കത്തുകളും  പണ്ട പണയ നോട്ടീസുകളും മാത്രം ഏറ്റു വാങ്ങാൻ വിധിച്ച ആ ചുവന്ന പെട്ടിയുടെ വലിയ വായിലേക്ക് നിക്ഷേപിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം...

                                                     -എന്ന് സ്വന്തം,    
                                                         -നിധി- 

Campus : A Walk To Remember........


ക്യാമ്പസ്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നതെന്താണ്....?
ഇനിയും മഞ്ഞ നിറം പടര്‍ന്നു തുടങ്ങാത്ത....., ചിതല്‍ കുത്ത് വീണു തുടങ്ങാത്ത ഓട്ടോഗ്രാഫിന്റെ പഴയ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ 'എന്ന് സ്വന്തം' എന്നെഴുതി കുത്തിവരഞ്ഞിട്ട എത്രയോ കയ്യക്ഷരങ്ങള്‍..... ഓരോന്നിനും പറയാനുണ്ടായിരുന്ന പറഞ്ഞു തീരാത്ത ഒരായിരം പരിഭവങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും..... അതും, മറവിയുടെ ശ്മശാനത്തിലേക്ക് ഇനിയും വലിച്ചിഴയ്ക്കപ്പെട്ടിട്ടില്ലാത്ത, സുഗന്ധം പരത്തുന്ന ഒരുപിടി ഓര്‍മകളും മാത്രമാണ് ഇന്നെന്റെയുള്ളില്‍ ബാക്കിയാവുന്നത്......
വരിവരിയായി നിന്ന വേപ്പ്‌ മരങ്ങളുടെ തണലില്‍ നിരനിരയായിക്കിടന്ന മര  ബെഞ്ചുകളില്‍ സൊറ പറഞ്ഞും കളി പറഞ്ഞും തീര്‍ത്ത എത്രയോ സായന്തനങ്ങള്‍.....
പ്രണയവും സൗഹൃദവും അളന്നു തൂക്കിയപ്പോള്‍ കണക്കു പിഴച്ച എത്രയോ ദിനാന്തങ്ങള്‍......
പറഞ്ഞു തീരാത്ത വിശേഷങ്ങളും ചെയ്തു തീരാത്ത കുസൃതികളുമായി കൂട്ട് വന്ന ഒരു പറ്റം കൂട്ടുകാര്‍.....
ഒടുവില്‍ ഞാനൊറ്റയാകുമ്പോള്‍ കണ്ചിമ്മിയെത്തുന്ന നക്ഷത്രങ്ങളെയും കാത്ത് അതേ വേപ്പ് മരച്ചുവട്ടില്‍ വെറുതെ കിടന്ന സായന്തനങ്ങളും എത്രയെങ്കിലും........
പുസ്തകത്താളിലൊളിപ്പിച്ച മയില്‍‌പ്പീലി പോലെ പറയാതെ കാത്തുവച്ച പ്രണയവും, കൈത്തണ്ടില്‍ ചോരപൊടിച്ച് ഉടഞ്ഞു താഴെ വീണ കൂട്ടുകാരിയുടെ കയ്യിലെ ചുവന്ന കുപ്പിവളകളും, ഒരു പൊതി ചോറു പകുത്തു തിന്നപ്പോള്‍ സഹപാഠിയുടെ കണ്ണില്‍ നിറഞ്ഞ നീര്‍മണിമുത്തുകളും പൊഴിഞ്ഞു പോയ വസന്തത്തിന്റെ ഓര്മപ്പെടുത്തലുകളകുന്നു  
കാന്റീനിലെ ഐസ്ക്രീം തണുപ്പിലും പൂക്കാന്‍ തുടങ്ങിയ വാകമരച്ചുവട്ടിലും പിന്നെ,കോളേജിലെ ഇരുള് വീഴാത്ത ഇടനാഴികളിലും ലാബിലെ കണ്ണാടിക്കൂടുകളിലും വിടര്‍ന്ന പ്രണയവും, ഒരു പാത്രത്തിലുണ്ട് ഒരേ പായിലുറങ്ങി ഒന്നിച്ചു കലഹിച്ച സൗഹൃദങ്ങളും ആ കാലത്തിനു സ്വന്തം....
               **********************************
പഴയൊരു ഗ്രൂപ്പ്‌ ഫോട്ടോയില്‍ നോക്കി ഓരോ മുഖവും ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി ഇഴപിരിച്ചെടുത്തപ്പോള്‍ എന്തെന്നില്ലാത്തൊരു നിര്‍വൃതി.......
                                                                          - നിധി -