എന്‍റെ വീട്, ഒരു പുലര്‍ക്കാലം.....


കിഴക്ക് സൂര്യന്‍ ഉദിച്ചിറങ്ങുന്നതേയുള്ളൂ.... മരങ്ങള്‍ക്കിടയിലൂടെ ആ സുവര്‍ണ രേഖകള്‍ എനിക്ക് കാണാം.... ഓലത്തുമ്പത്തിരുന്നു പുഞ്ചിരിച്ച, താഴെ വീണുടയാത്ത ആ മഴത്തുള്ളിയേയും... "പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം......" പ്രകൃതിയുടെ മനോഹാരിത കവിവചനത്തിനൊപ്പമെത്തുന്നു.....

ഇതെന്‍റെ സ്വര്‍ഗമാണ്..... വൃസ്ചികക്കുളിര് കിനിഞ്ഞിറങ്ങുന്നതിനു മുന്‍പുള്ള ഈ പ്രഭാതം ഏറെ മനോഹരമായിരിക്കുന്നു... കോടമഞ്ഞ്‌ വെള്ളിക്കസവുടുപ്പിച്ച മലമേടുകള്‍ ഹൃദ്യമായിരിക്കുന്നു.... അങ്ങിങ്ങു വിരിഞ്ഞ പനിനീര്‍ പൂക്കളില്‍ അടയ്ക്കാക്കുരുവികള്‍ എത്തിത്തുടങ്ങി.... ചിലച്ചു കൊണ്ട് കരിയിലക്കിളികളും പിറകെ.... പക്ഷെ അവയ്ക്ക് പൂവിനോട് പഥ്യമില്ല... പടിഞ്ഞാറ് പൂമരത്തില്‍ നിന്നും കുയിലുകള്‍ കളകൂജനം പൊഴിക്കുന്നു...  പഴുത്തു നിന്ന പപ്പായയുടെ പാതി പകുത്തു തിന്ന് പാഞ്ഞിറങ്ങി വരുന്നുണ്ട് അണ്ണാന്‍ കുഞ്ഞ്....  ബാക്കി ആ തോപ്പിക്കിളിക്കുള്ളതാണെന്നു തോന്നുന്നു... അത് പരിഭവമേതുമില്ലാതെ പപ്പായയില്‍ കൊത്തിപ്പറിക്കുന്നുണ്ട്...

ഇപ്പോഴാണ് ഞാന്‍ കാണുന്നത്, മുന്നിലെ കുരുമുളക് വള്ളിയില്‍ ഒരു കുഞ്ഞു കിളിക്കൂട്‌... എന്റെ കയ്യെത്തും ഉയരത്തില്‍..... വാഴനാരുമായി വന്ന അടയ്ക്കാക്കുരുവിയാണ് എന്‍റെ കണ്ണവിടെത്തിച്ചത്.... എന്റമ്മോ..... ഇത്ര രാവിലെ ഇത് പണി തുടങ്ങിയോ? പിന്നെയും പിന്നെയും അത് സസൂക്ഷ്മം ചകിരിനാരുകളും വാഴനാരുകളുമായി വരാന്‍ തുടങ്ങി.... മുറ്റമടിക്കാന്‍ ചൂലുമായി വന്ന അമ്മയെക്കണ്ട് ഭയന്നോടി.... അമ്മ കാണാതെ പിന്നെയും വന്നു..... 

ഇന്നലെ പെയ്ത മഴയുടെ ഇത്തിരി വെള്ളത്തില്‍ കുളിക്കാനെത്തിയതാണ് വാലാട്ടിക്കിളി... ഇത്തിരി വെള്ളത്തില്‍ ചിറകുകള്‍ക്കുടഞ്ഞു മുങ്ങിക്കുളിച്ചു അത് സംതൃപ്തിയോടെ പറന്നു പോയി...

ഇതാ പുതിയ അതിഥി... തൊടിയിലെ എറ്റവും വലിയ പ്ലാവിനു മുകളില്‍ രാജാവിനെപ്പോലെ.... ആരാണെന്നോ? ഒരു വേഴാമ്പല്‍...  അതെ മലമുഴക്കി വേഴാമ്പല്‍ തന്നെ... അതു ചെറുതായൊന്നു കരഞ്ഞതും കിളികളെല്ലാം നിശബ്ദമായി... പിന്നെ വലിയ ചിറകുകള്‍ വീശി അതെങ്ങോട്ടോ പറന്നു പോയി...

ഇനിയുമുണ്ട് അതിഥികള്‍....ഒരു പറ്റം പൂമ്പാറ്റകള്‍... നീലയും ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന പട്ടാംപൂച്ചികള്‍.... മുറ്റത്തെ പൂത്തുനില്‍ക്കുന്ന ചെത്തിയാണ് അവര്‍ക്ക് ഇഷ്ടതാവളം.... പറന്നും ചിറകടിച്ചാര്‍ത്തും അവര്‍ തൊടിയിലങ്ങനെ വിലസുന്നു.... വട്ടമിട്ടു പറക്കുന്ന അസംഖ്യം തുമ്പികള്‍ മനസ്സില്‍ ഓണക്കാലം ഓര്‍മപ്പെടുത്തുന്നു....

തലപോയ തെങ്ങിന്‍റെ തടിയുടെ മൂപ്പുനോക്കുന്നു എങ്ങുനിന്നോ വന്ന ഒരു മരംകൊത്തിക്കിളി.... വാഴപ്പോളയിലെ തേന്‍ തേടിയിറങ്ങി സൂചിമുഖി.... ഇവരെല്ലാം എന്‍റെ തൊടിയിലെ വിരുന്നുകാരാണ്.... അല്ല പതിവുകാരാണ്.....

അപ്പോഴേക്കും ആകാശം തൊട്ട സൂര്യന്‍റെ വെയില്‍ മുറ്റത്തു വീണു തുടങ്ങി..... അപ്പോഴും മനം നിറഞ്ഞു, കണ്‍കുളിര്‍ന്നു ഞാനിവിടിരിപ്പുണ്ട്....

ഈ വര്‍ണക്കാഴ്ചകള്‍ കണ്ണില്‍നിന്നു മറയാതിരിക്കാന്‍, ഈ മധുരഗീതങ്ങള്‍ കാതില്‍നിന്നു ചോരാതിരിക്കാന്‍ പ്രാര്‍ത്തിച്ചുകൊണ്ട്‌......
                                                                                                                                           - നിധി -

പെ(ഒ)രു മഴക്കാലം......


ഒടുവില്‍ ഓര്‍മയിലെക്കൊരു തുള്ളികൂടി 
പെയ്തിറങ്ങുമ്പോള്‍........
ആര്‍ദ്രമാം നിനവിലേക്കതു 
കിനിഞ്ഞിറങ്ങുമ്പോള്‍.....
ഒരു മഴ, പാട്ടിന്‍റെ സംഗീതം.....
എനിക്കു മുന്‍പില്‍, ഞാനേകനായ്.....

മഴ ഒരു കുളിരാണ്......
മഴക്കാലവും.........
മീനവെയിലിനും മേടക്കാറ്റിനുമപ്പുറം 
ഇടവപ്പാതി പെയ്തിറങ്ങുമ്പോള്‍ 
ഓര്‍മയുടെ പുതുനാമ്പുകള്‍ 
ഒരു തുളസിക്കതിരിന്‍റെ നൈര്‍മല്യത്തോടെ.....

മഴയ്ക്കു മണമുണ്ട്..., നാടിന്‍റെ മണം...
നിറമുണ്ട്....പൂവിന്‍റെ - അതില്‍ 
മധു തേടിയ പൂമ്പാറ്റയുടെ...
കുളിരുണ്ട്..... പനിയിറ്റു വീഴുന്ന 
തിരുവാതിരക്കുളിര്.....







സംഗീതമുണ്ട്... ഒരു തുള്ളിയുടെ...അതു -
വീണു ചിതറിയ ഒരായിരം തുള്ളികളുടെ.....
നിലയ്ക്കാത്ത നാദം... ആരവമായ് ആഘോഷം...
ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നു....

തുള്ളികളൊക്കെയും പെയ്തൊഴിയുമ്പോള്‍...
കാറ്റിലെത്തിയ നറുമണം നേര്‍ത്തലിയുമ്പോള്‍....
പെയ്തതത്രയും ഒഴുകിയകന്നു പോകുമ്പോള്‍....
അനന്ത വിഹായസ്സിലൊടുവിലെപ്പക്ഷിയും 
കൂടുതേടിയകന്നു പോകുമ്പോള്‍....
ഒടുവില്‍ ഞാനൊറ്റയാകുന്നൂ.....
എന്‍റെ ചുണ്ടിലെ പാട്ടു ചോരുന്നൂ.....

കടപ്പാട്- സച്ചിദാനന്ദന്‍     - നിധി -

നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....



ഇനിയൊരിക്കല്‍ക്കൂടി കൂലംകുത്തി കുതിച്ചോഴുകി 
തന്‍റെ പ്രതാപകാലത്തിലേക്ക്.........
ഓരോ മരണശയ്യയ്ക്കപ്പുറവും വീണ്ടുമൊരു 
ബാല്യമുന്ടെന്നാവര്‍ത്തിച്ചുറപ്പിക്കാന്‍ 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....



ചുഴിയൊരുക്കിയ മണല്‍ക്കുഴിക്കപ്പുറം
കൂന കൂട്ടിയ മണല്‍ക്കുന്നിനപ്പുറം 
കിലുകിലുങ്ങുന്ന കളകളാരവത്തിലേക്ക് 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....

മഴമീട്ടിയ താളത്തിനൊപ്പവും 
കിളിപാടിയ രാഗത്തിനോപ്പവും 
ഒളിവീശിയ കാറ്റിനോടോപ്പവും 
നിറഞ്ഞൊഴുകണമെന്നുണ്ട് നിളയ്ക്ക്.....
                                      - നിധി - 

(നിളാതീരത്തു കൂടിയൊരു ട്രെയിന്‍ യാത്രയില്‍.........)

പ്രണയ ദിനം

പ്രണയ ദിനം 

പ്രഥമ ദര്‍ശനം....
കണ്ണുകള്‍ തമ്മില്‍ മാസ്മര വിനിമയം....
ഉള്ളിന്‍റെയുള്ളിലൊരു മൃദു നൊമ്പരം.....
ഹൃദയത്തില്‍ ഒരജ്ഞാത സ്പന്ദനം......
കാതില്‍ മറ്റാരും കേള്‍ക്കാത്തൊരു മധുര മരമരം....

അനുരാഗത്തിന്‍റെ ദിനങ്ങള്‍....
പുലരിത്തുടുപ്പിലും അന്തിച്ചുവപ്പിലും 
പ്രണയിനിയുടെ മുഖം.....
മിഴികളില്‍ നക്ഷത്രത്തിളക്കം....
കളകൂജനങ്ങളുടെ പഞ്ചമസ്വരം....
അരുവികളില്‍ കളകളങ്ങളുടെ പദനിസ്വനം.....

പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഏറ്റുവാങ്ങുന്ന 
പ്രണയത്തിനു കണ്ണില്ലെന്നു പഴഞ്ചൊല്ല്.....
പ്രണയം ഇപ്പോഴും എവിടെയും 
ആരിലും പ്രവേശിക്കപ്പെടാം.....

രാധാമാധവ പ്രണയവിഹാരരംഗമായ 
ദ്വാപരയമുനാ തീരത്തും......
ഗ്രാമ ക്ഷേത്രത്തിലെ ആല്ച്ചുവട്ടിലും... 
കലാലയങ്ങളിലെ കാറ്റാടിത്തണലിലും....
പ്രണയിതാക്കളുടെ പ്രണയ നൊമ്പരങ്ങളും 
മധുരോന്മാദങ്ങളും നിശ്വാസങ്ങളും 
ആഹ്ലാദവും ഒരുപോലെ....

പ്രണയം എല്ലാകാലത്തും എവിടെയുമുള്ള കവികളാല്‍ 
ആവോളം ആരാധിക്കപ്പെട്ട ഒരു ഉദാത്ത വികാരം....
നിറം മങ്ങാത്ത ഒരു ചിത്രമായ്‌ പ്രണയകാലം 
നമുക്ക് മനസ്സില്‍ സൂക്ഷിക്കാം.....
ജീവിത യാത്രയില്‍ തീരങ്ങളില്‍ നിന്നൊഴിഞ്ഞു 
ഒരു നിമിഷം ആസ്വദിക്കാം.....
സ്വപ്നങ്ങളില്‍ ആ വസന്തകാലം തെളിയുമ്പോള്‍ 
മറ്റാരുമറിയാതെ ചിരിച്ചുണരാം.....
വല്ലപ്പോഴും ആ പ്രണയം തൂവിയ 
പരിസരങ്ങളിലെക്ക് ഒരു തീര്‍ഥാടകനാവാം.....

UNRESERVED


UNRESERVED

കിടക്കാനില്ല....., ഇരിക്കാനില്ല......., എന്തിനു കാലുകുത്താന്‍ പോലും ഇടമില്ല....... ഒരായിരം പേര്‍...... എന്നും..... ഇതെവിടുന്നു വരുന്നു....? എങ്ങോട്ട് പോകുന്നൂ.....? അറിയില്ല..... ഉത്തരം അജ്ഞാതം......


മലയാളിയും.... തമിഴനും...... തെലുങ്കനും...... ബംഗാളിയും..... മറാത്തിയും .......... ഒരു സങ്കര ജീവിതം.... ആസ്വദിക്കാന്‍ പഠിച്ചാല്‍ അല്ലലില്ലാത്തൊരു ജീവിതമാണിത്.... തലചായ്ക്കാനൊരിടം മാത്രമാണ് എല്ലാവര്‍ക്കും ആവശ്യം...... കണ്ണില്‍ തൂങ്ങുന്നൊരു ഭാരമാഴിച്ചു വയ്ക്കാന്‍..... കൂടെ വരാറുള്ള സ്നേഹത്തിനും അടുത്തിരിക്കുന്ന അമ്മാവനും അതാണാവശ്യം.....

താഴെ കിന്നാരം പറഞ്ഞ പ്രണയങ്ങള്‍ പരസ്പരം തോള്‍ ചേര്‍ന്ന് ഉറങ്ങിപ്പോയി......അടുത്തിരുന്ന കൂട്ടുകാരന്‍ ബാഗ് തലയിണയാക്കി..... ആര്‍ക്കും പരിഭവമില്ല.... ആരോടും...... ക്ഷീണം ഊറുന്ന  കണ്‍കളില്‍ ദൈന്യതകളില്ല..... നെടുവീര്‍പ്പുകളില്ല.... ലകഷ്യത്തിലെത്താനുള്ള ആകാംക്ഷയുണ്ട്.... നാളെയിലെക്കുള്ള  പ്രതീക്ഷയുണ്ട്.... ഓരോ ജീവിതവും ഓര്‍ത്തു നോക്കുമ്പോള്‍ ഓരോ unreserved coach ആകുന്നു......

ഓടിയും കിതച്ചും നാം അലഞ്ഞുകൊന്ടെയിരിക്കുന്നു... സന്തോഷങ്ങളില്‍ കൂകിയാര്‍ക്കുന്നു.... പച്ചയൊന്നു പിഴച്ച് ചുവപ്പാകുമ്പോള്‍ പകച്ചു നില്‍ക്കുന്നു...എത്രയോ ദേശങ്ങള്‍ താണ്ടുന്നു....ഒരുപാടുപേര്‍ സഹായാത്രികരാകുന്നു.....
ചില മുഖങ്ങളില്‍ പുഞ്ഞിരിയുണ്ട്.... സന്തോഷമുണ്ട്.... എരിഞ്ഞടങ്ങാത്ത അഗ്നിയുണ്ട്.... വികാരങ്ങളുടെ ദാഹമുണ്ട്....

എല്ലാം സംഭവിക്കുമ്പോഴും ഒന്നും സംഭാവിക്കാതിരിക്കുന്നു.....പന്ത്രണ്ടു താണ്ടുമ്പോള്‍ ഒരു താള്‍ മറിയുന്നു....മുന്നില്‍ അനന്ത ദൂരം.... അറ്റമില്ലാത്ത ഒറ്റയടിപ്പാത...

ഒരു വിരല്പ്പാടകലെ നീയുണ്ട്..... തലചായ്ച്ചുറങ്ങാന്‍ ഒരു സ്വപ്നത്തിനിക്കരെ ഞാനും.....കൂകിയാര്‍ക്കലും കിതച്ചു നില്‍ക്കലും തുടര്‍ന്നുകൊണ്ടെയിരിക്കുന്നൂ ..... എന്‍റെ കാതില്‍ മുഴങ്ങുന്ന ആ ശബ്ദവും.... കുഛ്......കുഛ്..... കുച്ച്.....
                                                                                                                                           - നിധി -

(സമയം കുറിക്കാന്‍ മറന്ന ഒരു ട്രെയിന്‍ യാത്രയില്‍ കടലാസു തുണ്ടില്‍ കുറിച്ചത്.....)